Pages

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

മൊബൈല്‍ ടു മൊബൈല്‍(കഥ)

'
ഹലോ മിനിക്കുട്ടീ,എന്തൊക്കെ വിശേഷങ്ങള്‍?'
'ഓ,എത്ര കാലമാണാവോ ഈ പുന്നാരം.ദുഷ്ടനാ,എപ്പഴാ ഇട്ടോടിപ്പോവാന്ന്പ റയാന്‍ പറ്റില്ല.'
'നിന്നെയോ,നിന്നെ ഞാനെങ്ങനെ ഒഴിവാക്കാന്‍?മരിക്കോളം നമ്മള്‍ പിരിയാന്‍ പോണില്ല.ഈ ഫോണ്‍ വിളിയും മെസ്സേജും പിന്നെ എപ്പഴേലും അവസരം കിട്ടുമ്പോ ഒന്നു കാണലും..അത്രയൊക്കെയല്ലേ പറ്റൂ കുട്ടീ,നമ്മള്‍ രണ്ടാളും കുടുമ്പോം കുട്ട്യോളും ഒക്കെ ഉള്ളോരല്ലേ?പിന്നെ മറ്റുള്ളവരുടെ െ്രെപവസിയിലേക്ക് ചൂഴ്ന്നു നോക്കുന്ന കേരളം പോലൊരു നാടും..'
'ഉം ഒക്കെപ്പറയും,പിണങ്ങ്യാ പിന്നെ എന്തൊരു ദുഷ്ടനാ..വിളിച്ചാ ഫോണ്‍ ജന്മത്ത് എടുക്കില്ല.എനിക്കാണേലോ എന്റെ ഭര്‍ത്താവ് പിണങ്ങിയാലൂടെ ഇത്ര സങ്കടംല്ല .'
'ചിലപ്പോ ഞാനങ്ങനെയാ,ആരോടും മിണ്ടാന്‍ തോന്നില്ല.അല്ലാതെ നിന്നോടെന്തു ദേഷ്യം?പിന്നേയ്,ആ ചൊറ പിന്നേം വിളിച്ചിരുന്നു.എന്തൊരു കഷ്ടപ്പാട്,അട്ടയെ പ്പോലെയാ,എത്ര തട്ടിക്കളഞ്ഞാലും അള്ളിപ്പിടിച്ചിരിക്കും.ഫോണ്‍ വിളിക്കണ്ട ,മെസ്സേജ് അയക്കണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.വിളി തന്നെ വിളി..ഞാന്‍ ഫോണെടുക്കില്ല.കുറെ കഴിയുമ്പോ മടുത്ത് ഓഫാക്കും.വല്ലാത്തൊരു പാടു തന്നെയാണേയ്'
'ആര്?ആ നസീമയോ?വല്യ കൂട്ടാരുന്നല്ലോ,ഇപ്പോ എന്തു പറ്റി?'
'ഏയ്,നിന്നോടുള്ള കൂട്ടൊന്നും വേറാരോടും ഇല്ലെടോ.അല്ലെങ്കിത്തന്നെ സ്‌നേഹിക്കപ്പെടാന്‍ മാത്രം എന്താ അവളിലുള്ളത്?ഭംഗി സ്മാര്‍ട്‌നെസ്സ് ഒന്നുല്ല.എന്നെ മൂപ്പത്തിക്ക് വല്യ ആരാധനയാ ..'
'ഉം,ഇക്കണ്ട പെണ്ണുങ്ങളൊക്കെ ആരാധിച്ച് എവിടെത്തുമാവോ എന്റെ ശ്രീകൃഷ്ണന്‍.ആട്ടെ,എന്റെ എഴുത്തിനെപ്പറ്റി എന്താ  അഭിപ്രായം?'
'അതു ഞാനെന്നും നിന്നോട് പറയണതല്ലേ?നീ നല്ല കഴിവുള്ളവളാണെന്ന്.എഴുതിത്തെളിയണമെന്ന്.നീയതൊന്നും ശ്രദ്ധിക്കില്ല.ഭര്‍ത്താവും കുടുമ്പോം അതേള്ളൂ നിനക്ക് ചിന്ത.കുതറാനാവണം കുട്ടീ,നമ്മളെ കെട്ടിപ്പൂട്ടിയ ചങ്ങലകളെ അല്പമെങ്കിലും കുതറിത്തെറിപ്പിക്കാനാകണം.'
'ഒക്കെ പറയും,കുതറി രക്ഷപ്പെട്ട് ഞാനാ കഴുത്തില്‍ തൂങ്ങും.അപ്പൊ കാണാം കോലം,ദൂരേക്ക് ഒരേറായിരിക്കും.'
'അതല്ലേ ഞാന്‍ പറഞ്ഞത്,കുടുംബം ഒക്കെ വേണം ,പക്ഷെ നമ്മളെ അതിനായ് ദഹിപ്പിച്ചു കളയരുത്.അപ്പൊ മോളേ സമയം ഒരുപാടായി.സന്തോഷായിരിക്ക് കേട്ടോ.'
ഫോണ്‍ ചൂട് പിടിച്ചിരിക്കുന്നു.അപ്പോഴാണ് ഒരു മെസ്സേജ്,ആ ചൊറ തന്നെയാവും.വായിക്കാതെ ഡിലീറ്റു ചെയ്യാറാണ് പതിവ്.
'ടുമോറോ വില്‍ ബി അഡ്മിറ്റഡ്  ഇന്‍ ദ ഹോസ്പിറ്റല്‍. നോട്ട് അറ്റോള്‍ വെല്‍.ദേര്‍ വില്‍ ബി ആന്‍ ഓപ്പറേഷന്‍.ഐ ഡോണ്ട് നോ വെതര്‍ ഇറ്റ് വില്‍ ബി എ ഡോര്‍ ടു ഡെത്ത് ഓര്‍ ലൈഫ്.ഫോര്‍ഗിവ് മി ഇഫ് ഐ ഹാംഡ് യു ഇന്‍ എനി വേ.മൈ ലാസ്റ്റ് വിഷ് ദോ യു റിജെക്റ്റ് ഈസ് ടു ടോക് ടു യു വണ്‍സ് മോര്‍,പ്ലീസ്..എന്നേലും എന്നെക്കുറിച്ചൊരു ഓര്‍മക്കുറിപ്പെഴുതണം.നക്ഷത്രത്തെ സ്‌നേഹിച്ച പടുവിഡ്ഢിയെപ്പറ്റി..'
ഒരു കരട് അയാളുടെ മനസ്സില്‍ ഇളകി.പുന്നാരവാക്കുകള്‍ കുറെ പറഞ്ഞിട്ടുണ്ട് തന്റെ കാര്യം നേടാന്‍.അതിനു കിട്ടില്ലെന്നു കണ്ടപ്പോഴാണ് ച്യൂയിന്ഗം പോലെ വലിച്ചെറിഞ്ഞത്.അല്ലാതെ ആരെങ്കിലും ഒരാളെ സ്ഥിരമായി സ്‌നേഹിച്ചുകൊണ്ടിരിക്കുമോ?എന്തൊരു മടുപ്പാണത്!ഋതുക്കള്‍ മാറുമ്പോലെയാണ് തന്റെ പെണ്‌സൌഹൃദങ്ങള്‍.ഓരോ ഋതുവിലും വ്യത്യസ്തമായ ഇമ്പമുള്ള ശബ്ദങ്ങള്‍.ജീവിതം അതിന്റെ അവസാന തുള്ളി വരെയും ആസ്വദിച്ചാണ് കുടിക്കേണ്ടത്.അതിനിടെ ഇത്തരം ചൊറകള്‍ ആവശ്യമില്ലാത്ത ടെന്‍ഷനാണ് തരുന്നത്.ഒരു അലൌകിക സ്‌നേഹം!
അങ്ങനെയൊക്കെ ചിന്തിച്ചിട്ടും ആ സ്ത്രീയെക്കുറിച്ച ചിന്തകള്‍ അയാളിലേക്ക് ചേരട്ടയെപ്പോലെ ഇഴഞ്ഞു ചുരുണ്ടു.'എല്ലാ നദികളെയും ശക്തമായി ചലിപ്പിക്കുന്ന മറ്റൊരു നദി അടിയിലുണ്ട് കുട്ടീ.'ഒരിക്കല്‍ അവളോട് ഫോണില്‍ പറഞ്ഞു.'നീ നല്ല കാലിബറുള്ള എഴുത്തുകാരിയാണ്.പക്ഷെ നീയത് മൈന്‍ഡ് ചെയ്യുന്നില്ല.ഒരിക്കലും രംഗത്ത് വരാന്‍ ശ്രമിക്കുന്നില്ല.'
'ഓ,എന്തു രംഗത്ത് വരാന്‍.വയസ്സായി മരിക്കാറായി.ഓരോരുത്തര്‍ക്കും ജീവിതം ഓരോ പാത്രം വച്ചിട്ടുണ്ട്.അതിലുള്ളതേ കിട്ടൂ.ചിലരുടെ പാത്രം നേരത്തെയങ്ങു ഉടഞ്ഞു തീരേം ചെയ്യും.എനിക്കൊന്നും വേണ്ട.ഈ വടവൃക്ഷത്തിന്റെ തണല്‍,എപ്പോഴും കത്തുന്ന സൂര്യനില്‍ നിന്നു ഈ വിളര്‍ത്തചെടിയെ രക്ഷിച്ചാല്‍ മതി.അതു മാത്രേ എനിക്കെപ്പോഴും വേണ്ടൂ.'
'അതൊക്കെ എപ്പഴുണ്ട്,മരിക്കണ വരെ നമ്മളിനി പിരിയണില്ല.പോരേ?'
'എവിടെ,മുമ്പ് പിണങ്ങിയത് ഞാന്‍ മറന്നിട്ടില്ല.എന്തൊരു വാശിക്കാരനാ.തെറ്റിക്കഴിഞ്ഞാ പിന്നെ പടച്ചോന്‍ ഇറങ്ങി വന്നു വിളിച്ചിട്ടും കാര്യമില്ല.'
'ഇനി അതൊന്നുമുണ്ടാവില്ല.പോരേ,പക്ഷെ ചിലതൊക്കെ എനിക്കിഷ്ടാ,നീയതോരിക്കലും തരില്ലാലോ.പിന്നെന്തു ചെയ്യും?സ്‌നേഹം ശരീരങ്ങള്‍ തമ്മില്‍ കൂടിയാണ് കുട്ടീ.'
'എല്ലാം തന്നെന്നു വിചാരിക്ക്.അതല്ലേ പറ്റൂ.ഈ വിളി തന്നെ പുറത്തറിഞ്ഞാ എന്റെ പടച്ചോനേ ഓര്‍ക്കാന്‍ വയ്യ.ഇഞ്ചി ചതയ്ക്കും പോലെ ചതച്ചു ചതച്ച് ഉപ്പിലിടും.'
'കുതറാനാവണം കുട്ടീ,എഴുത്തുകാരന്‍ എപ്പോഴും ചങ്ങലകളെ അറുത്തു തെറിപ്പിക്കണം.'
'ഒക്കെ പറയും,കുതറിത്തെറിച്ച് ഉള്ള ഇടം കൂടി നഷ്ടപ്പെട്ട് നിലവിളിക്കുമ്പോ ആരും ഉണ്ടാവില്ല,ഈ പറയണ ആളും..അനേകം ഗോപികമാര്‍ ചുറ്റി നടപ്പല്ലേ ഈ ശ്രീകൃഷ്ണനെ.'
ങാ,ചോദിക്കട്ടെ, എന്താ നിനക്ക് എന്നോടിത്ര ആരാധന?പറ'
'ആ എഴുത്തു തന്നെ.പ്രസംഗിക്കുമ്പോ ചാട്ടുളി പോലല്ലേ വാക്കുകള്‍.വാക്കുകളുടെ രാജാവാ.ആരാ ഇഷ്ടപ്പെടാതിരിക്കാ?'
'ഉം ,പ്രസംഗം കേട്ടു എത്ര പെണ്ണുങ്ങളാണെന്നോ  വിളിക്കണത്എന്നാ ശരീട്ടോ ,സന്തോഷായിരിക്ക്.ഓക്കെ.'
അവള്‍ സങ്കടങ്ങളെ ഒരു കടലെന്നോണം തന്നിലേക്ക് ഒഴുക്കിയിട്ടുണ്ട്.ആ ദുര്‍ബലചിത്തം തിരിച്ചറിയാഞ്ഞല്ല. ഇപ്പോള്‍ ദൂരേക്ക് തെറിപ്പിച്ചില്ലെങ്കില്‍ അതു തനിക്കു ആവശ്യമില്ലാത്ത ക്ലേശങ്ങള്‍ തരും.ജീവിതം ആനന്ദിക്കാനുള്ളതാണ്,അവസാനതുള്ളി വരെയും..പിന്നെയും ടിംഗ് ടിംഗ്‌ഫോണില്‍ മറ്റൊരു മെസ്സേജ്.ഡിലീറ്റു ചെയ്യാനൊരുങ്ങുമ്പോള്‍ അറിയാതെ വരികള്‍ കണ്ണില്‍ തടഞ്ഞു.
'കാലു പിടിച്ചാലും വിളിക്കില്ല അല്ലേ?എന്റെ കോള്‍ സ്വീകരിക്കയുമില്ല.അലിവെന്നു കരുതിയിരുന്ന വാക്കുകളൊക്കെയും ഇപ്പോഴെന്നെ പൊള്ളിക്കുന്നു.ഒരെഴുത്തുകാരന് ഇത്രേം ക്രൂരത സാധിക്കുമോ?എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.മാപ്പ് ,വല്ല അപരാധവും ചെയ്തു പോയെങ്കില്‍..'
അഗാധമായൊരു ഗര്‍ത്തത്തില്‍ പെട്ടപോലൊരു തോന്നല്‍ പെട്ടെന്നയാള്‍ക്കുണ്ടായി.അതിനെ അതിജയിക്കാന്‍ അയാള്‍ മറ്റൊരു പെണ്‌സുഹൃത്തിനെ വിളിച്ചു കുശലം പറഞ്ഞു.സരസസംഭാഷണം അയാളുടെ ഹൃദയത്തിലേക്ക് പളുങ്കുമണികളെ വാരിയെറിഞ്ഞു.
രാത്രികാര്യമായിരുന്ന്! എഴുതുകയായിരുന്നു.അപ്പോഴാണ് പിന്നെയും വിളി.കണ്ടു കണ്ട് പരിചയിച്ച നമ്പര്‍.കലിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.കിടക്കാന്‍ നേരം ഫോണെടുത്തപ്പോള്‍ നാശം അതാ മറ്റൊരു മെസ്സേജ്
'ഈ ശല്യത്തെയോര്‍ത്ത് ഫോണ്‍ ഓഫാക്കണ്ട.നിര്‍ത്തി.ഒടിഞ്ഞു പോയ ഈര്‍ക്കിള്‍ നേരാക്കാനുള്ള എല്ലാ ശ്രമവും.എന്തോ നാളത്തോടെ കഥ തീരുമെന്നൊരു തോന്നല്‍.അതുകൊണ്ട് മാത്രാ വിളിച്ചത്,സോറി..'
നിലവിളിക്കുന്ന വാക്കുകളൊന്നും തന്റെ മനസ്സിനെ അല്പം പോലും ചാലിപ്പിക്കുന്നില്ലല്ലോയെന്ന് അയാള്‍ ഗൂഡം അഭിമാനിച്ചു.പൂവിതള്‍ പോലൊരു ഹൃദയം കൊണ്ട് എഴുത്തുകാരന് പ്രത്യേക മെച്ചമൊന്നുമില്ല.ഏതു വെയിലിലും വാടാതെ നില്‍ക്കാനാകണം.ഏതു കണ്ണീരിനെയും ചവിട്ടിത്തെറിപ്പിക്കാനാകണം.ഒരു ചേമ്പില പോലെ സ്‌നേഹത്തുള്ളികളെ സ്വീകരിക്കാനാകണം.പ്രേമത്തിന്റെ ഓരോ മഴയ്ക്ക് ശേഷവും ഒരു തരി നനയാതെ.ചിത്തം ഒരു തരി പോലും കുതിരാതെ..
മൂന്നു ദിവസം കഴിഞ്ഞ് പേപ്പര്‍ വായിക്കെ, ഉള്‍പ്പേജിലെ അപ്രധാനമായൊരു വാര്‍ത്ത അയാളെ ഞെട്ടിച്ചു കളഞ്ഞു'പ്രസവത്തെ തുടര്‍ന്ന്! അധ്യാപിക മരിച്ചു.സിസേറിയനിലെ  കുഴപ്പമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.'അവിശ്വാസത്തോടെ അയാളാ ചിത്രം വീണ്ടും വീണ്ടും നോക്കി.വിളറിയ ഒരു ചിത്രം'കുഞ്ഞ് സുഖമായിരിക്കുന്നു'അവസാനവരി അയാളുടെ കണ്ണുകളില്‍ ഒരു മിന്നായം പോലെ പിടഞ്ഞു. അവള്‍ പറയാറുണ്ടായിരുന്നു:'ദുനിയാവിന്റെ കഷ്ടപ്പാടിലേക്ക് എന്തിനാ പിന്നേം പിന്നേം കുഞ്ഞുങ്ങള്‍?പരലോകത്താണേല്‍ അവിടേം ശിക്ഷ.സ്വര്‍ഗം കിട്ടുമെന്ന് നന്മ ചെയ്താലും എന്താ ഒരൊറപ്പ്?പിന്നെ പെണ്ണായാ ഭര്‍ത്താവില്ലേല്‍ ,കുഞ്ഞില്ലേല്‍ ആളുകളുടെ കണ്ണുകള്‍ കൂര്‍ക്കും.അതിശയച്ചോദ്യങ്ങള്‍ കനയ്ക്കും.സമൂഹത്തില്‍ സ്വീകാര്യയാവണെങ്കി ആ ഭാരങ്ങളൊക്കെയും വേണം.എനിക്കാണേലോ ആത്മാവില്‍ തൊട്ട് ഒരാളെ സ്‌നേഹിച്ചില്ലെങ്കി നിലനില്പില്ല.ദൈവത്തിന്റെ കണ്ണില്‍ ഈ സ്‌നേഹൊക്കെ ഹറാമാണ് താനും.ഭര്‍ത്താവിനാണേല്‍ എഴുത്തെന്നു കേള്‍ക്കുന്നതേ കലിയാണ്.ഒരു സമാനഹൃദയനോട് മാത്രേ ഹൃദയത്തില്‍ തൊട്ട സ്‌നേഹം ഉണ്ടാവൂ അല്ലേ?'
'ചെറുപ്പത്തിലേ മുല്ലമാരുടെ ക്ലാസ് കേട്ടിട്ടാ നിനക്കീ ആവശ്യമില്ലാത്ത കുറ്റബോധങ്ങള്‍.ചത്തു കുത്തിപ്പോകുമെടോ എല്ലാരും ,അല്ലാതെന്ത്?അതിനിടെ കൈവെള്ളയില്‍ ശേഖരിക്കാനാകുന്ന തിളക്കങ്ങളൊക്കെ ഒരുക്കൂട്ടാ. എല്ലാ ആനന്ദങ്ങളും.എന്താ?'
'ഇങ്ങക്ക് പറ്റും.ബെല്ലും ബ്രെയ്‌ക്കൊന്നും ഇല്ലാലോ.നമ്മക്കങ്ങനെയല്ലല്ലോ  മതിലുകള്‍ക്കുള്ളില്‍ പിന്നേം മതിലുകള്‍.ആത്മാവോളം തുളച്ചിറങ്ങുന്ന മതിലുകള്‍.'
ഒരു പതിഞ്ഞ ചിരി മുഴങ്ങുന്നുണ്ടോ?അയാള്‍ ചെവി കൂര്‍പ്പിച്ചു.
'പറയാറുണ്ടായിരുന്നില്ലേ ഞാന്‍?നിഴലായി ഞാനെപ്പോഴും ഒപ്പമുണ്ടാകുമെന്ന്!.എന്റെയത്ര വിശുദ്ധിയില്‍ ഒരാളും നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.പിന്നെന്തിനാ എന്നെ മാത്രം പറിച്ചെയുന്നത്?നോക്കിക്കോളൂ, ഇനിയേതു പെണ്ണിനോടു കിന്നാരം പറയുമ്പോഴും ഞാന്‍ അരികെയുണ്ടാവും.എന്നോട് പറഞ്ഞതു തന്നെയാണോ അവരോടും പറയുന്നതെന്നു കേള്‍ക്കാലോ.എന്റെ പ്രണയം അതൊരിക്കലും നിങ്ങളെ ദ്വേഷിച്ചില്ല.ഹാ!ആത്മാവ് സ്വതന്ത്രമായി, ഇനിയതിനു എന്നും കൂട്ടുണ്ടല്ലോ ഈ സാമീപ്യം.'
കഴുത്തില്‍ പതിയുന്ന ഹിമത്തണുപ്പില്‍ അയാള്‍  അറിയാതെ  നിലവിളിച്ചു.അകത്തു നിന്നും ഓടിയെത്തിയ ഭാര്യ നുരയും പതയും ഒലിപ്പിച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന ഭര്‍ത്താവിനെ കണ്ട് അലമുറയിട്ടു.
മൂന്നാലു ദിവസങ്ങള്‍ക്കു ശേഷം ആ വിവശത അവസാനിച്ചപ്പോള്‍ അയാള്‍ ഒരു കഥ എഴുതാനിരുന്നു.പെരുത്ത നക്ഷത്രത്തെ സ്‌നേഹിച്ച പുല്‍ക്കൊടിയെപ്പറ്റി.പുല്‍ക്കൊടിയുടെ അനന്തമായ സ്‌നേഹം, നക്ഷത്രത്തിന്റെ അപാരമായ കാരുണ്യം.ആ അലിവിന്‍ ജ്വാലയില്‍ പുല്‍ക്കൊടി ക്രമേണ ജ്വലിക്കുന്നത്, ഒരു കുഞ്ഞു താരമായി മാറുന്നത്..വാക്കുകളുടെ മാസ്മരികതയില്‍ അയാള്‍ തന്നെ അതിശയിച്ചു.ഈ കഥ ഒരു മാസ്റ്റര്‍ പീസായിരിക്കും.വായിക്കുന്ന ആരും പെരുത്ത നക്ഷത്രത്തെ ആദരിക്കാതിരിക്കില്ല .പെട്ടെന്ന് പിന്നില്‍ നിന്ന് അടക്കിപ്പിടിച്ച ചിരി
'അങ്ങനേലും നീയെന്നെക്കുറിച്ചൊന്നെഴുതിയല്ലോ.ആ വാക്കുകളൊന്നുംപക്ഷെ സത്യമേയല്ലല്ലോ.നീയെന്റെ മാത്രം കടലായിരുന്നു.എത്രയെത്ര കൈവഴികള്‍ നിന്നിലലിഞ്ഞാലും എന്നോളം മറ്റാരും നിന്നെ അറിയില്ല.ഈ കണ്ണീരുപ്പും ഓരോ തിരയുടെ ഉള്‍ക്ഷോഭവും  ഓരോ സുനാമിയുടെ വിസ്‌ഫോടനവും എന്നോളം മറ്റാരും അറിയില്ല.അനേകമനേകം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് സൂര്യന്‍ ഭൂമിയെ അറിയുന്നില്ലേ?അതു പോലെ..'
തണുത്ത സ്പര്‍ശം പിന്‍കഴുത്തില്‍ പതിയും മുമ്പെ അയാള്‍ തന്റെ ലോഹയുടുപ്പണിഞ്ഞു.വിസ്മൃതിയുടെ ചാട്ടയാല്‍ അവളുടെ ഓര്‍മകളെ അടിച്ചോടിച്ചു.മറ്റൊരു ഇമ്പമുള്ള സ്വരത്തിനായി മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ