Pages

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സങ്കല്പങ്ങൾ.(കഥ)


ദുർഗന്ധം നിറഞ്ഞ തന്റെ മുറിയെ ഒരു റിയാലിറ്റി ഷോ വേദിയാക്കി ,കയ്യിൽ കടലാസ് ചുരുട്ടി മൈക്കാക്കി അവൾ പാടിത്തിമർക്കുന്നത് അയാൾ വെറുപ്പോടെ നോക്കി പുറത്തേക്ക് കാർക്കിച്ചു തുപ്പി.രണ്ടു വർഷത്തോളം അയാളുടെ ഭാര്യയായിരുന്നവൾ, ഇപ്പോൾ ഒരു ബാധ്യത മാത്രമായി മാറിയവൾ..അവളുടെ പേരിലുള്ള മോശമല്ലാത്ത സ്വത്ത് നഷ്ടപ്പെടുമെന്ന ഭീതി മൂലം മാത്രമാണ് അപശകുനമായിട്ടും അവളെ വിറകുപുരയുടെ അടുത്തുള്ള, ഒറ്റജനലും വാതിലും മാത്രമുള്ള മുറിയിൽ പാർപ്പിച്ചിരിക്കുന്നത്. ഭ്രാന്ത് മൂക്കുമ്പോൾ ജനലിലൂടെ ദൂരേക്ക് നോക്കി നേടുവീർപ്പിടുന്നത് കാണാം.പറന്നു പോകുന്ന കിളികളെ നോക്കി കയ്യടിച്ച് "ഞാനുണ്ട് , ഞാനുണ്ട്" എന്നു പുലമ്പുന്നത് കേൾക്കാം.
പൊക്കത്തിലുള്ള മതിലാണ് വീടിന് ചുറ്റും. പാട്ടു പാടുക, ചിത്രം വരയ്ക്കുക, കടലാസുകളിൽ എന്തൊക്കെയോ എഴുതിക്കൂട്ടുക, തീർന്നു അവളുടെ ആവശ്യങ്ങൾ.വട്ട് വല്ലാതെ കൂടുമ്പോൾ നൃത്തം ചെയ്യുന്നതും കാണാം.ചിലങ്കയില്ലാത്ത, പാട്ടോ വാദ്യങ്ങളോ ഇല്ലാത്ത വെറും ആട്ടം. പേപ്പറും പേനയും കിട്ടിയാൽ അടങ്ങും. ഭക്ഷണം പോലും സമയത്തിന് വേണമെന്നില്ല. "പാവം"- അവളെ പരിചരിക്കുന്ന പാറുവമ്മ അയാളോട് പറയും.അയാൾക്കതൊന്നും കേൾക്കേണ്ട."പെണ്ണായാ ആണിന്റെ കൊതി തീർക്കുന്നവളാവണം. അവനു വേണ്ടുന്ന മക്കളെ പ്രസവിക്കണം.മച്ചിപശു പോലൊന്ന് തൊഴുത്തിനും കാണികൾക്കും ഭാരം.ആ സ്വത്തുള്ളതോണ്ടാ, അല്ലെങ്കിൽ എന്നേ.." തന്റെ രണ്ടാം ഭാര്യയുടെ ലാസ്യം വഴിയുന്ന ദേഹം ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ വൃത്തികെട്ട ഒരാംഗ്യത്തോടെ പറയും.
"പാറുവമ്മേ, കുയിലിനെ പാടാൻ വിടൂല, മയിലിനെ ആടാനും വിടൂല. വാക്കിൽ നിന്ന് കഥയും കവിതയും തീർക്കുന്നവനെ അതിനും സമ്മതിക്കൂല.മതം കൊമ്പും നഖവും ഉള്ളൊരു രാക്ഷസനാ.നമ്മളെ കുത്തിപ്പരിക്കേല്പിക്കും. ഒരു ആഹാരമെന്നോണം ചവച്ചരയ്ക്കും. പെണ്ണുങ്ങളാ അതിന് ഏറ്റം ഇഷ്ടള്ള ഇരകൾ. ഓളടെ കഴ്ത്ത്ലാ ഏത് നേരോം അതിന്റെ പിടുത്തം. ആണിന്റെ കൊതിയും വെറിയും നിറഞ്ഞ ആക്രമണങ്ങൾ സഹിക്കാൻ മാത്രാ ഓൾക്ക് ജന്മം കിട്ടുന്നത്."
ചോറ് വാരിക്കൊടുക്കുമ്പോൾ അധികവും കേൾക്കുന്ന പ്രതിഷേധങ്ങളാണ് ഇതൊക്കെ.അന്ന് പറഞ്ഞത് മറ്റൊന്നായിരുന്നു. "പാറുവമ്മേ, ഞാൻ പാടിയത് കേട്ട് ജഡ്ജസിന് എത്ര സന്തോഷാ യെന്നോ. എത്രയാ എന്നെ പുകഴ്ത്തിയത്." ആഹ്ലാദംകൊണ്ട്  അവളുടെ കണ്ണുകൾ തിളങ്ങി.കവിളുകൾ റോസ് നിറം പൂണ്ടു. "അപ്പഴാ കഥ യെഴുതണതും ചിത്രം വരയ്ക്കണതും ഒക്കെ ഞാനവരോട് പറഞ്ഞത്. എന്തൊരു സന്തോഷായിരുന്നു അവർക്ക് .ദൈവത്തിന്റെ പ്രത്യേകവെളിച്ചം കിട്ടിയ ആളാണത്രെ ഞാൻ.ജഡ്ജസ് മൂന്നു പേരും എന്നെ അനുഗ്രഹിച്ചു.എന്റെ മൂർധാവിൽ ചുംബിച്ചു. അവര് പറയാ- സൃഷ്ടിക്കുമ്പം മാത്രാ ജീവിതത്തിനു അർത്ഥം ഉള്ളൂന്ന്. വെറുതെ തിന്നും കുടിച്ചും ഭോഗിച്ചും തീരുന്ന ജീവിതം മൃഗതുല്യമാണെന്ന്. മതം പറയണതോ- ദൈവത്തിനു മാത്രാ സൃഷ്ടിക്കാൻ  അവകാശംന്ന്. ചിത്രം വരച്ചാലും ശിൽപം ഉണ്ടാക്കിയാലും അന്ത്യനാളിൽ നമ്മളതിനു ജീവൻ കൊടുക്കേണ്ടി വരൂന്നാ പണ്ട് ഉസ്താദ് പറഞ്ഞത്."
അവളുടെ ശബ്ദം ഇടറി. കണ്ണീർ അതിനെ ചിതറിച്ചു. "അറിയോ പാറുവമ്മേ, ഇന്നുവരെ ആരും എന്നെ സ്നേഹത്തോടെ ഉമ്മവച്ചിട്ടില്ല. ഇന്ന് വരെ ഞാൻ സ്നേഹമറിഞ്ഞിട്ടില്ല. " അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്ത് കിടന്ന് ഉരുണ്ടു.
ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഈ കുട്ടിക്കാണോ ഭ്രാന്ത്? പാറുവമ്മ ആദ്‌ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് വട്ടാണെന്നാണോ നോക്കണത്? നിലാവുപോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. "ബെഡ്റൂമിലെ അയാളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടത് ഇപ്പഴാ. ഭ്രാന്തായാലെന്താ? എന്നും റിയാലിറ്റി ഷോയിൽ പാടാലോ. ജഡ്ജസിന്റെ നല്ല വാക്കുകൾ കേൾക്കാലോ. പണ്ട് മൂളിപ്പാട്ട് പാടുമ്പോ ഉമ്മൂമ്മ പറയേർന്ന്. -"പെണ്ണിന്റെ ഒച്ച അന്യഒരുത്തൻ കേക്കാമ്പറ്റൂല. അവളുടെ കെട്ട്യോനാ അവൾടെ മുഴോൻ അധിക്കാരം.അവന്റെ മുന്നിൽ അവൾക്ക് ആടാം, പാടാം.അല്ലാതെ അന്യഒരുത്തന് കേക്കാമ്പറ്റൂല മളേ..അതോണ്ട് ഇന്റെ കുട്ടി മനസ്സില് പാടിയാ മതീട്ടോ."
അന്ന് തുടങ്ങീതാ ഞാനെന്റെ പാട്ട് വിഴുങ്ങൽ. അതാവും എന്നും തൊണ്ടവേദന. സങ്കടമുള്ളുകൾ പഴുത്ത തൊണ്ടയിൽ എപ്പഴും കുത്തിപ്പറിക്കാ..
ഒരു പെണ്കുട്ടിയുടെ മുഖം നോട്ട്ബുക്കിൽ വരച്ചതിനാ അന്ന് ഉസ്താദ് തല്ലിയത്. ഒരാഴ്ച്ച ആ ചൂരൽചുവപ്പ് തുടയിൽ കല്ലിച്ചു കിടന്നു. പിന്നെപ്പിന്നെ ആരും കാണാതെ ആയിരുന്നു എന്റെ കുത്തിവരകൾ. പലതരം പാട്ടുകളാൽ ലോകത്തെ നിറച്ച പടച്ചോനല്ലേ ഏറ്റം വല്യ പാട്ടുകാരൻ.ഋതുഭേദങ്ങളിലൂടെ കാലത്തെ നൃത്തം ചെയ്യിക്കുന്ന അവനല്ലേ ഏറ്റം വല്യ നർത്തകൻ. ഇത്രേം ഭംഗിയായി ഭൂമിയെ ചിത്രീകരിച്ച അവനല്ലേ ഏറ്റം വല്യ ചിത്രകാരൻ. പക്ഷേ അതൊന്നും ആരും ചിന്തിക്കൂല.
എന്നാലും ഇപ്പൊ ഒന്നുണ്ട്- സമാധാനം. അതോണ്ട് ഭ്രാന്ത് തന്നെയാ നല്ലത്. " അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചിണുങ്ങി. "പാറുവമ്മേ, എനിക്ക് നല്ലൊരു ഫോണ് കൊണ്ടത്തരോ? ഇന്റെ പാട്ട് ഇന്നുണ്ടാവും . എനിക്കത് കേൾക്കണം." അവൾ വാശിയോടെ അവരുടെ സാരി പിടിച്ചു വലിച്ചു.
അയാളോട് പറഞ്ഞപ്പോൾ ഒരു ആട്ടാണ് മറുപടിയായി കിട്ടിയത്. "ഇനീപ്പോ ഫോണിന്റെ കുറവേ ഉള്ളൂ. ആ പ്രാന്തിയുടെ താളത്തിനു തുള്ളാനല്ല, വേണ്ടുമ്പം മടല്ടുത്തൊന്നു പൊട്ടിക്കാനാ ഇങ്ങളെ പണിക്ക് വെച്ചിരിക്കുന്നത്.അതിനു വയ്യെങ്കി പറ, ഞാൻ വേറെ ആളെ നോക്കിക്കോളാം."
മുമ്പ് അയാളുടെ മർദനം കാരണം കണ്ണ് വീങ്ങിയപ്പോൾ അവൾ പറഞ്ഞത് അവരുടെ ഓര്മയിലൂടെ തെന്നി നീങ്ങി."ഞാനിവിടുന്നു പോവാ.ഒരു പാട്ട് കേക്കണത് പോലും അയാൾക്ക് ഇഷ്ടല്യ. ശ്വാസം മുട്ടി ശ്വാസം മുട്ടി കൂട് പോലുള്ള ഈ വീട്ടിൽ ഞാൻ മരിച്ചു വീഴും."അവളുടെ വാപ്പയും ഉമ്മയും നേരത്തെ പോയത് അയാൾക്കും സൗകര്യമായി.അതാണല്ലോ ഇങ്ങനെ ചവിട്ടിയരയ്ക്കുന്നത്.
പൂട്ടിയ വാതിൽ മലർക്കെ തുറന്ന് പാറുവമ്മ അവളോട് പറഞ്ഞു- " മോള് പൊയ്ക്കോ.മോൾക്ക് യാതൊരു അസുഖവും ഇല്ല. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട് മോളേ. "
"എന്റെ കാലിലെ ചങ്ങല അഴിച്ചു താ. കണ്ടില്ലേ, കിലും കിലും കിലുങ്ങണത്. " അവൾ ഒരു നൃത്തച്ചുവടിലെന്നോണം ഓരോ കാലും ഉയർത്തിക്കാണിച്ചു. ഒരു ബൊമ്മയുടേത് പോലെ മനോഹരമായ കൈകാലുകൾ.
"ഇല്ല മോളേ, നിനക്ക് തോന്നുന്നതാ. ഒന്നൂല്യ."
"അല്ല, അല്ല ."-പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ നിലവിളിച്ചു. എനിക്ക് പോകാനാവില്ല.ഈ ചങ്ങല പൊട്ടിക്കാനുള്ള ശക്തി എന്റെ കാലുകൾക്കില്ല. എന്തു മാത്രം മെലിഞ്ഞതാ ഈ കൈകാലുകൾ.പശു കുറ്റിക്ക് ചുറ്റും നടക്കുമ്പോലെയാ ഞാനും."
അദൃശ്യമായ ആ ചങ്ങലയുടെ  പൂട്ട് തേടി പാറുവമ്മയുടെ കണ്ണുകൾ ഉഴറി. നിലയ്ക്കാത്ത കരച്ചിൽപ്പെയ്ത്തിൽ നിന്ന്‌  പൊടുന്നനെ ആ ഉന്മാദിനി കിലുങ്ങിയുതിരുന്ന പൊട്ടിച്ചിരിയിലേക്ക് മറിഞ്ഞു വീണു.മുഷിഞ്ഞ നിലത്ത് ഉരുണ്ടു മറിഞ്ഞ് അവൾ ചിരിച്ചുകൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി വന്ന കരച്ചിൽ വിഴുങ്ങിക്കൊണ്ട് പാറുവമ്മ അവളെ തലോടി..ആ കണ്ണുകൾ ഉറക്കത്തെ തൊട്ടുവിളിക്കും വരെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ