Pages

2016, ഡിസംബർ 29, വ്യാഴാഴ്‌ച

രാജ്യസ്നേഹം [കഥ]




പട്ടാളം ഭരണം ഏറ്റതില്‍ പിന്നെ ഞങ്ങളുടെ നാട്ടില്‍ ചില ശീലങ്ങള്‍ നിര്‍ബന്ധമാക്കപ്പെട്ടു , രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ എല്ലാ പ്രാര്‍ഥനകള്‍ക്കും മുമ്പേ വീട്ടില്‍ എല്ലാവരും കിഴക്കോട്ടു തിരിഞ്ഞ് വലതു കൈ നീട്ടിപ്പിടിച്ച് രാജ്യസ്നേഹപ്രതിജ്ഞ കൂട്ടായി ചൊല്ലണം – “ഞാനെന്‍റെ നാടിനെ സ്നേഹിക്കുന്നു , എന്‍റെ നാടിനു വേണ്ടി ഞാന്‍ ജീവത്യാഗത്തിനും തയ്യാറാണ് എന്നു അവസാനവരിക്ക് ശേഷം ദേശീയഗാനം ഭക്തിപൂര്‍വ്വം ആലപിക്കണം..ആലാപനസമയത്ത് രോഗികള്‍ പോലും എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമാണ്‌..ഇതെല്ലാം കഴിഞ്ഞേ പല്ല് തേക്കാന്‍ പോലും എല്ലാവരും ഒരുമ്പെടുകയുള്ളൂ..കാരണം ഓരോ വീട്ടിലും ഇത് കൃത്യമായി ചെയ്യുന്നില്ലേയെന്നുറപ്പ് വരുത്താന്‍ സ്വീകരണമുറിയില്‍ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ കേടു വരുത്തിയേക്കാം എന്നു കരുതുന്നത് വിഡ്ഢിത്തമാണ്..അതിനു വരുന്ന ഏതു പരിക്കിനും ഉത്തരവാദി വീട്ടുകാരന്‍ ആയതിനാല്‍ പിഴ ഒടുക്കേണ്ടതും അവന്‍ തന്നെ..ഉച്ചക്കത്തെ പ്രതിജ്ഞയും ഗാനവും എല്ലാവരും ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വച്ചു അനുഷ്ഠിച്ചിരിക്കണം..രാത്രിയാവട്ടെ കൃത്യം ഒമ്പത് മുപ്പതിന് മുമ്പ് ഇതെല്ലാം നിര്‍വഹിച്ചിരിക്കണം..ഇതിനും പുറമെ അതിര്‍ത്തികളില്‍ സദാ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന പട്ടാളക്കാരെ ടി വി ഷോകള്‍ ഇടയ്ക്കിടെ പ്രദര്‍ശിപ്പിക്കുകയും അവര്‍ രാജ്യത്തിന്‌ വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് ഞങ്ങളെ ഉണര്‍ത്തുകയും ചെയ്തു..

പത്ത് വയസ്സായ ഞങ്ങളുടെ മകന്‍ ഇടയ്ക്കിടെ ചോദിക്കും –“എന്തിനാ അപ്പാ ആ പട്ടാളക്കാര്‍ക്ക് മറ്റേ പട്ടാളക്കാരോട് ഇത്ര ദേഷ്യം? എന്തിനാ അവര്‍ യുദ്ധം ചെയ്യുന്നത്?  ആളുകളെ ഇങ്ങനെ കൊല്ലുന്നത്?” പട്ടാളക്കാര്‍ക്ക് പരസ്പരം ദേഷ്യമില്ലെന്നും അവര്‍ സ്വന്തം രാജ്യത്തെ സേവിക്കയാണെന്നും ഞാന്‍ പറഞ്ഞു .”ആളുകളെ കൊല്ലലാണോ അപ്പാ സേവനം?” അവന്‍റെ മൂര്‍ച്ചയുള്ള ചോദ്യം ബെഡ്റൂമില്‍ വച്ചായതില്‍ ഞാന്‍ വല്ലാതെ ആശ്വസിച്ചു..സ്വീകരണ മുറിയില്‍ വച്ച് ഞങ്ങള്‍ ഒന്നും സംസാരിക്കാറില്ല..ഞങ്ങളുടെ ചെയ്തികളെ റെക്കോഡ് ചെയ്യുന്ന ഒരു രഹസ്യക്കാരന്‍ അവിടെ ഉണ്ടല്ലോ..ഒരാള്‍ക്കും പെട്ടെന്ന് അതിന്‍റെ സാന്നിധ്യം കണ്ടെത്താനാവില്ല..

പത്രങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം കര്‍ശനനിയന്ത്രണമാണ്..ഭരണത്തെ ഒരാളും വിമര്‍ശിച്ചുകൂടാ..തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കില്ല എന്നതിനാല്‍ റേഡിയോയിലൂടെയാണ് ക്യാപ്റ്റന്‍ ഞങ്ങളോട് സംസാരിക്കുക....എന്നിട്ടും ചില ആളുകള്‍ക്ക് ഭയങ്കര ധൈര്യമാണ്..അവര്‍ ആളെ കൂട്ടി ധര്‍ണ നടത്തുന്നു , നിങ്ങള്‍ക്ക് നാണമില്ലേ ഇങ്ങനെ സഹിക്കാന്‍ എന്നു മുഷ്ടി ചുരുട്ടി ഞങ്ങളോട് ആക്രോശിക്കുന്നു..പോലീസ് ഓടി വന്ന് അവരെയൊക്കെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നു..മധ്യവയസ്സ് കഴിഞ്ഞവരാണ് പ്രക്ഷോപകരില്‍ അധികവും..യുവാക്കളെല്ലാം ക്യാപ്റ്റനെ സ്നേഹിക്കുന്നു ,കാരണം വെറും രണ്ടായിരത്തിന് ഉഗ്രന്‍ സ്മാര്‍ട്ട്ഫോണും ആറു മാസം അണ്‍ലിമിറ്റഡ് നെറ്റുമാണ് അവരുടെ വായിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്..ലോ വേസ്റ്റ് പാന്‍റും നീളന്‍ മുടിയുമായി കാലുകള്‍ അകത്തി നടക്കുന്ന ചെറുക്കന്മാര്‍ ഒന്നു തല ഉയര്‍ത്തി നില്‍ക്കാറുണ്ടോ എന്നു നമ്മള്‍ അതിശയിക്കും..ഏതു സമയവും ഫോണിലേക്ക് നോക്കി കുടക്കാല്‍ ഷെയ്പിലാണ് അവരുടെ നില്‍പ്പ്..അവരുടെ തലപ്പൊക്കമോ നെഞ്ചിന്‍റെ വിരിവോ മുഷ്ടിയുടെ കരുത്തോ അവര്‍ അറിഞ്ഞിട്ടു തന്നെ ഉണ്ടാവില്ല..ദൂരെയിരിക്കുന്ന ഏതൊക്കെയോ ആളുകളുമായി അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു..ജയില്‍ ഓരോ വീടിനെയും തിരഞ്ഞു വരുന്നത് അവരെ ഒട്ടും അലട്ടുന്നുമില്ല ..

ഞങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലാണ് അധികാരി ആദ്യം പൂട്ടിട്ടത്..ഇപ്പോള്‍ ആഴ്ചയില്‍ നാലായിരം എന്ന തോതില്‍ എടുക്കാം..ഞങ്ങള്‍ അധ്വാനിച്ച പണത്തിനു വേണ്ടി പിച്ചക്കാരെ പോലെ ഞങ്ങള്‍ ക്യൂ നില്‍ക്കുന്നു..ഈ റേഷന്‍ സംഖ്യ തന്നെ ഇനിയും വെട്ടിച്ചുരുക്കുമെന്നു കേള്‍ക്കുന്നു..ജനങ്ങള്‍ മിതവ്യയം ശീലിക്കണമത്രെ..പക്ഷെ അധികാരിയുടെ ഓരോ പട്ടുപുടവയും ഇരുപത്തഞ്ചു ലക്ഷത്തിലേറെ വിലയുള്ളതാണ്.. എത്രയോ ധനം ചിലവഴിച്ചു അദ്ദേഹം ലോകമാകെ ചുറ്റിക്കൊണ്ടിരിക്കയാണ്..അതൊന്നും ഞങ്ങള്‍ സാരമാക്കുന്നില്ല..രാജാവിന്‍റെ ചെലവുകളെക്കുറിച്ച് പ്രജകള്‍ നീരസപ്പെട്ടിട്ടു കാര്യമില്ലല്ലോ..

ഈ നാട്ടിലെ പൌരനാണെന്ന് തെളിയിക്കാന്‍ അഞ്ചു കാര്‍ഡുകള്‍ ആണ് ഞങ്ങള്‍ സൂക്ഷിക്കേണ്ടത്..എവിടെ പോവുമ്പോഴും അവ കൂടെ വേണം..പോലീസ് ചെക്കിംഗ് ഏതു സമയവും ഉണ്ടാകാം..അല്ലെങ്കിലേ പുറത്തിറങ്ങുമ്പോള്‍ ഉറപ്പില്ല തിരിച്ചെത്തുക വീട്ടിലെക്കാണോ ജയിലിലേക്കാണോ എന്ന്..
പണം കിട്ടാനുള്ള ക്യൂവിലാണ് ഞങ്ങള്‍..വരി റോഡും കടന്ന് പോസ്റ്റ്‌ ഓഫീസിനെ തൊടുന്നു..വരിയില്‍ ആണെങ്കിലും ഞങ്ങള്‍ മുറപോലെ പ്രതിജ്ഞയും ഗാനവും ചോല്ലുന്നുണ്ട് , എവിടെയൊക്കെ ക്യാമറ എന്നു ആര്‍ക്ക് പറയാനാവും?

ഇപ്പോള്‍ കിട്ടിയ വാര്‍ത്തയാണ് സങ്കടകരം .ദേശഭക്തി തെളിയിക്കാന്‍ ഞങ്ങള്‍ ചില ടെസ്റ്റുകള്‍ പാസാകണമത്രെ..ആ അഗ്നിപരീക്ഷകള്‍ ജയിച്ചാലേ ഞങ്ങള്‍ക്ക് ദേശഭക്തികാര്‍ഡ് കിട്ടുകയുള്ളൂ. ഒരു മാസത്തിനുള്ളില്‍ അത് കരസ്ഥമാക്കാത്തവര്‍ എല്ലാം ഈ നാട്ടില്‍ വെറും അഭയാര്‍ഥികള്‍ ആയിരിക്കുമത്രെ..ഇനി അത് കിട്ടാനും വരി നില്‍ക്കേണ്ടി വരും.എട്ടു ലീവുകളാണ് ക്യൂ കൊണ്ടുപോയത്..
ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങളുടെ ക്യാപ്റ്റനാണ് ഇപ്രാവശ്യത്തെ നീതിമാന്‍ ജനസേവക് പട്ടം..ഇത്ര നല്ല ഭരണാധികാരിയെ ഇത് വരെ രാജ്യത്തിന് ലഭിച്ചിട്ടില്ല എന്നാണു പത്രങ്ങളിലെ വെണ്ടക്കകള്‍..പക്ഷെ പോലീസ് ഇടയ്ക്കിടെ പിടിച്ചു കൊണ്ടു പോകുന്നവരെല്ലാം ഏത് അണ്ടര്‍ഗ്രൌണ്ടിലാണ് ഇല്ലാതാവുന്നതെന്ന് ആര്‍ക്കും വലിയ തിട്ടമില്ല..ആരും ഏതു നിമിഷവും കാണാതായവരുടെ ലിസ്റ്റില്‍ കയറിയിരിക്കാം..അതിലും വലിയ തമാശ മറ്റൊന്നാണ് , ലക്ഷത്തിലേറെ പേരെ ബോംബിട്ടു കൊല്ലാന്‍ കല്‍പ്പിച്ച ഞങ്ങളുടെ അയല്‍രാജാവിനാണ് ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം..
വൃദ്ധസദനത്തിലുള്ള എന്‍റെ അമ്മ പറയുന്നത് നുണകളാണ് നാടെങ്ങും ഓടിച്ചാടി നടക്കുന്നതെന്നാണ്..ഏതായാലും ആജ്ഞകള്‍ അനുസരിക്കാന്‍ ഞങ്ങള്‍ നന്നായി ശീലിച്ചിരിക്കുന്നു..

ഈയിടെയായി സ്വപ്നങ്ങളിലും വരികളാണ് , യുദ്ധം നടന്നുകൊണ്ടിരിക്കുന്നു , ഭക്ഷണത്തിനും വസ്ത്രത്തിനും ഞങ്ങള്‍ വരിയില്‍ ഉന്തും തള്ളും ഉണ്ടാക്കുന്നു ,പരസ്പരം ആക്രമിക്കുന്നു , കടിച്ചു കീറുന്നു..ഞങ്ങളുടെ രാഷ്ട്രപിതാവ് രാജ്യസ്നേഹകാര്‍ഡിനായി വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതായിരുന്നു ഇന്നലത്തെ സ്വപ്നം. കണ്ണുകളില്‍ മടുപ്പാണ് ഭാവം .ചുണ്ടുകളില്‍ നിസ്സംഗത ഒട്ടിപ്പിടിച്ചിരിക്കുന്നു..ഒരാളും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല , മുന്നിലേക്ക് നിന്നോളൂ എന്ന് ഔദാര്യപ്പെടുന്നില്ല , അപ്പോഴാണ്‌ അദ്ദേഹത്തിന്‍റെ വരണ്ട ചുണ്ടില്‍ നിന്ന് ആ ചോദ്യം ഒരു ബോംബായി എന്‍റെ ചെവിയില്‍ പൊട്ടിച്ചിതറിയത് –“ഇതിനാണോ നീചരെ ഞാനെന്‍റെ യൌവനം കരിച്ചു കളഞ്ഞത്? സ്വാതന്ത്ര്യം അര്‍ഹിക്കാത്ത , നാണം കെട്ട, ആത്മധൈര്യമില്ലാത്ത ഈ മനുഷ്യക്കൂട്ടങ്ങള്‍ക്ക് വേണ്ടി?കഷ്ടം!!!

2016, ഡിസംബർ 3, ശനിയാഴ്‌ച

പുനര്‍ജന്മം[കഥ]





 അവള്‍ ഗര്‍ഭിണിയായിരിക്കെയാണ് വിചിത്രമായ ആ കിനാവ്  കണ്ടത്, പിറക്കാന്‍ പോകുന്ന മകന്‍ ഹിറ്റ്ലറുടെ പുനര്‍ജന്മമാണെന്നായിരുന്നു അത് ..ഉണര്‍ന്നിട്ടും സ്വപ്നം അവളെ വേട്ടയാടി, മനസ്സില്‍ നിന്ന് തീയും പുകയും കുടഞ്ഞു കളയാന്‍ അവള്‍ ആവതും ശ്രമിച്ചു..ഉമിത്തീ പോലെ അത് പതുക്കെ നീറിപ്പിടിക്കുകയാണ് ചെയ്തത്..
ശ്ശെ , എന്തൊരു വിഡ്ഢിത്തം, ഇതെല്ലാം പുരാണസീരിയല്‍ കാണുന്നത് കൊണ്ടുള്ള കുഴപ്പമാ ..അവള്‍ മനസ്സിനെ ശാസിച്ചു..ടോം അത് കേട്ട് പൊട്ടിച്ചിരിക്കയാണ് ചെയ്തത്..”എന്‍റെ ആര്‍ക്കിടെക്റ്റെ, ആരും കേള്‍ക്കേണ്ട ഈ അന്ധവിശ്വാസം,”-അവന്‍ അവളെ നോക്കി വീണ്ടും ചിരിച്ചു .

“ഇനീപ്പോ ആണെങ്കില്‍ തന്നെ നമുക്കവനെ സ്നേഹിച്ചു ശരിയാക്കാം, ടോം കേട്ടിട്ടില്ലേ, പിതാവ് ക്രൂരനായത് കൊണ്ടാണ് ഹിറ്റ്ലര്‍ അങ്ങനെ ആയതെന്ന്, ഒരു ബ്രോക്കന്‍ ഫാമിലിയുടെ സ്നേഹരാഹിത്യം കൊണ്ടാണ് അയാളങ്ങനെ ആയതെന്ന്..”

“എന്തോ-“ ടോം കൈ മലര്‍ത്തി, മനുഷ്യനിവിടെ കണക്കുകള്‍ തീര്‍ക്കാന്‍ തന്നെ സമയമില്ല, അപ്പഴാ നിന്‍റെ ഹിറ്റ്ലര്‍ കഥ ..അവന്‍ പറഞ്ഞത് ശരിയായിരുന്നു , സ്വപ്നജീവിയായിരുന്നു അവള്‍ , എന്ജിനീയറിംഗിന് തീരെ യോജിക്കാത്തവള്‍..

കുട്ടിയെക്കുറിച്ചുള്ള ആധി അവള്‍ ഗൈനക്കോളജിസ്റ്റിനോടും പങ്കിടാന്‍ മറന്നില്ല..ഡോക്ടറും ചിരിച്ചു, “നിങ്ങള്‍ എജുക്കേറ്റഡ്‌ അല്ലേ, ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടുണ്ടോ, ഓരോ ജന്മവും പുതുതാണ്, പരമ്പരയായി ചില സ്വഭാവസവിശേഷതകള്‍ രോഗങ്ങള്‍ എന്നിവയൊക്കെ കിട്ടുമെങ്കിലും ഒരാള്‍ മുമ്പെന്നോ ജീവിച്ച ഒരാളുടെ പകര്‍പ്പായി ജനിക്കുക..ഇമ്പോസ്സിബിള്‍ , ക്ളോണിംഗ് അത്രയും വികസിക്കുന്ന കാലം അതൊരു പക്ഷെ സാധ്യമായേക്കാം..”
ഡോക്ടറുടെ വാക്കുകളാണ് അവളുടെ മനസ്സിനെ തണുപ്പിച്ചത്..എന്നിട്ടും അവന്‍ ജനിച്ചപ്പോള്‍ അവന്‍റെ ഇറുകിയ കണ്ണുകള്‍ അവളുടെ ഉള്ളില്‍ കൊളുത്തായി കിടന്നു..വളരും തോറും അവന്‍റെ ഓരോ വികൃതിയും അവള്‍ ആധിയോടെയാണ് വീക്ഷിച്ചത്..വരക്കാനുള്ള അവന്‍റെ കഴിവ് പോഷിപ്പിക്കാനാണ്‌ അവള്‍ പരിശ്രമിച്ചത്..

എല്ലാം തകിടം മറിഞ്ഞത് ഒരു ബുധനാഴ്ചയാണ്, ടോമിന്‍റെ ഫോണ്‍ വിദൂരത്ത് നിന്നെങ്ങോ അവളോട്‌ മന്ത്രിച്ചു –“ഹെന്നാ, ഐ വില്‍ നോട്ട് ബി ബാക്ക് ടു ഹോം, ഐ കാണ്ട് ലീവ് കരോലിന്‍ എലോണ്‍, ഫോര്‍ഗിവ് മി പ്ലീസ്, വി ഷാള്‍ ബി ഓള്‍വേസ് ഗുഡ് ഫ്രണ്ട്സ് ഡിയര്‍..”

ഫോണ്‍ തന്‍റെ ചെവിയില്‍ പൊട്ടിത്തെറിച്ചുവെന്ന് തോന്നി അവള്‍ക്ക്..മുഖം പൊള്ളി വികൃതമായോ? ഒരു ദിവസം പോലും വഴക്കിട്ടിട്ടില്ല..സ്നേഹിക്കാതിരുന്നിട്ടില്ല, അവന്‍റെ ഒരു പേഴ്സണല്‍ കാര്യത്തിലും ഇടപെട്ടിട്ടില്ല..എന്നിട്ടും..സ്വപ്നം പുലരുകയാണ്‌..അവളുടെ ഉള്ളം വെന്തു കൊണ്ട് അവളോട്‌ മന്ത്രിച്ചു, ഇറുകിയ കണ്ണുകള്‍ തന്നെ വീക്ഷിക്കുന്നത് അവള്‍ അറിഞ്ഞു..വിതുമ്പിക്കൊണ്ട് മകനെ മാറോടണച്ചെങ്കിലും അവന്‍ ഒരു വന്യജീവിയെപ്പോലെ ഇണങ്ങാതെ കുതറി മാറി..പിന്നെ തന്‍റെ ചിത്രബുക്കില്‍ ആളുകളെ വരി നിര്‍ത്തി ഷൂട്ട്‌ ചെയ്തു കൊല്ലുന്ന ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി ..
അതവളെ നടുക്കിക്കളഞ്ഞു, തന്‍റെ കടയുന്ന നെഞ്ചില്‍ നിന്ന് അവന്‍ തിരിഞ്ഞുനിന്നത്, ആയുധങ്ങളുടെ ചിത്രം വരക്കുന്നത്.. വേദപഠനക്ലാസ്സില്‍ അച്ചനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു –“ക്രിസ്തുവിന്‍റെ കഥകള്‍ ഒരു പാട് പറഞ്ഞു കൊടുക്കണം അച്ചോ,” അവള്‍ കണ്ണീരോടെ സ്വപ്നത്തിന്‍റെ മുഷിഞ്ഞ പൊതി ഒന്നൂടെ കെട്ടഴിച്ചു..

“ദൈവവിധി ആര്‍ക്കും മറികടക്കാനാവില്ല മകളെ, പ്രാര്‍ഥിക്കാം നമുക്ക്”-അച്ചന്‍ അവളുടെ നെറുകില്‍ കൈ വച്ചു, നിറകണ്ണുകളോടെ അവള്‍ ക്രൂശിതരൂപത്തെ നോക്കി കൈ കൂപ്പി..

ഏകയായി പഴയ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് അവള്‍ ഓര്‍ത്തതും അത് തന്നെയാണ്, അവന്‍ വളരുക തന്നെയാണ്, രാഷ്ട്രീയത്തിന്‍റെ, ഭരണത്തിന്‍റെ കൂറ്റന്‍ ചിറകുകളാല്‍ അവന്‍ പറന്നു രസിക്കുന്നു, ഹൃദയം നിറയെ സ്നേഹം ചൊരിഞ്ഞിട്ടും ഒരു വന്യജീവിയായി അവന്‍ അകന്നു പോയി..ഉപേക്ഷിച്ചു കടന്നു കളഞ്ഞ പപ്പയെ അവന്‍ പകയോടെ ഡയറിയില്‍ കുത്തി മുറിച്ചു..എപ്പോഴും കരയുന്ന അമ്മയോട് പരിഹാസം നിറഞ്ഞ നിസ്സംഗത പുലര്‍ത്തി..പതിനേഴു വയസ്സായപ്പോഴേക്കും അവന്‍ ചായപ്പെന്സിലുകളെ വെറുക്കുകയും തീവ്രരാഷ്ട്രീയ ഗ്രൂപ്പിലേക്ക് മാറിപ്പാര്‍ക്കുകയും ചെയ്തു..ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്, അത് മാറ്റാന്‍ ആര്‍ക്ക് സാധിക്കും? അവള്‍ അവന്‍റെ ചെറുപ്പത്തിലെ ഫോട്ടോകള്‍ നോക്കി, ഉണ്ടോ ആ കണ്ണുകളില്‍ ക്രൂരത? ആ ചുണ്ടുകള്‍ മറ്റുള്ളവരുടെ രക്തം ദാഹിക്കുന്നുണ്ടോ? അവള്‍ക്ക് നെഞ്ചും അടിവയറും കടഞ്ഞു..കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍ ഇവനും പണി കഴിപ്പിച്ചേക്കാം, ഇപ്പോള്‍ തന്നെ അവന്‍റെ ഭരണത്തില്‍ ആളുകള്‍ അഭയാര്‍ഥികള്‍ ആയിക്കഴിഞ്ഞു..ഭക്ഷണത്തിന് പോലും വരി നില്‍ക്കേണ്ട അവസ്ഥ, എന്നിട്ടും അവന്‍റെ സിംഹാസനത്തിന് ഒരു ഇളക്കവുമില്ല, സ്തുതിപാടകര്‍ക്ക് ഒരു കുറവുമില്ല ..അവള്‍ ലൈറ്റണച്ചു..ഒന്നു മയങ്ങിയപ്പോഴേക്ക് ഏകാന്തതയുടെ ഗുഹകളില്‍ നിന്ന് ചില രൂപങ്ങള്‍ പുറത്തു ചാടി അസുരനൃത്തം തുടങ്ങി..അവര്‍ അവളെ ഒരു ഇടുങ്ങിയ മുറിയിലേക്ക് ഉന്തിക്കയറ്റി..അവിടെ മെലിഞ്ഞവശരായ അനേകം ആളുകള്‍ നിരന്നു നില്‍ക്കുന്നതിനിടയിലേക്ക് അവളും ചേര്‍ക്കപ്പെട്ടു..പുറത്തു നിന്ന് അവന്‍റെ രൌദ്രമുഖം ആജ്ഞാപിച്ചു- “സ്വിച്ച് ഓണ്‍”..ഒരു നിമിഷം..ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് അവള്‍ കണ്ണ്‍ തുറന്നു..വിഷവാതകം ശരിക്കും ശ്വസിച്ച പോലെ അവളുടെ മൂക്കിനുള്ളില്‍ വല്ലാത്ത പുകച്ചില്‍ അനുഭവപ്പെട്ടു ..

സമാധാനം തരൂ ദൈവമേ . ആ വിത്തിന്‍റെ പേരില്‍ ഈ മരത്തെ നീ കത്തിച്ചു കളയരുതേ..ഇലകള്‍ കൊഴിഞ്ഞ് ശിഖരം മാത്രമായ ആ തരു വേവലാതിയുടെ കൊടുംകാറ്റില്‍ ആടിയുലഞ്ഞു..ഭീകരമായ നിശ്ശബ്ദതയിലേക്ക് ചില്ലകളെ ചേര്‍ത്തു വച്ച്  തണല്‍ മാത്രമേകുന്ന വിത്തുകള്‍ക്ക് ജന്മം നല്‍കുന്ന ഒരു സുന്ദരസ്വപ്നത്തിന്‍റെ  വിശ്രാന്തിയിലേക്ക് അവള്‍ കണ്ണടച്ചു..രാത്രി നിലാവ് പൊഴിച്ചു കൊണ്ട് പുഞ്ചിരിച്ചു .............

2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

വരും കാലം [കഥ]





അയാള്‍ ക്ലാസില്‍ ഒരു കഥ പറയുകയായിരുന്നു , “കുട്ടികളെ , പണ്ടു പണ്ടൊരു നാട്ടില്‍ ..”

“പണ്ടു പണ്ടോ? എന്താണത്?”- കുട്ടികള്‍ കൂട്ടത്തോടെ ചോദിച്ചു.
“പണ്ടു പണ്ട് എന്നു വെച്ചാല്‍ ഒരു പാട് കാലം മുമ്പ് , ലോങ്ങ്‌ ലോങ്ങ്‌ എഗോ ..”
ഓ ,ലോങ്ങ്‌ എഗോ , ബട്ട് അതെന്തൊരു ബോറന്‍ കഥയായിരിക്കും , കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ആ സ്റ്റുപ്പിഡ്‌ കാലത്തെ പറ്റി എന്തിനു പറഞ്ഞോണ്ടിരിക്കണം? “- അവര്‍ അത്ഭുതത്തോടെ ചോദിച്ചു.

മാഷ്‌ പകച്ചു ,ഇനി ഇവരോടെന്തു പറയും? മലയാളം ക്ലാസില്‍ പറയാന്‍ പാടില്ല..എന്നാലും മനസ്സ് മടുക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകും..മിക്കവാറും തനിക്കൊരു സസ്പെന്‍ഷന്‍ വരാന്‍ സാധ്യത ഉണ്ട്..അല്ലെങ്കിലേ അദ്ധ്യാപകന്‍ കുട്ടിയോട് പറയുന്നതെല്ലാം തെറ്റായിക്കൊണ്ടിരിക്കയാണ്, ടീച്ചര്‍ പറഞ്ഞ നുണകള്‍ എന്നോ മറ്റോ തലക്കെട്ടുള്ള ഒരു കവിത വായിച്ചു ഈയിടെ, കുന്നുകളാലും പുഴകളാലും പുടവയിട്ട നാട് , ടീച്ചര്‍ ചൊല്ലുന്നു , കുട്ടി കാണുന്നതോ വറ്റിപ്പോയ പുഴയും ലോറി കൊണ്ടു പോകുന്ന കുന്നുകളും..പശുവല്ല ഫ്രിഡ്ജാണ് പാല്‍ തരുന്നതെന്നും  , നെല്‍ച്ചെടിയല്ല ആന്ധ്രയാണ് അരി തരുന്നതെന്നും കുട്ടികള്‍ ടീച്ചറെ പഠിപ്പിച്ചു..ഒരു നെല്‍പാടം കാണാന്‍ കുട്ടികളെ കൊണ്ടുപോകാനും സ്കൂള്‍ അനുവദിക്കില്ല , സെന്‍ട്രല്‍ സ്കൂളാണ് , ഭാവിയിലെ എന്‍ജിനീയറും ഡോക്ടറും കളക്ടറും ഒക്കെ ആവേണ്ട വിത്തുകളാണ് ഈ ഇരിക്കുന്നത് ..

കുട്ടികള്‍ ഇന്‍ഗ്ലീഷില്‍ ചിലച്ചുകൊണ്ടിരുന്നു. പുതിയതായി ഇറങ്ങിയ യുദ്ധഗെയിമിനെ കുറിച്ചാണ് ചര്‍ച്ച..അയാള്‍ക്ക് നെഞ്ചില്‍ എവിടെയോ വേദനിക്കുന്നതായി തോന്നി..സ്റ്റാഫ് റൂമില്‍ എത്തിയപ്പോഴേക്കും പ്രിന്‍സിപ്പാളിന്‍റെ റൂമില്‍ നിന്ന് കല്പനയെത്തി, ഇന്നൊരു ഫയറിംഗ് ഉണ്ടാവും ഉറപ്പ്..
പ്രിന്‍സിപ്പാള്‍ ഡെല്ല ജോണ്‍ ഓവല്‍ ഷെയിപ്പുള്ള കണ്ണടയുടെ മീതേ കൂടെ അയാളെ രൂക്ഷമായി നോക്കി. ആ നോട്ടത്തില്‍ ആരും ചൂളിപ്പോകും..മുപ്പത്തഞ്ചു വയസ്സേ കാണൂ , എന്നാലും നാല്പത്തഞ്ചുകാരനായ തന്നെയും ഒരൊറ്റ നോട്ടത്താല്‍ ഭസ്മമാക്കിക്കളയാനുള്ള അസാമാന്യമായ ആജ്ഞാശക്തി ഉള്ളവരാണവര്‍..ചുരുണ്ട കറുത്ത മുടി ബോയ്‌ കട്ട് ചെയ്തില്ലായിരുന്നെങ്കില്‍ ഒരു ശാലീനത തോന്നിച്ചേനെ..സുന്ദരമായ മുഖത്ത് എപ്പോഴും ഗൌരവമാണ് കനത്തു കല്ലിച്ചു കിടക്കുന്നത്..

ദേര്‍  ഈസ് എ കംപ്ലൈണ്ട് എഗേന്‍സ്റ്റ് യു മിസ്റ്റര്‍ നരന്‍ , യു ആര്‍ സ്പീകിംഗ് മലയാളം ഇന്‍ ക്ലാസ് റൂംസ് ആന്‍ഡ്‌ ടെല്‍ സോ മച്ച് സ്റ്റൊറീസ് നോട്ട് നീഡഡ്‌ ഫോര്‍ യുവര്‍ മാത്ത്സ് ക്ലാസ്സെസ്. ഫോര്‍ വാട്ട് ദീസ് റബ്ബിഷ് സ്റ്റോറീസ് യു ടെല്‍ ടു സ്റ്റൂഡന്റ്സ്? അവര്‍ സിലബസ് ഈസ് ഗോയിംഗ് ടു അവോയിഡ് ഓള്‍ ദീസ് പോയെംസ് ആന്‍ഡ്‌ സ്റ്റോറീസ്. വാട്ടീസ് ദ യൂസ് ഓഫ് ഓള്‍ ദോസ് സില്ലി തിംഗ്സ്?ചില്‍ഡ്രന്‍സ് ഇന്റലിജന്‍സ് ഈസ് വെരി പ്രെഷ്യസ് ആന്‍ഡ്‌ ഇറ്റ്‌ ഷുഡ്‌ ബി ഫില്ഡ് വിത്ത് ഓണ്‍ലി യൂസ്ഫുള്‍ തിംഗ്സ്..”

തലയും താഴ്ത്തി തിരിച്ചു വരുമ്പോള്‍ വല്ലാത്ത ആത്മനിന്ദ തോന്നി, കഥ കേട്ടിരുന്ന ഒരു ബാല്യം അയാളിലേക്ക് ഇരച്ചു കയറി..പുരാണകഥകള്‍ പറഞ്ഞു തന്നിരുന്ന മുത്തശ്ശിയെ പറ്റിച്ചേര്‍ന്നു നിന്നിരുന്ന ആ അനാഥക്കുട്ടി...

ഹു ഈസ് ഗ്രാന്‍ഡ്‌ മാ?” ഒരിക്കല്‍ ഡോളി ടീച്ചര്‍ ക്ലാസ്സില്‍ ചോദിച്ചത്രെ, കുട്ടികള്‍ അമ്പരന്ന് ടീച്ചറെ മിഴിച്ചു നോക്കി..അവരെ പറഞ്ഞിട്ട് കാര്യമില്ല, വയസ്സായവരെ അവര്‍ കണ്ടിട്ടു തന്നെയുണ്ടാവില്ല..ഇന്റര്‍ നാഷണല്‍ സ്കൂളുകളുടെതിനേക്കാള്‍ കൂടുതലാണ് ഓള്‍ഡ്‌ എയ്ജ് ഹോമുകളുടെ മോഹിപ്പിക്കുന്ന ആഡുകള്‍..”നിങ്ങളുടെ അച്ഛന്‍ അല്ലെങ്കില്‍ അമ്മ അന്‍പത്തെട്ടു കഴിഞ്ഞ ആളാണോ? വരൂ , ഞങ്ങളുടെ ഹെവന്‍ വെന്യൂവിലേക്ക്, അവിടെ അവര്‍ക്ക് വാര്‍ധക്യം അടിച്ചു പൊളിക്കാം, വിട പറയും വരെയുള്ള കാലം ആഘോഷമാക്കാം..”ഇങ്ങനെ പോകുന്നു പരസ്യങ്ങള്‍..ഓള്‍ഡ്‌ എയ്ജ് ഹോമില്‍ വയസ്സായവരെ ആക്കാത്തത് മാനക്കേടായി മാറിയിട്ടുണ്ട് സമൂഹത്തില്‍..യുവാക്കളുടെ മാത്രം നാട്ടില്‍ യൌവനങ്ങള്‍ ശലഭങ്ങളായി പാറി കളിക്കുന്നു..
സഹപാഠികളെ ഒരു വിദ്യാര്‍ഥി വെടി വെച്ചു കൊന്ന വാര്‍ത്ത വായിച്ചു കേള്‍പ്പിച്ചു കൊണ്ട് പിറ്റേന്നും അയാള്‍ എല്ലാം മറന്ന് ഉപദേശഭാണ്ഡം തുറന്നു..”കുഞ്ഞുങ്ങളേ, നമ്മള്‍ ഒരാളെയും ദ്രോഹിക്കരുത്, കരുണ ഉള്ളവരായിരിക്കണം ഈ കുട്ടികള്‍ ചെയ്തത് ശരിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”

“വൈ നോട്ട്?”- എയിന്ജല്‍ ചാടിയെഴുന്നേറ്റു കിതച്ചു, “ഐ ഓള്‍വേസ് വിഷ് ടു ഷൂട്ട്‌ മൈ പാരെന്റ്സ്, സില്ലി മെന്‍! ഫോര്‍ ഹൌ മെനി ഡെയ്സ് അയാം ആസ്കിംഗ് ദേം ഫോര്‍ എ സ്മാര്‍ട്ട് ഫോണ്‍..വൈ ആര്‍ ദേ പാരെന്റ്സ് ഈഫ് ദേ ആര്‍ നോട്ട് കെയിപ്പബ്ള്‍ ടു ഫുള്‍ഫില്‍ അവര്‍ നീഡ്സ്?”-
  
അയാള്‍ നടുങ്ങി വിറച്ചു, വാക്കുകളെ തൂവലുകളാക്കി അയാള്‍ തുടര്‍ന്നു, “കുഞ്ഞുങ്ങളേ , നമ്മള്‍ കഥകളും കവിതകളും കേള്‍ക്കണം, നല്ല നാടകങ്ങളും സിനിമകളും കാണണം, എല്ലാ കലകളും നമ്മുടെ മനസ്സിനെ സോഫ്റ്റാക്കി മാറ്റും..”
പോള്‍ അപ്പോള്‍ എഴുന്നേറ്റു , നീണ്ടു കൊലുന്നനെയുള്ള ചെറുക്കന്‍. കട്ടിക്കണ്ണടയിലൂടെ കുറുമ്പോടെ ചുറ്റും നോക്കി അവന്‍ ചോദിച്ചു- “ഫോര്‍ വാട്ട് ഷുഡ് വി ബികം സോഫ്റ്റ്‌ സര്‍? വി മസ്റ്റ്‌ ബി ഹാര്‍ഡ് മൈന്ഡെഡ്. ദെന്‍ ഓണ്‍ലി വി ക്യാന്‍ പുഷ് എവേ അദേര്‍സ് ഇന്‍ ഓള്‍ കൊമ്പെറ്റീഷന്‍സ്..മൈ മോം ആന്‍ഡ്‌ ഡാഡ്‌ ഓള്‍വെയ്സ് സേ സോ..”

അയാള്‍ അവരെ നോക്കി  ഭക്തിയോടെ കൈ കൂപ്പി, വിധേയനായി തല കുനിച്ചു, പരാചിതന്‍റെ ശബ്ദം ക്ലാസ്സില്‍ ഇടര്‍ച്ചയോടെ മുഴങ്ങി –മൈ ഡിയര്‍ സ്റ്റ്യൂഡന്റ്സ്, യു ഓള്‍ ആര്‍ ഗ്രേറ്റ് മെന്‍, സോ ഫ്രം ടുഡേ ഈച്ച് ഓഫ് യു വില്‍ ബി ടീച്ചര്‍ ഇന്‍ മൈ ക്ലാസ്സെസ് ആന്‍ഡ്‌ ഐ വില്‍ ബി എ ലേണര്‍ ഇന്‍ ദാറ്റ് ബാക്ക് ബെഞ്ച്‌..”
കുട്ടികള്‍ അത് കേട്ടു ഡസ്ക്കിലടിച്ചു തല തല്ലി ചിരിച്ചു. നിശ്ശബ്ദതയുടെ കൂടായ ആ കലാലയം ആ ഹര്‍ഷാരവത്തില്‍ ചകിതയായി.. കുട്ടികള്‍ രഹസ്യമായി കൊണ്ടു വന്ന മൊബൈലില്‍ “ഹൌ ടു ഷൂട്ട്‌” “വാര്‍ ട്രെയിനിംഗ്” തുടങ്ങിയ ഗെയിമുകള്‍ ആവേശത്തോടെ കളിക്കാന്‍ തുടങ്ങി.. ഡിസ്മിസ് ചെയ്തുകൊണ്ടുള്ള പേപ്പര്‍ ഡെല്ലാ ജോണിന്‍റെ അരിശം പിടിച്ച കൈകളില്‍ നിന്ന് ഏറ്റു വാങ്ങുമ്പോള്‍ എവിടെയും ചേരാതിരിക്കുന്നത് ചിലരുടെ വിധിയാണെന്ന് അയാള്‍ സങ്കടത്തോടെ വിചാരപ്പെട്ടു..വീഴാതെ സൂക്ഷിച്ചു കൊണ്ട് മിനുസമുള്ള മാര്‍ബിള്‍ സ്റ്റെപ്പുകള്‍ ഇറങ്ങി അയാള്‍ അനിശ്ചിതമായ ഭാവിയിലേക്ക് വ്യസനത്തോടെ ചുവടുകള്‍ വച്ചു..


2016, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ജാലകക്കാഴ്ചകള്‍ [കഥ]





കിണറ്റില്‍ പെട്ടു പോയ തവള മേലെ കാണുന്ന ചെറിയ വൃത്താകാശം പോലെ  നാല് ചുമരുകള്‍ അതിരിടുന്ന വെളുത്ത ചതുരസീലിംഗ് ..നടുക്ക് ശ്വാസമെടുക്കാതെ ചുറ്റിത്തിരിയുന്ന ഫാന്‍..ചുമരരുകില്‍ എന്നും വന്നെത്തിനോക്കുന്ന രണ്ടു പല്ലികള്‍, പതുക്കെ പശിമയുള്ള നാക്ക് നീട്ടി ..മറ്റൊരരുകില്‍ എന്നേ കുറ്റിയടിച്ച എട്ടുകാലി ആരേലും വരുന്നുണ്ടോ എന്ന് ജാഗ്രത്തോടെ കണ്ണ്‍ തുറിച്ച് ..കട്ടില്‍കാലില്‍ നിന്നാണെന്നു തോന്നുന്നു , ചിതലിന്‍റെ ചിത്രപ്പണികള്‍ , സീലിംഗിനെ തൊടാറായി ..ഇലകള്‍ കൂടി വരച്ചാല്‍ ശരിക്കുമൊരു മരം തന്നെ , മണ്ണുമരം..

“ഇയാളിന്നും എഴുന്നേല്‍ക്കുന്ന ലക്ഷണമില്ല .”- ഒന്നാംപല്ലി ചിലച്ചു ..”ഈ മനുഷ്യരുടെ കാര്യങ്ങളെല്ലാം അതിശയമാ , വെടി വെച്ചിട്ടാലും ചിലപ്പോള്‍ ചാവില്ല ..മുടിഞ്ഞ ആയുസ്സാ ..നമ്മള്‍ ആരേലും ഇമ്മാതിരി കിടപ്പ് കിടക്കോ..”- രണ്ടാം പല്ലി ഒരു ദാര്‍ശനികനെപ്പോലെ ചോദിച്ചു..
ഉത്തരത്തില്‍ നിന്ന് തൂങ്ങുന്ന ചളി പിടിച്ച കയര്‍ ..അഞ്ചു വര്‍ഷത്തെ കിടപ്പ് അതിനെ അഴുക്കിന്‍റെ കറുകറുപ്പാക്കി ..മുതുകില്‍ ഒന്നു രണ്ടു പുണ്ണ് കണ്ണ് മിഴിച്ചിട്ടുണ്ട് , കിടപ്പിന് സ്വൈര്യം തരാതെ ..ഹോം നഴ്സിന്‍റെ സഹായം വേണം കയറില്‍ പിടിച്ചു ഒന്നെഴുന്നേറ്റ് ഇരിക്കാന്‍ , കിടപ്പ് നടപ്പ് ഇരുത്തം ഓട്ടം ചാട്ടം എല്ലാം എത്ര മധുരതരമായിരുന്നു ..കയ്യിലിരിക്കെ ഒന്നിനും മൂല്യം തോന്നില്ല , നഷ്ടമാകുമ്പോഴാണ് ..മരം പോലെയായ ഇടതുഭാഗം പരമാവധി നിസ്സഹകരിക്കും, ഒരു പാട് പ്രയത്നിക്കണം , തലയിണയില്‍ ഒന്നു ചാഞ്ഞു കിടക്കാന്‍ ..ഉദ്യോഗമുള്ള കാലത്ത് പോലും ഇത്രേം അധ്വാനിച്ചിട്ടില്ല ..ഭാഗ്യം ഒരു ദാസിയെപ്പോലെ കൂടെത്തന്നെയുണ്ടായിരുന്നു..നല്ല കാലമെല്ലാം കഴിഞ്ഞ ഏതോ ജന്മത്തിലായിരിക്കണം..ബാങ്ക് മാനേജറായിരുന്നു , തല മരവിക്കും വരെ കണക്കുകളുടെ ലോകത്തായിരുന്നു..എന്നിട്ടും എവിടെയൊക്കെയോ പിഴച്ചു..മകന്‍ സ്വത്തോഹരിയെ ചൊല്ലി മൂന്നാമതും തര്‍ക്കിക്കാന്‍ വന്നപ്പോഴാണെന്ന് തോന്നുന്നു തല ചുറ്റി വീണത് ..ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഒരു വശം തളര്‍ന്നു പോയെന്ന് പറഞ്ഞ് ഭാര്യ കരഞ്ഞു..ഒരു കൊല്ലം മുമ്പാണ് അവള്‍ അടുക്കളയില്‍ വീണു മരിച്ചത് , ഒരു പൂ കൊഴിയുന്ന അത്രയും ലളിതമായി ..തന്‍റെ യാത്ര മാത്രം അത് തീരാറായപ്പോള്‍ വല്ലാത്തൊരു ട്രാഫിക്ജാമില്‍ പെട്ടു പോയിരിക്കുന്നു ..ഭ്രാന്ത് പിടിപ്പിക്കുന്ന ഈ നിശ്ചലത അവസാനിക്കുന്നത് എന്നായിരിക്കും ..
ഹോം നഴ്സ് അരമണിക്കൂര്‍ മൊബൈല്‍ കിന്നാരം കഴിഞ്ഞ് ചുണ്ടിലൊട്ടിച്ച ഗൂഡസ്മിതവുമായി മുറിയിലെത്തി..തളര്‍ന്നു കിടപ്പായതോണ്ടാവും ഒരു ആണിനെ പരിചരിക്കാന്‍ അവള്‍ ധൈര്യപ്പെട്ടത്..ഇന്നത്തെ വാര്‍ത്തകള്‍ വായിക്കുന്നവരൊന്നും അങ്ങനെ എടുത്തു ചാടി വരണമെന്നില്ല..കനത്തില്‍ അവള്‍ക്ക് ശമ്പളം കൊടുക്കുന്നത് കൊണ്ട് തരക്കേടില്ല ..ഇല്ലെങ്കില്‍ അവളും ഇട്ടു പോയേനെ..നെറ്റും ലാപ്പും ഉള്ളതോണ്ട് കണക്കുകള്‍ കൃത്യമായി നടന്നുപോകുന്നുണ്ട്..ഒറ്റക്കൈ കൊണ്ട് അതിലൊന്നും ഒരു പാടു നേരം പണിയെടുക്കാന്‍ വയ്യ ..അല്ലെങ്കില്‍ ഫേസ്‌ബുക്ക് തന്നെ മതിയായിരുന്നു ബോറടി മാറ്റാന്‍..നല്ലൊരു സൗഹൃദം വേണമായിരുന്നു വിളിച്ചോണ്ടിരിക്കാന്‍..ആരോഗ്യകാലത്ത് അതൊന്നും ആവശ്യമുണ്ടായിരുന്നില്ല, കാലം നിശ്ചലമായി തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോഴാണ് ..

കിണറ്റിന്‍ കരയിലെ പൈപ്പില്‍ അവന്‍ എത്തിക്കഴിഞ്ഞു , ആ കാക്ക..പൈപ്പിലേക്ക് കൊക്ക്  ചേര്‍ത്ത് എത്ര നേരമാണ് അതിരിക്കുന്നത്, എപ്പഴേലും വീഴുന്ന ഒന്നു രണ്ടു തുള്ളികള്‍ക്ക് വേണ്ടി ..എത്ര പറഞ്ഞതാണ് ഹോം നഴ്സിനോട് ചട്ടിയില്‍ കുറച്ചു വെള്ളം അവിടെ വെക്കാന്‍..തളര്‍ന്നവന്‍റെ വാക്കുകള്‍ക്കും ആജ്ഞാശക്തി കുറയും..ഉച്ച വരെ കാക്കക്ക് അവിടെ പല ബിസിനസും ഉണ്ട്. എപ്പോഴും ടി വി കാണുകയോ ഫോണ്‍ ചെയ്യുകയോ ചെയ്യുന്ന ഹോം നഴ്സിനെക്കൊണ്ട് അതിനു യാതൊരു ശല്യവുമില്ല..കിണറ്റിന്‍ കരയിലെ വാഴത്തടത്തില്‍ ഒഴിക്കുന്ന മീന്‍ വെള്ളമാണ് ആദ്യത്തെ ആകര്‍ഷണം..ഒന്നുരണ്ടു  മീന്‍തല തിന്നു കഴിഞ്ഞാല്‍ കുറെയെണ്ണം വാഴപ്പോളയ്ക്കുള്ളില്‍ തിരുകി വെക്കുന്നത് കാണാം..പിന്നെ പല തവണയായി വന്ന് എടുത്തു കൊണ്ടു പോവുകയും ചെയ്യും..കൂട്ടില്‍ എത്ര കുഞ്ഞുങ്ങളാവോ കാത്തിരിക്കുന്നത്..ഇടയ്ക്കിടെ ജനലിലൂടെ ചരിഞ്ഞു നോക്കി കാക്ക ആശ്വസിപ്പിക്കും , കാ കാ  സാരമില്ല ...അയല്‍ വീട്ടില്‍ നിന്ന് വരുന്ന ഒരു കറുത്ത പൂച്ചയുമുണ്ട് അവനു തല്ല് കൂടാന്‍..അവന്‍ മീന്‍തലയില്‍ കൊത്തുമ്പോഴേക്കും പൂച്ച ചീറിക്കൊണ്ട് വാല്‍ വിറപ്പിക്കും..കാക്കയാവട്ടെ നിഷ്പ്രയാസം അതിനെ പറ്റിക്കുകയും ചെയ്യും..

ഉച്ച വരെ ആ വിരുന്നുകാരെ നോക്കിയിരിക്കല്‍ തന്നെ പ്രധാനജോലി..അവര്‍ പോയിക്കഴിഞ്ഞാല്‍ അവര്‍ ചെയ്തിരുന്ന ഓരോരോ കാര്യങ്ങള്‍ ആലോചിച്ചു കിടക്കും .എന്തൊരു ധൃതിയാണ് കാക്കയ്ക്ക് കള്ളനെപ്പോലെ ചാഞ്ഞും ചരിഞ്ഞും തക്കം നോക്കിയും മാത്രം ലാണ്ടിംഗ്..ചുറ്റും ആരുമില്ലെങ്കിലും ഒരു പാട് തവണ പരിസരം വീക്ഷിച്ചേ എടുക്കൂ എന്തും..ഇന്നാളൊരു പ്ലാസ്റ്റിക് മൂടി കൊത്തിക്കൊണ്ടുപോകുന്നത് കണ്ടു..കുട്ടികള്‍ക്ക് പ്ലെയിറ്റ് ആക്കാനാവും..അതോര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു..പൂച്ചക്കാണേല്‍ ഉറക്കമല്ലാതെ മറ്റൊരു ജോലിയുമില്ല..ജീവികളില്‍ ഏറ്റവും ഭാഗ്യവാന്‍ ,ആരും അറുത്തു തിന്നില്ല , ഒരു പിടി വറ്റ് ആരും കൊടുക്കാതിരിക്കുകയുമില്ല..നിസ്സാരകാര്യങ്ങളില്‍ പോലും കാണാന്‍ പലതുമുണ്ടെന്ന് ഈ കിടപ്പാണ് പഠിപ്പിച്ചത് ..
ആ കാക്കയ്ക്കും പൂച്ചക്കും എന്നെക്കാള്‍ ആയുസ്സ് കൊടുക്കണേ ദൈവമേ , മരിക്കോളം ഏകാന്തതയെ തുരത്താന്‍ മറ്റെന്താണുള്ളത്........................