Pages

2025 ഡിസംബർ 29, തിങ്കളാഴ്‌ച

 ശവം തീനികൾ ചിരിക്കുന്നു. (കഥ )

Shareefa mannisseri


ഒലിവ് മരങ്ങൾ കരിഞ്ഞു കറുത്തിരുന്നു. ഓരോ ഉഗ്രസ്ഫോടനത്തിലും അവ നടുങ്ങി വിറച്ചു. ചുറ്റും വ്യാപിക്കുന്ന കനത്ത തീയിൽ വാടിക്കരിയാത്തതായി ഒന്നുമില്ല. കറുത്ത ധൂളികളായി എല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നു. ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിന്റെ നിലവറയ്ക്കുള്ളിൽ  അവൾ തന്റെ കുഞ്ഞിനെ മാറോടണച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു. പേടി അവളെ മുച്ചൂടും തിന്നു കഴിഞ്ഞിരുന്നു. നാല് മക്കളിൽ ഇനി ഈ തരി മാത്രമാണ് ബാക്കി. ഭർത്താവ് ആറു മാസം മുമ്പ് നടന്ന യുദ്ധത്തിൽ കഷ്ണംകഷ്ണമായി. യുദ്ധം സൂര്യനേക്കാൾ സാധാരണമായ ശപിക്കപ്പെട്ട നാടാണിത്. സമാധാനത്തിന്റെ മധുരം! അത് എന്നായിരിക്കും ഇവിടത്തുകാർ ഒന്ന് നുണയുന്നത്? തങ്ങൾ ഉള്ള് തുറന്നു ചിരിച്ചിട്ട് കാലമെത്ര കഴിഞ്ഞിട്ടുണ്ടാവും.. ജനിക്കുമ്പോഴേ ചിരി വറ്റിപ്പോകുന്നുണ്ടാവാം. ഭീകരശബ്ദങ്ങളാൽ ഭയം ചാട്ടവാർ ചുഴറ്റുന്ന വെറുങ്ങലിച്ച ദിനങ്ങൾ..


അവൾ ചുട്ടു നീറുന്ന കൺകളോടെ മുകളിലേക്ക് നോക്കി. തന്റെ മറ്റു മൂന്നു പിഞ്ചോമനകളും ഭക്ഷണവരിയിലേക്ക് തിക്കും തിരക്കുമായി നീങ്ങുമ്പോഴാണ് കഷ്ണങ്ങളായി ദൂരേക്ക് തെറിച്ചു പോയത്. പട്ടിണിയാൽ അവർ എല്ലും തോലുമായിക്കഴിഞ്ഞിരുന്നു. പച്ചപ്പുല്ലു വരെ കടിച്ചു പറിച്ചു തിന്നിരുന്നു. വിശപ്പ് മനുഷ്യനെ എന്ത് തന്നെ ആക്കുകയില്ല!


ചോരച്ച കൈകാലുകളിൽ അവരുടെ പേര് എഴുതിയിരുന്നത്കൊണ്ടാണ് ശവം പെറുക്കുന്നവർക്ക് തിരിച്ചറിയാനായത്. കുറെയായി അതാണ് അവസ്ഥ. അവസാനയുറക്കത്തിന് ഒരു കൂട്ടക്കുഴിമാടമെങ്കിലും കിട്ടാൻ എല്ലാവരും പേരുകൾ ശരീരഭാഗങ്ങളിൽ മുദ്രണം ചെയ്യുകയാണ്. ഇല്ലെങ്കിൽ കറുത്തു പുകഞ്ഞ മരങ്ങളിൽ നിഗൂഡം ചിരിച്ചിരിക്കുന്ന കഴുകുകൾ ചിതറിത്തെറിച്ച കൈകാലുകളെ കൊത്തിയെടുത്ത് പറന്നു പോകും. രുചിയോടെ ഇളംമാംസം കൊത്തിക്കൊത്തി തിന്നു തീർക്കും. യാ റബ്ബി, നിന്റെ ജഹന്നം ഈ നാട് തന്നെയാണോ? നിന്റെ എരിഞ്ഞു കത്തുന്ന ജഹീമിലെ വെറും വിറകുകൾ മാത്രമാണോ ഞങ്ങൾ..


കണ്ണൊന്നടഞ്ഞു പോയാൽ ചുറ്റും കഴുകന്മാരുടെ ചിരിയാണ്. എന്തൊരു അട്ടഹാസമാണത്! ചെവിയിലേക്ക് കുത്തിത്തുളക്കുന്ന ശബ്ദം. ആകെ നടുക്കുന്ന അതിന്റെ പ്രകമ്പനം..

ആർക്ക് വേണ്ടിയാണീ യുദ്ധങ്ങളെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ബോംബിടുന്നവർ തന്നെ ഇടയ്ക്ക് ഭക്ഷണപാക്കറ്റുകളും ഇട്ടു തരും. അതിന് തിക്കും തിരക്കും കൂടുമ്പോഴാവും അടുത്ത തീവർഷം, ചിന്നിച്ചിതറൽ.. അന്നത്തിന് വേണ്ടി അലറിക്കരയുന്ന എത്രയെത്ര പേക്കോലങ്ങളാണ്  മീതെ നിന്ന് ആഹാരപ്പാക്കറ്റുകൾ വീണ്  തല തകർന്നു മരിച്ചു പോയത്. ഹോ.. ഇതൊക്കെ അവർക്ക് വെറും തമാശകളാവാം. വിശപ്പിന്റെ നിലവിളികളും വേദനയുടെ അലർച്ചകളും ആ രാക്ഷസന്മാരെ  രസിപ്പിക്കുന്നുണ്ടാവാം. ഭക്ഷണപാക്കറ്റുകൾ കടലിൽ വീണത് കണ്ട് ആർത്തിയോടെ എടുത്തു ചാടിയ വേറെ കുറെ ആളുകളും മുങ്ങി മരിച്ചു. കടൽ പോലും ഈയിടെയായി കൊലച്ചിരിയാണ് ചിരിക്കുന്നത്.


ആശുപത്രിയിലുമില്ല സമാധാനം. കണ്ണിൽ കണ്ടവരെയൊക്കെ വെടി വെച്ചു വീഴ്ത്തുന്ന പട്ടാളം. ജഡങ്ങൾക്ക്  മീതെ പോലും കയറിയിറങ്ങുന്ന ബുൾഡോസറുകൾ..മനുഷ്യന്റെ ചോരയും കൊഴുപ്പും പറ്റിപ്പിടിച്ച് എന്തൊരു മിനുപ്പാണ് അവയുടെ ഭീമൻചക്രങ്ങൾക്ക്!

കേൾക്കുന്നില്ലേ  കഴുകൻചിരി മുഴങ്ങുന്നത്? ബോംബർ വിമാനങ്ങൾ ആർത്തലയ്ക്കുന്നത്..


എന്റെ കുഞ്ഞേ, ഇനിയൊരു താരാട്ട് നിനക്ക് കേൾക്കാൻ കഴിയുമോ? നമ്മൾ രണ്ടാളും ഇപ്പോൾ തന്നെ അഗാധതയിലേക്ക് ആണ്ടു പോയേക്കാം. അല്ലെങ്കിൽ ഒരു പിടി ചാരമായി കറുത്ത ആകാശത്തേക്ക് പറന്നു പോയേക്കാം. മോനേ, ജനിച്ചപ്പോൾ നീ എന്തൊരു ഭംഗിയായിരുന്നു. എന്ത് തിളക്കമായിരുന്നു നിന്റെ കണ്ണുകൾക്ക്..  നിന്റെ തൊലി എത്ര മൃദുലമായിരുന്നു.. ഇപ്പോൾ നിന്റെ രൂപം! എല്ലുകൾ എണ്ണിയെടുക്കാം. കുഴിയിലായ നിന്റെ കണ്ണുകൾ ആരിലും ഞെട്ടലുണ്ടാക്കും.


ഒലിവ് മരങ്ങളെല്ലാം ഉണങ്ങിപ്പോയ, രാക്ഷസൻമാർ തല ചുഴറ്റിച്ചിരിക്കുന്ന ഈ നരകത്തിൽ ഇനിയും നീയെന്തിനു ജീവിക്കണം? നിത്യവും കഴുകൻചിരി എന്തിന് കേൾക്കണം? പേടിസ്വപ്നങ്ങളാൽ എന്തിന് നിലവിളിക്കണം? അസ്റായീൽ അതിന്റെ നീലച്ചിറകിൽ നമ്മളെ കൊണ്ടു പോകുന്നത് തന്നെ നല്ലത്.


എന്റെ മോനേ, ലോകം എത്ര ഭീകരമാണെന്ന് നീയറിയുന്നില്ലല്ലോ. ഓരോ ദിനവും കടന്നു കിട്ടാൻ ഞങ്ങളെല്ലാം എത്ര തിളച്ച എണ്ണപ്പുഴകളാണ് നീന്തിക്കടന്നതെന്ന് നിനക്കെങ്ങനെ മനസ്സിലാവും..


അവൾ അലമുറയിട്ടു കൊണ്ട് തന്റെ കുഞ്ഞിനെ ഇറുക്കെ പുണർന്നു. അപ്പോൾ ഗൂഡസ്മിതത്തോടെ ഒരു ബോംബർ വിമാനം അതിന്റെ വയർ തുറന്ന് ക്രൂരസമ്മാനങ്ങൾ ആ പൊളിഞ്ഞ വീടിന്റെ മേലേക്ക് എറിയാൻ തുടങ്ങി. ചെന്തീ രാക്ഷസക്കൈകളോടെ എല്ലായിടവും വെട്ടിപിടിക്കാൻ ഭ്രാന്ത്‌ പിടിച്ചു പാഞ്ഞു നടന്നു. കഴുകൻചിരികൾ ഉച്ചസ്ഥായിയിലായി. എല്ലായിടത്തും അതിന്റെ ഭീകരമായ മുഴക്കം മാറ്റൊലികളായി പടർന്നു പിടിച്ചു.

Shareefa mannisseri.


*ജഹന്നം, ജഹീം -നരകം

 ജലസമാധി [കഥ ]


ഗ്രൌണ്ട് ഫ്ലോറിനെ വെള്ളം മൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശോശാമ്മയും പോളച്ചനും പരിഭ്രാന്തിയോടെ വേദനിക്കുന്ന കാലുകളെ  ടെറസിലേക്ക് വലിച്ചിഴച്ചു. നീരാളിക്കൈകളുമായി വെള്ളം വരികയാണ് , ഒരു നിമിഷം കൊണ്ടത് ശ്വാസം മുട്ടിക്കും ,അഗാധതയിലേക്ക് ചവിട്ടിത്താഴ്ത്തും. 


“പോളച്ചാ” , 


നിലവിളിയോടെ ശോശാമ്മ ഭര്‍ത്താവിനെ നോക്കി .വിലപിടിച്ചതെല്ലാം ചളിവെള്ളം വരുതിയിലാക്കുകയാണ്. അതിന് കണ്ണും മൂക്കും വായുമെല്ലാം ഉണ്ടെന്നവര്‍ക്ക് തോന്നി . ഗ്ലും ഗ്ലും എന്ന് അത് തുപ്പിക്കൊണ്ടിരിക്കുന്നു. പൊതിര്‍ന്ന കണ്ണുകളാല്‍ തുറിച്ചു നോക്കുകയാണ്. നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നു കാണണമല്ലോ എന്ന ഭാവത്തില്‍..


“ഷെല്‍ഫില്‍ ഇപ്രാവശ്യം അവനയച്ച അയ്യായിരം ഉറുപ്പികയില്ലേ പോളച്ചാ?” 


വേവലാതിയോടെ സ്റ്റെപ്പുകള്‍ ആഞ്ഞു കയറുന്നതിനിടെ ശോശാമ്മ  ചകിതയായി ചോദിച്ചു .


"വീട് തകര്‍ന്നാല്‍ നമ്മളെന്ത് ചെയ്യും? എവിടെ പാര്‍ക്കും?”


“നീ വേഗം വാ,” 


പടികളിലൂടെ അവരെ വലിച്ചു കേറ്റിക്കൊണ്ട് അയാള്‍ ധൃതിപ്പെട്ടു.


”ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പൈസ? ഇത് നമ്മളെ കൊണ്ടോവാന്‍ വന്നതാ , ഒറ്റയ്ക്ക് ജീവിച്ച് നമുക്കെന്നോ മടുത്തെന്ന് , വെറുത്തെന്ന് അതിനു മനസ്സിലായിക്കാണും. യോനായുടെ കാലത്തെ വെള്ളപ്പൊക്കം മുച്ചൂടും മുടിച്ചല്ലേ അടങ്ങിയത്? ദൈവത്തിന്‍റെ പെട്ടകം വന്നെങ്കിലായി ,നമ്മള്‍ രക്ഷപ്പെട്ടെങ്കിലായി ..”


അവശരായി അവര്‍ ടെറസില്‍ ഇരുന്നു .രണ്ടു കസാലകള്‍ മുമ്പെന്നോ കൊണ്ടിട്ടത് അവിടെ ഉണ്ടായത് അവരുടെ ഭാഗ്യം. രണ്ടാള്‍ക്കും മുട്ട് മടങ്ങില്ല . മുകളിലേക്ക് കയറിയിട്ട് വളരെക്കാലമായി. നീര് നിറഞ്ഞ് കടച്ചിലാണ് എപ്പോഴും കാല്‍മുട്ടുകള്‍ . ഇപ്പോള്‍ തന്നെ ജീവന്‍ പോകുമെന്ന ഭയം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയത്. ഘോഷങ്ങളൊന്നുമില്ലാതെ ആകാശം നിശ്ശബ്ദം കണ്ണീര്‍ പൊഴിക്കുന്നു.


“പോളച്ചാ ,രാത്രിയായാല്‍ നമ്മളെന്ത് ചെയ്യും ?ഒരു വെളിച്ചം പോലുമില്ല .മൊബൈലും ടോര്‍ച്ചുമെല്ലാം  വെള്ളം കടിച്ചു കൊണ്ടുപോയി .തണുപ്പടിച്ച് നമ്മള്‍ ചത്തുപോകും.”


വേദനയും ഭയവും അവരുടെ ശബ്ദത്തെ ഒരു മൂളല്‍ മാത്രമാക്കി .അപ്പോള്‍ ഒരു വള്ളം നീങ്ങുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ട് പോളച്ചന്‍ പ്രയാസപ്പെട്ട് എഴുന്നേറ്റു .റൂഫ്ടോപ്പിന് വേണ്ടി ചുമരുകള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ത്തിയതിനാല്‍ എത്ര വിളിച്ചാലും കേള്‍ക്കില്ല , ആരും കാണില്ല . അയാള്‍ ലുങ്കി വലിച്ചു കീറി വീശിക്കൊണ്ട് അലമുറയിട്ടു .മഴയുടെ ആരവത്തില്‍ അയാളുടെ ശ്രമങ്ങളത്രയും മുങ്ങിപ്പൊങ്ങി .


“ഇങ്ങനെ മരിക്കാനാവും നമ്മുടെ വിധി .ദൈവഹിതം മാറ്റാനാവില്ലല്ലോ,” 


അയാള്‍ കണ്ണുകള്‍ കലങ്ങി ശോശാമ്മയോദ് ചേര്‍ന്നിരുന്നു .


"നമ്മടെ ബെന്നി, ടീവീല് ഇതൊക്കെ കാണുന്നുണ്ടാവില്ലേ?അവന്‍ വിളിക്കുന്നുണ്ടാവും. നമ്മടെ ഫോണ്‍ പോയില്ലായിരുന്നെങ്കില്‍  അവന്‍ എന്തേലും മാര്‍ഗം കണ്ടേനെ അല്ലേ?” 


ശോശാമ്മ വിതുമ്പിക്കൊണ്ട് അയാളോട് ചോദിച്ചു .അയാള്‍ വ്യര്‍ത്ഥത ചിതറുന്ന ഒരു ചിരി ചിരിച്ചു. 


"ദൂരെ എവിടെയോ ആയിരുന്നു,ടീവീല് വെള്ളം കയറുന്നത് കണ്ടത് .അതിത്ര പെട്ടെന്ന്‍ ഈ കനത്ത വാതിലുകളും കൂറ്റന്‍ ഗെയിറ്റും കടന്ന്‌ ഇരമ്പി വരുമെന്ന് നമ്മളോര്‍ത്തോ?ഇന്നലെത്തന്നെ വിട്ടു പോയിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു ശോശേ .മക്കളുടെ സ്വത്തിന് കാവല്‍ നില്‍ക്കുന്ന നായ്ക്കളുടെ വിധി ഇത് തന്നെ .വെള്ളത്തില്‍ ശവങ്ങളായി ഒഴുകി നടക്കല്‍ .”


ശോശാമ്മ എല്ലാം വിസ്മരിച്ചപോലെ മന്ത്രിച്ചു- 


"ഓര്‍ക്കുന്നില്ലേ ,നമ്മുടെ ബെന്നി ചെറുതായപ്പം ഒരിക്കല്‍ നമ്മള്‍ പാടത്തേക്ക് നടക്കാന്‍ പോയത് .എന്ത് രസായിരുന്നു അന്നൊക്കെ അവനെ കാണാന്‍ .എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എന്തു നിഷ്കളങ്കമായിരുന്നു അവന്‍റെ മനസ്സ് . ഒരിത്തിരി മഴ കൊണ്ടതിനാ അന്നവന് മൂന്നു ദിവസം പനിച്ചത് .പിച്ചും പേയും പറയാന്‍ തുടങ്ങിയത് .നമ്മള്‍ അന്നെന്തു കരച്ചിലായിരുന്നു .ഇപ്പോ നോക്ക് ,നമ്മളീ മഴയത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട്  നേരമെത്രയായി .എന്താ അവന്‍ നമ്മളെ കൊണ്ടോവാന്‍ വരാത്തത്?”


പോളച്ചന്‍ കണ്ണീരില്‍ കുതിര്‍ന്ന അവരുടെ മുഖം തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു. അവരുടെ യൌവനശോഭ ഒരു നിമിഷം അയാളുടെ ഓര്‍മയില്‍ ഇരമ്പി .


"മുങ്ങി മരിക്കുമ്പോ പഴയ ഓര്‍മകളൊക്കെ തിരിച്ചു കിട്ടുമത്രെ .കുട്ടിക്കാലത്തേക്ക് റിവൈന്‍ഡ്‌ ചെയ്തു പോകും .ഇപ്പോള്‍ ഓര്‍ക്കാത്ത പല കുഞ്ഞുകാര്യങ്ങളും നാവിലിട്ട് നുണഞ്ഞാ നമ്മള്‍ മരിക്കുക.”


അവര്‍ പോളച്ചനെ ഇറുകെ പുണര്‍ന്നു. 


“ബെന്നി നമ്മളെ വിളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ലേ? അവനറിയുന്നുണ്ടോ ഇനിയൊരിക്കലും അവന് നമ്മളോട് മിണ്ടാന്‍ കഴിയില്ലെന്ന്?”


“അവനത് വലിയ നഷ്ടമല്ല ശോശേ , അവരൊക്കെ തിരക്കുകാരല്ലേ?പണമുണ്ടാക്കുന്ന മെഷീനുകളല്ലേ? എവിടെ അവര്‍ക്കൊക്കെ സമയം ഒരു കിളവനെയും കിളവിയെയും ഓര്‍ക്കാന്‍? നമുക്ക് മാത്രമല്ലേ റോഡ്‌ പോലെ നേരം നീണ്ടു പുളഞ്ഞ് കിടക്കുന്നത്,അറ്റമില്ലാതെ .”


“നമ്മുടെ പണ്ടത്തെ ഓടുവീടിലായിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു. എത്ര നല്ല അയല്‍ക്കാരായിരുന്നു .ഇവിടെ തൊട്ടുള്ള ആ രണ്ടു വീട്ടിലും എന്നേലും വിരുന്നു വരുന്ന വീട്ടുകാരല്ലേ ഉള്ളത്?വന്നാല്‍ തന്നെ ഒന്നു  പുറത്ത് കാണുമോ ?മിണ്ടുമോ? എന്താ ഈ ലോകം ഇപ്പോ ഇങ്ങനെ?ഒരറപ്പും ഇല്ലാതെ ആളുകളെ തല്ലിക്കൊല്ലുന്നു. ജാതീം മതവും പറഞ്ഞ് കുത്തിക്കീറുന്നു .നമ്മളെത്ര പട്ടിണി കിടന്നു ഉണ്ടാക്കിയതായിരുന്നു ആ ചെറിയ വീട് .അത് നമ്മളെ ഇങ്ങനെ ചതിക്കുമായിരുന്നില്ല .അതിന് നമ്മുടെ നെഞ്ച് കാണാന്‍ കഴിവുണ്ടായിരുന്നു. അത് വിൽക്കണ്ടാന്ന് നമ്മളെത്ര നിലവിളിച്ചു .അവന്‍ അഞ്ചു പൈസക്ക് വില വച്ചോ? എന്നിട്ട് നമ്മളെ കൊണ്ടിട്ടതോ രണ്ടാള്‍പൊക്കത്തില്‍ മതിലുള്ള രാവണന്‍ കോട്ടയില്‍ .അന്നേ ഞാന്‍ പറഞ്ഞതാ ഇവിടെ പാര്‍ക്കണ്ടാന്ന് ,അന്നേ ഞാന്‍ പറഞ്ഞില്ലേ?”


അവര്‍ ഉന്മാദിനിയായി ആക്രോശിച്ചുകൊണ്ട് പോളച്ചനെ പിടിച്ചു കുലുക്കി .അയാള്‍ക്കറിയാം ,ടെന്‍ഷന്‍ കയറിയാല്‍ അവള്‍ക്ക് ഹിസ്റ്റീരിയ വരും .ഇറുകെ പുണര്‍ന്ന്‍ അവരെ ശാന്തയാക്കാന്‍ അയാള്‍ ശ്രമിച്ചു .നിരാശയുടെയും ദുഃഖത്തിന്‍റെയും കൊടുമുടിയില്‍ ഒറ്റപ്പെട്ടു പോയ അവര്‍ നാല് പാടും തുറിച്ചുനോക്കി .പിന്നെ നുരയും പതയും തുപ്പി നിലംപതിച്ചു .നെഞ്ചിലേക്ക് പതിയെ കയറി വന്ന വേദനക്കൊലയാളിയെ തടവിത്തടഞ്ഞുകൊണ്ട് അയാളവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു .ടിവിയില്‍ കണ്ട പ്രളയക്കാഴ്ചകള്‍ അപ്പോള്‍ അയാളെ പൊതിഞ്ഞു .മതിലുകളാണ് ആദ്യം ഉരുണ്ടു വീണത് .വമ്പന്‍ എടുപ്പുകള്‍ കളിക്കോപ്പുകളെന്നോണം മറിഞ്ഞു വീണു .എങ്ങും നിറയുന്ന ജലം ..അതില്‍ ഒഴുകുന്ന ഒരു പാട് സ്വപ്‌നങ്ങള്‍ ,ദുഃഖങ്ങള്‍ , മോഹങ്ങള്‍ ,പ്രതീക്ഷകള്‍ ,ഓര്‍മകള്‍ ..സമത്വം വിതറിക്കൊണ്ട് അത് ഇരച്ചു കയറി .എല്ലാം ഒന്നാക്കിക്കൊണ്ട് അനാദിയായ ജലം നിഗൂഡം പുഞ്ചിരിച്ചു ..


ആരും അറിഞ്ഞില്ല അയാള്‍ വെള്ളം വെള്ളം എന്ന് ദീനം യാചിച്ചത് ,വേദനയാല്‍ വെന്തു വെന്ത്  ഇല്ലാതായത് ,നൊന്ത് നൊന്ത് ദേഹമാകെ നീലിച്ചു പോയത് ..


ജീവന്‍റെ ഉറവയായ ആ മഹാസത്യം  ശാന്തമായ കൈകളാല്‍ അവരെ സ്പര്‍ശിച്ചു ,  പതുപതുത്ത ശയ്യയില്‍ പതുക്കെ കുലുക്കി താരാട്ട് പാടി . പൊടിഞ്ഞു വീഴുന്ന ഭിത്തിയെ ഗൌനിക്കാതെ അത് അവരെ തുല്യതയുടെ മഹാപരപ്പിലേക്ക് ഒഴുക്കി .കാലികളുടെയും  പാമ്പുകളുടെയും കൂടെ  മൃത്യുവിന്‍റെ ച്യൂയിന്ഗമായി അവരും ..  ഗ്ലും ഗ്ലും ശബ്ദത്തിലുള്ള നിലവിളി മാത്രം നാനാദിക്കിലും അലച്ചാര്‍ത്തുകൊണ്ടിരുന്നു...

shareefa mannisseri.

 പേരുപുസ്തകം[കഥ ]

Shareefa mannisseri 

എന്നെ വായിക്കുന്ന സ്നേഹിതാ , നിനക്ക് നന്മയുണ്ടായിരിക്കട്ടെ ..


അനേകം ദിനങ്ങളായി ഞങ്ങള്‍ വരി നിന്നത് സ്വര്‍ണവര്‍ണത്തിലുള്ള ആ വലിയ പട്ടികയില്‍ ഞങ്ങളുടെ പേര് കണ്ടെത്തുന്നതിനായിരുന്നു . അതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആളുകളുടെ  തിക്കുംതിരക്കും സഹിക്കാതെ അശ്രീകരം അശ്രീകരം എന്നു ശകാരിച്ചുകൊണ്ടിരുന്നു . പൌരന്മാരെ തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ ഓരോരുത്തരുടെ  മുതുകിലും ചാപ്പ കുത്തപ്പെടുമെന്നും കേള്‍ക്കുന്നു . .ചുറ്റും കഴുകുകളെപ്പോലെ പറന്നു നടക്കുന്ന ഭീകരവാര്‍ത്തകള്‍ ദുഃഖവും ദുരിതവുമാണ് കുറെയായി തന്നുകൊണ്ടിരുന്നത് . ഉത്കണ്ഠയാലാണ് ഞങ്ങളുടെ മുഖങ്ങള്‍ വിളറിയത്. ഭയം കൊണ്ടാണ് വിരലുകള്‍ വിറച്ചത്. ആ പുസ്തകത്തില്‍ ഞങ്ങളുടെ പേരില്ലെങ്കില്‍ എങ്ങോട്ടാണ് പോവുക? ആരാണ് ഞങ്ങളെ സ്വീകരിക്കുക? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മനുഷ്യര്‍ അഭയാര്‍ത്ഥികളായി പൊടിമണ്ണിന്‍റെ വില പോലുമില്ലാതെ അലയുന്നതും മറ്റും ഞങ്ങള്‍ മൊബൈലില്‍ കാണാറുണ്ടായിരുന്നു .ദുര്‍വിധിയുടെ ആ ഭൂതം ഞങ്ങളെയും കടിച്ചു കീറാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ .നിസ്സഹായതയും സങ്കടവും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരുന്നു .


പണ്ട് സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങള്‍ സഹോദരീസഹോദരന്മാരാണെന്ന് ചൊല്ലിയുറപ്പിച്ചിരുന്നു. ഈ പച്ചമടിത്തട്ട് ഞങ്ങളുടെതാണെന്നു ഉറക്കെ ആവര്‍ത്തിച്ചിരുന്നു . ഒരു പൂന്തോട്ടത്തിലെ പലതരം പൂക്കള്‍ക്ക് കാണുന്ന വ്യത്യാസങ്ങളേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ . ഭരിക്കുന്നവര്‍ക്കായിരുന്നു ഞങ്ങള്‍ പോരടിക്കുന്നതില്‍ സന്തോഷം . എത്രയെത്ര ദുരന്തങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു . എന്നിട്ടും അവരുടെ പെരുംനുണകള്‍ ഇടയ്ക്കിടെ ഞങ്ങള്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഉണ്ടാക്കി .


ടിവിയിലും ഫെയ്സ്ബുക്കിലുമെല്ലാം ഞങ്ങളുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു നിറയെ . തുടരെത്തുടരെ കേള്‍ക്കുന്ന പട്ടിണിമരണങ്ങളും ആത്മഹത്യകളും പീഡനങ്ങളും ഞങ്ങളുടെ ശത്രുക്കള്‍ പടച്ചു വിടുന്ന വെറും നുണകള്‍ ആണെന്നായിരുന്നു ഞങ്ങളുടെ ധാരണ..കേട്ടുകേട്ട് ഞങ്ങളുടെ അയല്‍ക്കാരോട് അതിരില്ലാത്ത വെറുപ്പ് ഞങ്ങളുടെ ഉള്ളിലും പതഞ്ഞു പൊങ്ങിയിരുന്നു .


മൊബൈല്‍ വന്നതോടെ സമയമെല്ലാം ആരോ കട്ടുകൊണ്ടു പോകാന്‍ തുടങ്ങിയിരുന്നു . ഭീമന്‍ മുതലാളിമാര്‍ കുറച്ചുകാലം നെറ്റ് ഫ്രീ തന്നതും ഉപകാരായി . തുച്ഛമായ ഞങ്ങളുടെ ഒഴിവുസമയങ്ങളെ ഉല്ലാസഭരിതമാക്കിയത് ഫോണുകള്‍ ആയിരുന്നു . വാറണ്ടിയും ഗ്യാരണ്ടിയുമില്ലാത്ത ഞങ്ങളുടെ അല്‍പജീവിതങ്ങള്‍ ആ ചതുരപ്പലക തന്ന ആഹ്ലാദങ്ങളില്‍ ആണ്ടുമുങ്ങി. വെറുമൊരു മൃദുസ്പര്‍ശം കൊണ്ട് എത്രയെത്ര സുന്ദരികളുടെ അവയവപ്പൊരുത്തങ്ങളെയാണ് ഞങ്ങള്‍ ചെറുതായും വലുതായും കണ്ടുകൊണ്ടിരുന്നത് . എത്ര കിടപ്പറവീഡിയോകളാണ് ഞങ്ങള്‍ മധ്യവയസ്കരില്‍ വരെ ആസക്തികള്‍ നിറച്ചത് . അതിലേക്ക് നോക്കിനോക്കിയാവണം ഞങ്ങളുടെ മുതുകുകള്‍ ഇങ്ങനെ വളഞ്ഞു പോയത്. അത് വിരിച്ച വലയില്‍ കുടുങ്ങിയാവണം ഞങ്ങള്‍ എതിര്‍ക്കാന്‍ കഴിയാത്ത മന്തന്മാരായി മാറിയത് .


അന്ന് – പുറന്തള്ളപ്പെടേണ്ട  കുറെ പേരുടെ പേരുകള്‍  കണ്ടെത്തിയതില്‍ പിന്നെയാണ് ഞങ്ങളുടെ അയൽക്കാർ, ഞങ്ങൾ അത്ര മേൽ സ്നേഹിച്ചവർ മറ്റൊരു  കൂട്ടമായി മാറിയത് .വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ അവര്‍ അട്ടഹസിച്ചു – 


"ഞങ്ങളുടെ നാട് ജയിക്കട്ടെ . അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും നാട് വിടുക . ഞങ്ങളുടെ രാജ്യം ഞങ്ങള്‍ ഒരു പട്ടിക്കും വിട്ടു കൊടുക്കില്ല .” 


തീപ്പൊരി ചിതറുന്ന അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!  നിമിഷാര്‍ദ്ധംകൊണ്ട് ഞങ്ങള്‍ എവിടെയും ഇടമില്ലാത്ത വിദേശികളായി മാറി . തുടച്ചു മിനുക്കി കൊണ്ടു നടന്നിരുന്ന ഞങ്ങളുടെ കൊച്ചു വീടുകള്‍  ഞങ്ങളുടേതല്ലാതായി . .ഞങ്ങളുടെ ഹൃദയങ്ങള്‍ സങ്കടത്താല്‍ വെന്തുരുകി .


കണ്ണീര്‍മഷിയാലാണ് ഇതെല്ലാം ഈ കീറക്കടലാസുകളില്‍ എഴുതിവെക്കുന്നത് .എഴുതുവാൻ ഇതെങ്കിലും കിട്ടിയല്ലോ .കാവല്‍ക്കാരില്‍ ചിലരെങ്കിലും കരുണയുള്ളവരാണ്.


ജയിലിന്‍റെ പൊട്ടിപ്പൊളിഞ്ഞ നിലത്ത് അടിമവേലകളുടെ പരിക്കുകളുമായി ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കും .മഹാമാരി പോലെ വന്നണഞ്ഞ ദുരിതങ്ങള്‍ ഞങ്ങളുടെ മനസ്സുകളെ കല്ലാക്കിയെന്നു തോന്നുന്നു .നിസ്സംഗതയാണ് ഞങ്ങളുടെ കണ്ണുകളില്‍ കല്ലിച്ചു കിടക്കുന്നത് . മൌനമാണ് ചുറ്റും തുളുമ്പുന്നത് ഞങ്ങള്‍ നാല്പ്പതുകാരും അറുപതുകാരുമായ അന്‍പത് പേരാണ് ഈ സെല്ലില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് . ഞങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം വെവ്വേറെ അറകളിലാണ് .നേരം പുലരുന്നത് തന്നെ കഠിനജോലികളുമായാണ് . പലതരം ഉല്പന്നങ്ങളുടെ പ്രാരംഭജോലികള്‍ ഇവിടുന്നാണ്‌ പൂര്‍ത്തിയാവുന്നത് . യന്ത്രങ്ങളുടെ മുരള്‍ച്ച എപ്പോഴും മുഴങ്ങുന്നു . കുറഞ്ഞ ഉറക്കം കുറഞ്ഞ ഭക്ഷണം, അതാണ്‌ അധിപന്‍ അനുവദിച്ചു തന്നിരിക്കുന്നത് . കുഴിയിലേക്ക് പോയ കണ്ണുകളും എല്ലുന്തിയ ദേഹവുമാണ് ഞങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ .ചോരയും നീരും വറ്റി ജോലി ചെയ്യാനാവാത്തവിധം ചണ്ടികളായിക്കഴിയുമ്പോള്‍ ഞങ്ങളെ സര്‍ക്കാര്‍ വക കുളിപ്പുരയിലേക്ക് കൊണ്ടു പോകും .അവിടെ ഞങ്ങളുടെ ശ്വാസകോശങ്ങളെ ചുട്ടുപഴുപ്പിച്ചുകൊണ്ട് വിഷവാതകം ഞങ്ങളുടെ കഥ കഴിക്കും . അതാദ്യമേ ചെയ്തിരുന്നെങ്കില്‍ ഇത്രയേറെ യാതന ഞങ്ങള്‍ സഹിക്കേണ്ടിയിരുന്നില്ല 


നുണകളായിരുന്നു ഞങ്ങളെ ഭരിച്ചത് . അസത്യങ്ങൾ റോക്കറ്റ് വേഗത്തിൽ സദാ പ്രചരിച്ചു . നല്ല ദിനങ്ങള്‍ വരുമെന്ന് എന്നിട്ടും ഞങ്ങളെപ്പോഴും പ്രതീക്ഷിച്ചു.. ചുറ്റും താണ്ഡവമാടുന്ന കൊലകളും ലഹളകളും ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു .


അക്ഷരത്തെറ്റിന്‍റെ , കൊല്ലം മാറിയതിന്‍റെ , അപ്പൂപ്പന്‍റെ  ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു ഞങ്ങള്‍ ആ ഭീമന്‍ പട്ടികയില്‍ നിന്ന് പുറത്തായത് . രണ്ടാഴ്ച കൂടിയാണ് ഞങ്ങളുടെ സമയം .ജോലിക്കിടെ കുഴഞ്ഞു വീണതായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം . വിശപ്പ് ഏത് നേരവും വയറിനെ തുരക്കുകയാണ് . ഉറക്കം കണ്ണുകളെ മൂടുന്നു . ഒരു ചുഴലി തലയില്‍ സദാ മൂളുന്നു .വലിയ ചാക്കുകള്‍ പുറത്തേറ്റി പോകുമ്പോഴായിരുന്നു വീണത് . അപ്പഴേ ജയില്‍ ഡോക്ടര്‍മാര്‍ ഞങ്ങളെ പരിശോധിച്ചു .യൂസ് ലസ് സര്‍ട്ടിഫിക്കറ്റും കിട്ടി . ഇനി കുളിമുറിയില്‍ എത്തിയാല്‍ മതി . കരുണ നിറഞ്ഞ വിഷവാതകം ഈ വേദനകളില്‍ നിന്നെല്ലാം ഞങ്ങളെ അറുത്തു മാറ്റിയാല്‍ മതി .


എന്തോ , ബാല്യകാലം ഓര്‍മ വരുന്നു .ഊഞ്ഞാലാടിയത് , ഒളിച്ചു കളിച്ചത് , കള്ളനും പോലീസുമായത് , എല്ലാം മനസ്സില്‍ കിലുങ്ങുന്നു . ഓരോ കളിയും ജീവിതം തന്നെയാണ് . ആരും ഏതു നിമിഷവും അധികാരദണ്ഡ്‌ കൈവശമുള്ള പോലീസായേക്കാം . നിസ്സഹായനായ കള്ളനുമായേക്കാം .ഒന്നും പ്രവചിക്കവയ്യ . നിലനില്‍പ്പിനു വേണ്ടി,  നിസ്സഹായനായി ഓടിക്കൊണ്ടിരിക്കുന്ന കള്ളനെന്നു ആരോപിക്കപ്പെടുന്നവന്‍റെ ദുര്‍വിധി എത്ര ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?


നിങ്ങളില്‍ ആരാവും ആദ്യം എഴുന്നേല്‍ക്കുന്നത് ? ആരുടെ നട്ടെല്ലായിരിക്കും ആദ്യം നിവരുന്നത് ? ആരുടെ പുറത്തെ കൂനായിരിക്കും ശബ്ദത്തോടെ ആദ്യം പൊട്ടിച്ചിതറുന്നത് ? എന്നാവും നിങ്ങള്‍ ഈ ഒരിക്കലും മടുക്കാത്ത ഉറക്കം വിട്ടുണരുന്നത്? നിങ്ങളെ വിഴുങ്ങാന്‍ വരുന്ന ഭീകരജീവിയെ ശരിക്കുമൊന്ന്‍ കാണുന്നത്?


നിങ്ങളുടെ മാറ്റി മറിക്കപ്പെട്ട ചരിത്രങ്ങളില്‍ ഞങ്ങളെയും രേഖപ്പെടുത്തണേ. പിന്നോട്ട് നടത്തുന്നവരെ സൂക്ഷിക്കാന്‍ ,എല്ലാവര്‍ക്കും എന്നേക്കും പാഠമായിരിക്കാന്‍ ഞങ്ങളുടെ ചിത്രങ്ങളെങ്കിലും സൂക്ഷിച്ചു വയ്ക്കണേ..


സ്നേഹപൂര്‍വ്വം നിസ്സഹായരായ അഞ്ചു തടവുകാര്‍,


ഒപ്പ് ..............


shareefa mannisseri

 ഭാവികാലം [കഥ]

Shareefa mannisseri


എന്തു ചെയ്യുമ്പോഴും അതിന്‍റെ പരിണതി ഒരു സിനിമ പോലെ മുന്നില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എത്രയോ അബദ്ധങ്ങളില്‍ നിന്ന് , ദുഃഖങ്ങളില്‍ നിന്ന് മനുഷ്യന് രക്ഷപ്പെടാമായിരുന്നു ..ഹിള്റ് നബിയുടെ കഴിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍! അയാള്‍ വ്യസനത്തോടെ ഓര്‍ത്തു.പണ്ട് മദ്രസയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കഥയായിരുന്നു അത്. കപ്പല്‍ ഓട്ടയാക്കിയപ്പോഴും, യാതൊരു കാരണവുമില്ലാതെ ഒരു ബാലനെ കൊന്നു കളഞ്ഞപ്പോഴും, ആതിഥ്യമര്യാദ ഏതുമില്ലാത്തവരുടെ നാട്ടിലെ പൊളിഞ്ഞു വീഴാറായ മതില്‍ നന്നാക്കിക്കൊടുത്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് ജ്ഞാനസമ്പാദനത്തിനു പോയ മൂസാ നബിക്ക് ഒട്ടും ക്ഷമിക്കാനായില്ല. എന്ത് കണ്ടാലും ചോദ്യം ചെയ്യില്ല എന്ന വാഗ്ദാനം മറന്ന് മൂസാ അപ്പോഴെല്ലാം ഒച്ചയെടുത്തു , ചൊടിച്ചു..ഒടുക്കം ഓരോന്നിന്‍റെയും പൊരുളറിഞ്ഞപ്പോഴാണ് മൂസാ ശാന്തനായത് , വീണ്ടും അനുഗമിക്കാന്‍ അനുമതി ചോദിച്ച് നിരാശനായത്..ഭാവിജ്ഞാനം- അത് തന്നെയാണ് പാണ്ഡിത്യത്തിന്‍റെ ഉത്തുംഗപദവി..അതറിയുന്ന ഒരാള്‍ ചിരകാലവാസിയായി ഈ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍! റബ്ബേ! എന്തെല്ലാം ആപത്തുകള്‍ ഒഴിഞ്ഞു പോയേനെ ..ലോകം എത്ര മേല്‍ സത്യം നിറഞ്ഞതായേനെ..


പത്മനാഭന്‍ നായരുടെ ഒരു ഇ മെയിലാണ് നിസാര്‍ മാഷെ ഓര്‍മകളുടെ കടലിലേക്ക് പിന്നെയും വലിച്ചെറിഞ്ഞത്..തിരകളില്‍ ആടിയും ഉലഞ്ഞും പൊങ്ങിയും താണും അയാള്‍ക്ക് ശ്വാസം മുട്ടി..ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്..അത് മറ്റൊരു കാലമായിരുന്നു ..ചിലര്‍ ഒരൊറ്റ ജന്മത്തില്‍  അനവധി ജന്മങ്ങള്‍ അനുഭവിച്ചു തീര്‍ക്കും ..ഇരുപത്തഞ്ചാം വയസ്സില്‍ നേടിയെടുത്ത വാധ്യാര്‍ ജോലി ഒട്ടൊന്നുമല്ല ആനന്ദമേകിയത്..പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി അഴിച്ചു കുടഞ്ഞു പരിഹരിക്കുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ത്തു , കുട്ടികള്‍ക്ക് താനെന്നും നല്ലൊരു അധ്യാപകനായിരിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കുന്ന , വേണ്ടാത്തത് കാണുമ്പോള്‍ ശാസിക്കുന്ന ..അഞ്ചു മാസങ്ങളെന്നോണം അഞ്ചു വര്‍ഷങ്ങള്‍ പൊഴിഞ്ഞത് അറിഞ്ഞത് തന്നെയില്ല ..അതിനിടെ കല്യാണം , മകള്‍ ..അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ആ പത്രവാര്‍ത്ത.. എന്നും കാണുന്ന അനേകം വാര്‍ത്തകളില്‍ ഒന്ന്. വെറും പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടുകാരന്‍ ചതിച്ച് പലര്‍ക്കായി കാഴ്ച വച്ച കഥ ..കളിച്ചു നടക്കുന്ന മകളെ ആശങ്കയോടെ നോക്കി ..തനിക്കായിരുന്നു ഈ അനുഭവമെങ്കില്‍! പടച്ചോനേ!


അന്ന് ഒമ്പതിലും പത്തിലും ക്ലാസ്സെടുത്തില്ല , ഉപദേശപ്പെരുമഴയായിരുന്നു..നമ്മള്‍ ചുറ്റും കാണുന്ന പെണ്‍കുട്ടികള്‍ , സ്ത്രീകള്‍ എല്ലാവരോടും മാന്യമായ് പെരുമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തന്നെ നടത്തി..പലപ്പോഴും വാക്കുകള്‍ ഇടറി , സങ്കടം അവയെ ചിതറിച്ചു ..ശാസനകള്‍ വെറുക്കുന്ന തെറിച്ച കൌമാരങ്ങള്‍ കളിയാക്കല്‍ കമന്‍റുകള്‍ പതുക്കെ എറിയുന്നത് അവഗണിച്ചു. അമ്പതു കുട്ടികളില്‍ അഞ്ചു പേര്‍ തന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാല്‍ അത്രയും ഭാഗ്യം ..


വര്‍ഷം ഒന്ന്‍ പിന്നെയും പിടഞ്ഞു വീണപ്പോഴാണ് മറ്റൊരു ജന്മത്തിലേക്ക് ഇടിച്ചു തെറിപ്പിച്ച ആ സംഭവം ഉണ്ടായത്..ദൃശ്യ അന്ന് എട്ടിലായിരുന്നു. അത്യാവശ്യം പഠിക്കുന്ന കുട്ടി , നല്ല ഫാമിലി സെറ്റ് അപ്പ്, ഒരേയൊരു മകള്‍ , അമിതമായി ലാളിക്കപ്പെടുന്നതിന്‍റെ കുറുമ്പും വാശിയും..അവളെ കുറ്റപ്പെടുത്തുന്നതില്‍ സഹപാഠികള്‍ തന്നെ മത്സരിച്ചു..എല്ലാവരെയും പോലെ അവളെയും സോപ്പില്‍ പതപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്..ഒരു വരാല്‍ മത്സ്യത്തെ പോലെ അവളെപ്പോഴും തെന്നി മാറി..ഉള്ളു തുറന്ന് ഒരിക്കലും ആ കുട്ടി സംസാരിച്ചില്ല..അവജ്ഞയായിരുന്നു ആ കണ്ണുകളുടെ സ്ഥായീഭാവം..ഇത്രയേറെ സ്നേഹിക്കപ്പെട്ടിട്ടും ആ കുട്ടിയെന്താണ്‌ വല്ലാത്ത വെറുപ്പോടെ ചുറ്റും നോക്കുന്നത് എന്നു മാത്രം താന്‍ അതിശയിച്ചു..


ഒരു ദിവസം –  ക്ലാസ്സിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു,അപ്പോഴാണ് പിന്നിൽ നിന്ന് സാർ എന്നൊരു വിളി. രഹനയാണ്.


"സാര്‍ എനിക്കൊരു കാര്യം പറയാനുണ്ട് ..”


“വേഗം പറ രഹനാ എനിക്ക് ക്ലാസ് ഉണ്ട് ..”


"സാര്‍ , ഇന്നലെ ഞാനും ദൃശ്യയും കൂടി വീട്ടിലേക്ക് പോവുമ്പോ ഇടവഴിയില്‍ വെച്ച് ഒരാള്‍ അവളോട്‌ വഴക്ക് കൂടി , അവളുടെ മുടി പിടിച്ചു വലിക്കേം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയേം ചെയ്തു..ഞാന്‍ പറഞ്ഞെന്നു സാര്‍ അവളോട്‌ പറയല്ലേ , അവളെന്നെ കൊല്ലും .."


ഉച്ചക്ക് ദൃശ്യയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു , ലെഷര്‍ ആണ് , എല്ലാവരുടെ ഇടയില്‍ വച്ചു ചോദിച്ചാല്‍ ആ കുട്ടി ചിലപ്പോള്‍ കോപിച്ചേക്കും.മുറ്റത്തെ തണലിൽ ആരും കേൾക്കാതെ അവളോട് സംസാരിച്ചു.പക്ഷേ, തന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അവളുടെ ഹൃദയവാതിലുകള്‍ കൊട്ടിയടഞ്ഞു തന്നെ കിടന്നു..അവസാന അടവായി താന്‍ പറഞ്ഞു –


“നോക്ക് ദൃശ്യാ നീ സത്യം പറയുന്നില്ലെങ്കില്‍ എനിക്ക് നിന്‍റെ വീട്ടില്‍ അറിയിക്കേണ്ടി വരും “


അവള്‍ തീ പാറുന്ന കണ്ണുകളോടെ ചീറി – 


“രഹനയല്ലേ ഇതിനൊക്കെ കാരണം , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം , നല്ല എട്ടിന്‍റെ പണി ..”


അന്ന് ദൃശ്യ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ഉപദേശഭാണ്ഡം വീണ്ടും തുറന്നത് . വീട്ടുകാര്‍ നിങ്ങളെ എത്ര സ്നേഹിക്കുന്നുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ്‌ അവര്‍ നിങ്ങളെ വളര്‍ത്തുന്നതെന്നും  നിങ്ങളുടെ ആദ്യ ഡ്യൂട്ടി പഠിക്കയാണെന്നും അല്ലാതെ കണ്ട പയ്യന്മാരെ പ്രേമിച്ചു വിലസലല്ലെന്നും ..ഭീകരമായ വഞ്ചനകളുടെ പത്രകട്ടിംഗുകള്‍ അവര്‍ക്ക് മുന്നില്‍ നിരത്തി ..പക്ഷേ,ആ ദിനം എല്ലാറ്റിന്‍റെയും അവസാനബെല്‍ ആയിരുന്നു..പിന്നെ ചിതറിത്തെറിച്ചത് ദുരിതമയമായ മറ്റൊരു കാലത്തിലേക്കാണ്..ജയില്‍ , കോടതി , വക്കീല്‍ ...ഞരമ്പ് മുറിച്ച് അവശയായ ദൃശ്യയെക്കുറിച്ച് രാത്രി സഹദേവന്‍ സാറാണ് ഫോണ്‍ ചെയ്തത്..അപ്പോള്‍ തന്നെ പുറപ്പെടാന്‍ ഒരുങ്ങിയ തന്നെ തടഞ്ഞത് ,


"ഇപ്പോ വരണ്ട മാഷേ , ഞങ്ങളെത്തന്നെ അവളുടെ കൂട്ടക്കാര്‍ കൊന്നില്ല എന്നേയുള്ളൂ , നിങ്ങള്‍ക്കും രഹനക്കും എതിരെയാ മരണമൊഴി .."


ഞെട്ടിപ്പോയി , താനെന്തു തെറ്റ് ചെയ്തു? ആ കുട്ടി നന്നാവണമെന്ന് കരുതി ശാസിച്ചതോ? കുട്ടികളുടെ കാലമാണ് , അവരാണ് വീടുകളില്‍ ഭരണം , വയസ്സായവര്‍ പോലും അവര്‍ക്ക് താഴെയേ വരൂ , അടിച്ചാല്‍ ശാരീരിക പീഡനമാണ്, ശകാരിച്ചാല്‍ മാനസിക പീഡനമാണ്..


ഏകാന്തതയുടെ അഞ്ചു വര്‍ഷങ്ങള്‍ ..ഭാര്യ ഇടയ്ക്കിടെ കരഞ്ഞു നിലവിളിച്ചു കാണാന്‍ വന്നു , നിസ്സംഗതയോടെ അവളെ തുറിച്ചു നോക്കി , ഉപ്പച്ചീ എന്ന് വിളിച്ച്  മകള്‍ അഴികള്‍ക്കിടയിലൂടെ കുഞ്ഞുവിരലുകള്‍ കടത്താന്‍ ശ്രമിക്കും ..ശിക്ഷാകാലാവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അടച്ചിട്ട വീട് മാത്രം തന്നെ സ്വീകരിക്കാന്‍ കാത്തിരുന്നു ..


”ജയിലില്‍ പോയ ഒരുത്തനെ നിക്ക് മരോനായി വാണ്ട..” 


അവളുടെ ഉപ്പ കാര്യം ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച ദൂതന്‍റെ അടുത്ത് പറഞ്ഞയച്ചിരുന്നു ..പാവം രഹന , കേസും കൂട്ടവും ആ കുട്ടിയുടെ സമനില തെറ്റിച്ചു. ഒന്നു പോയി അന്വേഷിക്കണം എന്നുണ്ടായിരുന്നു , ധൈര്യമുണ്ടായില്ല . അവളുടെ വീട്ടുകാരും ഒരു പക്ഷെ തന്നെ മറ്റൊരു ജയില്‍ ജീവിതത്തിലേക്ക് തള്ളിയിട്ടേക്കും . പേടിയായിരുന്നു , എല്ലാറ്റിനെയും ..മനുഷ്യന്‍ എന്ന വാക്ക് പോലും എന്തു മാത്രം ഭയാനകമാണെന്ന് , നീതി എന്ന ഒന്നില്ലെന്ന്, സത്യം എന്നേ തൂങ്ങിച്ച ത്തു പോയെന്ന്‍ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു..ആരോടും മിണ്ടാത്ത,ഒന്നു ചിരിക്ക പോലും ചെയ്യാത്ത നിസാര്‍ മാഷ്‌ അങ്ങനെയാണ് ജനിച്ചത്. നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ പോലും ശ്രമിക്കാതെ കൃഷിയും കൂലിപ്പണിയുമായി നാളുകള്‍ പൊടിഞ്ഞു തീരുന്നു .ഭാഗ്യം! ആ കുട്ടി പീഡിപ്പിച്ചു എന്നൊന്നും മൊഴി കൊടുത്തില്ലല്ലോ ..അങ്ങനെയും കുറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ ..മിഥ്യാരോപണങ്ങളാല്‍ കൂട്ടില്‍ അടയ്ക്കപ്പെടുന്നവര്‍ ..

പത്മനാഭന്‍ നായര്‍ എഴുതിയിരുന്നു- 


"പ്രിയപ്പെട്ട നിസാര്‍ മാഷ്‌ ,നിങ്ങള്‍ ഇവിടെ വരെ ഒന്നു വരണം , ഒന്നിനുമല്ല , എന്‍റെ ഭാര്യക്ക് നിങ്ങളെയൊന്നു കാണണം , ആ കയ്യില്‍ പിടിച്ച് അവള്‍ക്ക് മാപ്പ് ചോദിക്കണം ..പ്രായമായി ,നിങ്ങളെ തേടി കണ്ടുപിടിക്കാനൊന്നും ത്രാണിയില്ല..മോളുടെ സ്കൂള്‍ ഡയറിയില്‍ നിന്നാണ് ഈ ഇ മെയില്‍ ഐ ഡി കിട്ടിയത്. ഇത് ആക്ടീവ് ആവും എന്ന് കരുതുന്നു ,മാഷേ , ഇത് വായിച്ച് നിങ്ങളെന്നെ ശപിക്കരുത്, വെറുക്കരുത്..കുറെ മുമ്പ് , അടച്ചിട്ട എന്‍റെ മോളുടെ മുറിയില്‍ നിന്ന് ഓരോന്ന് പരതുന്നതിനിടെ അവളുടെ ഒരു ഡയറി കിട്ടി .അതില്‍ നിന്നാണ് കാര്യങ്ങള്‍  എനിക്ക് മനസ്സിലായത്..അന്ന് പക മൂടിയ മനസ്സിന് സത്യം അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല ..അവളുടെ കുറിപ്പുകളില്‍ നിന്ന് അവള്‍ പ്രണവ് എന്നൊരു പയ്യനുമായി സ്നേഹത്തിലായിരുന്നുവെന്ന്, അവന്‍ അവളെ മയക്കുമരുന്നിന് അടിമയാക്കിക്കൊണ്ടിരിക്കയാണെന്ന്, അവനോടൊത്ത് പല സ്ഥലങ്ങള്‍ അവള്‍ കറങ്ങിയിട്ടുണ്ടെന്ന്, അവള്‍ക്ക് സ്വന്തമായി ഒരു മൊബൈല്‍ ഉണ്ടെന്ന്...ഞങ്ങള്‍ അറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ ഞങ്ങളുടെ കൊച്ചിനുണ്ടായിരുന്നു..നിങ്ങളെക്കുറിച്ച് അവള്‍ എഴുതിയത് ഞാന്‍ അതേപടി അയക്കുകയാണ് ,നിങ്ങളെ വിഷമിപ്പിക്കാനല്ല , വൈകിയാണെങ്കിലും ഞാനെന്‍റെ മകളെ മനസ്സിലാക്കി എന്നറിയിക്കാന്‍ ..


“ഓഗസ്റ്റ് 4.ഈവനിംഗ് ..


ഇന്ന് – നിസാര്‍ മാഷിന്‍റെ വക ഒരു ഫയറിംഗ് ഉണ്ടായിരുന്നു. ഐ ഹെയ്റ്റ് ദാറ്റ് ഫെല്ലോ..വല്യൊരു ഉപദേശി! ലോകം മുഴുവന്‍ ഉപദേശിച്ചു നേരാക്കാം എന്നു കരുതുന്ന ഒരു വിഡ്ഢിയാണയാള്‍..എല്ലാറ്റിനും കാരണം രഹനയാണ് , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം . അയാളുടെ പ്രഭാഷണം മുഴുവന്‍ എനിക്കിട്ടായിരുന്നു. പ്രണവിന്‍റെ കാര്യം വീട്ടില്‍ പറയുമെന്നാണ് അയാളുടെ ഭീഷണി. അതെങ്ങാനും സംഭവിച്ചാല്‍ പിന്നെ അയാള്‍ക്ക് ജീവിക്കേണ്ടി വരില്ല .അതിനുള്ള പണിയൊക്കെ എനിക്കറിയാം ..

ദൈവമേ..

പ്രണവിനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ .അവന്‍ ഭീഷണിപ്പെടുത്തിയ പോലെ പ്രവര്‍ത്തിക്കുമോ? ഈശ്വരാ! അവനെ വിശ്വസിച്ചു കൂടെ പോയതിന്, ഒരു ദിവസം ആസ്വദിച്ചതിന്, അവന്‍ എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്..പ്രണവ് , ആര്‍ യു എ ചീറ്റ്?


രാത്രി –

ഒരു മണിയായി , ഉറക്കം വരുന്നില്ല , പേടി വയറിലൂടെ കത്തിക്കൊണ്ടിരിക്കുന്നു ..ഹൊ എനിക്കിനി സഹിക്കാനാവില്ല ..ഞാന്‍ ഒരു ചീത്ത കുട്ടിയായി ..പപ്പാ , മമ്മീ എന്നോട് ക്ഷമിക്കൂ .ഞാൻ പോവുകയാണ്.."


മാഷേ , അന്ന് പോലീസ് തിരച്ചിലില്‍ ഈ ഡയറി കണ്ടു കിട്ടാതിരുന്നത് നിങ്ങളുടെ ഭാഗ്യദോഷം കൊണ്ടു മാത്രമായിരിക്കാം ..ഗുരുശാപം തലയില്‍ ഏറ്റാനാണോ എന്‍റെ മകള്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തത് ..ഇപ്പഴത്തെ കുട്ടികള്‍ പക കൂടിയവരാണോ മാഷേ? അവരെ നമുക്ക് ഒരിക്കലും മനസ്സിലാവില്ലേ? മാപ്പ് , നിങ്ങളനുഭവിച്ച വേദനകള്‍ക്ക് ആ വാക്ക് ഒരു പരിഹാരമല്ല എന്നറിയാം. എന്‍റെ മോളെ വെറുക്കരുത് ..

സ്നേഹത്തോടെ, 


പത്മനാഭന്‍ നായര്‍ ..


ഹിള്റ് ഇന്നുണ്ടായിരുന്നെങ്കില്‍ ഭൂമിയില്‍ ആരൊക്കെ ബാക്കി കാണുമായിരുന്നു? ഭാവിയില്‍ അധര്‍മിയാകാന്‍ പോകുന്ന ബാലനെ മുളയിലേ നുള്ളിക്കളഞ്ഞ പോലെ അനേകം പെണ്‍കുട്ടികളെ നശിപ്പിച്ച പ്രണവിനെപ്പോലുള്ളവരെ അദ്ദേഹം പിറന്നതും കഴുത്തു ഞെരിച്ചു കൊല്ലുമായിരുന്നില്ലേ?


പോകണോ ,പത്മനാഭന്‍ നായരെ കാണാന്‍? വേണ്ട , ഇനിയിപ്പോ അയാളെ കണ്ടിട്ട് എന്താണ് വിശേഷം? നഷ്ടമായതെല്ലാം തിരിച്ചു കിട്ടുമോ? നിസാര്‍ മാഷ്‌ എന്ന ഒരാള്‍ ഉണ്ടായിരുന്നില്ല ..അതെല്ലാം ഏതോ സിനിമയിലെ ഫ്ലാഷ് ബാക്കുകള്‍ മാത്രമായിരുന്നു .അയാള്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌൺ ചെയ്തു .പിന്നെ പത്രത്താളിലേക്ക് കണ്ണ് പൂഴ്ത്തി ..ഏകാന്തത അതിന്‍റെ ഭീമന്‍ കൈകളാല്‍ അയാളെ ഞെരിച്ചു ..ദുഃഖങ്ങള്‍ അനുഭവിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് എന്തെങ്കിലും ശ്രേഷ്ഠത ലഭിക്കുന്നുണ്ടോ? സന്തോഷങ്ങളാല്‍ അനുഗ്രഹിക്കപ്പെടുന്നവന് മഹത്വം കൂടുന്നുണ്ടോ? എന്താണ് ഇതിന്‍റെയെല്ലാം പൊരുള്‍? വളഞ്ഞു കുത്തിയ ഒരു ചോദ്യത്തെ അയാളുടെ ഉള്ളില്‍ മേയാന്‍ വിട്ട് ഏകാന്തത പതിവുപോലെ അയാളുടെ ചുമലില്‍ തല കീഴായി കിടന്ന് നിസ്സംഗം പുഞ്ചിരിച്ചു, പിന്നെയും പിന്നെയും അനേകം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട്..


*ഹിള്റ് –ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ജ്ഞാനി

Shareefa mannisseri

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "