Pages

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തുടര്‍ക്കഥകള്‍ {കഥ }



"ഇരുള്‍കട്ടകള്‍  ഉതിരുന്നത് ആരും അറിയുന്നില്ല .ഇത്ര വലിയ കരിക്കട്ടകള്‍ കാഴ്ചയെ മറച്ചുകൊണ്ട് മുന്നില്‍ കുമിഞ്ഞിട്ടും ആര്‍ക്കും ഒരസ്വസ്ഥതയുമില്ല .എല്ലാവരും അര്‍മാദിക്കുന്നു , തിന്നുന്നു ,കുടിക്കുന്നു , സുഖിക്കുന്നു ..അപരര്‍ ചതുപ്പുകളില്‍ വീണു മുങ്ങുന്നത് കാണുന്നുണ്ടെങ്കിലും , എല്ലാവര്‍ക്കും അറിയാം കണ്ണടക്കലാണ് കൂടുതല്‍ സുഖകരം , മിഴികള്‍ കൂമ്പി ഇരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം ..തെരുവുകളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തുന്നു , സ്ത്രീകള്‍ മാനം നഷ്ടപ്പെട്ട് അലറിക്കരയുന്നു ......."
അയാള്‍ ഡയറിയില്‍ എഴുതിക്കൊണ്ടിരുന്നു , തൊട്ടപ്പുറത്ത് ഒരു വയസ്സനെ കുറെ പേര്‍ തല്ലിക്കൊന്നെന്ന്‍ കേട്ട മുതല്‍ ഭയം അയാളെ ഞെരിക്കുകയാണ് ,കുറെ ഭീകരരൂപികള്‍ തന്‍റെ കതകിലും മുട്ടും , ഒരു കൂറയെയെന്നോണം തന്നെയും തല്ലിക്കൊല്ലും ,എന്തിനാണ് കാരണങ്ങള്‍? തലവേദന അയാളുടെ ചെന്നിയിലേക്ക് ആണികള്‍ അടിച്ചു കയറ്റി ..അല്ലെങ്കിലേ നാട്ടിലിപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ..തെരുവുകളില്‍ ഇറങ്ങി നടക്കാന്‍ പോലും വയ്യ , ഏതു നേരവും ഒരു നായയെപ്പോലെ കൊല്ലപ്പെടാം , ഏതു നിമിഷവും വീട് കൊള്ളയടിക്കപ്പെടാം, ഒരു ഭീകരനായി ആരും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം ..എലാവരും ഭയത്തിന്‍റെ പല നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങളാണ് അണിയുന്നത് , പേടിയുടെ കട്ടിയുള്ള കമ്പിളിക്കുള്ളിലാണ് ഓരോരുത്തരും പതുങ്ങിയിരിക്കുന്നത് ..
 

"ചിന്തകളുടെ നദികള്‍ ഇങ്ങനെ വൃത്തികെട്ട പല വെയിസ്റ്റുകളാല്‍ മലീമാസമാകുന്നത് ആരും കാണുന്നില്ലേ?മറ്റുള്ളവരെയെല്ലാം ശത്രുവായിക്കാണുന്ന ഈ മനുഷ്യര്‍ ഒരു മിത്രത്തെ ആരിലാണ് ദര്‍ശിക്കുക? ആളുകളെ നിഷ്കളങ്കം വിശ്വസിക്കുക എന്നത് ഒരു കെട്ടുകഥ മാത്രമായിത്തീരുമോ? ദൈവമേ! ഇതൊന്നും ആരിലും ഒരു നടുക്കവും ഉണ്ടാക്കാത്തതെന്ത്?"-
അയാളുടെ പേന മൂര്‍ച്ചയുള്ള ഒരു കത്തി പോലെ പേപ്പറില്‍ തലങ്ങും വിലങ്ങും കുത്തിക്കീറി .ചെറുപ്പത്തില്‍ അമര്‍ഷങ്ങളൊതുക്കാന്‍ കാടു പിടിച്ച കുറ്റിച്ചെടികള്‍ തുരുതുരാ  കഷ്ണിച്ചിരുന്നത് ഓര്‍ക്കുന്നു ..ഇപ്പോള്‍ തന്‍റെ രോഷങ്ങളും സങ്കടങ്ങളും എവിടെ ആരുടെ മുന്നിലാണ് നുറുക്കിയിടുക? എല്ലാവരും കണ്ണു കെട്ടിയിരിക്കുമ്പോള്‍ താന്‍ മാത്രം ജാഗ്രതയോടെ ഇരിക്കുന്നത് കൊണ്ട് എന്താണ് വിശേഷം?"
 

അങ്ങേയറ്റം വ്യസനത്തോടെ അയാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാളുടെ പിന്നിലെ ഇരുളില്‍ നിന്ന് കറുത്ത കയ്യുറയുള്ള  ഒരു കൈ അയാളുടെ കണ്ണുകളെ അന്ധമാക്കിയത്..നിമിഷങ്ങള്‍ കൊണ്ടാണ് അയാളുടെ പ്രാണന്‍ വായുവിലൂടെ ഒരു പക്ഷിയായി ചിറകടിച്ചു തുടങ്ങിയത് ..കിടിലം കൊള്ളിക്കുന്ന അട്ടഹാസങ്ങളോടെ കൊലയാളി തന്‍റെ കൂട്ടാളികള്‍ക്ക് ഒപ്പം ചേരാനായി ഇരുളിലൂടെ അനായാസം ഓടി ,അയാളുടെ ചങ്ങാതിമാരാകട്ടെ, അപ്പോള്‍ അവര്‍ക്കെതിരെ സംസാരിച്ച ഒരുത്തന്‍റെ നാവ് പിഴുതെടുക്കുകയായിരുന്നു ..
 

അവര്‍ അലറി -"ഞങ്ങള്‍ അനുവദിക്കുന്നത് മാത്രം നിങ്ങള്‍ കാണുക ,കേള്‍ക്കുക ,മണക്കുക ,സംസാരിക്കുക ..എങ്കില്‍ വലിയ കുഴപ്പമില്ലാതെ ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കാം .അതല്ല എതിര്‍ക്കാനാണ് പുറപ്പാടെങ്കില്‍ ഓര്‍ത്തോ പിന്നെ സ്വന്തം  ഇണയെപ്പോലും ഈ ജന്മം നിങ്ങള്‍ കാണുകയില്ല ..വിവേകമുള്ളവര്‍ക്കാണ്  ഈ ഇടുങ്ങിയ വഴി ..ഈ വിശാലസ്ഥലികള്‍ വിഡ്ഢികളെ മാത്രമേ വ്യാമോഹിപ്പിക്കുകയുള്ളൂ ...."
പിറ്റേന്ന് നേരം വെളുത്തിട്ടും എല്ലായിടത്തും ഇരുളിന്‍റെ കഷ്ണങ്ങള്‍ വീണു കിടന്നു .സൂര്യനെ മറച്ച് മേഘങ്ങളുടെ കരിങ്കല്‍ഭിത്തികള്‍ ധാര്‍ഷ്ട്യത്തോടെ ചുണ്ട് കൂര്‍പ്പിച്ചു .
 

"എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ട് ,ഏതു സ്വേച്ഛാധിപതിയാണ് ചരിത്രത്തില്‍ അനശ്വരനായിട്ടുള്ളത്? ഏതെങ്കിലും ക്രൂരഭരണാധികാരി എന്നെങ്കിലും സ്നേഹത്തോടെ ഓര്‍മിക്കപ്പെട്ടിട്ടുണ്ടോ? "-അവര്‍ അരിഞ്ഞു കളയാന്‍ വിട്ടു പോയ ഒരെഴുത്തുകാരന്‍ കടയുന്ന നെഞ്ച് തിരുമ്മി  കീ ബോര്‍ഡില്‍ കുത്തിക്കൊണ്ടിരുന്നു ,സോഷ്യല്‍ മീഡിയയില്‍ വാര്‍ന്നു വീണ അയാളുടെ പോസ്റ്റുകള്‍ക്ക് കിട്ടിയ കൂമ്പാരക്കണക്കിന് ലൈക്കുകളും കമന്‍റുകളും ഈര്‍ഷ്യയോടെ പരിശോധിച്ചു കൊണ്ട് മറ്റൊരു മൂര്‍ച്ചയുള്ള വെടിയുണ്ട അയാളുടെ മെലിഞ്ഞ നെഞ്ചിന്‍ കൂട്ടിലേക്ക് നിര്‍വാണം പ്രാപിക്കാനായി കാത്തുകാത്തിരുന്നു .............................

6 അഭിപ്രായങ്ങൾ:

  1. ഓരോദിവസത്തെയും വാര്‍ത്തകള്‍ മനസ്സില്‍ ആധിയും,വേദനയും വര്‍ദ്ധിപ്പിക്കുന്നു!
    നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നു!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഈ ഭൂമിയില്‍ ഒന്നും സ്ഥിരമല്ല. സാമ്രാജ്യങ്ങള്‍ ഉദിച്ചു, അസ്തമിച്ചു. രാജത്വങ്ങള്‍ ഉദിച്ചു, അസ്തമിച്ചു

    മറുപടിഇല്ലാതാക്കൂ
  3. ഈ തുടര്‍ക്കഥകള്‍ തുടര്‍ക്കഥകള്‍ ആകാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ