Pages

2026 ഓഗസ്റ്റ് 22, ശനിയാഴ്‌ച

സഡാക്കോയുടെ കുറിപ്പുകൾ(കഥ )

 സഡാക്കോയുടെ കുറിപ്പുകൾ (കഥ )

ശരീഫ മണ്ണിശ്ശേരി 


ഓഗസ്റ്റ്. 5-

പരാദങ്ങളെക്കുറിച്ചായിരുന്നു ആ പുസ്തകം. ശവഗന്ധമുള്ള, ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫിളീഷ്യയെക്കുറിച്ച്. അതിന്റെ പെരുത്ത ഇതളുകൾക്കപ്പുറം നേർത്ത നാരുകൾ തൊട്ടടുത്തുള്ള ദുർബലമായ മരത്തിന്റെ ഇറച്ചിയിലേക്ക് ആഴ്ന്നിറങ്ങി. അതിന്റെ ശേഷിക്കുന്ന ചോരയും നീരും ആ നൂലുകളിലൂടെ ഭീമൻ പൂവിലേക്ക് കിനിഞ്ഞിറങ്ങി..


ഓഗസ്റ്റ്. 6-

പതിനായിരം കടലാസു പറവകളെ നിർമിച്ചാൽ എന്റെ രോഗം സുഖപ്പെടുമെന്ന് എല്ലാവരും പറയുന്നു. ഇപ്പോൾ നൂറെണ്ണമായി. കൊതുക് കടിച്ചിടത്തെല്ലാം നീലപ്പാടുകൾ.. അസുഖം ഇനിയും കൂടിയാൽ കാഴ്ചയും പോകുമത്രെ.. ആകാശത്തിലേക്ക് പറന്നുയരുന്ന മിഴിമീനുകൾക്ക് പുറകെ ഞാനും കുതിച്ചുയരും. ഞാനില്ലാതെ അവയ്ക്കെങ്ങനെ കാണാനാവും? യുദ്ധവാർത്തകളാണെങ്ങും. കരച്ചിലുകൾ ചില്ലുതരികളായി ചെവികളെ ഇറുക്കുമ്പോൾ വേദനിക്കുന്ന കാലുകളെ വലിച്ചിഴച്ച് ഞാൻ ജനലിനടുത്തെത്തും. തെരുവുകൾ ശവപ്പറമ്പുകളായി തുറിച്ചു നോക്കുന്നു. തീ തുപ്പുന്നൊരു രാക്ഷസക്കണ്ണ് എല്ലായിടത്തും മുരണ്ടു നീങ്ങുന്നു. നോവുന്ന ദേഹത്തെ എവിടെയാണ് ഒളിപ്പിക്കുക? പതിനായിരം വെള്ളക്കൊക്കുകളെ ഉണ്ടാക്കിക്കഴിയുമ്പോൾ മനുഷ്യരുടെ പോരും അവസാനിക്കുമായിരിക്കും. അന്ന് കിഴക്കൻ മലകളിൽ സൂര്യന്റെ പട്ടുമുഖം പുഞ്ചിരിക്കുമായിരിക്കും .


രാത്രി -

സ്വപ്നത്തിന്റെ ഇരുണ്ട വാതിലുകൾ തുറന്ന് എനോള ഗേ എന്നൊരു രാക്ഷസൻ തെരുവിൽ പ്രത്യക്ഷനായി. താനേ ചുവക്കുന്ന പല്ലുകൾ, തീ വർഷിക്കുന്ന കണ്ണുകൾ.. ഇരപിടിയൻ ചെടികളുടെ കൂറ്റൻ വർണചിത്രങ്ങൾ എല്ലായിടത്തും ഒട്ടിച്ചുകൊണ്ടാണ് വരവ്. അത്തരം ചെടികളുടെ ഒരുദ്യാനം താൻ നിർമിക്കാൻ പോവുകയാണെന്ന് അയാൾ ആക്രോശിക്കുന്നുണ്ട്. പടത്തിൽ ചെടിയുടെ കുടം പോലുള്ള വായിലേക്ക് തെന്നി വീഴുന്ന പ്രാണികൾ.. ഉടനെ അടയുന്ന അതിന്റെ മാന്ത്രികക്കതകുകൾ.. പെട്ടെന്ന് ദൂരേക്ക് അയാൾ ഒരു ഓറ ഞ്ച് ആഞ്ഞെറിഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചത് പോലെ താപവും പ്രകാശവും.. ഇടി മുഴങ്ങി. വീശിയടിക്കുന്ന കാറ്റിൽ ആർത്തനാദങ്ങൾ കൂടിക്കുഴഞ്ഞു. രൗദ്രമായ ആഹ്ലാദത്തോടെ അയാൾ അട്ടഹസിച്ചു - "വെൽ ഡൺ ലിറ്റിൽ ബോയ്, വെൽ ഡൺ.."


ഓഗസ്റ്റ് 8-

കിനാവുകൾ വിഷജ്വരമായി ഉറക്കത്തെ കടിച്ചു കുടയുന്നു.. തെരുവിൽ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. വലിയൊരു കൂൺ പോലെ പുകപടലം എങ്ങും തണൽ വിരിച്ചു. കരിമഴയായി പിന്നെയത് നിർത്താതെ കരഞ്ഞു. നിലത്ത് വലിയ വലയങ്ങളായി തമോജലം തളം കെട്ടി. നദികളിലും കുളങ്ങളിലും മീനുകൾ പ്രാണനായി പിടഞ്ഞു. കത്തിക്കരിഞ്ഞ മരങ്ങൾക്കും എടുപ്പുകൾക്കും മുമ്പിൽ ഒരു സൈക്കിൾ അതിന്റെ സഹചാരിയോടൊപ്പം കറുത്തു പുകഞ്ഞു കിടപ്പുണ്ടായിരുന്നു. അംബരത്തിൽ നിന്ന് താഴ്ന്നു വന്ന തീഗോളം എല്ലാം ചാമ്പലാക്കി പുതിയ ദിശയിലേക്ക് കുതിച്ചു. 


ഓഗസ്റ്റ്. 10-

ഉണ്ടാക്കിയ വെള്ളപ്പറവകളെയൊന്നും കാണാനില്ല. വ്രണപ്പെട്ട കാലുകളെ വലിച്ചിഴച്ച് വീടാകെ തിരഞ്ഞു. പതിനായിരം തികക്കാതെ എങ്ങനെ എന്റെ അസുഖം മാറും.പള്ളിയിൽ ഒരു നേർച്ചയുണ്ട് മമ്മയ്ക്ക്. കറുത്തിരുണ്ട ആകാശത്തേക്ക് നോക്കിയപ്പോൾ അമ്പരന്നു, ഒഴുകി നീങ്ങുന്ന കരികട്ടകൾക്കിടയിലൂടെ എന്റെ വെള്ളപ്പക്ഷികളെ കൊത്തിയെടുത്ത് പറന്നകലുന്ന അനേകം കഴുകുകൾ.. അവയുടെ കാലുകളിൽ നിന്നുറ്റി വീഴുന്ന ചോര..


ഓഗസ്റ്റ് 11.

ഉറക്കമൊഴിച്ച് ആറാം തവണയാണ് ഈ നിർമാണം. ഓരോ പ്രാവശ്യവും നൂറ് തികഞ്ഞാൽ പിന്നെ എല്ലാം അപ്രത്യക്ഷമാകും. പതിനായിരം തികയുമ്പോൾ കൂട്ടി വച്ച് പള്ളീലച്ചനെ കൊണ്ട് പ്രാർഥിപ്പിക്കണമെന്ന് മമ്മ നിശ്ചയിച്ചിരുന്നു. 

"യുദ്ധവും രോഗവും ഭൂമിയിൽ നിന്ന് ഇല്ലാതാവില്ല മോളേ, അതാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. നീ വിഷമിക്കാതെ. ചികിത്സ നടക്കുന്നുണ്ടല്ലോ. "

പൂച്ചട്ടിയിലെ ചെടികളെല്ലാം വെള്ളമൊഴിച്ചിട്ടും വാടുന്നതെന്താവോ.. നാളെയാണ് ആശുപത്രിയിൽ പോകേണ്ടത്..


ഒക്ടോബർ. 1-

മുറിഞ്ഞു പോയ ദിനങ്ങളിലെല്ലാം ശവവണ്ടികളുടെ സൈറണുകളാണ്.കുത്തി വരഞ്ഞ പേജ് പോലെ യായിട്ടുണ്ട് ജീവിതം. ശവമുറിയുടെ ഇരുണ്ട നിശ്ചലതയിൽ എന്റെ കയ്യിൽ കെട്ടിയ ടാഗ് പരിശോധിക്കുന്ന സൂക്ഷിപ്പുകാരൻ.. മമ്മാ.. ഭീതിയോടെ നിലവിളിച്ച എന്നെ മമ്മ വിതുമ്പിക്കൊണ്ട് തലോടി. എവിടെയും തൊടാൻ വയ്യ. നീര് വന്ന് വീർത്തിരിക്കുന്നു.


ഡിസംബർ. 13-

കഴിഞ്ഞു പോയ ദിനങ്ങളിൽ എന്തൊക്കെയാണുണ്ടായത്? ദീർഘമയക്കത്തിൽ നിന്നുണർന്നപ്പോൾ എന്റെ ഡയറി നോക്കി കരയുന്ന മമ്മയെയാണ് കണ്ടത്. സ്വപ്നം ക്രിസ്മസ് കാലത്തേക്കാണ് കൊണ്ട് പോയത്. സമ്മാനങ്ങൾ എങ്ങും വാരി വിതറുന്ന ക്രിസ്മസ് അപ്പൂപ്പൻ. വീടുകൾക്ക് മുമ്പിൽ ആടിക്കളിക്കുന്ന ജ്വലിക്കുന്ന നക്ഷത്രങ്ങൾ.. ക്രിസ്മസ് ട്രീകൾക്കിടയിൽ നിന്ന് തുള്ളിത്തുളുമ്പുന്ന വർണബലൂണുകൾ.. ഹോ! എന്നും ക്രിസ്മസ് ആയിരുന്നെങ്കിൽ!

ഉണർന്നപ്പോഴാകട്ടെ വ്യസനത്തിന്റെ ഞരക്കങ്ങളാണ് ചുറ്റിലും. എന്തെല്ലാം പുതുപേരുകളിലാണ് വ്യാധി അഴിഞ്ഞാടുന്നത്.. ആരുമെന്തേ കടലാസ് പറവകൾ ഉണ്ടാക്കുന്നില്ല? 


നോക്കൂ, ഇവിടെയാകെ മേഘങ്ങളാണ്. ദൂരെയെവിടുന്നോ മമ്മയുടെ വിലാപം ഒരു കടന്നലായി എന്നെ കുത്തുന്നു..

അന്തരീക്ഷത്തിലൂടെ ഒരു ചെറുകാറ്റായി വന്ന് നിങ്ങളോരോരുത്തരുടെയും ചെവിയിൽ മന്ത്രിച്ചോട്ടെ ഞാൻ? കടലാസുപറവകളെ ഇത് വരെയും ആർക്കും പൂർത്തിയാക്കാനായില്ല. എന്റെ തൊങ്ങലുടുപ്പാകെ ഈ വിഷപ്പുകയുടെ കറയാണ്. എങ്ങും ശ്വാസം മുട്ടിക്കുന്ന മണങ്ങളും ചെവി തകർക്കുന്ന ഘോരശബ്ദങ്ങളും .  അഗ്നിയുടെ ഓറഞ്ചു വർണവും വെന്തു കരിയുന്ന മാംസഗന്ധവും ഭീതി വിരിക്കുന്നു . ഉരുകി ഭസ്മമായവരുടെ  ചാരത്തിൽ പൂഴ്ന്നാണ് എന്റെ കുഞ്ഞുചിറകുകൾ കറുത്തു പോയത്. വലിയ തലയും നേർത്ത കൈകാലുകളുമുള്ള ഈ രൂപങ്ങൾ നിരങ്ങി നീങ്ങുന്നത് എങ്ങോട്ടാണ്?

അങ്ങ് ദൂരെ തൂവെളിച്ചെമുള്ളൊരു കോണിൽ വെൺപറവകളെ പറത്തി രസിക്കുകയാണ് മുതിർന്നവരും കുട്ടികളും. അവരെന്നോ സ്ഥാപിച്ച എന്റെ ചെറുപ്രതിമയിൽ എത്രയാണ് ദ്വാരങ്ങൾ.. ആയുധങ്ങൾ കൊണ്ട് തകർക്കാനാവാത്ത പുതിയൊരു ലോഹക്കൂട്ടിൽ, സ്വർണവർണത്തിൽ എന്റെ പ്രതിമ പുനർനിർമ്മിക്കയാണവർ. അതിന്റ കാൽക്കൽ എഴുതിയത് നോക്കൂ -"ഇവിടെ എല്ലാ ആത്മാക്കളും ശാന്തരായി വിശ്രമിക്കട്ടെ."

കത്തിജ്വലിക്കുന്ന ഒരു ദീപശിഖ പ്രതിമക്കരികിൽ വെളിച്ചത്തിന്റെ ചീളുകളെ എങ്ങും തെറിപ്പിക്കുന്നു. ഇരുട്ടിനെയാകെ വിഴുങ്ങിക്കളയുന്ന ഒരു പ്രകാശക്കമ്പളം ലോകമാകെ പരന്നു കിടന്നെങ്കിൽ എത്ര നന്നായേനെ.. അതിന്റെ വെളിച്ചം ഹാ! എത്ര മനോഹരമായേനെ...

--------------------------

സഡാക്കോ സസാക്കി -12കാരിയായ ജപ്പാൻകാരി.ആണവ വികിരണത്താൽ രക്‌താർബുദം ബാധിച്ചു. പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിത്തീരും മുമ്പേ മരിച്ചു.

പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിയാൽ രോഗങ്ങൾ സുഖപ്പെടുമെന്ന് അന്നാട്ടുകാർ ആക്കാലത്ത് വിശ്വസിച്ചിരുന്നു.

എനോളഗേ - അമേരിക്ക ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം. 

ലിറ്റിൽ ബോയ് - അമേരിക്ക വർഷിച്ച അണുബോംബിന്റെ നാമം..

2026 ഓഗസ്റ്റ് 12, ബുധനാഴ്‌ച

മോക്ഷം (കഥ )



മോക്ഷം(കഥ)
മകന്‍:അച്ഛന്‍റെ വഴുവഴുക്കുന്ന ഓര്‍മകളില്‍ നിന്ന് വിസ്മൃതിയുടെ അത്യഗാധമായ ചതുപ്പിലേക്ക് ഊര്‍ന്നു വീഴുമോയെന്ന ഭയം നിമിത്തമാണ്  ഈ ആത്മചരിതത്തിനുള്ള ശ്രമം .പഴയ, കളറടര്‍ന്നു വിരൂപമായ ഫോട്ടോയുടെ സാരിത്തലപ്പ് മാത്രമേ അമ്മയായി ഓര്‍മയിലുള്ളൂ .മരണത്തിന്‍റെ താമരക്കുളത്തില്‍ നിന്നെവിടെയോ നിന്നും ഞാന്‍ നൂറെന്നെണ്ണിത്തീരുമ്പോഴേക്കും അമ്മ പൊങ്ങി വരുമെന്നും ധാരാളം പഴംപൊരികള്‍ ഉണ്ടാക്കിത്തരുമെന്നും മോഹിക്കാറുണ്ടായിരുന്നു ഞാന്‍.പിന്നീടാണ് അതൊരു തെളിവില്ലാത്ത കുളമാണെന്നും  ചുഴി വലിച്ചു കൊണ്ടു പോയവരൊന്നും ഒരിക്കലും വരില്ലെന്നും പലരില്‍ നിന്നും അറിഞ്ഞത്.മുക്കുമൂലകളെല്ലാം  മാറാല കെട്ടി മനസ്സ് മങ്ങിക്കറുത്ത് കിടക്കെ ഒരു ദിവസം തല കറങ്ങി വീണു.പിന്നെയാണ് അനവധി ദിവസങ്ങള്‍ക്കു ശേഷം ശരീരം നീര് വന്നു ചീര്‍ക്കാന്‍ തുടങ്ങിയത്.ജീവിതഭാരം ക്യാന്‍സര്‍ സെല്‍ പോലെ എന്നെ വരിഞ്ഞു കെട്ടാന്‍ തുടങ്ങിയത് .
അച്ഛന്‍:എണ്‍പതു കിലോയിലധികം ഭാരമുണ്ടായിരുന്നു അവനെ ആശുപത്രിയിലെത്തിക്കുമ്പോള്‍.ആറില്‍ പഠിക്കുന്ന ഒരു ചെറിയ കുട്ടിയുടെ തലയിലേക്ക് ഒരു കരിങ്കല്‍ചാക്ക് ദൈവം എടുത്തു വെച്ചതെന്തിനാവോ?ആശുപത്രികളുടെ വിളറിയ ചുമരുകളോട് ആശയറ്റു വിട പറഞ്ഞപ്പോഴെല്ലാം പലരും ഉപദേശിച്ചു:-“അമ്മയോടൊന്നു പറഞ്ഞാല്‍ വല്ല മാന്ത്രിക ഏലസ്സും കിട്ടാതിരിക്കില്ല.മാറാരോഗങ്ങളൊക്കെ മാറിയ എത്ര കഥകളാ കേള്‍ക്കുന്നത്.”
യോഗിനിയമ്മ പ്രാര്‍ഥനയോടെ കണ്ണാടച്ചിരിക്കുകയായിരുന്നു.ദര്‍ശനം ലഭിക്കാനായി വന്നവര്‍ ആ തൃക്കണ്‍ കടാക്ഷത്തിനായി ക്ഷമയോടെ കാത്തിരുന്നു.സംഗീതത്തിന്‍റെ പതിഞ്ഞ അലയൊലികള്‍ എങ്ങും പാറിക്കളിച്ചു.മനസ്സിനെ ഞെരിച്ചിരുന്ന കത്തിമുനകള്‍ തേഞ്ഞു തീരുമ്പോലെ തോന്നി.ആ ആശ്ലേഷത്തില്‍ അമര്‍ന്നാല്‍ തീരും എല്ലാ വ്യഥകളും.മിന്നാമിനുങ്ങിന്‍റെ തണുത്ത വെളിച്ചം സീറോബള്‍ബില്‍ നിന്നും ഒഴുകിപ്പരന്നു.സമാധാനത്തിന്‍റെ ചിറകടിയാണോ കേള്‍ക്കുന്നത്?തേജസ്സുറ്റ മുഖം ചെവിയിലേക്ക് മന്ത്രമായി ഉതിര്‍ന്നു:-“ഭയപ്പെടാതിരിക്കൂ, ഞാന്‍ നിന്‍റെ കൂടെത്തന്നെയുണ്ടല്ലോ”അവരുടെ അമാനുഷികതയുടെ വിസ്മയച്ചെപ്പുകളായി ചെറുപുസ്തകങ്ങള്‍ സ്റ്റാള്‍ നിറയെ ഉണ്ടായിരുന്നു.
ചീര്‍ത്തു ചീര്‍ത്ത് ഈ മുറി നിറയുമോ അവന്‍റെ ചെറുശരീരം?”ആശുപത്രി മുന്തിയതുണ്ട് ആശ്രമത്തിന്.പക്ഷെ പണം ഒരു പാട് എറിയേണ്ടി വരും “-സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു.കുന്നിന്‍പുറത്തെ സ്വാമിയുടെ പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുത്ത പലരുടെയും ഉന്മാദം പോലും മാറിയ കഥകള്‍ കാറ്റിലൂടെ അപ്പൂപ്പന്‍ താടികളായി പറന്നെത്തി.ഈ യാത്രക്ക് അവസാനമില്ലല്ലോ .കുന്നു കയറുമ്പോള്‍ കൂട്ടുകാരന്‍ സമാധാനിപ്പിച്ചു :-“വിഷമിക്കാതിരിക്കൂ ,ഏറെ യാതനപ്പെടുമ്പോഴാണ് ആ സന്നിധിയില്‍ എത്തിച്ചേരുക.ആ കവാടത്തിലെത്തുമ്പോഴേ നമുക്ക് കിട്ടാന്‍ തുടങ്ങും അഭൌമമായൊരു വെളിച്ചം.അദ്ദേഹം ചെയ്യാത്ത അത്ഭുത ങ്ങളില്ല.മാറാത്ത വ്യാധികളില്ല...”
ആ കണ്‍കളില്‍ നിന്ന് തെറിക്കുന്ന പ്രകാശസൂചികള്‍ അവന്‍റെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന അഴുകിയ ജലത്തെ പുറന്തള്ളുമായിരിക്കാം.വീട്ടിലുണ്ടാക്കി വെച്ച അനേകം പട്ടങ്ങളുമായി വഴികളിലൂടെ അവനിനിയും ഓടിക്കളിക്കുമോ?
അനേകദിനങ്ങള്‍ക്കു ശേഷം-മലകളും ഇടയ്ക്കു ഗര്‍ത്തങ്ങളെ കെട്ടിപ്പിടിക്കുന്ന നിഗൂഡവഴികളും ദുര്‍ഗമമായ പാറക്കെട്ടുകളും താണ്ടി തിരിച്ചെത്തിയപ്പോള്‍ ചെരിപ്പുകള്‍ കീറി നഷ്ടപ്പെട്ടിരുന്നു.ഉപ്പൂറ്റിയില്‍ ചോര പൊടിഞ്ഞിരുന്നു.ചെറിയ മണ്‍കലത്തിലെ ചാരം ഇടയ്ക്കിടെ അച്ഛാ എന്നു വിളിച്ചു കണ്ണു പൊത്തിച്ചിരിച്ചു.അന്ന് –നിലവിളിയോടെ ആ ഭീമാകാരത്തിലേക്ക് കുഴഞ്ഞു വീണപ്പോള്‍ സാന്ത്വനവാക്കുകള്‍ക്ക് ഒരു കുറവുമുണ്ടായില്ല-“മകനേ, മരണം അജയ്യമാണ്.സമയമാവുമ്പോള്‍ മുറുകെപ്പിടിച്ചതെല്ലാം കൈവിട്ടു പോകുന്നു “
“പിന്നെന്തിനായിരുന്നു ഈ നാട്യങ്ങള്‍?എല്ലാം സുഖപ്പെടുത്തുമെന്ന് ..”ഞാന്‍ ക്ഷോഭത്തോടെ വാക്കുകളെ തുപ്പി .എന്‍റെ ചോദ്യങ്ങളത്രയും ആ നെത്രങ്ങളുടെ ശരപ്രകാശത്തില്‍ കീറിയ പട്ടം പോലെയായി.”മകനേ ,മോക്ഷം കിട്ടാന്‍ പുണ്യനദിയില്‍ തന്നെ നിമജ്ജനം ചെയ്യണം “തെറ്റെന്തെന്നറിയാത്ത എന്‍റെ കുട്ടി എന്തില്‍ നിന്നാവോ മോക്ഷം നേടേണ്ടത്?ഭ്രാന്തനെപ്പോലെ ഗുരുവെ പിടിച്ചു കുലുക്കിയ തന്നെ പലര്‍ ചേര്‍ന്നു ഒരു തൂണില്‍ കെട്ടിയിട്ടു.
പുല്ലും കരിയിലയും മൂടിയ നാട്ടുവഴിയുടെ അറ്റത്ത് ,ഒരു പാട് പഴകിപ്പോയ എന്‍റെ കൊച്ചുവീട്ടിലേക്ക് വീണ്ടും ..ഉമ്മറത്ത് പല കാലത്തെ വിശ്വാസങ്ങള്‍ പശ തേച്ചൊട്ടിച്ച കലണ്ടര്‍ ചിത്രങ്ങള്‍..വാതില്‍ തുരന്നു കയറുന്ന ചിതലുകള്‍..ചിത്രങ്ങള്‍ക്കരികെ വലിയൊരു പ്രാര്‍ഥനാ ജീവി നിരന്തരം കൈ കൂപ്പുന്നത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ചിതല്‍ മണികളെ സൂത്രത്തില്‍ വായിലാക്കി അത് അതിവിനയത്തോടെ തൊഴുതുകൊണ്ടേയിരുന്നു.ആ കണ്ണുകള്‍ ചിരിച്ചു.വിഡ്ഢിത്തം നിറഞ്ഞ എന്‍റെ യാത്രകളിലേക്ക് ആ പരിഹാസം തുളഞ്ഞു കയറി.കൊതുകിനെപ്പോലെ അതിന് ചോരയൂറ്റുന്ന സൂചിയുണ്ടെന്നും അതിലൂടെ രോഗാണുക്കള്‍ വീടാകെ പരക്കുകയാണെന്നും  തോന്നി.അനുനിമിഷം അതതാ വലുതാകുന്നു.പറക്കുമ്പോള്‍ ചിറകുകളില്‍ നിന്നും പാമ്പിന്‍സീല്‍ക്കാരം.ഒരു മാത്ര കൊണ്ടു അതെന്നെയും ചെപ്പിലടച്ച മകനെയും ഒരു ചിതല്‍ മണി പോലെ കൊറിച്ചേക്കാം.കയ്യില്‍ കിട്ടിയ മുട്ടന്‍ വടിയാല്‍ പല തവണ അടിച്ചെങ്കിലും കുസൃതിയോടെ എന്നെ പല തവണ കളിപ്പിച്ച് അത് പുറത്തേക്ക് പറന്നു.അപ്പോഴും ചുമരിലെല്ലാം അവ വന്നു നിറയുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ ഭിത്തികള്‍ തച്ചു തകര്‍ക്കാന്‍ തുടങ്ങി.
ഈ മുറിയുടെ ഇരുട്ടിലേക്ക് അങ്ങനെയാണ് ദിനങ്ങള്‍ ഉണരാനും ഉറങ്ങാനും തുടങ്ങിയത്.വല്ലപ്പോഴും ഭക്ഷണമേകാന്‍ മാത്രമാണ് വെളിച്ചത്തിന്‍റെ കിളിവാതിലുകള്‍ തുറക്കപ്പെടുക.ഞാന്‍ വെള്ളം കണ്ടിട്ടെത്രയായി..കട്ട പിടിച്ച മുടി..ചളി കെട്ടിയ ശരീരം.എനിക്ക് എന്നെത്തന്നെ നാറുന്നു.പുറത്തു നിന്നും ആരുടെയോ സഹതാപത്തിന്‍റെ ചില്ലുചീളുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നുണ്ട് –“പാവം ,നൊസ്സായിപ്പോയി .അശൂത്രീന്നും മാറീല്ലാച്ചാ ചങ്ങല തന്നെ ശരണം ..ഭഗവതീ ,കാക്കണേ ..........  

2026 ജൂൺ 14, ഞായറാഴ്‌ച

ചിരകാലമിത്രങ്ങൾ (കഥ )

 ചിരകാലമിത്രങ്ങൾ ( കഥ)


ശരീഫ മണ്ണിശ്ശേരി


രോഗക്കിടക്കയിൽ , ഓർമകളുടെ കയങ്ങളിലൂടെ മുങ്ങിത്താഴുമ്പോഴാണ് അവൾ ഒരു അശരീരി കേട്ടത്.


"ഞാൻ നിന്നെ ഒരിക്കലും വിട്ടു പോവില്ല. നീയെത്ര മരുന്ന് കഴിച്ചിട്ടെന്ത്? ഒറ്റക്കായിപ്പോയതല്ലേ? ഞാനെങ്കിലും തുണ വേണ്ടേ? ഹീ ഹീ ഹീ.." 


നിഴൽ പോലൊരു രൂപം അവളെ നോക്കി ഊറിച്ചിരിച്ചു. 


"ആരാണ് നീ?" മടുപ്പോടെ അവൾ അതിനെ നോക്കി


"രോഗമെന്ന മന്ത്രികനാണ് ഞാൻ.എന്റെ കൈച്ചൂടറിയാതെ ഒരാളെങ്കിലും  ഈ ഭൂമി വിട്ടു പോയിട്ടുണ്ടോ? ഹീ ഹീ ഹീ". അവൻ വീണ്ടും പരിഹാസത്തിന്റെ തുപ്പൽ തെറിപ്പിച്ചു.


" ഇങ്ങനെയാണോ തണിയാവുന്നത്? കൊല്ലങ്ങളായി നീയെന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കൈകാലുകളെ ചങ്ങലക്കിടുന്നു. വേദനയില്ലാതെ ഒരടി നടക്കാൻ ഞാനെത്ര ആഗ്രഹിക്കുന്നു. "


അവൾ കണ്ണീരോടെ രോഗത്തിന്റെ ചെമ്പിച്ച തലമുടിയിലേക്കും വികൃതമായ മുഖത്തേക്കും മാറി മാറി നോക്കി. 


"ദുഃഖവും രോഗവും മാത്രമാണ് സത്യം. സുഖങ്ങൾ മേലെ കിടക്കുന്ന പാട മാത്രമാണ്. അതൊന്നു നീങ്ങുമ്പോഴേക്കും സ്ഥായിയായ വ്യസനം അടിയിൽ കുസൃതിച്ചിരി ചിരിക്കുന്നത് ഏവർക്കും കാണാനാകും." 


രോഗം ഒരു ദാർശനികനെപ്പോലെ പ്രതിവചിച്ചു. 


"എന്തിനാവും നീ സൃഷ്ടിക്കപ്പെട്ടത്? എന്തെല്ലാം  വൈവിധ്യങ്ങളിൽ ആണ് നീ." 


അവൾ അത്ഭുതത്തോടെ അവനെ തൊട്ടു.


"അതെ, ചില നേരം ക്യാൻസർ. മറ്റു ചിലപ്പോൾ സിറോസിസ്....ഇപ്പോഴും പുതിയ പുതിയ പേരുകൾ എനിക്കായി കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഹീ ഹീ ഹീ.."


"ഈ വേദന പങ്കിടാനെങ്കിലും ഒരാൾ വന്നെങ്കിൽ! ഹാവൂ, സഹിക്കാൻ വയ്യല്ലോ.."


അവൾ നീര് വന്ന്‌ വീർത്ത കൈകാലുകളെ ഒന്നു അനക്കാൻ കഠിനമായി യത്നിച്ചു.


"വേദന പങ്കിടാൻ ഒരാളും വരില്ലെന്ന് നിനക്കറിയില്ലേ? മനുഷ്യനായി പിറക്കുന്നത് വലിയ ദൗർഭാഗ്യം തന്നെ. ഇനി മരിച്ചു ചെന്നാലോ ദണ്ഡന മുറകളുമായി കാത്തിരിപ്പല്ലേ ദൈവം അവിടെയും? അങ്ങനെയല്ലേ നിങ്ങളുടെ മതങ്ങൾ പറയുന്നത്? "


"അതെ, അതാലോചിക്കുമ്പോ പേടി എന്നെ കടിച്ചു പറിക്കാ..ചെകുത്താനും കടലിനും ഇടയിലാണ് മനുഷ്യാവസ്ഥ. തീർച്ചയില്ലാത്ത കുറെ ദർശനങ്ങൾ സദാ അവനെ വരിഞ്ഞു കെട്ടുന്നു. സങ്കടവും ഭാഗ്യക്കേടുകളും വേറെയും. അതിനിടെ സന്തോഷനിമിഷങ്ങൾ! ഹാ! അതെത്ര ചപലമാണ്. എത്ര തുച്ഛമാണ്.."


രോഗത്താൽ അവളുടെ കൈവിരലുകൾ വളഞ്ഞു പോയിരുന്നു. ഒരേ ഉറവയിൽ നിന്ന്  തെറ്റിപ്പിരിഞ്ഞ കൈവഴികളെപ്പോലെ അവ മുഖം തിരിച്ചു നിന്നു. ഒന്നെണീക്കുക, ഇത്തിരി നടക്കുക കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക...ശരീരത്തിൽ കല്ല് പോലെ ഉറച്ചു പോയ നീര് അവളുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളെപ്പോലും തച്ചുടച്ചു. ഇവളാണ്, ശയ്യയോട് ഒട്ടിപ്പോയ ഈ വികൃതരൂപമാണ്, പണ്ട് ഒടുങ്ങാത്ത പ്രണയത്തിന് ആശിച്ചിരുന്നത്. ഇവളാണ്   പണ്ട് കഥകളും കവിതകളും എഴുതിയിരുന്നത്. ഓരോരോ കാലത്ത് ഓരോന്നിനാണ് മനുഷ്യന്റെ കൊതി. യൗവനത്തിൽ പ്രണയമാണെങ്കിൽ വാർധക്യത്തിൽ ഒന്നെഴുന്നാൽക്കാനായിരിക്കും. ആരുടെയും സഹായമില്ലാതെ ഒന്നു മൂത്രമൊഴിക്കാനായിരിക്കും. 


"രോഗമേ, മനുഷ്യന്റെ ആഗ്രഹങ്ങളെ നീയെത്ര മാത്രമാണ് പരിഹസിച്ചു കളയുന്നത്.."


അപ്പോൾ മറ്റൊരു നിഴൽ അവളുടെ മുന്നിൽ കൈ കൊട്ടി ആടിപ്പാടാൻ തുടങ്ങി.


"ഇന്ന് നിന്റെയടുത്ത് ഒരു പത്രക്കാരൻ വരും. ഒരു കാലത്ത് നന്നായി എഴുതിയിരുന്ന, ഇന്ന് ആരുടെയും ഓർമയിൽ പോലും ഇല്ലാത്ത എഴുത്തുകാരിയെ തേടി. പക്ഷേ അവന്  നിന്റെ ഇന്റർവ്യൂ പൂർത്തീകരിക്കാനാവില്ല. അപ്പോഴേക്കും അവൻ ഇറ്റ് ശ്വാസത്തിന് വേണ്ടി ആശുപത്രിയിൽ അടക്കപ്പെടും. അങ്ങനെ ഭാഗ്യത്തിന്റെ അവസാനതരിയെയും വിധിയായ ഞാൻ നിന്നിൽ നിന്ന് തിരിച്ചു വിടും. ഹാ ഹാ ഹാ.."


അവളുടെ ഇടതുചെവിയിൽ ആ നിഴലിന്റെ അട്ടഹാസം മുഴങ്ങി. 


"ഇന്ന് എന്റെ ചുറ്റും നിഴലുകൾ നാടകമാടുകയാണോ" 


അവൾ ആരോടെന്നില്ലാതെ പിറുപിറുക്കാൻ തുടങ്ങി.


"രോഗം, വിധി ,മൃതി.ഇത്രയും പഴയ മിത്രങ്ങൾ വേറെ ഉണ്ടോ?" 


അവൾ നിസ്സംഗം ചിരിച്ചു. 


"ഒന്നും ആശിച്ചിരുന്നില്ലല്ലോ ഞാൻ. എന്നിട്ടും എത്രയെത്ര മോഹങ്ങളെയാണ് വിധി ചവിട്ടിയരച്ചു കളഞ്ഞത്. ഇത്രയേറെ നിന്ദ എന്റെ ആത്മാവ് അർഹിച്ചിരുന്നോ? " 


അവൾ തേങ്ങി ക്കരഞ്ഞപ്പോൾ കോടിയ ചുണ്ടുകൾ ഒന്നൂടെ വിരൂപമായി. 


വിധി അവളുടെ ചുമലിൽ ഇരുന്ന് പുച്ഛത്തോടെ ചുറ്റും നോക്കി. നീർപ്പോള പോലെ നശ്വരനായ ഈ ജീവി. എത്രയാണതിന്റെ നശീകരണത്വര. രോഗങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അവൻ മരണത്തെപ്പോലും തോൽപ്പിച്ചേനെ. എന്നാലും ഈ സ്ത്രീയോട് ദൈവത്തിന് ഇത്രയും പക എന്തുകൊണ്ടായിരിക്കും? പാവം! ബാല്യം മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. യൗവനത്തിലും ഒരു സ്നേഹത്തണലിൽ ഇരുന്നിട്ടില്ല. എല്ലാ നീരുറവകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടപ്പോഴാവും രോഗങ്ങൾ അവളിൽ പല്ലൂകളാഴ്ത്തിയത്. എത്രയെത്ര ദേഹങ്ങളെയാണ് രോഗം കോളനികളാക്കുന്നത്..

ഓരോ ദൈവഹിതം നടപ്പാക്കുമ്പോഴും ആദ്യമൊക്കെ സങ്കടപെയ്ത്താൽ മനസ്സ് കലങ്ങിയിരുന്നു. ഇപ്പോൾ ഒരു അറവുകാരനെപ്പോലെ ചോരയും കണ്ണീരും ശീലമായി. ഭാഗ്യങ്ങളേക്കാൾ കൂടുതലായിരുന്നു നടപ്പാക്കേണ്ട ദുർവിധികൾ. അതുകൊണ്ടാണ് പൊട്ടിച്ചിരിക്കുന്ന കുഞ്ഞിനെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ഓടുന്ന വണ്ടിയുടെ അടിയിലേക്ക് എറിയേണ്ടി വന്നത്. കാറ്റു പോലെ പോകുന്ന യുവാവിനെ ശയ്യാവലംബിയാക്കിയത്. കാർമേഘക്കൂട്ടം പോലെ മുടിയുള്ളവളെ കനത്ത മരുന്നിനാൽ മൊട്ടത്തലച്ചിയാക്കിയത്. 


"ദൈവം, അവൻ എവിടെയാണ്? ഇത്ര നാളും അവൻ ഹൃദയങ്ങളിൽ ആണെന്ന് ഞാൻ കരുതി. എന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാകട്ടെ ഇരുട്ട് മാത്രം കാണുന്നു. ഈ വേദനയാണോ ദൈവം?" 


പിച്ചും പേയും പറഞ്ഞുകൊണ്ട് അവൾ ബോധശൂന്യയായി. 

മരണം കയ്യിലൊരു കുരുക്കുമായി ആശുപത്രി വരാന്തയിലൂടെ കുതിക്കുന്നത്‌ അപ്പോൾ വിധി കണ്ടു. പന്തിന് പിറകെ ഓടുന്ന പൂമ്പാറ്റ പോലൊരു കുഞ്ഞിനെ ചൂണ്ടലിലെന്നോണം അവൻ പൊക്കി ഗുഹ പോലുള്ള തന്റെ വായിലേക്ക് നിക്ഷേപിച്ചു. 


"എന്ത് അനീതിയാണിത്?".

വിധി മൃതിയുടെ പിൻകഴുത്തിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു. "


ആ കുഞ്ഞിന്റെ അച്ഛനുമമ്മയും നിലവിളിക്കുന്നത് നീ കേൾക്കുന്നില്ലേ? ആ റൂമിലേക്ക് നോക്ക്. ബോധം കെട്ട്,  വികൃതരൂപിയായ ആ സ്ത്രീ എത്രയായി നിന്നെ കാത്തിരിക്കുന്നു. നീയെങ്കിലും അവളെ സ്നേഹത്തോടെ ചുംബിക്കുമെന്നാണ് ആ പാവം കരുതുന്നത്. അവളുടെ ആത്മാവിനെ ചതഞ്ഞു പോയ ആ ശരീരത്തിൽ നിന്ന് പ്രേമത്തോടെ പറിച്ചെടുക്കും എന്നാണവൾ പ്രതീക്ഷിക്കുന്നത്. എത്ര കാലമായി അവൾ നിന്നെ വിളിക്കുന്നു. ആരും നോക്കാനില്ലാത്ത അവളെ കൊണ്ട് പോകുന്നതിനു പകരം നീയെന്തിനാണാ കുഞ്ഞിനെ..?"


വിധിയുടെ കറുപ്പും വെളുപ്പും ഇടകലർന്ന വിരലുകളെ മരണം ഊക്കോടെ തട്ടിയെറിഞ്ഞു.


 "ഇളംചോരയാ എനിക്കും പ്രിയം.വളഞ്ഞു തിരിഞ്ഞു പോയ ആ കിളവിയെ ആർക്ക് വേണം? ഇത്ര കാലവും ദൈവവഴികളുടെ ചുഴികളിൽ ആണ്ടു മുങ്ങിയിട്ടും നിനക്ക് സംശയം തീർന്നില്ലേ?  എത്ര യുദ്ധങ്ങൾ, കലാപങ്ങൾ, ദുരന്തങ്ങൾ..ഇതൊക്കെ കണ്ടിട്ടും..നീയെന്നാണ് ഇത്ര അലിവുള്ളവനായത്?" 


വിധിയുടെ കണ്ണുകൾ തുളുമ്പി. ശരിയാണ്.ക്രൂരതയുടെ ഓരോ കുരുക്കിടുമ്പോഴും സ്തുതിക്കാൻ മാത്രം പഠിച്ചിട്ടുള്ള മാലാഖമാർ ദൈവത്തെ വാഴ്ത്തുന്നത് താനെത്ര കണ്ടിരിക്കുന്നു. വിധി തന്റെ ഇരുണ്ട വസ്ത്രം ഒന്നു കുടഞ്ഞു. പഴുതാരകളായും ഞണ്ടുകളായും പൂക്കളായും ദൈവ ഹിതങ്ങൾ അവയുടെ ഉടമകളെത്തേടി കുതിച്ചു പറന്നു. 


എല്ലാം നിഗൂഢമാണ്.ഈ ഞാൻ പോലും. ഇച്ഛാഭംഗത്തോടെ അവൻ ചുറ്റും നോക്കി. മരണം തന്റെ കിങ്കരന്മാരെ നാനാഭാഗത്തേക്കും ഉത്സാഹത്തോടെ പറത്തി വിടുന്നത് അവൻ വെറുപ്പോടെ നോക്കി. മോചനമുണ്ടായിരുന്നെങ്കിൽ! എനിക്കീ നശിച്ച ജോലിയിൽ നിന്ന് മുക്തി ലഭിച്ചെങ്കിൽ! മുട്ടുകുത്തി നിന്നുകൊണ്ടവൻ ആകാശത്തേക്ക് കരങ്ങളുയർത്തി..പിന്നെ വാവിട്ടു നിലവിളിച്ചു..

ചിതലുകൾ (കഥ )

 ചിതലുകൾ.(കഥ)


Shareefa mannisseri


അമ്പത് വയസ്സിന്റെ പടി ക്ലേശിച്ചു കയറിയത് മുതൽ അവരുടെ ശരീരത്തിൽ നേർത്ത ചിതലുകൾ പ്രത്യക്ഷപ്പെട്ടു. ഉള്ളിൽ നിന്നും ഒരു ചീയൽഗന്ധം സദാ ഉയർന്നു.സുതാര്യമായ, കുഞ്ഞുശരീരമുള്ള ആ ജീവികൾ ഉറുമ്പുകളെപ്പോലെ അവരുടെ മേൽ കടിച്ചു തൂങ്ങി. ചുവന്ന തിണർപ്പുകൾ ദേഹത്ത് എപ്പോഴും തടിച്ചു വീർത്തു. ചൊറിഞ്ഞു ചൊറിഞ്ഞു അവർക്ക് വശം കെട്ടു. മേലാകെ അരിച്ചു നടക്കുന്ന ആ ജീവികൾ അവരുടെ പൊറുതികേടുകളെ ഒന്നൂടെ വർധിപ്പിച്ചു. ചൊറിയുന്ന, വേദനിപ്പിക്കുന്ന ഓർമകൾ അവരുടെ ഉള്ളിൽ ചുവന്നു വീർത്തു.

വാതരോഗത്താൽ വൈകല്യത്തിലേക്ക് കോടിപ്പോയ കൈവിരലുകൾ കൊടിയ വേദനയോടെ അവരെ നോക്കി. സ്നേഹത്തിന്റെ ഒരു സ്പർശം അവ എന്നും ആഗ്രഹിച്ചിരുന്നില്ലേ? യൗവനകാലങ്ങളിൽ സദാ മൈലാഞ്ചിയണിഞ്ഞു സുന്ദരികളായിരുന്ന ,ചിത്രം വരച്ചിരുന്ന, നീണ്ട വെളുത്ത വിരലുകൾ..സ്നേഹത്തിന്റെ നേർത്തൊരു സ്പർശം അവയെ വൈകല്യത്തിലേക്ക് വളയാതെ കാക്കുമായിരുന്നില്ലേ..പക്ഷേ മുൾക്കാടുകൾ വിതറി എപ്പോഴും തന്നെ ചകിതയാക്കിയിരുന്ന ജീവിതത്തിന് അതിനുള്ള കനിവുണ്ടായിരുന്നില്ല. ഓരോരുത്തരോട് അതിന് ഓരോ സമീപനമാണ്. ചിലരെ താലോലിക്കുമ്പോൾ ചിലരെ ഞെരിച്ചു ശ്വാസം മുട്ടിച്ചു കളയും..


കടുത്ത വേദന നിമിത്തം നടത്തം വളരെ പതുക്കെയാക്കിയ നീര് നിറഞ്ഞ കാലുകൾ അവരോട് ആവലാതിപ്പെട്ടു. "എന്നെങ്കിലും നിന്റെ ഹൃദയം സന്തോഷത്തിൽ കുതിരുന്ന ഒരു മുഹൂർത്തത്തിലേക്ക് നീ ഞങ്ങളെ നയിച്ചിട്ടുണ്ടോ? നിന്റെ വ്യഥകളത്രയും നീർക്കെട്ടായാണ് ഞങ്ങളുടെ സന്ധികളെ പൂട്ടിയത്. ഇപ്പോൾ നേർത്ത ചലനം പോലും കൈകാലുകളിൽ

 വേദനയായി പെരുകുന്നു. ഉള്ള്‌ പൂതലിച്ചിട്ടും നീയെന്തിനാണ് തല പോയ തെങ്ങ് പോലെ മാനം നോക്കി നിൽക്കുന്നത്? ഉപേക്ഷിക്കാറായില്ലേ ഈ ജീർണവസ്ത്രം?


ചിതലുകൾ അത് ശരി വച്ച് ഒന്നൂടെ ആഞ്ഞു കടിച്ചു. ക്രമേണ അവ തന്റെ ചുറ്റും ഒരു മണ്പുറ്റ് നിർമിക്കും. ഒരു പഴകിയ തടിക്കഷ്ണം പോലെ താൻ പൊടിഞ്ഞു തീരും. ഈ യാത്രയിൽ ഏതായിരുന്നു കൂടുതൽ? ദുഃഖത്തിന്റെ കയ്പ്പോ,അതോ സന്തോഷത്തിന്റെ മധുരമോ? എല്ലാവരുടെ ഓർമകളിലും കല്ലിൽ കൊത്തിയ പോലെ കിടക്കുന്നത് വ്യസനങ്ങളാണ്. ആനന്ദം അതനുഭവിച്ച നിമിഷം തന്നെ പട്ടം പോലെ പറന്നകലുന്നു..


ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ രോഗങ്ങളുടെ ചിതല്പുറ്റുകൾ അവരെ പൊതിഞ്ഞിരുന്നു. സ്നേഹരഹിതമായ ജീവിതം തന്നെയല്ലേ ഓരോരുത്തർക്കും രോഗങ്ങളുടെ ചതുപ്പുകൾ നൽകുന്നത്? ഉള്ളുലച്ച ഓരോ സങ്കടവും ശരീരവേദനയായി അവരെ ഞെരിച്ചു. ഈ മണ്പുറ്റ് ഭേദിച്ച് ഉള്ളിലെ ചൈതന്യം എന്നാണ് പുറത്തു പോവുക? 

അബോധത്തിന്റെ തണുപ്പിലേക്ക് അവരുടെ ശരീരം കൂപ്പ് കുത്തിയിട്ട് ഒരാഴ്ചയായി.മടുപ്പിന്റെ ആവലാതികൾ അവർക്ക് ചുറ്റും കറങ്ങിത്തിരിഞ്ഞു.ചത്തു പോയാൽ കിട്ടാൻ പോകുന്ന സ്വത്തിനെക്കുറിച്ച് ഓർത്ത് മാത്രമാണ് അത്രയും ദിവസമെങ്കിലും ബന്ധുക്കൾ സഹിച്ചത്. എല്ലാവരും പോകാനായി ഭാണ്ഡം മുറുക്കുന്നത് കണ്ട് സിസ്റ്റർ അത്ഭുതത്തോടെ ചോദിച്ചു- ബൈസ്റ്റാന്ഡേഴ്‌സ്‌ ആരും  നിൽക്കുന്നില്ലേ? ഇവരെ ഈ അവസ്ഥയിൽ ഇട്ടു പോവുകയാണോ?

പുച്ഛത്തിന്റെ തുപ്പൽ എങ്ങും തെറിപ്പിച്ചു കൊണ്ട് അവർ കടന്നു പോയി. 


മരണചൈതന്യം തന്റെ കൈകാലുകളിലെ അദൃശ്യമായ ചങ്ങലകൾ വലിച്ചു പൊട്ടിക്കുന്നതിന്റെ സ്വരം അവരുടെ നേർത്ത ശ്വാസത്തിലും കിലുങ്ങി. പൊടുന്നനെ അവരുടെ മുഖം പ്രകാശിച്ചു. ശ്വാസഗതി വേഗത്തിലായി. ആരെയോ ആലിംഗനം ചെയ്യുമ്പോലെ അവർ കൈകൾ ചുറ്റിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. 

പിന്നെ, തണുപ്പ് ഒച്ചിനെപ്പോലെ അവരിലേക്ക് അരിച്ചു കയറി. ബേജാറോടെ അത്ര നേരവും അവരുടെ ദേഹമാകെ അരിച്ചു നടന്നിരുന്ന ചിതലുകൾ പൊടുന്നനെ ചലനം മതിയാക്കി, ആ തണുപ്പിൽ തല ചേർത്തു കിടന്നു, പൂതലിച്ച ആ ശരീരത്തിന് അവസാനകൂട്ടായി...

പേനിനുമുണ്ട് ചിലത് പറയാൻ (കഥ )

 പേനിനുമുണ്ട് ചിലത് പറയാന്‍{കഥ}

ശരീഫ മണ്ണിശ്ശേരി 


അവരുടെ സമൃദ്ധമായ മുടി കൊഴിഞ്ഞ് നേര്‍ത്ത പുല്‍ക്കൊടിയാകുവോളം ഞാനാ തലയില്‍ സുഖവാസമായിരുന്നു..പേന്‍ചീര്‍പ്പെന്ന ബുള്‍ഡോസര്‍ കൊണ്ട് അവര്‍ ഞങ്ങളുടെ വാസസ്ഥലം ഇളക്കി മറിച്ചപ്പോഴും  ഞാന്‍ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടിരുന്നു ..എന്ത് സുഗന്ധമായിരുന്നു ആ മുടി. എന്തൊരു കറുപ്പായിരുന്നു.പിന്നീട് അവരുടെ മുടി വെളുക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും അവരോട് ഐക്യപ്പെട്ട് വിളറി വെളുത്തു ..പിന്നെയാണ് അവരെന്തോക്കെയോ മരുന്ന് കഴിച്ച് മുടിയൊക്കെ കൊഴിഞ്ഞതും ഏതാണ്ട് മൊട്ടയായതും...ഉറക്കം പോലുമില്ലാതെ അവര്‍ വേദനിച്ചു കരയുമ്പോള്‍ ദുഖത്തോടെ ഞാനവരെ നോക്കിയിരുന്നു ..പേനുകളെല്ലാം  കുടിയൊഴിഞ്ഞതിനാല്‍  അവരുടെ ചെവിക്കുടയുടെ പിന്നില്‍ ഇത്തിരി സ്ഥലത്ത് ഒളിച്ചതുകൊണ്ട് എന്നെ ആരും കാണുകയുണ്ടായില്ല ..എനിക്കവരെ അത്രയും ഇഷ്ടമുണ്ടായിരുന്നു ..വിശപ്പിന് ഇത്തിരി ചോര എടുക്കുന്നുണ്ടെങ്കില്‍ പോലും ഞങ്ങള്‍ തമ്മില്‍ എത്ര കാലത്തെ സ്നേഹബന്ധമാണ് ..


ഇന്ന് –മണ്ണ് മുകളില്‍ നിന്ന് അടര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര നേരവുമുണ്ടായ ശബ്ദഘോഷങ്ങളുടെ പൊരുള്‍ പിടികിട്ടിയത് ..ആരൊക്കെയോ അവരെ വെള്ളമൊഴിച്ച് കുളിപ്പിച്ചപ്പോഴും ചെവിക്കു പിന്നില്‍ ഞാന്‍ പതുങ്ങിയിരിപ്പായിരുന്നു ..പിന്നെ മുറ്റത്തെ കുഴിയിലേക്ക് ആരൊക്കെയോ വെള്ളത്തുണിക്കെട്ട് ഇറക്കി വെക്കുമ്പോള്‍  ഞാനവരുടെ  അടഞ്ഞ കണ്‍പോളക്കു മുമ്പില്‍ ഇരിപ്പായിരുന്നു ..അവര്‍ക്ക് കാണാന്‍ കഴിയാതിരുന്നതെല്ലാം കാണുന്നതിനു മാത്രമായി ..നിര്‍ജീവമായ ശരീരത്തിലെ ജീവന്‍റെ ഒരേയൊരു കണിക ..മണ്ണിതാ കൂമ്പാരമായി വീഴുന്നു ..ഇത്ര കാലവും എനിക്കഭയമായിരുന്ന സുന്ദരശരീരമേ എന്നേക്കും വിട ..ഞാനല്ലാതെ മറ്റാരാണ്‌ നിന്നെ നിന്‍റെ കുഴിമാടത്തിലും അനുഗമിച്ചത് ....

shareefa mannisseri

വിചാരണ (കഥ )

 വിചാരണ(കഥ)


ശരീഫ മണ്ണിശ്ശേരി


ന്യായാധിപൻ രോഗക്കിടക്കയിലേക്ക് ഒട്ടിപ്പോയപ്പോൾ മനസ്സിന്റെ കോടതി അയാളെ വിചാരണ ചെയ്യാൻ തുടങ്ങി.ഒരു ഭീമൻ ചിലന്തി അയാളുടെ ഉള്ളിലിരുന്ന് കണ്ണുരുട്ടുകയും നിരന്തരം ചോദ്യങ്ങളാൽ അയാളെ ചതച്ചുകൊണ്ടിരിക്കുകയും ചെയ്തു. വര പോലുള്ള ഒട്ടുന്ന ചുണ്ടുകളിൽ നിന്ന് ബലമേറിയ നാരുകൾ പുറത്തു വന്ന് അയാളെ ആസകലം കെട്ടിയിട്ടു. 

വർഷങ്ങളായി തടവറക്കുള്ളിൽ കഴിയുന്ന ഒരു വയസ്സനെകുറിച്ചായിരുന്നു അതിന്റെ ആദ്യത്തെ ചോദ്യം.


"എന്തായിരുന്നു അയാളെ മോചിപ്പിക്കുന്നതിന് നിനക്കുണ്ടായിരുന്ന തടസ്സം? നിരപരാധിയെന്ന് ബോധ്യപ്പെട്ടിട്ടും അവശനായ ആ മനുഷ്യനോട് ക്രൂരത കാണിക്കാൻ എന്തായിരുന്നു നിന്റെ ന്യായം?"


"നിന്റെ , നിന്റെ"എന്ന അഭിസംബോധനയിൽ അയാൾ ചുളുങ്ങി. "യുവർ ഓണർ,  മൈ ലോർഡ്" തുടങ്ങിയ സ്വർണവാക്കുകൾ അയാളുടെ ഉള്ളിൽ പല തവണ മരിച്ചു വീണു.

ചിലന്തി തന്റെ വലക്കണ്ണിയാൽ അയാളുടെ കഴുത്ത് മുറുക്കി. ശ്വാസം മുട്ടുന്ന തോന്നലിൽ അയാൾ വീണ്ടും വീണ്ടും ചുമച്ചു.


"അയാളെ വിട്ടയക്കാൻ സർക്കാരിന് താല്പര്യം ഉണ്ടായിരുന്നില്ല. അയാൾക്ക് അനുയായികൾ വളരെ കൂടുതലായിരുന്നു. "


"ഉം,  സ്ഥാനമാനങ്ങളും കൂമ്പാരമായി വരുന്ന പണവും നിന്റെ നാവിനെ കെട്ടിയിട്ടു അല്ലേ? സ്വാഭാവികം. അന്ന് ആ പെൺകുട്ടി തന്നെ പീഡിപ്പിച്ച പ്രമുഖർ ആരൊക്കെയെന്ന് കരഞ്ഞു നിലവിളിച്ചിട്ടും നീ പുച്ഛം നടിച്ചത് എന്തിനായിരുന്നു? പിന്നെയും പിന്നെയും വിധി മാറ്റി വച്ച് വെറും പ്രതീക്ഷ നൽകിയത് എന്തിനായിരുന്നു? ഇന്ന് ഭ്രാന്തിയായി തെരുവിലൂടെ അലയുന്ന ആ പെണ്കുട്ടിയെക്കുറിച്ചുള്ള നിന്റെ യഥാർഥ വിധി എന്തായിരുന്നു? "


അയാളുടെ ചുണ്ടുകൾ വിറച്ചു. ശ്വാസം മുട്ടി വാക്കുകൾ ചിതറി. 


"അവൾ...അവൾക്ക് എന്റെ മകളുടെ പ്രായമായിരുന്നു. നിസ്സഹായനായി, അവൾക്കെതിരെ വിധിക്കുമ്പോൾ ശരിക്കും ഞാൻ ഉള്ളിൽ കരഞ്ഞു. പക്ഷേ എന്റെ നാവിൽ എത്രയായിരുന്നു ആണികൾ..മുളക് തേച്ച പുണ്ണ് പോലെ അത് സദാ നീറിക്കൊണ്ടിരുന്നു. ശരിക്കും, ആ വിധി എന്റെ ജീവിതത്തെ മറിച്ചിട്ടു. കൃത്യം ആറു മാസം കഴിഞ്ഞപ്പോൾ എന്റെ മകൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോയി. തിരിച്ചു കൊണ്ടു വരാൻ ആവും വിധം ശ്രമിച്ചു. കൂർത്ത അവളുടെ ചോദ്യചില്ലുകൾക്ക് മുമ്പിൽ ഞാൻ ഭയന്നു നിശ്ശബ്ദനായി. നിലവിളിച്ചു കരയുന്ന രക്ഷിതാക്കളെ പരിഹാസപൂർവം നോക്കിക്കൊണ്ട്, എത്രയോ കാമുകന്മാർക്ക് അനുകൂലമായി ഞാൻ വിധിച്ചിട്ടുണ്ടല്ലോ. അവൾ അതെല്ലാം അറിഞ്ഞിരുന്നല്ലോ.അപ്പോൾ ചോദ്യങ്ങൾ ചില്ലുചീളുകളാവും.

ദൂരെയാണെങ്കിലും അവൾ ജീവിക്കുന്നല്ലോ എന്ന സമാധാനം കുറച്ചു മാസങ്ങൾ കഴിഞ്ഞ്, ചീർത്തു വീർത്ത അവളുടെ ശവം വന്നപ്പോൾ അസ്തമിച്ചു. ഇപ്പോൾ സദാ ഒരു ഭ്രാന്തി എന്റെ ഉള്ളിൽ കുലുങ്ങിച്ചിരിക്കുന്നു.എന്നെ മാന്തിക്കീറുന്നു.."


ചിലന്തി  യാതൊരു ദയയുമില്ലാതെ അയാളുടെ കഴുത്തിൽ ഒന്നൂടെ വല മുറുക്കി. 


"അത് വേണമല്ലോ.എന്തെങ്കിലുമൊക്കെ പൊറുതികേടുകൾ നിന്നെയും തിന്നു തീർക്കണമല്ലോ. പോലീസ് ഇടിച്ചു കൊന്ന ആ പയ്യന്റെ കാര്യത്തിൽ എന്തായിരുന്നു ന്യായം? പ്രതി രക്ഷപ്പെടുകയും ആ പയ്യന്റെ അച്ഛൻ തൂങ്ങി മരിക്കുകയും ചെയ്തതിന് നീയല്ലേ കാരണം?"

അയാൾ നിസ്സഹായനായി ചുറ്റും തുറിച്ചു നോക്കി. ഒരു നിഴൽ പോലും എങ്ങുമില്ല. ഈ ഭീമൻ ചിലന്തിയുടെ മുന്നിൽ തനിച്ചാക്കി ഹോം നഴ്‌സും കടന്നു കളഞ്ഞോ? ദൈവമേ! നിലവിളികൾ അയാളുടെ തൊണ്ടയിൽ തന്നെ കുഴഞ്ഞു വീണു.

ചിലന്തി അയാളുടെ മുഖം കടിച്ചു മുറിച്ചു. മുറിവായിൽ നിന്ന് രക്തം ഊറ്റികുടിച്ചു.

അയാൾ വേദന കൊണ്ട് പുളഞ്ഞു. തന്നെ ആരോ തിന്നുകൊണ്ടിരിക്കുകയാണെന്ന ഭയം അയാളെ വരിഞ്ഞു മുറുക്കി.വീണ്ടും വീണ്ടും ചുമച്ചുകൊണ്ട് അയാൾ വിലപിച്ചു.


" എല്ലാം എന്റെ തെറ്റാണ്.പക്ഷേ അവരൊക്കെ ശക്തരായിരുന്നു.അവരെ പിണക്കിയാൽ അവരെന്റെ ആയുസ്സ് തീരുമാനിക്കുമായിരുന്നു."


"ഒരു നായയുടെ ജീവിതം ന്യായാധിപന് എന്തിനാണ്? പറയൂ, സത്യം എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് നിങ്ങൾക്കറിയുമോ?    എന്താണ് ന്യായം?"


ഒരു അപസ്‌മാരരോഗിയെപ്പോലെ അയാൾ വെട്ടി വിറച്ചു.തല അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി. വായിൽ നിന്ന്അ വെളുത്ത പത ഒലിച്ചിറങ്ങി. അയാൾ വെള്ളം വെള്ളം എന്ന് വിലപിച്ചു.

കാമുകന്റെ ഫോൺകോളിൽ രസം പിടിച്ചിരുന്ന ഹോം നഴ്‌സ് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ട്, ഡെറ്റോളിന്റെയും മൂത്രത്തിന്റെയും മണം തിങ്ങുന്ന റൂമിലേക്ക് വെറുപ്പോടെ പാളി നോക്കി. അയാളുടെ തല ബെഡിൽ നിന്ന് താഴേക്ക് തൂങ്ങുന്നു. കഞ്ഞിപ്പാത്രം മറിഞ്ഞു കിടക്കുന്നു.അയാൾ എന്തോ പറയാൻ പ്രയാസപ്പെടുന്നത് കണ്ട് അവൾ ചെവി അയാളുടെ ചുണ്ടുകളോടടുപ്പിച്ചു. നാറുന്ന വായിൽ നിന്ന് വിറക്കുന്ന  ശബ്ദം തളർച്ചയോടെ മന്ത്രിച്ചു.

"ദയവായി ചോദ്യങ്ങൾ നിർത്തൂ. ഞാൻ അപരാധിയാണ്.എന്നെ തൂക്കിക്കൊല്ലൂ."

നിർമിതം (കഥ )

 നിർമിതം(കഥ)

ശരീഫ മണ്ണിശ്ശേരി


 ഏതൊരോഫീസിലും,യന്ത്രമനുഷ്യരാണ് ഭൂരിപക്ഷം. നാമമാത്രമാണ് മനുഷ്യജീവനക്കാർ. യന്ത്രമേത് മനുഷ്യനേത് എന്നൊരു ശങ്കയും ചിലപ്പോൾ തോന്നും. സംഘർഷങ്ങൾ കല്ലിച്ചു കല്ലിച്ച് മനുഷ്യമുഖങ്ങൾ വറ്റി വരണ്ട ഭൂമി പോലെ ആയിട്ടുണ്ട്. ആകുലതയാണ് സ്ഥായീഭാവം, ഇനിയെന്ത് എന്ന നിരാശയാണ് ഓരോ നെടുവീർപ്പിലും. 

തൊഴിൽശാലകളെ റോബോട്ടുകൾ ഏറ്റെടുത്തിട്ട്‌ കൊല്ലങ്ങൾ കുറച്ചായി. ശമ്പളം കൊടുക്കുക എന്ന ബാധ്യത വളരെ ചുരുങ്ങിയ സന്തോഷത്തിലാണ് കുത്തകമുതലാളിമാർ. പണ്ടത്തെ ജാതീശ്രേണി പോലെ ഓരോ തൊഴിലിനും ഓരോ തരമാണ് റോബോട്ട്. നാമമാത്രമായ മനുഷ്യജീവനക്കാരെ നിരീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ സദാ തുറന്നിരിപ്പുണ്ട്. വേസ്റ്റാകുന്ന സമയത്തിനെല്ലാം ശമ്പളം  കട്ട് ചെയ്യുന്നത്കൊണ്ട്,  ഊണും ഉറക്കവുമില്ലാത്ത യന്ത്രങ്ങളായിത്തീരാനാണ് മനുഷ്യരും  വൃഥാ പരിശ്രമിക്കുന്നത്. 

നിശ്ശബ്ദതയാണ് കുറെയായി ലോകത്തിന്റെ താളം. എങ്ങും ക്യാമറകൾ ഉള്ളത്കൊണ്ട് വാ തുറക്കാൻ പോലും ഭയമാണ് എല്ലാവർക്കും. ആളുകൾ തിരക്കിട്ടു നടന്നു പോകുന്ന തെരുവുകൾ കാണാക്കാഴ്ചയായിട്ടുണ്ട്.  ഉദ്യോഗസ്ഥരായ കുറച്ചു പേർ മാത്രം തങ്ങളുടെ കാറുകളിൽ ഒരു വിഷാദഗാനം പോലെ സഞ്ചരിക്കുന്നത് കാണാം. 

നിരീക്ഷണത്തിന്റെ കട്ടി കൂടിയ വലക്കുള്ളിൽ ശ്വാസം മുട്ടി കഴിയുകയാണ് എല്ലാ മാധ്യമങ്ങളും. എഴുതാൻ അത്യാർത്തി പൂണ്ട സാഹിത്യകാരന്മാർ വീടുകളിൽ പൊറുതി കെട്ട് നടക്കുന്നു, വീട്ടുകാരോട് വഴക്കിടുന്നു. ചിലപ്പോൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി നിറം കെട്ട ജീവിതം അവസാനിപ്പിക്കുന്നു.


അയാൾക്ക് എങ്ങനെയെങ്കിലും ആ ചടങ്ങിൽ പങ്കെടുത്തേ പറ്റൂ. ഒരാഴ്ച്ച മുമ്പ് ആഹ്ലാദാരവങ്ങളോടെ കടന്നു പോയ ഒരു അറിയിപ്പ് അയാളുടെ ഉള്ളിൽ എപ്പോഴും ഭീകരമായി ചിറകടിക്കുന്നു.

"കൃത്രിമബുദ്ധി മനുഷ്യ ബുദ്ധിയെ കീഴടക്കുന്ന സുന്ദര നിമിഷത്തിന് സാക്ഷികളാകുവിൻ. യന്ത്രഭാവനകളിൽ വിരിഞ്ഞ നോവലുകളിൽ നിന്ന് ഒന്നിതാ നമ്മുടെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നേടിയിരിക്കുന്നു. നവംബർ 25ന് നടക്കുന്ന വർണാഭമായ ചടങ്ങിൽ യന്ത്രമനുഷ്യനായ ബെൽ ഹോമിന് നമ്മുടെ അധികാരി പുരസ്കാരം നൽകുന്നു."


ഒരു യന്ത്രമനുഷ്യൻ ആദ്യമായി അവാർഡ് വാങ്ങുന്ന ചടങ്ങ്..അത് ചിന്തിച്ചതും അയാളുടെ വായിൽ ഉമിനീർ കയ്ച്ചു. വിഷാദം തൊണ്ടയെ ഞെരിച്ചു.  ലോകം കൂരിരുളിൽ മയങ്ങുമ്പോൾ ബെഡ്‌ലാംബിന്റെ അരണ്ട വെളിച്ചത്തിൽ താൻ എഴുതിത്തീർത്ത തന്റെ പ്രിയപ്പെട്ട നോവൽ. അതിലെ കൊടുങ്കാറ്റ് പോലുള്ള ചില വരികൾ ഓർത്തപ്പോൾ അയാളിൽ ഭയം അട്ടയായി കടിച്ചു തൂങ്ങി, ഞണ്ടായി അയാളുടെ കൈ വിരലുകളെ ഇറുക്കി. ഇരുമ്പ്ശരീരമുള്ള ചിരിക്കാത്ത ഏകാധിപതിയുടെ കഥയാണത്. അതിന്റെ രചനാവേളയിലെല്ലാം ഒരു പറ്റം പൊലീസുകാർ തന്റെ പിന്നാലെ അലറിക്കൊണ്ട് ഓടുന്നതായും വെടിശബ്ദം പ്രകമ്പനമാകുന്നതായും അയാൾക്ക് അനുഭവപ്പെട്ടു. ഒളിക്യാമറകളുടെ തുറുകണ്ണുകളിൽ നിന്ന് ബലമേറിയ ഒരു കുരുക്ക് തന്റെ കഴുത്തിലേക്ക് നീണ്ടു വരുന്നതായി അയാൾക്ക് ഇടക്കിടെ തോന്നി. സഹായത്തിനായി അലറി വിളിക്കാൻ ശ്രമിക്കുമ്പോഴെല്ലാം തനിക്ക് നാവില്ലെന്നും കൈവിരലുകൾ നഷ്ടപ്പെട്ടെന്നും തിരിച്ചറിഞ്ഞ് അയാൾ സ്വപ്നത്തിലും വിങ്ങി വിങ്ങിക്കരഞ്ഞു. 


ഭരിക്കുന്നവർക്ക് അനുകൂലമായി രചനകൾ നടത്തുന്ന മോഡിലായിരുന്നു ക്രിയേറ്റിവ് റോബോട്ടുകൾ..വാഴ്ത്തുപാട്ടുകളായ കഥകളും കവിതകളും എങ്ങും പറവകളെപ്പോലെ സഞ്ചരിച്ചു. "ഏറ്റവും സന്തുഷ്ടരായ പ്രജകളുടെ അധിപൻ" എന്നൊരു  പതക്കവും ഈയടുത്ത് അധികാരിക്ക് കിട്ടുകയുണ്ടായി.ഒരു കോടിയിലേറെ വിലയുള്ള ആ പതക്കത്തിൽ ഏറ്റവും വില കൂടിയ കല്ലുകൾ പ്രകാശം പൊഴിച്ചു.  അതിന്റെ സ്വീകരണച്ചടങ്ങിൽ ആദ്യമായി അധികാരി പുഞ്ചിരിക്കുന്നത് കണ്ട് ഏവരും അതിശയിച്ചു. അപ്പോൾ വെളിപ്പെട്ട അയാളുടെ നീണ്ട പല്ലുകൾ ചോരക്കറ പിടിച്ച് കറുത്തതാണെന്ന് എല്ലാവരും ഞെട്ടലോടെയാണ്  തിരിച്ചറിഞ്ഞത്.  'അവർ ലോഡ്'  എന്നാണ് അധികാരി അറിയപ്പെടുന്നത്. അവർ ലോഡ്, ബിലവഡ് ലോഡ് എന്നൊരു സ്തുതിഗീതം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും പ്രഭാതത്തിൽ എല്ലാവരും ആലപിക്കുന്നു. ചൊല്ലാത്തവരുടെ പേരുവിവരങ്ങൾ ഉടനടി ഐ ടി സെൽ ശേഖരിക്കും.ദണ്ഡനമുറകൾ അവരെ കാത്തിരിക്കും. 


ചടങ്ങിൽ,   മുൻനിരകളിലെല്ലാം നെറ്റിയിൽ നിന്ന് നീലവെളിച്ചം പ്രസരിക്കുന്ന യന്ത്രമനുഷ്യരായിരുന്നു. ചിരിക്കാനും സന്തോഷിക്കാനും ദുഃഖിക്കാനും മനസ്സ് വായിക്കാനും മാത്രമേ അവർക്കിനി അറിയാത്തതായി ഉള്ളൂ. അവ കൂടി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. പിൻ നിരയിൽ സാഹിത്യകുതുകികളായ അഞ്ചാറു ശോഷിച്ച മനുഷ്യർ ഇരിപ്പുണ്ട്. കെടാൻ വിസമ്മതിക്കുന്ന ഒരു കനൽ അവരുടെ കണ്ണുകളെ ജ്വലിപ്പിക്കുന്നുണ്ട്. നിശിതമായ നോട്ടങ്ങൾ അവരുടെ കണ്ണുകളിൽ നിന്ന് സ്റ്റേജിലേക്ക് പാറി വീഴുന്നുണ്ട്.. 


നിർമിതനോവലിനെ വാഴ്ത്തിക്കൊണ്ടുള്ള അനേകം പ്രഭാഷണങ്ങൾ എങ്ങും അലയടിച്ചു. അധികാരി സമ്മാനം കൊടുക്കുമ്പോൾ, പൊടുന്നനെ ചടച്ചു കോലം കെട്ട ഒരു മധ്യവയസ്‌കൻ ഒരു പുസ്തകവുമായി സ്റ്റേജിലേക്ക് ഓടിക്കയറി. യന്ത്രമനുഷ്യന്റെ കാൽക്കൽ ആ പുസ്തകം അർപ്പിച്ചുകൊണ്ട് അയാൾ പൊട്ടിക്കരഞ്ഞു, 

"എന്റെ വർഷങ്ങളുടെ അധ്വാനമണിത്. നിനക്കാകട്ടെ ഒരു നോവലെഴുതാൻ അഞ്ചു മിനിറ്റ് പോലും വേണ്ട. എത്ര മഹാനാണ് നീ". 

അയാൾ യന്ത്രമനുഷ്യന്റെ കാലടികളെ കണ്ണീരാൽ കഴുകി. നിസ്സംഗനായ യന്ത്രം നീലവെളിച്ചം തൂകിക്കൊണ്ട് ചുറ്റും കണ്ണോടിച്ചു. സംഘാടകർ ക്ഷുഭിതരായി അയാളെ വെളിയിലേക്ക് വലിച്ചിഴച്ചു. 

നോവലിൽ നിന്ന് അധികാരിക്ക് പ്രിയപ്പെട്ട ഏതാനും വരികൾ സ്റ്റേജിലെ സ്‌ക്രീനിൽ അപ്പോഴെല്ലാം  ഒഴുകി നീങ്ങികൊണ്ടിരുന്നു.  


പിടിച്ചു മാറ്റപ്പെട്ടയാൾ മൂലയിൽ ഒരു പഴന്തുണി കണക്കെ അവശനായി ഇരുന്നു. തന്റെ പുസ്തകം പലരുടെ കാലടിക്കടിയിൽ ഞെരിയുന്നതും ചേറും ചെളിയും പല രൂപത്തിൽ അതിൽ മുദ്രിതമാകുന്നതും അയാൾ വ്യസനത്തോടെ അറിഞ്ഞു. തന്റെ ചോരയും നീരുമായ അക്ഷരങ്ങൾ..കണ്ണീർ, മഷിയായി പരന്നു കിടക്കുന്ന താളുകൾ..ഓരോ പേജിലും അമർന്നു കിടക്കുന്ന രോദനങ്ങൾ.. 


നിരാശയുടെ കൊടുമയിൽ , സർവശക്തിയും മുഷ്ടിയിൽ ആവാഹിച്ച് അയാൾ ചാടിയെഴുന്നേറ്റു. പിന്നെ, തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു,


 "ചിരിക്കാത്ത യന്ത്രങ്ങളേ,നിങ്ങൾക്ക്  സങ്കടവും സന്തോഷവും എന്തെന്നെറിയാമോ? കണ്ണീരുപ്പ് എന്തെന്നെറിയാമോ? ഇതൊന്നും അറിയാതെ നിങ്ങളെങ്ങനെ ഉത്തമാസഹിത്യം രചിക്കും? നിസ്സംഗരായ ദുർഭൂതങ്ങളേ, മനുഷ്യർ ഈ പാതാളങ്ങളിൽ നിന്നെല്ലാം ഒരു നാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. നോക്കിക്കോ.."


കാലങ്ങളായി കനത്തു കല്ലിച്ച,  ഭയം നിറഞ്ഞ മൗനത്തിലേക്ക്  മൂർച്ചയേറിയ പാറക്കല്ലുകളായി അയാളുടെ വാക്കുകൾ ചിതറി വീണു. എല്ലാവരും അമ്പരപ്പോടെ അയാളെ തുറിച്ചു നോക്കി. എന്തൊരു കനമുള്ള ശബ്ദം! എന്തൊരു ധൈര്യം! അവർ ആരാധനയോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

പോലീസ് ഡ്യൂട്ടിയിലുള രണ്ടു റോബോട്ടുകൾ, അയാളുടെ ചുരുട്ടിയ മുഷ്ടിയിലും കനമേറിയ ശബ്ദത്തിലും മുഖത്തെ ഭാവമാറ്റത്തിലും ചില അപകടസിഗ്നലുകൾ തിരിച്ചറിഞ്ഞു. അവർ അയാളെ പൊക്കിയെടുത്തു, പശ കൂടിയ ടാപ്പിനാൽ അയാളുടെ വായയെയും കൈകളെയും ബന്ധിച്ചു,  തൊട്ടടുത്ത തടവറ ഏതെന്ന്  ഉള്ളംകയ്യിലെ സ്‌ക്രീനിൽ പരിശോധിച്ചു. 

അനന്തരം ഭീകരമായ ബീപ്പ് ശബ്ദത്തോടെ ഡ്രൈവറില്ലാതെത്തന്നെ ഓടുന്ന പോലീസ് വാഹനം തടവറ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..