Pages

2022, ഡിസംബർ 5, തിങ്കളാഴ്‌ച

ചിരകലാമിത്രങ്ങൾ(കഥ)



ശരീഫ മണ്ണിശ്ശേരി


രോഗക്കിടക്കയിൽ , ഓർമകളുടെ കയങ്ങളിലൂടെ മുങ്ങിത്താഴുമ്പോഴാണ് അവൾ ഒരു അശരീരി കേട്ടത്.


"ഞാൻ നിന്നെ ഒരിക്കലും വിട്ടു പോവില്ല. നീയെത്ര മരുന്ന് കഴിച്ചിട്ടെന്ത്? ഒറ്റക്കായിപ്പോയതല്ലേ? ഞാനെങ്കിലും തുണ വേണ്ടേ? ഹീ ഹീ ഹീ.." 


നിഴൽ പോലൊരു രൂപം അവളെ നോക്കി ഊറിച്ചിരിച്ചു. 


"ആരാണ് നീ?" മടുപ്പോടെ അവൾ അതിനെ നോക്കി


"രോഗമെന്ന മന്ത്രികനാണ് ഞാൻ.എന്റെ കൈച്ചൂടറിയാതെ ഒരാളെങ്കിലും  ഈ ഭൂമി വിട്ടു പോയിട്ടുണ്ടോ? ഹീ ഹീ ഹീ". അവൻ വീണ്ടും പരിഹാസത്തിന്റെ തുപ്പൽ തെറിപ്പിച്ചു.


" ഇങ്ങനെയാണോ തണിയാവുന്നത്? കൊല്ലങ്ങളായി നീയെന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കൈകാലുകളെ ചങ്ങലക്കിടുന്നു. വേദനയില്ലാതെ ഒരടി നടക്കാൻ ഞാനെത്ര ആഗ്രഹിക്കുന്നു. "


അവൾ കണ്ണീരോടെ രോഗത്തിന്റെ ചെമ്പിച്ച തലമുടിയിലേക്കും വികൃതമായ മുഖത്തേക്കും മാറി മാറി നോക്കി. 


"ദുഃഖവും രോഗവും മാത്രമാണ് സത്യം. സുഖങ്ങൾ മേലെ കിടക്കുന്ന പാട മാത്രമാണ്. അതൊന്നു നീങ്ങുമ്പോഴേക്കും സ്ഥായിയായ വ്യസനം അടിയിൽ കുസൃതിച്ചിരി ചിരിക്കുന്നത് ഏവർക്കും കാണാനാകും." രോഗം ഒരു ദാർശനികനെപ്പോലെ പ്രതിവചിച്ചു. 


"എന്തിനാവും നീ സൃഷ്ടിക്കപ്പെട്ടത്? എന്തെല്ലാം  വൈവിധ്യങ്ങളിൽ ആണ് നീ." അവൾ അത്ഭുതത്തോടെ അവനെ തൊട്ടു.


"അതെ, ചില നേരം ക്യാൻസർ. മറ്റു ചിലപ്പോൾ സിറോസിസ്....ഇപ്പോഴും പുതിയ പുതിയ പേരുകൾ എനിക്കായി കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഹീ ഹീ ഹീ.."


"ഈ വേദന പങ്കിടാനെങ്കിലും ഒരാൾ വന്നെങ്കിൽ! ഹാവൂ, സഹിക്കാൻ വയ്യല്ലോ.."

അവൾ നീര് വന്ന്‌ വീർത്ത കൈകാലുകളെ ഒന്നു അനക്കാൻ കഠിനമായി യത്നിച്ചു.


"വേദന പങ്കിടാൻ ഒരാളും വരില്ലെന്ന് നിനക്കറിയില്ലേ? മനുഷ്യനായി പിറക്കുന്നത് വലിയ ദൗർഭാഗ്യം തന്നെ. ഇനി മരിച്ചു ചെന്നാലോ ദണ്ഡന മുറകളുമായി കാത്തിരിപ്പല്ലേ ദൈവം അവിടെയും? അങ്ങനെയല്ലേ നിങ്ങളുടെ മതങ്ങൾ പറയുന്നത്? "


"അതെ, അതാലോചിക്കുമ്പോ പേടി എന്നെ കടിച്ചു പറിക്കാ..ചെകുത്താനും കടലിനും ഇടയിലാണ് മനുഷ്യാവസ്ഥ. തീർച്ചയില്ലാത്ത കുറെ ദർശനങ്ങൾ സദാ അവനെ വരിഞ്ഞു കെട്ടുന്നു. സങ്കടവും ഭാഗ്യക്കേടുകളും വേറെയും. അതിനിടെ സന്തോഷനിമിഷങ്ങൾ! ഹാ! അതെത്ര ചപലമാണ്. എത്ര തുച്ഛമാണ്.."


രോഗത്താൽ അവളുടെ കൈവിരലുകൾ വളഞ്ഞു പോയിരുന്നു. ഒരേ ഉറവയിൽ നിന്ന്  തെറ്റി പ്പിരിഞ്ഞ കൈവഴികളെപ്പോലെ അവ മുഖം തിരിച്ചു നിന്നു. ഒന്നെണീക്കുക, ഇത്തിരി നടക്കുക കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക...ശരീരത്തിൽ കല്ല് പോലെ ഉറച്ചു പോയ നീര് അവളുടെ കുഞ്ഞുകുഞ്ഞു  ആഗ്രഹങ്ങളെപ്പോലും തച്ചുടച്ചു. ഇവളാണ്, ശയ്യയോട് ഒട്ടിപ്പോയ ഈ വികൃതരൂപമാണ് പണ്ട് ഒടുങ്ങാത്ത പ്രണയത്തിന് ആശിച്ചിരുന്നത്. ഇവളാണ്   പണ്ട് കഥകളും കവിതകളും എഴുതിയിരുന്നത്. ഓരോരോ കാലത്ത് ഓരോന്നാണ് മനുഷ്യന്റെ കൊതി. യൗവനത്തിൽ പ്രണയമാണെങ്കിൽ വാർധക്യത്തിൽ ഒന്നെഴുന്നാൽക്കാനായിരിക്കും. ആരുടെയും സഹായമില്ലാതെ ഒന്നു മൂത്രമൊഴിക്കാനായിരിക്കും. "രോഗമേ, മനുഷ്യന്റെ ആഗ്രഹങ്ങളെ നീയെത്ര മാത്രമാണ് പരിഹസിച്ചു കളയുന്നത്.."


അപ്പോൾ മറ്റൊരു നിഴൽ അവളുടെ മുന്നിൽ കൈ കൊട്ടി ആടിപ്പാടാൻ തുടങ്ങി.


"ഇന്ന് നിന്റെയടുത്ത് ഒരു പത്രക്കാരൻ വരും. ഒരു കാലത്ത് നന്നായി എഴുതിയിരുന്ന, ഇന്ന് ആരുടെയും ഓർമയിൽ പോലും ഇല്ലാത്ത എഴുത്തുകാരിയെ തേടി. പക്ഷേ അവന്  നിന്റെ ഇന്റർവ്യൂ പൂർത്തീകരിക്കാനാവില്ല. അപ്പോഴേക്കും അവൻ ഇറ്റ് ശ്വാസത്തിന് വേണ്ടി ആശുപത്രിയിൽ അടക്കപ്പെടും. അങ്ങനെ ഭാഗ്യത്തിന്റെ അവസാനതരിയെയും വിധിയായ ഞാൻ നിന്നിൽ നിന്ന് തിരിച്ചു വിടും. ഹാ ഹാ ഹാ.."

അവളുടെ ഇടതുചെവിയിൽ ആ നിഴലിന്റെ അട്ടഹാസം മുഴങ്ങി. 

"ഇന്ന് എന്റെ ചുറ്റും നിഴലുകൾ നാടകമാടുകയാണോ?" അവൾ ആരോടെന്നില്ലാതെ പിറുപിറുക്കാൻ തുടങ്ങി.

"രോഗം, വിധി ,മൃതി.ഇത്രയും പഴയ മിത്രങ്ങൾ വേറെ ഉണ്ടോ?" അവൾ നിസ്സംഗം ചിരിച്ചു. "ഒന്നും ആശിച്ചിരുന്നില്ലല്ലോ ഞാൻ. എത്രയെത്ര മോഹങ്ങളെയാണ് വിധി ചവിട്ടിയരച്ചു കളഞ്ഞത്. ഇത്രയേറെ നിന്ദ എന്റെ ആത്മാവ് അർഹിച്ചിരുന്നോ? " 


അവൾ തേങ്ങി ക്കരഞ്ഞപ്പോൾ കോടിയ ചുണ്ടുകൾ ഒന്നൂടെ വിരൂപമായി. 


വിധി അവളുടെ ചുമലിൽ ഇരുന്ന് പുച്ഛത്തോടെ ചുറ്റും നോക്കി. നീർപ്പോള പോലെ നശ്വരനായ ഈ ജീവി. എത്രയാണതിന്റെ നശീകരണത്വര. രോഗങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അവൻ മരണത്തെപ്പോലും തോൽപ്പിച്ചേനെ. എന്നാലും ഈ സ്ത്രീയോട് ദൈവത്തിന് ഇത്രയും പക എന്തുകൊണ്ടായിരിക്കും? പാവം! ബാല്യം മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. യൗവനത്തിലും ഒരു സ്നേഹത്തണലിൽ ഇരുന്നിട്ടില്ല. എല്ലാ നീരുറവകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടപ്പോഴാവും രോഗങ്ങൾ അവളിൽ പല്ലൂകളാഴ്ത്തിയത്. എത്രയെത്ര ദേഹങ്ങളെയാണ് രോഗം കോളനികളാക്കുന്നത്..

ഓരോ ദൈവഹിതം നടപ്പാക്കുമ്പോഴും ആദ്യമൊക്കെ സങ്കടപെയ്ത്താൽ മനസ്സ് കലങ്ങിയിരുന്നു. ഇപ്പോൾ ഒരു അറവുകാരനെപ്പോലെ ചോരയും കണ്ണീരും ശീലമായി. ഭാഗ്യങ്ങളേക്കാൾ കൂടുതലായിരുന്നു നടപ്പാക്കേണ്ട ദുർവിധികൾ. അതുകൊണ്ടാണ് പൊട്ടിച്ചിരിക്കുന്ന കുഞ്ഞിനെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ഓടുന്ന വണ്ടിയുടെ അടിയിലേക്ക് എറിയേണ്ടി വന്നത്. കാറ്റു പോലെ പോകുന്ന യുവാവിനെ ശയ്യാവലംബിയാക്കിയത്. കാർമേഘക്കൂട്ടം പോലെ മുടിയുള്ളവളെ കനത്ത മരുന്നിനാൽ മൊട്ടത്തലച്ചിയാക്കിയത്. 


"ദൈവം, അവൻ എവിടെയാണ്? ഇത്ര നാളും അവൻ ഹൃദയങ്ങളിൽ ആണെന്ന് ഞാൻ കരുതി. എന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാകട്ടെ ഇരുട്ട് മാത്രം കാണുന്നു. ഈ വേദനയാണോ ദൈവം?" 

പിച്ചും പേയും പറഞ്ഞുകൊണ്ട് അവൾ ബോധശൂന്യയായി. 

മരണം കയ്യിലൊരു കുരുക്കുമായി ആശുപത്രി വരാന്തയിലൂടെ കുതിക്കുന്നത്‌ അപ്പോൾ വിധി കണ്ടു. പന്തിന് പിറകെ ഓടുന്ന പൂമ്പാറ്റ പോലൊരു കുഞ്ഞിനെ ചൂണ്ടലിലെന്നോണം അവൻ പൊക്കി ഗുഹ പോലുള്ള തന്റെ വായിലേക്ക് നിക്ഷേപിച്ചു. 


"എന്ത് അനീതിയാണിത്?".

വിധി മൃതിയുടെ പിൻകഴുത്തിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു. "ആ കുഞ്ഞിന്റെ അച്ഛനുമമ്മയും നിലവിളിക്കുന്നത് നീ കേൾക്കുന്നില്ലേ? ആ റൂമിലേക്ക് നോക്ക്. ബോധം കെട്ട്,  വികൃതരൂപിയായ ആ സ്ത്രീ എത്രയായി നിന്നെ കാത്തിരിക്കുന്നു. നീയെങ്കിലും അവളെ സ്നേഹത്തോടെ ചുംബിക്കുമെന്നാണ് ആ പാവം കരുതുന്നത്. അവളുടെ ആത്മാവിനെ ചതഞ്ഞു പോയ ആ ശരീരത്തിൽ നിന്ന് പ്രേമത്തോടെ പാറിച്ചെടുക്കും എന്നാണവൾ പ്രതീക്ഷിക്കുന്നത്. എത്ര കാലമായി അവൾ നിന്നെ വിളിക്കുന്നു. ആരും നോക്കാനില്ലാത്ത അവളെ കൊണ്ട് പോകുന്നതിനു പകരം നീയെന്തിനാണാ കുഞ്ഞിനെ..?"


വിധിയുടെ കറുപ്പും വെളുപ്പും ഇടകലർന്ന വിരലുകളെ മരണം ഊക്കോടെ തട്ടിയെറിഞ്ഞു.


 "ഇളംചോരയാ എനിക്കും പ്രിയം.വളഞ്ഞു തിരിഞ്ഞു പോയ ആ കിളവിയെ ആർക്ക് വേണം? ഇത്ര കാലവും ദൈവവഴികളുടെ ചുഴികളിൽ ആണ്ടു മുങ്ങിയിട്ടും നിനക്ക് സംശയം തീർന്നില്ലേ?  എത്ര യുദ്ധങ്ങൾ, കലാപങ്ങൾ, ദുരന്തങ്ങൾ..ഇതൊക്കെ കണ്ടിട്ടും..നീയെന്നാണ് ഇത്ര അലിവുള്ളവനായത്?" 


വിധിയുടെ കണ്ണുകൾ തുളുമ്പി. ശരിയാണ്.ക്രൂരതയുടെ ഓരോ കുരുക്കിടുമ്പോഴും സ്തുതിക്കാൻ മാത്രം പഠിച്ചിട്ടുള്ള മാലാഖമാർ ദൈവത്തെ വാഴ്ത്തുന്നത് താനെത്ര കണ്ടിരിക്കുന്നു. വിധി തന്റെ ഇരുണ്ട വസ്ത്രം ഒന്നു കുടഞ്ഞു. പഴുതാരകളായും ഞണ്ടുകളായും പൂക്കളായും ദൈവ ഹിതങ്ങൾ അവയുടെ ഉടമകളെത്തേടി കുതിച്ചു പറന്നു. 


എല്ലാം നിഗൂഢമാണ്.ഈ ഞാൻ പോലും. ഇച്ഛാഭംഗത്തോടെ അവൻ ചുറ്റും നോക്കി. മരണം തന്റെ കിങ്കരന്മാരെ നാനാഭാഗത്തേക്കും ഉത്സാഹത്തോടെ പറത്തി വിടുന്നത് അവൻ വെറുപ്പോടെ നോക്കി. മോചനമുണ്ടായിരുന്നെങ്കിൽ! എനിക്കീ നശിച്ച ജോലിയിൽ നിന്ന് മുക്തി ലഭിച്ചെങ്കിൽ! മുട്ടുകുത്തി നിന്നുകൊണ്ടവൻ ആകാശത്തേക്ക് കരങ്ങളുയർത്തി..പിന്നെ വാവിട്ടു നിലവിളിച്ചു..

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

സമരം(കഥ)

 സമരം.(കഥ)

Shareefa mannisseri


ടിവിയിൽ കർഷകരെ അടിച്ചോടിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് മകൻ കൊഞ്ചിക്കൊണ്ട് അടുത്തു വന്നത്.

"എന്തിനാ പോലീസ് ഓൾഡ് മെന്നിനെ അടിക്കുന്നേ?"

ആഹാരം കഴിക്കുന്നേടത്തു നിന്ന് ഓടി വരികയാണ്.ചുണ്ടിൽ  പറ്റിപ്പിടിച്ചിരിക്കുന്ന ചോറും തൈരും.

"ഓൾഡ് മെന്നല്ല. ദേ ആർ ഫാർമേഴ്‌സ്". 

വാർത്ത മര്യാദക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സംശയപ്പെട്ടി തുറന്നു കഴിഞ്ഞു. 

"ആരാ ഫാർമേഴ്‌സ്?"

പ്രതീക്ഷിച്ച ചോദ്യം ഏഴു വയസ്സുകാരനിൽ നിന്ന് കിലുങ്ങി വീണു. 

"നീയിപ്പം ഉണ്ട ചൊറില്ലേ? അതൊക്കെ ഉണ്ടാക്കുന്നത് അവരാ.ചോറ് മാത്രമല്ല, ഗോതമ്പും പച്ചക്കറികളും പഴങ്ങളും ഒക്കെ മണ്ണിൽ കൃഷി ചെയ്തുണ്ടാക്കുന്നത് ഇവരാ. വി ഷുഡ് റെസ്പെക്ട് ദെം."

"ഓ". എല്ലാം മനസ്സിലായെന്ന മട്ടിൽ അവൻ അകത്തേക്കോടി. വിണ്ടു കീറിയ പാദങ്ങൾ മണ്ണിൽ ഉറപ്പിച്ച്, തലപ്പാവണിഞ്ഞ ഒരു കർഷകൻ ഉച്ചത്തിൽ ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കാനും പതിനായിരങ്ങൾ ഏറ്റു ചൊല്ലാനും തുടങ്ങി. ദേശീയ പതാകയേന്തിയ ട്രാക്ടറുകൾ തലങ്ങും വിലങ്ങും ചീറിക്കൊണ്ടിരുന്നു. 

"അഞ്ചു ഡിഗ്രി തണുപ്പാണിവിടെ". ചാനൽ പ്രതിനിധി പറയാൻ തുടങ്ങി. "ഈ കഠിനശീതം സഹിച്ചുകൊണ്ടാണ് പ്രായമായവരും അല്ലാത്തവരുമായ മണ്ണിന്റെ മക്കൾ ഇവിടെ സമരം ചെയ്യുന്നത്. എസി റൂമിലിരുന്ന് ഇതെല്ലാം തമാശയോടെ വീക്ഷിക്കുന്ന മേലാളന്മാർക്ക് ഇവരനുഭവിക്കുന്ന ദുരിതം അശേഷം മനസ്സിലാവില്ല. ഇരമ്പുന്ന പ്രതിഷേധക്കാരെ തടയാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നുണ്ട്. പോലീസിനും പട്ടാളത്തിനും അറിയില്ല, ഇവർ എത്ര വലിയ കണ്ണീർക്കടലുകൾ കടന്നാണ് ഇവിടെ എത്തിയതെന്ന്.."

അയാളുടെ അവതരണം ആരെയും പിടിച്ചുലയ്ക്കും. 

ഓഫീസ് വർക്കുകൾ തീർക്കുന്നതിന് ഞാൻ ലാപ്പിന്റെ മുന്നിലിരുന്നു. കോവിഡ് തുടങ്ങിയത് മുതൽ വർക് അറ്റ് ഹോം ആയതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചിരിപ്പുകാലം കഴിഞ്ഞു പോകുന്നുണ്ട്. ഓരോ കർഷകനും വിട്ടു പോന്ന വീടിന്റെ ചിത്രം മനസ്സിലൂടെ ചിതറി നീങ്ങി. എല്ലാ പണികളും വീട്ടുകാരിയെ ഏൽപ്പിച്ച്, ട്രാക്ടറുമായി പൊരുതാനിറങ്ങിയവർ. അനിശ്ചിതമായി നീണ്ടു പോകുന്ന സമരം. അവന്റെ വീട്ടിൽ വല്ലതും തിന്നാനുണ്ടാകുമോ? അവന്റെ കുട്ടികൾ വിശന്ന് നിലവിളിക്കുകയാവുമോ?.

ഓരോന്നാലോചിച്ചു കണ്ണുകൾ പുകഞ്ഞു. തെരുവിൽ മൂന്നു ദിവസം മുമ്പ് കേട്ട ഒരു പ്രസംഗം പെട്ടെന്ന് ഓർമയിലേക്ക് ഓടി വന്നു. "രാജ്യത്തിന്റെ മൊത്തം വിളകളും കൊമ്പൻ സ്രാവുകൾക്ക് കൈമാറാനുള്ള തന്ത്രമാണ് പുതിയ കാർഷിക ബില്ലുകൾ.അന്നദാതാവിന് അവർ ചില്ലറകൾ എറിഞ്ഞു കൊടുക്കും. വിഡ്ഢികളായ നമ്മൾ ഈ മുതലാളിമാരുടെ സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിൽ .തീ വിലയുള്ള ഓരോ പാക്കറ്റ് ധാന്യത്തിനായി ക്യൂ നിൽക്കും. പണമുള്ളവന് മാത്രം ജീവിക്കാനാവുന്ന ഒരു കെട്ട കാലമാണ് ഇനി വരാൻ പോകുന്നത്. റേഷൻ മുതൽ എല്ലാ സൗജന്യങ്ങളും നിരോധിക്കപ്പെടുന്ന കാലം. ഇനി വരുന്ന യുദ്ധങ്ങൾ, ഓർത്തോളൂ, ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ളതായിരിക്കും."

നെല്ലും വിതയും ഉണ്ടായിരുന്നു പണ്ട് തറവാട്ടിൽ. അച്ഛൻ മണ്ണിന്റെ ഹൃദയം തൊട്ടവനായിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആ സമരത്തിന്റെ മുമ്പിൽ തന്നെ ഇരുന്നേനെ.ഹിന്ദി അറിയില്ല എന്നതൊന്നും മൂപ്പർക്ക് പ്രശ്നം ആവുമായിരുന്നില്ല. 


ഊണുമേശയിൽ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം. ചോറുപാത്രം മറിഞ്ഞു കിടക്കുന്നു. "ഈ ചെക്കന്റെ ഒരു കാര്യം". ഭാര്യ മകനെ നോക്കി ചിരിച്ചു കൊണ്ട് വേസ്റ്റ് പാത്രത്തിലേക്ക് വറ്റുകൾ വാരിയിടുകയാണ്.

എവിടുന്നാണ് കോപം ചാടി വീണതെന്നറിയില്ല.അഞ്ചു വിരലുകൾ അവന്റെ തുടയിൽ പതിഞ്ഞു കിടക്കുന്നത് കണ്ടത് തന്നെ അവന്റെ അലറിക്കരച്ചിൽ കേട്ടപ്പോഴാണ്.


"നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? അവൻ കുഞ്ഞല്ലേ?" 

ഭാര്യ അരിശത്തോടെ തുറിച്ചു നോക്കി.


"അന്നം നിലത്ത് കളഞ്ഞാണോ കളി? നീയൊക്കെ പട്ടിണി അറിഞ്ഞിട്ടുണ്ടോ? അന്നത്തിന്റെ അവകാശം സ്വന്തം കയ്യിൽ നിന്ന് നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഓരോരുത്തർ ചോര ചിന്തി സമരം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?". 


ക്രോധത്താൽ ഞാനാകെ മുറിപ്പെട്ടു.വാക്കുകൾ അവിടവിടെ വിറച്ചു.

"ഓ, ഇന്നത്തെ വാർത്തകാണലിന്റെ സൈഡ് ഇഫക്റ്റാ അല്ലേ? "

കരയുന്ന മകനെ അടുക്കളയിലേക്ക് ഉന്തി നടത്തിക്കൊണ്ട് ഭാര്യ പുച്ഛത്തോടെ ചീറി."എത്ര സീരിയലുണ്ട്. അതൊക്കെ കണ്ടൂടെ? പീഡന വാർത്ത കാരണം എനിക്കിപ്പോ ഇഷ്ടത്തിന് ഒരു ഡ്രസ് ഇടാൻ പറ്റുന്നില്ല.നിങ്ങളെപ്പോലെ വാർത്ത കണ്ട് ഭ്രാന്താകുന്നവർ എന്തിനാ അത് കാണാൻ നിൽക്കുന്നത്? ഇത് നല്ല പാട്.."


അവളെ അടിച്ചു താഴെയിടാനുള്ള അരിശം വന്നെങ്കിലും ഒന്നും മിണ്ടാതെ ലാപ്പിന് മുന്നിലിരുന്നു. ടി വിയിൽ നിന്ന് അപ്പോഴും ലൈവ് മുഴങ്ങിക്കൊണ്ടിരുന്നു, "റാം, ഇപ്പോൾ ഇവിടെ സംഘർഷം കൂടുകയാണ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു കർഷകർ മരണമടഞ്ഞിരിക്കുന്നു. ജഡങ്ങൾ റോഡിൽ കിടത്തി അവർ മുദ്രാവാക്യം മുഴക്കുകയാണ്. 

"വിവാദ ബില്ലുകൾ പിൻവലിക്കുക, കർഷകർക്ക് നീതി ലഭ്യമാക്കുക"..മലയാളത്തിലുള്ള സമരവാക്യങ്ങൾ കേട്ട് ഞാൻ തരിച്ചിരുന്നു. ടിവിയിൽ അച്ഛൻ തലപ്പാവുകാരുടെ കൂടെ ഇരുന്ന് മുഷ്ടി ചുരുട്ടി അലറി വിളിക്കുന്നു. ഞാൻ സ്തബ്ധനായി വായും പൊളിച്ചിരിക്കെ ഭാര്യ റിമോട്ടിനാൽ ആ സമരഭൂമിയെ എന്നിൽ നിന്നും മറച്ചു. വാൾത്തലപ്പുകളായി വാക്കുകൾ അവളിൽ നിന്ന് തെറിച്ചു.

" ഇനിയിവിടെ വാർത്ത വെക്ക്, കാണിച്ചു തരാം. എന്റെ ഒരു ഫോണ് മതി പോലീസ് നിങ്ങളെ തൂക്കിയെടുത്തു കൊണ്ടു പോകാൻ. ഗാർഹികപീഢനം ചില്ലറ കേസല്ല.."

ഭരിക്കുന്നവരുടെ പുച്ഛഭാവത്തോടെ എന്നെ ആകെയൊന്നു നോക്കി അവൾ മകനെ ഉറക്കാൻ കൊണ്ടു പോയി. അവനിഷ്ടപ്പെട്ട ടോം ആൻഡ് ജെറി പോര് മൊബൈലിൽ നിന്ന് കേൾക്കാൻ തുടങ്ങി.

"നിങ്ങൾ അപ്പുറത്തെ റൂമിൽ പൊയ്ക്കോ.എനിക്ക് സീരിയൽ ഇടണം." അവൾ ധിക്കാരത്തോടെ പറഞ്ഞു. ഇനിയും ഒരു വഴക്ക് വയ്യ. ഒന്നും മിണ്ടാതെ അപ്പുറത്തെ മുറിയിലേക്ക് പോകുമ്പോൾ "വിധേയരെല്ലാം മുഷ്ടി ചുരുട്ടുന്ന അന്ന് തകർന്നു വീഴും എല്ലാ ഏകാധിപത്യവും."  എന്ന് അച്ഛൻ ഉള്ളിലിരുന്നു മന്ത്രിച്ചു. പരിഹാസത്തിന്റെ മുള്ളുകൾ കോർത്ത ഒരു ചിരി അച്ഛന്റെ ചുണ്ടുകളെ നീലനിറമാക്കി....

2020, ഡിസംബർ 21, തിങ്കളാഴ്‌ച

നിയോഗവഴികൾ (കഥ)

 

സ്വപ്നത്തിൽ താൻ കസേരകളിയിലായിരുന്നു. വെറും നാലാം ക്ലാസുകാരിയായിട്ടും ഒരു തടിയനെയും രണ്ടു നീളക്കാരെയും തോൽപ്പിച്ചാണ് ഒന്നാംസ്ഥാനം നേടിയെടുത്തത്.

ഉണർന്നപ്പോൾ അതിശയിച്ചു, എത്ര കാലം മുന്നേയുള്ള ഒരു സംഭവമായിരിക്കും അത്. മനസ്സ് ചെറിയ ചെറിയ വിജയങ്ങളെപ്പോലും രഹസ്യമായി താലോലിക്കുന്നുണ്ടാവാം. അതാവും ഇങ്ങനൊരു കിനാവ്. പക്ഷേ പിന്നീട് കണ്ടതൊന്നും അത്ര സുഖകരമായിരുന്നില്ല. തടിച്ച എണ്ണമിനുപ്പുള്ള പാറ്റകൾ നിലത്ത് പരക്കം പായുന്നു. പിന്നെ, സൂചികൾ പൊട്ടിപ്പോയ ഒരു ഘടികാരം റ്റിക് റ്റിക് എന്നു ശ്വസിച്ചുകൊണ്ട് സമയത്തെ പുറത്തേക്കെറിയുന്നു. 

കസേരകളിയിലെ ആ അവസാനത്തെ ഒറ്റക്കസേര! എന്തായിരിക്കാം അതിന്റെ അർത്ഥം? ഓടിയോടി തല കറങ്ങുമ്പോഴേ ഒരു ചെറുവിജയം പോലും കരഗതമാകൂ എന്നാണോ? ചുറ്റും അലയടിച്ച ആ ദ്രുതതാളത്തിന്റെ പൊരുളെന്താവും? പ്രതീകങ്ങളിലൂടെ മാത്രം സംസാരിക്കുന്ന സ്വപ്നങ്ങളേ..നിങ്ങളെ ആർക്കാണ് ഇഴപിരിക്കാനാവുക?


ഉണർന്നതും അവർ ക്ളോക്കിലേക്ക് നോക്കി. ദൈവമേ! ആറു മണി കഴിഞ്ഞിരിക്കുന്നു. ജോലിക്കൂനകളുടെ ഓർമ അവരെ ബെഡിൽ നിന്ന് ചാടിയെഴുന്നേല്പിച്ചു. കരും കരും ഒച്ചയോടെ കാൽമുട്ടുകൾ പ്രതിഷേധിച്ചു. നടുവേദന 'ഇത്തിരി കൂടി കിടക്കൂ' എന്ന് ആവലാതിപ്പെട്ടു. 


വൃത്തമൊത്ത പഞ്ഞിദോശകൾ ചുടുമ്പോഴും തിരക്കിട്ട് ചട്ടിണിയും സമ്മന്തിയും തയ്യാറാക്കുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സിൽ.എന്നെങ്കിലും താനൊരു കസേരകളിയിൽ ജയിച്ചിട്ടുണ്ടോ? സ്‌മൃതിയിൽ ജീവിതപ്പരീക്ഷയുടെ എത്രയെത്ര പേപ്പറുകളാണ് ചുരുണ്ടു മടങ്ങി മുഷിഞ്ഞു കിടക്കുന്നത്.എത്രയെത്ര തോൽവികളാണ് ചുവന്ന മഷിപ്പാടുകളുമായി തുറിച്ചു നോക്കുന്നത്.


'രാജേട്ടാ, എണീറ്റില്ലേ ഇതുവരെ? ഓഫീസിൽ പോകാൻ വൈകില്ലേ?അച്ഛനും മക്കൾക്കും ഉറക്കം മതിയാവില്ലേ ഒരു കാലത്തും?'


ശകാരത്തിൽ സ്നേഹം ചാലിച്ചുകൊണ്ട് അവർ ഭക്ഷണം മേശപ്പുറത്ത് നിരത്താൻ തുടങ്ങി.

'ഈ രമ്യക്കെങ്കിലും നേരത്തെ എണീറ്റ് എന്നെ ഒന്ന് സഹായിച്ചൂടെ? രണ്ടു നാൾ കഴിഞ്ഞാൽ വേറൊരു വീട്ടിൽ കഴിയേണ്ടവളല്ലേ? എടീ, പെണ്ണേ..'


അവർ മൂന്നു റൂമിന്റെയും കതകുകൾ മാറി മാറി മുട്ടിക്കൊണ്ടിരുന്നു. 


'വാതിൽ ഉള്ളിൽ നിന്നു കുറ്റി ഇടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. 12മണി വരെ മൂന്നും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. പിന്നെങ്ങനാ നേർത്തെ എണീക്കാൻ പറ്റണത്?'

അവർ അരിശത്തോടെ ഉപ്പേരിക്കരിയാൻ തുടങ്ങി. 


'പോവുന്നില്ലെങ്കിൽ പോവേണ്ട, എനിക്കാണോ നഷ്ടം? ഓഫീസുകാരും കോളേജുകാരും മതിവരെ ഉറങ്ങട്ടെ. എനിക്കെന്താ.'


മുഖം വീർപ്പിച്ചുകൊണ്ട് അവർ ക്യാരറ്റിനെ നിർദയം അരിഞ്ഞു തള്ളി. അപ്പോൾ പിൻവാതിലിൽ ആരോ മുട്ടി.മറ്റേതോ ലോകത്തായിരുന്ന അവർ ഞെട്ടിപ്പോയി.വാതിൽ തുറന്നപ്പോൾ ആശ്വാസം,  ലൂസിയാണ്.


'ചേച്ചി അപ്പഴേക്കും പണിയൊക്കെ തുടങ്ങിയോ? അങ്ങോർക്ക് കടുത്ത പനിയായിരുന്നു. കഞ്ഞിയൊക്കെ കൊടുത്താണ് ഞാൻ വരണത്.'


'ഉം, നിനക്കെന്നും ഓരോരോ കാരണം കാണും. ഓഫീസിലേക്ക് നേരം വൈകിയാൽ അച്ഛനും മോനും എന്നോടല്ലേ ചാടിക്കടിക്കാൻ വരൂ. മോൾക്കാണെങ്കിൽ എട്ട് മണിക്ക് പോണം.ഇത് വല്ലതും നിനക്കറിയണോ?'


ലൂസി സ്തബ്ധയായി അവരെ തുറിച്ചു നോക്കി. വെളുത്ത് സുന്ദരമായിരുന്ന മുഖത്ത് വ്യസനം പുതിയ ചുളുക്കുകൾ വരച്ചിരിക്കുന്നു.കണ്ണുകൾ കുഴിയിലേക്ക് ആണ്ടിരിക്കുന്നു.ചുവന്നു തുടുത്തിരുന്ന ചുണ്ടുകളിൽ എന്തൊരു വിളർപ്പാണ്.ആശുപത്രിയിൽ നിന്ന് പോന്നിട്ട് രണ്ടാഴ്ച്ച ആകുന്നേയുള്ളൂ. കർത്താവേ! തുടങ്ങിയോ വീണ്ടും?


'ചേച്ചി മരുന്ന് കഴിച്ചോ?'


 എന്തു മറുപടിയാണ് ചില്ലുപോലെ വരികയെന്ന ആധിയോടെ ലൂസി ചോദിച്ചു. ഇന്നലെ വരെ അവരുടെ അനിയത്തി ഉണ്ടായിരുന്നു തുണയ്ക്ക്. ആര് ആർക്കാണ് ഇന്നത്തെ കാലം തുണ? രണ്ടു ആഴ്‌ച നിന്നപ്പോഴേക്കും മൂപ്പത്തിക്ക് ഗൾഫിലേക്ക് മടങ്ങാൻ തിടുക്കമായി. 


'അവിടേക്ക് കൊണ്ടോവായിരുന്നു. പക്ഷേ അന്തോം കുന്തോം ഇല്ലാത്ത ഈ അവസ്ഥയിൽ എങ്ങനാ? ലൂസി രാത്രിയും നിൽക്കുന്ന വല്ല വേലക്കാരേം കിട്ടോന്നു നോക്ക്. നിനക്ക് പറ്റുമെങ്കിൽ അതായിരുന്നു നല്ലത്.നിനക്കിവിടെ കൊല്ലങ്ങളുടെ പരിചയമുണ്ടല്ലോ.അവിടെ ഇപ്പഴേ ദേവേട്ടൻ ദേഷ്യം പിടിക്കുന്നുണ്ടാവും.ഞാനില്ലാതെ ഒന്നും നേരാവില്ല. രാവിലെ ആറ് മണിക്ക് ജോലിക്ക് പോവേണ്ടതാ.'


രാത്രി കൂട്ടു കിടക്കാൻ അപ്പുറത്തെ ശാരദേച്ചിയോട് പറഞ്ഞതായിരുന്നു. വന്നു കാണില്ല.മനുഷ്യർ മനുഷ്യർക്ക് തണിയാകുന്ന കാലം കഴിഞ്ഞെന്നു തോന്നുന്നു. ഒരാൾപൊക്കത്തിലുള്ള മതിലുകളും അത് തന്നെയാവും പറയുന്നത്. 

ഊണുമേശയിൽ ഭക്ഷണം വിളമ്പി വച്ചതു കൂടി കണ്ടപ്പോൾ ലൂസിയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അവരുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചു.അല്ലെങ്കിൽ ഈയവസ്ഥയിൽ അവരെങ്കിലും ഉണ്ടായേനെ. 


ഒന്നരവർഷം കൊണ്ടാണ് വിധി പൂന്തോട്ടമായിരുന്ന അവരുടെ ജീവിതത്തെ ഒരു കീറപ്പുസ്തകമാക്കിയത്. ഹാർട്ട് അറ്റാക്കായിരുന്നു ഭർത്താവിനെ ഒരു രാത്രി പിടിച്ചു വലിച്ചു കൊണ്ടു പോയത്. ആവർത്തനങ്ങൾ എല്ലാറ്റിന്റെയും പുതുമ നശിപ്പിക്കും. ദൈവത്തിന്റെ നിരന്തരമായ പ്രഹരങ്ങൾ അവർക്ക് ശീലമായെന്നാവും എല്ലാവരും കരുതുന്നത്. 


പിന്നെയും മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പുതുതായി വാങ്ങിയ വിലകൂടിയ ബൈക്ക് മകനെ എറിഞ്ഞു കൊന്നത്. ആ ബൈക്ക് വാങ്ങിയ അന്ന് അവന്റെ മുഖത്തെ സന്തോഷം എത്രയായിരുന്നു.

'നോക്കമ്മേ, അച്ഛന്റെ പണമല്ല, ഇത് ഈ ഉണ്ണി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കേട്ടോ'.


കൃത്രിമാഗൗരവത്തോടെ അവൻ അമ്മയുടെ കവിളിൽ നുള്ളി  പൊട്ടിച്ചിരിച്ചു.


,ഓ, എനിക്കിഷ്ടമല്ല ബൈക്ക്.ആ പൈസക്ക് ഒരു കാർ വാങ്ങിയാൽ പോരായിരുന്നോ?'


'ഒരു ലൊക്കടകാർ ഭർത്താവിനുണ്ടല്ലോ.അത് പോരേ'. 


അവൻ പിന്നെയും ചിരിച്ചു. ഒരു ഗാനമേള കഴിഞ്ഞു രാത്രി മടങ്ങുകയായിരുന്നു അവൻ.ആയുസ്സുണ്ടായിരുന്നെങ്കിൽ ആ കുട്ടി പ്രസിദ്ധനായേനെ.

അവർ  നിസ്സഹായയായി നിലവിളിച്ചുകരയുന്ന ദൃശ്യം ഇപ്പഴും കണ്ണിനു മുന്നിൽ തൂങ്ങി നിൽക്കുന്നു. മനുഷ്യർ ദുരിതങ്ങളിൽ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുമ്പോൾ ദൈവം മേലെയിരുന്നു ചിരിക്കുകയാവുമോ? ആർക്കറിയാം.മകനും മകൾക്കും അമ്മയെന്നു വച്ചാൽ ജീവനായിരുന്നു. വീടായാൽ ഇങ്ങനെ വേണമെന്ന് താനെത്ര കൊതിച്ചിരുന്നു. 


ഇരുണ്ട മുഖമുള്ള, ഭീകരമായി പൊട്ടിച്ചിരിക്കുന്ന വിധി! അവർ വ്യസനക്കിടക്കയിൽ ഒട്ടിപ്പോയിരുന്നു. ആപ്പോഴാണ് പിന്നിൽ നിന്നുള്ള ആ അവസാനത്തെ അടി. ആരാണ് വീണു പോകാതിരിക്കുക? ആർക്കാണ് പിന്നെ എഴുന്നേൽക്കാനാവുക?


ഒരു മാസം മുമ്പായിരുന്നു.രാവിലെ മകളെ വിളിക്കാൻ ചെന്ന അവർ ആ തണുത്ത ദേഹം തൊട്ട് ആർത്തു കരഞ്ഞു.മരണം പകർച്ചവ്യാധി പോലെയാണ് ആ വീടിനെ ആവേശിച്ചത്. 

'രാജേട്ടാ, മക്കളേം കൊണ്ടോവാ അല്ലേ? എന്നെ മാത്രം വേണ്ട അല്ലേ?' അവർ നെഞ്ചത്തടിച്ചു കരയുന്നത് ഓർക്കുമ്പോൾ ആ മുടിഞ്ഞ തലവേദന വീണ്ടും ചെന്നിയിൽ മാന്തിപ്പറിക്കുന്നു. കള്ള്കുടിയൻ കെട്ടിയവൻ തന്നെ എത്ര ദ്രോഹിച്ചിരിക്കുന്നു.അപ്പോൾ പോലും താനിത്ര വേദന അനുഭവിച്ചിട്ടില്ല. കർത്താവേ! നിന്റെ തീരുമാനങ്ങളുടെ പൊരുളുകൾ ആർക്കാണ് മനസ്സിലാവുക?


അവരുടെ മുഖത്ത് ഈയിടെയായി എന്തുമാത്രം നിസ്സഹായതയാണ് തളം കെട്ടിക്കിടക്കുന്നത്. എന്തു മാത്രം കരച്ചിലാണ് ആ കണ്ണുകളിൽ പെയ്യാനോങ്ങി നിൽക്കുന്നത്. കർത്താവേ! ചിലരെ നീയിങ്ങനെ ചാട്ടവാറുകൊണ്ട് തുടരെത്തുടരെ അടിക്കുന്നതെന്ത്?


'ചേച്ചീ, അവരെല്ലാം നേരത്തെ പോയില്ലേ? വാ നമുക്ക് ഭക്ഷണം കഴിക്കാം. മരുന്ന് കുടിക്കാനുള്ളതല്ലേ? അന്നത്തെ ആ പനി ഇപ്പഴും വിട്ടിട്ടില്ല'.


'ങേ, അവരൊക്കെ പോയോ? എപ്പോ? എന്താ എന്നോട് പറയാഞ്ഞേ? അങ്ങനൊരു പതിവില്ലല്ലോ.'

അടഞ്ഞു കിടക്കുന്ന റൂമുകളെ നോക്കി അവർ അമ്പരന്നു. 


ഓരോരുത്തരായി കൂടൊഴിഞ്ഞതോടെ ആ മുറികളെല്ലാം പൂട്ടിയിരിക്കയാണ്. ഓരോ മുറിയുടെ മുന്നിലും പോയി നിലവിളിയും പതംപറച്ചിലും തന്നെയായിരുന്നു. ഹൃദയങ്ങളെ ഛിന്നഭിന്നമാക്കുന്ന കരച്ചിൽ..


'ലൂസീ, നീ ഇന്നലെ പറഞ്ഞില്ലേ, മനുഷ്യരെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, കർത്താവ് മാത്രാ തുണയെന്ന്.എനിക്കും അതാ ശരിയെന്ന് തോന്നുന്നു. അല്ലെങ്കിൽ അന്ന് ആ ആക്സിഡന്റ് നടന്നപ്പോ ദൈവാധീനം ഉള്ളതൊണ്ടല്ലേ രാജേട്ടനും മക്കളും രക്ഷപ്പെട്ടത്.അതെങ്ങനെ, അമ്പലത്തിൽ പോവുമ്പോഴൊക്കെ അവർക്ക് വേണ്ടിയല്ലേ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്.പിന്നെ ദൈവം എന്നെ കൈവിടോ? പിന്നേയ്, വേറൊരു വിശേഷം ഉണ്ട്. നമ്മടെ മോളെ കല്യാണം ഉറപ്പിച്ചു. അന്ന് വന്ന ആ ഡോക്ടർ ചെക്കനില്ലേ? അതന്നെ. കാണാൻ നല്ല ഭംഗി ഉണ്ട് '.


അതും പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. കാലങ്ങളായി വ്യസനച്ചീളുകളാൽ കണ്ണ് നിറഞ്ഞിരുന്ന വീടും ഒപ്പം ചിരിച്ചു. ലൂസി സന്തോഷം അഭിനയിച്ചുകൊണ്ട് അവരെ നോക്കി. മേലേന്നു വീഴുന്ന, ദൈവത്തിന്റെ  പതിഞ്ഞ ചിരിയുടെ ഐസ്‌തരികൾ അവളിൽ ജ്വരം നിറച്ചു. വിധിയുടെ കറുത്ത ഭീമൻ തിരശ്ശീലയുടെ ഞൊറികൾ മുന്നിൽ മനോഹരമായി ഇളകി.  ദുഃഖത്തിന്റെ കയ്പ്പ് നിറഞ്ഞു നിറഞ്ഞ് അവൾക്ക് നെഞ്ചു കടഞ്ഞു. വെളുത്തു മെലിഞ്ഞ ആ കൈകളെ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു, '

വേഗം കഴിച്ചിട്ട് നമുക്ക് ഇന്ന് ബീച്ചിൽ പോണം.വല്യ ഇഷ്ടല്ലേ കടല് കാണാൻ'.

'ആയിക്കോട്ടെ, അവര് തിരിച്ചു വരുമ്പോഴേക്ക് പോയി വരാം അല്ലേ'

അവർ ആഹ്ലാദത്തോടെ സാരി മാറ്റാൻ പോവുന്നത് കണ്ട് ലൂസി ആശ്വാസത്തോടെ കണ്ണ് തുടച്ചു....

2020, ഡിസംബർ 1, ചൊവ്വാഴ്ച

മരണാനന്തരം.(കഥ)

അമ്മേ,

റബ്ബർമരത്തിൽ പാലിന് വേണ്ടി ചാല് കീറുമ്പോലെയാണ് അവരെന്റെ ദേഹത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞത്. എന്റെ ദീനമായ നിലവിളി അവരെ ഉന്മത്തരാക്കി.മറ്റൊരാളുടെ വേദനയോളം മറ്റൊന്നും അവരെ ആഹ്ലാദിപ്പിക്കാത്തത് പോലെ..


ഒരു കരിമ്പൂച്ചയെ ചപ്പിലേക്ക് വലിച്ചെറിയുന്ന ലാഘവത്തോടെയാണ് അവരെന്നെ വേസ്റ്റ് കൂനയിലേക്ക് എറിഞ്ഞത്. യാതൊരു മടിയുമില്ലാതെ തീ വച്ചത്. മരിച്ചു എന്നവർ ധരിച്ചിരുന്നു. എന്റെ ആത്മാവാകട്ടെ ശരീരത്തിന്റെ ഇടുങ്ങിയ, അവസാനവാതിൽ നൂണ്ടു കടക്കാൻ തത്രപ്പെടുകയായിരുന്നു.ചവറിൽ പുളഞ്ഞിരുന്ന കറുത്ത പുഴുക്കളും എല്ലിൻകൂടുകളായ നായകളും മടക്കമില്ലാത്ത അന്ത്യയാത്രയിൽ എനിക്ക് കൂട്ടായി.


മുത്തശ്ശി പറയാറുണ്ടായിരുന്നില്ലേ,  'രാമായണം ' എഴുതിയ വാല്മീകിയുടെ പിന്മുറക്കാരാണ് നമ്മളെന്ന്.  ആ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളൊക്കെ നമ്മളേക്കാൾ എത്ര ഉയരത്തിലാണ്! എത്രയെത്ര അമ്പലങ്ങളാണ് അവർക്ക് വേണ്ടി പണിയപ്പെടുന്നത്. എത്രയെത്ര പ്രതിമകളാണ് അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നത്.കഥാപാത്രങ്ങൾ കഥാകാരനെ വെല്ലുക! എന്തൊരു കഠിനവിധി! പാലും നെയ്യും ഭക്ഷണം വേണ്ടാത്ത ആ വിഗ്രഹങ്ങൾക്ക് മേൽ സദാ ഒഴുക്കപ്പെടുന്നു. കറുത്ത, കാണാൻ ഭംഗിയില്ലാത്ത നമ്മൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്ര കഷ്ടപ്പെടുന്നു. അമ്മേ, എന്തേ ഭൂമിയിൽ എല്ലാം ഇങ്ങനെ തല തിരിഞ്ഞിരിക്കുന്നത്?


പത്രങ്ങൾ, ചാനലുകൾ, എല്ലാം എന്നെ കത്തിക്കരിച്ചത് ആഘോഷിക്കുകയാണ് അല്ലേ? വാൾതലപ്പിലൂടെയുള്ള നടത്തമാണ് ജീവിതമെന്ന് അവരറിയുന്നുണ്ടോ? മൂന്നാലു മാസം മുമ്പ് ഹരിയെയും കിഷനെയും കുറെ ബാബുമാർ തല്ലിച്ചതച്ചത് അമ്മ ഓർക്കുന്നില്ലേ? ചേരിയിൽ ഏത് കുടിലിനാണ് കക്കൂസുള്ളത്? എല്ലാവരും ചാലിലേക്ക് തന്നെയല്ലേ മറക്കിരിക്കുന്നത്? "വൃത്തിയുടെ പ്രതീകമാണ് ഈ നാട്.അറിയാമോ തെണ്ടികളേ?" ഇതും പറഞ്ഞായിരുന്നു അവർ ഹരിയെയും കിഷനെയും അടിച്ചോടിച്ചത്.അമ്മേ, അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാകുന്നു.'ചിക്കൂ, ചിക്കൂ' എന്ന് അമ്മ വിളിക്കുമ്പോലെ തോന്നുന്നു.


അമ്മേ, ആ ബാബുമാർ എത്രയാണെന്നെ വേദനിപ്പിച്ചത്! പശിമയുള്ള ചോര എന്റെ കറുത്ത തുടകളിൽ തണുത്തു മരവിച്ചു.  ദൂരേക്ക് പിച്ചിയെറിയപ്പെട്ട എന്റെ നിറം കെട്ട ഉടയാടകൾ. മേഘങ്ങളും മരങ്ങളും മാത്രം എല്ലാറ്റിനും സാക്ഷിയായി. അവയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്തെല്ലാം ഭീകരകഥകൾ നുണകളുടെ ഇരുളുകളിൽ നിന്നു പുറത്തു വരുമായിരുന്നു അല്ലേ? കഠിനവേദനകൾ എന്റെ ബോധത്തെ ചതയ്ക്കുമ്പോഴാണ് അവരെന്റെ വായ് വലിച്ചു തുറന്നത്. ബ്ലെയ്ഡ് കൊണ്ട് നാവിൽ ആഴത്തിൽ മുറിച്ചു രസിച്ചത്. അപകർഷ ത്തിന്റെ ഗുഹകളിൽ ഒളിച്ചിരിക്കുന്ന നമ്മുടെ നാവുകളെ ആർക്കാണമ്മേ ഭയം? ഭ്രാന്തൻ ചിരിയോടെ അതിലൊരാൾ എന്നെ ചൂണ്ടി:

 "കരിമ്പിൻ ചണ്ടി പോലെ അവള് കിടക്കണ കിടപ്പ് കണ്ടില്ലേ ഭായീ? മര്യാദയ്ക്ക് സഹകരിച്ചിരുന്നെങ്കിൽ നമ്മളും എത്ര നല്ലവരായേനെ..നമ്മൾ മുന്തിയ ജാതിക്കാർക്ക് ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ളപ്പോൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്ന ആ സുവർണകാലം എത്ര നല്ലതായിരുന്നു.ഈ നശിച്ച സംവരണം ഒക്കെ വന്നപ്പോഴാ ഈ കറുത്ത കൂട്ടങ്ങൾ ഇത്ര അഹങ്കാരികളായത്. "


"അതെ, എന്തായിരുന്നു അവളുടെ വീറ്. എന്റെ തള്ളവിരൽ കടിച്ചു മുറിച്ചത് കണ്ടോ? ഠാക്കൂർമാരുടെ വിരല് ഒരു ചുഹുറപ്പെണ്ണ്  കടിച്ചു മുറിക്കുക! കലികാലം!" 


രണ്ടാമൻ പരിഹാസത്തോടെ എന്റെ മേൽ കാർക്കിച്ചു തുപ്പി. 


"എടാ, ഇത് ചത്തെന്നാ തോന്നുന്നത്. ഒരു അനക്കാവുമില്ല."

മൂന്നാമൻ ഒട്ടു ഭയത്തോടെ പറഞ്ഞു.


"എന്തിന് പേടിക്കണം? എന്റെ രണ്ടു അങ്കിൾമാർ പൊലീസിലാ. അവർക്ക് കൂടി പങ്ക് കൊടുക്കാത്തത്തിൽ ഒരു പരിഭവം കാണും.അത് നമുക്ക് അടുത്ത തവണ ശരിയാക്കാം.പരുന്തുകൾക്ക് ഇര പിടിക്കാനാണോ പ്രയാസം? ഹാ ഹാ ഹാ. ." 


നാലാമൻ എന്തോ തമാശ പറഞ്ഞ പോലെ ഉറക്കെ ചിരിച്ചു.


കാക്കയുടെ ജന്മമാണല്ലേ അമ്മേ നമ്മുടേത്.എല്ലായിടവും വൃത്തിയാക്കേണ്ട ചുഹ്‌റകൾ. തോട്ടികളായിരുന്നു നമ്മുടെ  പൂർവികർ.ശവം തിന്നുന്നവർ.മലം ചുമക്കൽ സർക്കാർ നിരോധിച്ചെങ്കിലും സെപ്റ്റിക് പൈപ്പിൽ ബ്ലോക്ക് വന്നാൽ ഇപ്പഴും വൃത്തിയാക്കുന്നത് നമ്മൾ തന്നെ. എല്ലാം ശരിയായി വരുമ്പോഴേക്ക് നാറിയിട്ട് ആരും അടുക്കില്ല. പാവം അച്ഛൻ! ഓടയിൽ വീണാണ് മരിച്ചത്.അനേകം പണിക്കാർക്കൊപ്പം വൃത്തിയാക്കുകയായിരുന്നു. ഓടയും ചൂലും സദാ നമ്മുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എത്രയോ പേർ പഠിച്ചു കര കയറുന്നു. ദാരിദ്ര്യം അത്ര മേൽ വിഴുങ്ങിയ നമ്മൾക്ക് അതിനുമില്ല യോഗം.നന്നായി പഠിച്ചിരുന്ന ഞാൻ ഏട്ടനു വേണ്ടി ആറിൽ വച്ചു പഠിത്തം നിർത്തി.  അവൻ സ്‌കൂൾ ഫൈനൽ കടന്നു കിട്ടിയപ്പോൾ നമ്മളെത്ര സന്തോഷിച്ചു. അവനെങ്കിലും ആകാശത്തിലെ താരങ്ങളെ ലക്ഷ്യമാക്കുമെന്ന് നമ്മളെത്ര പ്രതീക്ഷിച്ചു. പക്ഷേ, ദാരിദ്ര്യം അവനെയും ക്ളീനിംഗ് തൊഴിലാളിയാക്കി. 


അമ്മേ, അന്ന്- ആ നാലു ചെന്നായ്ക്കൾ എന്റെ ഷോളിൽ പിടുത്തമിട്ടപ്പോൾ അമ്മ എങ്ങു പോയിരുന്നു? നമ്മൾ രണ്ടു പേരുമല്ലേ പുല്ല് എടുക്കാൻ പോയത്. അവർ അമ്മയെ ശ്വാസം മുട്ടിച്ച് താഴെയിട്ടു കാണും.  ഷോളിൽ പിടി മുറുക്കി അവരെന്നെ അടുത്ത കുറ്റികാട്ടിലേക്ക് വലിച്ചിഴച്ചു. ഷോൾ കഴുത്തിൽ മുറുകുന്തോറും എന്റെ ശ്വാസപ്പക്ഷി നിലവിളിക്കാൻ പോലുമാവാതെ ബോധമറ്റു. കളിമൺ കൂനയെന്നോണം അവരെന്നെ ചവിട്ടിക്കുഴച്ചു. 


പണ്ട്- ബാബുമാരുടെ പശുക്കൾ ചത്താൽ നമ്മളായിരുന്നു കൊണ്ടു പോയിരുന്നത്.നമ്മുടെ ആമാശയങ്ങൾ ഒരു ഉത്സവം പോലെയാണ് ആ ഇറച്ചിയെ സ്വീകരിച്ചിരുന്നത്. ഇന്നാകട്ടെ ഇറച്ചി തിന്നുന്നത് പോലും ഒരാൾ കൊല്ലപ്പെടാനുള്ള ന്യായമായ കാരണമാണ്. നമ്മൾ പണിക്ക് പോയിരുന്ന വീട്ടിൽ ടി വി യിൽ ആൾക്കൂട്ടം ഓരോരുത്തരെ അടിച്ചു കൊല്ലുന്നത് എത്രയാണ് നമ്മൾ കണ്ടത്. ഇവിടെ പിറന്നവർ അവരുടെ വേരുകൾ ഇവിടെത്തന്നെയാണ് എന്നു ശഠിച്ചതിന്റെ പേരിൽ, മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഒക്കെ ജയിലുകളിൽ അടയ്ക്കപ്പെടുന്നു.നമ്മുടെ നാടിനെ എന്തോ ശാപം ബാധിച്ചതാണോ? ഇത്രയേറെ ദുഃഖങ്ങൾ അതിന്റെ തലയിലൂടെ സമുദ്രം പോലെ ഇരമ്പുന്നല്ലോ..


കാലം ഒരു ഭീമൻ സർപ്പം പോലെയാണ് നമ്മെ ചുറ്റിയത്. മൗനമായിരുന്നു വളരെ കാലമായി നമ്മെ പൊതിഞ്ഞിരുന്നത്.ഭയം നമ്മുടെ ചുണ്ടുകളെ തുന്നിക്കെട്ടി. ചുരുട്ടിയ മുഷ്ടികൾ ഭീതിയോടെ നിവർന്ന് സ്വന്തം മടികളിൽ ഒളിച്ചു. ഉയർന്ന ശിരസ്സുകൾ ആശങ്കയോടെ ഇടക്കിടെ ചുറ്റും നോക്കി, പിന്നെ മൊബൈൽ കാഴ്ചകളിൽ ആശ്വാസപ്പെട്ടു. 


അമ്മേ, ഞാൻ പറയുന്നത് വല്ലതും അമ്മ കേൾക്കുന്നുണ്ടോ? എന്തൊരു മഞ്ഞുപുകയാണ് ഇവിടെയാകെ. ഹരിയും കിഷനും ഈ ചേച്ചിയെ ഓർക്കുന്നുണ്ടോ?  അവസാനശ്വാസമെടുക്കുമ്പോൾ പഴുത്തളിഞ്ഞ നാവ് ആ നാലു പേരുടെ പേരുകൾ എങ്ങനെ ഉരുവിട്ടു എന്നു ദൈവത്തിന് മാത്രമേ അറിയൂ. അപ്പോഴും ഭയമായിരുന്നു, ഇതിന്റെ പേരിൽ നമ്മുടെ കുടിൽ ബാബുമാർ തീ വെക്കുമോ എന്ന്..


ഭയം! ഭൂതം പോലെ അതിപ്പോഴും തുറിച്ചു നോക്കുന്നു. എത്ര പുനർജന്മങ്ങളിൽ മുങ്ങി നിവർന്നാലാണമ്മേ നമ്മൾ ആ കോട്ടയിൽ നിന്ന് രക്ഷപ്പെടുക? ഒന്നുറക്കെ സംസാരിക്കുക? ധൈര്യത്തോടെ ഒരാളുടെ കണ്ണിലേക്ക് നോക്കുക? 

അമ്മേ..................................

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

പുറത്തുള്ളവര്‍ [കഥ ]

 


“എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍” വായിച്ചായിരുന്നു രാത്രി കിടന്നത്. ഒന്നോ രണ്ടോ പേജ് കഴിഞ്ഞപ്പോഴേക്കും ക്ഷീണം കണ്‍പോളകളെ ഞെരിക്കാന്‍ തുടങ്ങി. വൈകുന്നേരം വരെ കുട്ടികളോട് വായിട്ടലച്ച് വീട്ടിലെത്തി അവിടുത്തെ വിഴുപ്പും ചുമന്ന് ഒന്നു നടു ചായ്ക്കണമെങ്കില്‍ പത്തു മണി എങ്ങനെയും ആവും. കുട്ടികളും കിടന്നു കഴിഞ്ഞാണ് വല്ലതും വായിക്കുന്നത്. മൂത്തവന്‍ റൂമില്‍ ഉറങ്ങുകയല്ല , മൊബൈലില്‍ ചാറ്റുകയാവുമെന്നു അറിയാഞ്ഞല്ല , ന്യൂ ജനറേഷനല്ലേ , എത്ര പിടിച്ചു കെട്ടാനാവും? മടുപ്പ് കൊണ്ട് മാത്രം തന്നെ ഉപേക്ഷിച്ച്  മറ്റൊരുത്തിയുടെ കൂടെ പൊറുതി തുടങ്ങിയ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. ജീവിതമെന്നാല്‍ ചിലര്‍ക്ക് തീയിലെ നടത്തമാണെന്ന് എത്ര അനുഭവങ്ങളാണ് പഠിപ്പിച്ചു തന്നത് . വെണ്ണക്കട്ടിയായ മനസ്സിനെപ്പോലും അത് കാരിരുമ്പാക്കിക്കളയും ,

രാവിലെ പാചകപ്പണിയില്‍ ഉരുളുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സില്‍. നേരില്‍ അല്ലെങ്കിലും കിനാവിലെങ്കിലും ആ മഹാപുരുഷനെ കാണാനായല്ലോ. തന്നോട് മനസ്സ് തുറന്നു സംസാരിച്ചല്ലോ. നാടെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകളെക്കുറിച്ചുള്ള ഒരു വാട്ട്സ്ആപ്പ് സന്ദേശം സ്റ്റാഫ് റൂമില്‍ വച്ച് കുടഞ്ഞിട്ടതായിരുന്നു . എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ രാജിറ്റീച്ചര്‍ പറഞ്ഞു –“വല്യ വല്യ വിഷയങ്ങളൊന്നും ഇവിടെ ചര്‍ച്ച വേണ്ട . മേരിട്ടീച്ചറെ , ഇന്നലെ ലുലുമാളില്‍ പോയ വിശേഷം പറ..”

ഇന്റര്‍വെല്ലിനു ബാത്ത് റൂമിലേക്ക് നടക്കവെ രാജിറ്റീച്ചര്‍ ഒപ്പമെത്തി സ്വകാര്യം പോലെ പറഞ്ഞു – “ശ്രീജ എന്തിനാ ഇതിലൊക്കെ ഇത്ര താല്പര്യം എടുക്കുന്നത്? നമ്മള്‍ക്ക് ഒരു പ്രശ്നവും ഇല്ലാന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ടല്ലോ . പിന്നെ പുറത്തു നിന്നു വന്നവര്‍ , അവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവര്‍ തന്നെയല്ലേ? നമ്മുടെ നാടിനെ വെട്ടി മുറിച്ച് പിന്നെയും ഇവിടെത്തന്നെ കടിച്ചു തൂങ്ങിയവരല്ലേ?”

ഞെട്ടലോടെ ഞാനാ ചരിത്രാധ്യാപികയെ തുറിച്ചുനോക്കി . ആരാണ് അകത്ത്? ആരാണ് പുറത്ത്? കറുത്തവരായ ആദിവംശങ്ങളെയെല്ലാം കൊന്നു തള്ളി സാമ്രാജ്യങ്ങള്‍ പണിത കഥകളല്ലേ ഓരോ നാടിനും പറയാനുള്ളത്? പിന്നെ ആരാണ് അകത്ത്? ആരാണ് പുറത്ത്? അവര്‍ പിന്നെയും അരിശത്തോടെ പിറുപിറുത്തു –“ചേട്ടന്‍ ഇന്നലേം പറഞ്ഞു , നമ്മള് ഉണരാത്തതാ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന്!”

എന്തൊരു ക്ഷീണവും മടുപ്പുമായിരുന്നു ആ മഹാദയാലുവിന്‍റെ മുഖത്ത് . നെഞ്ചിലെ തുളയില്‍ നിന്ന് അപ്പോഴും ചോര ഇറ്റുന്നുണ്ടായിരുന്നു . ഏതോ ഒരു വലിയ നഗരത്തില്‍ പ്രതിഷേധറാലികളും മുദ്രാവാക്യങ്ങളും നിറഞ്ഞ ഒരു തെരുവില്‍ ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു . ഭയം കാലുകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരുന്നു . റോന്തു ചുറ്റുന്ന , ഇടയ്ക്കിടെ വെടിയുതിര്‍ക്കുന്ന പോലീസുകാര്‍. ദൂരെ നിന്നേ കാണാവുന്ന തിളങ്ങുന്ന ആ പ്രതിമയുടെ കയ്യില്‍ നിരന്തരം ചില്ലുചീളുകള്‍ പ്രവഹിക്കുന്ന ഒരു തോക്കുണ്ടായിരുന്നു. തോക്കിന്‍റെ എതിര്‍ദിശയില്‍ ചോരയിറ്റുന്ന നെഞ്ചുമായി മഹാത്മാവിന്‍റെ പൊടി നിറഞ്ഞ പ്രതിമ കണ്ട് ഞാന്‍ ഉറക്കെ നിലവിളിച്ചു . ഇത് പ്രതിമകളാണോ അതോ ശരിക്കും മജ്ജയും മാംസവും ഉള്ളതാണോ? വെടി വെക്കുന്ന കാരുണ്യം ഒളിപ്പിച്ച ആ മുഖം ചരിത്രമറിയുന്ന ആര്‍ക്കാണ് അറിയാതിരിക്കുക? ഈശ്വരാ! മഹാത്മാവിനേക്കാള്‍ എത്ര വലുപ്പത്തിലും വെണ്‍മയിലുമാണ് ആ ഘാതകിയുടെ പ്രതിമ നിലകൊള്ളുന്നത്. ഇടയ്ക്കിടെ ഒരു ജലധാര അതിനെ കഴുകിക്കൊണ്ടേയിരിക്കുന്നു . കലികാലം! സത്യം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കെട്ട കാലം .

ആ ഭീകരദൃശ്യത്തില്‍ നിന്ന് ഞാന്‍ എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു. കിതച്ചും തളര്‍ന്നും ഒരു സിമന്‍റ്ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എന്തൊരദ്ഭുതം അതാ അറ്റത്ത് മഹാത്മാവും. ആ പ്രതിമ ഇറങ്ങി വന്നതാണോ? മായക്കാഴ്ചകളുടെ വിഭ്രമത്തില്‍ ഞാന്‍ ചകിതയായി . നെഞ്ചില്‍ തുളയില്‍ കൈപ്പത്തി ചേര്‍ത്തു വച്ചുകൊണ്ട് മടുപ്പ് ചിതറുന്ന ഒച്ചയില്‍ അദ്ദേഹം പിറുപിറുത്തു _ “വെറുതെയായിരുന്നു എല്ലാം . കുടുംബം കളഞ്ഞ് കുഞ്ഞുങ്ങളുടെ സ്നഹം കളഞ്ഞ് അലഞ്ഞതും പോലീസിന്‍റെ അടി കൊണ്ടതും എല്ലാം വെറുതെയായിരുന്നു. ഒരക്ഷരം മറുത്തു പറയാന്‍ കെല്‍പ്പില്ലാത്ത ഈ ജനത്തിനു വേണ്ടിയോ ഞാനെന്‍റെ യൌവനം ചൂളയ്ക്ക് വച്ചത്? ഒരേ തരം മുള്ളുമരങ്ങള്‍നിറഞ്ഞ കൊടുംകാടാക്കുകയാണോ നിങ്ങളീ രാജ്യത്തെ? അതിനായിരുന്നോ ഞാനന്ന്‍ അത്രയും കഷ്ടപ്പെട്ടത്?”

“ഒരു പാട് പ്രധിഷേധങ്ങള്‍ നടക്കുന്നുണ്ട് മഹാത്മാ. അതിന്‍റെ പേരില്‍ വീടുകള്‍ കത്തുന്നു , ആളുകള്‍ കൊല്ലപ്പെടുന്നു .” ഞാന്‍ അധീരയായി പ്രതിവചിച്ചു.

“ഹും ,കൂരിരുളിലെ നക്ഷത്രങ്ങള്‍ . സൂര്യനായി വാഴുന്നോരുടെ തലയില്‍ കത്തിജ്വലിക്കാന്‍ ഇതൊന്നും പോര . എന്‍റെ പിന്മുറക്കാര്‍ ..ഇവര്‍ക്ക് വേണ്ടിയാണല്ലോ ഞാന്‍ ഇപ്പോഴും നെഞ്ചില്‍ ചില്ലുചീളുകള്‍ ഏറ്റുകൊണ്ടിരിക്കുന്നത് .എന്‍റെ ആത്മാവ് അനുഭവിക്കുന്ന വേദന! വലിയൊരു ഇരുമ്പുച്ചുറ്റികക്കടിയില്‍ സദാ ചതഞ്ഞ്കൊണ്ടിരിക്കുന്നു അത് ..”

“മഹാത്മാവേ , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അങ്ങെന്തിനു വേണ്ടി ഉപവസിച്ചുവോ അതേ അവസ്ഥയാണ് ഇന്നും . വാഴുന്നോര്‍ ഞങ്ങളെ തരംതിരിക്കാന്‍ പോകുന്നു .ഇഷ്ടമില്ലാത്തവരെ വലിച്ചെറിയാന്‍ പോകുന്നു , ചീഞ്ഞ പച്ചക്കറികളെന്നോണം . ഇവിടെ ജനിച്ചു എന്നതിന് തെളിവ് വേണം പോലും .” എന്‍റെ ശബ്ദം ഇടറി . കണ്ണുകള്‍ നിറഞ്ഞു .

“തോറ്റ് കൊടുക്കരുത് “-മുഴങ്ങുന്ന ശബ്ദം അദ്ദേഹത്തില്‍ നിന്ന് കുതിച്ചു .”ചരിത്രം എന്നും വാഴുന്നോരും പ്രജകളും തമ്മിലുള്ള യുദ്ധങ്ങള്‍ തന്നെയായിരുന്നു . ഇന്ന് മുഷ്ടി ചുരുട്ടാന്‍ മറന്നാല്‍ പിന്നീട് ചുരുട്ടാന്‍ കൈപ്പത്തി പോലും ബാക്കി കാണില്ല ,ഓര്‍ത്തോളൂ..” ആ ശബ്ദവീചികള്‍ വായുവില്‍ മാഞ്ഞില്ലാതായപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത് . എതിര്‍ത്തതിന്‍റെ പേരില്‍ ഇല്ലാതാക്കപ്പെട്ട എഴുത്തുകാര്‍ , ഇറച്ചി വേവിച്ചതിന്‍റെ പേരില്‍ അടിച്ചുകൊല്ലപ്പെട്ടവര്‍ , നിമിഷാര്‍ധംകൊണ്ട് കടലാസുവില പോലും ഇല്ലാതായ നോട്ടുകളെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന് കുഴഞ്ഞു വീണു മരിച്ചവര്‍ ..യക്ഷികളെപ്പോലെ ഓരോ പത്രവാര്‍ത്തയും എന്‍റെ മുന്നില്‍ പല്ലിളിച്ചു .

“കഴുത്തില്‍ തുപ്പാന്‍ പാത്രവും പോണ വഴിയെല്ലാം വൃത്തിയാക്കാന്‍ പിറകില്‍ ഒരു ചൂലും കെട്ടി നടക്കേണ്ടിയിരുന്ന ഒരു സമുദായത്തിന്‍റെ ദുഃഖം അതനുഭവിക്കാത്തവര്‍ക്ക് മനസ്സിലാവില്ല . ഭീം അവരില്‍ നിന്നാണ് ഉയര്‍ന്നു വന്നത് . എല്ലാ അനീതിയേയും ചവിട്ടിയരയ്ക്കാനാണ് അദ്ദേഹം ആ ഭരണഘടന വാര്‍ത്തെടുത്തത് . ഇന്ന് നിങ്ങള്‍ അതിന്‍റെ ഓരോ പേജും കീറി കാറ്റത്ത് പറത്തിക്കളിക്കുന്നു . കയ്യില്‍ നിന്ന് ചോര്‍ന്നു പോകുന്നതെന്തെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?” സ്വപ്നത്തിന്‍റെ മറ്റൊരു കഷ്ണം ഒരു പെരുങ്കല്ലായി വീണ്ടും മനസ്സിലേക്ക് പതിച്ചു .

പുറത്ത് വെയില്‍ തിളയ്ക്കുയാണ് .പ്രധിഷേധാഗ്നി ടി വിയില്‍ കത്തിക്കൊണ്ടി രിക്കുന്നു . “വരൂ”- കത്തുന്ന വെയില്‍ കനല്‍കൈകളാല്‍ ക്ഷണിച്ചു . “ഒരു കുട പോലുമില്ലാതെ ശരീരം കരുവാളിക്കില്ലേ? മാറാത്ത ജലദോഷം പിടിക്കില്ലേ? എഴുത്ത് പോലെയല്ല പ്രവൃത്തി , കൂടുതല്‍ പ്രയാസമല്ലേ?”- ഞാന്‍ തീജ്വാലകളോട് വഴക്കിട്ടു . അപ്പോള്‍ തീക്കൈകള്‍ വാശിയോടെ എന്നെ പിടിച്ചു വലിച്ചു പുറത്തിട്ടു .രാജവീഥിയില്‍ കറുത്തുകരുവാളിച്ച അനേകരോടൊപ്പം അക്രമരഹിതരായി സമരം ചെയ്യുന്നവര്‍ക്കൊപ്പം ഞാന്‍ എന്നെത്തന്നെ കണ്ടു . എന്തോ ഒരു അര്‍ഥം ജീവിതത്തിനു ഉണ്ടെന്ന് ആദ്യമായി എനിക്ക് തോന്നിത്തുടങ്ങി ..

Shareefa mannisseri

 

    

മറവുകള്‍ [കഥ ]

 


ചേരിയിലെ കുടിലുകളെയെല്ലാം പൊളിക്കുകയാണ് ബുള്‍ഡോസര്‍ . അതതിന്‍റെ കൂറ്റന്‍ശരീരവുമായി അവയെ നോക്കി മുരണ്ടു . ഭീമന്‍ കൈ നിമിഷംകൊണ്ട് അവയെ വലിച്ചുപറിക്കാന്‍ തുടങ്ങി . ആളുകള്‍ ചുറ്റും നിന്ന് ആര്‍ത്തു കരയുന്നത് ആ യന്ത്രമോ യന്ത്രത്തിന്‍റെ ഡ്രൈവറോ തരിമ്പും വക വച്ചില്ല .അഴുക്ക് പുരണ്ട അസ്ഥിസമാനമായ ആ മനുഷ്യരുടെ നിലവിളി കാറ്റ് മാത്രം ഏറ്റുപിടിച്ചു . അധികാരികളുടെ കല്‍പന വന്നപ്പോള്‍ ഓടിയിറങ്ങിയത് നിമിത്തം ആര്‍ക്കും ഒന്നും എടുക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല . വിലപിടിച്ചതൊന്നും ഉണ്ടായിട്ടല്ല , കഞ്ഞിയും കറിയും വെക്കുന്ന ഞളുങ്ങിയ പാത്രങ്ങള്‍ , ആകെയുള്ള ഒന്നുരണ്ടു വസ്ത്രങ്ങള്‍ , എല്ലാം യന്ത്രം മണ്ണിലേക്ക് ചവച്ചു തുപ്പി .അപ്പോഴാണ്‌ ഒരു കാഴ്ച എല്ലാവരെയും നടുക്കിക്കളഞ്ഞത് . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യക്കൈ .  “മുത്തശ്ശാ..” അലമുറയിട്ടുകൊണ്ട് കുനുദീദി മുന്നോട്ടു ചാടിയപ്പോഴാണ് എല്ലാവരും മുത്തശ്ശനെ ഓര്‍ക്കുന്നത്  . ഭീതിയും ദുഃഖവും ഞങ്ങളുടെ സുബോധത്തെ ഏതാണ്ട് നശിപ്പിച്ചിരുന്നു .യന്ത്രം യാതൊരു ഭാവഭേധവുമില്ലാതെ ആ കൈകള്‍ക്ക് മേലേക്ക് വീണ്ടും മണ്ണും കല്ലും കോരിയിട്ടുകൊണ്ടിരുന്നു . തെറിവിളികളോടെ ചുറ്റും കൂടിയവര്‍ യന്ത്രത്തെ എതിരിടാന്‍ ശ്രമിച്ചു . അപ്പോള്‍ ആ കൂറ്റന്‍ കൈ ഒരാളെ വാനിലേക്കുയര്‍ത്തി . ആളുകള്‍ നിലവിളിച്ചിട്ടും കുറെ സമയം കഴിഞ്ഞാണ് അയാളെ താഴെയിറക്കിയത് .അപ്പോഴേക്കും അയാള്‍ ബോധം കെട്ടിരുന്നു .

അറ്റമില്ലാത്ത ചേരികള്‍ ..ദാരിദ്ര്യരോഗത്താല്‍ മൃതപ്രായരായ മനുഷ്യര്‍ ..യന്ത്രം കണ്ണും മൂക്കുമില്ലാത്ത പോലെ എല്ലാം ചവച്ചു തുപ്പിക്കൊണ്ടിരുന്നു . ചുറ്റും ആരോ വിരുന്നു വരുന്നതിന്‍റെ പ്രതീതിയായിരുന്നു . അത്ര ധൃതി പിടിച്ചാണ് വൃത്തിയാക്കലുകള്‍  വൃത്തികെട്ട ഈ കറുത്ത മനുഷ്യരെയും പൊളിഞ്ഞ കുടിലുകളെയും തൂത്തു തുടച്ചു കളഞ്ഞാല്‍ തന്നെ നാടിന്‍റെ ഭംഗി കൂടും .ദരിദ്രര്‍ ഓരോ നാടിന്‍റെയും നാണക്കേട് തന്നെയാണല്ലോ .

വെറും നാല് ദിവസം കൊണ്ടാണ് .ആ കൂറ്റന്‍മതില്‍ ഞങ്ങളുടെ ചേരികളെ മറച്ചുകൊണ്ട് ആകാശത്തേക്ക് തലയുയര്‍ത്തിയത് . രാപ്പകലെന്നില്ലാതെയായിരുന്നു പണിക്കാരുടെ വിയര്‍ത്തു കുളിച്ച പരിശ്രമം . ഇത്രയും കാലം ദൂരെ ആകാശത്തേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയിരുന്നു . ഇപ്പോഴാകട്ടെ ആ ഭീമന്‍ മതില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വെളിച്ചം കൂടി നഷ്ടപ്പെടുത്തി . എത്രയാണതിന്‍റെ ഉയരം . എന്താ അതിന്‍റെയൊരു പ്രൌഡി . ഫ്ലാറ്റുകാര്‍ക്കും സന്തോഷമായിക്കാണും . എത്രയായി അവര്‍ ശ്രമിക്കുന്നു ഞങ്ങളെ തുരത്താന്‍ . ഞങ്ങള്‍ ഞാഞ്ഞൂലുകളെപ്പോലെയാണെന്നു അവര്‍ക്കറിയില്ലല്ലോ . നനവ് ഉണ്ടായാല്‍ മതി , അവിടെ ഞങ്ങളൊരു മണ്‍വീട് കെട്ടാന്‍ .

സുനുലാലാണ് എല്ലാറ്റിന്‍റെയും രഹസ്യം വെളിപ്പെടുത്തിയത് . ഞങ്ങളുടെ കൂട്ടത്തില്‍  കുറച്ചു വിവരമുള്ളവന്‍ അവനാണ് . സ്കൂളില്‍ അടിച്ചു വാരാന്‍ പോകുന്നത് കൊണ്ട് അവന് വിവരമുള്ള ആളുകളുടെ കൂട്ടുമുണ്ട് . “നീ പറഞ്ഞ പോലെ വിരുന്നു വരുന്നുണ്ട് , പക്ഷെ സാധാരണ  വിരുന്നുകാരോന്നുമല്ല . പുറത്തെ ഏതോ നാട്ടിലെ പ്രധാന മന്ത്രിയാ . ഇവിടുത്തെ ദാരിദ്ര്യം കാണാതിരിക്കാനാ ഈ കൂറ്റന്‍ മതില്‍ പണിഞ്ഞിരിക്കുന്നത് . കോടിക്കണക്കിനു രൂപയാണത്രെ ചിലവ് . ആ പണം കൊണ്ട് ഒരു വലിയ വീട് കെട്ടിയിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതില്‍ പാര്‍ക്കാമായിരുന്നു , അല്ലേ?”- അവന്‍ നിരാശയോടെ എന്നെ നോക്കി . ഒരിക്കലും സഫലമാവാത്ത എത്രയെത്ര മോഹങ്ങളുടെ കൂടാരങ്ങളാണ് ഞങ്ങള്‍ . എത്ര ആഴമുള്ള ചേറിലാണ് കാലങ്ങളായി ഞങ്ങള്‍ പൂണ്ടു കിടക്കുന്നത് . മുമ്പ് ഇത്പോലെ കോടിക്കണക്കിനു രൂപ ചെലവാക്കി ഏതോ ഒരു നേതാവിന്‍റെ പ്രതിമ നഗരമധ്യത്തില്‍ പണിതിരുന്നു . അന്നും സുനു ഇത് തന്നെ പറഞ്ഞു . വ്യര്‍ഥമാണല്ലോ ഞങ്ങളുടെ പേച്ചുകള്‍ .

വിരുന്നുകാരെല്ലാം പോയപ്പോള്‍ , ബഹളങ്ങലെല്ലാം ഒഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകളും കീറിയ ചാക്കുകളുമായി ഞങ്ങള്‍ വീണ്ടും കുടിലുകള്‍ കെട്ടാന്‍ തുടങ്ങി . ഒരു ഭാഗം കൂറ്റന്‍ മതിലുള്ളത് കൊണ്ട് ബാക്കി മൂന്നു ചുമരുകളുടെ കാര്യം നോക്കിയാല്‍ മതിയല്ലോ  . അതിനു ഈ കീറിയ ചാക്കുകള്‍ ധാരാളം . മഴയും വെയിലും മഞ്ഞുമൊക്കെ എന്നോ ഞങ്ങളോട് തോറ്റ് കഴിഞ്ഞതല്ലേ ..

ഇനിയും കല്ലെറിഞ്ഞോടിക്കാന്‍ അധികാരികള്‍ വരും . തൂത്തു വൃത്തിയാക്കാന്‍ യന്ത്രക്കൈകള്‍ പാഞ്ഞു വരും . അതു വരേയ്ക്കും ഒരു ഭാഗത്തെ ചുമരിന്‍റെ ഉറപ്പില്‍ ഞങ്ങള്‍ക്ക് സുഖമായി ഉറങ്ങാം . ഉറക്കിലും അലട്ടുന്ന ഒരൊറ്റ ചോദ്യമേയുള്ളൂ –ദാരിദ്ര്യം പാപമാണോ? ദരിദ്രരായത് ഞങ്ങളുടെ കുറ്റമാണോ?   

      

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വൈറസ്(കഥ)

 പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല.എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

"സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്.നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. എന്നിട്ടും ഇത്രേ ഉള്ളൂ.നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?" 

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്.നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു. 


"ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതോന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ."


"എന്താ നിനക്ക് പറയാനുള്ളത്?"

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.


"പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു"


തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- " എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്.."


"ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ." അയാൾ വെറുപ്പോടെ മുരണ്ടു. "ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന്  കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം." 


"നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

 ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?"


"നിർത്ത്"- ക്രോധത്തോടെ അയാൾ അലറി. "മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? "


ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.


"ശരിയാണ്, വൈറസ് മന്ത്രിച്ചു."ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല."


"എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്.." 


ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി   ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.


കതകിനപ്പുറത്തു നിന്നും "മോനെ" എന്ന ക്ഷീണിച്ച സ്വരമുയർന്നു. 

"ഞാനെടുത്തോളാ ഉമ്മാ, അവിടെ നിൽക്കേണ്ട".


വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു-  "ബേജാറാകല്ലേ ഉമ്മാ, ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ." 


ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്.  "ഹലോ"- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.


"ഇക്കാ, ഭക്ഷണം കഴിച്ചോ? "

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു. 


"ഇല്ല, മോളെവിടെ?"

"ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ". 

"ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം".


അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്. 


ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ് ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. "റബ്ബേ, റബ്ബേ" എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.


"ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും."

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.


"എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു.."


ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി. "ഉമ്മാ, ഉമ്മാ.." ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ  അയാളുടെ ചുണ്ടുകൾ "വെള്ളം" എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.


എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. "ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ" എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.


അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു-  "മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്..."