Pages

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ആറു മാസമാണെങ്കിലും(കവിത)


ആറു മാസമാണു പ്രായമെങ്കിലും ഞാനൊരു പെണ്‍ശാപം
വേസ്റ്റുകള്‍ക്കിടയില്‍ കിടന്ന് ഉറക്കെ കരയുമ്പോഴും ഭയമുണ്ട്
നിലവിളി കേട്ടെത്തുന്നത് ഒരു കാടനാകാം ,
എന്റെ ഇതളുകളൊന്നാകെ കശക്കി ചവിട്ടിയരച്ചേക്കാം
ഗര്‍ഭപാത്രത്തില്‍, തൂവല്‍കിടക്കയിലായിരിക്കെ
സന്തോഷത്തിന്റെ ഒരു കൈ എന്നെയും വരവേല്‍ക്കുമെന്നു കരുതി
കാരണങ്ങള്‍ എന്തായിരുന്നോ എന്തോപെണ്ണായതോ അവിഹിതമായതോ
എന്തായാലും ഇരുണ്ട യാമത്തില്‍ ഏതോ വെറുക്കുന്ന കരങ്ങള്‍
ദുര്‍ഗന്ധക്കൂട്ടില്‍ എന്നെ കിടത്തുമ്പോള്‍ ഭയത്താല്‍ ഞാന്‍ കൂമ്പി
ശബ്ദിച്ചാല്‍ ആ പരുത്ത കൈകള്‍ എന്റെ കഴുത്ത് ഞെരിച്ചാലോ?
സൂര്യന്‍ കീറത്തുണികളിലേക്ക് ചൂടെറിഞ്ഞപ്പോള്‍ മാത്രമാണ് കരഞ്ഞത്
പെണ്ണല്ലേ,മണ്ണോളം ക്ഷമിക്കേണ്ടതല്ലേ.................................
 ഞാന്‍ ഭ്രൂണമായിരിക്കെത്തന്നെ, അമ്മ കരയുന്നത്  കേട്ടിരുന്നു
ആരോ അവരെ മര്‍ദിച്ചിരുന്നു വാക്കുകളാല്‍ കുത്തിക്കീറിയിരുന്നു
വയറ്റില്‍ തലോടി അവര്‍ പിറുപിറുത്തു മരിച്ചേക്ക് കുഞ്ഞേ
ഇവിടെ ആരും നിന്നെ പുഞ്ചിരിയോടെ കാത്തിരിക്കുന്നില്ല...
അളിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ചവറായി ഞാന്‍..
സൂത്രത്തിലൊരു കൈ എന്നെ തൊടുന്നുണ്ട്
ആ സ്പര്‍ശം പോലും എത്ര ആര്‍ത്തി പിടിച്ചത്..
ഇരുട്ടിന്റെ പുതപ്പാണ് അയാള്‍ ആശിക്കുന്നത്
ആരുമെത്താത്ത ഒരു മറവാണ് അയാള്‍ തിരയുന്നത്....
നിഷ്ഫലം, ഞാന്‍ അലറിക്കരയുന്നുണ്ട് നികൃഷ്ടമായി അയാളെന്റെ ഉള്ളിലൂടെ ചോരച്ചിത്രങ്ങള്‍ കുത്തി വരക്കുന്നുണ്ട്
ആറു മാസം പോലും ഒരു പെണ്ണായുസ്സില്‍
 എത്ര പൊള്ളുന്ന കനല്‍നടത്തമാണ്!        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ