Pages

2014, മാർച്ച് 4, ചൊവ്വാഴ്ച

ആത്മാവിനു ബോധിപ്പിക്കാനുള്ളത് എന്തെന്നാല്‍......(കഥ) repost




ഓഫീസില്‍ നിന്നു വന്നതും വിയര്‍പ്പു നാറുന്ന വസ്ത്രങ്ങളൊന്നാകെ കട്ടിലിലേക്കെറിഞ്ഞ് ഒരു ലുങ്കി വാരിച്ചുറ്റി പതിവു പോലെ അയാള്‍ ടീവിക്കു മുമ്പില്‍ ചടഞ്ഞിരുന്നു.

'ഒരു ചായയെടുക്ക്'

അടുക്കളയിലേക്കു നോക്കി അയാള്‍ വിളിച്ചു പറഞ്ഞു.ടീവിയുടെ നീലക്കണ്ണുകള്‍ ചിമ്മിത്തുറന്നു.ചിരിക്കുന്ന ഒരു പുരുഷമുഖം പ്രത്യക്ഷമായി.

'നമസ്‌കാരം, ഇന്നത്തെ ഹൃദയത്തോട് ഹൃദയം പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇവിടെ സന്നിഹിതരായവര്‍ നിങ്ങള്‍ക്കേവര്‍ക്കും പരിചിതരായ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും മറ്റുമാണ്.കൂടാതെ ദിവ്യാസംഭവത്തിനു ദൃക്‌സാക്ഷിയായ ആളും ഇവിടെ എത്തിയിട്ടുണ്ട്.ഈ സംഭവത്തോട് ഈ പ്രമുഖര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നു നോക്കാം.ആദ്യം ദൃക്‌സാക്ഷിയെ വിസ്തരിക്കാം..

'സാര്‍, താങ്കളുടെ പേര്. ജോലി?'

'ഞാന്‍ ദേവസ്യ. തിരുവനന്തപുരത്ത് ഒരു ഫുഡ്കമ്പനിയില്‍ മാനേജരാണ്.'

'താങ്ക്യു സാര്‍.മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.നിസ്സംഗത പാലിച്ച ദൃക്‌സാക്ഷിയെയാണ് കൊല്ലേണ്ടതെന്നും മറ്റും..'

'കണ്ടു, ആ സംഭവത്തില്‍ ഞാനും ദുഃഖിതനാണ്.ചെയിന്‍ വലിക്കാനൊരുങ്ങിയപ്പോള്‍ കൂടെയുള്ള ആളാണ് പറഞ്ഞത് ആവശ്യമില്ലാത്ത സൊല്ലക്ക് പോവണ്ടാന്ന്!..'
'ഒരു വിദ്യാസമ്പന്നനെന്ന നിലയില്‍ ഈ നിസ്സംഗത പാടുണ്ടോ?ഒരു പെണ്‍കുട്ടി പുറത്തേക്ക് വീഴുന്നത് കണ്ടിട്ടും..നിലവിളി കേട്ടിട്ടും...ദേവസ്യയുടെ മറുപടിക്കു മുമ്പായി ഒരു ഷോട്ട് ബ്രെയിക്ക്...'
....................................................... ........................................................ ..........................................

'എന്താ സൌമ്യെ പറയണ്? മൂന്നു മാസോ? ഇനി അബോര്‍ഷനൊക്കെ എത്ര റിസ്‌ക്കാ? ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ ഇത്ര അറിവില്ലാത്തവരാകുമോ?'(ഒരു ലേഡി ഡോക്ടര്‍ സംസാരിക്കുന്നു) 
മറ്റൊരു ഭാഗത്ത് ഷട്ടില്‍ കളിക്കുന്ന കൌമാരം. ച്യൂയിംഗം ചവച്ചും ചോക്ലേറ്റ് നുണഞ്ഞും പൊട്ടിച്ചിരിച്ചും മറ്റു ചിലര്‍. വീണ്ടും ഡോക്ടറുടെ മുഖം ക്ലോസപ്പില്‍
'ഇനി ആധികള്‍ വേണ്ട..ഐ പില്‍സ് ഉള്ളിടത്തോളം കാലം നിങ്ങള്‍ പറവകളെപ്പോലെ സ്വതന്ത്രരാകൂ.ആഴ്ചയില്‍ ഒരു ഗുളിക മാത്രം..ഇനി നിങ്ങള്‍ക്കില്ല അനാവശ്യമായ ഒരു ഭീതിയും ..'

(പൊടിയില്‍ കളിക്കുന്ന അനേകം കുട്ടികള്‍, വ്യാകുലതയോടെ അമ്മ) 'എത്രയെത്ര രോഗാണുക്കളാണ് നമ്മെ സ്പര്‍ശിക്കുന്ന ഓരോ കയ്യും നമ്മിലേക്ക് പകര്‍ത്തുന്നത്.ഇവന്റെ കാര്യം പിന്നെ പറയേം വേണ്ട. ഒരു ശ്രദ്ധയുമില്ല.(കുട്ടിയെ അണച്ചു പിടിച്ച് ചിരിച്ചുകൊണ്ട്) എന്നാലും എനിക്കു പേടിയില്ല. എല്ലാ അണുക്കളെയും നശിപ്പിക്കുന്ന ഹാന്‍ഡ് ഫ്രഷ് സോപ്പ് എന്റെ കൂടെ ഉള്ളിടത്തോളം കാലം..'
..................................................................... ................................................... ..............................

'ഓക്കേ സാര്‍, തുടര്‍ന്നു പറയൂ..'

'അപ്പോഴത്തെ ഒരവസ്ഥ നിങ്ങള്‍ മനസ്സിലാക്കണം.മുമ്പ് സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു നാടോടിയെ ഒരു യാത്രയില്‍ ഞാന്‍ കാണുകയുണ്ടായി.അമ്മ ഉറക്കെ കരയുന്നു.എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ അവര്‍ ചിരിയും കളിയുമായി ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.അതിലൊക്കെ പോയി ഇടപെട്ടാല്‍ എന്താ അവസ്ഥ?തല്ലു കൊള്ളാനും സാധ്യതയുണ്ട്.ഈ കേസിലും ആ നാടോടി ഈ കുട്ടീടെ ആരെങ്കിലുമാണോ എന്നെങ്ങനെ അറിയാമ്പറ്റും?'

'ഓക്കേ, ഇനി പൊതുപ്രവര്‍ത്തക ദേവികാജോണിന്റെ അഭിപ്രായം ആരായാം..മാഡം, മാഡം ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുന്നു?'

'സ്ത്രീകള്‍ വളരെ അരക്ഷിതമായ ഒരു കാലത്തെയാണ് നേരിടുന്നത്. മാനഹാനി വരുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം..'

'മലയാളികള്‍ ഏതു കാര്യത്തിനോടും നിസ്സംഗത പുലര്‍ത്തുന്നവരാണ് എന്നതിനോട് മാഡം എങ്ങനെ പ്രതികരിക്കുന്നു?'

'യാതൊരു സംശയവുമില്ല.ഒരാള്‍ പരിക്കേറ്റു വീണു കിടക്കുന്നതു കണ്ടാലും അതില്‍ ഇടപെടാതെ കടന്നു കളയും..അതിനു പിന്നാലെ വരുന്ന നൂലാമാലകളെപ്പറ്റിയാണ് അപ്പോള്‍ മലയാളി ചിന്തിക്കുക. മലയാളി ഈസ് ദ മോസ്റ്റ് സെല്‍ഫിഷ്..നോ ഡൌട്ട്..'

'ഇനി പ്രമുഖ എഴുത്തുകാരന്‍ മെര്‍ലിന്‍ ജോബുമായി സംസാരിക്കുംമുമ്പ് മറ്റൊരു ഷോട്ട് ബ്രെയിക്ക്..'
................................................................... ............................................... ........................................

'സ്റ്റാര്‍സിംഗറില്‍ ഇനി വേര്‍പാടിന്റെ കണ്ണീര്‍മഴ..(സ്‌ക്രീനില്‍ കണ്ണു തുടക്കുന്ന മുഖങ്ങള്‍.ഒരാള്‍ വിതുമ്പിക്കൊണ്ട്- 'ഒരു കുടുംബം തന്നായിരുന്നു ഞങ്ങളിവിടെ.സന്തോഷം നിറഞ്ഞ ആ ദിനങ്ങളെ മറക്കാനാവില്ല ഒരിക്കലും..')
'സ്റ്റാര്‍ സിംഗറില്‍ ഇനി എലിമിനേഷന്‍ റൌണ്ട്. ഒന്നാം സമ്മാനക്കാരനെ കാത്തിരിക്കുന്നത് ഒന്നരക്കോടിയുടെ മനോഹരമായ ഫ്‌ളാറ്റ്.അല്ലെങ്കില്‍ അനഘാ ജ്വല്ലറി സമ്മാനിക്കുന്ന തത്തുല്യമായ മനം കവരുന്ന സ്വര്‍ണാഭരണങ്ങള്‍..'

'നിങ്ങളുടെ കുട്ടികള്‍ പെട്ടെന്നു വളര്‍ന്നു വലുതാവണ്ടേ? ഇനി മുതല്‍ അധികപോഷണമുള്ള വിവ എയിറ്റി അവര്‍ക്ക് നല്‍കൂ. ഇനി പലഹാരങ്ങളൊന്നും ഉയരത്തില്‍ സൂക്ഷിച്ചിട്ടു കാര്യമില്ല.കാരണം വിവ നിങ്ങളുടെ കുഞ്ഞിന്റെ ഉയരം വര്‍ധിപ്പിക്കുന്നു.'(ഉയരമുള്ള ഷെല്‍ഫില്‍ നിന്നും ചിപ്‌സ് എടുത്തോടുന്ന കുട്ടി.പരിഭവത്തോടെ പിന്നാലെ അമ്മ...)
................................................... ......................................... ........................................

'ഓക്കേ, ഇനി ബഹുമാന്യനായ മെര്‍ലിന്‍ ജോബ് നിങ്ങളോട് സംസാരിക്കും..സാര്‍ താങ്കള്‍ ഈ വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു?'

'വല്ലാതെ ക്രിമിനല്‍ ആയ ഒരാള്‍ക്കേ ശവമായിത്തുടങ്ങിയ ഒരു ശരീരത്തോട് ഇത്രയും ക്രൂരത സാധിക്കൂ.അവളുടെ ദേഹത്തെ അത്യനവധി മുറിവുകള്‍. ആ കുട്ടി അനുഭവിച്ച കൊടിയ വേദന, ഹോ..ക്രുവല്‍..മാന്‍ ഈസ് വേഴ്‌സ് ദാന്‍ ആനിമല്‍..ഷുവര്‍..'

'സാറിന്റെ ആത്മരോഷം ഞങ്ങള്‍ക്ക് മനസ്സിലാവുന്നു.നമുക്ക് ദൃക്‌സാക്ഷിയിലേക്ക് തന്നെ തിരിച്ചു വരാം.മിസ്റ്റര്‍ ദേവസ്യ, ആ സമയത്തെ നിങ്ങളുടെ ഒരു മനോനില എന്തായിരുന്നു? നിലവിളി കേള്‍ക്കലും പെട്ടെന്നൊരു പെണ്‍കുട്ടി പുറത്തേക്ക് വീഴലും..ഇറ്റ് വാസ് എ ക്രൂഷ്യല്‍ ടൈം..അല്ലേ?'

'റിയലി, അത് വല്ലാത്തൊരവസ്ഥയായിരുന്നു.ഞാനൊരു നിമിഷം എന്റെ മകളെ ഓര്‍മിച്ചു. ഇതൊക്കെ ഇടയ്ക്കിടെ ട്രെയിനില്‍ നടക്കുന്ന കലാപരിപാടികളാണെന്നും ചെവി കൊടുക്കേണ്ടെന്നും സഹയാത്രികന്‍ പറഞ്ഞു. ശരിയാണെന്ന് എനിക്കും തോന്നി..'

'ഓക്കേ, ഇന്നത്തെ പരിപാടിയുടെ സമയം കഴിഞ്ഞു. അടുത്താഴ്ച ഇതേ സമയം മറ്റൊരു വിഷയം വളരെ പുതുമയുള്ള ഒന്ന്, നമ്മുടെ ടേബിളിലേക്ക് വന്നു വീഴുമെന്ന്  പ്രതീക്ഷിക്കാം.ഓക്കേ....ബൈ..'.(ചിരിക്കുന്ന പുരുഷമുഖം അപ്രത്യക്ഷമാകുന്നു)

ഒരു ആത്മാവ് കഥ പറയുന്നു:-

(ഈ ഭാഗം   സ്‌ക്രീനില്‍ പലരും കാണുന്നില്ല. തടസ്സം എന്നു കാണിക്കുന്ന ചില അടയാളങ്ങളെയാണ് ഇപ്പോള്‍ ചില്ലുപ്രതലം മുഖത്തു വരഞ്ഞിരിക്കുന്നത്. എന്നിട്ടും അദ്ഭുതം! ഹൃദയമുള്ള ചിലര്‍ ഇങ്ങനെയൊരു കഥപറച്ചിലും കാണുകയുണ്ടായി.ആത്മാവിന്റെ പരമ്പരാഗതമായ തൂവെള്ളവസ്ത്രത്തിനു പകരം ഇക്കഥയില്‍ അതു മിക്കവാറും നഗ്‌നവും വ്രണങ്ങള്‍ പഴുത്തളിഞ്ഞതും മുഖം കരുവാളിച്ചു കല്ലിച്ചതുമാണെന്ന വ്യത്യാസവുമുണ്ട്.)

'ഇത്ര നേരം ഇവിടെ കാത്തു നിന്നത് ആ മൈക്കൊന്ന്  എന്റെ കയ്യില്‍ തരുമെന്ന്  കരുതിയാണ്. എന്നെ മാത്രം എന്തോ ആരും കണ്ടില്ല..പോസ്റ്റുമാര്‍ട്ടം ടേബിളില്‍ ഞാന്‍ ചതഞ്ഞ വൈക്കോല്‍കൂന പോലെ കിടന്നു.എന്റെ ദേഹത്തെ മുറിവുകള്‍ എത്രയെന്ന്  അവര്‍ എണ്ണിത്തിട്ടപ്പെടുത്തി. മരണകാരണം സ്ഥിരീകരിച്ചു. മാനഹാനി വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ചതഞ്ഞരഞ്ഞ മനസ്സിന്റെ മുറിവുകള്‍ അവര്‍ക്ക് എണ്ണാനായില്ലെന്നു തോന്നുന്നു. അച്ഛനോളം പ്രായമുള്ളൊരു മനുഷ്യന്‍..ഒരു കണ്ണിന്റെ സ്ഥാനത്ത് ചുവന്നൊരു ഇറച്ചിക്കഷ്ണം മാത്രം. പണ്ടൊരിക്കല്‍ വായിച്ചൊരു ന്യൂസ് അപ്പോള്‍ യാതൊരു കാര്യവുമില്ലാതെ എന്റെ ഓര്‍മയുടെ ഇറയത്തേക്ക് വീണു.

ആക്രമിക്കാന്‍ വന്ന ഒരാളോട് എതിരിട്ട് ട്രെയിനില്‍ നിന്നു പുറത്തേക്കു തെറിച്ച് കാലാകാലം വീല്‍ചെയറില്‍ കഴിഞ്ഞു വരുന്ന ഒരു ടീച്ചറുടെ കഥ..

ഒരു സ്ത്രീയായിപ്പോയതിന്റെ നോവത്രയും അന്നേരം ഞാനറിഞ്ഞു. ദാരിദ്ര്യത്തിന്റെ കല്ലുവഴികള്‍ താണ്ടിയപ്പോഴും കുടുംബത്തിനു വേണ്ടി ചെറുപ്പത്തിലേ അദ്ധ്വാനിക്കേണ്ടി വന്നപ്പോഴും ഞാനിത്ര വ്യസനിച്ചിരുന്നില്ല. മരണത്തിലേക്ക് ഇഴഞ്ഞു കയറുന്ന നിന്ദയുടെ അഴുക്കു പിടിച്ച കയര്‍ അവസാനനിമിഷം വരെയും എന്റെ കഴുത്തില്‍ മുറുകിക്കൊണ്ടിരുന്നു. മരിക്കുക എത്രയോ പേര്‍ക്കു മുമ്പില്‍ വിവസ്ത്രയായാണ്. ദൈവമേ! മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ശവങ്ങളുടെ അവസാനിക്കാത്ത അപമാനബോധം എന്നെയും ചുറ്റിവരിഞ്ഞു..

ആദ്യം ആ കമ്പാര്‍ട്ട്‌മെന്റ് നിറയെ ബഹളമായിരുന്നു. തമിഴിലും മലയാളത്തിലും സംസാരപ്പെരുമഴ..പിന്നെപ്പിന്നെ എപ്പോഴാണാ മുറി ഒഴിയാന്‍ തുടങ്ങിയത്? ഫോണിലെ തീ പിടിച്ച വാക്കുകളില്‍ കരിഞ്ഞു കിടക്കുകയായിരുന്നു മനസ്സ്. അവന്‍ തീരുമാനം മാറ്റിയിരിക്കുന്നു. അമ്മയെ കാണാന്‍ അവന്‍ എത്തില്ലെന്ന്..

'ബന്ധം സ്ഥാപിക്കാന്‍ നിനക്കീ ചേമ്പിന്‍കൂട്ടമേ കിട്ടിയുള്ളൂ?'

അവന്റെ മമ്മി ചോദിച്ചത്രെ. എത്രയോ തവണ ക്ഷണിച്ചതാണവന്‍.

'അടിച്ചു പൊളിക്കാടോ.ഈ സിറ്റീല്‍ നിന്നെപ്പോലൊരു കണ്ട്രിയെ കാണാന്‍ കിട്ടില്ല.'

'ഒരു താലിച്ചരട് എന്റെ കഴുത്തിലിട്. പിന്നെ എവിടെ വേണേലും കൊണ്ടു പോവാലോ.'

തലമുറകളായി പറഞ്ഞു പഴകിയ ആ വാചകം ഞാനും ആവര്‍ത്തിച്ചു.

'ശ്ശെ, എന്തൊരു ബോറ്. എടോ,  അതൊക്കെ ഒരു ചടങ്ങു മാത്രല്ലേ? സമയാവുമ്പോ നമുക്കതൊക്കെ നടത്താം. ഇപ്പം നല്ല കുട്ട്യായി ഞാന്‍ പറയണത് കേള്‍ക്ക്.'

ദൈവാധീനം! ആ തേന്‍ വാക്കുകളിലൊന്നും തടഞ്ഞു വീഴുകയുണ്ടായില്ല.സങ്കടം ഇരുള്‍ക്കടലായി എന്റെ തലച്ചോറിനെ പ്രഹരിച്ചു. കടുത്ത തലവേദനയാല്‍ തല കുമ്പിട്ടിരുന്ന ഏതോ നിമിഷത്തിലാണ് അയാള്‍..അതൊരു ഉരുക്കുദേഹമായിരുന്നു. അയാളെന്നെ പിടിച്ചമര്‍ത്തിയപ്പോള്‍ത്തന്നെ എന്റെ എല്ലുകള്‍ നുറുങ്ങുന്ന സ്വരം ഞാന്‍ കേട്ടു.
എന്നിട്ടും കുതറിയോടി എങ്ങനെയോ..പ്രാണന്‍ അശരണമായ നിലവിളികളോടെ മറ്റൊരു ദേശത്തെത്തി. മറ്റൊരു കമ്പാര്‍ട്ട്‌മെന്റ്..അവിടെ ചിലര്‍ ഉറങ്ങുന്നു..ചിലര്‍ ഫോണിന്റെ ഇയര്‍ പീസുകള്‍ ചെവിയില്‍ തിരുകി തലയാട്ടുന്നു..മറ്റു ചിലര്‍ ഫോണ്‍സ്‌ക്രീനില്‍ കണ്ണ്  കുരുങ്ങി തലയും കുമ്പിട്ട്.. നിലവിളി ആ ഇരുമ്പുമുറിയെ കീറി മുറിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല. വാതില്‍ക്കമ്പിയില്‍ മുറുകെ പിടിച്ച് ഒന്നു ബാലന്‍സ് ചെയ്യുമ്പോഴേക്കും ശക്തമായ ഒരു തള്ളലില്‍ ഞാന്‍ പുറത്തേക്കു പറന്നു.എവിടെയോ തലയിടിച്ചതിന്റെ കൊടിയ വേദനയില്‍ ആരോ എന്നെ അച്ചാറിന് അരിഞ്ഞുകൊണ്ടിരുന്നു. പിന്നെ ബോധശൂന്യതയുടെ വെളുത്ത പിഞ്ഞാണത്തട്ടിലേക്ക് ഞാന്‍ ഊര്‍ന്നു വീണു.

അത് വല്ലാത്തൊരു യാത്രയായിരുന്നു. വെളുത്ത ആ പ്രതലത്തിലൂടെ ഞാനെന്റെ ബാല്യത്തിലേക്ക് ഇറങ്ങിയോടി. നിറങ്ങളായ നിറങ്ങളെല്ലാം കൂട്ടിയിണക്കിയ മഴവില്‍ക്കാന്തിയുള്ള കുപ്പിവളകള്‍..എഴാകാശവും കാണാവുന്ന തിളങ്ങുന്ന മുത്തുമാലകള്‍..ഓടിക്കളിച്ചിരുന്ന നാട്ടുവഴികള്‍.. തെളിഞ്ഞു തെളിഞ്ഞൊഴുകുന്ന കൈത്തോടുകള്‍..ശൈശവത്തിന്റെ ശോഭ..അത് നമ്മുടെ ഓര്‍മകള്‍ ചാലിച്ചുണ്ടാക്കുന്നത് മാത്രമോ? ആര്‍ക്കറിയാം..

പിന്നീടെപ്പോഴോ അതികഠിനമായ വേദനയുടെ ചില്ലുചീളുകളാണ് അപമാനത്തിന്റെ ആ തിരിച്ചറിവൊന്നാകെ ഒരു കയ്പ്പുകഷായമായി എന്റെ തൊണ്ടയിലേക്ക് കുത്തിയിറക്കിയത്. പിന്നെ ശ്വാസം മുട്ടിച്ചു മുട്ടിച്ച് എന്നെ ദാരുണമായി കൊന്നു കളഞ്ഞത്..

അതു കൊണ്ടു തന്നെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനൊരു തിരുത്ത് വേണമെന്നു തോന്നുന്നു:-

ദിവ്യ മരിച്ചത് തലക്കേറ്റ ശക്തമായ ക്ഷതത്താല്‍ മാത്രമായിരുന്നില്ല.അതികഠിനമായ അപമാനബോധാത്താലുള്ള ഹൃദയാഘാതം മൂലം രക്തക്കുഴലുകള്‍ പൊട്ടിച്ചിതറിയതുകൊണ്ടു കൂടിയായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകി കാണപ്പെട്ടത് ഇതു കൊണ്ടു കൂടിയാവാം

അലറിക്കരയുന്ന അമ്മയും അനിയനും ഒരു പെണ്ണുകാണല്‍ ചടങ്ങിനെക്കുറിച്ച് പിന്നേം പിന്നേം പറയുന്നുണ്ടല്ലേ? അതു വക വെക്കേണ്ടതില്ല.എതമ്മമാര്‍ക്കും അങ്ങനെ കുറെ സ്വപ്‌നങ്ങള്‍ കാണും.ഈ ലോകത്തെത്തുമ്പോഴാണ് അതെല്ലാം എന്തു വലിയ വിഡ്ഢിത്തങ്ങളാണെന്ന് മനസ്സിലാവുക..

മറ്റൊരു കൊമേഴ്‌സ്യല്‍ ബ്രെയിക്കിനായി നിങ്ങള്‍ ദാഹിക്കുന്നുണ്ടാവും.എന്തൊരു അറുബോറന്‍ കഥ അല്ലേ? അശുഭവാര്‍ത്തകളും ഞെട്ടിക്കുന്ന ചിത്രങ്ങളും കൊണ്ട് മാധ്യമങ്ങള്‍ നിങ്ങളുടെ സ്വസ്ഥത തകര്‍ക്കയാണെന്ന്  അല്ലെങ്കിലേ നിങ്ങള്‍ കയര്‍ക്കുന്നതാണല്ലോ..സ്‌കൂളിലെപ്പോലെ കളികള്‍ നിറഞ്ഞ ഇടവേളകള്‍ തന്നെ നല്ലത് അല്ലേ?നിങ്ങള്‍ പരസ്യം ചവച്ചോണ്ടിരിക്കൂ, ഞാനൊന്നു ഇരുന്നോട്ടെ..ഈ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ലെന്നു തോന്നുന്നു..'
.................................................... ......................................... ....................................................  

'ഇതാ അവതരിപ്പിക്കുന്നു,പുത്തന്‍ ടെക്‌നോളജി. ഈ കണ്ണട ധരിക്കൂ. ആവശ്യമുള്ളതു മാത്രം കാണൂ..ഇനി അനാവശ്യകാഴ്ചകള്‍ നിങ്ങളുടെ സമയവും സ്വസ്ഥതയും തകര്‍ക്കുകയില്ല. ഈ കണ്ണടയിലൂടെ നിങ്ങള്‍ക്ക് കാഴ്ചകളെ തിരഞ്ഞെടുത്തു കാണാം.ഇനി മുതല്‍ ആഹ്ലാദിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം കാണൂ..ജീവിതം ആനന്ദനിര്‍ഭരമാക്കൂ. ഇതിനകം ഇരുപതിനായിരത്തിലധികം ബുക്കിംഗുകള്‍..താഴെ കാണുന്ന നമ്പറിലേക്ക് എത്രയും വേഗം വിളിക്കൂ..പരിമിതമായ സ്‌റ്റോക്ക് മാത്രം.വേഗമാകട്ടെ, നിങ്ങളുടെ ഫോണുകള്‍ക്കിനി വിശ്രമമില്ല...'

വാല്‍ക്കഷ്ണം:-

തടസ്സം സിഗ്‌നല്‍ കണ്ടതു മുതല്‍ അയാള്‍ ചാനല്‍ മാറ്റാന്‍ തുടങ്ങിയതാണ്.ദേവീമാഹാത്മ്യം സീരിയലില്‍ നിന്ന്  ഒരു യൂറോപിയന്‍ ചാനലിലേക്ക് അയാള്‍ ചിറകു വിരിച്ചു.

'ചോറുണ്ണുന്നില്ലേ?'

അയാളുടെ ഭാര്യ ഈണത്തില്‍ വിളിച്ചു.വിഭവസമൃദ്ധമായ മേശയിലേക്ക് പാളി നോക്കി അയാള്‍ പുഞ്ചിരിച്ചു.

'ആ ന്യൂസ് കണ്ട് സമയം പോയതറിഞ്ഞില്ല.മോളുറങ്ങിയോ?പേപ്പറുകള്‍ക്ക് ഇനി ഒരാഴ്ച ചാകര തന്നെ.മറ്റൊരു പീഡനകേസ്..'

'അങ്ങനെ പറയല്ലേ വേണ്വേട്ടാ. നമ്മുടേതും ഒരു പെണ്‍കുട്ടിയാ..'

'ആയാലെന്താ? ലേഡീസ് കമ്പാര്‍ട്ട്മന്റില്‍ വേറെയും പെണ്ണുങ്ങളില്ലായിരുന്നോ? ഇവള്‍ മാത്രം ഒരു സ്‌റ്റേഷനില്‍ ഒറ്റക്കായോ? ഇതൊക്കെ എനം വേറെയാ..മക്കളെ നേരെ ചൊവ്വേ വളര്‍ത്തണം. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ഇരിക്കും..'

ഏമ്പക്കം വിട്ട് ടീവിക്കു മുമ്പില്‍ വീണ്ടുമിരിക്കവേ ഭാര്യ ഉറങ്ങിയോ എന്നയാള്‍ ഏറുകണ്ണിട്ടു നോക്കി.പിന്നെ പതുക്കെ വാതില്‍ കുറ്റിയിട്ട് റിമോട്ടില്‍ വിരലമര്‍ത്തി. ഒരു നീലത്തിരശ്ശീല ഇമ്പത്തോടെ അയാളെ നോക്കിച്ചിരിച്ചു. അതില്‍ വിരിയുന്ന മാംസപ്പൂക്കളെ നോക്കി അയാള്‍ ഒരു മിട്ടായി വായിലിട്ടപോലെ നൊട്ടി നുണഞ്ഞു കൊണ്ടിരുന്നു.................................       



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ