Pages

2016 ജനുവരി 31, ഞായറാഴ്‌ച

പുതുപാഠങ്ങള്‍{കഥ}






 ഞങ്ങളുടെ ക്ലാസ്അധ്യാപിക മമ്ത മിസ്സ്‌ ഈയിടെയാണ് വന്നത്..പുസ്തകങ്ങള്‍ ആ വര്‍ഷം മാറിയത്കൊണ്ട് കിട്ടാന്‍ താമസിച്ചിരുന്നു –
“നമ്മുടെ രാഷ്ട്രപിതാവ് ആര്?”
അവര്‍ വന്ന ഉടനെ ഉച്ചത്തില്‍ ചോദിച്ചു. അനാവശ്യമായ പേടിപ്പെടുത്തുന്ന ഒരു ഗൌരവം അവരുടെ മുഖത്തെ ആവരണം ചെയ്തിരുന്നു. അവര്‍ അനിലിനു നേരെ വിരല്‍ ചൂണ്ടി.

“ഗാന്ധിജി-“

ഒട്ടൊരു പതര്‍ച്ചയോടെ അവന്‍ പറഞ്ഞു തീര്‍ന്നതും ച്ലീം ച്ലീം ശബ്ദത്തോടെ ചൂരല്‍ അവന്‍റെ മുതുകിലേക്ക് വീണു..മനോജ്‌ ,ദേവിക ,അരുണ്‍ എല്ലാവരും പകച്ച കണ്ണുകളോടെ ആവര്‍ത്തിച്ചു –“ഗാന്ധിജി –“ച്ലീം ച്ലീം –ചൂരല്‍ മേലേക്കും താഴേക്കും ചാടി മറിഞ്ഞു..പരുഷമായ ചൂണ്ടുവിരല്‍ പിന്നെ എന്‍റെ നേരെയായി. എനിക്കേതാണ്ട് കാര്യങ്ങള്‍ പിടികിട്ടിയിരുന്നു..പാഠങ്ങള്‍ മാറിയത് പാവം ഇവരൊന്നും അറിഞ്ഞിട്ടില്ല.

“ഗോഡ്സെ-“

ഭവ്യതയോടെ ഞാന്‍ പറഞ്ഞു .

“വെരിഗുഡ്”-പരുക്കന്‍ശബ്ദം ക്ലാസ്സില്‍ പ്രകമ്പനമായി.

“നമ്മുടെ ദേശീയമൃഗം?”-അടുത്ത ചോദ്യം മൂര്‍ച്ചയോടെ തിളങ്ങി .ഇത്തവണ ആരും അടി വാങ്ങിയില്ല .കാര്യങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കുന്ന ബുദ്ധിമാന്മാരായിരുന്നു ഞങ്ങള്‍.

“പശു”- രവീണ്‍ ഉറക്കെ പറഞ്ഞു .

“വെരിഗുഡ് ,വെരിഗുഡ്”-പരുപരുത്ത ശബ്ദം വീണ്ടും നിശ്ശബ്ദതയെ മാന്തിക്കീറി .

“ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരികള്‍?”

“ഹിറ്റ്‌ലര്‍, മുസ്സോളനി...”-ചോദ്യങ്ങളേക്കാള്‍ വേഗത്തില്‍ ഉത്തരങ്ങള്‍ കിലുങ്ങി വീണു..ടീച്ചര്‍ പ്രസന്നയായി..കല്ലുമുഖം ഒട്ടൊന്നു മൃദുലമായി..അവര്‍ ബോര്‍ഡില്‍ ഹെഡിംഗ് എഴുതി 

–“ഹിറ്റ്ലര്‍-ഭരണപരിഷ്കാരങ്ങള്‍”-

“സൈലന്‍സ്”- മേശമേല്‍ ഭീകരമായി അടിച്ചുകൊണ്ട് അവര്‍ അലറി ..”ചരിത്രമാണ് ഒരാളെ നന്നാക്കുന്നതും ചീത്തയാക്കുന്നതും ..ഇതു വരെ നിങ്ങള്‍ കേട്ടതല്ല ശരി ഇനി കേള്‍ക്കാന്‍ പോകുന്നതാണ്..ചരിത്രം നമുക്ക് ചില പാഠങ്ങളും തരുന്നുണ്ട് –

+ഭൂരിപക്ഷത്തിന് അടിപ്പെട്ട് അഭിപ്രായങ്ങളില്ലാതെ ജീവിക്കലാണ് ഉത്തമം .

+ഒരു സാഹചര്യത്തിലും വിമര്‍ശിക്കാതിരിക്കുക എന്നതാണ് ബുദ്ധി

+ഒഴുക്കിനൊത്ത് നീന്താന്‍ കഴിയണം

+മുയലുകള്‍ ഉറങ്ങിപ്പോകുമ്പോള്‍ മാത്രമാണ് ആമകള്‍ ജയിക്കുന്നത്..ഭൂരിപക്ഷമായ മുയലുകള്‍ അതുകൊണ്ട് എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.

+ഇതിഹാസങ്ങളോളം ശാസ്ത്രം മറ്റൊന്നിലുമില്ല .ശാസ്ത്രം പോലും അവയുടെ വെറും സന്തതി മാത്രമാണ് ..

വീണ്ടും ഹിറ്റ്ലറിലേക്ക് തിരിച്ചു വരാം .എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം?”

അവരുടെ ശബ്ദം മാത്രം ക്ലാസ്സില്‍ അലയടിച്ചു .ഉറക്കം നടിച്ചിരിക്കുന്ന ആ ചൂരല്‍ ഏതു നേരവും ചാടിയെണീക്കുമെന്നും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിക്കുമെന്നും ഞങ്ങള്‍ ഭയന്നു.അടി കിട്ടിയവര്‍ ചോര പൊടിയുന്ന ചുവന്ന തിണര്‍പ്പുകളോടെ പതുക്കെ തേങ്ങി .ഈ കാലത്തിനിടക്ക് ഇത്രയും ശിക്ഷിക്കുന്ന പരുക്കന്‍ശബ്ദമുള്ള ഒരു അധ്യാപിക വന്നിട്ടുണ്ടായിരുന്നില്ല..

അവര്‍ തുടര്‍ന്നു –“എന്താണ് ഹിറ്റ്ലര്‍ ചെയ്ത കുറ്റം ?  -സ്വദേശികളായ ഭൂരിപക്ഷത്തിന് നല്ല ജീവിതം ഉറപ്പാക്കിയതോ? കുടിയേറ്റക്കാരായ സങ്കരരക്തക്കാരെ ഉന്മൂലനം ചെയ്യല്‍ മാത്രമായിരുന്നു അതിനുള്ള ഏകപോംവഴി.പിന്നെങ്ങനെ അതൊരു കുറ്റമാകും?”-
അവസാനവരി ഒരു ആക്രോശമായി ഞങ്ങളുടെ മേല്‍ പതിച്ചു..അവര്‍ തുടര്‍ന്നു –“അതെ, അദ്ദേഹം മഹാനായിരുന്നു. നിങ്ങള്‍ അറിഞ്ഞവരല്ല മഹാന്മാര്‍ ,ഇനി അറിയാനുള്ളവരാണ്..”
.............................................................   .....................................................................

അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സില്‍ ഒരു അടിപിടിയുണ്ടായി..എന്‍റെ തൊട്ടിരിക്കുന്ന അബുവിനോട് ഞാന്‍ കടുപ്പിച്ചു ചോദിച്ചു –“നിങ്ങളെന്തിനാ ഞങ്ങളുടെ നാട്ടില്‍ നില്‍ക്കുന്നത്?നിങ്ങളെന്താ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകാത്തത്?”
വളരെ പെട്ടെന്ന് തന്നെ ക്ലാസ് രണ്ടു ചേരിയായി .അവനെ അനുകൂലിക്കുന്നവര്‍ വളരെ കുറവായിരുന്നു..വീട്ടിലേക്ക് വഴിയറിയാതെ ഉഴറുന്നവനെപ്പോലെ അവന്‍ മോങ്ങിക്കൊണ്ടിരുന്നു. ടീച്ചര്‍ ഇതറിഞ്ഞപ്പോഴാകട്ടെ അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു –“ഇവര്‍ പറഞ്ഞത് ശരി തന്നെയല്ലേ?നിന്‍റെ വീട്ടുകാര്‍ എന്തുകൊണ്ടിതേപ്പറ്റി ചിന്തിക്കുന്നില്ല?”
അവന്‍ വിളറി വെളുത്ത് ഉത്തരം മുട്ടി ഇരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ വിജയികളായി അവനെ തുറിച്ചു നോക്കി .. അവന്‍റെ കൂട്ടുകാരന്‍ സുല്‍ത്താനെക്കുറിച്ചും ഞങ്ങള്‍ക്ക് പരാതിയുണ്ട്.മൃഗങ്ങളെ അറുത്തു തിന്നുന്ന മ്ലേച്ഛന്മാര്‍..മ്ലേച്ഛരക്തം തീര്‍ച്ചയായും കറുത്ത് കൊഴുത്തതായിരിക്കും..അത് പരിശോധിക്കാന്‍ ഒരു ബ്ലേഡ് ഞങ്ങള്‍ എപ്പോഴും കയ്യില്‍ വെച്ചു..അവസരം എപ്പഴാണ് വരികയെന്ന് പറയാനാവില്ലല്ലോ ..

ഞങ്ങളുടെ അധ്യാപികയുടെ മഹത്വം എത്ര വര്‍ണിച്ചാലും തീരുന്നതല്ല .എത്രയെത്ര തെറ്റുകളാണ് ഞങ്ങള്‍ ശരികളായി ധരിച്ചിരുന്നത്..വലിയ കണ്ണുകളുള്ള ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ദൈവമേ ഞങ്ങള്‍ ശരിക്കും ഇരുളില്‍ ആണ്ടു പോയേനെ .....


10 അഭിപ്രായങ്ങൾ:

  1. ചിലർ ഈ ദിനങ്ങൾ സ്വപ്നം കാണുന്നുണ്ടെന്നത് രഹസ്യമല്ല

    മറുപടിഇല്ലാതാക്കൂ
  2. സാധാരണയില്‍ നിന്ന് വ്യത്യസ്തം....ഏറെ ഇഷ്ടമായി....ചരിത്രം മാറി...പുസ്തകങ്ങള്‍ മാറി....

    മറുപടിഇല്ലാതാക്കൂ
  3. ഇക്കഥയിലെ ദുരന്തം സംഭവിയ്ക്കാതിരിയ്ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. താല്‍ക്കാലിക ഭ്രമത്തില്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും,സത്യംതന്നേ ജയിക്കും!
    സത്യമേവ ജയതേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ