Pages

2016, ജനുവരി 2, ശനിയാഴ്‌ച

പല ജന്മങ്ങള്‍{കഥ}






 ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന മൃഗത്തെയോ പക്ഷിയെയോ കണ്ടെത്തുന്നത് അയാളുടെ പ്രധാനഹോബിയായിരുന്നു. താന്‍ പരിചയിച്ച പലരിലും ഏതെങ്കിലും ഒരു മൃഗമോ പക്ഷിയോ ഇല്ലാത്തതില്ല , ഒരു കൊറ്റിയുടെ രൂപത്തിലാണ് അയാള്‍ സ്വന്തത്തെ വിലയിരുത്തിയത് . കാണുന്നവര്‍ വിചാരിക്കും കൊറ്റി ഉറങ്ങുകയാണെന്ന് , അതിനല്ലേ അറിയൂ അത് നിതാന്തജാഗ്രതയോടെ ഇരിപ്പാണെന്ന്, ഒത്താല്‍ ഇരയെയും കൊത്തി പറന്നു പോകുമെന്ന് ..

തന്‍റെ അച്ഛനില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പുലിയാണെന്നതില്‍ അയാള്‍ക്ക്  അശേഷമില്ല സംശയം . ഇപ്പോള്‍ മൂന്നാലു വര്‍ഷമായി കട്ടില്‍തലയ്ക്കല്‍ ചുരുണ്ടു പോയ ആ മനുഷ്യന്‍ പല്ലുകളും നഖങ്ങളും പൊഴിഞ്ഞു പോയ ഒരു പുലിയാണ് ..വഴക്കുകളിലെല്ലാം അയാളാണ് ജയിച്ചിരുന്നത് ,അയാളുടെ അട്ടഹാസങ്ങളില്‍ അമ്മ കിടുങ്ങി വിറച്ചിരുന്നു ..അമ്മയും മാര്‍ജാരവംശം തന്നെ –നിവൃത്തി കെട്ടാല്‍ നഖങ്ങള്‍ നീട്ടി വാല്‍ വിറപ്പിച്ച് രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന വെള്ളപ്പൂച്ച ..പക്ഷെ അമ്മയുടെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു ,ഒരു പൂച്ചയ്ക്ക് ചേരാത്ത വിധം സങ്കടങ്ങള്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന ആ രൂപം ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത് തൂക്കം പിടിച്ച ഒരു പിടക്കൊഴിയെയാണ് ..

സദാസമയവും കുട്ടികളോട് കയര്‍ത്തിരുന്ന നിര്‍ത്താതെ ശകാരിച്ചിരുന്ന മീനാക്ഷിട്ടീച്ചര്‍ ഒരു ചപ്പിലക്കിളി തന്നെ ..അളിയനാവട്ടെ ഒരു പഞ്ചാരക്കൊഴിയാണ് , അയാളുടെ പരസ്ത്രീബന്ധങ്ങളുടെ പേരില്‍ വഴക്കിട്ട് പല തവണ ചേച്ചി വീട്ടില്‍ വന്നുകൂടാന്‍ ശ്രമിച്ചു .അപ്പോഴൊക്കെ ഒരു കുറുക്കനായി അയാള്‍ അവളെ അനുനയിപ്പിച്ചു പറഞ്ഞു വിടും ,ഇല്ലെങ്കില്‍ കാലാകാലം ആ ഭാരം തലയിലാവുമെന്ന് അയാള്‍ക്കറിയാം ..ഇപ്പോള്‍ തന്നെ വീട്ടുചെലവുകള്‍ അയാളുടെ ചുമലിലാണ് , അതിന്‍റെ ഒരു ഗര്‍വ് അയാളുടെ വാക്കുകളില്‍ തുള്ളിത്തുളുമ്പും ..അയാളുടെ അമ്മയെ സംബന്ധിച്ച് ഒക്കെ കണക്ക് തന്നെ , ഒന്നുകില്‍ പുലിഭരണം , അല്ലെങ്കില്‍ കുറുക്കഭരണം ..

മനുഷ്യരില്‍ ഒളിഞ്ഞിരിക്കുന്നതും ഭൂമിയില്‍ നിലവിലുള്ളതുമായ പക്ഷിമൃഗാദികള്‍  എല്ലാംകൂടി  നോക്കുന്നിടമെല്ലാം നിറഞ്ഞിരിക്കുന്ന ഒരു മായക്കാഴ്ച  അയാളെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കി ..ഒരാള്‍ പരിചയത്തോടെ ചിരിച്ചാല്‍ കുതിരയോ കാളയോ പശുവോ അങ്ങനെ ആരെങ്കിലുമാണ് ചിരിച്ചതെന്ന് തോന്നും , ക്രമേണ  ക്രമേണ കാഴ്ചയില്‍ നിന്ന് മനുഷ്യമുഖങ്ങള്‍ അപ്രത്യക്ഷമായെന്നും  പറയാം ..ദിവസവും അയാള്‍ കണ്ണാടിയില്‍ നോക്കും , ആദ്യമുണ്ടായിരുന്ന കൊക്കുമുഖം , കുറുക്കമുഖം എല്ലാം നിഴലുകളായിരിക്കുന്നു, ഇപ്പോള്‍ ഒരു കണ്ടാമൃഗമാണ് കൂടുതല്‍ മിഴിവോടെ തല ഉയര്‍ത്തുന്നത് ..

നാട്ടില്‍ നടമാടുന്ന ലഹളകള്‍ അയാളെ ചിരിപ്പിക്കുകയാണ് ചെയ്തത് –എന്തെല്ലാം നിസ്സാരകാര്യങ്ങളുടെ പേരിലാണ് മനുഷ്യര്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുന്നത് , അതിരുതര്‍ക്കങ്ങള്‍ -അത് വ്യക്തികള്‍ തമ്മിലായാലും രാജ്യങ്ങള്‍ തമ്മിലായാലും വ്യത്യാസമൊന്നുമില്ല –യുദ്ധങ്ങളാണ് അനന്തരഫലം ..ഏതെങ്കിലും ദൈവത്തിന്‍റെ ചിത്രം വരച്ചതിന്‍റെ പേരില്‍ , ഏതെങ്കിലും പ്രവാചകന്‍റെ പേര് മാറ്റി വിളിച്ചതിന്‍റെ പേരില്‍ ..മതസ്പര്‍ധകള്‍ക്ക്  കാരണങ്ങള്‍ വേണമെന്നു തന്നെയില്ല ..കുട്ടികളുടെ കളികള്‍ തന്നെയാണ് മനുഷ്യര്‍ക്ക് ആദ്യപാഠം –ആദ്യം സൌഹൃദത്തിലുള്ള കളി അങ്കത്തിലേക്ക് നീങ്ങാന്‍ അധികം സമയം വേണ്ട ..അങ്ങനെ മരണം വരെ ആളുകള്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു ..

വാര്‍ത്തകളില്‍ ഇതു വരെ കാണാത്ത  പല്ലും നഖവും നീട്ടിയ  ചില വിചിത്രജീവികള്‍  കടിച്ചുകീറുന്നത്  കാണാം , തെരുവുകളില്‍ ഒരുപാട് അപരിചിതമൃഗങ്ങള്‍ പേനായ്ക്കളെപ്പോലെ നാവ് പുറത്തിട്ട് , കൂര്‍ത്ത പല്ല് കാണിച്ച് , കണ്ണില്‍ ക്രൌര്യം നിറച്ച് വിഹരിക്കുന്നു ..നിനവിലും കനവിലും വിചിത്രജീവികള്‍ ..താനൊരു മനോരോഗിയാവുകയാണോ?

“വാര്‍ത്തകള്‍ കാണുന്നത് പേപ്പര്‍ വായിക്കുന്നത് എല്ലാം  നിര്‍ത്തണം ,-“ സൈക്ക്യാട്രിസ്റ്റ്  ഒരു പുഞ്ചിരിയോടെ പറഞ്ഞു . അസന്തുഷ്ടമായ വാര്‍ത്തകള്‍ നിങ്ങളുടെ ബ്രെയിനില്‍ നിരന്തരം സ്‌ട്രെസ് നിറക്കുന്നുണ്ട്..അത് നിങ്ങളുടെ ഹെല്‍ത്തിനു നല്ലതല്ല ..”

“പേപ്പര്‍ പോലും വായിക്കാതെ എങ്ങനെയാണ് സാര്‍ ജീവിക്കുക? ചുറ്റും നടക്കുന്നതിനെക്കുറിച്ചൊരു ബോധം നമുക്കു വേണ്ടേ? “-പണ്ടെന്നോ കേട്ട ഒരു പ്രസംഗത്തിലെ വരികള്‍ അയാളറിയാതെ അയാളുടെ  നാവ് പുറത്തേക്കിട്ടു ..മുന്നിലിരിക്കുന്നത് ദിനോസര്‍ പോലെ  ഏതോ വിചിത്രമൃഗമാണെന്ന്  അയാള്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു ..

“അതിനാണോ പ്രയാസം?”-ഡോക്ടര്‍ തൊലിക്കട്ടിയുള്ള ചിരിപൊഴിച്ചു –“എത്രയെത്ര കോമിക്ബുക്കുകള്‍ ഉണ്ട് , ജോലി കഴിഞ്ഞ് അതെല്ലാം വായിച്ചു പൊട്ടിച്ചിരിക്കൂ ..റിലാക്സ്ഡ് ആകൂ  ..ചുറ്റുമുള്ളവര്‍ ഭ്രാന്ത് പിടിച്ചു ഓരോന്ന്  ചെയ്യുന്നതിന് നമ്മളെന്തിനു വറീഡ്‌ ആകണം? അവരുടെ വട്ട് തീരുമ്പോള്‍ അവരത് നിര്‍ത്തിക്കൊള്ളും..”

“അപ്പോഴേക്കും കുറെ പാവങ്ങള്‍ ചത്തു കഴിഞ്ഞിരിക്കും ..”

“ചാകട്ടെ ,അപ്പഴല്ലേ മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള സ്പെയിസ് , കണ്‍വീനിയന്‍സ് ഒക്കെ ഉണ്ടാകൂ ..അല്ലെങ്കിലേ മനുഷ്യര്‍ ഭീകരമായി പെരുകിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കുട്ടികളെ വേണ്ടെന്നു വെച്ചത് അതല്ലേ ..സന്തോഷമുള്ള കാര്യങ്ങള്‍ മാത്രം കേള്‍ക്കാന്‍ ശ്രമിക്കണം ..”  ഡോക്ടര്‍ വീണ്ടും പുഞ്ചിരിച്ചു , ദിനോദറിന്‍റെ വാല്‍ ഇളകുന്നുണ്ടോ?

ശരി തന്നെ.താനെന്നാണ് ഒരു ആമജന്മത്തിലേക്ക് കൂട് മാറിയത് .. ആലോചിച്ച് ആലോചിച്ച് ഇഴയുന്ന വെറും ആമ , ആയുസ്സ് ഒരുപാടുള്ളതോണ്ട് എത്രയാണതിന് ചിന്തിക്കാന്‍ ..പാവം പിടിച്ച അതിന്‍റെ നോട്ടം സങ്കടങ്ങളെയാവാം ഒപ്പിയെടുക്കുന്നത് ..ഭൂമിയിലെ ഭാരങ്ങളെല്ലാം തന്‍റെ മുതുകില്‍ ആണെന്നപോലെയാണ് താനും ഇഴയുന്നത് ..എല്ലാം കുതറിത്തെറിപ്പിക്കാനെന്നോണം  അയാള്‍ തന്നെത്തന്നെ ആകെയൊന്നു കുടഞ്ഞു .അപ്പോഴതാ ഒരാള്‍ തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു ..”എന്താ –“അപരിചിതന്‍റെ കാക്കക്കണ്ണുകളിലേക്ക് ഈര്‍ഷ്യയോടെ നോക്കിക്കൊണ്ട് അയാള്‍ മുരണ്ടു .

“ഹേയ് ഒന്നുമില്ല , -“അപരിചിതന്‍ തിരിഞ്ഞു നോക്കിക്കൊണ്ട് വേഗം നടന്നു . ഒരു കാക്ക ചാടിച്ചാടി നടക്കുന്നത് പോലുണ്ട് , അയാള്‍ ഉള്ളില്‍ ചിരിച്ചു . തെരുവില്‍ വിചിത്രജീവികള്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട് , പൊരുതാനും കടിച്ചു കീറാനും അവസരം പാര്‍ത്ത്..

”ആലോചന ആമേ ഒട്ടും നന്നല്ല “ –അയാള്‍ സ്വന്തത്തോട് തന്നെ മുന്നറിയിപ്പെന്നോണം കനത്തില്‍  പറഞ്ഞു ,പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു ...
  

4 അഭിപ്രായങ്ങൾ:

  1. Thanks to all my reading friends.you may feel what a stupid story this is but in deep thought we can see various cruel wild animals with us like shadows..so it is not a story it is the reality before us.

    മറുപടിഇല്ലാതാക്കൂ
  2. മൃഗങ്ങൾക്കൊക്കെ പറയാൻ അവരുടേതായ ന്യായങ്ങളുണ്ട്. മനുഷ്യർക്കോ!!??

    മറുപടിഇല്ലാതാക്കൂ
  3. ജ്യോതിഷപ്രകാരം അതതുനക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പക്ഷിമൃഗാദികളെയും വൃക്ഷങ്ങളെയും ഗണിച്ചുവെച്ചിട്ടുണ്ട്.........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഇഷ്ടമായി. പുതുമയുള്ള കഥ. കുറച്ചു കൂടെ ശ്രദ്ധിച്ചെഴുതാമായിരുന്നു എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ