Pages

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച


നിര്‍മമം.                               കഥ

സ്കുട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സീമ അകത്ത് നിന്നും വിളിച്ചു:”വൈകീട്ടേ,മറന്നു പോണ്ട,കുട്ടിക്ക് തീരെ വയ്യ.”

“നിന്നോടെത്ര തവണ പറഞ്ഞു അവളേം കൊണ്ട് ഒരോട്ടോ  പിടിച്ചു ഹോസ്പിറ്റലില്‍ പോകാന്‍.”

“എനിക്ക് വയ്യ,ആശുപത്രീല് തനിച്ചു പോകാന്‍,ഒരു വഴീക്കൂടി കേറ്യാപ്പിന്നെ ചുറ്റിത്തിരിഞ്ഞു  പിന്നാവഴി കാണൂല.”

ഇങ്ങനൊരു ബുദ്ധൂസിനോപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാംതവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറു പവനും..കണ്ണ് തള്ളിപ്പോയി.ചെറിയൊരസ്കിത-അതാണ്‌ കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നാക്കി.പെങ്ങന്മാരെല്ലാം കരക്ക് കേറി.പ്രായമായ അച്ഛനുമമ്മയുമുണ്ട് തനിച്ചു വീട്ടില്‍.ഏതു കാലം തുടങ്ങിയതാണീ മനുഷ്യരുടെ മാറ്റമില്ലാത്ത,മടുപ്പിക്കുന്ന കഥകള്‍..നഗരത്തില്‍ ഏതായാലും വാടക കൊടുക്കല്ലേ,അച്ഛനേം അമ്മയേം ഇവിടെ നിര്‍ത്താന്നു പറഞ്ഞാ അവള്‍ക്കു വയ്യ.സ്ത്രീധനമിത്തിരി കൊണ്ട് വന്നതോണ്ട് പത്തി കുറച്ചു താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്ലാറ്റിലെ വേലക്കാരി മീനാക്ഷിയെക്കുറിച്ച് അയാള്‍ക്ക്‌ ചില രഹസ്യമോഹങ്ങളൊക്കെയുണ്ട്.അതിനും വേണ്ടേ ഈ ബുധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാല് ദിവസം പോയി നിന്നോളൂ എന്ന് പഞ്ചാര കുഴച്ചുപറഞ്ഞാലും ഫലം നാസ്തി.

ഓരോന്നോര്‍ത്തു വണ്ടിയോടിക്കവേ ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നത് കണ്ടു.ഒരു നിമിഷം താനേതോ ഇരുളിന്‍ഗര്‍ത്തത്തിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണ് തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ ഞെരിക്കുന്നു.നെറ്റിയില്‍ നിന്ന് ചോരയൊലിച്ച് ചുറ്റും ഇരുണ്ട ചിത്രമാകുന്നു.ആളുകള്‍ തലങ്ങും വിലങ്ങും പോകുന്നത് ഒരു മങ്ങിയ തിരശ്ശീലയിലൂടെ കാണാം.എന്താണാരും തന്നെ മാത്രം കാണാത്തത്.വണ്ടി കുറച്ചു മാറി തല കുത്തനെ കിടപ്പുണ്ട്.കാറിന്‍റെ പൊടി പോലുമില്ല.അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു.”നോക്കൂ,ഇങ്ങനെ ചോര പോയാ ഞാന്‍ മരിച്ചുപോകും.ഒന്നെന്നെ ഹോസ്പിറ്റലിലെത്തിക്ക്..”

അയാളുടെ ആക്രന്തനം കേട്ട് പലരും തിരിഞ്ഞു നോക്കി നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി.”എന്‍റെ കീശയില്‍ നിന്നെടുത്തോളൂ പൈസ,ദയവു ചെയ്തു എന്നെ ആശുപത്രിയിലെത്തിക്കൂ..സഹോദരാ,നിങ്ങളെപ്പോലെ കുടുമ്പോം കുട്ടികളും ഉള്ളവനല്ലേ ഞാനും..ഞാന്‍ മരിച്ചാ അവര്‍ക്കാരാ..”

അയാളുടെ വിലാപം കേട്ട് ഒരാള്‍ ഓടിയെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി:”സ്നേഹിതാ,നിങ്ങള്‍ക്കെങ്കിലും നല്ല മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.”

“ആര്‍ക്കു വേണം മുടിഞ്ഞ ദൈവത്തിന്‍റെ അനുഗ്രഹം”.അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട്ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചു.ചോരയില്‍ പൊതിഞ്ഞ അഞ്ചാറു ഗാന്ധിത്തലകള്‍..”മോശമില്ല,ഇന്നത്തെ കളക്ഷന്‍.”.അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.

അപ്പോഴേക്കും ബോധം നശിച്ചു തുടങ്ങിയ കഥാപാത്രത്തെ ഒന്നൂടെ തിരിഞ്ഞു നോക്കി , ചുണ്ടൊന്നു കോട്ടി,അയാള്‍ ശീഘ്രം നടന്നു മറഞ്ഞു.

നഗരത്തിന്‍റെ മടുപ്പിക്കുന്ന മണം കഥാപാത്രത്തെ ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് മടുപ്പോടെ നോക്കി നഗരം ദീര്‍ഘമായി നിശ്വസിച്ചു...............................  

 

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


മരണവഴികള്‍ .                                കഥ

ഒരിരമ്പത്തോടെ ഇരുമ്പുപക്ഷി മണ്ണില്‍ കാലുറപ്പിച്ചപ്പോള്‍ അവള്‍ ഇറങ്ങാന്‍ തിടുക്കപ്പെട്ടു.ചെറിയ കുട്ടി ഉറങ്ങുകയാണ്.മൂത്തവള്‍ അപ്പോഴും വിതുമ്പുന്നു.വീട് തങ്ങള്‍ക്കായി കാത്തു വച്ച മഹാടുരന്തത്തിലേക്ക് ഇനി നിമിഷങ്ങളുടെ യാത്ര..കൂട്ടിക്കൊണ്ടു പോകാന്‍ എളാപ്പ എത്തിയിട്ടുണ്ട്.ദുഃഖത്താല്‍ തിണര്‍ത്ത മുഖം.

“എന്താണാപ്പാ ശരിക്കും എന്താ ഇണ്ടായെ?ഞാനൊരു പോള കണ്ണ് പൂട്ടീട്ടില്ല.”അവള്‍ ശബ്ദമില്ലാതെ കരഞ്ഞു.

“ഇയ്യ് ബെക്കം ബാ.നമ്മളാരും ഇവിടെ കൂടാന്‍ വന്നോരല്ലാലോ.ഓന്‍റെ കളാ എത്തുമ്പോ വരാന്ള്ളതൊക്കെ..”എളാപ്പയുടെ തൊണ്ട കിരുകിരുത്തു.വാക്കുകള്‍ ശ്വാസം മുട്ടി.അയാള്‍ തോളിലെ തോര്‍ത്തെടുത്ത് കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.വണ്ടിയില്‍ കേറുമ്പോള്‍ ഡോറില്‍ മോന്‍റെ തലയൊന്നു കൊണ്ടു.അവന്‍ കാറിക്കരയാന്‍ തുടങ്ങി.

“ഇജയ്ന് പാല് കൊടുക്ക്‌.അല്ലെങ്കി അവടെത്തുമ്പളും അത് ഹലാക്കിന്‍റെ നെലോള്യാവും.”കാത്തു നില്‍ക്കുന്ന നിശബ്ദതയെ അയാളൊരു നിമിഷം ഓര്‍ത്തു.മൌനത്തിന്‍റെ വനത്തില്‍ നിന്നാണ് ഇറങ്ങിയത്. ഇവളെ കൂട്ടി വരാന്‍ ചങ്കുറപ്പുള്ള ഒരുത്തനുമില്ല.സൌഖ്യത്തിന്‍റെ തകര്‍ന്ന കപ്പലാവശിഷ്ട്ങ്ങളില്‍ അള്ളിപിടിച്ചു വിലപിക്കയാണ് എല്ലാവരും...

“ഉപ്പല്ലാതെ ഒരു രസോല്ല ഉമ്മാ,വേഗം വരാന്‍ പറ.”മീനു മിനിഞ്ഞാന്നും പറഞ്ഞു.

“ഒരാഴ്ച അല്ലേള്ളൂ മോളെ.അവിടെ മൂത്താപ്പാന്‍റെ സ്വത്ത്കാര്യൊക്കെ തീര്‍ക്കണ്ടേ.മൈനേടെ കല്യാണം ശരിയാക്കണ്ടേ.”

മക്കളില്ലാതിരുന്ന മൂത്തച്ചന്‍ കഴിഞ്ഞ മാസമാണ് സുഖമില്ലാതെ നാട്ടില്‍ പോയത്.ആശുപത്രിയില്‍ അര മാസം വേദനാതല്‍പ്പത്തില്‍ ഒന്ന് കണ്ണടക്കാനാകാതെ..മയക്കുഗുളികകള്‍ വയറ്റിലെത്തുമ്പോള്‍ മാത്രം ഞണ്ടുകള്‍ ഇറുക്കലൊന്നു മൃദുവാക്കും.ആ മരണം കഴിഞ്ഞു താന്‍ തിരിച്ചെത്തിയതില്‍ പിന്നെയാണ് ജമാലിക്കാക്ക് ലീവ് ശരിയായത്.കൂടെത്തന്നെ ജോലി ചെയ്തിരുന്ന സഹോദരനെ അവസാനമായൊന്നു കാണാനൂടെ പറ്റിയില്ല.ഒടുക്കം സ്വദേശത്തേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം.ഇപ്പൊ എന്ത് കിടപ്പാവോ പടച്ചോനേ.അവളുടെ നെഞ്ചിലേക്ക് കനത്ത സങ്കടപ്പാളികള്‍ വന്നടിഞ്ഞു.ശ്വാസം തിങ്ങുന്നു.ആപ്പയാണെങ്കി ഒന്നും മിണ്ടുന്നൂല്ല.

“ആപ്പാ,കയ്യോ കാലോ മുറിഞ്ഞിരിക്ക്ണോ?രക്ഷപ്പെടൂന്ന് പറഞ്ഞിട്ടില്ലേ ഡോകടറ്”

“ഒന്നും പറഞ്ഞിട്ടില്ല.ഇജ്‌ തസ്ബീഹു ചെല്ലി ഇരിക്ക്.നമ്മളിപ്പോ അവടെത്തും.”

മൌനത്തിന്‍റെ ആ കാനനഭിത്തി അവളെ ഭയപ്പെടുത്തി.ഉള്ളില്‍ പേരറിയാത്ത അനേകം ഹിംസ്രജന്തുക്കള്‍..ഒരിക്കലും കാണാത്ത ഭീകരജീവികള്‍..

“ആപ്പാ,ഉപ്പാക്കും നല്ല പരിക്ക്ണ്ടോ?”

“സൈനോ,ഇജ്‌ പടച്ചോനോട് ധൈര്യം തരാന്‍ പറീ.നമ്മക്കൊന്നും നിച്ചയിക്കാനൊക്കൂല ഓന്‍റെ കളാ.”

കലങ്ങിയ വാക്കുകളുടെ ആ കൊഴുത്ത ദ്രാവകം ചങ്കിലൂടെ ഇറങ്ങുന്നില്ല.ഓക്കാനം വരുന്നു,തല മിന്നുന്നു..കുടല്‍ പറിഞ്ഞു പോകും വിധം അവള്‍ ചര്‍ദിച്ചു.വെളുത്ത്‌ കൊഴുത്ത ദ്രാവകം സീറ്റിലും കുട്ടീടെ മേലും തെറിച്ചു വീണു.എളാപ്പ അവളുടെ മുതുക്‌ തടവി,വഴിയില്‍ വണ്ടി നിര്‍ത്തി ഒരു ചുടുചായ വാങ്ങി.

“വേണ്ട ആപ്പാ,ഇതറിഞ്ഞ മുതല് ഒന്നും കഴിച്ചിട്ടില്ല.ഒന്നും വേണ്ട”ഒരു വിധമവളെ ഒരിറ്റു വെള്ളം കുടിപ്പിച്ച് അവര്‍ വീണ്ടും മുള്‍ക്കാട് താണ്ടാന്‍ തുടങ്ങി.അപ്പോഴാണ്‌ നീണ്ട ചൂളം വിളി..അടഞ്ഞ ഗേറ്റിനു മുന്നില്‍ വണ്ടികളുടെ നീണ്ട വാല്‍..

“പണ്ടാറം.എപ്പളാ നമ്മളിനി അവിടെ എത്താ.”എളാപ്പ അരിശവും സങ്കടവും ചുരുട്ടിപ്പിടിച്ചു.വേവലാതിയാല്‍ വീണ്ടും വീണ്ടും മുഖം തുടച്ചു..

മൂന്നാലു മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ പൂച്ചട്ടികള്‍ നിരത്തി മനോഹരമാക്കിയ മുറ്റത്തേക്ക് പതുക്കെ കയറിയിരുന്നു.ചില്ലിലൂടെ കാണാം കൂട്ടം കൂടിയ ആളുകള്‍.നിശബ്ദതയുടെ ഹിമപാളികള്‍..

“ആപ്പാ”തൊണ്ട മുറിയുന്ന അവളുടെ നിലവിളി അയാളെ കീറി മുറിച്ച്‌...അവള്‍ എഴുന്നേല്‍ക്കയല്ല.അറ്റു വീഴുന്ന വര്‍ണബലൂണിന് ഇനി ജീവിതമില്ല.അവളൊന്നും കണ്ടില്ല.ചില്ലിനുള്ളില്‍ മുഖം പോലും തിരിച്ചറിയാനാവാത്ത ആ പ്രിയ മുഖങ്ങളൊന്നും.മൂത്ത മകള്‍ തണുത്ത ചില്ലിനെ പൊതിഞ്ഞു പിടിച്ചു.

“ഉപ്പാ “കൂട്ടനിലവിളിയുടെ വാള്‍ത്തലപ്പുകള്‍...

അസ്രായീല്‍ മാനത്ത് വട്ടം കറങ്ങി.”മരിക്കാന്‍ വേണ്ടി മാത്രംജനിച്ചവരേ,നിങ്ങളെന്തിന് മരണത്തില്‍ നിലവിളിക്കുന്നു.അവന്‍  പരിഹാസത്തോടെ തന്‍റെ വാക്കുകളെ എറിഞ്ഞു കളിച്ചു.പരിഹാസച്ചീളുകള്‍ കൂര്‍ത്ത കാറ്റായി ഭൂമിയില്‍ വട്ടം കറങ്ങി.

“എന്തൊരു കാറ്റ്.ഇനി അവള്‍ക്കു ബോധം തെളിയോളം കാക്കണോ?പോസ്റ്റുമാര്‍ട്ടം കഴിഞ്ഞത് എത്ര നേരാ വെക്കാ..”

അവളൊന്നും അറിഞ്ഞില്ല.ചിരിച്ചു വര്‍ത്തമാനം പറഞ്ഞോണ്ട് പോകയായിരുന്ന ഉപ്പയേയും ഭര്‍ത്താവിനെയും അസ്രായീലിന്‍റെ ജീപ്പ് വന്നു ഇടിച്ചു തെറിപ്പിച്ചത്..പ്രിയതമന്‍റെ കൈ അറ്റു തെറിച്ചുപോയത്..

നാലാംനാള്‍ ഗള്‍ഫില്‍ തിരിച്ചെത്തേണ്ടിയിരുന്ന ഉപ്പ ഇതിനു വേണ്ടിയോ തനിച്ചു നാട്ടില്‍ വന്നത്.മകള്‍ ആര്‍ത്തു കരഞ്ഞു.സുഖത്തിന്‍റെ താഴ്വരയിലൂടെ യാതോരലട്ടുമില്ലാതെ നീങ്ങിയിരുന്ന ജീവിതത്തിന്‍റെ വര്‍ണവണ്ടി.. ആരാണതിലേക്ക് പെരുങ്കല്ലുകളെറിഞ്ഞത്‌.പടച്ചോനേ!എന്തിനായിരുന്നീ ക്രൂരത?

അസ്രായീല്‍ നിസ്സംഗമായ തന്‍റെ കല്‍ഹൃദയം മൃദുലമാകയാണോയെന്നു സംശയിച്ചു.ഉള്ളറയിലെവിടെയോ കണ്ണീരരുവികള്‍ നെഞ്ച് കുത്തിപ്പിളര്‍ക്കുന്നോ ഛെ,നിസ്സാരം ഇതിലും എത്ര വലിയ സീനുകള്‍ കണ്ടിരിക്കുന്നു.ബോംബ്മഴകള്‍ ,പ്രളയനൃത്തങ്ങള്‍,മരിക്കാത്ത നിലവിളികള്‍ അലച്ചാര്‍ത്തെത്തിയിട്ടും ഇളകിയിട്ടില്ല തന്‍റെ മനം,പിന്നെയാണ്...

അവന്‍ ആശുപത്രിമുറ്റത്തൂടെ ചുറ്റിത്തിരിഞ്ഞു, ഓക്സിജന്‍ മാസ്ക്ക് കൊണ്ട് ജീവബിന്ദുക്കളെ മുറുകെ പിടിച്ച ചിലരുടെ തൊണ്ടക്കുഴിയില്‍ നിന്ന് അവന്‍ ജീവന്‍റെ നേര്‍ത്ത നൂല്‍ വലിച്ചു പറിച്ചെടുത്തു.ലേബര്‍റൂമില്‍ നിലവിളിക്കുന്ന ചിലരുടെ വായ്‌ അമര്‍ത്തിപ്പിടിച്ചു.ശ്വാസം കിട്ടാതെ അവരെല്ലാം ഒരു നിമിഷം കൊണ്ട് കണ്ണും നാവും തുറിച്ചു വികൃതരൂപികളായി.പിന്നെയവന്‍ അവളുടെ അടുത്തെത്തി,പേരുപുസ്തകം തുറന്നു.അയ്യയ്യോ,സമയമായില്ലല്ലോ..നീണ്ട നാല് കൊല്ലം ഇതേ കിടപ്പ്..എന്ത് ചെയ്യാന്‍.അവന്‍ ഗൂഡമായി പുഞ്ചിരിച്ചു.ഡോക്ടറപ്പോള്‍ എളാപ്പയെ അടുത്തേക്ക്‌ വിളിച്ചു മന്ത്രിച്ചു.”ഒന്നും പറയാറായിട്ടില്ല,താങ്ങാന്‍ വയ്യാത്ത ഷോക്കാ,എത്ര കാലാ ഈ കിടപ്പെന്നു പറയ വയ്യ.കണ്ണ് നിറഞ്ഞൊഴുകുന്ന എളാപ്പയെ അലിവോടെ നോക്കി ഡോക്ടര്‍ പിന്തിരിഞ്ഞു.ഇന്നാകെയൊരു സുഖമില്ല.വയറിനുള്ളിലൂടെ എന്തോ കൊളുത്തി വലിക്കുന്നു.നഴ്സിനെ പറഞ്ഞേല്‍പ്പിച്ചു ഡോക്ടര്‍ കാറില്‍ കയറി,നേരെ സ്പെഷ്യല്‍ സ്കൂളിലേക്ക് വിട്ടു.മകനെ കാണണം.അന്തമില്ലാത്ത അവന്‍റെ ചിരി നോക്കിയിരിക്കണം.വിഡ്ഢിത്തം നിറഞ്ഞ ജീവിതമുഖത്തേക്ക് തെറിച്ചു വീഴുന്ന അവന്‍റെ ആക്രോശങ്ങള്‍,തുപ്പല്‍ചീളുകള്‍..ഡോക്ടറുടെ ഹൃദയം നൊന്തു വീര്‍ത്തു.ഒഴിവാക്കാനാവില്ല,ഒരു വിധിയും...അയാള്‍ സ്റ്റിയറിങ്ങില്‍ തല ചായ്ച്ചു.ദൂരെ ഒരു ഹംബ് കാണാനുണ്ട്.വീണ്ടും വണ്ടി വിട്ടുകൊണ്ടിരിക്കെ,അയാളുടെ പിറകിലിരിക്കയായിരുന്ന അസ്രായീല്‍ ഒട്ടച്ചാട്ടത്തിനു മുന്‍ചക്രത്തില്‍ അള്ളിപ്പിടിച്ചു,വലിയ വട്ടക്കണ്ണാല്‍ ഡോക്ടറെ നോക്കി സഹതാപത്തോടെ ചിരിച്ചു.....................................

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച


വിദ്യാഭാസം.      കഥ

കാലുറക്കുള്ളില്‍ കത്തി തിരുകി,ബാഗിലേത് അതില്‍ തന്നെ ഇല്ലേയെന്നു ഉറപ്പു വരുത്തി അവന്‍ സ്കൂളിലേക്ക് പുറപ്പെട്ടു.പലരോടും കണക്ക് തീര്‍ക്കാനുണ്ട്.സിനിമയില്‍ കാണുന്ന ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല്കെട്ടി കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്റ്റൈലില്‍ സ്ക്കൂളില്‍ പോകണം.പക്ഷേ ആ നശിച്ച സ്കൂള്‍ ഒന്നിനും അനുവദിക്കില്ല,എന്തിനാണ് ഈ വൃത്തികെട്ട സ്കൂളുകള്‍?എന്തൊരു ബോറന്‍ ഏര്‍പ്പാട്.ഒരു ഗുണ്ടയുടെ യഥാര്‍ത്ഥസ്റ്റൈലില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ.ഇപ്പോ ആകെയുള്ളത് റീത്തുവാണ്.തന്‍റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി.

സിനിമയിലും കമ്പ്യൂട്ടര്‍ഗെയിമുകളിലും ശക്തന്‍ വില്ലനാണ്.എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത്.അതുകൊണ്ടെന്താണു കാര്യം?ആയകാലം നമുക്ക് വേണ്ടത് എങ്ങനെയും സമ്പാദിക്കണം.ലാവിഷായി ജീവിക്കണം.അതിനുപറ്റിയ പണി വല്ല കൊട്ടേഷനും പോവലാണ്.പോലീസ്പിടിയിലാവാതെ രക്ഷപ്പെട്ടുകൊണ്ടിരുന്നാല്‍ കോടീശ്വരനാകാം.വല്ല കള്ളക്കടത്ത്ബിസിനസ്സുമുണ്ടെങ്കില്‍ പിന്നെ പറയേംവേണ്ട.ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോ എന്നാര്‍ക്കറിയാം.മമ്മിക്ക് തന്നെ എഞ്ചിനീയറോ ഡോക്ടറോ ഐ എ എസ്കാരനോ ഒക്കെ ആക്കാനാണാഗ്രഹം.ആര് മൈന്‍ഡ്‌ ചെയ്യുന്നു.അത്രേം കഷ്ടപ്പെട്ട് പഠിച്ചാലും കിട്ടാന്‍പോണത് പണം തന്നെയല്ലേ.കാശ് നേടാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്.വേദപഠനക്ലാസില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം നല്ലതേ ചെയ്യാവൂ,നല്ലതേ വിചാരിക്കാവൂ,നല്ലതേ എല്ലാവര്‍ക്കും കൊടുക്കാവൂ..ഭ്രാന്ത്!അല്ലാതെന്ത്.എന്താണല്ലെങ്കില്‍ നല്ലതെന്നുപറഞ്ഞാല്‍?അവനവന് നല്ലത് തരുന്നത് തന്നെ നല്ലത്.മമ്മിക്ക് അച്ചനോട് കരയാനുള്ളതും അതുതന്നെ.”ഞാന്‍ അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്നത് എന്‍റെ മോന് വേണ്ടിയാണച്ചോ.അവന്‍റെ എല്ലാ കാര്യത്തിലും ഒരു കണ്ണ് വേണം.അവനെ നല്ല കുട്ടിയാക്കണം.അവന്‍റെ ഡാഡിയെപ്പോലെ അവനൊരു മൃഗമാവരുത്.ഡാഡി!അമ്മ ഒരു ഫോട്ടോപോലും കാണിച്ചിട്ടില്ല,ഡാഡിയുടെ.എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല.അതൊക്കെ പണ്ട്,ചെറിയ മൂക്കീരൊലിപ്പിക്കുന്ന പ്രായത്തില്‍.ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും താന്‍ ചോദിക്കാറില്ല.പതിനഞ്ചുവയസ്സ് അത്ര ചെറിയ പ്രായമാല്ലല്ലോ.അതെന്നല്ല ഒരു കാര്യവും കുറെയായി താന്‍ മമ്മിയോടു ചോദിക്കാറില്ല.ഗള്‍ഫില്‍ ജോലി എങ്ങനെയുണ്ടെന്നോ സുഖമാണെന്നോ ഒന്നും.തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടുകണ്ടാവും ഇടയ്ക്കിടെ അവര്‍ അച്ചനോട് കണ്ണ് നിറക്കുന്നത്.”പാറയാ അച്ചോ അവന്‍റെ മനസ്സ്.അതയാളുടെ തനിപ്പകര്‍പ്പാ.ഞാന്‍ കഷ്ടപ്പെടുന്നതൊക്കെ വെറുതെ.ഒടുക്കം പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ..”

അതു ശരിയാണ്.ക്വൊട്ടേഷന്‍സംഘത്തെ നിയന്ത്രിക്കാന്‍ പോകുന്നവന് അമ്മയെ നോക്കിയിരിക്കാനെവിടെ നേരം.അല്ലെങ്കിത്തന്നെ കുറച്ചു കാശ് ചെലവാക്കി വളര്‍ത്തീന്നുവെച്ച് വയസ്സായ അച്ഛനമ്മമാരെ ശുശ്രൂഷിക്കലാണോ മക്കള്‍ക്ക്‌ ജോലി?വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

വഴിയില്‍ വെച്ച് അജീഷിനെ കണ്ടപ്പോള്‍ തന്നെ അവന്‍ സോക്സ് തപ്പിനോക്കി ഒന്നൂടെ ഉറപ്പുവരുത്തി.ബോര്‍ഡിങ്ങില്‍ നിന്ന് അധികം ദൂരമൊന്നുമില്ല സ്കൂളിലേക്ക്.അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.എല്ലാം കഴിയുമ്പോള്‍ പോലീസ്പിടിയിലാവാതെ രക്ഷപ്പെടുകയും വേണം.തന്‍റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ദൈവമായി തന്ന ഒരവസരമാണിത്.അവന്‍ തിളങ്ങുന്ന കത്തി നീട്ടിപ്പിടിച്ച് പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന് പിറകിലെത്തി.ബാഗിന്‍റെ മറവുള്ളത്കൊണ്ട് പിന്നില്‍നിന്ന് കുത്തുക എളുപ്പമല്ല.അവനെ വട്ടം പിടിച്ച് വായ്‌പൊത്തി വേണം ആദ്യത്തെ പ്രയോഗം നടത്താന്‍.പക്ഷേ സിനിമയില്‍ കാണുമ്പോലെ അത്ര എളുപ്പത്തില്‍ അവനു കത്തി ഊരിയെടുക്കാനായില്ല.കത്തി പറിച്ചെടുത്തപ്പോഴേക്കും ചുവന്ന വെള്ളച്ചാട്ടം മുഖത്തെ പൊള്ളിച്ചു.അവനു തല കറങ്ങി,എന്നിട്ടും എങ്ങനെയൊക്കെയോ ഒരു പ്രയോഗം കൂടി..പിന്നെ വില്ലനില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭീരുവായി അവന്‍ ബോധമറ്റു വീണു.

കാലം ഒരു പാട് കറങ്ങിയിരിക്കണം,താനൊരു പാട് മുതിര്‍ന്നിരിക്കണം..കണ്ണ് തുറന്നപ്പോള്‍ അവനങ്ങനെയാണ് തോന്നിയത്.ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു..തുറിച്ചു നോക്കുന്നു..ദൂരെ നിന്ന് പോലീസ്ജീപ്പ് സൈറണ്‍ മുഴക്കി..അവന്‍ എണീറ്റോടാന്‍ ഒരു ശ്രമം നടത്തി.അപ്പോഴാണ്‌, കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു.

ജുവനൈല്‍ ഹോമിന്‍റെ ഇരുട്ടില്‍,അനേകം കുട്ടിക്കുറ്റവാളികള്‍ക്കിടയില്‍ നിസ്സംഗനായി ഇരിക്കവേ,താന്‍ വെറുമൊരു ഭീരുവായിരുന്നല്ലോ എന്നതിലവന് വല്ലാത്ത ഖേദം തോന്നി.വിചാരിച്ച പോലെ ഒന്നും നടന്നില്ല.ഗുണ്ടാത്തലവനെന്ന തന്‍റെ സ്വപ്നം..അവനു ആദ്യമായി കരച്ചില്‍ വന്നു.ടീച്ചറോട് അടി കിട്ടിയപ്പോഴേ ഉറപ്പിച്ചിരുന്നു, പേരെഴുതിയ ലീഡര്‍ അജീഷിന് ഒന്ന് കൊടുക്കാന്‍.ക്ലാസ്സില്‍ വെച്ചുണ്ടായ വഴക്കിലും അടി കൊണ്ടത്‌ തനിക്ക് തന്നെ.അപ്പോള്‍ പക്ഷേ തിരിച്ചടിച്ചെന്നു മാത്രം,ടീച്ചറിന്‍റെ പല്ല് പോയെന്നു തോന്നുന്നു.തന്‍റെ വിജയത്തിന്‍റെ ആദ്യപടിയാകുമെന്നു കരുതിയത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു.മമ്മി ആരെക്കൊണ്ടെങ്കിലുമൊക്കെ രക്ഷിക്കുമായിരിക്കും.ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്.അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ ഇരുമ്പഴികളെ തുറിച്ചു നോക്കി..  

2012, ജൂലൈ 18, ബുധനാഴ്‌ച


മൂന്നു ജന്മങ്ങള്‍      കഥ

മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു.ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു.ഏതോ മുക്കുവന്‍റെ വലയില്‍ ശ്വാസം മുട്ടി,പ്രാണവായുവിനായ്‌ നാക്ക് നീട്ടി,കണ്ണ് തുറിച്ചു ഞാന്‍ പിടഞ്ഞു.ഏതോ ഒരു വീടിന്‍റെ അടുക്കളയില്‍,ഏതോ ഒരു മൂര്‍ച്ചയുള്ള കത്തി എന്‍റെ തിളങ്ങുന്ന വെള്ളിയുടുപ്പ് വകഞ്ഞു മാറ്റി.കത്തിയുടെ നിര്‍ദ്ധയമായ പല്ല് എന്‍റെ അകം വരെ മുറിപ്പെടുത്തി.വിരിയാറായി വയറില്‍ കെട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അത് പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു.തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്തു.എരിയുന്ന മസാലകളില്‍- വ്രണങ്ങള്‍ സ്മരണകളില്‍ തീയായി പൊള്ളി നീറി.രണ്ടാമത്തെ എന്‍റെ വേഷം ഒരു പശുവായിട്ടായിരുന്നു.പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു.കുട്ടിക്ക് കരുതി വെച്ചത് കൂടി അവര്‍ സൂത്രത്തില്‍ കറന്നെടുത്തു.പാലിന് കൊള്ളില്ലെന്ന് ഒരു നാള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്‍പനക്കാരന്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു.മൂന്നാംനാള്‍ എന്‍റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു.വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്‍റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും  പിടഞ്ഞുകൊണ്ടിരുന്നു.മൂന്നാംജന്മം ഇതാ ഇത് തന്നെ-മനുഷ്യസ്ത്രീയായി..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്.എന്‍റെ ദേഹം നോക്ക്-മീന്‍ വരിഞ്ഞ പോലെ ഒരായിരം മുറിവുകള്‍..മല്ലിയും മുളകും പറ്റിപ്പിടിച്ച്,മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു,എപ്പോഴും നീറിക്കൊണ്ടിരിക്കുന്നു.ഉള്ളിന്‍റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല.നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല.മക്കള്‍ക്കും ഭര്‍ത്താവിനും ഒരുപാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു.ഇന്ന്-ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്‍റെ ആരായിരുന്നു എന്നാണ്‌ വിസ്മയിക്കുന്നത്.പരിപ്പ്പോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു?രുചിയുള്ള കറിയായി,ഉപ്പേരിയായി,ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു?രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല.ഉപേക്ഷിക്കപ്പെട്ടവളായി,ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ വേദനയും കടച്ചിലുമായി..പെയ്തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്....”മെഡിക്കല്‍കോളേജാണുമ്മാ,സ്ഥിരവാസം പറ്റില്ല.മരുന്ന് വെച്ചു കെട്ടലല്ലാതെ ഈ വ്രണങ്ങള്‍ക്കിനി ചികിത്സയില്ല.നാളെ ഡിസ്ചാര്‍ജുചെയ്യും.ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.”നഴ്സിന്‍റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്‍റെ പേരില്‍ കൊടുത്ത രണ്ടു നമ്പറിലും അവള്‍ വിളിച്ചത്.രണ്ടും ഔട്ട്‌ ഓഫ് കവറേജ് ഏരിയ..അല്ലെങ്കില്‍ സ്വിച്ച്ട് ഓഫ്..അതല്ലെങ്കില്‍ ബിസി..ആരും വരില്ല,അതവള്‍ക്കറിയില്ല.ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു.കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്.വളത്തിനല്ലാതെ അത് മറ്റെന്തിന് കൊള്ളാം?പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു.അടിച്ചടിച്ച് ആരെങ്കിലും ഈ ചണ്ടിയും രണ്ടു കഷ്ണം പേപ്പറാക്കിയെങ്കില്‍!ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ,ഒരക്ഷരത്തിലേക്ക് പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന് അങ്ങനേലും ഒന്ന് തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞു, ഒടിഞ്ഞു പോയിരുന്ന ശിരസ്സ്‌ അങ്ങനേലും അതിന്‍റെ യഥാസ്ഥാനത്ത് ഒരു നിമിഷമെങ്കിലും നിലയുറപ്പിക്കുമല്ലോ.


2012, ജൂൺ 27, ബുധനാഴ്‌ച


ക്യാസറ്റുകള്‍        കഥ

പഴയ തറവാടിന്‍റെ തൊടിയില്‍,പുതിയ വീട്ടുകാരാകണം-ഉപേക്ഷിച്ച കുറെ ക്യാസറ്റുകളുമായി അനിയന്‍ ഒരു ദിവസം വന്നു പറഞ്ഞു;നോക്ക് നല്ല ടിഡികെ ക്യാസറ്റുകളാ.കൂട്ടിലായതോണ്ട് കേടൊന്നും പറ്റിക്കാണില്ല.ഇട്ടു നോക്ക് പഴയ പാട്ടുകളാവും.”പഴയ പാട്ടുകളോടുള്ള എന്‍റെ ഭ്രമം അവനും അറിയാം.രണ്ടു മാസത്തോളം അതിന്‍റെ ചില്ലുകൂടുകള്‍ കുട്ടികള്‍ക്ക് കളിക്കോപ്പായി.നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന അതിന്‍റെ ടപ്പേ ശബ്ദമാണ് അവരെ ആകര്‍ഷിച്ചത്.ഒരു രാത്രി-വിഷാദവിഷം കുത്തിക്കയറ്റുന്ന സിറിഞ്ചുകളുമായി ഏകാന്തതയുടെ കൊതുകുകള്‍ എനിക്ക് ചുറ്റും മ്..എന്ന് മൂളാന്‍ തുടങ്ങിയപ്പോള്‍ വെറുതെ ആ ക്യാസറ്റുകള്‍ ഇട്ടു നോക്കി.അന്തം വിട്ടുപോയി!”ചൈത്രം ചായം ചാലിച്ചു..പാടുവാനായ്‌ വന്നു നിന്‍റെ പടിവാതില്‍ക്കല്‍..തൊഴുതു മടങ്ങും സന്ധ്യയുമേതോ..ആത്മാവില്‍ എന്നെന്നും കൊളുത്തി വെച്ച ചെരാതുകളായ  അനശ്വര ഗാനങ്ങള്‍!ആര്‍ക്കാണവ മണ്ണിലേക്ക് വലിച്ചെറിയാന്‍ ധൈര്യം വന്നത്?പുതിയ പുതിയ യന്ത്രങ്ങളുടെ കടന്നുകയറ്റത്തില്‍ ടേപ്പ്‌റെക്കോര്‍ഡര്‍ എന്നേ വീടിന്‍റെ മാറാല പിടിച്ച അട്ടങ്ങളിലേക്ക് വിട വാങ്ങിയെങ്കിലും..ആരോ തല്ലിയപോലെ നൊമ്പരം എന്നെ അടിമുടി ഉലച്ചു.

ഞങ്ങളുടെയാ പഴയ തറവാട് അനേകം തൊടികള്‍ നടന്നും കയറിയും എത്തേണ്ട ഒരു കയറ്റത്തിലായിരുന്നു.ആരോ വളരെ മുമ്പ്‌ ഒരു കുന്നിനെ ഇടിച്ചിടിച്ച് തോടികളാക്കിയതാണോ എന്തോ.അക്കാലം ജെസിബിയുടെതല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയില്ല.ബാല്യത്തിന്‍റെ കൌതുകച്ചെപ്പുകളത്രയും ആ വീടാണ് ഏറ്റു വാങ്ങിയത്.വലിയവരുടെ ആക്രോശങ്ങളില്‍ ഭയന്ന് വിറക്കുമ്പോള്‍ ആ വേദനയും ഏറ്റു വാങ്ങിയത് ആ വീടിന്‍റെ വയസ്സന്‍ കൈകളാണ്.അവിടവിടെ അടര്‍ന്ന മണ്‍നിലത്ത് ഞാഞ്ഞൂലുകള്‍ ഇടയ്ക്കിടെ തല പൊന്തിച്ചു.ഇളകുന്ന മരക്കോണി കുരുടീസു പാകിയ വലിയൊരു ഹാളായ മാളികയിലേക്ക് ഇടറിക്കൊണ്ട് എല്ലാവരെയും എത്തിച്ചു.സാധനങ്ങള്‍ സൂക്ഷിക്കുന്ന കുണ്ടമുറി ഒളിച്ചു കളിക്കുമ്പോള്‍ നല്ലൊരു ഒളിസങ്കേതമായി.നടന്നാല്‍ തീരാത്ത പറമ്പുകളും കുന്നുകളും എന്നും വിസ്മയച്ചെപ്പുകള്‍ തുറന്നുവെച്ചു.”ഇരട്ടക്കുന്നില്‍ ചുടലയുണ്ട്.അങ്ങോട്ട്‌ പോകരുത്”-മുതിര്‍ന്നവരുടെ ശാസനകള്‍ അവരുടെ അസാന്നിധ്യത്തില്‍ എറിഞ്ഞു കളയാനുള്ള ചരല്‍കല്ലുകളായി.പറങ്കിമാവിന്‍റെ മുകളില്‍ നിന്ന് ശറേന്നു ഉരസിയിറങ്ങി മേലാകെ മുറിഞ്ഞാണ് ഒരു ദിവസം ഇക്കാക്ക കുന്ന് ഓടിയിറങ്ങിയത്.പിന്നാലെ അനുയായികളായി ഞങ്ങളും,നാവു നീട്ടിയ ഒരു കറുത്ത നായയെ കണ്ടതായിരുന്നു കാരണം.ചുടലപ്പറമ്പില്‍ നിന്നിറങ്ങി വരുന്ന പ്രേതമാണതെന്ന് ഞങ്ങള്‍ കണിശമായും ഉറപ്പിച്ചു.പറമ്പില്‍ ചിലയിടങ്ങളില്‍ ഉറക്കെ ചവിട്ടിയാല്‍ ഡുംഡും ഒച്ച കേള്‍ക്കാം,നിധിയുള്ളതോണ്ടാ,മുതിര്‍ന്നവര്‍ പറഞ്ഞു.ദാരിദ്ര്യത്തിന്‍റെ വ്യാധി എങ്ങും പടര്‍ന്നുപിടിച്ച അക്കാലത്ത്‌ നിധി ഏറ്റവും വലിയ പ്രലോഭനം തന്നെയായിരുന്നു.

പിന്നീട് തുണ്ടംതുണ്ടമായി വീതിക്കപ്പെട്ട ആ പറമ്പുകളെ ജെസിബിയുടെ ഇരുമ്പുകൈകള്‍ മാന്തിപ്പറിച്ചു.തെങ്ങുകള്‍,പാറകള്‍,മരങ്ങള്‍ എല്ലാം പഞ്ഞിക്കഷ്ണങ്ങള്‍പോലെ തൂത്തെറിയപ്പെട്ടു.ഇരട്ടക്കുന്നിലെ ചുടല താഴേക്കിറങ്ങി വന്നത്പോലെ ഒരു പെരുംശൂന്യത പിന്നെ അവിടെയാകെ വ്യാപിച്ചു.പുതിയ വീടുകള്‍ അടഞ്ഞ വാതിലുകളുമായി ആ നിരന്ന സ്ഥലങ്ങളില്‍ സ്ഥാനംപിടിച്ചു.അങ്ങനെ ഒരു വീട്ടില്‍ നിന്നാവും ബാക്കിയായ ഞങ്ങളുടെ തൊടിയിലേക്ക് ഈ ക്യാസറ്റുകള്‍ നിഷ്കരുണം വലിച്ചെറിയപ്പെട്ടത്‌.പുതിയ വീടുകളില്‍ ശല്യങ്ങളായിത്തീര്‍ന്ന ഈ പഴയ സാധനങ്ങള്‍..ആരായിരിക്കും അതുവാങ്ങിയിരിക്കുക?മെക്ക എന്ന സീല്‍ കാണുന്നത്കൊണ്ട് ആളൊരു ഗള്‍ഫ്‌കാരനാവും.അല്ലെങ്കില്‍ ഒരു പ്രവാസി കൊടുത്തയച്ചതാവും.ആള്‍ സഹൃദയനായിരിക്കും.ഒരുദിവസം-ചിന്തകളുടെ വേലിയേറ്റത്തില്‍ ഒരു പൊങ്ങുതടി പോലെ കേറിയും മറിഞ്ഞും നീങ്ങവെ കേട്ടു മറ്റൊരു ന്യുസ്;പഴയൊരു പരിചയക്കാരിയായിരുന്നു ആ വാര്‍ത്താവാഹക.പുതിയ വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഒരു കഥയുടെ വെറ്റിലച്ചെല്ലം തുറന്നു.”കൊണ്ടോട്ടീന്നു വന്നോരാ”

“എന്തേ ഓലവിടുന്ന്‍ പോന്നു?”-ജിജ്ഞാസ മുഴുവന്‍ ക്യാസറ്റിനെക്കുറിച്ചായിരുന്നു.”ആ,ആര്‍ക്കറ്യാ.സുഖല്ലാത്ത ഒരുപെങ്ങള് ഓനുണ്ടായ്നി.മാപ്പള ഗള്‍ഫ്‌ന്ന് മരിച്ചപ്പം മൊതല് തൊടങ്ങ്യതാണെലോ മനസ്ന്‍റെ സൂക്കട്‌.അപ്പെണ്ണിനു എന്തോ ഉദ്യോഗൊക്കെ ഒണ്ടാര്‍ന്നു.അയ്ന്‍റെ മവ്ത്ത് കയിഞ്ഞപ്പളാ ഓല് ഇങ്ങട്ട് പോന്നത്.മൂന്നാല് കൊല്ലം വല്ലാത്ത മുസീബത്തെയ്നീന്ന് അപ്പെരക്കാരത്തി എപ്പളും പറയും.ശ്ലഥമായിരുന്ന എന്‍റെ സങ്കല്പ്പചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ചോരയിറ്റുന്ന ഒരു മുഖം,ശരീരം എല്ലാം കൈവന്നു.ആത്മാവുകള്‍ കൊരുത്ത ഒരു സ്നേഹത്തിന്‍റെ പൊന്‍നൂല്‍ എന്‍റെ മുന്നില്‍ ദുര്‍ബലമായി ആടി.സ്വര്‍ണമായാലും അതേതുനിമിഷവും അറ്റുവീണേക്കും.നശ്വരലോകത്തെ ബന്ധങ്ങളുടെ സ്വഭാവമാണത്.എന്നും പാട്ടുകേട്ടിരുന്ന ആ പെണ്‍കുട്ടി അലറി വിളിക്കുന്നത്‌,പൊട്ടിച്ചിരിക്കുന്നത്,എല്ലാം ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.ജീവിതമെന്ന ഈ മുഴുത്ത നെല്ലിക്കയില്‍ ഏതാണ് കൂടുതല്‍;കയ്പോ,ചവര്‍പ്പോ മധുരമോ?ക്യാസറ്റുകള്‍ പിന്നീട് സ്പര്‍ശിച്ചപ്പോഴൊക്കെ ഒരു സങ്കടക്കിളി എന്‍റെ നെഞ്ച് കൊത്തിപ്പറിച്ചു.ചിറകുലച്ച്,അത് ഏതുനേരവും നിലവിളിച്ചുകൊണ്ടിരുന്നു...               

2012, ജൂൺ 10, ഞായറാഴ്‌ച


ഒരു നര്‍ത്തകിയുടെ ജീവിതം    കഥ

നര്‍ത്തകി ഓരോ അരങ്ങിലും താന്‍ ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ചു ഇടയ്ക്കിടെ ആലോചിക്കും.കൊയ്ത്തുകാരിയായി,മുക്കുവത്തിയായി,തെരുവുപെണ്ണായി,പൂക്കാരിയായി..വേഷങ്ങളുടെ ആ നരച്ച നിറങ്ങളുമായി തനിക്കൊരു തരിപോലും ബന്ധവുമില്ല.ഒരിക്കല്‍ പോലും പാടത്ത് പോവുകയോ നെല്‍കൃഷി കാണുകയോ ചെയ്തിട്ടില്ല.പാഠപുസ്തകങ്ങളില്‍ നിന്ന് ചില കൊയ്ത്തുപാട്ടുകള്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.ഒരിക്കലും ഒരു മുക്കുവക്കുടില്‍ കണ്ടിട്ടില്ല.അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല.ഫ്ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന അവള്‍ക്ക് ഒരിക്കലും ഒരു തെരുവുപെണ്ണിന്‍റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല.എന്നിട്ടും ആടിത്തീര്‍ത്ത വേഷങ്ങളിലെല്ലാം അവള്‍ ആ കഥാപാത്രം തന്നെയാണെന്നു എല്ലാവര്‍ക്കും തോന്നി.ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടി നിര്‍ത്തിയ നീലജലം പോലെയാണ് തന്‍റെ ജീവിതം,അവള്‍ ആലോചിക്കും.പലരും അതിലിറങ്ങി ആനന്ദിക്കുന്നു.ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്‍റെ ചുറ്റും എപ്പോഴും മുഴങ്ങുന്നു.ഈ ദരിദ്രജീവിതങ്ങള്‍ ആടാന്‍ തനിക്കെന്തു യോഗ്യത?ഒരു നേരം പോലും അവരുടെ കണ്ണീരിന്‍റെ ഉപ്പറിഞ്ഞിട്ടില്ലാത്ത തനിക്ക് അവരുടെ വ്യസനങ്ങളെ പൊലിപ്പിച്ചു കാണിച്ചു കാശു വാങ്ങാനെന്തര്‍ഹത?

വേദനയുടെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ ജീവിതത്തെ വലിച്ചെറിഞ്ഞത്.നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ്,സമ്പാദ്യം പാവങ്ങള്‍ക്കായ്‌ ചെലവഴിക്കയാണെന്നറിഞ്ഞ്,അമ്മ പൊട്ടിത്തെറിച്ചു.അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് വിലപിച്ചു.സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം,രാജകുമാരിയെന്നോണമുള്ള പരിചരണം,എല്ലാം ഉപേക്ഷിച്ച് അവള്‍ തെരുവിന്‍റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ഥനെപ്പോലെ ഇറങ്ങി.താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം.ഒരാളുടെ വിഷമമെങ്കിലും തീര്‍ത്തുകൊടുക്കണം.

അനന്തരം     

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു.താനന്നു അണിഞ്ഞത് പോലെ കീറിപ്പറിഞ്ഞ വേഷം,മുഖത്ത് അനേകനാളത്തെ അഴുക്ക്,വരണ്ട തൊലിയിലെ വിണ്ടു കിടക്കുന്ന ഈ ചുളിവുകള്‍, കണ്ണുകളില്‍ നിന്ന് തെന്നി വീഴുന്ന ഈ മരവിപ്പിക്കുന്ന  നിസ്സംഗത ,അതൊന്നും ഇത്രേം ഒരിജിനലായിരുന്നില്ല.”അമ്മേ”-അവള്‍ അവരെ തോണ്ടി വിളിച്ചു.അവര്‍ ശൂന്യമായ മിഴികളോടെ,നാലഞ്ചു തെറികളോടെ അവളെ എതിരേറ്റു.മുഖത്ത് ഒരു മയക്കം തടസ്സപ്പെട്ടതിന്‍റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ശരീരത്തിന് ഒട്ടും കാന്തിയില്ല.പിച്ച തെണ്ടാന്‍ പോയ രണ്ടു മക്കളുമായവര്‍ ഒരു മൂലയിലേക്ക് നടന്നു.അന്ന് കിട്ടിയ ബിസ്ക്കറ്റുതുണ്ടുകളും ചീഞ്ഞു തുടങ്ങിയ പഴങ്ങളും മുന്നില്‍ വിരിച്ച കീറത്തുണിയിലേക്കിട്ടു.എച്ചിലിലകളില്‍ നിന്ന് കിട്ടിയ ആഹാരം കൂട്ടിക്കുഴച്ച് അവര്‍ ആര്‍ത്തിയോടെ വിഴുങ്ങാന്‍ തുടങ്ങി.അവള്‍ക്ക് വല്ലാത്ത അറപ്പ് തോന്നി.ഒരാളുടെയും ബാക്കിയവള്‍ കഴിക്കാറില്ല.താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം.ഈ ഇയ്യാംപാറ്റകളെയൊന്നും താനൊരാള്‍ വിചാരിച്ചാല്‍ നേരാക്കാനാവില്ല.അവള്‍ നെടുവീര്‍പ്പോടെ മുന്നോട്ടു നടന്നു. നേരം തിളച്ചു തുടങ്ങിയിരുന്നു.ഒരിക്കലുമറിയാതിരുന്ന പരവേശത്തിന്‍റെ വേവും ചൂടും അവളെ ശ്വാസം മുട്ടിച്ചു.ത്യാഗത്തിന്‍റെ വഴി  കല്ലും മുള്ളും മാത്രമല്ല തീയും നിറഞ്ഞതാണ്.ഒരു സ്ത്രീ ഒരിക്കലും നേരം കെട്ട നേരത്ത് അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു.

ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്ത് പതിഞ്ഞ സംസാരം,ചിരി..ഈ അന്തിനേരത്തു ആരാണ് വീട്ടില്‍?അമ്മ പണമുണ്ടാക്കാന്‍ പഴയ വഴി തന്നെ തിരഞ്ഞെടുത്തോ?അവള്‍ ഈര്‍ഷ്യയോടെ വാതിലില്‍ മുട്ടി...

..................................................

ഹാവൂ,അതെല്ലാം സ്വപ്നം മാത്രമായിരുന്നു.അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ എണീറ്റിരുന്നു.വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി.ഇത്രേം ദീര്‍ഘമായൊരു സ്വപ്നമോ?ഈ നിമിഷം വരെ അനുഭവിച്ച വേവും ചൂടും ഇപ്പോഴും ഉള്ളില്‍ പോള്ളിത്തിണര്‍ത്ത്..കടം കൊണ്ട് ആത്മഹത്യ ചെയ്ത ഒരു കര്‍ഷകകുടുംബത്തിന്‍റെ വ്യസനമാണ് തന്‍റെ പുതിയ ഡാന്‍സിന്‍റെ തീം.അയാള്‍ രാത്രി എല്ലാവര്‍ക്കും വിഷം കലര്‍ത്തിയ ഐസ്ക്രീം കൊടുക്കുന്ന സീന്‍ തുടങ്ങി ഫ്ലാഷ്ബാക്കായി കഥ പറഞ്ഞുകൊണ്ടാണ് ഡാന്‍സ്‌ മുന്നേറുന്നത്.അതൊക്കെ ഓര്‍ത്ത്‌ കിടന്നിട്ടാവും ഇങ്ങനൊരു സ്വപ്നം.എന്‍റെ ദൈവമേ!ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു.അങ്ങനൊരു വിധിയൊന്നും തന്നേക്കല്ലേ.ആ ജീവിതങ്ങളുടെയൊക്കെ ചൂളത്തീ ആര്‍ക്കു താങ്ങാനാവും.ചുവടുകളും മുദ്രകളുമില്ലാതെ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍.അവള്‍ പാലും മുട്ടയും കഴിച്ചു.പരിചാരിക അവളെ അണിയിച്ചൊരുക്കി.അവള്‍ മനസ്സില്‍ കുറിച്ചു:ഈ ഡാന്‍സ്‌ ഒരു സംഭവമാക്കണം.ആളുകളുടെ കണ്ണ് നിറയണം.കളക്ഷന്‍ റെകോര്‍ഡ് തകര്‍ക്കണം.അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു..

2012, മേയ് 26, ശനിയാഴ്‌ച


രണ്ടു കഥകള്‍             കഥ

നേഹയ്ക്ക് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ ഇങ്ങനെയായിരുന്നു;

സന്ധ്യയുടെ പൊന്‍കിരണങ്ങള്‍ ചക്രവാളത്തിലമര്‍ന്നു.മാനം കറുത്തു ,മഴയുടെ വരവാവാം.റോഡിലെ വിജനതയിലൂടെ അവര്‍ വിറച്ചു വിറച്ച് നടന്നു.”വിശന്നിട്ടു വയ്യ ചേച്ചീ,”അനിയത്തി വിതുമ്പി.”കാലാണെങ്കി വേദനിച്ചിട്ടു വയ്യ.ഇന്നലെ അടി കിട്ടിയിട്ടാ..”ഇരുട്ട് എല്ലായിടത്തും കറുത്ത ചായമൊഴിച്ചു.”നമുക്കിവിടെ ഇരിക്കാം,അനിയത്തി ചേച്ചിയ ബസ്‌സ്റ്റാന്‍ഡിലെ സിമന്‍റ്ബെഞ്ചിലേക്ക് വലിച്ചു.”എങ്ങനെയാ നമ്മള് വീട്ടിലെത്താ?കയ്യില്‍ പൈസണ്ടോ?രാത്രിയായാ ഏതേലും ദുഷ്ടന്മാര് പിടിച്ചോണ്ട് പോവില്ലേ പിന്നേം തെണ്ടിക്കാന്‍.”ശരിയാ.അവളുടെ മുഖം അരുമയോടെ തടവി ചേച്ചി പറഞ്ഞു.മഴ ഒരാരവത്തോടെ പെയ്യാന്‍ തുടങ്ങി.ഇടയ്ക്കിടെ അവരിലേക്ക് വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് അത് കയ്യടിച്ചു ചിരിച്ചു.ഭയന്ന് വിറച്ച് പകല്‍ തല നീട്ടുന്നതും കാത്ത് അവര്‍ ഇരുന്നു.എപ്പോഴോ മയങ്ങിയിരിക്കണം,ഒരു വിളി കേട്ടാണ് ഉണര്‍ന്നത്.മോളേ,മോളേ..അവര്‍ ചാടിയെഴുന്നേറ്റു.വെളിച്ചം ചിരിച്ചു ചിരിച്ചു വരാന്‍തുടങ്ങിയിരിക്കുന്നു.ഒരുമധ്യവയസ്കനാണ്.”ഹാവൂ,ഉണര്‍ന്നോ?ഉറങ്ങിക്കോട്ടേന്നു കരുതിയാ വിളിക്കാതിരുന്നത്‌.ഈ കുട്ടി കരയായിരുന്നു.”അയാള്‍ അലിവോടെ പുഞ്ചിരിച്ചു.ചേച്ചിക്കുട്ടി അയാളെ ഭയത്തോടെ നോക്കി.അന്നത്തെപ്പോലെ കട്ടുകൊണ്ടോയി തെണ്ടിക്കുന്ന മറ്റൊരാളാണോ.

“എന്താ കുട്ട്യേ ഇത്ര പേടി?എവിടുന്നാ വരുന്നത്?വീടെവിടാന്നു പറഞ്ഞാ ഞാനവിടെ എത്തിക്കാം.അതിനു മുമ്പ്‌ നമുക്ക് എന്‍റെ വീട്ടില്‍ പോവാം.ദാ,ഇവിടെ അടുത്താ.ഭക്ഷണം കഴിച്ച് കുളിച്ച് സുന്ദരിക്കുട്ടികളായിട്ടു  വീട്ടില്‍ പോവാം എന്താ?”അവര്‍ നടന്നു.ദൂരെ ഓടിട്ട നീല വീട് അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചു.അടുക്കളയില്‍ നിന്ന് ചെറിയൊരു കുട്ടി ഓടി വന്നു,പിന്നാലെ അമ്മയും.”ഇതാ മിട്ടായി,ഈ കുട്ടികള്‍ക്ക് ചോറ് കൊടുക്ക്‌.പാവം!ബസ്‌സ്റ്റാന്റില്‍ ഇരിക്കായിരുന്നു.ഏതോ വല്യ വീട്ടിലെ കുട്ടികളാ..”ആ അമ്മ യാതൊരു വൈമനസ്യവുമില്ലാതെ അവരെ അടുക്കളയിലേക്ക് കൂട്ടി.ഒരു മാസത്തെ വരണ്ടു ചൊറിയുന്ന ദുഃഖങ്ങള്‍ക്ക് ശേഷം സ്നേഹത്തിന്‍റെ തൂമഞ്ഞ് ആ അമ്മയുടെ കൈകളിലൂടെ അവരെ സ്പര്‍ശിച്ചു...

2011 ആയപ്പോഴേക്കും നേഹയ്ക്ക് 29 ആയി പ്രായം.പഴയ ഡയറികള്‍ തപ്പിയപ്പോഴാണ് ഈ കഥ അവളുടെ മുന്നിലേക്ക്‌ നാണത്തോടെ നീങ്ങി നിന്നത്.അത് വായിച്ചപ്പോള്‍ അവള്‍ക്ക് വായില്‍ പുച്ഛത്തിന്‍റെ കയ്പ് നിറഞ്ഞു.സര്‍ജറി വേണം,പഴമയുടെ നന്മയെന്ന മുഴ വെറുതെ ആ കഥയില്‍ നിന്ന് ഇളിച്ചു കാട്ടുന്നു.കഥക്ക് തിരുത്തുമായി അവളുടെ കീബോര്‍ഡ്‌ ഉണര്‍ന്നു.

“എന്താ കുട്ട്യേ ഇത്ര പേടി?”അവിടെ വച്ചാണ് അവള്‍ കഥ വീണ്ടും തുടങ്ങിയത്.ദാ,എന്‍റെ വീട് ഇവിടെ അടുത്താ.വല്ലതും കഴിച്ചു കുളിച്ചു ഫ്രെഷായിട്ട് വീട്ടിലെത്തിക്കാം എന്താ?”അവര്‍ നടന്നു.ദൂരെ നീല കോണ്‍ക്രീറ്റ്മാളിക അവരെ നോക്കി ഒരു ഇരപിടിയന്‍റെ സാമര്‍ഥ്യത്തോടെ കണ്ണിറുക്കി.”വാ”-അയാള്‍ തന്‍റെ കയ്യിലെ മധുരം വീതം വെക്കാന്‍ തുടങ്ങി.”പിന്നേയ്,ആ ചോക്ലേറ്റ്‌ ചോറുണ്ടിട്ടു തിന്നാം.ഭയങ്കര മധുരാ,ആദ്യം നിങ്ങള്‍ കുളിച്ചു വൃത്തിയാവ്.സീമേ ഇവര്‍ക്ക് കുളിമുറി കാണിച്ചു കൊടുക്ക്‌.ഫാഷന്‍കാരിയായ വേലക്കാരി പരിഹാസത്തോടെ അവരെ മുന്നോട്ട് നയിച്ചു.ഗൃഹനാഥയാവണം  ബ്യുട്ടിപാര്‍ലറില്‍ നിന്നിറങ്ങി വന്നത് പോലൊരു രൂപം കോണിപ്പടിയില്‍ നിന്ന് അവരെ വീക്ഷിച്ചു.അവരുടെ കാല്‍ക്കല്‍ രോമമെമ്പാടുമുള്ള ഒരു വെളുത്ത നായക്കുഞ്ഞ് അങ്ങുമിങ്ങും ചാടിക്കളിച്ചുകൊണ്ടിരുന്നു.വേലക്കാരി ഒരു റൂമിനോളം വിശാലമായ കുളിമുറി അവര്‍ക്കായ്‌ തുറന്നു.അതിലെ സൌകര്യങ്ങള്‍ കണ്ട് അവരുടെ കണ്ണ് പുളിച്ചു.ചേച്ചി അനിയത്തിയെ കുളിപ്പിച്ചു.ഒരു മാസമായി കെട്ടിക്കിടന്ന അഴുക്കത്രയും ഉരച്ചുകഴുകി.ചുമരില്‍ രഹസ്യമായ ഒരിടത്തുനിന്നും ഒരു ഒളിക്യാമറ തത്സമയറെകോര്‍ഡിംഗ് തുടങ്ങി.പത്തുവയസ്സുകാരിയുടെ കുളിയും പാനം ചെയ്ത് ക്യാമറ വിശ്രമിച്ചു.കുളി കഴിഞ്ഞതും അവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ലഭിച്ചു.ഭക്ഷണം,മധുരപലഹാരങ്ങള്‍..ഒരു മാസത്തെ വിശപ്പ്..അവര്‍ ആര്‍ത്തിയോടെ വലിച്ചു വാരി തിന്നുകൊണ്ടിരുന്നു.”ദരിദ്രവാസികള്‍ ,എവിടുന്നു കിട്ടുന്നു നിനക്കോരോന്നിനെ?”-ഗൃഹനാഥ ചുണ്ട് കോട്ടി അയാളെ നോക്കി.

“നീ മിണ്ടാതിരി,ഒരു മാസം ചിക്കന്‍ കൊടുത്ത് ഇവരെയൊന്നു തടിപ്പിക്കണം.പിന്നെ മാര്‍ക്കറ്റ് വില എത്രയാന്നാ വിചാരം?നിന്‍റെ ബ്യുട്ടിലൂസിയെക്കാളും ഭംഗിണ്ടാവും ഇവറ്റകള്‍ക്ക്.അവളിപ്പോ ഉണ്ടാക്കുന്നതിന്‍റെ പത്തിരട്ടി ഉണ്ടാക്കാന്‍ ഇവര്‍ മതി”

നിഷ്കളങ്കരായി ഉറങ്ങുന്ന കുട്ടികള്‍ക്കരികിലേക്ക് അയാളെത്തി.മൂത്തവളെ തന്‍റെ ബെഡ്റൂമിലേക്ക്‌ കൊണ്ടുപോയി.വസ്ത്രങ്ങളഴിച്ചിട്ടും അവള്‍ ഉണരുന്നില്ലെന്നു കണ്ട് അയാള്‍ ഊറിച്ചിരിച്ചു.ക്യാമറ ഓണല്ലേയെന്നു ഉറപ്പുവരുത്തി അയാള്‍ പീഡനകല ആരംഭിച്ചു.അവളെ ആഹരിച്ചു മതിയായപ്പോള്‍ അയാളവളെ ഒരു മൂലയിലേക്കിട്ടു.തൊലി കളഞ്ഞ ചെമ്മീനെപ്പോലെ അവള്‍ ബോധശൂന്യയായി ചുരുണ്ടുകിടന്നു.ആറാം വയസ്സുകാരിയെയും ഭക്ഷിച്ച്,ഏമ്പക്കം വിട്ട് അയാള്‍ സംതൃപ്തിയോടെ ഉറങ്ങാന്‍ കിടന്നു,ഏസിത്തണുപ്പില്‍ ചേരട്ടയെപ്പോലെ ചുരുണ്ടു കിടക്കുന്ന ആ നിസ്സഹായരുടെ നഗ്നത ക്യാമറ മതിവരാതെ ഒപ്പിയെടുത്തുകൊണ്ടിരുന്നു..