Pages

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

മാന്ത്രികന്‍ (കവിത)

ദുഃഖത്തിന്റെ ഭീമന്‍ തേരുകള്‍ ഉള്ളിലെപ്പോഴും ഉരുണ്ടു

അതിന്റെ പല്‍ച്ചക്രങ്ങള്‍ ഹൃദയത്തിന്റെ ഓരോ അണുവിലും മുറിവേല്‍പ്പിച്ചു

വസന്തം എന്നേ കടന്നു പോയെങ്കിലും,

ഗ്രീഷ്മത്തിന്റെവരണ്ടകാറ്റ്ചൂളമിട്ടെങ്കിലും

ശിഖകളെല്ലാം ഇലപ്പച്ച നഷ്ടപ്പെട്ട് ചുള്ളികള്‍ നീട്ടി വിരൂപമായെങ്കിലും

ഒരിളംകാറ്റിനെ എപ്പോഴും പ്രതീക്ഷിച്ചു

തഴുകിക്കടന്നുപോകുന്ന മന്ദമാരുതന്‍...

കാതില്‍ കിന്നാരം ചൊല്ലി, ചുണ്ടില്‍ അരുമയായ് മുത്തി

പക്ഷെ, കൊടുങ്കാറ്റുകള്‍ മാത്രം തരുവിനു കൂട്ട്

എന്നിട്ടും അടിപതറാതെ പിടിച്ചുനിന്നു ഒരായിരം തവണ..

ഇപ്പോള്‍ തോന്നുന്നു എന്തായിരുന്നു കാര്യം

ഈ അനാഥനില്‍പ്പിന് അനന്തമായ കാത്തിരിപ്പിന്

ശൂന്യതയുടെ പെരുംകൊട്ടയായ് അടികീറിക്കിടക്കുന്നു മനസ്സ്

മടങ്ങണ്ടേ?മടുപ്പിന്റെ ഈ മഹാശൈലത്തില്‍ നിന്നിറങ്ങണ്ടേ?

എന്തിനായിരുന്നു ഈ അസംബന്ധയാത്ര? ഇത്രേം സന്നാഹം?

വെറുതെയായ മോഹങ്ങളുടെ ശവക്കച്ചയുമായി

കാത്തിരിപ്പാണ് ഒരേയൊരു അതിഥിയെ

എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുപോലും പറയാത്ത ആ മഹാവിരുതനെ

  

1 അഭിപ്രായം: