Pages

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പേ പിടിച്ച നാടുകള്‍(കഥ)


'സുഹൃത്തേ,അതൊക്കെ എങ്ങനെ മറക്കും?പൊള്ളിത്തിണര്‍ക്കുന്ന,നീറുന്ന കനല്‍ക്കാഴ്ചകള്‍.കത്തിജ്വലിക്കുന്ന സൂര്യന്‍ വെയിലിന്റെ ചുടുകല്ലുകള്‍ എറിഞ്ഞു കൊണ്ടിരുന്നു.പരവശനായി,കണ്ണുകള്‍ കൂമ്പി ആ കുഞ്ഞ് അമ്മേയെന്നു വിലപിച്ചു കൊണ്ടിരുന്നു.പൊടുന്നനെ ആ ചുണ്ടുകള്‍ നിശ്ചലമായി.അമ്പരന്ന് അവന്റെ അമ്മ നോക്കുമ്പോഴതാ ചുവന്ന പൂക്കള്‍ പോലെ ചിതറി വീഴുന്നു അവന്റെ കുഞ്ഞുതലച്ചോര്‍.നിലവിളിച്ചോടുന്ന അവരുടെ നേരെ തോക്ക് വീണ്ടും പല്ലിളിച്ചു.മരണത്തിന്റെ ദുര്‍ഗന്ധം എങ്ങും പരന്നു.തകര്‍ന്ന വീടും മണ്ണും ഞെരിച്ചമര്‍ത്തിയ ഒരു സ്ത്രീയുടെ ജഡം ആരൊക്കെയോ ചേര്‍ന്ന്! വലിച്ചു പുറത്തിട്ടു.അവര്‍ രോഗിയായ അച്ഛന് മരുന്ന് കൊടുക്കുമ്പോഴാവും ബോംബ് അവിടേക്ക് അട്ടഹസിച്ച് കുതിച്ചെത്തിയത്.ചോര കട്ട പിടിച്ച മറ്റൊരു സ്ത്രീയുടെ ശവത്തിന്മേല്‍ മാസങ്ങള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞ് മുറിവുകളാല്‍ ചെമന്ന് കമഴ്ന്നു കിടന്നു.രണ്ടു പേരുടെയും ദേഹത്തൂടെ ബുള്ളറ്റുകള്‍ എന്തോ രഹസ്യം പറയാനെന്നോണം പാഞ്ഞു പോയിരുന്നു.ഭേദ്യമേറ്റവരുടെ ശവങ്ങള്‍ സ്‌പോഞ്ചു പോലെ പിഞ്ഞി.ഷോക്കടിപ്പിച്ച്,കണ്ണു ചൂഴ്ന്ന്!..കൊല്ലാനെന്തെല്ലാം പുതുപുതു രീതികള്‍..ഭീതിയുടെ മരവിച്ച മുഖങ്ങള്‍ മാത്രം കണ്ട് എനിക്ക് ഭ്രാന്തായിത്തുടങ്ങി...'
 
'ഇതെന്താ?കഥാപ്രസംഗമോ?ഇതൊക്കെ എവിടെ നടക്കാന്‍?വട്ടുകേസ് തന്നെ..'
വീട്ടുടമ ഈര്‍ഷ്യയോടെ ആഗതനെ തുറിച്ചു നോക്കി.
കൂടുതല്‍ പാലും മധുരവും ചേര്‍ത്ത ചായ രസിച്ചു കുടിക്കെ,ടി വിയിലെ ഉല്ലാസക്കാഴ്ചകളിലേക്ക് ഊളിയിടവേയാണ് ഈ നശീകരത്തിന്റെ അവതാരം.രാവിലെത്തന്നെ കയറി വന്ന പരദേശിയെ കോപത്തോടെ ആട്ടിയിറക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ കീറഭാണ്ഡത്തില്‍ നിന്ന് ചോരമണമുള്ള, പൂപ്പല്‍ പിടിച്ച കുറെ ചിത്രങ്ങള്‍ ഒഴുകിച്ചാടിയത്.കൌതുകത്തോടെ അവ നോക്കുമ്പോഴാണ് അയാളുടെ ക്ലാവ് പിടിച്ച കഥകള്‍, നാശം ..
 
വീട്ടുടമ വൈമനസ്യത്തോടെ അഞ്ചു രൂപ നീട്ടിയപ്പോള്‍ ആഗതന്റെ  കണ്ണുകള്‍ നിറഞ്ഞു.ചുണ്ടു വിറച്ചു
 
'സര്‍,ഞാനവിടെ ഒരു പത്രത്തില്‍ ഫോട്ടോഗ്രാഫറായിരുന്നു.ആയുധവും അധികാരവും ബുള്‍ഡോസറുകളായി സര്‍വം നക്കിത്തുടച്ചതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോവേണ്ടി വന്നത്.ഈ ഫോട്ടോകള്‍ നോക്കൂ,നിര്ഭാഗ്യവാന്മാരായ എന്റെ നാട്ടുകാര്‍.വേര്‍പെട്ട കുഞ്ഞുശിരസ്സുകള്‍ നോക്കൂ,ഇപ്പോഴും കൌതുകം വിട്ടുപോകാത്ത കണ്ണുകള്‍..'
 
രൂപ വാങ്ങാതെ നിറഞ്ഞ കണ്ണുകളോടെ നിസ്സഹായനായി ഇറങ്ങിപ്പോകുന്ന അയാളെ വീട്ടുടമ നിസ്സംഗനായി നോക്കി.ഏതു പിശാചു പിടിച്ച നാട്ടീന്നാവോ ഇവന്റെയൊക്കെ എഴുന്നള്ളത്ത്...അയാള്‍ പുച്ഛത്തിന്റെ ചവര്‍പ്പ് മുഖത്തണിഞ്ഞ് വീണ്ടും ടീവിക്കു മുന്നിലിരുന്നു.ഒരു താരസുന്ദരി സ്‌ക്രീനില്‍ അവയവങ്ങളായി നിറഞ്ഞു.ആര്‍ത്തിയോടെ അയാളാ തീച്ചിറകില്‍ കയറി. ആഹ്ലാദത്താല്‍ അയാളുടെ ഹൃദയം ദ്രുതതാളത്തില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു.
അപ്പോള്‍ ദൂരെ അയാളുടെ നാടിന്റെ അതിരുകളിലും കലാപത്തിന്റെ തീകണ്ണുകള്‍ ചുട്ടു കരിക്കാന്‍ ഉണക്കപ്പുല്ലും തിരഞ്ഞ് പമ്മിപ്പമ്മി ക്യാറ്റ് വാക്ക് ആരംഭിച്ചിരുന്നു!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ