Pages

2020, ഡിസംബർ 21, തിങ്കളാഴ്‌ച

നിയോഗവഴികൾ (കഥ)

 

സ്വപ്നത്തിൽ താൻ കസേരകളിയിലായിരുന്നു. വെറും നാലാം ക്ലാസുകാരിയായിട്ടും ഒരു തടിയനെയും രണ്ടു നീളക്കാരെയും തോൽപ്പിച്ചാണ് ഒന്നാംസ്ഥാനം നേടിയെടുത്തത്.

ഉണർന്നപ്പോൾ അതിശയിച്ചു, എത്ര കാലം മുന്നേയുള്ള ഒരു സംഭവമായിരിക്കും അത്. മനസ്സ് ചെറിയ ചെറിയ വിജയങ്ങളെപ്പോലും രഹസ്യമായി താലോലിക്കുന്നുണ്ടാവാം. അതാവും ഇങ്ങനൊരു കിനാവ്. പക്ഷേ പിന്നീട് കണ്ടതൊന്നും അത്ര സുഖകരമായിരുന്നില്ല. തടിച്ച എണ്ണമിനുപ്പുള്ള പാറ്റകൾ നിലത്ത് പരക്കം പായുന്നു. പിന്നെ, സൂചികൾ പൊട്ടിപ്പോയ ഒരു ഘടികാരം റ്റിക് റ്റിക് എന്നു ശ്വസിച്ചുകൊണ്ട് സമയത്തെ പുറത്തേക്കെറിയുന്നു. 

കസേരകളിയിലെ ആ അവസാനത്തെ ഒറ്റക്കസേര! എന്തായിരിക്കാം അതിന്റെ അർത്ഥം? ഓടിയോടി തല കറങ്ങുമ്പോഴേ ഒരു ചെറുവിജയം പോലും കരഗതമാകൂ എന്നാണോ? ചുറ്റും അലയടിച്ച ആ ദ്രുതതാളത്തിന്റെ പൊരുളെന്താവും? പ്രതീകങ്ങളിലൂടെ മാത്രം സംസാരിക്കുന്ന സ്വപ്നങ്ങളേ..നിങ്ങളെ ആർക്കാണ് ഇഴപിരിക്കാനാവുക?


ഉണർന്നതും അവർ ക്ളോക്കിലേക്ക് നോക്കി. ദൈവമേ! ആറു മണി കഴിഞ്ഞിരിക്കുന്നു. ജോലിക്കൂനകളുടെ ഓർമ അവരെ ബെഡിൽ നിന്ന് ചാടിയെഴുന്നേല്പിച്ചു. കരും കരും ഒച്ചയോടെ കാൽമുട്ടുകൾ പ്രതിഷേധിച്ചു. നടുവേദന 'ഇത്തിരി കൂടി കിടക്കൂ' എന്ന് ആവലാതിപ്പെട്ടു. 


വൃത്തമൊത്ത പഞ്ഞിദോശകൾ ചുടുമ്പോഴും തിരക്കിട്ട് ചട്ടിണിയും സമ്മന്തിയും തയ്യാറാക്കുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സിൽ.എന്നെങ്കിലും താനൊരു കസേരകളിയിൽ ജയിച്ചിട്ടുണ്ടോ? സ്‌മൃതിയിൽ ജീവിതപ്പരീക്ഷയുടെ എത്രയെത്ര പേപ്പറുകളാണ് ചുരുണ്ടു മടങ്ങി മുഷിഞ്ഞു കിടക്കുന്നത്.എത്രയെത്ര തോൽവികളാണ് ചുവന്ന മഷിപ്പാടുകളുമായി തുറിച്ചു നോക്കുന്നത്.


'രാജേട്ടാ, എണീറ്റില്ലേ ഇതുവരെ? ഓഫീസിൽ പോകാൻ വൈകില്ലേ?അച്ഛനും മക്കൾക്കും ഉറക്കം മതിയാവില്ലേ ഒരു കാലത്തും?'


ശകാരത്തിൽ സ്നേഹം ചാലിച്ചുകൊണ്ട് അവർ ഭക്ഷണം മേശപ്പുറത്ത് നിരത്താൻ തുടങ്ങി.

'ഈ രമ്യക്കെങ്കിലും നേരത്തെ എണീറ്റ് എന്നെ ഒന്ന് സഹായിച്ചൂടെ? രണ്ടു നാൾ കഴിഞ്ഞാൽ വേറൊരു വീട്ടിൽ കഴിയേണ്ടവളല്ലേ? എടീ, പെണ്ണേ..'


അവർ മൂന്നു റൂമിന്റെയും കതകുകൾ മാറി മാറി മുട്ടിക്കൊണ്ടിരുന്നു. 


'വാതിൽ ഉള്ളിൽ നിന്നു കുറ്റി ഇടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. 12മണി വരെ മൂന്നും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. പിന്നെങ്ങനാ നേർത്തെ എണീക്കാൻ പറ്റണത്?'

അവർ അരിശത്തോടെ ഉപ്പേരിക്കരിയാൻ തുടങ്ങി. 


'പോവുന്നില്ലെങ്കിൽ പോവേണ്ട, എനിക്കാണോ നഷ്ടം? ഓഫീസുകാരും കോളേജുകാരും മതിവരെ ഉറങ്ങട്ടെ. എനിക്കെന്താ.'


മുഖം വീർപ്പിച്ചുകൊണ്ട് അവർ ക്യാരറ്റിനെ നിർദയം അരിഞ്ഞു തള്ളി. അപ്പോൾ പിൻവാതിലിൽ ആരോ മുട്ടി.മറ്റേതോ ലോകത്തായിരുന്ന അവർ ഞെട്ടിപ്പോയി.വാതിൽ തുറന്നപ്പോൾ ആശ്വാസം,  ലൂസിയാണ്.


'ചേച്ചി അപ്പഴേക്കും പണിയൊക്കെ തുടങ്ങിയോ? അങ്ങോർക്ക് കടുത്ത പനിയായിരുന്നു. കഞ്ഞിയൊക്കെ കൊടുത്താണ് ഞാൻ വരണത്.'


'ഉം, നിനക്കെന്നും ഓരോരോ കാരണം കാണും. ഓഫീസിലേക്ക് നേരം വൈകിയാൽ അച്ഛനും മോനും എന്നോടല്ലേ ചാടിക്കടിക്കാൻ വരൂ. മോൾക്കാണെങ്കിൽ എട്ട് മണിക്ക് പോണം.ഇത് വല്ലതും നിനക്കറിയണോ?'


ലൂസി സ്തബ്ധയായി അവരെ തുറിച്ചു നോക്കി. വെളുത്ത് സുന്ദരമായിരുന്ന മുഖത്ത് വ്യസനം പുതിയ ചുളുക്കുകൾ വരച്ചിരിക്കുന്നു.കണ്ണുകൾ കുഴിയിലേക്ക് ആണ്ടിരിക്കുന്നു.ചുവന്നു തുടുത്തിരുന്ന ചുണ്ടുകളിൽ എന്തൊരു വിളർപ്പാണ്.ആശുപത്രിയിൽ നിന്ന് പോന്നിട്ട് രണ്ടാഴ്ച്ച ആകുന്നേയുള്ളൂ. കർത്താവേ! തുടങ്ങിയോ വീണ്ടും?


'ചേച്ചി മരുന്ന് കഴിച്ചോ?'


 എന്തു മറുപടിയാണ് ചില്ലുപോലെ വരികയെന്ന ആധിയോടെ ലൂസി ചോദിച്ചു. ഇന്നലെ വരെ അവരുടെ അനിയത്തി ഉണ്ടായിരുന്നു തുണയ്ക്ക്. ആര് ആർക്കാണ് ഇന്നത്തെ കാലം തുണ? രണ്ടു ആഴ്‌ച നിന്നപ്പോഴേക്കും മൂപ്പത്തിക്ക് ഗൾഫിലേക്ക് മടങ്ങാൻ തിടുക്കമായി. 


'അവിടേക്ക് കൊണ്ടോവായിരുന്നു. പക്ഷേ അന്തോം കുന്തോം ഇല്ലാത്ത ഈ അവസ്ഥയിൽ എങ്ങനാ? ലൂസി രാത്രിയും നിൽക്കുന്ന വല്ല വേലക്കാരേം കിട്ടോന്നു നോക്ക്. നിനക്ക് പറ്റുമെങ്കിൽ അതായിരുന്നു നല്ലത്.നിനക്കിവിടെ കൊല്ലങ്ങളുടെ പരിചയമുണ്ടല്ലോ.അവിടെ ഇപ്പഴേ ദേവേട്ടൻ ദേഷ്യം പിടിക്കുന്നുണ്ടാവും.ഞാനില്ലാതെ ഒന്നും നേരാവില്ല. രാവിലെ ആറ് മണിക്ക് ജോലിക്ക് പോവേണ്ടതാ.'


രാത്രി കൂട്ടു കിടക്കാൻ അപ്പുറത്തെ ശാരദേച്ചിയോട് പറഞ്ഞതായിരുന്നു. വന്നു കാണില്ല.മനുഷ്യർ മനുഷ്യർക്ക് തണിയാകുന്ന കാലം കഴിഞ്ഞെന്നു തോന്നുന്നു. ഒരാൾപൊക്കത്തിലുള്ള മതിലുകളും അത് തന്നെയാവും പറയുന്നത്. 

ഊണുമേശയിൽ ഭക്ഷണം വിളമ്പി വച്ചതു കൂടി കണ്ടപ്പോൾ ലൂസിയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അവരുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചു.അല്ലെങ്കിൽ ഈയവസ്ഥയിൽ അവരെങ്കിലും ഉണ്ടായേനെ. 


ഒന്നരവർഷം കൊണ്ടാണ് വിധി പൂന്തോട്ടമായിരുന്ന അവരുടെ ജീവിതത്തെ ഒരു കീറപ്പുസ്തകമാക്കിയത്. ഹാർട്ട് അറ്റാക്കായിരുന്നു ഭർത്താവിനെ ഒരു രാത്രി പിടിച്ചു വലിച്ചു കൊണ്ടു പോയത്. ആവർത്തനങ്ങൾ എല്ലാറ്റിന്റെയും പുതുമ നശിപ്പിക്കും. ദൈവത്തിന്റെ നിരന്തരമായ പ്രഹരങ്ങൾ അവർക്ക് ശീലമായെന്നാവും എല്ലാവരും കരുതുന്നത്. 


പിന്നെയും മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പുതുതായി വാങ്ങിയ വിലകൂടിയ ബൈക്ക് മകനെ എറിഞ്ഞു കൊന്നത്. ആ ബൈക്ക് വാങ്ങിയ അന്ന് അവന്റെ മുഖത്തെ സന്തോഷം എത്രയായിരുന്നു.

'നോക്കമ്മേ, അച്ഛന്റെ പണമല്ല, ഇത് ഈ ഉണ്ണി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കേട്ടോ'.


കൃത്രിമാഗൗരവത്തോടെ അവൻ അമ്മയുടെ കവിളിൽ നുള്ളി  പൊട്ടിച്ചിരിച്ചു.


,ഓ, എനിക്കിഷ്ടമല്ല ബൈക്ക്.ആ പൈസക്ക് ഒരു കാർ വാങ്ങിയാൽ പോരായിരുന്നോ?'


'ഒരു ലൊക്കടകാർ ഭർത്താവിനുണ്ടല്ലോ.അത് പോരേ'. 


അവൻ പിന്നെയും ചിരിച്ചു. ഒരു ഗാനമേള കഴിഞ്ഞു രാത്രി മടങ്ങുകയായിരുന്നു അവൻ.ആയുസ്സുണ്ടായിരുന്നെങ്കിൽ ആ കുട്ടി പ്രസിദ്ധനായേനെ.

അവർ  നിസ്സഹായയായി നിലവിളിച്ചുകരയുന്ന ദൃശ്യം ഇപ്പഴും കണ്ണിനു മുന്നിൽ തൂങ്ങി നിൽക്കുന്നു. മനുഷ്യർ ദുരിതങ്ങളിൽ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുമ്പോൾ ദൈവം മേലെയിരുന്നു ചിരിക്കുകയാവുമോ? ആർക്കറിയാം.മകനും മകൾക്കും അമ്മയെന്നു വച്ചാൽ ജീവനായിരുന്നു. വീടായാൽ ഇങ്ങനെ വേണമെന്ന് താനെത്ര കൊതിച്ചിരുന്നു. 


ഇരുണ്ട മുഖമുള്ള, ഭീകരമായി പൊട്ടിച്ചിരിക്കുന്ന വിധി! അവർ വ്യസനക്കിടക്കയിൽ ഒട്ടിപ്പോയിരുന്നു. ആപ്പോഴാണ് പിന്നിൽ നിന്നുള്ള ആ അവസാനത്തെ അടി. ആരാണ് വീണു പോകാതിരിക്കുക? ആർക്കാണ് പിന്നെ എഴുന്നേൽക്കാനാവുക?


ഒരു മാസം മുമ്പായിരുന്നു.രാവിലെ മകളെ വിളിക്കാൻ ചെന്ന അവർ ആ തണുത്ത ദേഹം തൊട്ട് ആർത്തു കരഞ്ഞു.മരണം പകർച്ചവ്യാധി പോലെയാണ് ആ വീടിനെ ആവേശിച്ചത്. 

'രാജേട്ടാ, മക്കളേം കൊണ്ടോവാ അല്ലേ? എന്നെ മാത്രം വേണ്ട അല്ലേ?' അവർ നെഞ്ചത്തടിച്ചു കരയുന്നത് ഓർക്കുമ്പോൾ ആ മുടിഞ്ഞ തലവേദന വീണ്ടും ചെന്നിയിൽ മാന്തിപ്പറിക്കുന്നു. കള്ള്കുടിയൻ കെട്ടിയവൻ തന്നെ എത്ര ദ്രോഹിച്ചിരിക്കുന്നു.അപ്പോൾ പോലും താനിത്ര വേദന അനുഭവിച്ചിട്ടില്ല. കർത്താവേ! നിന്റെ തീരുമാനങ്ങളുടെ പൊരുളുകൾ ആർക്കാണ് മനസ്സിലാവുക?


അവരുടെ മുഖത്ത് ഈയിടെയായി എന്തുമാത്രം നിസ്സഹായതയാണ് തളം കെട്ടിക്കിടക്കുന്നത്. എന്തു മാത്രം കരച്ചിലാണ് ആ കണ്ണുകളിൽ പെയ്യാനോങ്ങി നിൽക്കുന്നത്. കർത്താവേ! ചിലരെ നീയിങ്ങനെ ചാട്ടവാറുകൊണ്ട് തുടരെത്തുടരെ അടിക്കുന്നതെന്ത്?


'ചേച്ചീ, അവരെല്ലാം നേരത്തെ പോയില്ലേ? വാ നമുക്ക് ഭക്ഷണം കഴിക്കാം. മരുന്ന് കുടിക്കാനുള്ളതല്ലേ? അന്നത്തെ ആ പനി ഇപ്പഴും വിട്ടിട്ടില്ല'.


'ങേ, അവരൊക്കെ പോയോ? എപ്പോ? എന്താ എന്നോട് പറയാഞ്ഞേ? അങ്ങനൊരു പതിവില്ലല്ലോ.'

അടഞ്ഞു കിടക്കുന്ന റൂമുകളെ നോക്കി അവർ അമ്പരന്നു. 


ഓരോരുത്തരായി കൂടൊഴിഞ്ഞതോടെ ആ മുറികളെല്ലാം പൂട്ടിയിരിക്കയാണ്. ഓരോ മുറിയുടെ മുന്നിലും പോയി നിലവിളിയും പതംപറച്ചിലും തന്നെയായിരുന്നു. ഹൃദയങ്ങളെ ഛിന്നഭിന്നമാക്കുന്ന കരച്ചിൽ..


'ലൂസീ, നീ ഇന്നലെ പറഞ്ഞില്ലേ, മനുഷ്യരെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, കർത്താവ് മാത്രാ തുണയെന്ന്.എനിക്കും അതാ ശരിയെന്ന് തോന്നുന്നു. അല്ലെങ്കിൽ അന്ന് ആ ആക്സിഡന്റ് നടന്നപ്പോ ദൈവാധീനം ഉള്ളതൊണ്ടല്ലേ രാജേട്ടനും മക്കളും രക്ഷപ്പെട്ടത്.അതെങ്ങനെ, അമ്പലത്തിൽ പോവുമ്പോഴൊക്കെ അവർക്ക് വേണ്ടിയല്ലേ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്.പിന്നെ ദൈവം എന്നെ കൈവിടോ? പിന്നേയ്, വേറൊരു വിശേഷം ഉണ്ട്. നമ്മടെ മോളെ കല്യാണം ഉറപ്പിച്ചു. അന്ന് വന്ന ആ ഡോക്ടർ ചെക്കനില്ലേ? അതന്നെ. കാണാൻ നല്ല ഭംഗി ഉണ്ട് '.


അതും പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. കാലങ്ങളായി വ്യസനച്ചീളുകളാൽ കണ്ണ് നിറഞ്ഞിരുന്ന വീടും ഒപ്പം ചിരിച്ചു. ലൂസി സന്തോഷം അഭിനയിച്ചുകൊണ്ട് അവരെ നോക്കി. മേലേന്നു വീഴുന്ന, ദൈവത്തിന്റെ  പതിഞ്ഞ ചിരിയുടെ ഐസ്‌തരികൾ അവളിൽ ജ്വരം നിറച്ചു. വിധിയുടെ കറുത്ത ഭീമൻ തിരശ്ശീലയുടെ ഞൊറികൾ മുന്നിൽ മനോഹരമായി ഇളകി.  ദുഃഖത്തിന്റെ കയ്പ്പ് നിറഞ്ഞു നിറഞ്ഞ് അവൾക്ക് നെഞ്ചു കടഞ്ഞു. വെളുത്തു മെലിഞ്ഞ ആ കൈകളെ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു, '

വേഗം കഴിച്ചിട്ട് നമുക്ക് ഇന്ന് ബീച്ചിൽ പോണം.വല്യ ഇഷ്ടല്ലേ കടല് കാണാൻ'.

'ആയിക്കോട്ടെ, അവര് തിരിച്ചു വരുമ്പോഴേക്ക് പോയി വരാം അല്ലേ'

അവർ ആഹ്ലാദത്തോടെ സാരി മാറ്റാൻ പോവുന്നത് കണ്ട് ലൂസി ആശ്വാസത്തോടെ കണ്ണ് തുടച്ചു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ