Pages

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

വൈറസ്(കഥ)

 പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല.എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

"സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്.നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. എന്നിട്ടും ഇത്രേ ഉള്ളൂ.നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?" 

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്.നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു. 


"ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതോന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ."


"എന്താ നിനക്ക് പറയാനുള്ളത്?"

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.


"പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു"


തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- " എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്.."


"ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ." അയാൾ വെറുപ്പോടെ മുരണ്ടു. "ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന്  കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം." 


"നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

 ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?"


"നിർത്ത്"- ക്രോധത്തോടെ അയാൾ അലറി. "മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? "


ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.


"ശരിയാണ്, വൈറസ് മന്ത്രിച്ചു."ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല."


"എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്.." 


ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി   ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.


കതകിനപ്പുറത്തു നിന്നും "മോനെ" എന്ന ക്ഷീണിച്ച സ്വരമുയർന്നു. 

"ഞാനെടുത്തോളാ ഉമ്മാ, അവിടെ നിൽക്കേണ്ട".


വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു-  "ബേജാറാകല്ലേ ഉമ്മാ, ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ." 


ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്.  "ഹലോ"- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.


"ഇക്കാ, ഭക്ഷണം കഴിച്ചോ? "

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു. 


"ഇല്ല, മോളെവിടെ?"

"ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ". 

"ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം".


അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്. 


ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ് ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. "റബ്ബേ, റബ്ബേ" എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.


"ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും."

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.


"എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു.."


ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി. "ഉമ്മാ, ഉമ്മാ.." ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ  അയാളുടെ ചുണ്ടുകൾ "വെള്ളം" എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.


എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. "ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ" എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.


അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു-  "മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്..."

2020 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സങ്കല്പങ്ങൾ.(കഥ)


ദുർഗന്ധം നിറഞ്ഞ തന്റെ മുറിയെ ഒരു റിയാലിറ്റി ഷോ വേദിയാക്കി ,കയ്യിൽ കടലാസ് ചുരുട്ടി മൈക്കാക്കി അവൾ പാടിത്തിമർക്കുന്നത് അയാൾ വെറുപ്പോടെ നോക്കി പുറത്തേക്ക് കാർക്കിച്ചു തുപ്പി.രണ്ടു വർഷത്തോളം അയാളുടെ ഭാര്യയായിരുന്നവൾ, ഇപ്പോൾ ഒരു ബാധ്യത മാത്രമായി മാറിയവൾ..അവളുടെ പേരിലുള്ള മോശമല്ലാത്ത സ്വത്ത് നഷ്ടപ്പെടുമെന്ന ഭീതി മൂലം മാത്രമാണ് അപശകുനമായിട്ടും അവളെ വിറകുപുരയുടെ അടുത്തുള്ള, ഒറ്റജനലും വാതിലും മാത്രമുള്ള മുറിയിൽ പാർപ്പിച്ചിരിക്കുന്നത്. ഭ്രാന്ത് മൂക്കുമ്പോൾ ജനലിലൂടെ ദൂരേക്ക് നോക്കി നേടുവീർപ്പിടുന്നത് കാണാം.പറന്നു പോകുന്ന കിളികളെ നോക്കി കയ്യടിച്ച് "ഞാനുണ്ട് , ഞാനുണ്ട്" എന്നു പുലമ്പുന്നത് കേൾക്കാം.
പൊക്കത്തിലുള്ള മതിലാണ് വീടിന് ചുറ്റും. പാട്ടു പാടുക, ചിത്രം വരയ്ക്കുക, കടലാസുകളിൽ എന്തൊക്കെയോ എഴുതിക്കൂട്ടുക, തീർന്നു അവളുടെ ആവശ്യങ്ങൾ.വട്ട് വല്ലാതെ കൂടുമ്പോൾ നൃത്തം ചെയ്യുന്നതും കാണാം.ചിലങ്കയില്ലാത്ത, പാട്ടോ വാദ്യങ്ങളോ ഇല്ലാത്ത വെറും ആട്ടം. പേപ്പറും പേനയും കിട്ടിയാൽ അടങ്ങും. ഭക്ഷണം പോലും സമയത്തിന് വേണമെന്നില്ല. "പാവം"- അവളെ പരിചരിക്കുന്ന പാറുവമ്മ അയാളോട് പറയും.അയാൾക്കതൊന്നും കേൾക്കേണ്ട."പെണ്ണായാ ആണിന്റെ കൊതി തീർക്കുന്നവളാവണം. അവനു വേണ്ടുന്ന മക്കളെ പ്രസവിക്കണം.മച്ചിപശു പോലൊന്ന് തൊഴുത്തിനും കാണികൾക്കും ഭാരം.ആ സ്വത്തുള്ളതോണ്ടാ, അല്ലെങ്കിൽ എന്നേ.." തന്റെ രണ്ടാം ഭാര്യയുടെ ലാസ്യം വഴിയുന്ന ദേഹം ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ വൃത്തികെട്ട ഒരാംഗ്യത്തോടെ പറയും.
"പാറുവമ്മേ, കുയിലിനെ പാടാൻ വിടൂല, മയിലിനെ ആടാനും വിടൂല. വാക്കിൽ നിന്ന് കഥയും കവിതയും തീർക്കുന്നവനെ അതിനും സമ്മതിക്കൂല.മതം കൊമ്പും നഖവും ഉള്ളൊരു രാക്ഷസനാ.നമ്മളെ കുത്തിപ്പരിക്കേല്പിക്കും. ഒരു ആഹാരമെന്നോണം ചവച്ചരയ്ക്കും. പെണ്ണുങ്ങളാ അതിന് ഏറ്റം ഇഷ്ടള്ള ഇരകൾ. ഓളടെ കഴ്ത്ത്ലാ ഏത് നേരോം അതിന്റെ പിടുത്തം. ആണിന്റെ കൊതിയും വെറിയും നിറഞ്ഞ ആക്രമണങ്ങൾ സഹിക്കാൻ മാത്രാ ഓൾക്ക് ജന്മം കിട്ടുന്നത്."
ചോറ് വാരിക്കൊടുക്കുമ്പോൾ അധികവും കേൾക്കുന്ന പ്രതിഷേധങ്ങളാണ് ഇതൊക്കെ.അന്ന് പറഞ്ഞത് മറ്റൊന്നായിരുന്നു. "പാറുവമ്മേ, ഞാൻ പാടിയത് കേട്ട് ജഡ്ജസിന് എത്ര സന്തോഷാ യെന്നോ. എത്രയാ എന്നെ പുകഴ്ത്തിയത്." ആഹ്ലാദംകൊണ്ട്  അവളുടെ കണ്ണുകൾ തിളങ്ങി.കവിളുകൾ റോസ് നിറം പൂണ്ടു. "അപ്പഴാ കഥ യെഴുതണതും ചിത്രം വരയ്ക്കണതും ഒക്കെ ഞാനവരോട് പറഞ്ഞത്. എന്തൊരു സന്തോഷായിരുന്നു അവർക്ക് .ദൈവത്തിന്റെ പ്രത്യേകവെളിച്ചം കിട്ടിയ ആളാണത്രെ ഞാൻ.ജഡ്ജസ് മൂന്നു പേരും എന്നെ അനുഗ്രഹിച്ചു.എന്റെ മൂർധാവിൽ ചുംബിച്ചു. അവര് പറയാ- സൃഷ്ടിക്കുമ്പം മാത്രാ ജീവിതത്തിനു അർത്ഥം ഉള്ളൂന്ന്. വെറുതെ തിന്നും കുടിച്ചും ഭോഗിച്ചും തീരുന്ന ജീവിതം മൃഗതുല്യമാണെന്ന്. മതം പറയണതോ- ദൈവത്തിനു മാത്രാ സൃഷ്ടിക്കാൻ  അവകാശംന്ന്. ചിത്രം വരച്ചാലും ശിൽപം ഉണ്ടാക്കിയാലും അന്ത്യനാളിൽ നമ്മളതിനു ജീവൻ കൊടുക്കേണ്ടി വരൂന്നാ പണ്ട് ഉസ്താദ് പറഞ്ഞത്."
അവളുടെ ശബ്ദം ഇടറി. കണ്ണീർ അതിനെ ചിതറിച്ചു. "അറിയോ പാറുവമ്മേ, ഇന്നുവരെ ആരും എന്നെ സ്നേഹത്തോടെ ഉമ്മവച്ചിട്ടില്ല. ഇന്ന് വരെ ഞാൻ സ്നേഹമറിഞ്ഞിട്ടില്ല. " അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്ത് കിടന്ന് ഉരുണ്ടു.
ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഈ കുട്ടിക്കാണോ ഭ്രാന്ത്? പാറുവമ്മ ആദ്‌ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് വട്ടാണെന്നാണോ നോക്കണത്? നിലാവുപോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. "ബെഡ്റൂമിലെ അയാളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടത് ഇപ്പഴാ. ഭ്രാന്തായാലെന്താ? എന്നും റിയാലിറ്റി ഷോയിൽ പാടാലോ. ജഡ്ജസിന്റെ നല്ല വാക്കുകൾ കേൾക്കാലോ. പണ്ട് മൂളിപ്പാട്ട് പാടുമ്പോ ഉമ്മൂമ്മ പറയേർന്ന്. -"പെണ്ണിന്റെ ഒച്ച അന്യഒരുത്തൻ കേക്കാമ്പറ്റൂല. അവളുടെ കെട്ട്യോനാ അവൾടെ മുഴോൻ അധിക്കാരം.അവന്റെ മുന്നിൽ അവൾക്ക് ആടാം, പാടാം.അല്ലാതെ അന്യഒരുത്തന് കേക്കാമ്പറ്റൂല മളേ..അതോണ്ട് ഇന്റെ കുട്ടി മനസ്സില് പാടിയാ മതീട്ടോ."
അന്ന് തുടങ്ങീതാ ഞാനെന്റെ പാട്ട് വിഴുങ്ങൽ. അതാവും എന്നും തൊണ്ടവേദന. സങ്കടമുള്ളുകൾ പഴുത്ത തൊണ്ടയിൽ എപ്പഴും കുത്തിപ്പറിക്കാ..
ഒരു പെണ്കുട്ടിയുടെ മുഖം നോട്ട്ബുക്കിൽ വരച്ചതിനാ അന്ന് ഉസ്താദ് തല്ലിയത്. ഒരാഴ്ച്ച ആ ചൂരൽചുവപ്പ് തുടയിൽ കല്ലിച്ചു കിടന്നു. പിന്നെപ്പിന്നെ ആരും കാണാതെ ആയിരുന്നു എന്റെ കുത്തിവരകൾ. പലതരം പാട്ടുകളാൽ ലോകത്തെ നിറച്ച പടച്ചോനല്ലേ ഏറ്റം വല്യ പാട്ടുകാരൻ.ഋതുഭേദങ്ങളിലൂടെ കാലത്തെ നൃത്തം ചെയ്യിക്കുന്ന അവനല്ലേ ഏറ്റം വല്യ നർത്തകൻ. ഇത്രേം ഭംഗിയായി ഭൂമിയെ ചിത്രീകരിച്ച അവനല്ലേ ഏറ്റം വല്യ ചിത്രകാരൻ. പക്ഷേ അതൊന്നും ആരും ചിന്തിക്കൂല.
എന്നാലും ഇപ്പൊ ഒന്നുണ്ട്- സമാധാനം. അതോണ്ട് ഭ്രാന്ത് തന്നെയാ നല്ലത്. " അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചിണുങ്ങി. "പാറുവമ്മേ, എനിക്ക് നല്ലൊരു ഫോണ് കൊണ്ടത്തരോ? ഇന്റെ പാട്ട് ഇന്നുണ്ടാവും . എനിക്കത് കേൾക്കണം." അവൾ വാശിയോടെ അവരുടെ സാരി പിടിച്ചു വലിച്ചു.
അയാളോട് പറഞ്ഞപ്പോൾ ഒരു ആട്ടാണ് മറുപടിയായി കിട്ടിയത്. "ഇനീപ്പോ ഫോണിന്റെ കുറവേ ഉള്ളൂ. ആ പ്രാന്തിയുടെ താളത്തിനു തുള്ളാനല്ല, വേണ്ടുമ്പം മടല്ടുത്തൊന്നു പൊട്ടിക്കാനാ ഇങ്ങളെ പണിക്ക് വെച്ചിരിക്കുന്നത്.അതിനു വയ്യെങ്കി പറ, ഞാൻ വേറെ ആളെ നോക്കിക്കോളാം."
മുമ്പ് അയാളുടെ മർദനം കാരണം കണ്ണ് വീങ്ങിയപ്പോൾ അവൾ പറഞ്ഞത് അവരുടെ ഓര്മയിലൂടെ തെന്നി നീങ്ങി."ഞാനിവിടുന്നു പോവാ.ഒരു പാട്ട് കേക്കണത് പോലും അയാൾക്ക് ഇഷ്ടല്യ. ശ്വാസം മുട്ടി ശ്വാസം മുട്ടി കൂട് പോലുള്ള ഈ വീട്ടിൽ ഞാൻ മരിച്ചു വീഴും."അവളുടെ വാപ്പയും ഉമ്മയും നേരത്തെ പോയത് അയാൾക്കും സൗകര്യമായി.അതാണല്ലോ ഇങ്ങനെ ചവിട്ടിയരയ്ക്കുന്നത്.
പൂട്ടിയ വാതിൽ മലർക്കെ തുറന്ന് പാറുവമ്മ അവളോട് പറഞ്ഞു- " മോള് പൊയ്ക്കോ.മോൾക്ക് യാതൊരു അസുഖവും ഇല്ല. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട് മോളേ. "
"എന്റെ കാലിലെ ചങ്ങല അഴിച്ചു താ. കണ്ടില്ലേ, കിലും കിലും കിലുങ്ങണത്. " അവൾ ഒരു നൃത്തച്ചുവടിലെന്നോണം ഓരോ കാലും ഉയർത്തിക്കാണിച്ചു. ഒരു ബൊമ്മയുടേത് പോലെ മനോഹരമായ കൈകാലുകൾ.
"ഇല്ല മോളേ, നിനക്ക് തോന്നുന്നതാ. ഒന്നൂല്യ."
"അല്ല, അല്ല ."-പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ നിലവിളിച്ചു. എനിക്ക് പോകാനാവില്ല.ഈ ചങ്ങല പൊട്ടിക്കാനുള്ള ശക്തി എന്റെ കാലുകൾക്കില്ല. എന്തു മാത്രം മെലിഞ്ഞതാ ഈ കൈകാലുകൾ.പശു കുറ്റിക്ക് ചുറ്റും നടക്കുമ്പോലെയാ ഞാനും."
അദൃശ്യമായ ആ ചങ്ങലയുടെ  പൂട്ട് തേടി പാറുവമ്മയുടെ കണ്ണുകൾ ഉഴറി. നിലയ്ക്കാത്ത കരച്ചിൽപ്പെയ്ത്തിൽ നിന്ന്‌  പൊടുന്നനെ ആ ഉന്മാദിനി കിലുങ്ങിയുതിരുന്ന പൊട്ടിച്ചിരിയിലേക്ക് മറിഞ്ഞു വീണു.മുഷിഞ്ഞ നിലത്ത് ഉരുണ്ടു മറിഞ്ഞ് അവൾ ചിരിച്ചുകൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി വന്ന കരച്ചിൽ വിഴുങ്ങിക്കൊണ്ട് പാറുവമ്മ അവളെ തലോടി..ആ കണ്ണുകൾ ഉറക്കത്തെ തൊട്ടുവിളിക്കും വരെ...

2020 ജൂൺ 29, തിങ്കളാഴ്‌ച

ക്ലീന്‍ കണ്ട്രി [കഥ]



കറുത്തു മെല്ലിച്ച ആ സ്ത്രീ ചവറുകൂനക്കരികെ ആര്‍ത്തിപിടിച്ച കണ്ണുകളോടെ കുറെ നേരമായി തിന്നാന്‍ വല്ലതും ഉണ്ടോയെന്നു തിരയുന്നു. തൊട്ടപ്പുറത്ത് മൂന്നാലു ചാവാലിനായ്ക്കള്‍ വലിയ കീസ്കെട്ടുകളെ മൂര്‍ച്ചയുള്ള പല്ലുകളാല്‍ കടിച്ചുപറിക്കയാണ്. അതില്‍ തീറ്റയവശിഷ്ടങ്ങള്‍ മാത്രമല്ല , ഓരോ വീടും ഉപേക്ഷിക്കുന്ന പാമ്പേഴ്സ് മുതലുള്ള എല്ലാ വേസ്റ്റുകളും ഉണ്ട്. വിശപ്പിന്‍റെ കത്തല്‍ അത്ര മേല്‍ ചെമന്നു നിന്നതിനാല്‍ അവ കെട്ട മണങ്ങളൊന്നും അറിഞ്ഞില്ല. ചീഞ്ഞതാണെങ്കിലും തിന്നാന്‍ കൊള്ളുന്നതെല്ലാം അകത്താക്കിക്കൊണ്ടിരുന്നു.
ആ സ്ത്രീയും അത് തന്നെയാണ് തിരയുന്നത്, ഇത്തിരി ഭക്ഷണം. ജഡ പിടിച്ച മുടി ഇടയ്ക്കിടെ  മുഖത്തേക്ക് വീണ് അവരെ ശല്യം ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം പുളിച്ച തെറി അവര്‍ തുപ്പുന്നുമുണ്ട്. കരുവാളിച്ച മുഖത്ത് അടുത്തൊന്നും വെള്ളം കണ്ടതിന്‍റെ യാതൊരു ലക്ഷണവും ഇല്ല. അഴുക്ക് പിടിച്ച് കറുത്ത പല്ലുകള്‍ , ചേറു പിടിച്ച പാദങ്ങള്‍..പാദരക്ഷകളെ ഒരിക്കല്‍ പോലും ആ കാലുകള്‍ കണ്ടിട്ടില്ല. മുഷിഞ്ഞ സാരിയുടെ മുന്താണി കൊണ്ട് അവള്‍  വയര്‍ പുതച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആ വേസ്റ്റ് കൂന മറ്റൊരു ചോരക്കുഞ്ഞിനെ സ്വീകരിക്കും. ചുമലിലൂടെ തൊട്ടില്‍ പോലെ തൂക്കിയ  തുണിയില്‍ ഒരു പൊടിക്കുഞ്ഞ് ഉറങ്ങുന്നുണ്ട് .
തിരഞ്ഞു തിരഞ്ഞു ഒടുക്കം കടിച്ചീമ്പിയ എല്ലുകളുള്ള  ഒരു ബിരിയാണിപ്പൊതി അവള്‍ക്ക് കിട്ടുന്നുണ്ട്. ചവക്കാന്‍ പോലും ക്ഷമയില്ലാതെ വാരി വിഴുങ്ങിയത് കൊണ്ട് ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. പൂര്‍ണമായ ഒരു പട്ടിണിദിനം കഴിഞ്ഞുപോയത് കൊണ്ട് അവള്‍ക്കാ പൊതി  കിട്ടിയത് തന്നെ വലിയ ആശ്വാസമായി തോന്നി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് കുഞ്ഞ് ഉറങ്ങുകയല്ലേ എന്നുറപ്പ് വരുത്തി അവള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു . ഉഷ്ണത്തിന്‍റെ ആധിക്യം ഇലകളെ തല്ലിക്കൊഴിച്ചിട്ടുണ്ട്. മഴയും മഞ്ഞും വെയിലുമൊന്നും അവള്‍ക്ക് പ്രശ്നമല്ല . തീയില്‍ കുരുത്തത് വെയിലത്ത് എങ്ങനെ വാടാനാണ്?

അപ്പോഴാണ്‌ ഒരു കാര്‍ അവള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടതും അധികാരത്തിന്‍റെ വളര്‍ത്തുനായകളായ രണ്ടു ഉദ്യോഗസ്തര്‍ ചാടിയിറങ്ങിയതും. രൂക്ഷമായ ചോദ്യങ്ങളാല്‍ അവര്‍ അവളെ പ്രഹരിക്കാന്‍ ആരംഭിച്ചു.
“നീ ഏതു നാട്ടുകാരിയാണ്? നിന്‍റെ പേരെന്താണ്?
എനാണ് ഇവിടെ എത്തിയത്? നിന്‍റെ ഭാണ്ഡത്തില്‍ എന്താണ്?
നിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ എവിടെ?
നീ ഇവിടത്തുകാരിയാണ് എന്നതിന് എന്താണ് തെളിവ്?”
ഒന്നിനും ഉത്തരം പറയാതെ ആ സ്ത്രീ അവരെ പകപ്പോടെ തുറിച്ചു നോക്കി. അവളിന്നു വരെ അത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടില്ല. താന്‍ ജനിച്ചു എന്നതിന് ഈ നില്‍ക്കുന്ന താനല്ലാതെ മറ്റെന്താണ്‌ തെളിവ്?

അവളുടെ നോട്ടം അവഗണിച്ചുകൊണ്ട് അതിലൊരാള്‍ മേലധികാരിക്ക് ഡയല്‍ ചെയ്തു –“സാര്‍ , ഇവിടെ കവലയില്‍ സംശയകരമായ നിലയില്‍ മറ്റൊരു നാടോടിസ്ത്രീയെക്കൂടി കിട്ടിയിട്ടുണ്ട്. അവളെ ഊരില്ലാത്തവരുടെ തടവറയിലേക്ക് കൊണ്ടു പോവുകയല്ലേ സാര്‍?”
മറുതലക്കല്‍ നിന്ന് കിട്ടിയ സമ്മതഉത്തരവ്പ്രകാരം  അവളെ അവര്‍ അപ്പോള്‍ അവിടെ പാഞ്ഞെത്തിയ ഒറ്റവാതില്‍ മാത്രമുള്ള നീണ്ട കൂറ്റന്‍ വണ്ടിയിലേക്ക് തല്ലിക്കയറ്റി. വാതില്‍ തുറന്ന മാത്രയില്‍ അതിനുള്ളില്‍ നിന്ന് അനേകരുടെ പ്രാക്കും കരച്ചിലും പുറത്തേക്ക് ചാടി .

“നാടോടികളും അന്യമതക്കാരുമില്ലാത്ത, ഒരേ പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിത്തീരണം നമ്മുടെ നാട്. എല്ലാ അഴുക്കുകളും നീങ്ങിക്കഴിയുമ്പോള്‍ അതെത്രമേല്‍ സുന്ദരമായിരിക്കും അല്ലേ?”
 ഒന്നാമന്‍ പ്രത്യാശയോടെ മറ്റേയാളെ നോക്കി.

“അതെയതെ”- രണ്ടാമന്‍ ഒരു സംസ്കൃതശ്ലോകം ഉരുവിട്ടുകൊണ്ട് തലയാട്ടി.അപ്പോള്‍ വഴിയിലെ കടലാസുകള്‍ ചവച്ചുകൊണ്ട് ഒരു അങ്ങാടിപ്പശു അങ്ങോട്ട്‌ വന്നു. രണ്ടു പെരും മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അതിനെ നമസ്കരിച്ചു. പശു അവരെ നോക്കുക പോലും ചെയ്യാതെ നടന്നുപോയി.
“കഷ്ടം! ഗോക്കളുടെ  അവസ്ഥ കണ്ടില്ലേ? പിന്നെങ്ങനെ നമ്മുടെ നാടിന് ഐശ്വര്യം ഉണ്ടാകും? ഒരു കിലോയോളം കീസ് വയറില്‍ പെട്ട് ഇന്നാളൊരു പശു മരിച്ച വാര്‍ത്ത വായിച്ചില്ലേ? വളര്‍ത്തുന്നവരെയാണ് അടിച്ചു കൊല്ലേണ്ടത്.”- ഒന്നാമന്‍ രോഷത്തോടെ ആക്രോശിച്ചു.

“അതെയതെ , യാഗങ്ങളും ഹോമങ്ങളും വര്‍ണവ്യവസ്ഥയും എല്ലാമുള്ള ആ കാലം തിരിച്ചു വന്നാലേ ഗോക്കള്‍ക്ക് രക്ഷ കിട്ടൂ . പുരാണങ്ങള്‍ എന്തു മാത്രം ശാസ്ത്രീയമാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്. അധ്വാനിക്കേണ്ട മ്ലേച്ഛവര്‍ഗമൊക്കെ വലിയ സുഖിയന്മാരായിപ്പോയി . നമ്മള്‍ മേല്‍ജാതിക്കാര്‍ക്ക് വല്ല പരിഗണനയും കിട്ടുന്നുണ്ടോ? അവര്‍ക്ക് പൂജ്യം മാര്‍ക്കാണേലും സംവരണം, ജോലി.. കലികാലം! കലികാലം..” രണ്ടാമന്‍ ക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചു.

വഴിയിലെ കൂറ്റന്‍ ക്ലോക്കിലേക്ക് അവര്‍ ആവേശത്തോടെ നോക്കി .ആ ഭീമന്‍ സൂചികള്‍ പിറകോട്ട് ടിക്ക് ടിക്ക് ചലിക്കുന്നു. ചേരിയിലെ കുടിലുകള്‍ക്ക് മുമ്പില്‍ അവരുടെ കാര്‍ നിന്നു. പിന്നാലെയെത്തിയ ഒറ്റവാതിലുള്ള കൂറ്റന്‍ വണ്ടിയിലേക്ക് ചുമച്ചു ചുമച്ച് ഓരോരുത്തരായി കയറിത്തുടങ്ങി.
“ക്ലീന്‍ അവര്‍ കണ്‍ട്രി ഫ്രം ഓള്‍ വേസ്റ്റ്സ്. ഈ പദ്ധതി വിജയിക്കും. നമ്മുടെ നാട് ശുദ്ധമാവും . സുന്ദരമാവും ..”ഒരു നഴ്സറി ഗാനം പോലെ ആ വരികള്‍ മൂളിക്കൊണ്ട് അവര്‍ കാറില്‍ ഇരുന്നു . അപ്പോള്‍ ദൂരേന്ന് താടിയും തലപ്പാവുമുള്ള ഒരു വൃദ്ധന്‍ നിരാശയുടെ പടുകുഴിയില്‍ നിന്നെന്നോണം വരുന്നത് അവര്‍ കണ്ടു . ആ വഴിപ്പോക്കന്‍റെ നേര്‍ക്ക് അവരുടെ കാര്‍  ആഹ്ലാദത്തോടെ കുതിച്ചു .
“ഞാനും നീയും വെറും സഞ്ചാരികള്‍ മാത്രം . എന്നില്‍ അധികാരം ചെലുത്താന്‍ നീയാര്? നിനക്ക് വിധേയപ്പെടാന്‍ ഞാനാര്? നമ്മള്‍ വെറും കുമിളകള്‍ .ദുനിയാവ് സ്വന്തമെന്നു കരുതുന്ന വിഡ്ഢികള്‍..” തന്‍റെ നേരെ കുതിക്കുന്ന ദുരന്തം അറിയാതെ ആ വൃദ്ധന്‍ ഒരു കവിത  മൂളിക്കൊണ്ട് പതുക്കെ നടന്നു . 

  

2020 മാർച്ച് 17, ചൊവ്വാഴ്ച

പേരുപുസ്തകം[കഥ ]



എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..
അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .

പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .

ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ അധിപന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത് .കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരനോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങി .

മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .

അന്ന് – കുറെ പേരുടെ പേരുകള്‍ കണ്ടെത്തിയതില്‍ പിന്നെയാണ് അവര്‍ ഒരു കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – “ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .
കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.

ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം –അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല .

നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യപ്രചാരണത്തിന് ഗവര്‍മെന്റിന് സവിശേഷവകുപ്പും ഉണ്ടായിരുന്നു . നല്ല ദിനങ്ങള്‍ വന്നെന്ന് അധിപന്‍ ഇടയ്ക്കിടെ ഓരിയിട്ടു . ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .
അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .

എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുക? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുക? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുക? എന്നാവും നിങ്ങള്‍ ഈ നീണ്ട ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?
നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ...
സ്നേഹപൂര്‍വ്വം .
അഞ്ചു തടവുകാര്‍ ,
ഒപ്പ് ..............................

   

2019 നവംബർ 22, വെള്ളിയാഴ്‌ച

മൈന [കഥ]



 നോമ്പ്കാലത്ത് വീടിന് ഉച്ച വരെ ഉറക്കമാണ്..ഒച്ചയില്ല ,ആളനക്കമില്ല ..കുപ്പക്കുഴികളിലൊന്നും  ഇറച്ചിപ്പൊട്ടോ മീന്‍മുള്ളോ ഇല്ല .ഒത്താല്‍ ഒരു അണ്ണാന്‍കുഞ്ഞ് , അല്ലേല്‍ ഒരു കിളി , ചിലപ്പോ അതുമില്ല ..വിശപ്പ്‌ ചുര മാന്തുമ്പോ, വെറുതെ കറുകപ്പുല്ലിന്‍റെ  ഇളംനാമ്പ് കടിച്ചു ചവയ്ക്കും .കാണുന്നവര്‍ പഴമൊഴി ഒന്നു മാറ്റിപ്പറയും –ഗതി കെട്ടാല്‍ പൂച്ച  പുല്ലും തിന്നും . ഒരു കറുമ്പി ആയതോണ്ടാവും പെട്ടെന്ന് കാണുമ്പോള്‍ ആളുകള്‍ക്കൊരു ഞെട്ടലാണ്. ചുറ്റുവട്ടത്തുള്ള നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ ഒരു നിശ്ചിത കോമ്പൌണ്ടുണ്ട്..അതിരു ഭേദിച്ചാല്‍ കാണാം ഞങ്ങളുടെ തല്‍സ്വരൂപം – വാല്‍ വിടര്‍ത്തി നഖങ്ങള്‍ നീട്ടി മീശ വിറപ്പിച്ച്  ഞങ്ങള്‍ കടിപിടി കൂടും . എന്നാലും മനുഷ്യരുടെയത്ര ചോരപ്രിയരല്ല ഞങ്ങള്‍ .അവര്‍  രക്തം ചിന്താന്‍ പുതിയ പുതിയ ആയുധങ്ങള്‍ കണ്ടു പിടിച്ചുകൊണ്ടേയിരിക്കയാണെന്ന് ദിവസവും ടി വി കാണുന്ന എന്‍റെ കൂട്ടുകാരന്‍ പറയാറുണ്ട്. യുദ്ധങ്ങളുടെ ലൈവ് സീനുകള്‍ കണ്ടു കണ്ട് അവന് ഉറക്കത്തിലൊരു ഞെട്ടിച്ചാടലാണ് ..
ഇന്നലെ കുശാലായിരുന്നു . കോഴിയിറച്ചി എമ്പാടും കടിച്ചു പറിച്ചു .ഇപ്പോള്‍ കുറുക്കന്മാരുമുണ്ട് രാത്രി  വേസ്റ്റ് കുഴിക്കരികില്‍ .

മൈന എങ്ങാണാവോ പോയത് .അവളാണ് ബീവിത്താന്‍റെ പണിക്കാരത്തി .ദൂരേന്ന് എവിടുന്നോ അഞ്ചാറു മാസം മുമ്പ് കൊണ്ടു വന്നതാണ് .ഇപ്പോ ഒരു തമിഴത്തിക്കുട്ടിയെയാ കാണുന്നത് .നല്ല മൊഞ്ചുള്ളോരെ  മാത്രം ഇവര് പണിക്ക് നിര്‍ത്തണത് എന്താണാവോ? കോയക്കയും മോനും നൊമ്പോന്നും എടുക്കില്ല .രാത്രി ഇരുട്ടിയാലേ രണ്ടാള്‍ടേം വണ്ടി വീട്ടിലെത്തൂ . കൂടെ എന്നും ഏതൊക്കെയോ പെണ്ണുങ്ങളും കാണും .നോമ്പ് കാലത്തേലും കുടിക്കല്ലേ മക്കളേയെന്നു ബീവിത്ത നെലോളിക്കണത്  കേള്‍ക്കാം .”തള്ളേ , മുണ്ടാണ്ട് ഇരുന്നോ , ഇവിടെ നടക്കണത് വല്ലതും പോറത്തെറങ്ങ്യാല് തുണ്ടം തുണ്ടമാക്കി കുപ്പക്കുഴീല്‍ക്കിടും , ഇനി പറഞ്ഞിലാ കേട്ടീലാന്ന് മാണ്ട ..”കള്ളില്‍ കുഴമറിഞ്ഞ കോയക്കാന്‍റെ ആക്രോശം അടുക്കളയിലിരുന്നാ തന്നെ കേള്‍ക്കാം . കോയക്കാന്‍റെ പെണ്ണും മകളും തെറ്റിപ്പോയിട്ട് ഒരു കൊല്ലാവാറായി . മൈന എപ്പോഴും വാടിയ പൂവായി ചിരി മറന്നു നടന്നു .വലിയ കണ്ണില്‍ എപ്പഴും സങ്കടങ്ങളാണ് , പാവം .ഒരിക്കല്‍ വേസ്റ്റ് തട്ടുമ്പോ അവളും കുഴിയിലേക്ക് വീണു . കുറെ നേരത്തിന് ആരും വന്നത് തന്നെയില്ല .പിന്നെ ബീവിത്ത ശപിച്ചോണ്ട് പ്രാഞ്ചി പ്രാഞ്ചി വന്നു .ഒരു വിധം പുറത്തെത്തിയപ്പോ അവളാകെ നാറി കറുത്ത് പോയിരുന്നു .

എന്താണാവോ ഇന്ന് കുറുക്കന്മാരുടെ ഒരു പെരുമ്പട ..രണ്ടു ദിവസായി ഒരു ചീഞ്ഞ മണം  ഇവിടാകെ ..റബ്ബര്‍ കാട്ടില്‍ എന്താണാവോ ഉള്ളത് .
ആളുകള്‍ എന്തൊക്കെയാണെന്നോ  പറയുന്നത് .വെട്ടി മുറിച്ചെന്നോ, ചീഞ്ഞിട്ടുണ്ടെന്നോ, ഇത്രേം ചെര്‍യൊരു വാല്യക്കാരത്തീനെ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നെന്നോ ,ഓനും ഉമ്മേം പെങ്ങളും ഇല്ലെന്നോ  ആ കുട്ടീടെ തന്തേം തള്ളീം ഇതെങ്ങനെ സഹിക്കൂന്നോ അങ്ങനെ എന്തൊക്കെയോ ..പോലീസുകാര് ഇടയ്ക്ക് വരുന്നുണ്ടേലും ആരെയും കൊണ്ടു പോയിട്ടൊന്നുമില്ല .പൈസ കൊറെ പൊടിച്ചിട്ടുണ്ടത്രെ ..ബീവിത്ത മാത്രം നെഞ്ച് പൊട്ടി കരയണണ്ട് –“ഇശ്ശെയ്ത്താന്‍റെ തള്ള ആവ്ണേയ്ന്  പകരം ഇന്നങ്ങട്ട് കൊണ്ടെയ്ക്കാളാ പടച്ചോനെ ..അന്‍റെ മോളെ പ്രായള്ള ആ കുട്ടീനെ ..അന്‍റെ മനസ്സ് കരിങ്കല്ലാണോ  പിശാചേ .”.കോയക്ക ബീവിത്താനെ ഒരു റൂമില്‍ പൂട്ടിയിരിക്കാണ്. പോലീസുകാരനോട്‌ പറയണത് കേട്ടു- “അത്തള്ളയ്ക്ക് പ്രാന്താ .തൊറന്നാ ഇങ്ങളേം മാന്തിപ്പൊളിക്കും.”

ആളുകള്‍ ചുളിഞ്ഞ കണ്ണുകളോടെ ചുണ്ട് കൂര്‍പ്പിച്ച് മതിലിനപ്പുറം കുശുകുശുക്കുന്നുണ്ട് . പാവം മൈന! അവളെയാണാവോ തുണ്ടം തുണ്ടമാക്കിയത്.. പൂച്ചക്കെന്താ ണല്ലെങ്കില്‍  ഈ മനുഷ്യരുടെ പൊന്നുരുക്കുന്നേടത്ത് കാര്യം?