Pages

2015, ജൂലൈ 24, വെള്ളിയാഴ്‌ച

വിഷുപ്പടക്കങ്ങള്‍(കഥ)



വിഷുവിന്റെ നാല് ദിവസം മുമ്പ് തുടങ്ങും അച്ഛന് ഉന്മാദം..അതു വരെ ആരോടും മിണ്ടാതിരിക്കുന്ന ആള്‍ ചെവി പൊട്ടിക്കുന്ന പടക്കശബ്ദം കേള്‍ക്കുമ്പോഴേ ക്ഷോഭിക്കാന്‍ തുടങ്ങും..ഉറക്കെ ചീത്ത വിളിക്കും, ചുമരില്‍ തലയടിക്കും, കണ്ണില്‍ കാണുന്നവരെയൊക്കെ ഉപദ്രവിക്കും..വാതില്‍ പുറത്തു നിന്ന് കുറ്റിയിടാറാണ്..അല്ലെങ്കില്‍ അടുത്ത വീട്ടുകാരെ ഓടിച്ചെന്നു മര്‍ദിക്കും..അത്രയ്ക്ക് കലിയാണ് അച്ഛന് പടക്കശബ്ദം..ഒരാളുടെ സന്തോഷം മറ്റൊരാള്‍ക്ക് ദുഃഖഹേതുവാകുന്നുണ്ടെന്ന് അച്ഛന്റെ രോഗകാലം മുതലാണ് എനിക്കു മനസ്സിലായത്..ഒരാളുടെ വിജയം മറ്റൊരാളുടെ കണ്ണീരില്‍ വെന്ത ചുടുകല്ലാലാണ് പണിതതെന്ന് ചിലര്‍ മാത്രമേ തിരിച്ചറിയുകയുള്ളൂ..

മനുവിന് പതിനാറു തികഞ്ഞിരുന്നതേ ഉണ്ടായിരുന്നുള്ളൂ..അച്ഛന്റെ അധ്വാനം കൊണ്ട് അമ്മയുടെ രോഗവും ചേച്ചിയുടെ കല്യാണവും കൂട്ടിയെത്തിക്കാന്‍ കഴിയില്ലെന്ന് തോന്നിയാണ് മുതിര്‍ന്നൊരാളെപ്പോലെ അവന്‍ പടക്കക്കമ്പനിയില്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്..അഞ്ചു വര്‍ഷങ്ങള്‍ ....തുച്ഛശമ്പളമാണെങ്കിലും ചതുപ്പില്‍ മുങ്ങുന്ന അച്ഛന് വല്ലാത്ത ആശ്വാസമായിരുന്നു..
പക്ഷെ വിധി എല്ലാവരോടും പുഞ്ചിരിക്കുകയില്ല..ചിലര്‍ മാത്രമേ അതിന്റെ സുന്ദരമുഖം കാണാറുള്ളൂ..ഭൂരിഭാഗവും അതിന്റെ രാക്ഷസമുഖം കണ്ട് ഞടുങ്ങിത്തെറിച്ചവരാണ്..പ്രജ്ഞയറ്റവരാണ്..കൃത്യം ആറാം വര്‍ഷം ഏപ്രില്‍ മാസം വിഷുത്തിരക്കായതോണ്ട് കുറെയായി അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നില്ല..വിഷുവിന് നാലു ദിവസം മുമ്പ് എല്ലാവര്‍ക്കും ഡ്രസുമായി എത്തുമെന്ന് ഫോണ്‍ ചെയ്തിരുന്നു..പക്ഷെ വന്നത് പൊട്ടിത്തെറിയുടെ വാര്‍ത്തയാണ്..ടി വിയില്‍ നിരന്നു കിടക്കുന്ന കത്തിക്കരിഞ്ഞ ശവങ്ങള്‍..അവന്റെ മുഖം പോലും തിരിച്ചറിയുമായിരുന്നില്ല..അവനതില്‍ പെട്ടിട്ടുണ്ടാവില്ലെന്ന് വെറുതെ ആശ്വസിച്ചു..പിറ്റേന്ന് പുത്തന്‍ വസ്ത്രങ്ങളുമായി അവന്‍ വരുമെന്ന് വിശ്വസിച്ചു..
വാര്‍ത്ത കേട്ട് വിറച്ചു പോയ അച്ഛന്‍ ഒരു ശിലയായി മാറി..ചിരിയില്ല, കരച്ചിലില്ല..പടക്കത്തിന്റെ സ്വരം പക്ഷെ അച്ഛനെ ഉഗ്രമൂര്‍ത്തിയാക്കി..നാല് ചുമരുകളുടെ തടവിലെത്തുവോളം അച്ഛന്റെ പരാക്രമം തുടര്‍ന്നു..

ഇതെല്ലാം കണ്ടിട്ടും ബോധം എങ്ങനെയോ നഷ്ടപ്പെടാതെ ജീവിക്കയാണ് ഈ ചേച്ചി..നിത്യപ്പണിക്കു പോയി കഴിഞ്ഞു കൂടുന്നു..മനസ്സില്‍ ഏതു നേരവും പൊട്ടിത്തെറിക്കുന്ന പടക്കങ്ങള്‍, ഉരുകിത്തിളക്കുന്ന തീ..എന്തിനാണ് എല്ലാവരും തീ കൊണ്ടു കളിക്കുന്നത്? അഗ്‌നി എന്നെങ്കിലും ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ? അതിന് നക്കിത്തുടക്കാനല്ലേ അറിയൂ..
ഒരാളുടെ സന്തോഷം മറ്റൊരാളുടെ വേദനയായിത്തീരുന്നത് എപ്പോഴാണെന്ന് ആര്‍ക്കും പറയാനാവില്ല..എഴുന്നള്ളിച്ച ആനയുടെ മുന്‍ഭാഗം കണ്ട് ആനന്ദിക്കുന്നവര്‍ അതിന്റെ പിന്‍കാലില്‍ ചങ്ങല ആഴ്ന്നിറങ്ങി പഴുത്തു പോയ മുറിവുകള്‍ കാണുകയില്ല..പാപ്പാന്മാരെ ഒട്ടൊരു ആദരവോടെ നോക്കുന്നവരരിയുന്നില്ല ആനച്ചവിട്ടേറ്റ് മൃതപ്രായരായി ,ശയ്യാവലംബികളായി കഴിയുന്ന പാപ്പാന്മാരെപ്പറ്റി..

നമ്മുടെ ആഹ്ലാദം  മറ്റുള്ളവര്‍ക്കും സന്തോഷമാവുമ്പോഴേ അതിന് മൂല്യമുള്ളൂ ,അതിനേ പ്രകാശമുള്ളൂ..................  

3 അഭിപ്രായങ്ങൾ:

  1. ശരിയാണ് ഷെരീഫാ
    നമ്മുടെ ചില സന്തോഷങ്ങൾ മറ്റുള്ളവരുടെ വേദനയാകാം. നാം അത് അറിയണമെന്നില്ല. കഥ വായിച്ചു ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ ആഹ്ലാദം മറ്റുള്ളവര്‍ക്കും സന്തോഷമാവുമ്പോഴേ അതിന് മൂല്യമുള്ളൂ ,അതിനേ പ്രകാശമുള്ളൂ..................
    കൊള്ളാം കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ