Pages

2015 ജൂലൈ 24, വെള്ളിയാഴ്‌ച

വിഷുപ്പടക്കങ്ങള്‍(കഥ)



വിഷുവിന്റെ നാല് ദിവസം മുമ്പ് തുടങ്ങും അച്ഛന് ഉന്മാദം..അതു വരെ ആരോടും മിണ്ടാതിരിക്കുന്ന ആള്‍ ചെവി പൊട്ടിക്കുന്ന പടക്കശബ്ദം കേള്‍ക്കുമ്പോഴേ ക്ഷോഭിക്കാന്‍ തുടങ്ങും..ഉറക്കെ ചീത്ത വിളിക്കും, ചുമരില്‍ തലയടിക്കും, കണ്ണില്‍ കാണുന്നവരെയൊക്കെ ഉപദ്രവിക്കും..വാതില്‍ പുറത്തു നിന്ന് കുറ്റിയിടാറാണ്..അല്ലെങ്കില്‍ അടുത്ത വീട്ടുകാരെ ഓടിച്ചെന്നു മര്‍ദിക്കും..അത്രയ്ക്ക് കലിയാണ് അച്ഛന് പടക്കശബ്ദം..ഒരാളുടെ സന്തോഷം മറ്റൊരാള്‍ക്ക് ദുഃഖഹേതുവാകുന്നുണ്ടെന്ന് അച്ഛന്റെ രോഗകാലം മുതലാണ് എനിക്കു മനസ്സിലായത്..ഒരാളുടെ വിജയം മറ്റൊരാളുടെ കണ്ണീരില്‍ വെന്ത ചുടുകല്ലാലാണ് പണിതതെന്ന് ചിലര്‍ മാത്രമേ തിരിച്ചറിയുകയുള്ളൂ..

മനുവിന് പതിനാറു തികഞ്ഞിരുന്നതേ ഉണ്ടായിരുന്നുള്ളൂ..അച്ഛന്റെ അധ്വാനം കൊണ്ട് അമ്മയുടെ രോഗവും ചേച്ചിയുടെ കല്യാണവും കൂട്ടിയെത്തിക്കാന്‍ കഴിയില്ലെന്ന് തോന്നിയാണ് മുതിര്‍ന്നൊരാളെപ്പോലെ അവന്‍ പടക്കക്കമ്പനിയില്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്..അഞ്ചു വര്‍ഷങ്ങള്‍ ....തുച്ഛശമ്പളമാണെങ്കിലും ചതുപ്പില്‍ മുങ്ങുന്ന അച്ഛന് വല്ലാത്ത ആശ്വാസമായിരുന്നു..
പക്ഷെ വിധി എല്ലാവരോടും പുഞ്ചിരിക്കുകയില്ല..ചിലര്‍ മാത്രമേ അതിന്റെ സുന്ദരമുഖം കാണാറുള്ളൂ..ഭൂരിഭാഗവും അതിന്റെ രാക്ഷസമുഖം കണ്ട് ഞടുങ്ങിത്തെറിച്ചവരാണ്..പ്രജ്ഞയറ്റവരാണ്..കൃത്യം ആറാം വര്‍ഷം ഏപ്രില്‍ മാസം വിഷുത്തിരക്കായതോണ്ട് കുറെയായി അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നില്ല..വിഷുവിന് നാലു ദിവസം മുമ്പ് എല്ലാവര്‍ക്കും ഡ്രസുമായി എത്തുമെന്ന് ഫോണ്‍ ചെയ്തിരുന്നു..പക്ഷെ വന്നത് പൊട്ടിത്തെറിയുടെ വാര്‍ത്തയാണ്..ടി വിയില്‍ നിരന്നു കിടക്കുന്ന കത്തിക്കരിഞ്ഞ ശവങ്ങള്‍..അവന്റെ മുഖം പോലും തിരിച്ചറിയുമായിരുന്നില്ല..അവനതില്‍ പെട്ടിട്ടുണ്ടാവില്ലെന്ന് വെറുതെ ആശ്വസിച്ചു..പിറ്റേന്ന് പുത്തന്‍ വസ്ത്രങ്ങളുമായി അവന്‍ വരുമെന്ന് വിശ്വസിച്ചു..
വാര്‍ത്ത കേട്ട് വിറച്ചു പോയ അച്ഛന്‍ ഒരു ശിലയായി മാറി..ചിരിയില്ല, കരച്ചിലില്ല..പടക്കത്തിന്റെ സ്വരം പക്ഷെ അച്ഛനെ ഉഗ്രമൂര്‍ത്തിയാക്കി..നാല് ചുമരുകളുടെ തടവിലെത്തുവോളം അച്ഛന്റെ പരാക്രമം തുടര്‍ന്നു..

ഇതെല്ലാം കണ്ടിട്ടും ബോധം എങ്ങനെയോ നഷ്ടപ്പെടാതെ ജീവിക്കയാണ് ഈ ചേച്ചി..നിത്യപ്പണിക്കു പോയി കഴിഞ്ഞു കൂടുന്നു..മനസ്സില്‍ ഏതു നേരവും പൊട്ടിത്തെറിക്കുന്ന പടക്കങ്ങള്‍, ഉരുകിത്തിളക്കുന്ന തീ..എന്തിനാണ് എല്ലാവരും തീ കൊണ്ടു കളിക്കുന്നത്? അഗ്‌നി എന്നെങ്കിലും ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ? അതിന് നക്കിത്തുടക്കാനല്ലേ അറിയൂ..
ഒരാളുടെ സന്തോഷം മറ്റൊരാളുടെ വേദനയായിത്തീരുന്നത് എപ്പോഴാണെന്ന് ആര്‍ക്കും പറയാനാവില്ല..എഴുന്നള്ളിച്ച ആനയുടെ മുന്‍ഭാഗം കണ്ട് ആനന്ദിക്കുന്നവര്‍ അതിന്റെ പിന്‍കാലില്‍ ചങ്ങല ആഴ്ന്നിറങ്ങി പഴുത്തു പോയ മുറിവുകള്‍ കാണുകയില്ല..പാപ്പാന്മാരെ ഒട്ടൊരു ആദരവോടെ നോക്കുന്നവരരിയുന്നില്ല ആനച്ചവിട്ടേറ്റ് മൃതപ്രായരായി ,ശയ്യാവലംബികളായി കഴിയുന്ന പാപ്പാന്മാരെപ്പറ്റി..

നമ്മുടെ ആഹ്ലാദം  മറ്റുള്ളവര്‍ക്കും സന്തോഷമാവുമ്പോഴേ അതിന് മൂല്യമുള്ളൂ ,അതിനേ പ്രകാശമുള്ളൂ..................  

2015 ജൂലൈ 6, തിങ്കളാഴ്‌ച

മടുപ്പിന്റെ നിലവിളി.... (കഥ)


കുഞ്ഞുങ്ങളുടെ ഷോറൂമില്‍ നിന്ന് ഒന്നിനെ സെലക്റ്റ് ചെയ്യാന്‍ വന്നതാണ് ആ ഐറ്റി ദമ്പതികള്‍..ഇപ്പോള്‍ ജനിച്ചത് മുതല്‍ അഞ്ചു വയസ്സ് വരെയുമുള്ള ഏതിനവുമുണ്ട്..കെയര്‍ ടേക്കര്‍മാര്‍ അതാതു റൂമുകളില്‍ അവരെ പരിപാലിക്കുന്നു..പ്രായവും നിറവുമനുസരിച്ചാണ് കുട്ടികളുടെ വിലനിലവാരം..ഒരു വയസ്സ് വരെയുള്ള വെളുത്ത് തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞുങ്ങള്‍ക്ക് റേറ്റ് കൂടും..എഴുപതിനായിരമാണ് സ്റ്റാര്‍ട്ടിംഗ് റേറ്റ്..കറുത്ത കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന വില കുറവാണ്..നീലക്കണ്ണുള്ള, സ്വര്‍ണത്തലമുടിയുള്ള കുഞ്ഞുങ്ങള്‍ക്ക് മൂന്നു ലക്ഷം വരെ വില സഞ്ചരിച്ചു..

കുട്ടികളെ ഉല്പാദിപ്പിക്കുന്ന ഫാക്റ്ററികള്‍ക്കുമില്ല പഞ്ഞം..ബ്രോയിലര്‍കുഞ്ഞുങ്ങളെപ്പോലെ നിശ്ചിത കാലാവസ്ഥയിലും വെളിച്ചത്തിലും വിരിയിച്ചെടുക്കുന്നവ വല്ലാതെ കരഞ്ഞ് ആളുകളെ ശല്യപ്പെടുത്തില്ല എന്നൊരു ഗുണവുമുണ്ടായിരുന്നു..എന്ന് വെച്ച് ബുദ്ധിയില്‍ ഈ കുഞ്ഞുങ്ങള്‍ ഒട്ടും പിന്നിലായിരുന്നില്ല..നാല് വയസ്സാവുമ്പോഴേക്കും ഐ ക്യൂ ടെസ്റ്റ് റിസള്‍ട്ട് ലഭിക്കും..വമ്പിച്ച ഫീസുള്ള സ്‌കൂളുകളില്‍ ചേരാന്‍ അതും നിര്‍ബന്ധം..

അത്തരം കുഞ്ഞുങ്ങള്‍ വയസ്സാവുമ്പോ ഉപകരിക്കുമോയെന്നാണ് ഇപ്പഴും ബാക്കിയായ ചില മുത്തശ്ശിമാരുടെ ചോദ്യം..പൂച്ചയും കോഴിയും തിരിച്ചെന്തേലും കിട്ടിയിട്ടാണോ കുഞ്ഞുങ്ങളെ നോക്കുന്നത്, അല്ലെങ്കിലും നല്ല ഹൈ ടെക് വൃദ്ധസദനങ്ങള്‍ നാട്ടിലുള്ളപ്പോള്‍ എന്തിനാണ് ഓള്‍ഡ് ഏജിനെ ഇത്ര പേടി? ഇങ്ങനെയൊക്കെ ചോദിച്ചാണ് പുതുതലമുറ അവരുടെ വായടപ്പിക്കുക..

ഐ ടി ദമ്പതികള്‍ക്ക് മുടക്കാന്‍ അധികം പണമൊന്നുമുണ്ടായിരുന്നില്ല..അതുകൊണ്ടുതന്നെ ഒരു കരുമാടിക്കുട്ടനെയാണ് അവര്‍ സെലക്റ്റ് ചെയ്തത്..മതേഴ്‌സ് മില്‍ക്ക് ബാങ്കില്‍ അവര്‍ ഇരുനൂറു  മില്ലി പാലിന് ഓര്‍ഡര്‍ ചെയ്തു..വീട്ടില്‍ ഒരു ഹോം നാഴ്‌സുള്ളത് കൊണ്ട് കുഞ്ഞ് അവര്‍ക്ക് വല്യ ശല്യമാവില്ല..ലൈഫിന്റെ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ രേഷ്മയാണ് ഒരു കുഞ്ഞിനെ വാങ്ങാമെന്ന് പ്രൊപോസ് ചെയ്തത്..അബുവിന് ഒട്ടുമില്ല താല്പര്യം..വാട്ട്‌സ് ആപ്പും സ്‌കൈപ്പും ഫെയ്‌സ് ബുക്കുമായി അവന് നിന്നു തിരിയാന്‍ സമയമില്ല..രേഷ്മക്ക് അതെല്ലാം മടുത്തിരിക്കുന്നു. അതിനിടെ ഒരാളെ പ്രേമിച്ചും നോക്കി. എല്ലാം വിരസതയായപ്പോഴാണ് ഒരു കുഞ്ഞിനെ വാങ്ങാന്‍ തീരുമാനിച്ചത്..അഞ്ചു വയസ്സ് വരെ ഏതു സമയത്തും റീസെയില്‍ വാല്യുവുമുണ്ട്..കുട്ടിക്ക് മാറാവ്യാധികളൊന്നും പിടിപെടരുതെന്നു മാത്രം..ആറു വയസ്സ് മുതല്‍ പതിനെട്ടു വരെയുള്ള കുട്ടികളെയും വേണമെങ്കില്‍ വാങ്ങാവുന്നതെയുള്ളൂ. അവര്‍ അത്ര വിലപിടിച്ചതല്ല..ഉടമസ്ഥരില്‍ നിന്ന് ശാരീരികവും മാനസികവുമായ വല്ല  പീഡനമോ അവയവാപഹരണം പോലുള്ള വല്ല തട്ടിപ്പോ നേരിടേണ്ടി വന്നാല്‍ ശിക്ഷ അതികഠിനമായിരിക്കുമെന്നതിനാല്‍ ബാല്യങ്ങള്‍ നിര്‍ഭയരായിരുന്നു..വാര്‍ദ്ധക്യവും വൃദ്ധസദനങ്ങളില്‍ ഏറ്റവും നന്നായി പരിചരിക്കപ്പെട്ടു..രോഗികള്‍ക്കും  ആശുപത്രികള്‍ പല നിലവാരത്തില്‍ ലഭ്യമാണ്..
ചില അപൂര്‍വജീവികളെ മാത്രമാണ് മടുപ്പും ഏകാന്തതയും അലട്ടിയത്..മറ്റെല്ലാവരും ആനന്ദങ്ങളില്‍ ആറാടി തീര്‍ക്കുകയാണ് സമയത്തെ..വായിക്കുന്ന ദുശ്ശീലങ്ങളൊന്നും ആര്‍ക്കും ഇല്ലാത്തതിനാല്‍ സാഹിത്യപുസ്തകങ്ങളൊന്നും കാണാന്‍ പോലും കിട്ടില്ല..എന്തു കൊണ്ടാണ് ചിലര്‍ കലയുടെ ഭ്രാന്തുമായി ജനിക്കുന്നത് എന്നാണ് ശാസ്ത്രം അഗാധമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്..അവരുടെ ഉയര്‍ന്ന ഐ ക്യൂ കൂടി ഉല്പാദനമേഖലകളിലേക്ക് തിരിച്ചു വിട്ടാല്‍ രാജ്യം പിന്നെയും പുരോഗതി പ്രാപിക്കില്ലേ എന്നാണവരുടെ ചോദ്യം ..

വീട്ടിലെത്തിയ മുതല്‍ കറുത്ത കുഞ്ഞ് കരയാന്‍ തുടങ്ങി..ഷോപ്പിംഗ് മാളില്‍ അവരെന്തോ പില്‍ കൊടുത്ത് കുട്ടികളെ ശാന്തരാക്കുകയാവും –രേഷ്മ വിചാരിച്ചു..ഡേനൈറ്റ് ഷിഫ്റ്റുകള്‍ മാറിമാറിയുള്ള ജോലിയായതുകൊണ്ട് ഉറക്കം അവള്‍ക്ക് പ്രെഷ്യസ് ആണ്..പക്ഷെ വാതില്‍ കുറ്റിയിട്ടാലും കറുമ്പന്റെ അലറല്‍ കരിങ്കല്‍ ചീളുകളായി ഉറക്കിനെ പൊറുതി കെടുത്തും ..ചാടിയെഴുന്നേറ്റ് അവള്‍ ഹോം നഴ്‌സിനെ ശകാരിക്കും..അവരും ഒട്ടും വിട്ടു കൊടുക്കില്ല..ആരും ആരുടേയും അടിമയൊന്നുമല്ലല്ലോ..നിശ്ചിത തുകക്ക് ഓരോരുത്തരും അവരവരുടെ അധ്വാനം  സമയം ഒക്കെ വില്‍ക്കുന്നു..രണ്ട് ആഴ്ച ഇങ്ങനെ വഴക്കുകളുടെ കിടിലന്‍ എപ്പിസോഡുകളായി കടന്നു പോയി..അതോടെയാണ് അവള്‍ കുഞ്ഞിനെ റീ സെയില്‍ ചെയ്യാന്‍ തീരുമാനിച്ചത്..സെയിം ഷോ റൂമാവുകയാണ് എളുപ്പം..നഴ്‌സും അതിനോട് വേഗം യോജിച്ചു.'പൈസയുണ്ടാവുമ്പോ വേറൊന്നിനെ വാങ്ങാം കൊച്ചേ ..ഇതേതോ പിശാചിന്റെതാ..'

അബു റൂമില്‍ അടച്ചിരിപ്പാണ്..വല്ല വീഡിയോ കോളുമാകും..രണ്ടു പേരും പരസ്പരം പേര്‍സണല്‍ കാര്യങ്ങളില്‍ ഇടപെടാത്തത് കൊണ്ട് അവര്‍ക്കിടയില്‍ വഴക്കില്ല..ഷോ റൂമില്‍ അവരെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ ഏതാണ്ട് തീര്‍ന്നു കഴിഞ്ഞിരുന്നു.

'എത്ര പണം തിരിച്ചു കിട്ടും?'

'കറുത്തതില്‍ ഏറ്റവും നല്ല ഇനത്തിനെയാണ് മാഡം നിങ്ങള്‍ക്കു നല്‍കിയത്..പതിനായിരം എങ്ങനെയും കുറയും ..പണം നിങ്ങളുടെ അക്കൌണ്ടിലെത്തിക്കോളും..'

രേഷ്മക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു..റിഫ്രെഷ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു..ഓക്‌സിജന്‍ പാര്‍ലറില്‍ കയറി പതിനഞ്ചു മിനുറ്റ് റീചാര്‍ജ് ചെയ്തിട്ടും എന്തോ ഒരു നഷ്ടബോധത്താല്‍ കണ്ണുകള്‍ കടഞ്ഞു..നാശം , ഇനി അവിടേം കയറണം ..രോഷത്തോടെ അവള്‍ മനസ്സിലോര്‍ത്തു ..

ടിയര്‍ ഡ്രോപ്പ്‌സ് എന്ന വമ്പല്‍ കടയുടെ മുമ്പില്‍ അവളുടെ കാര്‍ നിന്നു..അവളുടെ കണ്ണുകളിലേക്ക് യന്ത്രക്കൈകള്‍ അഞ്ചു തുള്ളി കണ്ണീര്‍ ഇറ്റിച്ചു..കണ്ണുകള്‍ ആശ്വാസത്തോടെ ഒരു മിനിറ്റ് കരഞ്ഞു ..തൊണ്ടയില്‍ നിന്ന് ഒരു കനമൊഴിഞ്ഞ പോലെ ..വാട്ടര്‍ പാര്‍ലറില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള ശുദ്ധജലവുമായി കാറില്‍ കയറവേ അവള്‍ കുണ്ഠിതപ്പെട്ടു –മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയെന്താണ് മാര്‍ഗം?പണ്ടെന്നോ താന്‍ ചിത്രം വരച്ചിരുന്നതായി അവള്‍ക്ക് തോന്നി ..പല മാളുകളിലും അവള്‍ ബ്രഷും പെയിന്റും തേടി നടന്നു ..എല്ലായിടത്തും ഒരേ മറുപടിയാണ് കേട്ടത് –പ്രയോജനമില്ലാത്ത എല്ലാ ജോലികളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു മാഡം ..ടൈം ഈസ് വെരി പ്രെഷ്യസ്...

മടുപ്പിന്റെ പാമ്പിന്‍ വായില്‍ ഇരുന്നു കൊണ്ട് െ്രെഡവ് ചെയ്യവേ പെട്ടെന്നവള്‍ക്ക് അവളുടെ ബെഡ്‌റൂം ഓര്‍മ വന്നു..താനിത്ര നാളും ഒരു ശവകുടീരത്തിലാണ് താമസിച്ചിരുന്നത്..താന്‍ ഒരു പ്രേതമാണ് ..

അവള്‍ തിരിഞ്ഞു നോക്കി ..ഹോം നഴ്‌സ് സുഖമായി ഉറങ്ങുന്നു ..ദംഷ്ട്രകള്‍ ഇറങ്ങിയ ചുണ്ടുകള്‍ ..അവള്‍ സ്വന്തം മുഖവും കണ്ണാടിയില്‍ അതേപോലെ കണ്ടു ..ഹാ ഹാ ഹാ ..അലറിച്ചിരിച്ചുകൊണ്ട് ജീവിതമെന്ന അസംബന്ധത്തെ കഠിനമായി പരിഹസിക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു ...       


2015 ജൂൺ 17, ബുധനാഴ്‌ച

ആത്മരോഷം(കഥ)


 മയ്യത്ത് കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം .മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കള്‍ തന്നെയാണല്ലോ പള്ളിപ്പറമ്പിലേക്ക് എത്തിക്കേണ്ടത് .ഒരു പിടി മണ്ണ് മുഖത്തിട്ട് പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ .ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയും അയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ് .രണ്ടു ലക്ഷവും മുപ്പത് പവനും കുറച്ച് എവിടുന്നും വാങ്ങാറില്ല ..എല്ലാം കൂടി ബാങ്കിലിട്ടാല്‍ ശിഷ്ടായുസ്സിന് ആ കാശ് മതിയായേനെ .പറഞ്ഞിട്ടെന്ത് , കര്‍ക്കിടക മഴയില്‍ മണ്ണ്  ഒലിച്ചുപോകുംപോലെയാണ് അയാടെ കയ്യീന്ന്  പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ആവശ്യത്തിനുണ്ടല്ലോ, കുടിയായാലും മയക്കായാലും ..
ചിറ്റ് നിറഞ്ഞ, ഇരുനിറത്തിലുള്ള , ചോരയില്‍ കുളിച്ച ,അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ ഇടയ്ക്കിടെ മിന്നി മാഞ്ഞു ..മറ്റേ ചെവി കൂടി അറുക്കാന്‍ തുടങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത് ..ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഓടി രക്ഷപ്പെട്ടത് ..മാലയുടെയും നാല് വളയുടെയും കൂടെ ചോന്നു പോയ ആ ചിറ്റുകളും..മാംസത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കുറെ കഷ്ടപ്പെട്ടു..എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല .കുറച്ച് കടം ഉണ്ടായിരുന്നു ..സ്വര്‍ണം വിറ്റ് കിട്ടിയത് വെറും അമ്പതിനായിരം ..
മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴെല്ലാം സൂത്രത്തില്‍ ചോദിച്ചു കൊണ്ടിരുന്നു ,എപ്പഴാ മരിച്ചു കിടക്കണത് കണ്ടത് ..അവിടെ വേറെയാരും ഉണ്ടായിരുന്നില്ലേ ..'അവള്‍ കരഞ്ഞു ,വല്ലാതെ പേടിച്ചു പോയിരിക്കുന്നു പാവം ..

'ഇങ്ങള്‍ വെക്കം വെരീ..സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ അമ്മായിയെ കൊന്നത് ..'

'എന്നിട്ട് ?പോലീസ് വല്ലോരേം പിടിച്ചോ?'

'ഇല്ല .പോലീസ് വണ്ടി ഇബടാകെ പരക്കം പായാ ..'

സംശയക്കണ്ണുകള്‍ അയാളുടെ നേരെയില്ലെന്ന് നൂറു തവണ ബോധ്യമായതില്‍ പിന്നെയാണ് ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത് ,മയ്യിത്ത് സംസ്‌കാരത്തില്‍ സജീവമായത് ..ചെറിയൊരു കുറ്റബോധം ഇല്ലാതില്ല ..ചോരച്ച ചിറ്റുകള്‍ ഏതു നേരവും മനസ്സില്‍ പതിയെ ഇളകുന്നു ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയതല്ല ..വാതില്‍ പോലും നേരെ അടക്കാറില്ല അമ്മായി .ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയത് ..രാത്രി എട്ടു മണിക്കാണ് തൊഴുത്തിലെ പണി തീര്‍ത്ത് മൂപ്പത്തി അകത്ത് കയറിയത് .പിന്നാലെ കയറുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല .അമ്മായി പിരാകിക്കൊണ്ടിരുന്നു ;

'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനേ അറ്യൂ.മന്‍സന്‍ കത്തിക്കണ നേരല്ലേ വെള്‍ച്ചം മാണ്ട്യത്..'

അവര്‍ ടോര്‍ച്ച് ലൈറ്റില്‍ ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം  കെട്ടാല്‍ കാര്യം എളുപ്പമാകൂലോ .പക്ഷെ ,കിളവിയായിട്ടും എന്താ കരുത്ത് ..പശുവുമായല്ലേ കൂട്ട് .നിസ്‌കാരക്കുപ്പായം മുഖത്ത്ന്ന് വലിച്ചു മാറ്റി അവര്‍ അലറി വിളിച്ചു .പിന്നെ ആലോചിക്കാനൊന്നുമില്ല ,തന്റെ ബലിഷ്ഠമായ കൈകള്‍ അവരുടെ ചങ്ക് ഞെരിച്ചു .അഞ്ചു നിമിഷം കൊണ്ട് ബോധമറ്റ് നിലത്തു വീണു..പിന്നെ എല്ലാം എളുപ്പമായിരുന്നു ..ചിറ്റ് ഉള്ള മറ്റേ കാതും അറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം ..ബാക്കി കടം വീട്ടാന്‍ ഇനി മറ്റൊരു കല്യാണം നോക്കേണ്ടി വരും ..ഇപ്പണിക്ക് റിസ്‌ക് കൂടുതലാ ..

രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാളുടെ കണ്ണ്! തള്ളിപ്പോയി ..ഏതോ ഒരു തമിഴനാണ് ,ആള്‍ മുമ്പും പല മോഷണങ്ങളും നടത്തിയിട്ടുണ്ട് ..

ഹാവൂ ..ആശ്വാസത്തിന്റെ ഒരു കുളിരല അയാളെ തൊട്ടു .നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വാക്യത്തില്‍ കണ്ണു മുട്ടി നില്‍ക്കെ അയാള്‍ക്കും കൈ തരിച്ചു ..'അയാളെ കയ്യില്‍ കിട്ടിയാല്‍ മൂക്കുപാലം അടിച്ചു തകര്‍ക്കണം ..ഈ നാട്ടിലെന്താ പെണ്ണുങ്ങള്‍ക്കും വയസ്സായോര്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ കഴിയില്ലേ ..  'ഉറക്കെ ആക്രോശിച്ചു കൊണ്ട് അയാള്‍ മുന്നിലെ മേശയില്‍ ആഞ്ഞടിച്ചു .........................

2015 ജൂൺ 6, ശനിയാഴ്‌ച

തിരശ്ശീലയ്ക്കപ്പുറം(കഥ)


'പിഞ്ചു ഹൃദയം ദേവാലയം ...'മധുരശബ്ദത്തില്‍ അവര്‍ പാടിക്കൊണ്ടിരുന്നു ..കലങ്ങിയ
 കണ്ണുകളില്‍ നഷ്ടബോധം പുകഞ്ഞു ..എണ്ണമിനുപ്പുള്ള കണ്‍തടങ്ങള്‍ കുഴിഞ്ഞിരിക്കുന്നു ..

'ചേച്ചിക്ക് കുട്ടികളുണ്ടോ ..?'

വട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ഒരു ചോദ്യബോംബെറിഞ്ഞു ..

'ഇല്ല ,ഈ ഭൂമിയിലെ എല്ലാ ബന്ധങ്ങളും സ്വാര്‍ഥമാണ്..മാതാപിതാക്കള്‍ മക്കളെ പോറ്റുന്നത് അവര്‍ വാര്‍ധക്യത്തില്‍ തണലാകുമെന്ന പ്രതീക്ഷയിലാണ് ..ഒരു മുഴം നീട്ടിയെറിയല്‍..ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുന്നത് തന്നെ പരസ്പരം ലഭിക്കുന്ന ആനന്ദത്തിന്റെ തോതനുസരിച്ചാണ് ..വയസ്സായവരെ പലരും ഉപേക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല –ലാഭകരമായി ഒന്നും ആ ചുളിഞ്ഞ ദേഹങ്ങളില്‍ നിന്ന് കിട്ടാനില്ല ..'

എത്ര ശരി , എനിക്കവരോട് വല്ലാത്ത ആദരവ് തോന്നി ..എല്ലാ ആഴ്ചയും അവര്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകാറുണ്ട് ..                   

'ആശ്രമത്തിന്  അവര്‍ സ്വത്തൊക്കെ  എഴുതിക്കൊടുത്തു ..അതാ ഭര്‍ത്താവ് അവരോട് പിണങ്ങാന്‍ കാരണം ..'   അവരുടെ നാട്ടുകാരിയായ പെണ്‍കുട്ടി പറഞ്ഞു ..

'വീട്ടില്‍ നിന്ന് ഇറക്കി വിട്ടോ? അതാണോ ഈ ഹോസ്റ്റലില്‍ വന്നു നില്‍ക്കുന്നത് ?'

'ഇറക്കി വിട്ടതൊന്നുമല്ല, രണ്ടാളും അധികദിവസവും വഴക്കായിരിക്കും ..അവസാനം മൂപ്പത്തി തന്നെയാ ഇറങ്ങിപ്പോയത് ..'

'എങ്കില്‍ പിന്നെ ആശ്രമത്തില്‍ പോയി താമസിച്ചു കൂടെ ?'

'അതു തന്നെയാ പ്ലാന്‍ ,ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായിട്ടില്ലത്രെ ..ഇന്നലേം  മൂപ്പത്തി എന്നോട് ചോദിച്ചു അവരുടെ ഭര്‍ത്താവ് വേറെ കല്യാണമാലോചിക്കുന്നുണ്ടോ എന്നും മറ്റും ..'

കഷ്ടം ,അവര്‍ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ടാവണം..എനിക്കു വല്ലാത്ത സങ്കടം തോന്നി ..പരീക്ഷയാണ് ,പന്ത്രണ്ടു മണിക്കാണ് കിടന്നത് ..ഒരു കല്യാണത്തിന്റെ തുരുമ്പെടുത്ത കൊളുത്ത് ഊരിയെറിഞ്ഞാണ് ഞാനും പഠിക്കാനെത്തിയിരിക്കുന്നത്..ഇവിടെയാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം ..അയാളും വേറൊരു പെണ്ണ് കെട്ടിയെന്ന് കേള്‍ക്കുന്നു ..

ഒരു ഭീകരസ്വപ്നം കണ്ട് അലറിവിളിച്ചാണ് ഉണര്‍ന്നത് ..അത്ഭുതം തന്നെ ,ഇത്രയൊക്കെ ഒച്ചയെടുത്തിട്ടും ആരും ഉണര്‍ന്നിട്ടില്ല ..കിടക്കുമ്പോള്‍ അവര്‍ ദീപത്തെ സ്പീഡില്‍ പ്രദക്ഷിണം വെക്കുകയായിരുന്നു ..നോക്കിയിരിക്കെ എനിക്ക് തല ചുറ്റാന്‍ തുടങ്ങി ..ആ സാരിത്തുമ്പിന് ഇപ്പോള്‍ തീ പിടിക്കും ..എന്നും രാവിലെ അര മണിക്കൂറോളം വെറും കണ്ണാല്‍ സൂര്യനെ നോക്കി കണ്ണീരൊലിപ്പിക്കുന്നത് കാണാം ..അവര്‍ ആരെയാണ് ശിക്ഷിക്കുന്നത്?

സ്വപ്നത്തില്‍ അവര്‍ തന്നെയായിരുന്നു ..മുഖം തീജ്വാലയായ് തിളങ്ങുന്നുണ്ടായിരുന്നു ..ഉണ്ടക്കണ്ണ് ഉരുട്ടി അവരെന്റെ കഴുത്തില്‍ പിടി മുറുക്കിയിരുന്നു..

ഉണര്‍ന്നിട്ടും ഭയത്താല്‍ ഞാന്‍ കിതച്ചു ..റൂം മേറ്റ് വിവരം വാര്‍ഡനോട് പറയുമെന്ന് കരുതിയതല്ല ..വാര്‍ഡന്‍ അവരോട് കയര്‍ക്കുന്നത് കെട്ടു –കുട്ടികളെ പേടിപ്പിക്കാനാണോ നിങ്ങള്‍ നേരം കെട്ട നേരത്തൊക്കെ പൂജകള്‍ ചെയ്യുന്നത് ..ഇങ്ങനെ തുടങ്ങിയാല്‍ വേറെ ഹോസ്റ്റല്‍ നോക്കേണ്ടി വരും ..

രാത്രി –ആ സൈഡ്‌റൂമിലേക്ക് പാളി നോക്കി –റൂമെന്നും പറഞ്ഞൂട ,അരഭിത്തിയേയുള്ളൂ ...ഫീസ് മര്യാദക്ക് കൊടുത്താലും സൌകര്യമൊക്കെ ഒരു കണക്കാണ്..ഒരു ഹാളിനുള്ളിലാണ് ഞങ്ങള്‍ അഞ്ചു പേര്‍ ..മുടിഞ്ഞു പോയ ഒരു കുടുംബത്തിന്റെ വീടാണ് ഹോസ്റ്റലാക്കിയിരിക്കുന്നത് ..അടുക്കളയുടെ റാക്ക് നിറയെ മദ്യക്കുപ്പികള്‍ ..കുടുംബനാഥന്‍ കുടിച്ചു കുടിച്ചു മരിച്ചെന്നും കേള്‍ക്കുന്നു..ഓരോ വീടിനും എത്ര കഥകളാണ് പറയാനുണ്ടാവുക ..

പ്രദക്ഷിണത്തിന് ഒന്നൂടെ വേഗം കൂടിയിരിക്കുന്നു ..മുഖത്ത് എല്ലാ വികാരങ്ങളെയും വിഴുങ്ങി രൌദ്രഭാവം കല്ലിച്ചു കിടക്കുന്നു ..കത്തുന്ന കണ്ണുകളിലെ തീനാളം ഈ കെട്ടിടത്തെയും ചാമ്പലാക്കിയേക്കും..ആരെയും കുറ്റപ്പെടുത്താനില്ല ,,സന്തോഷം ,സ്‌നേഹം ,ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നു ..അതെല്ലാം ഒരു കാര്യവുമില്ലാതെ നിഷേധിക്കുന്ന ദൈവത്തോടല്ലാതെ ആരോടാണ് നമ്മള്‍ കയര്‍ക്കുക ..

കല്ലിച്ച ആ ഹൃദയവും ചിരികളുടെ കിലുക്കം ആശിക്കുന്നുണ്ടാവില്ലേ ..മുകളില്‍ നിന്ന് എപ്പോഴും പരിഹാസശരങ്ങള്‍ എയ്യുന്ന  ആ മഹാശക്തിയെ ഗോഷ്ടി കാണിച്ചു കൊണ്ട് ....................


2015 മേയ് 24, ഞായറാഴ്‌ച

മരണമെത്തുന്ന നേ രം ...........(കഥ)


ഒരു മരണം നടന്നാല്‍ എല്ലാവരും അയാള്‍ തൊട്ടുമുമ്പ് പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കുക. അവിടെ കൂടിയവര്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ മരിച്ചയാളുടെ ഒരു ലഘുജീവചരിത്രം തയ്യാറാക്കും. തൊട്ടു മുമ്പില്‍ നിന്നിരുന്നവന്‍ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായത്തിന്റെ തീരാത്ത വിസ്മയം..എങ്ങോട്ടാണ് എല്ലാവരും പോകുന്നതെന്ന അവസാനിക്കാത്ത അമ്പരപ്പ്...ബന്നയെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു കൊണ്ടു വന്നപ്പോഴേക്കും അവന്റെ ചരിത്രം അഞ്ചു തവണയെങ്കിലും ആളുകള്‍ ചവച്ചു കഴിഞ്ഞിരുന്നു..ബാച്ചിലര്‍ ആയതോണ്ട് ആ അധ്യായം ആളുകള്‍ക്ക് പറിച്ചു കീറാതെ കഴിഞ്ഞു..ഇരുപത്തഞ്ചു ലക്ഷമാണ് കുടുതല്‍ മുഴങ്ങിക്കേട്ടത്..ലക്ഷങ്ങള്‍ എറിഞ്ഞു വാങ്ങിയ മെഡിക്കല്‍ സീറ്റ്..മൂന്നു കൊല്ലം കഴിഞ്ഞാല്‍ പണം വാരേണ്ടവനാണ് ചില്ലുപെട്ടിയില്‍ ഒന്നുമറിയാതെ തണുത്തു കിടക്കുന്നത്..ഉപ്പാക്ക് രോഗമായിട്ടും ഡോക്ടര്‍ഉമ്മ മകനെ പഠിപ്പിക്കാന്‍ മാത്രമായി അവന്റെ കൂടെ ഫ്‌ലാറ്റില്‍ നില്‍ക്കയായിരുന്നു..ച്യൂയിംഗം പോലെ അവര്‍ വാര്‍ത്തകളെ ചവച്ച് ഊതി വീര്‍പ്പിച്ചു..
മറ്റു ചില കാര്യങ്ങളിലായിരുന്നു കഥാകൃത്തായ എനിക്കു താല്പര്യം..അവനുപേക്ഷിച്ചു പോയ ഡയറികള്‍..ആല്‍ബങ്ങള്‍..അവസാന ദിവസത്തെ സംസാരങ്ങള്‍..രണ്ടു വര്‍ഷം ഇയര്‍ ഔട്ട് ആയിരുന്നു അവന്‍..ഉമ്മയോട് പിണങ്ങിയപ്പോഴെല്ലാം അവന്‍ ഒച്ച വെച്ചതും അതു തന്നെ
–'എനിക്കു ഡോക്ടറാകണ്ട..ശവം കീറിക്കീറി ഞാനുമൊരു ശവമായി..'

തിരക്കിന്റെ ജാഡ നിറഞ്ഞ പാല്‍പായസം കുടിച്ചു തന്നെയാണ് മക്കള്‍ രണ്ടും വളര്‍ന്നത്..കളിക്കാന്‍ പോയിട്ട് ഒന്ന് സംസാരിക്കാന്‍ പോലും സമയം തികഞ്ഞിരുന്നില്ല..രാത്രി പത്തു വരെ നീളുന്ന കണ്‌സല്‍ട്ടിംഗ്..

ഉപ്പയുടെ ബോധത്തിലേക്ക് ആ നഷ്ടത്തിന്റെ കാഠിന്യം ഇതേ വരെ എത്തിയിട്ടില്ല..മരവിപ്പാണ്..അന്തം വിട്ട ഒരിരുപ്പ്..മകന്‍ ഡോക്ടറായി തന്നെപ്പോലെ അമിതാധ്വാനമില്ലാതെ ക്ലിനിക്ക് പ്രസവിക്കുന്ന പണം കൊണ്ട് സുഖസുന്ദരമായി ജീവിക്കുന്നത് സ്വപ്നം കണ്ടിട്ട് ..പടച്ചോനേ! വേണ്ടിയിരുന്നില്ല ..ദുര്‍ബലമായ അവന്റെ മുതുകിലേക്ക് ഈ പെരുംകല്ല് കയറ്റി വെക്കേണ്ടിയിരുന്നില്ല..പിരാന്തു പിടിച്ച് അവന്‍ വെള്ളത്തിലേക്ക് ചാടിയതാവുമോ? ഉപ്പയെയും ഉമ്മയെയും അവനെത്ര വെറുപ്പോടെയാവും ആ നിമിഷം ഓര്‍ത്തിരിക്കുക..

കഥാകൃത്തായ എനിക്ക് അവന്റെ വാക്കുകള്‍ എവിടുന്ന്

കിട്ടും..ഡയറികള്‍ ഔട്ട് ഓഫ് ഫാഷനായില്ലേ? ചിന്തകളെ കമ്പ്യൂട്ടറില്‍ പാസ്സ്‌വേര്‍ഡിട്ട് പൂട്ടിയിരിക്കയല്ലേ..ആ ആത്മാവ് എന്നെ ആവേശിച്ചുവെങ്കില്‍!
നോക്കൂ ,പദങ്ങളും വാക്കുകളും ചിറക് താഴ്ത്തുന്നത്..ഇപ്പോള്‍ അവനാണ് എന്റെ ഉള്ളിലിരുന്നു സംസാരിക്കുന്നത്..

അന്ന് –ഫെയിലായ വിഷയങ്ങളുടെ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്നു..പാതിരാ വരെ പഠിച്ചിട്ടും മനസ്സ് ശൂന്യമായി..ഇളിച്ചു കാട്ടുന്ന അസ്ഥികൂടവും നിസ്സംഗരായ ശവങ്ങളും സ്വപ്നങ്ങളില്‍ നൃത്തം ചെയ്തു..ഉമ്മയോട് പിണങ്ങിയാണ് പോന്നത്..കുത്തിയിരുത്തി പഠിപ്പിച്ചിട്ടും ഇത്രയേറെ വിഷയങ്ങള്‍ക്ക് തോറ്റ് പോയതിന് അവര്‍ വാക്കുകളെ ചാട്ടുളികളായി എറിഞ്ഞു കൊണ്ടിരുന്നു..വെറുപ്പിന്റെ രാക്ഷസി ഉള്ളില്‍ മാന്തിക്കീറി ചോര കുടിച്ചു..അറിയാതെയാണ് കോപം നിലയില്ലാതാക്കുക .അന്നും വായീതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..എല്ലാം ഇട്ടെറിഞ്ഞു പോവാണെന്ന് വരെ..ആത്മഹത്യ ചെയ്യാന്‍ ഒരിക്കലും ധൈര്യം വന്നിരുന്നില്ല..മനസ്സ് തണുപ്പിക്കാന്‍ ഇടക്ക് ദര്‍ഗയില്‍ പോവാറുള്ളതാണ്..അംഗശുദ്ധി വരുത്താനാണ് ക്വാറിയിലേക്ക് ഇറങ്ങിയത്..ശാന്തമായ വെള്ളം കാണുമ്പോഴൊക്കെ അതിന്റെ അടിയിലേക്ക് ഊളിയിടണമെന്നൊരാശ വെറുതെ ഉള്ളില്‍ തണുക്കും..

ജലത്തെ സ്പര്‍ശിച്ചപ്പോള്‍ തന്നെ കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലായി ഈ ആഴം വലിച്ചു കൊണ്ടു പോയ സീനിയര്‍ വിദ്യാര്‍ഥികളുടെ മുഖങ്ങള്‍ ഒരു കാര്യവുമില്ലാതെ മനസ്സിലേക്ക് തിക്കിക്കയറി..പച്ചപ്പായലിന്റെ വഴുക്കുംതറ പൊടുന്നനെയാണ് ഒരു കല്ലിലേക്ക് അടിച്ചു വീഴ്ത്തിയത്..വെള്ളത്തിന്റെ സ്‌നേഹമുള്ള തണുത്ത കൈകള്‍ മുറുക്കെയാണ് പുണര്‍ന്നത്..
ഇപ്പോള്‍ മരണവീട്ടിലെ പിറുപിറുപ്പുകള്‍ ,സംശയങ്ങള്‍ എല്ലാം ചെവിയെ തൊടുന്നു –'സൂയിസൈഡ് ആയിരിക്കുമോ?' എന്തുല്‍ക്കണ്‍ഠയാണ് മനുഷ്യര്‍ക്ക് മറ്റുള്ളോരുടെ കഥ കേള്‍ക്കാന്‍..വെറും കഥാപാത്രമായപ്പോള്‍ എന്തൊരു സമാധാനം! ഇഷ്ടമില്ലാത്തതൊന്നും പഠിക്കേണ്ട ..ഇന്നിന്റെയോ നാളെയുടെയോ വേവലാതിയില്ലാതെ ഇന്നില്‍ ജീവിക്കാം..ശരീരമല്ലാതെ മറ്റെന്താണ് നഷ്ടമായത്?
ഞാനിതാ ഇവിടെ നിങ്ങളുടെ തൊട്ടടുത്ത്..മരണം നിഴലായി നിങ്ങളെ പറ്റി നില്‍ക്കുന്നതിനേക്കാള്‍ അടുത്ത്.................. 

2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

സ്നേഹത്തോടെ അച്ഛന്(കഥ)







പ്രിയപ്പെട്ട അച്ഛാ,

കത്തുകള്‍ ഔട്ട്‌ ഓഫ് ഫാഷനായ കാലത്ത് ഇത്രയും സുദീര്‍ഘമായ ഒരു മെയില്‍ അയച്ച് അച്ഛന്‍റെ വിലപ്പെട്ട സമയം അപഹരിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ..പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍  ഇതു പോലെ പേപ്പറുകളില്‍ നിറഞ്ഞിരുന്നു എന്ന് പലരും പറഞ്ഞു എനിക്കറിയാം..അന്ന് തിരിച്ചറിവില്ലല്ലോ. ഇന്ന് –അതേ വാര്‍ത്തകള്‍ ചാനലുകളിലും പത്രങ്ങളിലും ചോക്ലേറ്റുകളായി വിറ്റഴിയുമ്പോള്‍ സങ്കടത്തിന്‍റെയും അപമാനത്തിന്റെയും കനലുകള്‍ തൊണ്ട പൊള്ളിച്ച് വയറിനെ എരിച്ച് ..ഇതിന്‍റെ പേ രിലായിരുന്നല്ലേ പണ്ട് അമ്മ അച്ഛനുമായി വഴക്കിട്ടിരുന്നത്..തമ്മില്‍ തെറ്റി കുറെ നാള്‍ അമ്മ വീട്ടില്‍ പോയി നിന്നിരുന്നത് .അച്ഛന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു ബോര്‍ഡിംഗിലയച്ചത്.    ദയവായി ഈ മെയില്‍ വായിക്കാനായി പി എയെ ഏല്‍പ്പിക്കരുത്..അരിശത്തോടെ ഡിലീറ്റ് ചെയ്യരുത്..

അച്ഛാ .പണ്ടേ ഞാനൊരമ്മക്കുട്ടിയായിരുന്നു. അച്ഛനില്‍ നിന്നൊരകലം എന്തുകൊണ്ടോ അദൃശ്യമായി നിലനിന്നിരുന്നു ചെറുപ്പത്തില്‍ ഞാന്‍ വിസ്മയിക്കാറുണ്ടായിരുന്നു ,ചുവന്ന ബോര്‍ഡ് വച്ച കാറില്‍ അച്ഛനെങ്ങോട്ടാണീ പറക്കുന്നതെന്ന്..

അച്ഛാ ,എനിക്കൊരു സത്യമറിയണം..കോടതിയില്‍ ,പാര്‍ട്ടിക്ക് മുമ്പില്‍ ഒക്കെ അച്ഛന്‍ ഒരായിരം നുണകളുടെ  കെട്ടഴിച്ചാലും ഈ മകളോടെങ്കിലും അച്ഛന്‍ സത്യം തുറന്നു പറയണം..
പത്തറുപത് പേര്‍ വെറും പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ രണ്ടു മാസത്തോളം കൊണ്ടു നടന്ന് ചണ്ടിയാക്കി വലിച്ചെറിയുന്നത് എത്ര മാത്രം ഭീകരമാണെന്ന് അച്ഛാ ഈ പതിനേഴാം വയസ്സില്‍ മാത്രമാണ് എനിക്ക് ബോധ്യം വരുന്നത് ..എന്‍റെ അച്ഛന്‍ ഇത്ര വലിയൊരു ക്രിമിനലായിരുന്നോ എന്ന ചിന്തയാണ് എന്‍റെ ഉറക്കം കെടുത്തുന്നത്...എന്‍റെ പ്രിയപ്പെട്ട അച്ഛന് സ്വന്തം മകളാകാന്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയോട് ഇത്രയും പൈശാചികമായി പെരുമാറാനാകുമോ?

അച്ഛാ , സത്യത്തിന്‍റെ മുഖത്തെ ഒരു സ്വര്‍ണപ്പാത്രത്തിനും അടച്ചു വെക്കാനാവില്ല..അച്ഛന്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വാധീനിച്ച മൂന്നാം പ്രതി പോലും ഇപ്പോള്‍ അച്ഛനെതിരെ സംസാരിക്കുന്നു..ആ പെണ്‍കുട്ടിയെ കശക്കിയെറിയുന്നതില്‍ അച്ഛനും മുന്നിലുണ്ടായിരുന്നു എന്ന് ഭയത്തോടെയാണെങ്കിലും വെളിപ്പെടുത്തുന്നു..അച്ഛന്‍ മയക്കിയെടുത്ത പോലീസുകാര്‍ , പാര്‍ട്ടി നേതാക്കള്‍ ,എല്ലാം അച്ഛനു വേണ്ടി ഇപ്പോഴും വക്കാലത്ത് പാടുന്നുണ്ടെങ്കിലും എന്‍റെ മനസ്സില്‍ നിന്ന് സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല..

അതുകൊണ്ട് അച്ഛന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും നേര് പുറത്തു വരും വരെ ഇനി നാട്ടിലേക്കില്ല ഞാന്‍..ഇവിടെ വല്ല ഓഫീസ് വര്‍ക്ക് ചെയ്തിട്ടാണേലും പഠനം ഞാന്‍ പൂര്‍ത്തിയാക്കും..ഇതേപോലെ പരുന്തുകള്‍ റാഞ്ചിയെടുക്കുന്ന പെണ്കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും..

അച്ഛാ ,സ്വന്തമല്ലെങ്കിലും ഒരു മകളുടെ മാനത്തെ ഒരു ച്യൂയിംഗമായി ചവച്ചെറിഞ്ഞതിലും വലുതാണോ അച്ചന് കിട്ടുന്ന തടവുശിക്ഷ? അച്ഛനു നഷ്ടപ്പെടുന്ന സ്ഥാനമാനങ്ങള്‍..
ഇതെല്ലാം വായിച്ച് അച്ഛന്‍ അലറുന്നതെന്തെന്നു എനിക്കു കേള്‍ക്കാം – ഭ! വായടക്കെടീ ..
ഇല്ല അച്ഛാ ,കള്ളനായ അച്ഛന് നിഷ്കളങ്കയായ ഒരു മകള്‍ ജനിച്ച ആ നിമിഷത്തെ ഇനി മുതല്‍ ശപിച്ചോളൂ..നീതിയുടെ മുഖത്ത് കെട്ടിയ ആ കറുത്ത തുണി ഞാന്‍ വലിച്ചു ചീന്തുക തന്നെ ചെയ്യും ..

സ്നേഹത്തോടെ .

അപര്‍ണ

2015 ഏപ്രിൽ 8, ബുധനാഴ്‌ച

തൂലികാസൗഹൃദം(കഥ)


ഈ വയസ്സുകാലത്ത് മാധവന്‍ നായര്‍ ഫെയ്‌സ് ബുക്കിനു മുമ്പില്‍ ചടഞ്ഞിരുന്നത് തന്നെ പണ്ടെന്നോ നഷ്ടപ്പെട്ടു പോയ ഒരു തൂലികാ സുഹൃത്തിനെ തേടിയാണ്.വാരികയുടെ മൂലയില്‍ 25 കൊല്ലം മുമ്പ് പ്രത്യക്ഷപ്പെട്ട ആ പരസ്യം മാധവന്‍ നായര്‍ ഇന്നും ഓര്‍മിക്കുന്നു.

'സ്വതന്ത്ര ചിന്താഗതിക്കാരിയും എഴുത്തുകാരിയുമായ യുവതി സമാന ചിന്താഗതിക്കാരായ മാന്യന്മാരില്‍ നിന്നും സൗഹൃദം തേടുന്നു താല്പര്യമുള്ളവര്‍ ഈ അഡ്രസ്സിലേക്ക് കത്തുകളയക്കാന്‍ അപേക്ഷിക്കുന്നു.'

മാന്യമായ എഴുത്തുകള്‍ തങ്ങള്‍ക്കിടയില്‍ പറന്നുകൊണ്ടിരുന്നത് പത്തു വര്‍ഷങ്ങളാണ്.ലാന്‍ഡ് ഫോണും മൊബൈലും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് നീല ഇന്‍ലന്റുകള്‍ വാക്കുകളെ ഗര്‍ഭം ധരിച്ച് ആഴ്ചകളുടെ മാത്രം ഇടവേളകളോടെ ഓടിയണഞ്ഞിരുന്നപ്പോള്‍ എത്രയായിരുന്നു ആഹ്ലാദം.ഓരോ വരിയും ഒളിപ്പിച്ച നാനാര്‍ഥങ്ങളെ ധ്യാനിച്ചും വരികള്‍ക്കിടയില്‍ വായിച്ചും ഓരോ കത്തിനും ഒരായിരം വ്യാഖ്യാനങ്ങള്‍ നല്‍കി..ഒരാഴ്ച കത്തു മുടങ്ങിയാലുള്ള മനോവിഷമം ചില്ലറയായിരുന്നില്ല.വന്നു വന്ന് താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയെ പ്രണയിച്ചു തുടങ്ങിയോ എന്നും സംശയിക്കാതിരുന്നില്ല.തന്റെ രചനകള്‍ പലതും അവള്‍ ഗൌരവപൂര്‍വം വായിക്കുകയും അതിന്റെ അവലോകനം തൊട്ടടുത്ത കത്തില്‍ തന്നെ വിശദമായി എഴുതുകയും ചെയ്തിരുന്നു.
എന്നിട്ടും ഒരു കല്യാണാലോചനയിലേക്ക് പുരോഗമിക്കാന്‍ ഏതാണ്ട് അനുകൂല സാഹചര്യങ്ങളൊക്കെ ഒത്തു വന്നപ്പോഴേക്ക് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് പാര്‍വതീനായരുടെ എഴുത്തുകള്‍ നിലച്ചു.അഡ്രസ്സര്‍ കൈപറ്റിയില്ല എന്ന കുറിപ്പോടെ അയച്ച പല എഴുത്തുകളും തിരിച്ചു വന്നു.ആ വിഷാദത്തില്‍ നിന്നു കര കയറാന്‍ രണ്ടു മൂന്നു വര്‍ഷങ്ങളെടുത്തു.മറ്റൊരു കല്യാണം ഒരിക്കലും പ്രതീക്ഷിച്ചത്ര സന്തോഷം തന്നതുമില്ല.മനസ്സ് എന്നേ പാര്‍വതീനായര്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു.

പാര്‍വതി നായര്‍ എന്നെഴുതി സെര്‍ച്ച് ചെയ്തപ്പോള്‍ അനവധി പാര്‍വതികള്‍ മോണിറ്ററില്‍ നിറഞ്ഞു.ഇതിലുണ്ടാകുമോ തന്റെ സുഹൃത്ത്?ഒരിക്കലെങ്കിലും ഒന്നു കാണാന്‍, ഒന്നു മിണ്ടാന്‍..പുറം കടയുവോളം അയാള്‍ പരതിക്കൊണ്ടിരുന്നു.ഏതാണ്ട് തന്റെ ജനനത്തീയതിയുമായി ഒക്കുന്ന ഒന്നു രണ്ടു പാര്‍വതിമാര്‍ക്ക് റിക്ക്വസ്റ്റ് അയക്കുകയും ചെയ്തു.കൃത്യം ഒരാഴ്ച കഴിഞ്ഞ്മൂന്നു പാര്‍വതിമാര്‍ തന്റെ റിക്ക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തതായി അയാള്‍ കണ്ടെത്തി.മൂന്നിനും കണ്‍ഫേം അടിക്കുമ്പോള്‍ ഒന്നെങ്കിലും തന്റെ പഴയ പാര്‍വതിയാകണേയെന്നയാള്‍ പ്രാര്‍ഥിച്ചു. മൂന്നും സുന്ദരികളാണ്.

'മിസ്റ്റര്‍ മാധവന്‍ നായര്‍ ആര്‍ യു മൈ ഓള്‍ഡ് പെന്‍ഫ്രണ്ട്?'

ആ സന്ദേശം വായിച്ച് അയാള്‍ക്ക് ഉലകം കീഴടക്കിയ സന്തോഷമുണ്ടായി.

'പ്ലീസ് സെന്റ് മി യുവര്‍ അഡ്രസ്സ്.ഐ വാണ്ട് ടു സീ യു.ഷുവര്‍ ഐ ആം യുവര്‍ ഓള്‍ഡ് പെന്‍ഫ്രണ്ട്..'

അങ്ങനെ കുറിക്കുമ്പോള്‍ അയാള്‍ക്ക് ഉള്ളിലെവിടെയോ ഒരുറപ്പുണ്ടായിരുന്നു.ഇത് തന്റെ പാര്‍വതി തന്നെ.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് പാര്‍വതിയെ തിരഞ്ഞ് ആ പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ ഫോട്ടോയിലെ സുന്ദരി അയാളെ മോഹിപ്പിച്ചു. അയാളറിയാതെ ഒരു പുഞ്ചിരി അയാളുടെ അധരങ്ങളെ തൊട്ടു തലോടി. അന്നാ കല്യാണം നടന്നിരുന്നെങ്കില്‍! വ്യസനത്തോടെ അയാള്‍ ഓര്‍മിച്ചു.അഡ്രസ്സാകട്ടെ അയാളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുഗാന്ധി ഗ്രാമം കേട്ടിടത്തോളം അത് അശരണരുടെ കേന്ദ്രമാണ്. തന്റെ പാര്‍വതി ആരുമില്ലാത്തവളാണോ? ആര്‍ക്കറിയാം.

ദൂരേന്നേ ആ ഓറഞ്ചു കെട്ടിടം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ സ്മരണ അയാളിലേക്ക് കുടഞ്ഞിട്ടു. മുറ്റത്ത് ചെടിപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകള്‍..വേറെ കുറെ പേര്‍ പച്ചക്കറി കൃഷിയിലാണ്. ആകെ ജോലികളുടെ ബഹളം..ആരോടു ചോദിക്കും? വാര്‍ഡനെന്നു തോന്നിച്ച ഗൌരവക്കാരിയായ സ്ത്രീയെ സമീപിച്ചു.

'പാര്‍വതി നായര്‍. പി.കെ?'

'പാര്‍വതി നായരുടെ ആരാ? മൂന്നാലു കൊല്ലം ദീനം പിടിച്ചു കിടന്നപ്പോ തിരിഞ്ഞു നോക്കാന്‍ കണ്ടില്ലല്ലോ ആരെയും?'

നീരസം അവരില്‍ നിന്ന് തുപ്പലായി തെറിച്ചു.

'ങാ, ആരോരുമില്ലാത്തവരാണല്ലോ ഇവിടെയെത്തുന്നത്. പിന്നെയും ആരെയെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നതേ പോഴത്തം. നിങ്ങളാരാ?'

'ഒരു അകന്ന ബന്ധുവാ, ഒന്നു കാണാന്‍ വന്നതാ. ഞാന്‍ കുറെയായി നാട്ടിലുണ്ടായിരുന്നില്ല. വന്നപ്പഴാ അവരിവിടെയാണെന്ന് അറിഞ്ഞത്.'

കണ്ണും പൂട്ടി ഒരു നുണ തട്ടി വിട്ടു.

'കൂട്ടും കുടുമ്പോം പുറന്തള്ളിയത് വന്നപ്പഴാവും അറിഞ്ഞത്. ദാ, ആ റൂമിലുണ്ട്. ഏതു നേരോം ആ കമ്പ്യൂട്ടറിന്റെ മുന്നിലാ. വയ്യാത്തോണ്ട് പണിയിലൊന്നും കൂടണ്ടാലോ. അതും ഭാഗ്യം..'

ഉത്കണ്ഠയോടെ കാലുകള്‍ ഇടറിക്കൊണ്ട് മുന്നോട്ടു നടന്നു. എന്താവും വയ്യായ്ക?

അടുത്തെത്തിയപ്പോള്‍അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഭൂതത്തിനു പോലും ഇത്രയും വൈരൂപ്യമുണ്ടാവില്ലെന്ന് തോന്നിപ്പോയി. വസൂരിക്കലകള്‍ പോലെ മുഖം നിറയെ കറുത്തു കരിഞ്ഞ കുരുക്കള്‍. തുറിച്ച കണ്ണുകള്‍..കറുത്തു തടിച്ച ചുണ്ടുകള്‍..പക്ഷെ ആ എഴുത്തുകള്‍! അവയെത്ര മനോഹരമായിരുന്നു!

'മാധവന്‍ നായരല്ലേ?'രൂപത്തിന് അനുരൂപമല്ലാത്ത മധുരസ്വരത്തില്‍ അവര്‍ ചോദിച്ചു.

'കാത്തിരിക്കായിരുന്നു ഞാന്‍. അന്ന് കല്യാണാലോചന വന്നപ്പോള്‍ എന്റെ കത്തുകള്‍ നിന്നു പോയതെന്താണെന്ന് മനസ്സിലായില്ലേ? സഹിക്കില്ല. സൌന്ദര്യത്തെ അത്ര മേല്‍ ആരാധിക്കുന്ന ലോകത്തിന് ഈ രൂപം ഒരിക്കലും സഹിക്കില്ല.'

'അപ്പോ ഫെയ്‌സ് ബുക്കിലെ ഫോട്ടോ?'

'അതോ? വ്യാമോഹം! സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നതു തന്നെ ആശകള്‍ മുറിയുമ്പോഴല്ലേ? നടക്കാതെ പോയ ഓരോ മോഹവും സ്വപ്നങ്ങളായി നമ്മെ തൊട്ടുണര്‍ത്തുന്നു.'

അവര്‍ ഊന്നുവടിയില്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേറ്റു. ഒരു ഭാഗത്തേക്ക് ചെരിയുന്ന നടത്തം. ഒരു കാലില്‍ മുടന്തുമുണ്ട്. ദൈവത്തിന്റെ സുദീര്‍ഘമായ പരിഹാസച്ചിരി വാനില്‍ നിന്നും മുഴങ്ങി.

'എന്താ ഒന്നും മിണ്ടാതെ? രൂപം കണ്ട് ഭ്രമിച്ചോ?" -'അവര്‍ സ്വയം നിന്ദിച്ചുകൊണ്ട് കിലുകിലെ ചിരിച്ചു.

'വീട്ടുകാര്‍ക്ക് വരെ വേണ്ട. പിന്നെയാണോ എന്നോ എപ്പഴോ പരിചയപ്പെട്ട ഒരു സുഹൃത്ത്. ഒരു ചായക്ക് പറയട്ടെ?'

'വേണ്ട.' -സങ്കല്പങ്ങളെല്ലാം ഉടഞ്ഞു തീര്‍ന്ന ഇച്ഛാഭംഗത്തോടെ അയാള്‍ തുടര്‍ന്നു.

"പോട്ടെ ഒരല്പം തിരക്കുണ്ട്."

അവര്‍ കുണ്ഠിതത്തോടെ അയാളെ നോക്കി. എന്തൊക്കെയോ പറയാനായി വാക്കുകള്‍ അവരുടെ ചുണ്ടുകളെ അലട്ടിക്കൊണ്ടിരുന്നു.

'ഫെയ്‌സ് ബുക്കില്‍ എന്റെ പോസ്റ്റുകള്‍  വായിക്കാറില്ലേ? കവിതകള്‍?'

'നന്നാവുന്നുണ്ട്, ഇനിയും എഴുതണം." - കടമ പോലെ വാക്കുകള്‍ ചവച്ചു തുപ്പി അയാള്‍ എഴുന്നേറ്റു.പുറത്തിറങ്ങുമ്പോള്‍ ചുംബിക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമാണ് പ്രണയിക്കുന്ന മനുഷ്യരത്രയുമെന്നൊരു അസംബന്ധചിന്ത അയാള്‍ക്കുള്ളില്‍ കണ്ണു പൊത്തിച്ചിരിച്ചു...