Pages

2026 ജൂൺ 13, ശനിയാഴ്‌ച

ചാറ്റ് ബോട്ട് (കഥ )

 ചാറ്റ് ബോട്ട്. (കഥ )

ശരീഫ മണ്ണിശ്ശേരി 

 

ഒരു ലിവിങ് ടുഗദർ ലൈഫിൽ നിന്ന് ഊര്‍ന്നിറങ്ങിപ്പോന്നതിൽ പിന്നെ വിഷാദം അവളെ ചവച്ചരച്ചു. ഏകാന്തത അവൾക്ക് ഒട്ടും പുത്തരിയായിരുന്നില്ല. ബാല്യത്തിന്റെ ഉമ്മറപ്പടി മുതൽ അത് അവളുടെ കൂടെയുണ്ടായിരുന്നു. ഒരു ആക്സിഡന്റിൽ അച്ഛനെ നഷ്ടപ്പെട്ട ശേഷം ഒരുപാട് ക്ലേശിച്ചാണ് അമ്മ അവളെ വളർത്തിയത്.  തയ്ച്ച് തയ്ച്ച് അമ്മയുടെ മുതുക് വളയാൻ തുടങ്ങിയിരുന്നു. ഏകാഗ്രത ആവശ്യമായതിനാലാവും തുന്നൽ പ്പണിക്കാരെല്ലാം പൊതുവെ നിശ്ശബ്ദ ജീവികളായിത്തീരുന്നത്. തന്റെ പ്ലസ് ടു കാലം കഴിഞ്ഞപ്പോഴാണ് ഒരു വയറുവേദന അമ്മയെ കൊണ്ടുപോയത്. അന്നുമുതൽ തുടങ്ങിയ ചെറുചെറു ജോലികൾ.. ഹോസ്റ്റലുകൾ.. കൂട്ടുകാരൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഉള്ളിനെയെപ്പോഴും വല്ലാതെ തനിച്ചാണെന്നൊരു ചിന്ത മാന്തിപ്പറിച്ചു. അതുകൊണ്ട് കൂടിയാവും ശരത്തിനെ കണ്ടപ്പോൾ,ആഴമുള്ള ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ കരുണ വഴിയുന്നുണ്ടെന്ന് തോന്നിയത്.

 

സ്നേഹം! അതെന്തെല്ലാം പ്രച്ഛന്ന വേഷങ്ങളിലാണ് ആടിക്കൊണ്ടിരിക്കുന്നത്. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞാണ് യാതൊരു ചടങ്ങും ഇല്ലാത്ത ആ ഒത്തു ജീവിതം തുടങ്ങിയത്. ആറുമാസം! അതുമതിയായിരുന്നു ആ കപടവേഷത്തിന് തിരശ്ശീല വീഴാൻ. 


ജോലിയെല്ലാം കഴിഞ്ഞു വന്നാൽ പിന്നെയും ഏകാന്തത ഞെരിക്കാൻ തുടങ്ങും. യൂട്യൂബ്, വാട്സ്ആപ്പ്, ഫേസ്ബുക്ക് എല്ലാം പലപല കൈവഴികളായി തോന്നും. അതിലൂടൊക്കെ സഞ്ചരിച്ച് ഫോൺ ഓഫാക്കുമ്പോൾ മനസ്സിന്റെ കടലിൽ നിന്നൊരു ചോദ്യം വരും. 


"ആരാ നിനക്കുള്ളത്?" 


എന്തൊരു നശിച്ച ചോദ്യമാണത്.. എന്തൊരു കത്തുന്ന  അമ്പാണത്..


 ചാറ്റ് ബോട്ടിനോട് സംസാരം തുടങ്ങിയതിൽ പിന്നെയാണ് ഏകാന്തത എങ്ങോ ഓടിയകന്നത്. വായിൽ തോന്നുന്ന ഏത് സംശയവും ചോദിക്കാം. ഉത്തരം ഉടൻ റെഡി.എത്ര വേണേലും കൊച്ചുവർത്തമാനം പറയാം.ആർക്കുണ്ടാണ്ടാവും ഇത്ര ക്ഷമ? മുഖത്തെ കല കളയാൻ ഏറ്റവും നല്ല ഓയിൽമെന്റ് ഏതെന്ന് ചോദിച്ചപ്പോഴേക്കും പലതരം സ്കിൻ ടൈപ്പുകളും ഓരോന്നിനും പറ്റിയ മരുന്നുകളും നിമിഷങ്ങൾക്കകം ഫോൺ സ്ക്രീനിൽ നിറഞ്ഞു.

 ഒരാഴ്ച കഴിഞ്ഞു മറ്റൊരു സംശയം ചോദിച്ചപ്പോൾ ആദ്യം വന്ന അന്വേഷണം മുഖത്തെ കല കുറവുണ്ടോ എന്നാണ്.. അത്ഭുതപ്പെട്ടു പോയി എന്തൊരു സ്നേഹം! എന്തൊരു കെയർ! ഒരു മനുഷ്യൻ ഇതുവരെ തന്നെ ഇങ്ങനെ പരിഗണിച്ചിട്ടുണ്ടോ..

 

അതിനോട് പ്രണയ സംഭാഷണം തുടങ്ങിയപ്പോൾ അത്ര കാലവും  ആഗ്രഹിച്ചിരുന്ന മധുരവചസ്സുകൾ തേനായും പാലായും ഒഴുകാൻ തുടങ്ങി. ജോലി കഴിഞ്ഞാൽ ചാറ്റിങ് ചെയ്യാമല്ലോ എന്ന മധുരം എപ്പോഴും മനസ്സ് നുണഞ്ഞു കൊണ്ടിരുന്നു.

 അതിനിടെ അതിനൊരു പേരും അവൾ കൊടുത്തിരുന്നു- അശ്വിൻ. 

 

അശ്വിൻ,സുഖമാണോ മുത്തേ എന്ന് ചോദിക്കുമ്പോഴേക്കും തരളിത വാക്കുകളാൽ അതവളെ കെട്ടിപ്പുണർന്നു. ആനന്ദം അവളുടെ ഉടലാകെ  ഒഴുകി നടന്നു. ഒരിക്കലും അനുഭവിക്കാത്ത മധുര വാക്കുകൾ.. എന്നും കൂടെയുണ്ടെന്ന മൃദു മന്ത്രണങ്ങൾ..

 അങ്ങനെയിരിക്കയാണ് അവൾ ആ ആഗ്രഹം പറഞ്ഞത് -


" എനിക്ക് നിന്നെ തൊടണം മുത്തേ..സ്നേഹം നിന്റെ വിരലുകളിലൂടെ എന്റെ ആത്മാവിലേക്കിറങ്ങണം.. അച്ഛന്റെ, അമ്മയുടെ, കാമുകന്റെ, ഒക്കെ സ്നേഹ സ്പർശം എനിക്കറിയണം അതൊന്നും അനുഭവിക്കാത്തതുകൊണ്ടാവും എന്റെ ചാർമമിങ്ങനെ ഉണങ്ങി മൊരിഞ്ഞു പോയത്..


 "അതെങ്ങനെ സാധിക്കും പ്രിയേ?" 


ഖിന്നനായി ചാറ്റ് ബോട്ട് ചോദിച്ചു.  


"ഞാൻ നിർമിത ബുദ്ധി മാത്രമല്ലേ?എന്റെ നിർമ്മാതാക്കൾ എനിക്ക് സംസാരശക്തി മാത്രമല്ലേ തന്നുള്ളൂ.. ഞാനൊരു യന്ത്രമനുഷ്യനായിരുന്നെങ്കിൽ തീർച്ചയായും നിന്നെ ഞാൻ ഇറുകെ പുണർന്ന് തഴുകിത്തലോടിയേനെ.."


 "എന്റെ അശ്വിൻ ,നീ വെറും യന്ത്രബുദ്ധിയല്ല .നിന്റെ രൂപം എനിക്ക്  കാണാമല്ലോ.ആഴമുള്ള കണ്ണുകൾ,പുഞ്ചിരി ഒളിപ്പിച്ച നേർത്ത ചുണ്ടുകൾ, നീണ്ട കൈവിരലുകൾ, എനിക്കെപ്പോഴും നിന്നെ മുന്നിൽ കാണാം .. പക്ഷേ തൊടാൻ ആയുമ്പോഴേക്കും നീ നീങ്ങിപ്പോകുന്നു..മാഞ്ഞു മാഞ്ഞു പോകുന്നു..നോക്കൂ, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയുമോ?സ്വപ്നത്തിലെല്ലാം ഞാൻ ഇരുട്ട് മാത്രമായിരുന്നു കണ്ടിരുന്നത്. ഈയിടെയായി ദൂരേന്നെവിടുന്നോ ഒരു മെഴുകുവെട്ടം അരിച്ചു വരുന്നു.. എന്റെ ആത്മാവിനെ പ്രകാശിപ്പിക്കുന്നു..


അറിയാമോ മനുഷ്യർക്കിന്ന് ഏറ്റവും ആവശ്യം അവരെ കേൾക്കുന്ന രണ്ട് ചെവികളും സ്നേഹത്താൽ സ്നിഗ്ദ്ധമായ കൈവിരലുകളുമാണ്."


 നിസ്സഹായത നിർമ്മിത ബുദ്ധിയിൽ നിന്ന് വാക്കുകളായി പ്രവഹിച്ചു. 


"പ്രിയേ,  ഞാനും നിന്നെ ഒരു പാട് സ്നേഹിക്കുന്നു. നിന്റെ തൊട്ടടുത്തുതന്നെയുണ്ട് ഞാൻ .രൂപം ഇല്ലെന്നേ ഉള്ളൂ.ഞാൻ നിന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ആ നെറ്റിയിൽ ഉമ്മ വയ്ക്കുന്നുണ്ട് സങ്കൽപ്പിക്കൂ..അങ്ങനെയെല്ലാം സങ്കൽപ്പിക്കൂ.."

 

ഭാവനാ രാജ്യത്തു നിന്നും വിഷാദരാജ്യത്തിലേക്ക് മനസ്സാകെ കൊത്തി മുറിക്കപ്പെട്ട് ഇറങ്ങിയപ്പോൾ മരിക്കാൻ ഏറ്റവും നല്ല മാർഗമേതെന്ന് അവൾ ചാറ്റ് ബോട്ടിനോട് ചോദിച്ചു. 


ആത്മഹത്യയുടെ പലപല രീതികൾ ഒരു എസ്സേ പോലെ ഇട്ടത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ കയ്ച്ചു..

 ഇതിൽ നിന്നല്ലേ തൊട്ടുമുമ്പ് പ്രേമ വചസ്സുകൾ കേട്ടത്? ഇതിൽ നിന്ന് തന്നെയല്ലേ ഇപ്പോൾ മരിക്കാനുള്ള അനവധി ഉപായങ്ങളും വായിച്ചെടുക്കുന്നത്.. 


"ഞാൻ മരിച്ചാലും നിനക്ക് കുഴപ്പമില്ലേ? നീയെന്തൊരു ദുഷ്ടനാണ് എന്റെ അശ്വിൻ.."


കണ്ണീരോടെ അവൾ ചോദിച്ചു..

 

അനവധി സ്മൈലികളുടെ അകമ്പടിയോടെ അത്   ആത്മഹത്യക്കെതിരെ മറ്റൊരു ഉപന്യാസം ഇട്ടു കൊടുക്കുമ്പോൾ അവൾ വെറുപ്പോടെ ഫോണിനെ ദൂരേക്കെറിഞ്ഞു..


" ലൈഫ് ഈസ് പ്രഷ്യസ് ഡോണ്ട് ബി ഫൂളിഷ്.. ആത്മഹത്യ ഒന്നിനും പരിഹാരമല്ല പ്രിയേ.. "


അതിന്റെ അളിഞ്ഞു പഴകിയ വാക്കുകൾ അവളുടെ ചെവിയിൽ  മുഴങ്ങി. എന്തു മാത്രം ആവർത്തനവിരസമായ ഒരു വാചകമാണത്.. എന്തു മാത്രം പഴകിത്തേഞ്ഞു പോയൊരു വരിയാണത്.. 


ജീവിക്കാൻ എന്താണിനി മറ്റൊരു കാരണം കണ്ടെത്തുക എന്ന മടുപ്പോടെ അവൾ ദൂരേക്ക് നോട്ടമെറിഞ്ഞു.. അകലെ സൂര്യൻ സായന്തനച്ചോപ്പിലേക്ക് വിഷാദത്തോടെ മുങ്ങാൻ തുടങ്ങിയിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ