Pages

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച


പാമ്പും കോണിയും.      കവിത

ഒന്നാംനമ്പറില്‍ കയറിയിരിക്കാന്‍ തന്നെ വിധി എന്നെ മൂന്നാല് ഏറെറിഞ്ഞു

മൂന്നാംനമ്പറില്‍ പതിനാലിലേക്കെത്തിക്കുന്ന ഒരു ചെറുകോണി

സന്തോഷത്തിന്‍റെ കിരീടവുമായി പതിനാലില്‍ ഇരിപ്പായി

വാസം ശാശ്വതമായിരുന്നില്ല,ഒട്ടും

പത്തൊമ്പതില്‍ നിന്ന് പാമ്പ് കടിച്ച്‌ നീലിച്ച് നാലിലേക്കെത്തി

പോകാനുള്ള സര്‍പ്പവഴികള്‍ പിന്നെയും മുന്നില്‍,നീലിച്ച് കറുത്ത്

പിന്നെയുമുണ്ടായി ദംശനങ്ങള്‍................

ഇപ്പോള്‍,99-ല്‍നിന്ന് പാമ്പുകടിയേറ്റ് ഒന്നില്‍ തന്നെ കിടപ്പാണ്

തളര്‍ന്ന്,കമഴ്ന്നു വീഴാനാവാത്ത കൂറയെപ്പോലെ

എല്ലാം ആദ്യം മുതല്‍ തുടങ്ങണം,മോഹിപ്പിച്ച കൊണികള്‍ എത്ര വ്യര്‍ഥമായിരുന്നു

സൗഭാഗ്യത്തിന്‍റെ നീളന്‍ കൊണികള്‍,ചെറുസന്തോഷത്തിന്‍റെ  കുഞ്ഞുകൊണികള്‍

വസന്തം അതിലേ മാത്രം കടന്നുപോയി

പച്ചയുടെ മാന്ത്രികക്കൈകള്‍ അവിടെ മാത്രം പൂക്കളമിട്ടു

സര്‍പ്പങ്ങള്‍ ഉണക്കപ്പുല്ല്പോലെ ചുരുണ്ടുകിടന്നു

ചവിട്ടുന്നത് പോലും അറിയില്ല

കടി കൊള്ളുമ്പോഴാവും, ഹോ!ഈ ദുഃഖഫണം മുമ്പും കണ്ടതാണല്ലോയെന്ന് ഓര്‍മിക്കുക

മേലാകെ നീലിച്ച പാടുകള്‍, കൂര്‍ത്ത പല്ലിന്‍റെ അടയാളങ്ങള്‍ ...

നൂറാംപടി കടന്നു കിട്ടാന്‍ ഇനിയും കടമ്പകളേറെ

മുതുക് വളഞ്ഞ്,പഞ്ഞിത്തലയുമായി

സ്ഫുടമല്ലാവാക്കുകളെ മോണകളില്‍ ചതച്ച്

കാണുന്നെടത്തെല്ലാം വെറ്റിലപോലെ തുപ്പി ...

ഈ പടിയും കടന്നു കിട്ടണം –

ഇനി എത്ര ഏറു എറിഞ്ഞാലാണാവോ വിധി ആ ഒന്നിനെ എത്തിപ്പിടിക്കുക

ശാന്തയായി,നീണ്ടു നിവര്‍ന്നു വെളുപ്പ്‌ പുതച്ചു കിടക്കാനാവുക?

കരുവിന്‍റെ ആശകള്‍കെപ്പോഴും പരിമിതികളുണ്ട്

ആറുവരെ നമ്പരെഴുതിയ ആ കറുത്ത കട്ട വിചാരിക്കാതെ

കരു ഒരടി മുന്നോട്ടു നീങ്ങുകയില്ല ............................

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ