Pages

2013, ഫെബ്രുവരി 2, ശനിയാഴ്‌ച


വളരെ പഴയൊരു കാരണം ........................................കഥ

തലങ്ങും വിലങ്ങും വെട്ടിയതേ ഓര്‍മയുള്ളൂ ,ചോര മുഖത്തേക്ക് ചൂട് തളിച്ചു.കണ്ണ് വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി.വീണു കിടക്കുന്നത് മറ്റാരുമല്ല ,കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തന്‍റെ കൂടെത്തന്നെയുള്ള .......എന്നിട്ടും എന്നും അന്യനായിരുന്ന ...മക്കള്‍ ദൂരേന്നു പകപ്പോടെ തുറിച്ചു നോക്കുന്നത്..പിന്നെ ചരിഞ്ഞു വീഴുന്ന തന്നെ താങ്ങി പ്പിടിക്കുന്നത്..എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ തന്നെ വരച്ച ചില ചിത്രങ്ങളായി രുന്നോ?അതോ  ഈ ജന്മത്തിലെ കുറെ സ്വപ്നങ്ങളോ?ആവാന്‍ വഴിയില്ല ,ജയിലിന്‍റെ ഇരുട്ട് അങ്ങനെയെങ്കില്‍, ജീവിതത്തിന്‍റെ പകലുകളെ വിഴുങ്ങുമായിരുന്നില്ലല്ലോ.ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ്‌ വലിച്ചി ഴച്ചു.പിന്നൊരു തള്ളായിരുന്നു,”നടക്കെടീ”-മക്കള്‍ അലമുറയിടുന്നത് വിദൂരത്തു നിന്നാ ണെന്നു തോന്നി.സത്യവും മിഥ്യയും നൂഡില്‍സ് പോലെ കൂടിക്കുഴഞ്ഞു ..ക്ലാസെടുക്കു മ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു,”കുറെ കവിതകള്‍ കാണാതെ പഠിക്കുന്നത് എപ്പോഴും നല്ലതാ.വയ്യാതാവണ കാലത്ത് പാടി നടക്കാലോ”-കുട്ടികള്‍ക്ക് ആ വയ്യായ്ക എന്തെന്നു തിരിഞ്ഞോ എന്തോ?ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. .ജീവിതത്തിന്‍റെ വഴുക്കുന്ന പാറക്കല്ലുകള്‍ അവര്‍ കണ്ടിരിക്കാന്‍ ഇടയില്ല.പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല..കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും തുള്ളി.കുത്തിപ്പറിക്കുന്ന വേദന ചങ്കിലൂടെ ഊന്നുവടിയുമായ്‌ ഞാന്നു ഞാന്നു നടന്നു.

“ഓപ്പറേഷന്‍ വേണം”-വയസ്സായ അമ്മയെ നോക്കി ഡോക്ടര്‍ നിസ്സംശയം പറഞ്ഞു “ആണുങ്ങളാരുമില്ലേ  വീട്ടില്‍?ഇത് കൂടുതല്‍ ക്രിട്ടിക്കലാവാ .പേടിക്കേണ്ട, വച്ചോ ണ്ടിരുന്നാലാ കുഴപ്പം”-

“ആണുങ്ങള്‍ തന്നെ വേണോ ഡോക്ടര്‍?ഞാനും അമ്മയും പോരേ?”-തന്‍റെ കണ്ണിലെ ഉരുകിത്തിളക്കുന്ന കോപാഗ്നിയിലേക്ക് ഡോക്ടര്‍ തുറിച്ചു നോക്കി.പിന്നെ പതുക്കെ പറഞ്ഞു,”കുഴപ്പം ഒന്നൂല്ല ,വല്ല ബ്ലഡ്‌നീഡും വന്നാലാണ്.സാരല്ല.”

നല്ല പാതി എത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു.എന്നത്തേയും പോലെ കുഴഞ്ഞു തളരുന്ന വാക്കുകള്‍.നിലം പറ്റാത്ത ചുവടുകള്‍.ഛെ!ഇത്രേം കോമണ്‍സെന്സില്ലാതായല്ലോ തന്‍റെ പ്രണയത്തിന്.വീട്ടുകാരെയൊക്കെ വെറുപ്പിച്ചു താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍! അറപ്പോടെ അവള്‍ കാറിത്തുപ്പി.കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുമായ്‌ തുള്ളി. പല വുരു ആവര്‍ത്തിച്ച ഓപറേഷന്‍ കാര്യം തലയ്ക്കു വെളിവു വന്നിട്ട് എപ്പോഴാണിയാളോട് പറയുക?പറഞ്ഞിട്ടു തന്നെ എന്താണു ഫലം?എന്നത്തേയും പോലെ പറയും-“നീ നിന്‍റെ അമ്മേം കൂട്ടിപ്പോ.എനിക്ക് ജോലിയൊഴിഞ്ഞിട്ടു നേരമില്ലെന്നറിയില്ലേ?”-                    “ആര്‍ക്കു വേണ്ടിയാ നിങ്ങടെയീ അധ്വാനം?ഒരു ചില്ലിക്കാശു ഈ വീട്ടിലേക്കു കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ഏതവള്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്?”-അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്.ചുട്ടു നീറുന്ന കവിള്‍ അമര്‍ത്തിപ്പിടിച്ചു.വായില്‍ ചോര ചമര്‍ക്കുന്നു.-“കൊടുക്കുമെടീ,എനിക്കിഷ്ട്ള്ളോര്‍ക്ക് കൊടുക്കും.നീയാരാ അതു ചോദിക്കാന്‍?നിനക്ക് സൗകര്യം ഉണ്ടെങ്കി നിന്നാ മതി എന്‍റെ വീട്ടില്‍,അല്ലെങ്കി ഇറങ്ങിക്കോ ഇന്നു തന്നെ.പക്ഷെ മക്കളെ കൊണ്ടോവാന്നു കരുതണ്ട.നീ പോയി കേസു കൊടുക്ക്‌.”-അതാണയാളുടെ തുറുപ്പുചീട്ട്.മക്കള്‍-താന്‍ ചിറകിന്‍ ചൂടേകി താന്‍ ചിക്കി പ്പെറുക്കി  അന്നം കൊടുത്ത തന്‍റെ മക്കള്‍.അയാള്‍ക്കവരില്‍ എന്താണ വകാശം? തലക്കു ള്ളില്‍ ആ ചോദ്യം തന്നെ പ്രകമ്പനം കൊള്ളുന്നു.ഓപറേഷന്‍ കഴിയട്ടെ,കേസെങ്കി കേസ്. ഈ വീട്ടിലിനി നില്‍ക്കുന്നത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്.ഗതി കെട്ട ഓട്ടം .സ്നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു.മടുപ്പിന്‍റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കു ന്നുണ്ടാവാം. പുറമേ കാണുന്ന ചിരികള്‍ എല്ലാം വെറും കെട്ടുകാഴ്ചകളാവാം.മുഖംമൂടികള്‍ ഊരു മ്പോഴാണ്,പൊയ്മുഖങ്ങള്‍ ഉതിരുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃത മായി മഞ്ഞപ്പല്ലു കാണിച്ചു ഇളിച്ചു കാട്ടുന്നത്.വെളിച്ചം കപടമാകുമോ? പെട്ടെന്നതു ഇരുട്ടായി പരിണമിക്കുമോ?എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍ .കോളേജില്‍ എത്ര ആരാധകരായിരുന്നു.എന്നിട്ടും കാണാന്‍ വലിയ ചേലില്ലാത്ത, എഴുത്തിന്‍റെ ചെറുവെളിച്ചം മാത്രം കൂട്ടിനുണ്ടായിരുന്ന തന്‍റെ വിളക്കുമാടത്തിലേക്ക് മിന്നാമിനുങ്ങായി അയാള്‍...എന്തിനായിരുന്നു ദൈവമേ നിന്‍റെയീ നാടകങ്ങള്‍? എന്നിട്ട്. .തന്‍റെ കൂര്‍ത്ത വാക്കുകള്‍ തന്നെയുപേക്ഷിച്ചു എവിടേക്കാണ് പോയത്?കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റുമായിരിക്കാം.വാക്കുകളുടെ മൂര്‍ച്ചയുള്ള കത്തി തുരുമ്പെടുത്ത് പൊടിയുമായിരിക്കാം.

മുമ്പും ഓപറേഷന് വേണ്ടി പിഎഫില്‍ നിന്നു ലോണെടുത്തിരുന്നു.നല്ല വാക്കുകള്‍ പറഞ്ഞു അയാളാ പണം വാങ്ങിക്കൊണ്ടു പോയി.എന്തോ പുതിയ ഏര്‍പ്പാട്‌ തുടങ്ങു ന്നുണ്ടത്രെ.നിരന്തരം വീണുകൊണ്ടിരിക്കുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇട യ്ക്കു ഉതിരുന്ന വൈരക്കല്ലുകള്‍ പോലുള്ള അയാളുടെ മയപ്പെടുത്തിയ വാക്കുകള്‍ ..വീണു പോകും ആരായാലും..ആ തിളക്കം കണ്ണില്‍ നിറച്ചു നോക്കി നോക്കിയിരിക്കും ഇനിയേതായാലും ആ അബദ്ധം പറ്റരുത്,നന്ദിനിറ്റീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പണം.ഇനി പി എഫ് കിട്ടുമ്പോള്‍ അതും മറ്റു ചില കടങ്ങളും വീട്ടാനുണ്ട്.ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കവാടം എന്നേക്കുമായി അടച്ചു കളഞ്ഞാലോ.. പിന്നെന്താണുണ്ടായത്?കയര്‍ സീലിംഗിലെ കൊളുത്തിലേക്ക് കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവര്‍ ആലോചിച്ചു.ആരൊക്കെയോ..ബന്ധുക്കള്‍,സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്നേഹിച്ചിരുന്നു.തീര്‍ത്തും തനിച്ചായിരുന്നില്ല.മാനസിക വിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന  ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍ കോടതിയില്‍ നിന്നു വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും ഭ്രാന്ത് തന്നെയാവണം,ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്,തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് ഉന്മാദം പിടിപെട്ടതാവണം.രാത്രി-ഹോസ്പിറ്റലില്‍ പോകാന്‍ സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു,മക്കളെ എന്തു ചെയ്യും?നന്ദിനിറ്റീച്ചര്‍ അവിടെ നിര്‍ത്തിക്കോളാന്‍ പറയുന്നുണ്ട്.വികൃതികളാണ്.ആളുകളെ വെറുപ്പിക്കും. രണ്ടാ ഴ്ച്ചത്തേക്ക് വല്ല ഹോസ്റ്റലിലും നിര്‍ത്താം.ഭക്ഷണം കഴിക്കാതെ പതിവു ഇരുത്തം ഇരുന്നേക്കും.വേറെ മാര്‍ഗമില്ല,അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ.

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്-ദൈവമേ!അല്ലെങ്കിലേ ആ മനുഷ്യന്‍ ഉണ്ടാക്കി വെച്ച കടങ്ങള്‍ എത്രയാണ്..വരട്ടെ,ഇന്നൊരു യുദ്ധം ഉറപ്പ്,ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്നമില്ല..വന്നപ്പോള്‍-അദ്ഭുതം!കുടിച്ചിട്ടില്ല,ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്..നേരെ കിടപ്പുമുറിയിലെക്കാണ്.”നില്‍ക്ക്,ബാഗിലെ കാശെന്തു ചെയ്തു?”-ഓരോ വാക്കും കുപ്പിച്ചില്ലുകളായി കഴുത്തിലെ മുഴയെ ഇറുക്കി.”ഓ ,അതോ,ഞാന്‍ പറയാന്‍ വിട്ടു,അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്‍റെ ഭാര്യയ ല്ലേ?ഭരിക്കപ്പെടുന്നവള്‍ ഭാര്യ!നിന്‍റെപണത്തിന്‍റെ കൈകാര്യം അപ്പൊ ആര്‍ക്കാ?എനിക്കു തന്നെ.പിന്നെ മറ്റൊരു കാര്യം,നാളെ മുതല്‍ ഇവിടെ മറ്റൊരുത്തി കൂടെയുണ്ടാവും .അവളും എന്‍റെ ഭാര്യ തന്നെ.നിനക്കതിനൊക്കെ സൗകര്യം ഉണ്ടെങ്കി ഇവിടെ നിന്നാ മതി.”

തന്‍റെ കണ്ണില്‍ നിന്നു പടര്‍ന്ന അഗ്നിയില്‍ അയാള്‍ ദഹിച്ചോ?അവര്‍ വീണ്ടും വീണ്ടും നോക്കി.ഇല്ല ,സംതൃപ്തനായി,പരിമളം പരത്തി നടക്കുകയാണ് റൂമിലേക്ക്‌..നാളെ അയാളുടെ മണിയറയാകാന്‍ പോകുന്ന റൂം.താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍,അല്ലെങ്കില്‍ അടുക്കളയില്‍.ഒന്നുകില്‍ ചവിട്ടേല്ക്കുന്നയിടം,അല്ലെങ്കില്‍ വെന്തു പുകയുന്ന..അതുമല്ലെങ്കില്‍ സിറ്റ്ഔട്ടില്‍,മഞ്ഞു പൊഴിക്കുന്ന ആകാശത്തേക്ക് കണ്ണ് നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്...മടാള്‍ അടുക്കളയില്‍ നിന്നും നടന്നു വന്നെന്നു തോന്നുന്നു,തന്‍റെ കയ്യില്‍ കയറി കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ അളിഞ്ഞ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ!എത്ര സാധാര ണമായൊരു കാര്യത്തിനായിരുന്നു ആ സാഹസങ്ങളെല്ലാം..എത്ര നല്ല വഴികള്‍ വേറെയു ണ്ടായിരുന്നു. അങ്ങനെയെങ്കില്‍  ജോലി ഉപേക്ഷിക്കേണ്ടിയിരുന്നില്ല .അഗതിമന്ദി രത്തിന്‍റെ ചടച്ച ഇരുട്ടിലേക്ക് ചടഞ്ഞു കൂടേണ്ടിയിരുന്നില്ല.മക്കളൊന്നും തന്നെ ഒരിക്കലും കാണാതെ ദൂരെ സ്കൂളുകളില്‍ പോകേണ്ടി വരുമായിരുന്നില്ലകയറിനു കുരുക്കിടുമ്പോള്‍ അവര്‍ ഓര്‍ത്തു;കയര്‍ മുറുകുമ്പോള്‍ ഈ നശിച്ച മുഴ പൊട്ടിച്ചിതറും.ശബ്ദത്തെ എന്നേ മുഴ വിഴുങ്ങിയതിനാല്‍ തന്‍റെ അലമുറ കേട്ട് ആരും ഉണരാന്‍ പോകുന്നില്ല.കുറെ കാലം അന്തേവാസികള്‍ക്ക് പറഞ്ഞിരിക്കാന്‍ ഒരു കഥയായി.അയാളുടെ വീട്ടിലിപ്പോആരാവും ഉണ്ടാവുക?ചോരച്ചഓര്‍മ്മകള്‍ പ്രേതങ്ങളായി കണ്ണും തുറിച്ച് നടക്കുന്നുണ്ടാവും..

സ്റ്റൂളില്‍ കയറി നിന്ന് അവര്‍ കണ്ണടച്ചു.കോടതി വിധി വായിക്കുന്നു.കണ്ണ് കെട്ടിക്കഴി ഞ്ഞു.രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു.കാല്‍ച്ചുവട്ടില്‍ നിന്ന് സ്റ്റൂള്‍ നിരങ്ങി നീങ്ങുന്ന ശബ്ദം അവരെ ശക്തിയായി അടിച്ചു.കാലങ്ങളായി പെറുക്കി വച്ച അസംതൃപ്തി യുടെ, മടുപ്പിന്‍റെ ചുടുകല്ലുകള്‍ അവരുടെ കഴുത്തിലേക്ക് തുരുതുരെ വീണു. മുഴ വാ പിളര്‍ന്ന് യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്‍റെ കറുത്ത തരിക്കല്ലുകളെ പുറത്തേക്ക് തുപ്പിത്തുടങ്ങി ............................       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ