അഴുക്ക് (കഥ )
Shareefa mannisseri
പേപ്പറിൽ, മനുവിന്റെ ചിരിക്കുന്ന മുഖം ഞാൻ അമ്പരപ്പോടെ നോക്കി. മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു. കാലം വലിയ ചിത്രപ്പണികളൊന്നും ചെയ്യാതെ അവനെ വെറുതെ വിട്ടിട്ടുണ്ട് . അന്ന് കണ്ടപോലെ തന്നെയിരിക്കുന്നു. എന്റെ സഹപാഠിയാണെന്ന് ആർക്കും തോന്നുകയില്ല.
വാർദ്ധക്യത്തിന്റെ അലമ്പുകൾ ഓരോന്നായി എന്റെ ശരീരത്തിൽ കൂട് കൂട്ടാൻ തുടങ്ങിയിട്ട് കുറച്ചായി . അവന്റെ കണ്ണുകൾ! ഫോട്ടോയിൽ പോലും എന്തൊരു തീക്ഷ്ണ ണമാണത്. തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ലല്ലോ. സുഖലോലുപതയിൽ വളർന്ന തനിക്ക് ഒരിക്കലും അവന്റെയത്രയെളുപ്പത്തിൽ ജീവിതപ്രതിസന്ധികളെ ജയിക്കാനാവുകയില്ല. അമിതവളം എന്തിനെയും ചീയിക്കുമല്ലോ.
കോളേജിൽ അവന്റെ പാട്ടും പ്രസംഗവും പ്രസിദ്ധമായിരുന്നു. ജ്വലിക്കുന്ന ആ കണ്ണുകൾ അവന്റെ വാക്കുകൾക്ക് എന്നും മൂർച്ചയേറ്റി. ഭൂമിയെക്കുറിച്ചായിരുന്നു അവനെപ്പോഴും സംസാരിച്ചിരുന്നത്. മലിനീകരണം, പരിസ്ഥിതിനശീകരണം ഇതെല്ലാമായിരുന്നു എന്നും അവന്റെ പ്രിയവിഷയങ്ങൾ..
ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയോട് ഇഷ്ടം വന്നത് തന്നെ അവന്റെ ആലാപനം കേട്ടിട്ടായിരുന്നു. ഇടയ്ക്ക് ഒഴിവുദിനങ്ങളിൽ റൂമിലിരിക്കുമ്പോൾ ബാല്യത്തിന്റെ മധുരമൂറുന്ന ഓർമ്മകൾ ഞാൻ തട്ടിക്കുടഞ്ഞിടും. അമ്മയുടെയും അച്ഛന്റെയും വാത്സല്യത്തിന്റെ തിളങ്ങും കഥകൾ അവനെ വല്ലാതെ മോഹിപ്പിക്കുന്നത് ഉള്ളിൽ ഇത്തിരി അഹങ്കാരത്തോടെ ഞാൻ നോക്കിയിരിക്കും. അപ്പോഴൊക്കെ വേദന അവന്റെ കണ്ണുകളിൽ ഇഴഞ്ഞു നടക്കുകയാവും.
ഒരിക്കൽ അവന്റെ കഥകൾ ചോദിച്ചപ്പോൾ അവൻ കുറച്ചിട മൗനിയായി. പിന്നെ ഇടർച്ചയോടെ പറഞ്ഞു : "പറയാൻ മാത്രം വർണാഭമായ കഥകളൊന്നും പിന്നോട്ട് നോക്കുമ്പോൾ ഇല്ല ബാലു, അമ്മയേ ഉള്ളൂ. അച്ഛൻ ഞാൻ നാലിലോ മറ്റോ പഠിക്കുമ്പോ മരിച്ചു. വയലാറിന്റെ കവിതയിൽ പറയുമ്പോലെ എന്റെ ആത്മാവിലും ഒരു ചിത സദാ കത്തികൊണ്ടിരിക്കുന്നു".
എല്ലാവരും പലതരം വിനോദങ്ങളിലിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോൾഅവൻ പുസ്തകങ്ങളോട് മൗനഭാഷണത്തിലായിരിക്കും. വൈകുന്നേരം മുതൽ രാത്രി വരെ കടകളിൽ പണിക്ക് നിന്നാണ് അവൻ പഠിത്തം മുന്നോട്ട് ഉന്തി നീക്കിയിരുന്നത്. താഴ്ന്ന ജാതിക്കാരനായതോണ്ട് എന്തോ ചെറിയ സ്ക്കോളർഷിപ്പും കിട്ടിയിരുന്നു.
"അമ്മയ്ക്ക് വയ്യാതായി. ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. എത്ര കാലം വെയില് കൊണ്ടതാണ് എനിക്ക് വേണ്ടി.."
അവൻ എപ്പോഴും വേവലാതിപ്പെടും. അത് വരെയും ഒരു ജോലിക്കും പോയിട്ടില്ലാത്ത ഞാൻ ഒട്ടതിശയത്തോടെയാണ് അവന്റെ പെടാപാടുകളെ നോക്കിക്കണ്ടത്.
"ദൈവത്തിന്റെ കാര്യം അത്ഭുതം തന്നെ".
ഒരു ദിവസം അവൻ പറഞ്ഞു.
"എന്തു മാത്രമാണ് അവൻ ചിലരെ അവഗണിച്ചിരിക്കുന്നത്! എന്തു മാത്രമാണ് ചിലരെ പരിഗണിച്ചിരിക്കുന്നത്.. എന്തെങ്കിലും മേന്മ കൂടുതലുണ്ടായിട്ടാണോ ചിലർ യാതൊരു അലട്ടുമില്ലാതെ ഇവിടെ ജീവിക്കുന്നത്. എന്തെങ്കിലും പോരായ്മ ഉള്ളത്കൊണ്ടാണോ ചിലർ ആയുസ്സൊടുങ്ങും വരെ കഷ്ടപ്പെടേണ്ടി വരുന്നത്.."
കോഴ്സ് കഴിഞ്ഞതിൽ പിന്നെ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോഴിതാ ന്യൂസ് പേപ്പർ തൊട്ടു വിളിക്കുന്നു, മനുവിനെ അറിയില്ലേന്ന്..
ഏതാണ്ടെല്ലാ ബാച്ചുകാരും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കറങ്ങികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഞങ്ങളുടെ ബാച്ചിന്റെ ഗ്രൂപ്പ് മാത്രം ആരും ഉണ്ടാക്കാത്തതെന്താണാവോ എന്ന് ചിന്തിച്ചിരിക്കെയാണ്
എന്റെ മനസ്സ് വായിച്ചെന്ന പോലെ ഒരു കോൾ തേടിയെത്തിയത്.
"ബാലൂ, ഓർമ്മയുണ്ടോ?"
ദൂരെ നിന്നും ചിലമ്പിച്ച ശബ്ദം ചെവിയിലേക്ക് കിലുങ്ങി വീണു.
"സജീഷ് ആണെടോ. നമ്മുടെ ബാച്ചിന്റെ ഗ്രൂപ്പിലേക്ക് നിന്നെ ആഡ് ചെയ്യാൻ എത്രയാ നിന്റെ നമ്പർ അന്വേഷിച്ചു നടന്നത്. ഏതായാലും ആശ്വാസം.. എന്തൊക്കെയാ നിന്റെ വർത്തമാനം? "
"ഓ, എന്ത് വർത്തമാനം. അങ്ങനെ പോകുന്നു." മടുപ്പോടെ ഞാൻ പ്രതിവചിച്ചു.
"എടാ, അടുത്ത മാസം എഴിനാണ് നമ്മുടെ ഗെറ്റ് റ്റുഗദർ. തീർച്ചയായും വരണം. നിന്റെ റൂം മേറ്റ് മനുവാണ് ചീഫ് ഗസ്റ്റ്. അവനിപ്പോ ഫെയ്മസ് ആണല്ലോ.. "
"ആരുമായും ഒരു കോണ്ടാക്റ്റുമില്ല. ഓഫീസ്, വീട്.. പാലത്തിന്റെ നീളം അവിടെ തീരുന്നു. "
ഞാൻ ഒട്ടു ഇച്ഛാഭംഗത്തോടെ പറഞ്ഞു.
"എല്ലാരുടേം കാര്യം അങ്ങനെയൊക്കെത്തന്നെ. വല്ലാതെ യാന്ത്രികമല്ലേ നമ്മുടെയൊക്കെ ജീവിതം. ഇടയ്ക്കെനിക്ക് തോന്നും, ഞാനുമൊരു യന്ത്രമായിട്ടുണ്ടെന്ന്.. ശരിയെടാ..വരണേ.."
അവൻ ഫോൺ വച്ചപ്പോൾ മനസ്സിന്റെ സ്‌ക്രീനിലൂടെ ക്യാമ്പസും കുട്ടികളുമൊക്കെ മിന്നി മറഞ്ഞു. കുറെയായി അത്തരം കാര്യങ്ങളൊന്നും ഓർമയിൽ പോലും എത്തി നോക്കാറുണ്ടായിരുന്നില്ല.
ഗെറ്റ് റ്റുഗദറിനു ഭാര്യയെ വിളിച്ചപ്പോൾ പതിവ് പോലെ അസന്തുഷ്ടിയുടെ കയ്പ് തുപ്പിക്കൊണ്ട് അവൾ പറഞ്ഞു,
" നിങ്ങൾ തന്നെയങ്ങ് പോയാൽ മതി. എന്താപ്പോ ഇത്രേം കാലമില്ലാത്ത ഒരു കൂടിച്ചേരൽ? ഇത്തരം ഗ്രൂപ്പുകളാ പല വീടുകളിലും പ്രശ്നമുണ്ടാക്കുന്നത്. അത് മറക്കണ്ട. "
ഒട്ടും അത്ഭുതം തോന്നിയില്ല. കുറെ കൊല്ലമായി ഇതൊക്കെ കേട്ട് ശീലിച്ചിരിക്കുന്നു. എതിലേക്കും സംശയത്തിന്റെ സൂക്ഷ്മരശ്മികൾ ചിതറുന്നത് അവളുടെ ഒരു സ്വഭാവമാണ്. മടുപ്പിന്റെ ചരൽകല്ലുകൾ കൂമ്പാരം കൂടിയിരിക്കുന്ന തങ്ങളുടെ കൂട്ടുജീവിതത്തിന്റെ ഇടുങ്ങിയ വഴികൾ.. എന്തു മാത്രം വെറുപ്പാണ് സദാ ആ വഴികളിൽ പാമ്പുകളായി ഇഴഞ്ഞു കൊണ്ടിരിക്കുന്നത്.
യാന്ത്രികജീവി വളരെ വേഗം വയസ്സനാകുമെന്ന് ഇന്നാളൊരു ആർട്ടിക്ക്ൾ ഫോണിൽ വായിച്ചിരുന്നു. ഓരോ നിമിഷത്തെയും മാങ്ങ ഈമ്പും പോലെ ആസ്വദിക്കണമത്രെ . ഭൂതകാലത്തേക്ക് തിരിഞ്ഞവനും ഭാവിയിലേക്ക് ഉറ്റു നോക്കുന്നവനും ജീവിതം എന്തെന്ന് തന്നെ അറിയുന്നില്ലത്രെ..
എന്തെല്ലാം തത്വചിന്തകൾ...
ഓഡിറ്റോറിയത്തിൽ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. കാലം കലക്കിയൊഴിച്ച നരച്ച വർണങ്ങളടർത്തി ഓരോരുത്തരെയും തിരിച്ചറിയാൻ വളരെ പണിപ്പെട്ടു. എന്തു മാത്രം മാറിപ്പോയിരിക്കുന്നു എല്ലാവരും. കാലമെന്ന കലാകാരൻ എന്നെയും മാറ്റിയിട്ടുണ്ടല്ലോ ഒരുപാട്..
നികേഷ് സ്വാഗതപ്രസംഗം ആരംഭിച്ചു.
"ഇവിടെ എത്തിച്ചേർന്ന എന്റെ സഹപാഠികൾക്കെല്ലാം നന്ദി. ഉദ്ഘാടനപ്രസംഗത്തിനു ശേഷം ഓരോരുത്തരായി വന്ന് നിങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കണം. ഏവരെയും ഈ കൂടിയിരിക്കലിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് നമ്മുടെ വിശിഷ്ടാഥിതി മനുവിനെ രണ്ടു വാക്ക് സംസാരിക്കുന്നതിന് ക്ഷണിക്കുന്നു. പതിവ് പോലെ ഭൂമിക്കൊരു ചരമഗീതം അവൻ പാടുമെന്ന് പ്രതീക്ഷിക്കാം."
"പ്രിയപ്പെട്ടവരേ",
പണ്ടത്തേക്കാൾ മുഴുത്ത ശബ്ദത്തോടെ മനു പറയാൻ തുടങ്ങി.
"കൊല്ലങ്ങൾക്ക് മുമ്പ് നമ്മൾ ക്യാമ്പസിൽ ഒഴുകി നടന്നിരുന്നത് ഇപ്പോൾ വീണ്ടും ഓർമ വരുന്നു. അവിടത്തെ ഓരോ മുക്കിലും മൂലയിലും നമ്മുടെ വേദനകളും പൊട്ടിച്ചിരികളുമുണ്ട്.അടുത്ത കൊല്ലം എന്തായാലും നമുക്ക് കോളേജിൽ തന്നെ ഒത്തു കൂടണം.ഭൂമിക്കൊരു ചരമഗീതം പാടുന്നതിനെക്കുറിച്ച് നികേഷിപ്പോൾ കളിയാക്കുകയുണ്ടായി. നമ്മൾ ഭൂമിക്ക് കൊടുക്കുന്ന പരിക്കുകൾക്കെല്ലാം പകരമായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമെല്ലാം വന്നിട്ടും നമ്മൾ നമ്മുടെ അമ്മയുടെ നെഞ്ച് മാന്തിപ്പറിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. കോളേജിലായിരുന്നപ്പോൾ നിങ്ങളെന്നെ പെറുക്കി എന്നാണ് രഹസ്യമായി വിളിച്ചിരുന്നത് എന്നെനിക്കറിയാം.എവിടെ വേസ്റ്റ് കണ്ടാലും അത് ബാസ്ക്കറ്റിൽ കൊണ്ടിടുന്ന എന്റെ ശീലം കൊണ്ടായിരുന്നു അത്. ഒരിക്കൽ കോളേജങ്കണം വൃത്തിയാക്കുമ്പോൾ സീനിയർ ക്ലാസിലെ ഒരുത്തൻ അവന്റെ ഫ്രണ്ടിനോട് പറയുന്നത് കേട്ടു, "കാക്കജന്മങ്ങൾക്ക് ഇതൊക്കെ രക്തത്തിൽ അലിഞ്ഞതാ.. ഒരു കണക്കിന് അതും നല്ലതാ. എല്ലായിടവും വൃത്തിയായിരിക്കുമല്ലോ.."
ആ ചില്ലുകഷ്ണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിച്ചില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു പോയ അച്ഛൻ അപ്പഴെല്ലാം എന്റെ ഉള്ളിലിരുന്ന് വ്യസനത്തോടെ പുഞ്ചിരിച്ചു. എന്റെ അച്ഛനും എന്നെപ്പോലെ കറുത്തിട്ടായിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കലായിരുന്നു ജോലി. ഞാനും ആ ജോലി പല തവണ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ ആത്മാവ് എന്റെ ചുമലിൽ സ്പർശിക്കുന്നതായി എനിക്ക് തോന്നും.ഏതൊരു നഗരവും മനോഹരമായിരിക്കുന്നതിൽ ഓടകൾ വഹിക്കുന്ന പങ്ക് ഒരു പക്ഷേ നിങ്ങൾ ചിന്തിച്ചു കാണില്ല.
അന്ന് - ആ മൂടിക്കെട്ടിയ ദിവസം അച്ഛൻ തിരിച്ചെത്തിയില്ല. പട്ടണത്തിലെ അഴുക്കുചാലിൽ കൂമ്പാരം കൂടിയ മാലിന്യങ്ങൾ അച്ഛന്റെ ജീവനെ വലിച്ചു പറിച്ചെടുത്തു. കറുത്ത അഴുക്കിൽ പുതഞ്ഞ ആ ശവത്തിന്റെ ഓർമ എന്റെ പ്രാണനിൽ അനുനിമിഷം കത്തിക്കൊണ്ടിരിക്കുന്നു. വേസ്റ്റുകൾ കുന്നുകളായി കൂട്ടിയിട്ട നാറുന്ന സ്ഥലങ്ങളെല്ലാം എന്റെയുള്ളിൽ സങ്കടക്കടൽ സൃഷ്ടിക്കുന്നു.
പണ്ടുണ്ടായിരുന്ന തെളിഞ്ഞ പുഴകൾ, പച്ചക്കുന്നുകൾ, മലിനമാകാത്ത കടൽ, തിരിച്ചെടുക്കണ്ടേ അവയൊക്കെയും? അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും.. അതിനാണിപ്പോൾ എന്റെ ജീവിതം. ഒരർത്ഥത്തിൽ ഇത് അച്ഛനോടുള്ള കടം വീട്ടലാണ്. മാൻഹോളുകളിൽ ശ്വാസം മുട്ടി മരിക്കുന്ന ഓരോ മുഷിഞ്ഞ മനുഷ്യനും എന്റെ അച്ഛൻ തന്നെയാണ്.. "
കണ്ണ് തുടച്ചുകൊണ്ട് മനു കസേരയിൽ ഇരുന്നു. അനുഷയുടെ ഗാനമായിരുന്നു അടുത്തത്. പെറുക്കിയെന്ന് ചിലർ അവനെ കളിയാക്കിയിരുന്നതിന്റെ ഓർമ അപ്പോൾ മാത്രം എന്റെ ഉള്ളിലേക്ക് ഉരുണ്ടു വീണു. അവനതെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നു.
കറുത്തു കൊഴുത്ത ഓടജലത്തിലൂടെ അവൻ ഊളിയിടുന്നതും വേസ്റ്റുകൾ വാരുന്നതും ഓർത്തപ്പോൾ ചങ്കിൽ പുളിരസം നിറഞ്ഞു. അറപ്പോടെ പല തവണ ഞാൻ നീട്ടിത്തുപ്പി . പണ്ടവൻ ഈ കഥ പറയാതിരുന്നത് വെറുതെയല്ല. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനവനെ സഹമുറിയനാക്കുമായിരിന്നില്ല. ഫോൺ ചെയ്യുന്നതായി ഭാവിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി. പഴയ റൂം മേറ്റിനെ കാണണ്ടേ എന്നും പറഞ്ഞ് ആരെങ്കിലും എന്നെ കാണിച്ചു കൊടുക്കും. ഉറപ്പായും അവൻ എന്നെ ആലിംഗനം ചെയ്യും. പുഴുവിനെപ്പോലെ കറുത്തു കൊഴുത്ത വെള്ളത്തിൽ അവൻ ഊളിയിടുന്നതിന്റെ ഓർമ വീണ്ടും തൊണ്ടയിലേക്ക് ഛർദിയെ കൊണ്ടു വരും. വീട്ടിലെത്തിയിട്ട് പല തവണ കുളിക്കണം..
വാട്സ് ആപ്പിന്റെ സന്ദേശനാദം ചിണുങ്ങി, ഭാര്യയുടെ മെസ്സേജ് ആണ് -
"നിങ്ങളിനി സ്നേഹം മൂത്ത് ഓരോന്നിനെ ഇങ്ങോട്ട് വലിച്ചു കൊണ്ടു വരണ്ട. അറിയാലോ, വൃത്തിയുടെ കാര്യത്തിൽ ഞാനിത്തിരി കണിശക്കാരിയാ.."
"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം".
അശരീരി പോലെ ഒരു വാചകം പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാതി ലേക്ക് തുളഞ്ഞു കയറി. ഞാൻ ചുറ്റും നോക്കി. ഇല്ല, ആരുമില്ല. ഓഡിറ്റോറിയത്തിൽ നിന്ന് ഒരു നൃത്തത്തിന്റെ അലയൊലി മുഴങ്ങുന്നുണ്ട്. എല്ലാവരും പുറത്തിറങ്ങും മുമ്പ് വീടെത്തണം.
അറപ്പോടെ വീണ്ടും വീണ്ടും വീണ്ടും തുപ്പിക്കൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. അപ്പോൾ ദൂരേയൊരു മാലിന്യക്കൂമ്പാരം എന്നെ തുറിച്ചു നോക്കിക്കൊണ്ട് വീണ്ടും അട്ടഹസിച്ചു -
"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം..".