Pages

2020 മാർച്ച് 17, ചൊവ്വാഴ്ച

പേരുപുസ്തകം[കഥ ]



എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..
അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .

പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .

ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ അധിപന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത് .കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരനോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങി .

മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .

അന്ന് – കുറെ പേരുടെ പേരുകള്‍ കണ്ടെത്തിയതില്‍ പിന്നെയാണ് അവര്‍ ഒരു കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – “ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .
കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.

ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം –അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല .

നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യപ്രചാരണത്തിന് ഗവര്‍മെന്റിന് സവിശേഷവകുപ്പും ഉണ്ടായിരുന്നു . നല്ല ദിനങ്ങള്‍ വന്നെന്ന് അധിപന്‍ ഇടയ്ക്കിടെ ഓരിയിട്ടു . ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .
അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .

എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുക? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുക? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുക? എന്നാവും നിങ്ങള്‍ ഈ നീണ്ട ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?
നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ...
സ്നേഹപൂര്‍വ്വം .
അഞ്ചു തടവുകാര്‍ ,
ഒപ്പ് ..............................

   

2019 നവംബർ 22, വെള്ളിയാഴ്‌ച

മൈന [കഥ]



 നോമ്പ്കാലത്ത് വീടിന് ഉച്ച വരെ ഉറക്കമാണ്..ഒച്ചയില്ല ,ആളനക്കമില്ല ..കുപ്പക്കുഴികളിലൊന്നും  ഇറച്ചിപ്പൊട്ടോ മീന്‍മുള്ളോ ഇല്ല .ഒത്താല്‍ ഒരു അണ്ണാന്‍കുഞ്ഞ് , അല്ലേല്‍ ഒരു കിളി , ചിലപ്പോ അതുമില്ല ..വിശപ്പ്‌ ചുര മാന്തുമ്പോ, വെറുതെ കറുകപ്പുല്ലിന്‍റെ  ഇളംനാമ്പ് കടിച്ചു ചവയ്ക്കും .കാണുന്നവര്‍ പഴമൊഴി ഒന്നു മാറ്റിപ്പറയും –ഗതി കെട്ടാല്‍ പൂച്ച  പുല്ലും തിന്നും . ഒരു കറുമ്പി ആയതോണ്ടാവും പെട്ടെന്ന് കാണുമ്പോള്‍ ആളുകള്‍ക്കൊരു ഞെട്ടലാണ്. ചുറ്റുവട്ടത്തുള്ള നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ ഒരു നിശ്ചിത കോമ്പൌണ്ടുണ്ട്..അതിരു ഭേദിച്ചാല്‍ കാണാം ഞങ്ങളുടെ തല്‍സ്വരൂപം – വാല്‍ വിടര്‍ത്തി നഖങ്ങള്‍ നീട്ടി മീശ വിറപ്പിച്ച്  ഞങ്ങള്‍ കടിപിടി കൂടും . എന്നാലും മനുഷ്യരുടെയത്ര ചോരപ്രിയരല്ല ഞങ്ങള്‍ .അവര്‍  രക്തം ചിന്താന്‍ പുതിയ പുതിയ ആയുധങ്ങള്‍ കണ്ടു പിടിച്ചുകൊണ്ടേയിരിക്കയാണെന്ന് ദിവസവും ടി വി കാണുന്ന എന്‍റെ കൂട്ടുകാരന്‍ പറയാറുണ്ട്. യുദ്ധങ്ങളുടെ ലൈവ് സീനുകള്‍ കണ്ടു കണ്ട് അവന് ഉറക്കത്തിലൊരു ഞെട്ടിച്ചാടലാണ് ..
ഇന്നലെ കുശാലായിരുന്നു . കോഴിയിറച്ചി എമ്പാടും കടിച്ചു പറിച്ചു .ഇപ്പോള്‍ കുറുക്കന്മാരുമുണ്ട് രാത്രി  വേസ്റ്റ് കുഴിക്കരികില്‍ .

മൈന എങ്ങാണാവോ പോയത് .അവളാണ് ബീവിത്താന്‍റെ പണിക്കാരത്തി .ദൂരേന്ന് എവിടുന്നോ അഞ്ചാറു മാസം മുമ്പ് കൊണ്ടു വന്നതാണ് .ഇപ്പോ ഒരു തമിഴത്തിക്കുട്ടിയെയാ കാണുന്നത് .നല്ല മൊഞ്ചുള്ളോരെ  മാത്രം ഇവര് പണിക്ക് നിര്‍ത്തണത് എന്താണാവോ? കോയക്കയും മോനും നൊമ്പോന്നും എടുക്കില്ല .രാത്രി ഇരുട്ടിയാലേ രണ്ടാള്‍ടേം വണ്ടി വീട്ടിലെത്തൂ . കൂടെ എന്നും ഏതൊക്കെയോ പെണ്ണുങ്ങളും കാണും .നോമ്പ് കാലത്തേലും കുടിക്കല്ലേ മക്കളേയെന്നു ബീവിത്ത നെലോളിക്കണത്  കേള്‍ക്കാം .”തള്ളേ , മുണ്ടാണ്ട് ഇരുന്നോ , ഇവിടെ നടക്കണത് വല്ലതും പോറത്തെറങ്ങ്യാല് തുണ്ടം തുണ്ടമാക്കി കുപ്പക്കുഴീല്‍ക്കിടും , ഇനി പറഞ്ഞിലാ കേട്ടീലാന്ന് മാണ്ട ..”കള്ളില്‍ കുഴമറിഞ്ഞ കോയക്കാന്‍റെ ആക്രോശം അടുക്കളയിലിരുന്നാ തന്നെ കേള്‍ക്കാം . കോയക്കാന്‍റെ പെണ്ണും മകളും തെറ്റിപ്പോയിട്ട് ഒരു കൊല്ലാവാറായി . മൈന എപ്പോഴും വാടിയ പൂവായി ചിരി മറന്നു നടന്നു .വലിയ കണ്ണില്‍ എപ്പഴും സങ്കടങ്ങളാണ് , പാവം .ഒരിക്കല്‍ വേസ്റ്റ് തട്ടുമ്പോ അവളും കുഴിയിലേക്ക് വീണു . കുറെ നേരത്തിന് ആരും വന്നത് തന്നെയില്ല .പിന്നെ ബീവിത്ത ശപിച്ചോണ്ട് പ്രാഞ്ചി പ്രാഞ്ചി വന്നു .ഒരു വിധം പുറത്തെത്തിയപ്പോ അവളാകെ നാറി കറുത്ത് പോയിരുന്നു .

എന്താണാവോ ഇന്ന് കുറുക്കന്മാരുടെ ഒരു പെരുമ്പട ..രണ്ടു ദിവസായി ഒരു ചീഞ്ഞ മണം  ഇവിടാകെ ..റബ്ബര്‍ കാട്ടില്‍ എന്താണാവോ ഉള്ളത് .
ആളുകള്‍ എന്തൊക്കെയാണെന്നോ  പറയുന്നത് .വെട്ടി മുറിച്ചെന്നോ, ചീഞ്ഞിട്ടുണ്ടെന്നോ, ഇത്രേം ചെര്‍യൊരു വാല്യക്കാരത്തീനെ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നെന്നോ ,ഓനും ഉമ്മേം പെങ്ങളും ഇല്ലെന്നോ  ആ കുട്ടീടെ തന്തേം തള്ളീം ഇതെങ്ങനെ സഹിക്കൂന്നോ അങ്ങനെ എന്തൊക്കെയോ ..പോലീസുകാര് ഇടയ്ക്ക് വരുന്നുണ്ടേലും ആരെയും കൊണ്ടു പോയിട്ടൊന്നുമില്ല .പൈസ കൊറെ പൊടിച്ചിട്ടുണ്ടത്രെ ..ബീവിത്ത മാത്രം നെഞ്ച് പൊട്ടി കരയണണ്ട് –“ഇശ്ശെയ്ത്താന്‍റെ തള്ള ആവ്ണേയ്ന്  പകരം ഇന്നങ്ങട്ട് കൊണ്ടെയ്ക്കാളാ പടച്ചോനെ ..അന്‍റെ മോളെ പ്രായള്ള ആ കുട്ടീനെ ..അന്‍റെ മനസ്സ് കരിങ്കല്ലാണോ  പിശാചേ .”.കോയക്ക ബീവിത്താനെ ഒരു റൂമില്‍ പൂട്ടിയിരിക്കാണ്. പോലീസുകാരനോട്‌ പറയണത് കേട്ടു- “അത്തള്ളയ്ക്ക് പ്രാന്താ .തൊറന്നാ ഇങ്ങളേം മാന്തിപ്പൊളിക്കും.”

ആളുകള്‍ ചുളിഞ്ഞ കണ്ണുകളോടെ ചുണ്ട് കൂര്‍പ്പിച്ച് മതിലിനപ്പുറം കുശുകുശുക്കുന്നുണ്ട് . പാവം മൈന! അവളെയാണാവോ തുണ്ടം തുണ്ടമാക്കിയത്.. പൂച്ചക്കെന്താ ണല്ലെങ്കില്‍  ഈ മനുഷ്യരുടെ പൊന്നുരുക്കുന്നേടത്ത് കാര്യം?

2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

ചിതറുംചിന്തകള്‍




തിരച്ചില്‍ തുടങ്ങിയിട്ട് നാളുകളെത്ര കഴിഞ്ഞു. പ്രളയവും ഉരുള്‍പൊട്ടലും കീഴ്മേല്‍ മറിച്ചിട്ട പ്രദേശങ്ങളില്‍ മയ്യത്തുകളെ തിരഞ്ഞാണ് കുറെ ദിനങ്ങളായി ഞാന്‍ മുരണ്ടുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടു പോയവരെ യഥോചിതം സംസ്കരിക്കണമെന്ന കുടുംബാദികളുടെ ആശങ്കകളാണ് ചുറ്റും കോടയായി മൂടിക്കിടയ്ക്കുന്നത്. ഒരു മാത്രയില്‍ നിശ്ചലരാക്കപ്പെട്ടവര്‍ - മണ്ണിനടിയില്‍ നിന്ന് അവരുടെ ഹൃദയമിടിപ്പുകളാണോ നിലവിളിക്കുന്ന കാറ്റായി ഇപ്പോഴും അലയുന്നത്? വിരുന്നു പോകാനായി കാറിലിരിക്കെ വണ്ടിയോടെ ഭൂമിയിലേക്ക് ആണ്ടു പോയവര്‍ , ടി വി കണ്ടു ചിരിച്ചു കൊണ്ടിരിക്കെ മണ്ണും പാറയും മീതേക്ക് വീണു ശ്വാസം അറ്റ് പോയവര്‍ , മൊബൈലില്‍ കിന്നരിച്ചു കൊണ്ടിരിക്കെ  മലയുടെ അളിഞ്ഞ മുറിവില്‍ നിന്ന് ഒലിച്ചുവന്ന  ചോരയും  പഴുപ്പും കയറിയ ജലത്തില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയവര്‍ ..ആരാണ് തങ്ങളെ അഗാധതയിലേക്ക് അമര്‍ത്തിക്കളഞ്ഞത് എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടും മുമ്പേ ..ഒരു വണ്ടിയുടെ ജീവിതം തന്നെ ഈ മനുഷ്യരുടേതും. ബ്രെയ്ക്ക് ഡൌണ്‍ ആകാന്‍ അധികസമയമൊന്നും വേണ്ട .
ജെ സി ബിക്ക് ചിന്തകള്‍ ഇല്ലെന്നും പുരാണകഥയില്‍ നിന്നെങ്ങോ ഇറങ്ങി വന്ന ഒരു രാക്ഷസനാണ് ഞാനെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം . എന്തു ചെയ്യാം .ചിന്താശേഷിയുണ്ടെന്നു പറയപ്പെടുന്ന മനുഷ്യര്‍ വെറുമൊരു വിഡ്ഢിയെപ്പോലെ ഇരിക്കുംകൊമ്പ് മുറിക്കുമ്പോള്‍ ഞങ്ങള്‍ യന്ത്രങ്ങളെങ്കിലും പുനരാലോചന നടത്തേണ്ടതല്ലേ? ഒരു ആനയുടെ നിസ്സഹായത ഞങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പോലും മദമിളകുന്നവരായി ഞങ്ങള്‍ രൂപാന്തരപ്പെടുന്ന കാലം അതിവിദൂരമല്ല എന്നു തോന്നുന്നു .

എത്ര സങ്കടങ്ങളെയാണ് ഞാന്‍ ഉള്ളിലൊതുക്കുന്നത്! കുന്നുകളെയും മലകളെയും കാര്‍ന്നെടുത്ത് ലോറികളില്‍ കയറ്റുമ്പോള്‍ എന്‍റെ മനസ്സെത്ര കരയുന്നെന്നോ..എന്തു ചെയ്യാന്‍? എന്‍റെ സാരഥി കല്‍പ്പിക്കുന്നതേ എനിക്ക് ചെയ്യാനൊക്കൂ . ഞാന്‍ വെറുമൊരു യന്ത്രമായിപ്പോയില്ലേ?
ഒരിക്കലെങ്കിലും നിയമം തെറ്റിക്കണമെന്നും കൊട്ട പോലുള്ള എന്‍റെ മൂര്‍ച്ചയുള്ള കയ്യില്‍ അവനെ തോണ്ടിയെടുത്ത് നിലത്തടിച്ച് എന്‍റെ അരിശമത്രയും തീര്‍ക്കണമെന്നും ഞാനെത്ര മേല്‍ ആഗ്രഹിക്കുന്നു . ആനയ്ക്ക് പാപ്പാനോട് ഉണ്ടാവുന്ന രഹസ്യമായ വൈരം എനിക്കെന്‍റെ സാരഥിയോടും ഉണ്ട്.

ഇത്ര നാളും ഞാന്‍ കോരിയെടുത്തതിന്‍റെ ഇരട്ടി മണ്ണാണ് മലയില്‍ നിന്നും അടിഞ്ഞിരിക്കുന്നത് . എത്ര ദിവസമായി ഞാനിവിടെ ഇളക്കി മറിക്കുന്നു. ഇതെന്‍റെ പശ്ചാത്താപം കൂടിയാണ്. ഞാന്‍ മൂലം മണ്ണിടിയിലായവരെ തിരഞ്ഞു കണ്ടെത്തുന്ന ഈ ദൌത്യം എന്തു മാത്രം വേദനാജനകമാണെന്ന് നിങ്ങള്‍ക്കൂഹിക്കാമോ? മണ്ണിനു മേലെ അനാഥരായിപ്പോയ പിഞ്ചുകുഞ്ഞുങ്ങള്‍ , പ്രായമായവര്‍ ..

കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് പിടിവിടാത്ത ഒരമ്മയുടെ മണ്ണു തിന്ന മുഖം എന്‍റെ ഉള്ളം പിച്ചിച്ചീന്തുന്നു. ചത്തടിഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ , ആരെയോ തിരയുന്ന പോലെ നിലവിളിച്ചു നടക്കുന്ന ഒരു പൂച്ച ഇതിലെയൊക്കെ ചുറ്റി നടക്കുന്നു ..എന്നെ ഇടയ്ക്കിടെ ഭയത്തോടെ ഉറ്റു നോക്കുന്നു ..

ഒരിക്കല്‍ ഒരു റിസോര്‍ട്ട്നിര്‍മാണത്തിനായി ഒരു കുന്ന് നിരത്തുമ്പോഴാണ് പ്രതിഷേധപരിപാടിക്കാരുടെ ഒരു പ്രസംഗം എന്‍റെ ചെവിയിലേക്ക് ഉരുക്കിയ ഈയമായി വീണത് . “അണുവായുധത്തേക്കാള്‍ ഭീകരമായ കണ്ടുപിടുത്തമാണ് ബുള്‍ഡോസര്‍ . ഭൂമിയെ ആ യന്ത്രം ലോറികളില്‍ കയറ്റാവുന്ന കേവലം മണ്‍ലോഡുകളായി മാറ്റിക്കൊണ്ടിരിക്കുന്നു..” ഹൊ! എത്രയായിരുന്നു ആ വാക്കുകളുടെ ശക്തി. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ വലുപ്പം അന്നാണ് എന്‍റെ ഉള്ളില്‍ തൊട്ടത് .എത്ര കുന്നുകളും മലകളും ഞാന്‍ മൂലം വെറും പൊടിമണ്ണായി. എത്ര പുഴകളുടെ കരകളെ ഞാന്‍ സുഖവാസ മന്ദിരങ്ങള്‍ക്കായി കാര്‍ന്നെടുത്തു..

ഈ തെറ്റുകളെല്ലാം തിരുത്തണമെന്നും ഒരു നന്മയെങ്കിലും ചെയ്യണമെന്നും അതിയായ ആഗ്രഹം തോന്നുന്നു . ഞാന്‍ മൂലം ഇനിയും ഈ നാടിനെ പ്രളയം വിഴുങ്ങരുതെന്നും എനിക്കാശയുണ്ട് . എന്‍റെ ആന്തരാവയങ്ങള്‍ എന്നേക്കുമായി പണിമുടക്കിയെങ്കിലെന്ന് ഞാനെത്ര മോഹിക്കുന്നു . എന്ത് പ്രയോജനം? ഞാനല്ലെങ്കില്‍ വേറൊന്ന് ..നാശത്തിന്‍റെ കൈകള്‍ക്ക് വളര്‍ച്ച കൂടുതലാണെന്നും അത് വെട്ടി മാറ്റാന്‍ നന്മയുടെ കൈ ഇനിയും ഒരു പാട് കരുത്ത് നേടണമെന്നും ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട് . പക്ഷെ , എന്‍റെ തോന്നലുകള്‍ക്ക് എന്താണ് പ്രസക്തി? മനുഷ്യന്‍ എന്ന സങ്കീര്‍ണജീവിയുടെ വെറുമൊരു അടിമ മാത്രമല്ലേ ഞാന്‍ .വെറുമൊരു അടിമ ..
   

2019 മേയ് 3, വെള്ളിയാഴ്‌ച

ജീവിതമല്ലിത് കഥ



ഭര്‍ത്താവ് :- ഉള്ളത് പറയാലോ , മിഥ്യയില്‍ നിന്ന് നിതാന്ത
സത്യത്തിലേക്ക് എത്തിയപ്പോള്‍ മാത്രമാണ്  ഭൂമിയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ പലതിലും ഒളിച്ചുവെക്കപ്പെട്ട മറ്റു ചിലതു കൂടി ഉണ്ടായിരുന്നു എന്നു മനസ്സിലാവുന്നത് .ഞാനെന്തു മാത്രം നിഷ്കളങ്കനും വിഡ്ഢിയുമായിരുന്നു . ആത്മാവ് ഒരു നീലവെളിച്ചമായി മൃതശരീരത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുമ്പോഴും അവള്‍ ബോഡിയുടെ നെഞ്ചത്ത് തല തല്ലി അലമുറയിടുമ്പോഴും അറിഞ്ഞില്ല , എല്ലാം നാടകമാണെന്ന് . ഇഷ്ടപ്പെട്ട പുട്ടും കടലയും അന്ന് രാവിലെ കഴിച്ചപ്പോള്‍ വല്ല ദുസ്വാദും ഉണ്ടായിരുന്നോ? ഓര്‍ക്കുന്നില്ല .അവളുടെ ചിരിവര്‍ത്തമാനങ്ങളിലായിരുന്നു ശ്രദ്ധ. അവള്‍ അന്ന്, ആ തെളിഞ്ഞ പ്രഭാതത്തില്‍, വളരെ ഉല്ലാസവതിയായിരുന്നു. വസന്തം എങ്ങും പൂക്കളെ വാരി വിതറിയിരുന്നു .കിളികളുടെ കളകൂജനം എങ്ങും അലയടിച്ചിരുന്നു . ഹൊ! മറ്റേതു ദിനത്തേക്കാളും ഞാനാ പ്രഭാതത്തെ എന്തു മാത്രം ഓര്‍മ്മിക്കുന്നു..കുഞ്ഞുങ്ങള്‍ രണ്ടു പേരും നിലത്തിരുന്ന് കളിപ്പുണ്ടായിരുന്നു. അവരുടെ നേരെ നീട്ടിയ ഉരുളകളെ സ്നേഹപൂര്‍വ്വം പിന്മടക്കി അവള്‍ കൊഞ്ചി , “എട്ടന് ഓഫീസില്‍ പോകണ്ടേ , അവര്‍ക്കൊക്കെ ഞാന്‍ കൊടുത്തു ..” ആ ഉരുള അവര്‍ കഴിച്ചിരുന്നെങ്കില്‍! ഈ കഷ്ടപ്പാടൊന്നും അവര്‍ക്ക് അനുഭവിക്കേണ്ടിയിരുന്നില്ല..

കൈ കഴുകുമ്പോഴാണ് ഭീമമായ എന്തോ ഒന്ന് വയറില്‍ നിന്ന് ഉരുണ്ടു കയറി തൊണ്ടയെ ഞെരിച്ചത് .വലിയ ശബ്ദത്തോടെ ഛര്‍ദിച്ചപ്പോള്‍ അവള്‍ വേവലാതിയോടെ ഓടിയെത്തി , “എന്തു പറ്റി ഏട്ടാ?” പുറം തിരുമ്മുമ്പോള്‍  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .ചുണ്ടുകള്‍ വിറച്ചിരുന്നു . “നീ വിഷമിക്കാതെടീ , അത് ഗ്യാസാവും .” ഞാന്‍ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു . “ഞാന്‍ കാര്‍ എടുക്കാം .ഹോസ്പിറ്റലില്‍ പോകാം ഏട്ടാ.” അവള്‍ ഡ്രൈവിംഗ് പഠിച്ചതെത്ര നന്നായെന്ന് ആ അവശതയിലും ഞാനോര്‍ത്തു . അവള്‍ എന്‍റെ അരുമയായിരുന്നു . എന്‍റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന വെള്ളപ്പൂച്ചക്കുട്ടി. എന്തു ഭംഗിയായിരുന്നു അവള്‍ക്ക് .എത്ര കുറച്ചേ ഞങ്ങള്‍ വഴക്കായിട്ടുള്ളൂ ..പക്ഷേ ഒരിക്കലും  എനിക്കവളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..

കാറില്‍ ചാരിയിരുന്നതേ ഓര്‍മയുള്ളൂ .അറിഞ്ഞിരുന്നില്ല, എല്ലാം പൂര്‍വനിശ്ചിതങ്ങളായ തിരക്കഥകള്‍ ആണെന്ന് .ഒരു നീളന്‍ സിനിമയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന്. ആയുസ്സിന്‍റെ നാല്പ്പതാം പടവില്‍ പോലും ഞാനെത്തിയിരുന്നില്ല . എന്‍റെ ഓമനക്കുഞ്ഞുങ്ങളെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല . ലാളിച്ചു മതിവന്നിരുന്നില്ല . എന്‍റെ അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു ഞാന്‍ ..അവര്‍ക്ക് വായ്ക്കരിയിടേണ്ടവന്‍.. അമ്മേ! അച്ഛാ!

അനന്തമായ വെള്ളപ്പാളികള്‍ക്കിടയിലൂടെ പതുക്കെ ഉരസിക്കളിക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ്‌ എന്‍റെ മകന്‍ അവന്‍റെ കുഞ്ഞ്ചിറകാല്‍ എന്നെ തൊട്ടത്. വിട്ടു പോയ പിഞ്ചുശരീരം അനുഭവിച്ച തീരാവേദനകള്‍ അവന്‍റെ നനുത്ത  ആത്മാവ് ഇപ്പഴും ഓര്‍മ്മിക്കുന്നു .ഇടയ്ക്കിടെ ഞെട്ടി വിറയ്ക്കുന്നു . രണ്ടാനച്ഛന്‍റെ ഇരുമ്പുകൈകള്‍ അവന്‍റെ ദേഹത്ത് കോറി വരച്ച മുറിവുകള്‍ , ചുവന്ന തിണര്‍പ്പുകള്‍..സിഗരറ്റ് കൊണ്ട് പൊള്ളിച്ച കുമിളകള്‍ ..ഈശ്വരാ! ഞാനൊന്ന് അടിക്കപോലും ചെയ്യാതിരുന്ന എന്‍റെ കുഞ്ഞുങ്ങള്‍  വന്യമൃഗങ്ങല്‍ക്കിടയിലാണല്ലോ പെട്ടു പോയത് .അവരെ പട്ടിണിക്കിടുന്ന , അവരെ കുത്തിച്ചതയ്ക്കുന്ന കല്ലുമനുഷ്യര്‍ക്കിടയില്‍ ..എന്‍റെ ദൈവമേ ..എന്‍റെ മൂത്ത കുഞ്ഞ് ..അവനെത്ര ചെറുതായിരുന്നു , എന്നിട്ടും അവന്‍ ഒറ്റയ്ക്കാണ് കുളിച്ചിരുന്നത് ,അനിയനെ കുളിപ്പിക്കുന്നതും അപ്പിയിട്ടാല്‍ വൃത്തിയാക്കുന്നതും ഒക്കെ അവനായിരുന്നു .അവനെന്തറിയാം ..കുഞ്ഞല്ലേ അവന്‍ ..വെറും ആറു വയസ്സുള്ള  ആ കുഞ്ഞുനാളത്തെ അവരെന്തിനാണ് ഊതിക്കെടുത്തിയത്?

മകന്‍  :- ഒന്നാം ക്ലാസിലായിരുന്നു ഞാന്‍. പപ്പാ പോയ ശേഷം അത് മൂന്നാമത്തെ സ്കൂളായിരുന്നു . “ആരാ നിന്‍റെ മക്കളെ ഫീസ്‌ കൊടുത്ത് പഠിപ്പിക്കാന്‍? അവരിപ്പോ കലക്ടര്‍ ആവാന്‍ പോവല്ലേ “ എന്ന് അമ്മയോട് കലഹിച്ചാണ് അയാള്‍ എന്നെ ഗവര്‍മെന്‍റ് സ്കൂളിലേക്ക് മാറ്റിച്ചത്. ടീച്ചര്‍മാര്‍ക്കൊക്കെ എന്തിഷ്ടായിരുന്നു എന്നെ. “അവനെ കണ്ടോ, എത്ര നന്നായാ ചിത്രം വരയ്ക്കുന്നത് , എന്ത് നല്ല കുട്ടിയാ അവന്‍” എന്നൊക്കെ ടീച്ചര്‍മാര്‍ എന്നെപ്പറ്റി കുട്ടികളോട് പറയും. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന എന്നോട് ടീച്ചര്‍മാര്‍ ഇടയ്ക്കിടെ ചോദിക്കും എന്താണ് പ്രശ്നമെന്ന് . പേടിയായിരുന്നു . അയാളെപ്പറ്റി എന്തേലും ആരോടേലും പറഞ്ഞാല്‍  കൊന്നുകളയും എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത് .അയാളെ അച്ഛാ എന്നു വിളിക്കാത്തതിന് എത്രയാ ഞങ്ങളെ തല്ലിയത്.അയാളെങ്ങനെ ഞങ്ങളുടെ പപ്പയാവും? പപ്പാ ഞങ്ങളെ ഒരിക്കലും അടിച്ചിരുന്നില്ല .ഒരിക്കലും  കുടിച്ചിരുന്നില്ല .സിഗരറ്റ് വലിച്ചിരുന്നില്ല. .എത്ര മിട്ടായിയും ബിസ്ക്കറ്റും കളിക്കോപ്പുകളും വാങ്ങിത്തന്നിരുന്നു പപ്പാ . ഇപ്പോ ഒരു ബിസ്ക്കറ്റിന്‍റെ കഷ്ണം പോലും ആരും തരുന്നില്ല .എത്ര പഴകിയ ഡ്രസ് ഇട്ടോണ്ടാ ഞാന്‍ സ്കൂളില്‍ പോയിരുന്നത് .ബാഗ് അവിടവിടെ കീറിയിരുന്നു .സിബ് വിട്ടിരുന്നു അയാളോട് എന്തേലും ആവശ്യപ്പെട്ടാല്‍ കടിച്ചു കീറാന്‍ വരും ..പാരന്റ്സ്‌ മീറ്റിങ്ങിനു എത്ര തവണ ടീച്ചര്‍ വരാന്‍ പറഞ്ഞയച്ചു .ആരോട് പറയാന്‍ .പപ്പാ പോയതോടെ ഞങ്ങളെ വേണ്ടാതായ അമ്മയോടോ? സദാ കണ്ണ്‍ ചുവപ്പിച്ച് തല്ലാന്‍ നില്‍ക്കുന്ന അയാളോടോ? ടീച്ചര്‍ പറഞ്ഞിരുന്നു ഒരൂസം വീട്ടില്‍ വരുമെന്ന് .
അമ്മ പേടി കൊണ്ടാവും ഞങ്ങളെ തല്ലി കൊല്ലാനാക്കിയാലും ഒന്നും മിണ്ടാതിരുന്നത് . ഒരു തുള്ളി കണ്ണീര്‍ പോലുമില്ലാതെ അപരിചിതരെപ്പോലെ ഞങ്ങളെ നോക്കിയത് .പപ്പാ പോയതോടെ അമ്മയ്ക്ക് എന്താവും പറ്റിയത്? ഞങ്ങളെ എന്തിഷ്ടമായിരുന്നു അമയ്ക്ക് . പപ്പാ പോയ സങ്കടമാവും അല്ലേ?

നാല് വയസ്സുള്ള വാവയ്ക്കും കിട്ടിയിരുന്നു അടിയും ഇടിയും ഒക്കെ .അവന്‍ പാവം!  അലറി നിലവിളിക്കും .ഒരൂസം ഉറക്കെ കരയുന്ന അവന്‍റെ വായിലേക്ക് അയാള്‍ ഒരു തുണിക്കഷ്ണം കുത്തിത്തിരുകിക്കൊണ്ട് ആക്രോശിച്ചു –“ഒറ്റച്ചവിട്ടിനു കൊന്നു കളയും ശവമേ..”

അവര്‍ പാതിരാക്ക് വന്നു ബെല്ലടിച്ചപ്പോ സമയം എത്രയായിരുന്നൂന്നൊരു  നിശ്ചയവുമില്ല .കസേര നിരക്കി നീക്കി കുറ്റി തുറന്നപ്പോഴേക്കും അയാള്‍ വാതില്‍ തള്ളിത്തുറന്നു .കസേരയടക്കം ഞാന്‍ മറിഞ്ഞു വീണത് ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാളും അമ്മയും ആടിയാടി റൂമിലേക്ക് നടന്നു .ഈയിടെയായി അമ്മയും കുടിക്കുന്നുണ്ട് .വീണേടത്ത് നിന്നും തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും ഒരു തൊഴി എന്നെ ബോള്‍ കണക്കെ ചുമരിലേക്ക് അടിച്ചു തെറിപ്പിച്ചു . “ശവമേ , നിന്‍റെ അനിയനെ മൂത്രമൊഴിപ്പിച്ചേ കിടത്താവൂന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് .അവന്‍ ബെഡ് മൂത്രത്തില്‍ മുക്കിയത് കണ്ടോ..”ഞങ്ങള്‍ സിറ്റിംഗ് റൂമില്‍ പഴയൊരു ബെഡില്‍ നിലത്തായിരുന്നു കിടക്കാറ്.അവരുടെ റൂമില്‍ ഞങ്ങള്‍ കേറാറുമില്ല..ഒരു കാരണം കിട്ടിയ സന്തോഷത്തോടെ അയാളെന്നെ നിലത്തിട്ടു ചവിട്ടി ഞെരിച്ചു . ബഹളം കേട്ടു ഉണര്‍ന്ന വാവ നിലവിളിച്ചുകൊണ്ട് അയാളെ തടുക്കാന്‍ ശ്രമിച്ചു .അയാളവനെ ദൂരേക്ക് തട്ടിയെറിഞ്ഞു .അവന്‍ ബോധം കെട്ടുകാണും .അമ്മ ഉറങ്ങുകയാണോ ? അമ്മേ അമ്മേന്ന് ഞാന്‍ പ്രാണവേദനയോടെ കരഞ്ഞിട്ടും ഒരു മറുപടിയും ഉണ്ടായില്ല .ക്രൌര്യം ചുവപ്പിച്ച കണ്ണുകളോടെ അയാള്‍ വീണ്ടും അടുത്തെത്തി .ഒരു പ്രാണിയെയെന്നോണം എന്നെ തൂക്കിയെടുത്തു. പിന്നെ ചുമരിലേക്ക് ആഞ്ഞെറിഞ്ഞു .തല പിളരുന്ന ശബ്ദമാവാം ഞാനവസാനം കേട്ടത് .ചോരയുടെ പശയുള്ള ചൂടാവണം എന്നെ തൊട്ടത്. ആ വേദനയുടെ ആഴം! അതെന്നെ ബോധക്കേടിന്‍റെ പൊട്ടക്കിണറ്റിലേക്കെറിഞ്ഞു. പിന്നെ ..പിന്നെ..

എന്‍റെ വാവയ്ക്ക് എന്തേലും പറ്റിയോ ആവോ .ഞങ്ങളന്ന്‍ ഒന്നും കഴിച്ചിരുന്നില്ല .സ്കൂള്‍ ഉണ്ടായിരുന്നേല്‍ അവിടുന്ന്‍ കിട്ടുന്നത് വാവയ്ക്കും കൊടുക്കാമായിരുന്നു .ഞങ്ങളെ ഒറ്റയ്ക്കാക്കി കറങ്ങാന്‍ പോവല്‍ അയാളുടെയും അമ്മയുടെയും പതിവായിരുന്നു . ഹോട്ടലില്‍ നിന്ന് തിന്ന് കുടിച്ച് കാലുറയ്ക്കാതെ വന്ന അവര്‍ ഒരിക്കലും ചോദിച്ചില്ല , ഞങ്ങള്‍ എന്തേലും കഴിച്ചോ എന്ന്. അടുക്കളയില്‍ ഒരു ബിസ്ക്കറ്റ് പോലും കാണില്ല .ക്ലാസില്‍ കുട്ടികളുടെ സ്നാക്ബോക്സില്‍ നിന്ന് എത്ര തവണ കട്ട് തിന്നാന്‍ തോന്നിയിട്ടുണ്ടെന്നോ .പപ്പയെ കരുതി ഞാനാ വിചാരത്തെ അമര്‍ത്തും. കക്കുന്നവര്‍ ചീത്തയാണെന്ന് പപ്പാ പറഞ്ഞിട്ടുണ്ട് .എത്ര പട്ടിണിദിനങ്ങള്‍ ..പപ്പാ ആകാശത്തു നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും .എന്തിനായിരിക്കും ഞങ്ങളെ ഏതു നേരവും തല്ലുന്ന ആ ദുഷ്ടനെ അമ്മ കൂട്ടാക്കിയത്?

ഭാര്യ  :-അമ്മയുടെയും അച്ഛന്‍റെയും വഴക്കിലേക്കാണ് ഞാന്‍ പിറന്നു വീണത് .ഓര്‍മ എത്തിയതില്‍ പിന്നെ അവരുടെ കശപിശയേ കണ്ടിട്ടുള്ളൂ .ശരിക്ക് ധാരണ ഉറച്ചപ്പോഴേക്കും വിവാഹമോചനത്തിലൂടെ അവര്‍ പരസ്പരം രക്ഷപ്പെട്ടിരുന്നു .ചെറുതാവുമ്പോ ക്ലാസിലെ കുട്ടികളെപ്പോലെ സ്നേഹമുള്ള അച്ഛനെയും അമ്മയെയും എവിടുന്നെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ചിരുന്നു .മനുഷ്യബാല്യം മാത്രം നെടുനാള്‍ മറ്റുള്ളവരുടെ ആശ്രയത്തില്‍ ആണല്ലോ .അത്  ചുടുന്ന വെയിലാണെങ്കിലും സഹിക്കതന്നെ ..നിരന്തരം തര്‍ക്കിച്ചും പോരടിച്ചും അച്ഛന്‍റെ സ്നേഹം നേടാം എന്നാവാം അമ്മ കരുതിയത് ,ഈ ഭൂമിയില്‍ സ്നേഹം എന്നൊന്നില്ലെന്ന് മനസ്സിലാവാന്‍ എത്ര കാലമെടുത്തു .ഓരോരുത്തരും മടുപ്പോടെ തങ്ങളുടെ വേഷങ്ങള്‍ ആടിത്തീര്‍ക്കുന്ന ഒരു കോമാളിനാടകം .
അമ്മ ദൂരെ ജോലിസ്ഥലത്തായതിനാല്‍ അമ്മൂമ്മയുടെ കൂടെ തറവാട്ടിലായിരുന്നു എന്‍റെ ജീവിതം .ആരോടും കൂട്ടില്ലാതെ , എല്ലാവരോടുമുള്ള പകയും വെറുപ്പും എന്‍റെ ഉള്ളിലേക്ക് തന്നെ തുപ്പിക്കൊണ്ട് ഞാന്‍ കഴിഞ്ഞു പോന്നു .ക്ലാസില്‍ ഒന്നാംസ്ഥാനക്കാരിയായിട്ടും ആരും അഭിനന്ദിക്കാന്‍ ഉണ്ടായിരുന്നില്ല .അമ്മയാകട്ടെ മറ്റൊരു വിവാഹത്തിന്‍റെ കൂടാരത്തില്‍ എത്തിപ്പെട്ടിരുന്നു .അത്രമേല്‍ ഒറ്റയ്ക്കായ ഒരു പെണ്‍കുട്ടി ..ഏകാന്തതയുടെ ചിതല്‍പുറ്റ് എനിക്ക് ചുറ്റും കൂടുതല്‍ ദൃഡമായി. ആരെങ്കിലും അതിലൊന്ന് തട്ടിയാല്‍ മതി , ഞാന്‍ പത്തി വിടര്‍ത്തി ചീറ്റാന്‍ ..പകയായിരുന്നു മനസ്സിന്‍റെ അടുപ്പില്‍ ഏതു നേരവും തിളച്ചു പൊങ്ങിയത് . ആരെയും എനിക്കിഷ്ടമായിരുന്നില്ല , ആരെയും ..

ഒരുപാട് നേര്‍ച്ചകള്‍ക്ക് ശേഷമാണ് ആദ്യകുഞ്ഞ്‌ പിറന്നത് .ഭര്‍ത്താവ് നല്ലവനായിരുന്നു .എന്നോട് രമ്യതയിലായിരുന്നു . എന്നിട്ടും ഉള്ളിന്‍റെയുള്ളില്‍ ഒരു അകല്‍ച്ച തോന്നിയിരുന്നു എപ്പോഴും . എനിക്ക് തുല്യതയുള്ള ഒരാള്‍ വേണമായിരുന്നു , പോരടിക്കാന്‍ , പകയോടെ സ്നേഹിക്കാന്‍ ..തണുത്ത ജലം പോലെയുള്ള മനുഷ്യരെ വെറുപ്പായിരുന്നു എനിക്ക് ..യാതൊരു അനക്കവുമില്ലാതെ കെട്ടിക്കിടയ്ക്കുന്ന വെള്ളം എന്തിനു കൊള്ളാം ..വെള്ളം എപ്പോഴും ഓജസ്സോടെ ഒഴുകണം ..അതാണ്‌ അതിന്‍റെ ജീവന്‍ ..പാമ്പിന്‍റെ സ്നേഹമാവാം ഞാനാശിച്ചത്, വിഷപ്പല്ല് ഉള്ളിലൊതുക്കി പ്രേമത്തോടെ ചുറ്റി വരിയുന്ന കരിമൂര്‍ഖന്‍ ..

അയാള്‍ മരിക്കുന്നതിനു മൂന്നു മാസം മുമ്പേ ഞങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു . ഏട്ടന്‍റെ മധുരമുള്ള മെസേജുകളും കോളുകളും എന്നെ ശര്‍ക്കരഭരണിയില്‍ പെട്ട ഈച്ചയെപ്പോലെ ഉന്മത്തയാക്കി . സ്നേഹത്തേന്‍ എന്‍റെ ഉള്ളില്‍ ഒഴുകി നിറഞ്ഞു .മുന്നിലുള്ള പ്രതിബന്ധത്തെ ചൊല്ലിയായിരുന്നു ഏട്ടന്‍  എപ്പോഴും വഴക്കടിച്ചത് .ഹാര്‍ട്ട് അറ്റാക്ക് എന്ന മാന്ത്രികവാക്ക് എന്തു വലിയൊരു കള്ളത്തെയാണ് പൊതിഞ്ഞു പിടിച്ചത് .ഇരുള്‍ പല അസത്യങ്ങളെയും മൂടി വെക്കുമ്പോലെ...ഈശ്വരാ ..ഒന്നും വേണ്ടിയിരുന്നില്ല ..

പരസ്പരം വേദനിപ്പിക്കല്‍ ഞങ്ങള്‍ക്ക് രസമായിരുന്നു . ഞങ്ങള്‍ സാഡിസ്റ്റുകള്‍ ആയത് കൊണ്ടാണോ അത്? അങ്കക്കോഴികളെപ്പോലെ ഞങ്ങള്‍ പോരടിച്ചു . അതിനിടെ കോഴിക്കുഞ്ഞുങ്ങളെ ആര് ശ്രദ്ധിക്കാന്‍? അവയെ കൊത്തിയാട്ടാനായിരുന്നു ഏട്ടന്‍ എപ്പോഴും ശ്രമിച്ചത് . “ശല്യങ്ങള്‍ , അവരുടെ പേരില്‍ നിന്‍റെ കിഴങ്ങന്‍ ഭര്‍ത്താവ് ഇട്ടതെല്ലാം എന്‍റെ കയ്യില്‍ എത്തിയില്ലേ? ഇനിയും എന്തിനാണ് അവരെ തൂക്കി നടക്കുന്നത്? ഒന്നുകില്‍ നിന്‍റെ വീട്ടില്‍ വിട് , അല്ലേല്‍ എവിടേലും കൊണ്ട് കള..”ഏട്ടന്‍ കലി തുള്ളിക്കൊണ്ട് ഏതു നേരവും പറഞ്ഞോണ്ടിരിക്കും . കോഴിക്കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ അധികം സ്ഥലം വേണ്ടല്ലോ , കുറെ ഭക്ഷണവും വേണ്ട ..അതായിരുന്നു എന്‍റെ ചിന്ത .എങ്ങനേലും വളര്‍ന്നുകൊള്ളും..

അവരെ തല്ലിച്ചതച്ചാല്‍ പിന്നെ ഏട്ടനൊരു തത്വം പറച്ചിലുണ്ട് –“ഈ ലോകം അത്ര സുഖം ഒന്നും ഉള്ളതല്ല എന്നു നിന്‍റെ മക്കള്‍ മനസ്സിലാക്കണം .അങ്ങനൊരു തിരിച്ചറിവോടെ വളരണത് വളരെ നല്ലതാ .” ശരിയാവാം .അലമുറയിടുന്ന അവരെ നോക്കിക്കൊണ്ട് ഞാന്‍ ചിന്തിക്കും .രാപ്പകലെന്നില്ലാതെ മക്കളെ ഒറ്റയ്ക്കിട്ട് പോകുന്നതിനും എട്ടന് ന്യായമുണ്ട് –“നല്ല ധൈര്യത്തില് വളരാന്‍ ഇതൊക്കെ വേണം . ആദ്യമൊക്കെ ഇരുളില്‍ ആരൊക്കെയോ നില്‍പ്പുണ്ടെന്ന് തോന്നും .കഠിനമായി പേടിക്കും .പേടിച്ചു പേടിച്ചേ ആ പേടി മാറൂ . ചെറുതാവുമ്പോ അമ്മേം അച്ഛനും എത്ര തവണ എന്നെ ഒറ്റയ്ക്കാക്കിയിട്ടുണ്ട് .എന്നിട്ട് എനിക്കെന്തേലും പറ്റിയോ?  ലാഭങ്ങള്‍ മാത്രമല്ലേ മൊത്തം. നിന്‍റെ കഴുത്തില്‍ ഒരു താലി പോലും കെട്ടാതെ തന്നെ നിന്‍റെ മക്കടെ പേരിലുള്ള പണം എന്‍റെ കയ്യില്‍ എത്തിയില്ലേ? നീയറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ എന്‍റെ ഉള്ളിലുണ്ട് .ആത്മഹത്യകള്‍ , കൊലകള്‍ , അതിലെല്ലാം എന്‍റെ ചരടുവലികള്‍ ..ഒന്നും നീയറിയില്ല .” അത് പറഞ്ഞയാള്‍ എന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു . കൊല്ലുകയാണെന്നാണ് ഞാന്‍ കരുതിയത് .എന്നേലും കൊല്ലപ്പെടാം എന്നതിന്‍റെ സൂചനയായിരുന്നു അത്.

എന്‍റെ മൂത്ത കുഞ്ഞ് മരിച്ചതിന് ഫെയിസ് ബുക്കും വാട്സ് ആപ്പും യു ട്യൂബുമൊക്കെ എന്തിനാണ് നിലവിളിക്കുന്നത്? എനിക്കില്ലാത്ത ദെണ്ണം അവര്‍ക്കെന്തിനാ? ചെറുപ്പത്തില്‍ അമ്മാമന്മാര്‍ എത്ര അടിച്ചു എന്നെ .അമ്മൂമ്മ എത്ര വഴക്ക് പറഞ്ഞു .ആരേലും ഉണ്ടായിരുന്നോ എനിക്ക് വേണ്ടി ന്യായം പറയാന്‍ . ഞാന്‍ പ്രസവിച്ച മക്കളില്‍ നാട്ടുകാര്‍ക്കെന്താണ് കാര്യം?

ആദ്യമൊക്കെ എന്തു സ്നേഹായിരുന്നു എട്ടന് മക്കളോട് . എപ്പഴും അവരുടെ ഫോട്ടോ എടുക്കലും എഫ് ബിയില്‍ ഇടലും ..എന്തു ഭംഗിയാ നിന്‍റെ മക്കളെന്നു മുമ്പെത്ര തവണ പറഞ്ഞിരുന്നു .ഞാന്‍ സ്നേഹിച്ച ആ മനുഷ്യന്‍ തന്നെയോ ഇത്? ആ അട്ടഹാസങ്ങള്‍ രാക്ഷസസ്വരം പോലുണ്ട് . ശരിക്കും വിശ്വസിച്ചിരുന്നു , സ്നേഹമെന്നാല്‍ അയാളാണെന്ന് . മരവിച്ചു പോയി മനസ്സ് .ഈ അനീതികള്‍ , ഈ ഭേദ്യങ്ങള്‍ , മരുഭൂപോലുള്ള ജീവിതം ..ഒന്നു കരഞ്ഞിട്ട് കാലമെത്രയായി ..ഹൊ! ദൈവമേ!

സാക്ഷി :-മൂന്നു തുണ്ടം തുണിയില്‍ പൊതിയപ്പെടാന്‍ വേണ്ടിയാണോ ആ കുഞ്ഞ് ഇത്രയും വേദനകളും യാതനകളും സഹിച്ചത്?അവന്‍റെ ബുക്കില്‍ അവന്‍ വരച്ച എത്ര ചിത്രങ്ങളാണ് .അവര്‍ക്ക് ഉമ്മ കൊടുക്കുന്ന , ചോറ് കൊടുക്കുന്ന , കുളിപ്പിക്കുന്ന അവരുടെ പപ്പയുടെ രൂപം അവന്‍റെ പെന്‍സില്‍ കുത്തി വരച്ചത് എത്ര വടിവിലാണ് . . .പിന്നെ പപ്പയോടൊപ്പം നില്‍ക്കുന്ന ,പഴകിത്തുടങ്ങിയ കുറെ ഫോട്ടോകള്‍ .പിറന്നാളിന് കേക്ക് മുറിക്കുന്നത് , ടൂര്‍ പോകുന്നത് ,ചോറൂണിന് എടുത്തത് ,എഴുത്തിനിരുത്തിയതിന്‍റെ തിളങ്ങുന്ന ഓര്‍മകള്‍ ..സന്തോഷത്തിളക്കം മാത്രമായിരുന്നു ആ ചിത്രങ്ങള്‍ .
മറ്റൊരു കുഞ്ഞ്പുസ്തകം കണ്ണീരാല്‍ നനഞ്ഞതായിരുന്നു .ദിവസവും കിട്ടുന്ന അടിയുടെയും ഇടിയുടെയും നീതികേടുകളുടെയും കണക്കുകള്‍ അവന് അറിയാവുന്ന അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു .ഒന്നാം ക്ലാസുകാരനായ ,പ്രതിഭാശാലിയായ ആ  കുഞ്ഞ് ഒറ്റനിമിഷം കൊണ്ടാണ് ആനന്ദങ്ങളുടെ വെണ്‍മേഘങ്ങളില്‍ നിന്ന് ദുരിതങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് ഉരുണ്ടു വീണത്. പ്രാണിയെപ്പോലെ ഞെരിഞ്ഞമര്‍ന്നത്. അവന്‍റെ മൌനത്തില്‍ ഒരു പാട് പരാതികള്‍ ഒച്ച വെച്ചു ,തീരാത്ത സംശയങ്ങള്‍ കലപില കൂട്ടി .വിശപ്പ് വയറിനെ കാര്‍ന്ന് തിന്നുമ്പോഴൊക്കെ പപ്പാ തന്ന രുചിയോര്‍മ്മകള്‍ അവന്‍റെ കണ്ണില്‍ നിറഞ്ഞു കവിഞ്ഞു .
കല്ല്‌ പോലിരിക്കുന്ന അമ്മമാര്‍ , യാതൊരു കൂസലുമില്ലാതെ പുതിയ ഇരകളെ തേടുന്ന എട്ടുകാലിജന്മങ്ങള്‍ , നോക്കൂ , ഇത് സ്മരണകളുടെ മ്യൂസിയമാണ് .ഇവിടെ ചിത്രങ്ങള്‍ക്ക് പഞ്ഞമില്ല , കഥകള്‍ക്ക് ക്ഷാമമില്ല .കയ്ക്കുന്നതും  ,മധുരിക്കുന്നതുമായ  ഓര്‍മകള്‍ ..അതത്രെ മനുഷ്യര്‍ .ഇനിയും കഥകള്‍ ജനിക്കും , തുടരും , തുടര്‍ന്നുകൊണ്ടേയിരിക്കും ...