Pages

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

മറഞ്ഞു നിൽക്കുന്നവർ (katha)

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "

പാലിയേറ്റീവ് ദിനം (കഥ )

 പാലിയേറ്റീവ് ദിനം (കഥ )

Shareefa mannisseri 


വെറുപ്പിന്റെ ചീളുകൾ അകത്ത് നിന്ന് ശാപങ്ങളായി അയാളുടെ മേൽ പതിച്ചു.

"നാശം, മരിക്കുന്നുമില്ല. ഒരു കൊല്ലമായി സഹിക്കുന്നു. എന്തിനാ ഞാനിങ്ങനെ കഷ്ടപ്പെടുന്നത്. ഫൈഹാ, ഒന്ന് വേഗം എണീക്കുന്നുണ്ടോ. നീ സ്കൂളിൽ പോകുന്നില്ലേ? വാപ്പയും മോളും കൂടി മനുഷ്യനെ പഠിപഠിപ്പിക്കും."


അവരുടെ ഈർഷ്യ മുഴുവൻ മകളുടെ മുതുകിൽ ഊക്കൊടെ പതിച്ചു.

അയാൾ അനങ്ങാൻ വയ്യാതെ മൂത്രത്തിൽ കുളിച്ചു കിടന്നു. മുതുകിലെ പുണ്ണ് നീറിപ്പുകയുന്നു. കണ്ണീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു കൊല്ലം മുമ്പ് ഏവർക്കും ആവശ്യവും ആനന്ദവും ആയിരുന്നവൻ.. ജീവിതത്തിലേക്ക് കാലനായി കയറി വന്ന ആ ചുവന്ന ലോറി, ചുളുങ്ങിപ്പോയ തന്റെ കറുത്ത കാർ.. പടച്ചോനേ, അന്നേ തീർന്നിരുന്നെങ്കിൽ! എന്തിനാണ് തമ്പുരാനേ ഈ നീട്ടിയിടൽ.. വേദനയുടെ ഈ പാനപാത്രം എന്നാണ് എന്റെ വായിൽ നിന്ന് നീ നീക്കിക്കളയുക.. അതിലെ കയ്പ്  കുടിച്ച് മതിയായല്ലോ തമ്പുരാനേ..അയ്യൂബ് നബിയെപ്പോലെ ക്ഷമിക്കാൻ എനിക്ക് ആവതില്ല നാഥാ..

അയാളുടെ ദീനവിലാപം തുടരവേ ഹോം കെയറിന്റെ വണ്ടി മുറ്റത്ത് നിർത്തിയ ശബ്ദം കേട്ടു. അയാൾക്ക് ആശ്വാസം തോന്നി. കുറച്ചു നേരം സംസാരിക്കാൻ കുറച്ചു പേര് എത്തിയല്ലോ..

മൂത്രത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ട് നഴ്സ് വീട്ടമ്മയെ വിളിച്ചു ശകാരിച്ചു. അവർ മുഖം കറുപ്പിച്ചു അകത്തേക്ക് പോയി.


"അവളെ കുറ്റം പറയണ്ട, അവൾക്ക് എന്നെ നോക്കി മടുത്തു. എന്റെ സമ്പാദ്യം ഭൂരിഭാഗവും ചികിത്സക്ക് പോയതിലാ അവൾക്ക് അധികം ദേഷ്യം. എഫ് ഡി ഇട്ട കുറച്ചു പൈസ കൊണ്ടാ ഇപ്പൊ ജീവിതം. നിങ്ങൾ എന്റെ ആയുസ്സ് തീരാനുള്ള എന്തേലും മരുന്ന് തരി. അല്ലെങ്കിൽ പാർപ്പിക്കണ ഏതേലും ശരണാലയത്തിൽ എന്നെ കൊണ്ടു വിടീ. ഓൾക്ക് സ്വൈര്യം കിട്ടൂലോ "

പിറ്റേ ആഴ്ച പാലിയേറ്റീവ് ആംബുലൻസ് അയാളെയും കൊണ്ട് അവരുടെ തണൽ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. ഇനിയെങ്കിലും അവളുടെ കറുത്ത മുഖം കാണേണ്ടല്ലോ എന്ന ചിന്ത ആയാളിൽ വല്ലാത്ത തണുപ്പായി. അവൾക്കും ആശ്വാസമായിരുന്നു, മലവും മൂത്രവും നിറഞ്ഞ ആ ചായ്പ്പ് ഇനിയെങ്കിലും വൃത്തിയായി ഇരിക്കുമല്ലോ. മിസ്സ്ഡ് കോളിലൂടെ കടന്നു വന്ന ഷാനിബിനോട് ധൈര്യമായി മതി വരോളം സംസാരിക്കാലോ. എന്നെങ്കിലും അവൻ തന്റെ ജീവിത പങ്കാളി ആവും എന്ന ഉറപ്പും അവൾക്കുണ്ട്. അയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നതാണ് ഒരേയൊരു തടസ്സം...

ദൂരെ പാലിയേറ്റീവ് ദിനം പ്രമാണിച്ചുള്ള പിരിവിന്റെ അനൗൺസ്‌മെന്റ് കേട്ടു.

"മറ്റൊരു പാലിയേറ്റീവ് ദിനം കൂടി.. ശയ്യാവലംബികളായ.. "


പ്രസംഗം ആ വീടിന്റെ ചുമരുകളിൽ മാറ്റൊലി കൊണ്ടു. അവൾ മടുപ്പോടെ വീടിന്റെ വാതിൽ ചേർത്തടച്ചു. പിന്നെ പുഞ്ചിരിയോടെ ഒരു വീഡിയോകോളിലേക്ക് ഉല്ലസിച്ചുയർന്നു..

സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

 സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

ശരീഫ മണ്ണിശ്ശേരി 


'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചു,


"മോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'


ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..


"അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ വീഡിയോകൾ കാണിച്ച് കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. എപ്പോഴാണവൻ എന്നെ ചലിക്കുന്ന ചിത്രങ്ങളാക്കിയത്..


"പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ വീഡിയോകൾ ,  ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'


നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'


'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'


പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.


'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് ഞാൻ കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ അവനെന്നെ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.


"എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'


ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിനാവും?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'

മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിക്കും. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.


 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'


മോള്‍ എന്റെ വയര്‍ തലോടി.

 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്ത് അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.


'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'


കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.


'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു


"നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' 


മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...


ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!സ്വപ്നങ്ങളേ, നിങ്ങളും ഞങ്ങളെ കൈവിട്ടുവോ..


മൗത്താ -മരിച്ചവർ 

----------------------------

#ചതഞ്ഞരയുന്ന എല്ലാ പെൺബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു😔😔

ജീവിതഗന്ധം (കഥ )

 ജീവിതഗന്ധം (കഥ ) 

Shareefa mannisseri 


ഒരു ദുർഗന്ധം സദാ എന്നെ ചൂഴ്ന്നു നിന്നിരുന്നു. വിഷാദത്തിന്റെ തമോഗർത്തത്തിലേക്ക്ആണ്ടിറങ്ങുമ്പോഴൊക്കെ അതെന്റെ മൂക്കിനെ ശ്വാസം മുട്ടിച്ചു. ചത്തു ചീഞ്ഞ ഈ മണം എന്തിന്റെയാണ്? അരിച്ചുപെറുക്കി എല്ലായിടവും വൃത്തിയാക്കിയിട്ടും ഇതിങ്ങനെ നിലനിൽക്കുന്നത് എന്തുകൊണ്ടാവും?

 ഇനിയെന്റെ മൂക്കിന് തന്നെയാവുമോ ഈ ശവഗന്ധം?

 മകൾ വന്നപ്പോൾ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു,


" മോളെ എന്റെ മൂക്കിന് വല്ല ചീഞ്ഞ സ്മെല്ലും ഉണ്ടോ?"


 ആകെ അന്തംവിട്ട് അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് ചൊടിച്ചു,


" ഈ അമ്മക്ക് വട്ടാണോ? മൂക്ക് മാത്രം എന്ത് മണം വരാനാണ് ഞാൻ കേട്ടിട്ടുള്ളത് ചത്താലാണ് ചീഞ്ഞ മണം വരികയെന്നാണ്". 

 

ഒരു കാര്യവുമില്ലെങ്കിലും ആ പ്രസ്താവന ഉള്ളിൽ ഇരുമ്പ്കൊളുത്തായി മുറിവുണ്ടാക്കി. വളരുന്തോറും അവൾ സ്നേഹശൂന്യ യാവുകയാണ്. തനിക്ക് സംസാരിക്കാൻ മാത്രം ഇവിടെ ആരുമില്ല. ഫോണിൽ എല്ലാവരും നല്ല വർത്തമാനക്കാരാണ്. പരസ്പരം ആരും വാ തുറക്കില്ലെന്ന് മാത്രം. കിലുക്കാംപെട്ടി പോലെ ചിരിച്ചു നടന്നിരുന്ന തനിക്ക് കിട്ടിയൊരു വീട്. തീരെ യോജിക്കാത്തവരെ പശ തേച്ചൊട്ടിക്കുന്ന ഒരു പരിപാടിയാണ് കല്യാണമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഏറ്റവും അത്യാവശ്യത്തിന് മാത്രം മിണ്ടുന്ന കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ്. മൂപ്പർക്ക് മൂന്നാലു ഭാഷകൾ കൂടി അറിയാമെന്ന് ഈയിടെ ആരോ പറഞ്ഞാണ് അറിയുന്നത്. മാതൃഭാഷയിൽ തന്നെ മിണ്ടാൻ മനസ്സില്ലാത്ത അയാൾക്ക് എന്തിനാണ് മറ്റു ഭാഷകൾ?


 ഏകാന്തതയാണ് മൂപ്പരുടെ ഇഷ്ടതോഴൻ. പുസ്തകങ്ങൾ ഇടക്ക് വായിക്കുന്നത് കാണാം. ഏതൊക്കെയോ ഗസലുകൾ പതിഞ്ഞ താളത്തിൽ എപ്പോഴും ബിജിഎം ആയി ആ റൂമിൽ അലയടിക്കുന്നുണ്ടാവും. ഭാര്യക്കും ഭർത്താവിനും സ്വന്തമായ റൂം ഉള്ളതാണ് ഈ വീടിന്റെ ഏകയാശ്വാസം. ഒരാൾക്ക് ഒരാളെ എത്രനേരം സഹിക്കാ നാകും? അതും തികച്ചും വിരുദ്ധരായ രണ്ടാളുകൾ! വളരുന്തോറും മകൾ അയാളുടെ കാർബൺ കോപ്പിയായി മാറുകയാണെന്ന് തോന്നുന്നു. എങ്കിലും ഏതൊക്കെയോ ഫോൺ ബന്ധങ്ങൾ അവളുടെ പഠനസമയത്തെ  അപഹരിക്കുന്നുണ്ട്. ഒരു തവണ അതേപ്പറ്റി ചോദിച്ചതിന് കണക്കിന് കിട്ടി,


" അമ്മക്ക് വേറെ പണിയൊന്നുമില്ലേ? പപ്പയുടെ പിന്നാലെയുള്ള സിഐഡി പണി മതിയായിട്ടാണോ ഇപ്പോൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ലുക്ക് അമ്മാ, അയാം നയന്റീൻ, ഐ ഹാവ് മൈ ഓൺ ഫ്രീഡം. ആൻഡ് ഡോണ്ട് പീപ് ഇന്റു മൈ പേഴ്സ്നൽ മാറ്റേഴ്സ്.. "


 ഏതായാലും അവളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിച്ചതിന് ഫലമുണ്ടായിട്ടുണ്ട്.

 പുസ്തകങ്ങൾ വായിക്കുന്നത് തനിക്ക് പണ്ടേ ഇഷ്ടമല്ല. കണ്ട അപ്പേനോടും കുറുന്തോട്ടീനോടും വർത്താനം പറയണ നേരം നിനക്ക് രണ്ടക്ഷരം വായിച്ചൂടെ രമ്യേ എന്ന് പണ്ട് എത്ര തവണ അമ്മ ചോദിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം വായന ഒരിക്കലും ഉണ്ടായിട്ടില്ല. 


ഒഴിവുസമയം ടിവിയിൽ സിനിമയും സീരിയലും കാണും, അത്രതന്നെ. ഇവിടെയെത്തിയപ്പോൾ അതും ഇല്ലാതെയായി. 


"ആ വോളിയം ഒന്ന് കുറച്ചു വയ്ക്ക്,എന്ത് അലമ്പ് സിനിമകളും സീരിയലുകളും ആണ് നീ കാണുന്നത്"  തുടങ്ങിയ കല്പനകൾ ഭർത്താവിൽ നിന്ന് പാഞ്ഞു വന്നു. ശാസിക്കാനെങ്കിലും അയാളുടെ നാവ് പൊങ്ങുന്നുണ്ടല്ലോ. ഭാഗ്യം!


ചീഞ്ഞ മണം സഹിച്ചു സഹിച്ച് ഭക്ഷണം കഴിപ്പ് പോലും പ്രയാസമായി. ടെൻഷൻ കൂടുമ്പോൾ ഇഷ്ടമുള്ള എന്തേലുമൊക്കെ ഉണ്ടാക്കി കഴിച്ചാൽ ഒരു റിലാക്സ് വരും. അങ്ങനെയങ്ങനെ ഒരു ഉണ്ടച്ചി ആയിട്ടുണ്ടായിരുന്നു.  ഒരു മാസം കൊണ്ടാണ്  മൂന്നു കിലോ ഒറ്റയടിക്ക് കുറഞ്ഞത് . വല്ലതും തിന്നാൻ പറ്റണ്ടേ മൂക്കിൻ തുമ്പത്തെ ആ നശിച്ച ദുർഗന്ധം കാരണം..

 

കടലിനഭിമുഖമായി നിന്ന് ഞാൻ അതിമനോഹരമായി പ്രസംഗിക്കുന്ന ഒരു സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഉണർന്നത്. എത്രയെത്ര ആളുകളായിരുന്നു മുന്നിൽ. ദൈവം എനിക്ക് വേണ്ടി എന്തോ കണ്ടുവെച്ചിട്ടുണ്ട്. എന്താവും ആ സ്വപ്നത്തിന്റെ വ്യാഖ്യാനം?

 

എന്നെ തിന്നു തീർക്കുന്ന മടുപ്പിൽ നിന്ന് രക്ഷപ്പെടാനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. നിരുത്സാഹവാക്കുകൾ മാത്രം പറയുന്ന മകളും അച്ഛനും എങ്ങനെയാവും പ്രതികരിക്കുക എന്നതായിരുന്നു ഒരേയൊരു ഭയം . ഡിഗ്രി ഗ്രൂപ്പിലെ മോട്ടിവേഷൻ സ്പീക്കറായ മേരിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. സത്യം പറഞ്ഞാൽ വാട്സപ്പ് ആയിരുന്നു കുറേക്കാലമായി എന്നെ ജീവിപ്പിച്ചു കൊണ്ടിരുന്നത്. അല്ലായിരുന്നെങ്കിൽ ഈ മുനികളുടെ ഇടയിൽ എന്നേ ഞാൻ ചത്തു കെട്ടു പോയേനെ. മേരിയാകട്ടെ കട്ട സപ്പോർട്ടായിരുന്നു.എതിർപ്പിന്റെ ചില്ലുകഷ്ണങ്ങൾ രണ്ടു പേരിൽ നിന്നും എമ്പാടും ഉണ്ടായി. മനപ്പൂർവം എല്ലാം അവഗണിച്ചു. അവർക്ക് വേണ്ടി എരിച്ചു കളയാൻ ഇനിയെന്റെ അക്കൗണ്ടിൽ സമയം 

ബാക്കിയുണ്ടായിരുന്നില്ല.

 

അങ്ങനെ തുടങ്ങിയ യാത്രയാണ് ദാ ഇവിടെയെത്തി നിൽക്കുന്നത്.ഞാൻ അഭിമുഖക്കാരിയെ നോക്കി പുഞ്ചിരിച്ചു. ആത്മവിശ്വാസത്തോടെ ചിരിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എപ്പോഴും ഒരു നിഴൽ ചിരിയെ മൂടിക്കളയും.

 

ചേച്ചീ ,  ത്രില്ലിംഗ് സ്റ്റോറി തന്നെ. ശരിക്കും വീട്ടമ്മയായി കെട്ട് തീരുന്ന ഓരോ ജീവിതത്തിനും ചേച്ചിയൊരു പാഠമാണ്. ഇന്നിപ്പോ ചേച്ചിയെ അറിയാത്ത ആരുണ്ട്? ഞാൻ പോലും കിടക്കാൻ നേരം ചേച്ചിയുടെ മോട്ടിവേഷൻ സ്പീച്ച് വെക്കും. പിറ്റേന്നത്തേക്ക് നമ്മുടെ മനസ്സ് ഊർജ്ജസ്വലമാക്കാൻ ഇതിലും നല്ല മരുന്ന് വേറെയേതുണ്ട്?

 

ഞാൻ ആലോചനയോടെ തലയാട്ടി, പിന്നെ പറഞ്ഞു-


" ഒരു നേട്ടത്തിന് ഒരു നഷ്ടം അനിവാര്യമാണ് കുട്ടീ,മകളോ ഹസ്ബന്റോ ഇപ്പോൾ എന്റെ കൂടെയില്ല. വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു പരത്തി ഞാൻ അവരെ അപമാനിക്കുകയാണെന്നാണ് പരാതി. ഡൈവോഴ്സ് കേസ് നടക്കുന്നു. അന്ന് ഞാൻ ശരിക്കും ചിരി മറന്നു പോയിരുന്നു. ഇന്നാവട്ടെ ഞാൻ ക്യാമറക്കും മുമ്പിൽ വെറുതെ ചിരിക്കുന്നു."


" അത് സാരമില്ല ചേച്ചീ നമുക്ക് ചേരാത്ത ഒരിടത്ത് എത്രകാലം ഇഴഞ്ഞു നീങ്ങാനാകും? ഇപ്പോഴാണ് നിങ്ങൾ ജീവിക്കുന്നത് ആ മുഖത്തെ പ്രസന്നത അത് വിളിച്ചു പറയുന്നു. മറ്റൊന്ന് ചോദിച്ചോട്ടെ, 

മൂക്കിൻ തുമ്പത്തെ ആ  ദുർഗന്ധം ഇപ്പോഴുമുണ്ടോ?"

 

ഞാൻ ദീർഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ കാളകൂടം എന്തെന്നറിഞ്ഞിട്ടില്ലാത്ത ചെറുപ്പക്കാരിയായ ആ പെൺകുട്ടിയെ ഒട്ടു നേരം ഞാൻ കൗതുകത്തോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു, 


" അതെന്റെ ജീവിതത്തിന്റെ ഗന്ധം തന്നെയായിരുന്നു.ഇത്ര കാലവും പലതരം പെർഫ്യൂമുകൾ  കലർത്തിക്കലർത്തി ശവഗന്ധത്തിന്റെ തോത് കുറച്ചു കുറഞ്ഞെന്ന് തോന്നുന്നു. സഹിക്കാവുന്നതായിട്ടുണ്ട് ഇപ്പോൾ.. "


ആഴമുള്ള വാക്കുകൾ കേട്ടു ശീലിച്ചിട്ടില്ലാത്ത ആ അവതാരക വെറുതെ പൊട്ടിച്ചിരിച്ചു. പൊള്ളയായ ചിരിക്കഷ്ണങ്ങൾ ചുറ്റും കിലുങ്ങി വീണു. ക്യാമറയിലേക്ക് നോക്കിക്കൊണ്ട് അവൾ യൂട്യൂബറുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,


"നന്ദി ചേച്ചീ, ഇത്രനേരവും ഞങ്ങളുടെ 'തമ്മിൽ തമ്മിൽ' പരിപാടിയിൽ സംവദിച്ചതിന്,ഈ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ, നന്ദി.. "


 മഞ്ഞക്കറ വീണ ടോയ്ലറ്റ് വെളുപ്പിക്കുന്ന ലിക്വിഡിന്റെ പരസ്യത്തിലേക്ക് പെട്ടെന്ന് ടിവി സ്ക്രീൻ ഉന്മേഷത്തോടെ ചിരിച്ചുണർന്നു..

പിൻനിലാവ് (കഥ )

 പിൻ നിലാവ് (കഥ )


ജീവിതത്തിന്റെ സങ്കീര്‍ണവാചകങ്ങള്‍ക്കും ലളിതസമവാക്യങ്ങള്‍ക്കുമിടയിലെല്ലാം നെഞ്ചിടിപ്പോടെ ഉയര്‍ന്നു വരുന്നവനാണ്'പക്ഷേ എന്ന വാക്ക്. കേള്‍ക്കുന്നവരിലേക്ക് അത് 

ആശങ്കയുടെ മുള്ളുകൾ തെറിപ്പിക്കും.ശാരദറ്റീച്ചറും സിദ്ദിക്ക്മാഷും യാത്ര പുറപ്പെട്ടപ്പോഴും നടുവളഞ്ഞ അനേകം ചോദ്യങ്ങളോര്‍ത്തു ഉള്ളു കലങ്ങായ്കയല്ല.


"എന്റെ കാര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കാ അധികാരം?'


എന്ന് അവരുടെ മക്കള്‍ വരെ നെഞ്ച് വിരിച്ചു ചോദിക്കുന്ന കാലമായിട്ടും

അവര്‍ക്കതിനുള്ള തന്റേടം ആയിട്ടില്ല.അതുകൊണ്ടാണ് ഈ യാത്രക്കവര്‍ ഇത്രയും അവസരം പാര്‍ത്തത്.ഒന്നിനുമല്ല, കാലങ്ങളായി മനസ്സില്‍ കുന്നുകൂട്ടി വച്ചതൊക്കെയും സ്വൈരമായി പറഞ്ഞു തീര്‍ക്കണം.പറയാതെ പോയ ഇഷ്ടങ്ങള്‍, ആ നദികള്‍ കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അത്ഭുതങ്ങള്‍...കീമോക്ക് ശേഷവും നിശ്ശബ്ദകൊലയാളിക്കു മുമ്പില്‍ ടീച്ചര്‍ പിടിച്ചു നില്‍ക്കുന്നതു തന്നെ ഈ യാത്രയ്ക്കു വേണ്ടി മാത്രമായിരുന്നെന്നു തോന്നും.


രണ്ടു വഴിയിലൂടെ ആരുടേയും തുണയില്ലാതെ അവര്‍ തീവണ്ടിസ്‌റ്റേഷനില്‍ എത്തി.വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും മുഖത്തു തിളങ്ങി.കൈ കോര്‍ത്തു പിടിച്ചു അവര്‍ വണ്ടിയില്‍ കയറി.ഇനിയാരു കണ്ടാലും പ്രശ്‌നമില്ലെന്ന മട്ടില്‍ തൊട്ടു തൊട്ടിരുന്നു.രാത്രിയുടെ തണുത്ത കരതലം അവരെ ചെറുപ്പകാലത്തേക്ക് ഒരു തൂവല്‍ പോലെ എടുത്തുയര്‍ത്തി.


'ഓര്‍മയില്ലേ?'


ബോയ്കട്ട് പോലെ തോന്നിച്ച മുടിയിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് അവര്‍ ചോദിച്ചു.


"അന്ന് നമ്മുടെ സ്‌കൂളില്‍..."


വാചകം മുഴുവനാക്കാതെ അവര്‍ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.


'പത്തിരിയുണ്ടാക്കി കൊണ്ടുവന്നതാണോ?


അയാളുടെ ചിരിയില്‍ വിരിഞ്ഞ ജാള്യം ആ പ്രായത്തിലും ചന്തം വിതറി.


'ങാ, പത്തിരി ഇതേ വരെ കഴിച്ചിട്ടില്ലാന്നു പറഞ്ഞിട്ട്..പാവം മാഷ്,ഞാന്‍ നല്ല പത്തിരിയും ഇറച്ചിക്കറിയും തട്ടി വിടുമ്പോള്‍ എന്റെ സാമ്പാറും പുളിശ്ശേരിയും കൂട്ടി മാഷ് ഊണ് കഴിക്ക്ണത് ഇപ്പഴും കണ്ണില്‍ കാണാം.'


അവര്‍ പിന്നെയും ഓര്‍ത്തോര്‍ത്തു ചിരിച്ചു..


'അന്ന് സാബിറ എന്നോട് ചോദിച്ചു, ഇന്നെന്താ ചോറിനു പകരം പത്തിരീന്ന്?ഒന്നുല്ലാന്നു ഞാന്‍ കണ്ണടച്ചു കള്ളം പറഞ്ഞു.'


'ഭരതേട്ടനോട് ഞാനും കുറെ കള്ളം പറഞ്ഞതാ നമ്മുടെ സൌഹൃദം നിലനിര്‍ത്താന്‍..'


'സാരമില്ല, നമ്മളതിനു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.ഇനിയൊട്ടു ചെയ്യാനും പോണില്ല.ഈ യാത്ര തന്നെ എന്റൊരു മോഹാണ്..ടീച്ചറെ കൂടെയിരുത്തി കാഴ്ചകളൊക്കെ കണ്ട്..പക്ഷെ ...'


'ഒരു പാട് വൈകി സഫമാകാന്‍ അല്ലേ?'


അവര്‍ വേദനയോടെ മാഷെ ഉറ്റു നോക്കി.അയാള്‍ ആ വലിയ കണ്ണുകളെ നേരിടാനാകാതെ തല താഴ്ത്തി.'


മഴ വരുന്നു, ഷട്ടര്‍ താഴ്ത്തണോ?'


'വേണ്ട, ഇരുട്ടാവും ഇപ്പോ..പിന്നെ പുറത്തേക്ക് നോക്കിയിരിക്കാന്‍ നല്ല രസാ.ചക് ചക് എന്നു ഇരുട്ട് വിഴുങ്ങിയാണോ തീവണ്ടിക്ക് അനുനിമിഷം ഉശിര് കൂടുന്നതെന്നു തോന്നിപ്പോകും..സന്തോഷത്തിന്റെ പട്ടുപുടവകളൊന്നും നിന്റെ എഴുത്തില്‍ കാണാത്തതെന്ത്?ദുഃഖത്തിന്റെ കനത്ത ഇരുമ്പുകൊളുത്താണല്ലോ എങ്ങും ചോര തെറിപ്പിച്ച്?ഇങ്ങനൊരു ചോദ്യം മുമ്പ് മാഷ് എഴുതി ചോദിച്ചിരുന്നില്ലേ?ഒരിക്കലും തീരില്ലായിരുന്നു അന്ന് നമ്മുടെ എഴുത്തുകള്‍..'


'അതെ, ബാപ്പ എഴുത്തൊന്നു പിടിക്കയും കള്ളി വെളിച്ചത്താവുകയും ചെയ്യണ വരെ.'


മ്ലാനതയാല്‍ അയാളുടെ മുഖം ഇരുണ്ടു.ചേരേണ്ടവരെ ദൈവം ഒരിക്കലും ചേര്‍ക്കില്ല.


അവര്‍ ചിരിച്ചു. ചിരി വക്രിച്ച് കരച്ചിലിനെ തൊട്ടു.'സന്തോഷത്തിന്റെ കുന്നിക്കുരുക്കളത്രയും പെറുക്കാനാശിച്ചവളാ ഞാന്‍.അതിനായുമ്പോഴെല്ലാം കോട പോലെ ദുഃഖത്തിന്റെ ഈ മേലാപ്പുകള്‍...തണലുകളുടെ കുളിര്‍മ അറിഞ്ഞാലല്ലേ വേദനകളുടെ ഉഷ്ണപ്രവാഹങ്ങളിലേക്ക് ഇത്തിരിയേലും തണുപ്പ് കയറുകയുള്ളൂ?'


'നിന്റെ ഈ സാഹിത്യംപറച്ചില്‍ തന്നെയാ എന്നെ നിന്റെ പിന്നാലെ നടത്തിച്ചത്.വെച്ചുണ്ടാക്കണം,കഴിക്കണം, ഉറങ്ങണം ഇതിലപ്പുറം ഒരു ചിന്തയും സാബിറയെ അലട്ടാറില്ല.മൂന്നു കുട്ടികള്‍ക്കും എന്നെക്കാള്‍ കാര്യം അവളെത്തന്നെയാ..'


ഭാഗ്യവതി! ഒരു സ്ത്രീ ചിന്തിച്ചിട്ടെന്തു വിശേഷം?വിവരമുള്ളവളും ഇല്ലാത്തവളും ആത്യന്തികമായി നേടുന്നത് ഒന്നു തന്നെഭര്‍ത്താവ്, കുട്ടികള്‍..അതില്‍ കെട്ടു പിണഞ്ഞ ജീവിതസമസ്യകള്‍...ആ കുരുക്കുകള്‍ നേ ടാത്തവരെയെല്ലാം സമൂഹം കൊഞ്ഞനം കുത്തും..എന്റെ മോളാണെങ്കില്‍ മൊബൈലാണോ അവളെ പെറ്റതെന്നു തോന്നും.ഫെയ്‌സ്ബുക്കും ഇൻസ്റ്റയും ചാറ്റിങ്ങും..ഏതു നേരവും അതിന്റെ മുന്നിലാണ് തപസ്സ്.അത്യാവശ്യത്തിനേ വായ തുറക്കൂ.അതിഥികള്‍ വരുന്നത് കലിയാണവള്‍ക്ക്.'


'എ ടിപ്പിക്കല്‍ മോഡേണ്‍ ഗേള്‍.നിന്റെ ആളും കംപ്യുട്ടര്‍എഞ്ചിനീയറല്ലേ?ജീന്‍ മാറിയിട്ടില്ല.ഏതായാലും കവയത്രി അവേണ്ടവള്‍ക്ക് കിട്ടിയൊരു കൂട്ട്.പിന്നെ നമ്മടെ ജനറേഷന്റെ ആ ചമ്മലും പേടിയുമൊന്നും ഇപ്പഴത്തെ കുട്ടികള്‍ക്കില്ല.ഇഷ്ടമുള്ളവരെ കൂട്ടി വന്ന് ഞാന്‍ ഇയാളുടെ ഒപ്പാ ഇനി താമസിക്കുന്നതെന്ന് കൂളായി പറഞ്ഞു കളയും.സ്വന്തം അയല്‍വാസിയെപ്പോലും ഫെയ്‌സ്ബുക്കില്‍ നിന്നറിഞ്ഞിട്ടു വേണം.ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന ജീവിതജാടകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്ര നല്ലൊരു വേദി വേറെ എവിടെ കിട്ടും?ഒരാളെ മനസ്സീന്ന് ഡിലീറ്റു ചെയ്യാനും ആക്‌സപ്റ്റു ചെയ്യാനും ഒരു നിമിഷം പോലും വേണ്ട..നമ്മള്‍ ഓള്‍ഡ് ജനറേഷന്‍ അവര്‍ക്ക് സെന്റിമെന്റലി മാഡ് ആയ ഒരു കൂട്ടം മാത്രം..'


അവര്‍ പരിഭവത്തോടെ അയാളെ നോക്കി.പിന്നെ മന്ത്രിച്ചു 


"എന്റെ അത്ര തനിച്ചായിപ്പോയവള്‍ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.'


അയാളവരെ മമതയോടെ ചേര്‍ത്തു പിടിച്ചു.


"മരിക്കോളം ഞാനുണ്ട്.'


കാലത്തിന്റെ ഒരടര് അയാള്‍ക്കു മുന്നില്‍ പതുക്കെ അടര്‍ന്നു വീണു..


'കാഫര്‍ച്ചിയെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ.ഓന്റൊരു ലഫ്.നോക്കിക്കോ, ഇനിയും നീയാ പെണ്ണിനെ കണ്ടൂന്ന് അറിഞ്ഞാ നിന്നെക്കൊന്ന് ജയിലില്‍ പോയാലും വേണ്ടില്ല.സമുദായം പുറത്താക്കുന്നതിലും ഭേദം അതാ.'


ചീറ്റിത്തെറിക്കുന്ന ദേഷ്യത്തില്‍ ഉപ്പയുടെ ചുണ്ടും താടിരോമങ്ങളും വിറച്ചു.എത്രയോ വീടുകളില്‍ ആവര്‍ത്തിച്ച ആ പതിവുനാടകം അയാള്‍ നിസ്സംഗനായി ഓര്‍മിച്ചു.എല്ലാവരെയും വെറുപ്പിച്ച് ഒരു കല്യാണം.അതിലൊന്നും ഒരര്‍ത്ഥവുമില്ല.പൊരുത്തം, മനസ്സത് നഷ്ടപ്പെടുത്താതിരുന്നാല്‍ മതിയല്ലോ.ഒരേ സ്‌കൂളില്‍ ജോയിന്‍ ചെയ്യും വരെ അവര്‍ കത്തുകളിലൂടെ സംസാരിച്ചു.ഒരിക്കലും തീരാത്ത വിഷയങ്ങള്‍.ഈ ജന്മം പറഞ്ഞു തീരാത്തപോലെയാണ് ഇപ്പോളീ യാത്ര.അല്ലെങ്കില്‍ വാര്‍ധക്യം എത്തി നോക്കാന്‍ തുടങ്ങിയ ഇക്കാലത്ത് ആരാണ് ഇങ്ങനൊരു സാഹസത്തിനു മുതിരുക? അയാള്‍ അനവധി കഥകള്‍ വായിച്ചിട്ടുണ്ട്പ്രണയസാഫല്യത്തിനായി വയസ്സുകാലത്ത് മല കയറാനും നാട് കാണാനും പുറപ്പെട്ടവര്‍.ഉണങ്ങി മൊരിഞ്ഞ യൌവനത്തിന്റെ നടുക്കുന്ന നഷ്ടസ്മൃതിയില്‍ തിരികെ മലയിറങ്ങിയവര്‍..അതൊന്നും പക്ഷെ അവരെ അലട്ടിയില്ല.ചെറിയ കുട്ടികളുടെ കേവലസ്‌നേഹം പോലൊന്ന് അവരെ ചേര്‍ത്തു പിടിച്ചു.സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവരുടെ ഇടയിലേക്ക് പെരുങ്കല്ലുകള്‍ ഇട്ടില്ലായിരുന്നെങ്കില്‍ മരണമല്ലാതെ മറ്റൊന്നും അവരെ വേര്‍പെടുത്തുമായിരുന്നില്ല.


ലോഡ്ജില്‍ മുറിയെടുക്കാനായി റിസപ്ഷനില്‍ നില്‍ക്കെ ചിലര്‍ തുറിച്ചു നോക്കുന്നത് കണ്ട് അവരല്‍പം പരിഭ്രമിച്ചു.റൂമിന്റെ എസിയിലേക്ക് ചാഞ്ഞിരിക്കും വരെ ആ ഭയം അവരെ വിട്ടൊഴിഞ്ഞതുമില്ല.അയാളവരുടെ മുഖം പിടിച്ചുയര്‍ത്തി


'ക്ഷീണിച്ചോ'


'ഉം പഴയ കാലല്ലല്ലോ.പിന്നെ അസുഖം...'


ഊര്‍ന്നു വീണ സാരിത്തലപ്പിനടിയില്‍ കണ്ട മൊട്ടത്തലയിലേക്ക് നോക്കി  അയാള്‍ നെടുവീര്‍പ്പിട്ടു.


'എന്റെ പഴയ മുടി ഓര്‍ക്കാവും അല്ലേ?കൊട്ടക്കണക്കിന് പറിഞ്ഞു പോരുമ്പോഴെല്ലാം ഞാനും കുറെ കരഞ്ഞു.പിന്നെ ഓര്‍ത്തു. ജീര്‍ണിക്കുന്ന ഈ കൂടിനെച്ചൊല്ലി തേജസ്സുള്ള എന്റെ ആത്മാവെന്തിനു കരയണം?'


'വാസ്തവം'


കണ്ണില്‍ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികള്‍ അവര്‍ കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു, അവരുടെ പിന്നിലെത്തി അവരെ കരവലയത്തിലൊതുക്കി ഉറ്റു നോക്കി കുറെ നേരം.പിന്നെ പിറുപിറുത്തു


"കാലം ഒന്നൂടെ പിന്നോട്ട് കറങ്ങിയെങ്കില്‍!നമുക്കായ് നമ്മുടെയാ കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍!'


'ഇതു മാത്രായിരുന്നു ആശ.ഈ നെഞ്ചിലിങ്ങനെ തല ചായ്ച്ച് ഒന്നുമോര്‍ക്കാതെ...'


അവര്‍ ഒരു ഗാഡാലിംഗനത്തിലേക്ക് മുറുകി.അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ ഒളിക്യാമാറയെ തൊട്ടു.


'മാറി നില്‍ക്ക്'


പേടിയോടെ അവരെ തള്ളി മാറ്റി അയാള്‍ കിതച്ചു.


"നോക്ക് .അങ്ങോട്ട് നോക്ക്...'


അവര്‍ കാലങ്ങളായി ശീലിച്ച നിസ്സംഗ നേത്രങ്ങളോടെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു.മഞ്ഞുതിരുന്ന ആ നിര്‍മമത കണ്ട് ഒട്ടൊന്നമ്പരന്ന് ക്യാമറ അവരുടെ വസ്ത്രങ്ങള്‍ അഴിയുന്നത് കാത്തുകാത്തിരുന്നു.എന്നാല്‍ കുട്ടികളെപ്പോലെ അവര്‍ പുറംചാരിയിരുന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയില്‍ നിന്നാരംഭിച്ച് ആയിരത്തൊന്നു രാവുകളിലേക്ക് ചുവടു വെച്ചു,ഇഷ്ടഭക്ഷണം കിട്ടാത്ത വെറുപ്പോടെ ക്യാമറ അവരെ തുറിച്ചു നോക്കി........

ശരീഫ മണ്ണിശ്ശേരി

2025 ഡിസംബർ 29, തിങ്കളാഴ്‌ച

 ശവം തീനികൾ ചിരിക്കുന്നു. (കഥ )

Shareefa mannisseri


ഒലിവ് മരങ്ങൾ കരിഞ്ഞു കറുത്തിരുന്നു. ഓരോ ഉഗ്രസ്ഫോടനത്തിലും അവ നടുങ്ങി വിറച്ചു. ചുറ്റും വ്യാപിക്കുന്ന കനത്ത തീയിൽ വാടിക്കരിയാത്തതായി ഒന്നുമില്ല. കറുത്ത ധൂളികളായി എല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നു. ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിന്റെ നിലവറയ്ക്കുള്ളിൽ  അവൾ തന്റെ കുഞ്ഞിനെ മാറോടണച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു. പേടി അവളെ മുച്ചൂടും തിന്നു കഴിഞ്ഞിരുന്നു. നാല് മക്കളിൽ ഇനി ഈ തരി മാത്രമാണ് ബാക്കി. ഭർത്താവ് ആറു മാസം മുമ്പ് നടന്ന യുദ്ധത്തിൽ കഷ്ണംകഷ്ണമായി. യുദ്ധം സൂര്യനേക്കാൾ സാധാരണമായ ശപിക്കപ്പെട്ട നാടാണിത്. സമാധാനത്തിന്റെ മധുരം! അത് എന്നായിരിക്കും ഇവിടത്തുകാർ ഒന്ന് നുണയുന്നത്? തങ്ങൾ ഉള്ള് തുറന്നു ചിരിച്ചിട്ട് കാലമെത്ര കഴിഞ്ഞിട്ടുണ്ടാവും.. ജനിക്കുമ്പോഴേ ചിരി വറ്റിപ്പോകുന്നുണ്ടാവാം. ഭീകരശബ്ദങ്ങളാൽ ഭയം ചാട്ടവാർ ചുഴറ്റുന്ന വെറുങ്ങലിച്ച ദിനങ്ങൾ..


അവൾ ചുട്ടു നീറുന്ന കൺകളോടെ മുകളിലേക്ക് നോക്കി. തന്റെ മറ്റു മൂന്നു പിഞ്ചോമനകളും ഭക്ഷണവരിയിലേക്ക് തിക്കും തിരക്കുമായി നീങ്ങുമ്പോഴാണ് കഷ്ണങ്ങളായി ദൂരേക്ക് തെറിച്ചു പോയത്. പട്ടിണിയാൽ അവർ എല്ലും തോലുമായിക്കഴിഞ്ഞിരുന്നു. പച്ചപ്പുല്ലു വരെ കടിച്ചു പറിച്ചു തിന്നിരുന്നു. വിശപ്പ് മനുഷ്യനെ എന്ത് തന്നെ ആക്കുകയില്ല!


ചോരച്ച കൈകാലുകളിൽ അവരുടെ പേര് എഴുതിയിരുന്നത്കൊണ്ടാണ് ശവം പെറുക്കുന്നവർക്ക് തിരിച്ചറിയാനായത്. കുറെയായി അതാണ് അവസ്ഥ. അവസാനയുറക്കത്തിന് ഒരു കൂട്ടക്കുഴിമാടമെങ്കിലും കിട്ടാൻ എല്ലാവരും പേരുകൾ ശരീരഭാഗങ്ങളിൽ മുദ്രണം ചെയ്യുകയാണ്. ഇല്ലെങ്കിൽ കറുത്തു പുകഞ്ഞ മരങ്ങളിൽ നിഗൂഡം ചിരിച്ചിരിക്കുന്ന കഴുകുകൾ ചിതറിത്തെറിച്ച കൈകാലുകളെ കൊത്തിയെടുത്ത് പറന്നു പോകും. രുചിയോടെ ഇളംമാംസം കൊത്തിക്കൊത്തി തിന്നു തീർക്കും. യാ റബ്ബി, നിന്റെ ജഹന്നം ഈ നാട് തന്നെയാണോ? നിന്റെ എരിഞ്ഞു കത്തുന്ന ജഹീമിലെ വെറും വിറകുകൾ മാത്രമാണോ ഞങ്ങൾ..


കണ്ണൊന്നടഞ്ഞു പോയാൽ ചുറ്റും കഴുകന്മാരുടെ ചിരിയാണ്. എന്തൊരു അട്ടഹാസമാണത്! ചെവിയിലേക്ക് കുത്തിത്തുളക്കുന്ന ശബ്ദം. ആകെ നടുക്കുന്ന അതിന്റെ പ്രകമ്പനം..

ആർക്ക് വേണ്ടിയാണീ യുദ്ധങ്ങളെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ബോംബിടുന്നവർ തന്നെ ഇടയ്ക്ക് ഭക്ഷണപാക്കറ്റുകളും ഇട്ടു തരും. അതിന് തിക്കും തിരക്കും കൂടുമ്പോഴാവും അടുത്ത തീവർഷം, ചിന്നിച്ചിതറൽ.. അന്നത്തിന് വേണ്ടി അലറിക്കരയുന്ന എത്രയെത്ര പേക്കോലങ്ങളാണ്  മീതെ നിന്ന് ആഹാരപ്പാക്കറ്റുകൾ വീണ്  തല തകർന്നു മരിച്ചു പോയത്. ഹോ.. ഇതൊക്കെ അവർക്ക് വെറും തമാശകളാവാം. വിശപ്പിന്റെ നിലവിളികളും വേദനയുടെ അലർച്ചകളും ആ രാക്ഷസന്മാരെ  രസിപ്പിക്കുന്നുണ്ടാവാം. ഭക്ഷണപാക്കറ്റുകൾ കടലിൽ വീണത് കണ്ട് ആർത്തിയോടെ എടുത്തു ചാടിയ വേറെ കുറെ ആളുകളും മുങ്ങി മരിച്ചു. കടൽ പോലും ഈയിടെയായി കൊലച്ചിരിയാണ് ചിരിക്കുന്നത്.


ആശുപത്രിയിലുമില്ല സമാധാനം. കണ്ണിൽ കണ്ടവരെയൊക്കെ വെടി വെച്ചു വീഴ്ത്തുന്ന പട്ടാളം. ജഡങ്ങൾക്ക്  മീതെ പോലും കയറിയിറങ്ങുന്ന ബുൾഡോസറുകൾ..മനുഷ്യന്റെ ചോരയും കൊഴുപ്പും പറ്റിപ്പിടിച്ച് എന്തൊരു മിനുപ്പാണ് അവയുടെ ഭീമൻചക്രങ്ങൾക്ക്!

കേൾക്കുന്നില്ലേ  കഴുകൻചിരി മുഴങ്ങുന്നത്? ബോംബർ വിമാനങ്ങൾ ആർത്തലയ്ക്കുന്നത്..


എന്റെ കുഞ്ഞേ, ഇനിയൊരു താരാട്ട് നിനക്ക് കേൾക്കാൻ കഴിയുമോ? നമ്മൾ രണ്ടാളും ഇപ്പോൾ തന്നെ അഗാധതയിലേക്ക് ആണ്ടു പോയേക്കാം. അല്ലെങ്കിൽ ഒരു പിടി ചാരമായി കറുത്ത ആകാശത്തേക്ക് പറന്നു പോയേക്കാം. മോനേ, ജനിച്ചപ്പോൾ നീ എന്തൊരു ഭംഗിയായിരുന്നു. എന്ത് തിളക്കമായിരുന്നു നിന്റെ കണ്ണുകൾക്ക്..  നിന്റെ തൊലി എത്ര മൃദുലമായിരുന്നു.. ഇപ്പോൾ നിന്റെ രൂപം! എല്ലുകൾ എണ്ണിയെടുക്കാം. കുഴിയിലായ നിന്റെ കണ്ണുകൾ ആരിലും ഞെട്ടലുണ്ടാക്കും.


ഒലിവ് മരങ്ങളെല്ലാം ഉണങ്ങിപ്പോയ, രാക്ഷസൻമാർ തല ചുഴറ്റിച്ചിരിക്കുന്ന ഈ നരകത്തിൽ ഇനിയും നീയെന്തിനു ജീവിക്കണം? നിത്യവും കഴുകൻചിരി എന്തിന് കേൾക്കണം? പേടിസ്വപ്നങ്ങളാൽ എന്തിന് നിലവിളിക്കണം? അസ്റായീൽ അതിന്റെ നീലച്ചിറകിൽ നമ്മളെ കൊണ്ടു പോകുന്നത് തന്നെ നല്ലത്.


എന്റെ മോനേ, ലോകം എത്ര ഭീകരമാണെന്ന് നീയറിയുന്നില്ലല്ലോ. ഓരോ ദിനവും കടന്നു കിട്ടാൻ ഞങ്ങളെല്ലാം എത്ര തിളച്ച എണ്ണപ്പുഴകളാണ് നീന്തിക്കടന്നതെന്ന് നിനക്കെങ്ങനെ മനസ്സിലാവും..


അവൾ അലമുറയിട്ടു കൊണ്ട് തന്റെ കുഞ്ഞിനെ ഇറുക്കെ പുണർന്നു. അപ്പോൾ ഗൂഡസ്മിതത്തോടെ ഒരു ബോംബർ വിമാനം അതിന്റെ വയർ തുറന്ന് ക്രൂരസമ്മാനങ്ങൾ ആ പൊളിഞ്ഞ വീടിന്റെ മേലേക്ക് എറിയാൻ തുടങ്ങി. ചെന്തീ രാക്ഷസക്കൈകളോടെ എല്ലായിടവും വെട്ടിപിടിക്കാൻ ഭ്രാന്ത്‌ പിടിച്ചു പാഞ്ഞു നടന്നു. കഴുകൻചിരികൾ ഉച്ചസ്ഥായിയിലായി. എല്ലായിടത്തും അതിന്റെ ഭീകരമായ മുഴക്കം മാറ്റൊലികളായി പടർന്നു പിടിച്ചു.

Shareefa mannisseri.


*ജഹന്നം, ജഹീം -നരകം

 ജലസമാധി [കഥ ]


ഗ്രൌണ്ട് ഫ്ലോറിനെ വെള്ളം മൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശോശാമ്മയും പോളച്ചനും പരിഭ്രാന്തിയോടെ വേദനിക്കുന്ന കാലുകളെ  ടെറസിലേക്ക് വലിച്ചിഴച്ചു. നീരാളിക്കൈകളുമായി വെള്ളം വരികയാണ് , ഒരു നിമിഷം കൊണ്ടത് ശ്വാസം മുട്ടിക്കും ,അഗാധതയിലേക്ക് ചവിട്ടിത്താഴ്ത്തും. 


“പോളച്ചാ” , 


നിലവിളിയോടെ ശോശാമ്മ ഭര്‍ത്താവിനെ നോക്കി .വിലപിടിച്ചതെല്ലാം ചളിവെള്ളം വരുതിയിലാക്കുകയാണ്. അതിന് കണ്ണും മൂക്കും വായുമെല്ലാം ഉണ്ടെന്നവര്‍ക്ക് തോന്നി . ഗ്ലും ഗ്ലും എന്ന് അത് തുപ്പിക്കൊണ്ടിരിക്കുന്നു. പൊതിര്‍ന്ന കണ്ണുകളാല്‍ തുറിച്ചു നോക്കുകയാണ്. നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നു കാണണമല്ലോ എന്ന ഭാവത്തില്‍..


“ഷെല്‍ഫില്‍ ഇപ്രാവശ്യം അവനയച്ച അയ്യായിരം ഉറുപ്പികയില്ലേ പോളച്ചാ?” 


വേവലാതിയോടെ സ്റ്റെപ്പുകള്‍ ആഞ്ഞു കയറുന്നതിനിടെ ശോശാമ്മ  ചകിതയായി ചോദിച്ചു .


"വീട് തകര്‍ന്നാല്‍ നമ്മളെന്ത് ചെയ്യും? എവിടെ പാര്‍ക്കും?”


“നീ വേഗം വാ,” 


പടികളിലൂടെ അവരെ വലിച്ചു കേറ്റിക്കൊണ്ട് അയാള്‍ ധൃതിപ്പെട്ടു.


”ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പൈസ? ഇത് നമ്മളെ കൊണ്ടോവാന്‍ വന്നതാ , ഒറ്റയ്ക്ക് ജീവിച്ച് നമുക്കെന്നോ മടുത്തെന്ന് , വെറുത്തെന്ന് അതിനു മനസ്സിലായിക്കാണും. യോനായുടെ കാലത്തെ വെള്ളപ്പൊക്കം മുച്ചൂടും മുടിച്ചല്ലേ അടങ്ങിയത്? ദൈവത്തിന്‍റെ പെട്ടകം വന്നെങ്കിലായി ,നമ്മള്‍ രക്ഷപ്പെട്ടെങ്കിലായി ..”


അവശരായി അവര്‍ ടെറസില്‍ ഇരുന്നു .രണ്ടു കസാലകള്‍ മുമ്പെന്നോ കൊണ്ടിട്ടത് അവിടെ ഉണ്ടായത് അവരുടെ ഭാഗ്യം. രണ്ടാള്‍ക്കും മുട്ട് മടങ്ങില്ല . മുകളിലേക്ക് കയറിയിട്ട് വളരെക്കാലമായി. നീര് നിറഞ്ഞ് കടച്ചിലാണ് എപ്പോഴും കാല്‍മുട്ടുകള്‍ . ഇപ്പോള്‍ തന്നെ ജീവന്‍ പോകുമെന്ന ഭയം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയത്. ഘോഷങ്ങളൊന്നുമില്ലാതെ ആകാശം നിശ്ശബ്ദം കണ്ണീര്‍ പൊഴിക്കുന്നു.


“പോളച്ചാ ,രാത്രിയായാല്‍ നമ്മളെന്ത് ചെയ്യും ?ഒരു വെളിച്ചം പോലുമില്ല .മൊബൈലും ടോര്‍ച്ചുമെല്ലാം  വെള്ളം കടിച്ചു കൊണ്ടുപോയി .തണുപ്പടിച്ച് നമ്മള്‍ ചത്തുപോകും.”


വേദനയും ഭയവും അവരുടെ ശബ്ദത്തെ ഒരു മൂളല്‍ മാത്രമാക്കി .അപ്പോള്‍ ഒരു വള്ളം നീങ്ങുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ട് പോളച്ചന്‍ പ്രയാസപ്പെട്ട് എഴുന്നേറ്റു .റൂഫ്ടോപ്പിന് വേണ്ടി ചുമരുകള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ത്തിയതിനാല്‍ എത്ര വിളിച്ചാലും കേള്‍ക്കില്ല , ആരും കാണില്ല . അയാള്‍ ലുങ്കി വലിച്ചു കീറി വീശിക്കൊണ്ട് അലമുറയിട്ടു .മഴയുടെ ആരവത്തില്‍ അയാളുടെ ശ്രമങ്ങളത്രയും മുങ്ങിപ്പൊങ്ങി .


“ഇങ്ങനെ മരിക്കാനാവും നമ്മുടെ വിധി .ദൈവഹിതം മാറ്റാനാവില്ലല്ലോ,” 


അയാള്‍ കണ്ണുകള്‍ കലങ്ങി ശോശാമ്മയോദ് ചേര്‍ന്നിരുന്നു .


"നമ്മടെ ബെന്നി, ടീവീല് ഇതൊക്കെ കാണുന്നുണ്ടാവില്ലേ?അവന്‍ വിളിക്കുന്നുണ്ടാവും. നമ്മടെ ഫോണ്‍ പോയില്ലായിരുന്നെങ്കില്‍  അവന്‍ എന്തേലും മാര്‍ഗം കണ്ടേനെ അല്ലേ?” 


ശോശാമ്മ വിതുമ്പിക്കൊണ്ട് അയാളോട് ചോദിച്ചു .അയാള്‍ വ്യര്‍ത്ഥത ചിതറുന്ന ഒരു ചിരി ചിരിച്ചു. 


"ദൂരെ എവിടെയോ ആയിരുന്നു,ടീവീല് വെള്ളം കയറുന്നത് കണ്ടത് .അതിത്ര പെട്ടെന്ന്‍ ഈ കനത്ത വാതിലുകളും കൂറ്റന്‍ ഗെയിറ്റും കടന്ന്‌ ഇരമ്പി വരുമെന്ന് നമ്മളോര്‍ത്തോ?ഇന്നലെത്തന്നെ വിട്ടു പോയിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു ശോശേ .മക്കളുടെ സ്വത്തിന് കാവല്‍ നില്‍ക്കുന്ന നായ്ക്കളുടെ വിധി ഇത് തന്നെ .വെള്ളത്തില്‍ ശവങ്ങളായി ഒഴുകി നടക്കല്‍ .”


ശോശാമ്മ എല്ലാം വിസ്മരിച്ചപോലെ മന്ത്രിച്ചു- 


"ഓര്‍ക്കുന്നില്ലേ ,നമ്മുടെ ബെന്നി ചെറുതായപ്പം ഒരിക്കല്‍ നമ്മള്‍ പാടത്തേക്ക് നടക്കാന്‍ പോയത് .എന്ത് രസായിരുന്നു അന്നൊക്കെ അവനെ കാണാന്‍ .എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എന്തു നിഷ്കളങ്കമായിരുന്നു അവന്‍റെ മനസ്സ് . ഒരിത്തിരി മഴ കൊണ്ടതിനാ അന്നവന് മൂന്നു ദിവസം പനിച്ചത് .പിച്ചും പേയും പറയാന്‍ തുടങ്ങിയത് .നമ്മള്‍ അന്നെന്തു കരച്ചിലായിരുന്നു .ഇപ്പോ നോക്ക് ,നമ്മളീ മഴയത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട്  നേരമെത്രയായി .എന്താ അവന്‍ നമ്മളെ കൊണ്ടോവാന്‍ വരാത്തത്?”


പോളച്ചന്‍ കണ്ണീരില്‍ കുതിര്‍ന്ന അവരുടെ മുഖം തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു. അവരുടെ യൌവനശോഭ ഒരു നിമിഷം അയാളുടെ ഓര്‍മയില്‍ ഇരമ്പി .


"മുങ്ങി മരിക്കുമ്പോ പഴയ ഓര്‍മകളൊക്കെ തിരിച്ചു കിട്ടുമത്രെ .കുട്ടിക്കാലത്തേക്ക് റിവൈന്‍ഡ്‌ ചെയ്തു പോകും .ഇപ്പോള്‍ ഓര്‍ക്കാത്ത പല കുഞ്ഞുകാര്യങ്ങളും നാവിലിട്ട് നുണഞ്ഞാ നമ്മള്‍ മരിക്കുക.”


അവര്‍ പോളച്ചനെ ഇറുകെ പുണര്‍ന്നു. 


“ബെന്നി നമ്മളെ വിളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ലേ? അവനറിയുന്നുണ്ടോ ഇനിയൊരിക്കലും അവന് നമ്മളോട് മിണ്ടാന്‍ കഴിയില്ലെന്ന്?”


“അവനത് വലിയ നഷ്ടമല്ല ശോശേ , അവരൊക്കെ തിരക്കുകാരല്ലേ?പണമുണ്ടാക്കുന്ന മെഷീനുകളല്ലേ? എവിടെ അവര്‍ക്കൊക്കെ സമയം ഒരു കിളവനെയും കിളവിയെയും ഓര്‍ക്കാന്‍? നമുക്ക് മാത്രമല്ലേ റോഡ്‌ പോലെ നേരം നീണ്ടു പുളഞ്ഞ് കിടക്കുന്നത്,അറ്റമില്ലാതെ .”


“നമ്മുടെ പണ്ടത്തെ ഓടുവീടിലായിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു. എത്ര നല്ല അയല്‍ക്കാരായിരുന്നു .ഇവിടെ തൊട്ടുള്ള ആ രണ്ടു വീട്ടിലും എന്നേലും വിരുന്നു വരുന്ന വീട്ടുകാരല്ലേ ഉള്ളത്?വന്നാല്‍ തന്നെ ഒന്നു  പുറത്ത് കാണുമോ ?മിണ്ടുമോ? എന്താ ഈ ലോകം ഇപ്പോ ഇങ്ങനെ?ഒരറപ്പും ഇല്ലാതെ ആളുകളെ തല്ലിക്കൊല്ലുന്നു. ജാതീം മതവും പറഞ്ഞ് കുത്തിക്കീറുന്നു .നമ്മളെത്ര പട്ടിണി കിടന്നു ഉണ്ടാക്കിയതായിരുന്നു ആ ചെറിയ വീട് .അത് നമ്മളെ ഇങ്ങനെ ചതിക്കുമായിരുന്നില്ല .അതിന് നമ്മുടെ നെഞ്ച് കാണാന്‍ കഴിവുണ്ടായിരുന്നു. അത് വിൽക്കണ്ടാന്ന് നമ്മളെത്ര നിലവിളിച്ചു .അവന്‍ അഞ്ചു പൈസക്ക് വില വച്ചോ? എന്നിട്ട് നമ്മളെ കൊണ്ടിട്ടതോ രണ്ടാള്‍പൊക്കത്തില്‍ മതിലുള്ള രാവണന്‍ കോട്ടയില്‍ .അന്നേ ഞാന്‍ പറഞ്ഞതാ ഇവിടെ പാര്‍ക്കണ്ടാന്ന് ,അന്നേ ഞാന്‍ പറഞ്ഞില്ലേ?”


അവര്‍ ഉന്മാദിനിയായി ആക്രോശിച്ചുകൊണ്ട് പോളച്ചനെ പിടിച്ചു കുലുക്കി .അയാള്‍ക്കറിയാം ,ടെന്‍ഷന്‍ കയറിയാല്‍ അവള്‍ക്ക് ഹിസ്റ്റീരിയ വരും .ഇറുകെ പുണര്‍ന്ന്‍ അവരെ ശാന്തയാക്കാന്‍ അയാള്‍ ശ്രമിച്ചു .നിരാശയുടെയും ദുഃഖത്തിന്‍റെയും കൊടുമുടിയില്‍ ഒറ്റപ്പെട്ടു പോയ അവര്‍ നാല് പാടും തുറിച്ചുനോക്കി .പിന്നെ നുരയും പതയും തുപ്പി നിലംപതിച്ചു .നെഞ്ചിലേക്ക് പതിയെ കയറി വന്ന വേദനക്കൊലയാളിയെ തടവിത്തടഞ്ഞുകൊണ്ട് അയാളവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു .ടിവിയില്‍ കണ്ട പ്രളയക്കാഴ്ചകള്‍ അപ്പോള്‍ അയാളെ പൊതിഞ്ഞു .മതിലുകളാണ് ആദ്യം ഉരുണ്ടു വീണത് .വമ്പന്‍ എടുപ്പുകള്‍ കളിക്കോപ്പുകളെന്നോണം മറിഞ്ഞു വീണു .എങ്ങും നിറയുന്ന ജലം ..അതില്‍ ഒഴുകുന്ന ഒരു പാട് സ്വപ്‌നങ്ങള്‍ ,ദുഃഖങ്ങള്‍ , മോഹങ്ങള്‍ ,പ്രതീക്ഷകള്‍ ,ഓര്‍മകള്‍ ..സമത്വം വിതറിക്കൊണ്ട് അത് ഇരച്ചു കയറി .എല്ലാം ഒന്നാക്കിക്കൊണ്ട് അനാദിയായ ജലം നിഗൂഡം പുഞ്ചിരിച്ചു ..


ആരും അറിഞ്ഞില്ല അയാള്‍ വെള്ളം വെള്ളം എന്ന് ദീനം യാചിച്ചത് ,വേദനയാല്‍ വെന്തു വെന്ത്  ഇല്ലാതായത് ,നൊന്ത് നൊന്ത് ദേഹമാകെ നീലിച്ചു പോയത് ..


ജീവന്‍റെ ഉറവയായ ആ മഹാസത്യം  ശാന്തമായ കൈകളാല്‍ അവരെ സ്പര്‍ശിച്ചു ,  പതുപതുത്ത ശയ്യയില്‍ പതുക്കെ കുലുക്കി താരാട്ട് പാടി . പൊടിഞ്ഞു വീഴുന്ന ഭിത്തിയെ ഗൌനിക്കാതെ അത് അവരെ തുല്യതയുടെ മഹാപരപ്പിലേക്ക് ഒഴുക്കി .കാലികളുടെയും  പാമ്പുകളുടെയും കൂടെ  മൃത്യുവിന്‍റെ ച്യൂയിന്ഗമായി അവരും ..  ഗ്ലും ഗ്ലും ശബ്ദത്തിലുള്ള നിലവിളി മാത്രം നാനാദിക്കിലും അലച്ചാര്‍ത്തുകൊണ്ടിരുന്നു...

shareefa mannisseri.