Pages

2020 ഒക്‌ടോബർ 31, ശനിയാഴ്‌ച

പുറത്തുള്ളവര്‍ [കഥ ]

 


“എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍” വായിച്ചായിരുന്നു രാത്രി കിടന്നത്. ഒന്നോ രണ്ടോ പേജ് കഴിഞ്ഞപ്പോഴേക്കും ക്ഷീണം കണ്‍പോളകളെ ഞെരിക്കാന്‍ തുടങ്ങി. വൈകുന്നേരം വരെ കുട്ടികളോട് വായിട്ടലച്ച് വീട്ടിലെത്തി അവിടുത്തെ വിഴുപ്പും ചുമന്ന് ഒന്നു നടു ചായ്ക്കണമെങ്കില്‍ പത്തു മണി എങ്ങനെയും ആവും. കുട്ടികളും കിടന്നു കഴിഞ്ഞാണ് വല്ലതും വായിക്കുന്നത്. മൂത്തവന്‍ റൂമില്‍ ഉറങ്ങുകയല്ല , മൊബൈലില്‍ ചാറ്റുകയാവുമെന്നു അറിയാഞ്ഞല്ല , ന്യൂ ജനറേഷനല്ലേ , എത്ര പിടിച്ചു കെട്ടാനാവും? മടുപ്പ് കൊണ്ട് മാത്രം തന്നെ ഉപേക്ഷിച്ച്  മറ്റൊരുത്തിയുടെ കൂടെ പൊറുതി തുടങ്ങിയ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. ജീവിതമെന്നാല്‍ ചിലര്‍ക്ക് തീയിലെ നടത്തമാണെന്ന് എത്ര അനുഭവങ്ങളാണ് പഠിപ്പിച്ചു തന്നത് . വെണ്ണക്കട്ടിയായ മനസ്സിനെപ്പോലും അത് കാരിരുമ്പാക്കിക്കളയും ,

രാവിലെ പാചകപ്പണിയില്‍ ഉരുളുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സില്‍. നേരില്‍ അല്ലെങ്കിലും കിനാവിലെങ്കിലും ആ മഹാപുരുഷനെ കാണാനായല്ലോ. തന്നോട് മനസ്സ് തുറന്നു സംസാരിച്ചല്ലോ. നാടെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകളെക്കുറിച്ചുള്ള ഒരു വാട്ട്സ്ആപ്പ് സന്ദേശം സ്റ്റാഫ് റൂമില്‍ വച്ച് കുടഞ്ഞിട്ടതായിരുന്നു . എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ രാജിറ്റീച്ചര്‍ പറഞ്ഞു –“വല്യ വല്യ വിഷയങ്ങളൊന്നും ഇവിടെ ചര്‍ച്ച വേണ്ട . മേരിട്ടീച്ചറെ , ഇന്നലെ ലുലുമാളില്‍ പോയ വിശേഷം പറ..”

ഇന്റര്‍വെല്ലിനു ബാത്ത് റൂമിലേക്ക് നടക്കവെ രാജിറ്റീച്ചര്‍ ഒപ്പമെത്തി സ്വകാര്യം പോലെ പറഞ്ഞു – “ശ്രീജ എന്തിനാ ഇതിലൊക്കെ ഇത്ര താല്പര്യം എടുക്കുന്നത്? നമ്മള്‍ക്ക് ഒരു പ്രശ്നവും ഇല്ലാന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ടല്ലോ . പിന്നെ പുറത്തു നിന്നു വന്നവര്‍ , അവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവര്‍ തന്നെയല്ലേ? നമ്മുടെ നാടിനെ വെട്ടി മുറിച്ച് പിന്നെയും ഇവിടെത്തന്നെ കടിച്ചു തൂങ്ങിയവരല്ലേ?”

ഞെട്ടലോടെ ഞാനാ ചരിത്രാധ്യാപികയെ തുറിച്ചുനോക്കി . ആരാണ് അകത്ത്? ആരാണ് പുറത്ത്? കറുത്തവരായ ആദിവംശങ്ങളെയെല്ലാം കൊന്നു തള്ളി സാമ്രാജ്യങ്ങള്‍ പണിത കഥകളല്ലേ ഓരോ നാടിനും പറയാനുള്ളത്? പിന്നെ ആരാണ് അകത്ത്? ആരാണ് പുറത്ത്? അവര്‍ പിന്നെയും അരിശത്തോടെ പിറുപിറുത്തു –“ചേട്ടന്‍ ഇന്നലേം പറഞ്ഞു , നമ്മള് ഉണരാത്തതാ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന്!”

എന്തൊരു ക്ഷീണവും മടുപ്പുമായിരുന്നു ആ മഹാദയാലുവിന്‍റെ മുഖത്ത് . നെഞ്ചിലെ തുളയില്‍ നിന്ന് അപ്പോഴും ചോര ഇറ്റുന്നുണ്ടായിരുന്നു . ഏതോ ഒരു വലിയ നഗരത്തില്‍ പ്രതിഷേധറാലികളും മുദ്രാവാക്യങ്ങളും നിറഞ്ഞ ഒരു തെരുവില്‍ ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു . ഭയം കാലുകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരുന്നു . റോന്തു ചുറ്റുന്ന , ഇടയ്ക്കിടെ വെടിയുതിര്‍ക്കുന്ന പോലീസുകാര്‍. ദൂരെ നിന്നേ കാണാവുന്ന തിളങ്ങുന്ന ആ പ്രതിമയുടെ കയ്യില്‍ നിരന്തരം ചില്ലുചീളുകള്‍ പ്രവഹിക്കുന്ന ഒരു തോക്കുണ്ടായിരുന്നു. തോക്കിന്‍റെ എതിര്‍ദിശയില്‍ ചോരയിറ്റുന്ന നെഞ്ചുമായി മഹാത്മാവിന്‍റെ പൊടി നിറഞ്ഞ പ്രതിമ കണ്ട് ഞാന്‍ ഉറക്കെ നിലവിളിച്ചു . ഇത് പ്രതിമകളാണോ അതോ ശരിക്കും മജ്ജയും മാംസവും ഉള്ളതാണോ? വെടി വെക്കുന്ന കാരുണ്യം ഒളിപ്പിച്ച ആ മുഖം ചരിത്രമറിയുന്ന ആര്‍ക്കാണ് അറിയാതിരിക്കുക? ഈശ്വരാ! മഹാത്മാവിനേക്കാള്‍ എത്ര വലുപ്പത്തിലും വെണ്‍മയിലുമാണ് ആ ഘാതകിയുടെ പ്രതിമ നിലകൊള്ളുന്നത്. ഇടയ്ക്കിടെ ഒരു ജലധാര അതിനെ കഴുകിക്കൊണ്ടേയിരിക്കുന്നു . കലികാലം! സത്യം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കെട്ട കാലം .

ആ ഭീകരദൃശ്യത്തില്‍ നിന്ന് ഞാന്‍ എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു. കിതച്ചും തളര്‍ന്നും ഒരു സിമന്‍റ്ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എന്തൊരദ്ഭുതം അതാ അറ്റത്ത് മഹാത്മാവും. ആ പ്രതിമ ഇറങ്ങി വന്നതാണോ? മായക്കാഴ്ചകളുടെ വിഭ്രമത്തില്‍ ഞാന്‍ ചകിതയായി . നെഞ്ചില്‍ തുളയില്‍ കൈപ്പത്തി ചേര്‍ത്തു വച്ചുകൊണ്ട് മടുപ്പ് ചിതറുന്ന ഒച്ചയില്‍ അദ്ദേഹം പിറുപിറുത്തു _ “വെറുതെയായിരുന്നു എല്ലാം . കുടുംബം കളഞ്ഞ് കുഞ്ഞുങ്ങളുടെ സ്നഹം കളഞ്ഞ് അലഞ്ഞതും പോലീസിന്‍റെ അടി കൊണ്ടതും എല്ലാം വെറുതെയായിരുന്നു. ഒരക്ഷരം മറുത്തു പറയാന്‍ കെല്‍പ്പില്ലാത്ത ഈ ജനത്തിനു വേണ്ടിയോ ഞാനെന്‍റെ യൌവനം ചൂളയ്ക്ക് വച്ചത്? ഒരേ തരം മുള്ളുമരങ്ങള്‍നിറഞ്ഞ കൊടുംകാടാക്കുകയാണോ നിങ്ങളീ രാജ്യത്തെ? അതിനായിരുന്നോ ഞാനന്ന്‍ അത്രയും കഷ്ടപ്പെട്ടത്?”

“ഒരു പാട് പ്രധിഷേധങ്ങള്‍ നടക്കുന്നുണ്ട് മഹാത്മാ. അതിന്‍റെ പേരില്‍ വീടുകള്‍ കത്തുന്നു , ആളുകള്‍ കൊല്ലപ്പെടുന്നു .” ഞാന്‍ അധീരയായി പ്രതിവചിച്ചു.

“ഹും ,കൂരിരുളിലെ നക്ഷത്രങ്ങള്‍ . സൂര്യനായി വാഴുന്നോരുടെ തലയില്‍ കത്തിജ്വലിക്കാന്‍ ഇതൊന്നും പോര . എന്‍റെ പിന്മുറക്കാര്‍ ..ഇവര്‍ക്ക് വേണ്ടിയാണല്ലോ ഞാന്‍ ഇപ്പോഴും നെഞ്ചില്‍ ചില്ലുചീളുകള്‍ ഏറ്റുകൊണ്ടിരിക്കുന്നത് .എന്‍റെ ആത്മാവ് അനുഭവിക്കുന്ന വേദന! വലിയൊരു ഇരുമ്പുച്ചുറ്റികക്കടിയില്‍ സദാ ചതഞ്ഞ്കൊണ്ടിരിക്കുന്നു അത് ..”

“മഹാത്മാവേ , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അങ്ങെന്തിനു വേണ്ടി ഉപവസിച്ചുവോ അതേ അവസ്ഥയാണ് ഇന്നും . വാഴുന്നോര്‍ ഞങ്ങളെ തരംതിരിക്കാന്‍ പോകുന്നു .ഇഷ്ടമില്ലാത്തവരെ വലിച്ചെറിയാന്‍ പോകുന്നു , ചീഞ്ഞ പച്ചക്കറികളെന്നോണം . ഇവിടെ ജനിച്ചു എന്നതിന് തെളിവ് വേണം പോലും .” എന്‍റെ ശബ്ദം ഇടറി . കണ്ണുകള്‍ നിറഞ്ഞു .

“തോറ്റ് കൊടുക്കരുത് “-മുഴങ്ങുന്ന ശബ്ദം അദ്ദേഹത്തില്‍ നിന്ന് കുതിച്ചു .”ചരിത്രം എന്നും വാഴുന്നോരും പ്രജകളും തമ്മിലുള്ള യുദ്ധങ്ങള്‍ തന്നെയായിരുന്നു . ഇന്ന് മുഷ്ടി ചുരുട്ടാന്‍ മറന്നാല്‍ പിന്നീട് ചുരുട്ടാന്‍ കൈപ്പത്തി പോലും ബാക്കി കാണില്ല ,ഓര്‍ത്തോളൂ..” ആ ശബ്ദവീചികള്‍ വായുവില്‍ മാഞ്ഞില്ലാതായപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത് . എതിര്‍ത്തതിന്‍റെ പേരില്‍ ഇല്ലാതാക്കപ്പെട്ട എഴുത്തുകാര്‍ , ഇറച്ചി വേവിച്ചതിന്‍റെ പേരില്‍ അടിച്ചുകൊല്ലപ്പെട്ടവര്‍ , നിമിഷാര്‍ധംകൊണ്ട് കടലാസുവില പോലും ഇല്ലാതായ നോട്ടുകളെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന് കുഴഞ്ഞു വീണു മരിച്ചവര്‍ ..യക്ഷികളെപ്പോലെ ഓരോ പത്രവാര്‍ത്തയും എന്‍റെ മുന്നില്‍ പല്ലിളിച്ചു .

“കഴുത്തില്‍ തുപ്പാന്‍ പാത്രവും പോണ വഴിയെല്ലാം വൃത്തിയാക്കാന്‍ പിറകില്‍ ഒരു ചൂലും കെട്ടി നടക്കേണ്ടിയിരുന്ന ഒരു സമുദായത്തിന്‍റെ ദുഃഖം അതനുഭവിക്കാത്തവര്‍ക്ക് മനസ്സിലാവില്ല . ഭീം അവരില്‍ നിന്നാണ് ഉയര്‍ന്നു വന്നത് . എല്ലാ അനീതിയേയും ചവിട്ടിയരയ്ക്കാനാണ് അദ്ദേഹം ആ ഭരണഘടന വാര്‍ത്തെടുത്തത് . ഇന്ന് നിങ്ങള്‍ അതിന്‍റെ ഓരോ പേജും കീറി കാറ്റത്ത് പറത്തിക്കളിക്കുന്നു . കയ്യില്‍ നിന്ന് ചോര്‍ന്നു പോകുന്നതെന്തെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?” സ്വപ്നത്തിന്‍റെ മറ്റൊരു കഷ്ണം ഒരു പെരുങ്കല്ലായി വീണ്ടും മനസ്സിലേക്ക് പതിച്ചു .

പുറത്ത് വെയില്‍ തിളയ്ക്കുയാണ് .പ്രധിഷേധാഗ്നി ടി വിയില്‍ കത്തിക്കൊണ്ടി രിക്കുന്നു . “വരൂ”- കത്തുന്ന വെയില്‍ കനല്‍കൈകളാല്‍ ക്ഷണിച്ചു . “ഒരു കുട പോലുമില്ലാതെ ശരീരം കരുവാളിക്കില്ലേ? മാറാത്ത ജലദോഷം പിടിക്കില്ലേ? എഴുത്ത് പോലെയല്ല പ്രവൃത്തി , കൂടുതല്‍ പ്രയാസമല്ലേ?”- ഞാന്‍ തീജ്വാലകളോട് വഴക്കിട്ടു . അപ്പോള്‍ തീക്കൈകള്‍ വാശിയോടെ എന്നെ പിടിച്ചു വലിച്ചു പുറത്തിട്ടു .രാജവീഥിയില്‍ കറുത്തുകരുവാളിച്ച അനേകരോടൊപ്പം അക്രമരഹിതരായി സമരം ചെയ്യുന്നവര്‍ക്കൊപ്പം ഞാന്‍ എന്നെത്തന്നെ കണ്ടു . എന്തോ ഒരു അര്‍ഥം ജീവിതത്തിനു ഉണ്ടെന്ന് ആദ്യമായി എനിക്ക് തോന്നിത്തുടങ്ങി ..

Shareefa mannisseri

 

    

മറവുകള്‍ [കഥ ]

 


ചേരിയിലെ കുടിലുകളെയെല്ലാം പൊളിക്കുകയാണ് ബുള്‍ഡോസര്‍ . അതതിന്‍റെ കൂറ്റന്‍ശരീരവുമായി അവയെ നോക്കി മുരണ്ടു . ഭീമന്‍ കൈ നിമിഷംകൊണ്ട് അവയെ വലിച്ചുപറിക്കാന്‍ തുടങ്ങി . ആളുകള്‍ ചുറ്റും നിന്ന് ആര്‍ത്തു കരയുന്നത് ആ യന്ത്രമോ യന്ത്രത്തിന്‍റെ ഡ്രൈവറോ തരിമ്പും വക വച്ചില്ല .അഴുക്ക് പുരണ്ട അസ്ഥിസമാനമായ ആ മനുഷ്യരുടെ നിലവിളി കാറ്റ് മാത്രം ഏറ്റുപിടിച്ചു . അധികാരികളുടെ കല്‍പന വന്നപ്പോള്‍ ഓടിയിറങ്ങിയത് നിമിത്തം ആര്‍ക്കും ഒന്നും എടുക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല . വിലപിടിച്ചതൊന്നും ഉണ്ടായിട്ടല്ല , കഞ്ഞിയും കറിയും വെക്കുന്ന ഞളുങ്ങിയ പാത്രങ്ങള്‍ , ആകെയുള്ള ഒന്നുരണ്ടു വസ്ത്രങ്ങള്‍ , എല്ലാം യന്ത്രം മണ്ണിലേക്ക് ചവച്ചു തുപ്പി .അപ്പോഴാണ്‌ ഒരു കാഴ്ച എല്ലാവരെയും നടുക്കിക്കളഞ്ഞത് . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യക്കൈ .  “മുത്തശ്ശാ..” അലമുറയിട്ടുകൊണ്ട് കുനുദീദി മുന്നോട്ടു ചാടിയപ്പോഴാണ് എല്ലാവരും മുത്തശ്ശനെ ഓര്‍ക്കുന്നത്  . ഭീതിയും ദുഃഖവും ഞങ്ങളുടെ സുബോധത്തെ ഏതാണ്ട് നശിപ്പിച്ചിരുന്നു .യന്ത്രം യാതൊരു ഭാവഭേധവുമില്ലാതെ ആ കൈകള്‍ക്ക് മേലേക്ക് വീണ്ടും മണ്ണും കല്ലും കോരിയിട്ടുകൊണ്ടിരുന്നു . തെറിവിളികളോടെ ചുറ്റും കൂടിയവര്‍ യന്ത്രത്തെ എതിരിടാന്‍ ശ്രമിച്ചു . അപ്പോള്‍ ആ കൂറ്റന്‍ കൈ ഒരാളെ വാനിലേക്കുയര്‍ത്തി . ആളുകള്‍ നിലവിളിച്ചിട്ടും കുറെ സമയം കഴിഞ്ഞാണ് അയാളെ താഴെയിറക്കിയത് .അപ്പോഴേക്കും അയാള്‍ ബോധം കെട്ടിരുന്നു .

അറ്റമില്ലാത്ത ചേരികള്‍ ..ദാരിദ്ര്യരോഗത്താല്‍ മൃതപ്രായരായ മനുഷ്യര്‍ ..യന്ത്രം കണ്ണും മൂക്കുമില്ലാത്ത പോലെ എല്ലാം ചവച്ചു തുപ്പിക്കൊണ്ടിരുന്നു . ചുറ്റും ആരോ വിരുന്നു വരുന്നതിന്‍റെ പ്രതീതിയായിരുന്നു . അത്ര ധൃതി പിടിച്ചാണ് വൃത്തിയാക്കലുകള്‍  വൃത്തികെട്ട ഈ കറുത്ത മനുഷ്യരെയും പൊളിഞ്ഞ കുടിലുകളെയും തൂത്തു തുടച്ചു കളഞ്ഞാല്‍ തന്നെ നാടിന്‍റെ ഭംഗി കൂടും .ദരിദ്രര്‍ ഓരോ നാടിന്‍റെയും നാണക്കേട് തന്നെയാണല്ലോ .

വെറും നാല് ദിവസം കൊണ്ടാണ് .ആ കൂറ്റന്‍മതില്‍ ഞങ്ങളുടെ ചേരികളെ മറച്ചുകൊണ്ട് ആകാശത്തേക്ക് തലയുയര്‍ത്തിയത് . രാപ്പകലെന്നില്ലാതെയായിരുന്നു പണിക്കാരുടെ വിയര്‍ത്തു കുളിച്ച പരിശ്രമം . ഇത്രയും കാലം ദൂരെ ആകാശത്തേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയിരുന്നു . ഇപ്പോഴാകട്ടെ ആ ഭീമന്‍ മതില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വെളിച്ചം കൂടി നഷ്ടപ്പെടുത്തി . എത്രയാണതിന്‍റെ ഉയരം . എന്താ അതിന്‍റെയൊരു പ്രൌഡി . ഫ്ലാറ്റുകാര്‍ക്കും സന്തോഷമായിക്കാണും . എത്രയായി അവര്‍ ശ്രമിക്കുന്നു ഞങ്ങളെ തുരത്താന്‍ . ഞങ്ങള്‍ ഞാഞ്ഞൂലുകളെപ്പോലെയാണെന്നു അവര്‍ക്കറിയില്ലല്ലോ . നനവ് ഉണ്ടായാല്‍ മതി , അവിടെ ഞങ്ങളൊരു മണ്‍വീട് കെട്ടാന്‍ .

സുനുലാലാണ് എല്ലാറ്റിന്‍റെയും രഹസ്യം വെളിപ്പെടുത്തിയത് . ഞങ്ങളുടെ കൂട്ടത്തില്‍  കുറച്ചു വിവരമുള്ളവന്‍ അവനാണ് . സ്കൂളില്‍ അടിച്ചു വാരാന്‍ പോകുന്നത് കൊണ്ട് അവന് വിവരമുള്ള ആളുകളുടെ കൂട്ടുമുണ്ട് . “നീ പറഞ്ഞ പോലെ വിരുന്നു വരുന്നുണ്ട് , പക്ഷെ സാധാരണ  വിരുന്നുകാരോന്നുമല്ല . പുറത്തെ ഏതോ നാട്ടിലെ പ്രധാന മന്ത്രിയാ . ഇവിടുത്തെ ദാരിദ്ര്യം കാണാതിരിക്കാനാ ഈ കൂറ്റന്‍ മതില്‍ പണിഞ്ഞിരിക്കുന്നത് . കോടിക്കണക്കിനു രൂപയാണത്രെ ചിലവ് . ആ പണം കൊണ്ട് ഒരു വലിയ വീട് കെട്ടിയിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതില്‍ പാര്‍ക്കാമായിരുന്നു , അല്ലേ?”- അവന്‍ നിരാശയോടെ എന്നെ നോക്കി . ഒരിക്കലും സഫലമാവാത്ത എത്രയെത്ര മോഹങ്ങളുടെ കൂടാരങ്ങളാണ് ഞങ്ങള്‍ . എത്ര ആഴമുള്ള ചേറിലാണ് കാലങ്ങളായി ഞങ്ങള്‍ പൂണ്ടു കിടക്കുന്നത് . മുമ്പ് ഇത്പോലെ കോടിക്കണക്കിനു രൂപ ചെലവാക്കി ഏതോ ഒരു നേതാവിന്‍റെ പ്രതിമ നഗരമധ്യത്തില്‍ പണിതിരുന്നു . അന്നും സുനു ഇത് തന്നെ പറഞ്ഞു . വ്യര്‍ഥമാണല്ലോ ഞങ്ങളുടെ പേച്ചുകള്‍ .

വിരുന്നുകാരെല്ലാം പോയപ്പോള്‍ , ബഹളങ്ങലെല്ലാം ഒഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകളും കീറിയ ചാക്കുകളുമായി ഞങ്ങള്‍ വീണ്ടും കുടിലുകള്‍ കെട്ടാന്‍ തുടങ്ങി . ഒരു ഭാഗം കൂറ്റന്‍ മതിലുള്ളത് കൊണ്ട് ബാക്കി മൂന്നു ചുമരുകളുടെ കാര്യം നോക്കിയാല്‍ മതിയല്ലോ  . അതിനു ഈ കീറിയ ചാക്കുകള്‍ ധാരാളം . മഴയും വെയിലും മഞ്ഞുമൊക്കെ എന്നോ ഞങ്ങളോട് തോറ്റ് കഴിഞ്ഞതല്ലേ ..

ഇനിയും കല്ലെറിഞ്ഞോടിക്കാന്‍ അധികാരികള്‍ വരും . തൂത്തു വൃത്തിയാക്കാന്‍ യന്ത്രക്കൈകള്‍ പാഞ്ഞു വരും . അതു വരേയ്ക്കും ഒരു ഭാഗത്തെ ചുമരിന്‍റെ ഉറപ്പില്‍ ഞങ്ങള്‍ക്ക് സുഖമായി ഉറങ്ങാം . ഉറക്കിലും അലട്ടുന്ന ഒരൊറ്റ ചോദ്യമേയുള്ളൂ –ദാരിദ്ര്യം പാപമാണോ? ദരിദ്രരായത് ഞങ്ങളുടെ കുറ്റമാണോ?   

      

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

വൈറസ്(കഥ)

 പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല.എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

"സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്.നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. എന്നിട്ടും ഇത്രേ ഉള്ളൂ.നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?" 

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്.നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു. 


"ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതോന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ."


"എന്താ നിനക്ക് പറയാനുള്ളത്?"

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.


"പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു"


തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- " എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്.."


"ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ." അയാൾ വെറുപ്പോടെ മുരണ്ടു. "ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന്  കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം." 


"നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

 ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?"


"നിർത്ത്"- ക്രോധത്തോടെ അയാൾ അലറി. "മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? "


ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.


"ശരിയാണ്, വൈറസ് മന്ത്രിച്ചു."ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല."


"എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്.." 


ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി   ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.


കതകിനപ്പുറത്തു നിന്നും "മോനെ" എന്ന ക്ഷീണിച്ച സ്വരമുയർന്നു. 

"ഞാനെടുത്തോളാ ഉമ്മാ, അവിടെ നിൽക്കേണ്ട".


വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു-  "ബേജാറാകല്ലേ ഉമ്മാ, ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ." 


ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്.  "ഹലോ"- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.


"ഇക്കാ, ഭക്ഷണം കഴിച്ചോ? "

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു. 


"ഇല്ല, മോളെവിടെ?"

"ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ". 

"ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം".


അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്. 


ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ് ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. "റബ്ബേ, റബ്ബേ" എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.


"ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും."

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.


"എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു.."


ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി. "ഉമ്മാ, ഉമ്മാ.." ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ  അയാളുടെ ചുണ്ടുകൾ "വെള്ളം" എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.


എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. "ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ" എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.


അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു-  "മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്..."

2020 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സങ്കല്പങ്ങൾ.(കഥ)


ദുർഗന്ധം നിറഞ്ഞ തന്റെ മുറിയെ ഒരു റിയാലിറ്റി ഷോ വേദിയാക്കി ,കയ്യിൽ കടലാസ് ചുരുട്ടി മൈക്കാക്കി അവൾ പാടിത്തിമർക്കുന്നത് അയാൾ വെറുപ്പോടെ നോക്കി പുറത്തേക്ക് കാർക്കിച്ചു തുപ്പി.രണ്ടു വർഷത്തോളം അയാളുടെ ഭാര്യയായിരുന്നവൾ, ഇപ്പോൾ ഒരു ബാധ്യത മാത്രമായി മാറിയവൾ..അവളുടെ പേരിലുള്ള മോശമല്ലാത്ത സ്വത്ത് നഷ്ടപ്പെടുമെന്ന ഭീതി മൂലം മാത്രമാണ് അപശകുനമായിട്ടും അവളെ വിറകുപുരയുടെ അടുത്തുള്ള, ഒറ്റജനലും വാതിലും മാത്രമുള്ള മുറിയിൽ പാർപ്പിച്ചിരിക്കുന്നത്. ഭ്രാന്ത് മൂക്കുമ്പോൾ ജനലിലൂടെ ദൂരേക്ക് നോക്കി നേടുവീർപ്പിടുന്നത് കാണാം.പറന്നു പോകുന്ന കിളികളെ നോക്കി കയ്യടിച്ച് "ഞാനുണ്ട് , ഞാനുണ്ട്" എന്നു പുലമ്പുന്നത് കേൾക്കാം.
പൊക്കത്തിലുള്ള മതിലാണ് വീടിന് ചുറ്റും. പാട്ടു പാടുക, ചിത്രം വരയ്ക്കുക, കടലാസുകളിൽ എന്തൊക്കെയോ എഴുതിക്കൂട്ടുക, തീർന്നു അവളുടെ ആവശ്യങ്ങൾ.വട്ട് വല്ലാതെ കൂടുമ്പോൾ നൃത്തം ചെയ്യുന്നതും കാണാം.ചിലങ്കയില്ലാത്ത, പാട്ടോ വാദ്യങ്ങളോ ഇല്ലാത്ത വെറും ആട്ടം. പേപ്പറും പേനയും കിട്ടിയാൽ അടങ്ങും. ഭക്ഷണം പോലും സമയത്തിന് വേണമെന്നില്ല. "പാവം"- അവളെ പരിചരിക്കുന്ന പാറുവമ്മ അയാളോട് പറയും.അയാൾക്കതൊന്നും കേൾക്കേണ്ട."പെണ്ണായാ ആണിന്റെ കൊതി തീർക്കുന്നവളാവണം. അവനു വേണ്ടുന്ന മക്കളെ പ്രസവിക്കണം.മച്ചിപശു പോലൊന്ന് തൊഴുത്തിനും കാണികൾക്കും ഭാരം.ആ സ്വത്തുള്ളതോണ്ടാ, അല്ലെങ്കിൽ എന്നേ.." തന്റെ രണ്ടാം ഭാര്യയുടെ ലാസ്യം വഴിയുന്ന ദേഹം ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ വൃത്തികെട്ട ഒരാംഗ്യത്തോടെ പറയും.
"പാറുവമ്മേ, കുയിലിനെ പാടാൻ വിടൂല, മയിലിനെ ആടാനും വിടൂല. വാക്കിൽ നിന്ന് കഥയും കവിതയും തീർക്കുന്നവനെ അതിനും സമ്മതിക്കൂല.മതം കൊമ്പും നഖവും ഉള്ളൊരു രാക്ഷസനാ.നമ്മളെ കുത്തിപ്പരിക്കേല്പിക്കും. ഒരു ആഹാരമെന്നോണം ചവച്ചരയ്ക്കും. പെണ്ണുങ്ങളാ അതിന് ഏറ്റം ഇഷ്ടള്ള ഇരകൾ. ഓളടെ കഴ്ത്ത്ലാ ഏത് നേരോം അതിന്റെ പിടുത്തം. ആണിന്റെ കൊതിയും വെറിയും നിറഞ്ഞ ആക്രമണങ്ങൾ സഹിക്കാൻ മാത്രാ ഓൾക്ക് ജന്മം കിട്ടുന്നത്."
ചോറ് വാരിക്കൊടുക്കുമ്പോൾ അധികവും കേൾക്കുന്ന പ്രതിഷേധങ്ങളാണ് ഇതൊക്കെ.അന്ന് പറഞ്ഞത് മറ്റൊന്നായിരുന്നു. "പാറുവമ്മേ, ഞാൻ പാടിയത് കേട്ട് ജഡ്ജസിന് എത്ര സന്തോഷാ യെന്നോ. എത്രയാ എന്നെ പുകഴ്ത്തിയത്." ആഹ്ലാദംകൊണ്ട്  അവളുടെ കണ്ണുകൾ തിളങ്ങി.കവിളുകൾ റോസ് നിറം പൂണ്ടു. "അപ്പഴാ കഥ യെഴുതണതും ചിത്രം വരയ്ക്കണതും ഒക്കെ ഞാനവരോട് പറഞ്ഞത്. എന്തൊരു സന്തോഷായിരുന്നു അവർക്ക് .ദൈവത്തിന്റെ പ്രത്യേകവെളിച്ചം കിട്ടിയ ആളാണത്രെ ഞാൻ.ജഡ്ജസ് മൂന്നു പേരും എന്നെ അനുഗ്രഹിച്ചു.എന്റെ മൂർധാവിൽ ചുംബിച്ചു. അവര് പറയാ- സൃഷ്ടിക്കുമ്പം മാത്രാ ജീവിതത്തിനു അർത്ഥം ഉള്ളൂന്ന്. വെറുതെ തിന്നും കുടിച്ചും ഭോഗിച്ചും തീരുന്ന ജീവിതം മൃഗതുല്യമാണെന്ന്. മതം പറയണതോ- ദൈവത്തിനു മാത്രാ സൃഷ്ടിക്കാൻ  അവകാശംന്ന്. ചിത്രം വരച്ചാലും ശിൽപം ഉണ്ടാക്കിയാലും അന്ത്യനാളിൽ നമ്മളതിനു ജീവൻ കൊടുക്കേണ്ടി വരൂന്നാ പണ്ട് ഉസ്താദ് പറഞ്ഞത്."
അവളുടെ ശബ്ദം ഇടറി. കണ്ണീർ അതിനെ ചിതറിച്ചു. "അറിയോ പാറുവമ്മേ, ഇന്നുവരെ ആരും എന്നെ സ്നേഹത്തോടെ ഉമ്മവച്ചിട്ടില്ല. ഇന്ന് വരെ ഞാൻ സ്നേഹമറിഞ്ഞിട്ടില്ല. " അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്ത് കിടന്ന് ഉരുണ്ടു.
ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഈ കുട്ടിക്കാണോ ഭ്രാന്ത്? പാറുവമ്മ ആദ്‌ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് വട്ടാണെന്നാണോ നോക്കണത്? നിലാവുപോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. "ബെഡ്റൂമിലെ അയാളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടത് ഇപ്പഴാ. ഭ്രാന്തായാലെന്താ? എന്നും റിയാലിറ്റി ഷോയിൽ പാടാലോ. ജഡ്ജസിന്റെ നല്ല വാക്കുകൾ കേൾക്കാലോ. പണ്ട് മൂളിപ്പാട്ട് പാടുമ്പോ ഉമ്മൂമ്മ പറയേർന്ന്. -"പെണ്ണിന്റെ ഒച്ച അന്യഒരുത്തൻ കേക്കാമ്പറ്റൂല. അവളുടെ കെട്ട്യോനാ അവൾടെ മുഴോൻ അധിക്കാരം.അവന്റെ മുന്നിൽ അവൾക്ക് ആടാം, പാടാം.അല്ലാതെ അന്യഒരുത്തന് കേക്കാമ്പറ്റൂല മളേ..അതോണ്ട് ഇന്റെ കുട്ടി മനസ്സില് പാടിയാ മതീട്ടോ."
അന്ന് തുടങ്ങീതാ ഞാനെന്റെ പാട്ട് വിഴുങ്ങൽ. അതാവും എന്നും തൊണ്ടവേദന. സങ്കടമുള്ളുകൾ പഴുത്ത തൊണ്ടയിൽ എപ്പഴും കുത്തിപ്പറിക്കാ..
ഒരു പെണ്കുട്ടിയുടെ മുഖം നോട്ട്ബുക്കിൽ വരച്ചതിനാ അന്ന് ഉസ്താദ് തല്ലിയത്. ഒരാഴ്ച്ച ആ ചൂരൽചുവപ്പ് തുടയിൽ കല്ലിച്ചു കിടന്നു. പിന്നെപ്പിന്നെ ആരും കാണാതെ ആയിരുന്നു എന്റെ കുത്തിവരകൾ. പലതരം പാട്ടുകളാൽ ലോകത്തെ നിറച്ച പടച്ചോനല്ലേ ഏറ്റം വല്യ പാട്ടുകാരൻ.ഋതുഭേദങ്ങളിലൂടെ കാലത്തെ നൃത്തം ചെയ്യിക്കുന്ന അവനല്ലേ ഏറ്റം വല്യ നർത്തകൻ. ഇത്രേം ഭംഗിയായി ഭൂമിയെ ചിത്രീകരിച്ച അവനല്ലേ ഏറ്റം വല്യ ചിത്രകാരൻ. പക്ഷേ അതൊന്നും ആരും ചിന്തിക്കൂല.
എന്നാലും ഇപ്പൊ ഒന്നുണ്ട്- സമാധാനം. അതോണ്ട് ഭ്രാന്ത് തന്നെയാ നല്ലത്. " അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചിണുങ്ങി. "പാറുവമ്മേ, എനിക്ക് നല്ലൊരു ഫോണ് കൊണ്ടത്തരോ? ഇന്റെ പാട്ട് ഇന്നുണ്ടാവും . എനിക്കത് കേൾക്കണം." അവൾ വാശിയോടെ അവരുടെ സാരി പിടിച്ചു വലിച്ചു.
അയാളോട് പറഞ്ഞപ്പോൾ ഒരു ആട്ടാണ് മറുപടിയായി കിട്ടിയത്. "ഇനീപ്പോ ഫോണിന്റെ കുറവേ ഉള്ളൂ. ആ പ്രാന്തിയുടെ താളത്തിനു തുള്ളാനല്ല, വേണ്ടുമ്പം മടല്ടുത്തൊന്നു പൊട്ടിക്കാനാ ഇങ്ങളെ പണിക്ക് വെച്ചിരിക്കുന്നത്.അതിനു വയ്യെങ്കി പറ, ഞാൻ വേറെ ആളെ നോക്കിക്കോളാം."
മുമ്പ് അയാളുടെ മർദനം കാരണം കണ്ണ് വീങ്ങിയപ്പോൾ അവൾ പറഞ്ഞത് അവരുടെ ഓര്മയിലൂടെ തെന്നി നീങ്ങി."ഞാനിവിടുന്നു പോവാ.ഒരു പാട്ട് കേക്കണത് പോലും അയാൾക്ക് ഇഷ്ടല്യ. ശ്വാസം മുട്ടി ശ്വാസം മുട്ടി കൂട് പോലുള്ള ഈ വീട്ടിൽ ഞാൻ മരിച്ചു വീഴും."അവളുടെ വാപ്പയും ഉമ്മയും നേരത്തെ പോയത് അയാൾക്കും സൗകര്യമായി.അതാണല്ലോ ഇങ്ങനെ ചവിട്ടിയരയ്ക്കുന്നത്.
പൂട്ടിയ വാതിൽ മലർക്കെ തുറന്ന് പാറുവമ്മ അവളോട് പറഞ്ഞു- " മോള് പൊയ്ക്കോ.മോൾക്ക് യാതൊരു അസുഖവും ഇല്ല. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട് മോളേ. "
"എന്റെ കാലിലെ ചങ്ങല അഴിച്ചു താ. കണ്ടില്ലേ, കിലും കിലും കിലുങ്ങണത്. " അവൾ ഒരു നൃത്തച്ചുവടിലെന്നോണം ഓരോ കാലും ഉയർത്തിക്കാണിച്ചു. ഒരു ബൊമ്മയുടേത് പോലെ മനോഹരമായ കൈകാലുകൾ.
"ഇല്ല മോളേ, നിനക്ക് തോന്നുന്നതാ. ഒന്നൂല്യ."
"അല്ല, അല്ല ."-പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ നിലവിളിച്ചു. എനിക്ക് പോകാനാവില്ല.ഈ ചങ്ങല പൊട്ടിക്കാനുള്ള ശക്തി എന്റെ കാലുകൾക്കില്ല. എന്തു മാത്രം മെലിഞ്ഞതാ ഈ കൈകാലുകൾ.പശു കുറ്റിക്ക് ചുറ്റും നടക്കുമ്പോലെയാ ഞാനും."
അദൃശ്യമായ ആ ചങ്ങലയുടെ  പൂട്ട് തേടി പാറുവമ്മയുടെ കണ്ണുകൾ ഉഴറി. നിലയ്ക്കാത്ത കരച്ചിൽപ്പെയ്ത്തിൽ നിന്ന്‌  പൊടുന്നനെ ആ ഉന്മാദിനി കിലുങ്ങിയുതിരുന്ന പൊട്ടിച്ചിരിയിലേക്ക് മറിഞ്ഞു വീണു.മുഷിഞ്ഞ നിലത്ത് ഉരുണ്ടു മറിഞ്ഞ് അവൾ ചിരിച്ചുകൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി വന്ന കരച്ചിൽ വിഴുങ്ങിക്കൊണ്ട് പാറുവമ്മ അവളെ തലോടി..ആ കണ്ണുകൾ ഉറക്കത്തെ തൊട്ടുവിളിക്കും വരെ...

2020 ജൂൺ 29, തിങ്കളാഴ്‌ച

ക്ലീന്‍ കണ്ട്രി [കഥ]



കറുത്തു മെല്ലിച്ച ആ സ്ത്രീ ചവറുകൂനക്കരികെ ആര്‍ത്തിപിടിച്ച കണ്ണുകളോടെ കുറെ നേരമായി തിന്നാന്‍ വല്ലതും ഉണ്ടോയെന്നു തിരയുന്നു. തൊട്ടപ്പുറത്ത് മൂന്നാലു ചാവാലിനായ്ക്കള്‍ വലിയ കീസ്കെട്ടുകളെ മൂര്‍ച്ചയുള്ള പല്ലുകളാല്‍ കടിച്ചുപറിക്കയാണ്. അതില്‍ തീറ്റയവശിഷ്ടങ്ങള്‍ മാത്രമല്ല , ഓരോ വീടും ഉപേക്ഷിക്കുന്ന പാമ്പേഴ്സ് മുതലുള്ള എല്ലാ വേസ്റ്റുകളും ഉണ്ട്. വിശപ്പിന്‍റെ കത്തല്‍ അത്ര മേല്‍ ചെമന്നു നിന്നതിനാല്‍ അവ കെട്ട മണങ്ങളൊന്നും അറിഞ്ഞില്ല. ചീഞ്ഞതാണെങ്കിലും തിന്നാന്‍ കൊള്ളുന്നതെല്ലാം അകത്താക്കിക്കൊണ്ടിരുന്നു.
ആ സ്ത്രീയും അത് തന്നെയാണ് തിരയുന്നത്, ഇത്തിരി ഭക്ഷണം. ജഡ പിടിച്ച മുടി ഇടയ്ക്കിടെ  മുഖത്തേക്ക് വീണ് അവരെ ശല്യം ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം പുളിച്ച തെറി അവര്‍ തുപ്പുന്നുമുണ്ട്. കരുവാളിച്ച മുഖത്ത് അടുത്തൊന്നും വെള്ളം കണ്ടതിന്‍റെ യാതൊരു ലക്ഷണവും ഇല്ല. അഴുക്ക് പിടിച്ച് കറുത്ത പല്ലുകള്‍ , ചേറു പിടിച്ച പാദങ്ങള്‍..പാദരക്ഷകളെ ഒരിക്കല്‍ പോലും ആ കാലുകള്‍ കണ്ടിട്ടില്ല. മുഷിഞ്ഞ സാരിയുടെ മുന്താണി കൊണ്ട് അവള്‍  വയര്‍ പുതച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആ വേസ്റ്റ് കൂന മറ്റൊരു ചോരക്കുഞ്ഞിനെ സ്വീകരിക്കും. ചുമലിലൂടെ തൊട്ടില്‍ പോലെ തൂക്കിയ  തുണിയില്‍ ഒരു പൊടിക്കുഞ്ഞ് ഉറങ്ങുന്നുണ്ട് .
തിരഞ്ഞു തിരഞ്ഞു ഒടുക്കം കടിച്ചീമ്പിയ എല്ലുകളുള്ള  ഒരു ബിരിയാണിപ്പൊതി അവള്‍ക്ക് കിട്ടുന്നുണ്ട്. ചവക്കാന്‍ പോലും ക്ഷമയില്ലാതെ വാരി വിഴുങ്ങിയത് കൊണ്ട് ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. പൂര്‍ണമായ ഒരു പട്ടിണിദിനം കഴിഞ്ഞുപോയത് കൊണ്ട് അവള്‍ക്കാ പൊതി  കിട്ടിയത് തന്നെ വലിയ ആശ്വാസമായി തോന്നി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് കുഞ്ഞ് ഉറങ്ങുകയല്ലേ എന്നുറപ്പ് വരുത്തി അവള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു . ഉഷ്ണത്തിന്‍റെ ആധിക്യം ഇലകളെ തല്ലിക്കൊഴിച്ചിട്ടുണ്ട്. മഴയും മഞ്ഞും വെയിലുമൊന്നും അവള്‍ക്ക് പ്രശ്നമല്ല . തീയില്‍ കുരുത്തത് വെയിലത്ത് എങ്ങനെ വാടാനാണ്?

അപ്പോഴാണ്‌ ഒരു കാര്‍ അവള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടതും അധികാരത്തിന്‍റെ വളര്‍ത്തുനായകളായ രണ്ടു ഉദ്യോഗസ്തര്‍ ചാടിയിറങ്ങിയതും. രൂക്ഷമായ ചോദ്യങ്ങളാല്‍ അവര്‍ അവളെ പ്രഹരിക്കാന്‍ ആരംഭിച്ചു.
“നീ ഏതു നാട്ടുകാരിയാണ്? നിന്‍റെ പേരെന്താണ്?
എനാണ് ഇവിടെ എത്തിയത്? നിന്‍റെ ഭാണ്ഡത്തില്‍ എന്താണ്?
നിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ എവിടെ?
നീ ഇവിടത്തുകാരിയാണ് എന്നതിന് എന്താണ് തെളിവ്?”
ഒന്നിനും ഉത്തരം പറയാതെ ആ സ്ത്രീ അവരെ പകപ്പോടെ തുറിച്ചു നോക്കി. അവളിന്നു വരെ അത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടില്ല. താന്‍ ജനിച്ചു എന്നതിന് ഈ നില്‍ക്കുന്ന താനല്ലാതെ മറ്റെന്താണ്‌ തെളിവ്?

അവളുടെ നോട്ടം അവഗണിച്ചുകൊണ്ട് അതിലൊരാള്‍ മേലധികാരിക്ക് ഡയല്‍ ചെയ്തു –“സാര്‍ , ഇവിടെ കവലയില്‍ സംശയകരമായ നിലയില്‍ മറ്റൊരു നാടോടിസ്ത്രീയെക്കൂടി കിട്ടിയിട്ടുണ്ട്. അവളെ ഊരില്ലാത്തവരുടെ തടവറയിലേക്ക് കൊണ്ടു പോവുകയല്ലേ സാര്‍?”
മറുതലക്കല്‍ നിന്ന് കിട്ടിയ സമ്മതഉത്തരവ്പ്രകാരം  അവളെ അവര്‍ അപ്പോള്‍ അവിടെ പാഞ്ഞെത്തിയ ഒറ്റവാതില്‍ മാത്രമുള്ള നീണ്ട കൂറ്റന്‍ വണ്ടിയിലേക്ക് തല്ലിക്കയറ്റി. വാതില്‍ തുറന്ന മാത്രയില്‍ അതിനുള്ളില്‍ നിന്ന് അനേകരുടെ പ്രാക്കും കരച്ചിലും പുറത്തേക്ക് ചാടി .

“നാടോടികളും അന്യമതക്കാരുമില്ലാത്ത, ഒരേ പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിത്തീരണം നമ്മുടെ നാട്. എല്ലാ അഴുക്കുകളും നീങ്ങിക്കഴിയുമ്പോള്‍ അതെത്രമേല്‍ സുന്ദരമായിരിക്കും അല്ലേ?”
 ഒന്നാമന്‍ പ്രത്യാശയോടെ മറ്റേയാളെ നോക്കി.

“അതെയതെ”- രണ്ടാമന്‍ ഒരു സംസ്കൃതശ്ലോകം ഉരുവിട്ടുകൊണ്ട് തലയാട്ടി.അപ്പോള്‍ വഴിയിലെ കടലാസുകള്‍ ചവച്ചുകൊണ്ട് ഒരു അങ്ങാടിപ്പശു അങ്ങോട്ട്‌ വന്നു. രണ്ടു പെരും മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അതിനെ നമസ്കരിച്ചു. പശു അവരെ നോക്കുക പോലും ചെയ്യാതെ നടന്നുപോയി.
“കഷ്ടം! ഗോക്കളുടെ  അവസ്ഥ കണ്ടില്ലേ? പിന്നെങ്ങനെ നമ്മുടെ നാടിന് ഐശ്വര്യം ഉണ്ടാകും? ഒരു കിലോയോളം കീസ് വയറില്‍ പെട്ട് ഇന്നാളൊരു പശു മരിച്ച വാര്‍ത്ത വായിച്ചില്ലേ? വളര്‍ത്തുന്നവരെയാണ് അടിച്ചു കൊല്ലേണ്ടത്.”- ഒന്നാമന്‍ രോഷത്തോടെ ആക്രോശിച്ചു.

“അതെയതെ , യാഗങ്ങളും ഹോമങ്ങളും വര്‍ണവ്യവസ്ഥയും എല്ലാമുള്ള ആ കാലം തിരിച്ചു വന്നാലേ ഗോക്കള്‍ക്ക് രക്ഷ കിട്ടൂ . പുരാണങ്ങള്‍ എന്തു മാത്രം ശാസ്ത്രീയമാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്. അധ്വാനിക്കേണ്ട മ്ലേച്ഛവര്‍ഗമൊക്കെ വലിയ സുഖിയന്മാരായിപ്പോയി . നമ്മള്‍ മേല്‍ജാതിക്കാര്‍ക്ക് വല്ല പരിഗണനയും കിട്ടുന്നുണ്ടോ? അവര്‍ക്ക് പൂജ്യം മാര്‍ക്കാണേലും സംവരണം, ജോലി.. കലികാലം! കലികാലം..” രണ്ടാമന്‍ ക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചു.

വഴിയിലെ കൂറ്റന്‍ ക്ലോക്കിലേക്ക് അവര്‍ ആവേശത്തോടെ നോക്കി .ആ ഭീമന്‍ സൂചികള്‍ പിറകോട്ട് ടിക്ക് ടിക്ക് ചലിക്കുന്നു. ചേരിയിലെ കുടിലുകള്‍ക്ക് മുമ്പില്‍ അവരുടെ കാര്‍ നിന്നു. പിന്നാലെയെത്തിയ ഒറ്റവാതിലുള്ള കൂറ്റന്‍ വണ്ടിയിലേക്ക് ചുമച്ചു ചുമച്ച് ഓരോരുത്തരായി കയറിത്തുടങ്ങി.
“ക്ലീന്‍ അവര്‍ കണ്‍ട്രി ഫ്രം ഓള്‍ വേസ്റ്റ്സ്. ഈ പദ്ധതി വിജയിക്കും. നമ്മുടെ നാട് ശുദ്ധമാവും . സുന്ദരമാവും ..”ഒരു നഴ്സറി ഗാനം പോലെ ആ വരികള്‍ മൂളിക്കൊണ്ട് അവര്‍ കാറില്‍ ഇരുന്നു . അപ്പോള്‍ ദൂരേന്ന് താടിയും തലപ്പാവുമുള്ള ഒരു വൃദ്ധന്‍ നിരാശയുടെ പടുകുഴിയില്‍ നിന്നെന്നോണം വരുന്നത് അവര്‍ കണ്ടു . ആ വഴിപ്പോക്കന്‍റെ നേര്‍ക്ക് അവരുടെ കാര്‍  ആഹ്ലാദത്തോടെ കുതിച്ചു .
“ഞാനും നീയും വെറും സഞ്ചാരികള്‍ മാത്രം . എന്നില്‍ അധികാരം ചെലുത്താന്‍ നീയാര്? നിനക്ക് വിധേയപ്പെടാന്‍ ഞാനാര്? നമ്മള്‍ വെറും കുമിളകള്‍ .ദുനിയാവ് സ്വന്തമെന്നു കരുതുന്ന വിഡ്ഢികള്‍..” തന്‍റെ നേരെ കുതിക്കുന്ന ദുരന്തം അറിയാതെ ആ വൃദ്ധന്‍ ഒരു കവിത  മൂളിക്കൊണ്ട് പതുക്കെ നടന്നു .