Pages

2014, ജൂലൈ 25, വെള്ളിയാഴ്‌ച

എന്റെ അസ്ഥിപഞ്ജരമേ...........(കവിത)



എന്റെ കരളേ, എന്റെ ഖല്‍ബേ എന്നെല്ലാം നീ വിളിച്ചപ്പോള്‍, അന്ന്
എന്റെ വൃക്കേ, എന്റെ കുടലേ, എന്റെ മൂത്രാശയമേ, എന്റെ തലച്ചോറേ
എന്നൊക്കെയും നീയെന്നെ വിളിക്കുമെന്ന് ഞാന്‍ കരുതി...
ആന്തരാവയങ്ങള്‍ എല്ലാം ഒരുപോലെയാണല്ലോ
ബാഹ്യാവയവങ്ങളെപ്പോലെ ഒന്നു മറ്റൊന്നിനേക്കാള്‍ മേന്മയുള്ളതല്ലല്ലോ
എന്തോ? നീയങ്ങനെ വിളിച്ചില്ല ...
കരളേ, കരളിന്റെ കരളേ, അങ്ങനെയായിരുന്നു നിന്റെ
അധികസന്ദേശങ്ങളും തുടങ്ങിയത്...
ഹോ! അതു വായിച്ചപ്പോഴൊക്കെ നിന്റെ സ്‌നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുന്നല്ലോ എന്ന ഉള്‍പ്പുളകമായിരുന്നു..
പിന്നെ കാലം പടങ്ങളോരോന്നായ് പൊഴിച്ചു,
മടുപ്പ് മൂത്തു പഴുത്തു...
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും
കാരണം മടുപ്പിന്റെ ദംശനത്താല്‍ നിനക്കു ഞാന്‍ നീലിച്ചുപോയി,
വിഷപദാര്‍ത്ഥംപോലെയായി, വെറും ദുശ്ശകുനമായി...
ഇപ്പോള്‍ എന്റെ അസ്ഥിപഞ്ജരമേ എന്നു വിളിച്ചു ലാളിക്കാന്‍
ആരെങ്കിലും എന്നെ സ്‌നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന........................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ