Pages

2014, ജൂൺ 21, ശനിയാഴ്‌ച

പരിസ്ഥിതി ദിനം(കഥ)

'
"അപ്പോള്‍ കുട്ടികളേ, നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്നും രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്..ചുരുട്ടിയ നമ്മുടെ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ , പുതുനാമ്പുകള്‍ വച്ചു പിടിപ്പിക്കാനായി..'

ഒരു മഴ പെയ്തു തീര്‍ന്ന പോലെ ഹെഡ് മാസ്റ്ററുടെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ തുരുതുരാ കയ്യടിച്ചു, മറ്റൊരു ചന്നംചിന്നം മഴ..വെയിലിന്റെ ചുടുംശരങ്ങള്‍ക്കു കീഴെ കുട്ടികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറോളമായി..എപ്പോഴാണീ പ്രസംഗങ്ങള്‍ ഒന്നു തീരുക..കിരണിന് വെയിലിലേക്ക് നോക്കി നോക്കി   കണ്ണു   വേദനിച്ചു..

'അസ്സംബ്ലി ഡിസ്‌പേഴ്‌സ്'- അലര്‍ച്ച പോലുള്ള  ആ വാക്കുകള്‍ കേട്ട് കിരണ്‍ ഞെട്ടിപ്പോയി..മറ്റെതൊക്കെയോ സാറന്മാര്‍ പ്രസംഗിച്ചതും ദേശീയഗാനം ചൊല്ലിയതും ഒന്നും അവന്‍ കേട്ടിരുന്നില്ല..അതാണ് കുഴപ്പം, അധികസമയവും  അവന്റെ മനസ്സ് ഔട്ട് ഓഫ് കവറേജ് ഏരിയയിലായിരിക്കും..അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ക്ലാസ്സില്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരും..

വൈകുന്നേരം മൂന്നരയോടെ ബെല്ലടിച്ചു. വരിയായി നീങ്ങുന്ന കുഞ്ഞിക്കരങ്ങളിലെല്ലാം ഓരോ തൈ..അതുമായി ബസ്സില്‍ കയറുമ്പോള്‍ തന്റെ വീട്ടിലിനി ഇതെവിടെ കുഴിച്ചിടുമെന്നാണ് അവന്‍ ആശങ്കപ്പെട്ടത്..വീടിനു മുന്നില്‍ ഉഗ്രനൊരു കോണ്ക്രീറ്റ് പൂന്തോട്ടമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍..മാന്‍, കൊക്ക്, പാമ്പ് തുടങ്ങിയവയുടെ ശില്പങ്ങള്‍ ആ തോട്ടത്തിന് ഒരദ്ഭുതച്ഛായ നല്‍കി..

കിരണിന്റെ അച്ഛന്‍ കൃഷി ഓഫീസറാണ്. നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും കൃഷിസംബന്ധമായ അനേകം വകുപ്പുകളും ഉപവകുപ്പുകളും എമ്പാടുമുണ്ട്..കൃഷി വകുപ്പ് ഒരു ചടങ്ങു പോലെ ഇടയ്ക്ക് വല്ല തെങ്ങിന്‍ തൈകളോ മാവിന്‍ തൈകളോ വിതരണം ചെയ്യും. വറവുചട്ടിയായിത്തീര്‍ന്ന ഭൌമതലം ഒന്നും മുളപ്പിക്കുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം..ഉണങ്ങി മൊരിഞ്ഞ കുളങ്ങളും പുഴകളും മഴക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറെയായി..ഏതോ ദൂരദിക്കില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്? കുടിവെള്ളമെങ്കിലും കിട്ടുമല്ലോ..

കിരണ്‍ കുഞ്ഞായിരിക്കുമ്പോള്‍ മുറ്റം നിറയെ മരങ്ങളും തോട്ടം നിറയെ ചെടികളുമായിരുന്നത്രെ..രണ്ടില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു അമ്മമ്മയെ പ്രായമായവരുടെ വീട്ടിലേക്ക് മാറ്റിയത്..മുത്തശ്ശിയുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട അവന്‍ അലറിക്കരഞ്ഞു നോക്കി. ജലപാനമില്ലാതെ പ്രതിഷേധിച്ചു നോക്കി. കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്നും നിറയെ അടി കിട്ടിയത് മിച്ചം..അമ്മമ്മ നട്ട മാവുകളും തെങ്ങുകളും അഭിമാനത്തോടെ അവര്‍ കാണിച്ചു തന്നിരുന്നു..

'മോനേ,' പുഞ്ചിരിച്ചു കൊണ്ട് അവര്‍ പറയും.

'ഒരു ജീവന്‍ പച്ച പിടിക്കണേല്‍ വെള്ളോം വളോം മാത്രം പോര..സ്‌നേഹം വേണം. നമ്മളെത്ര സ്‌നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്റെ കാഫലം. ഈ നാട്ടുമാങ്ങ നീ തിന്നിട്ടില്ലല്ലോ, എന്താ മധുരം..എന്റമ്മ പാവം, അന്നൊക്കെ എന്തോരം കഷ്ടപ്പാടാര്‍ന്നു. പോരാത്തതിന് അച്ഛന്റെ കള്ളും കുടിച്ചോണ്ടുള്ള ഇടിയും..അതിന്റൊക്കെ എടേലും എന്റമ്മ എല്ലാവരെയും സ്‌നേഹിച്ചു. കുട്ട്യോള്‍ക്ക് കൊടുത്തതിന്റെ ബാക്കി ഈ മരങ്ങള്‍ക്കും ചെടികള്‍ക്കും കൊടുത്തു..അതോണ്ടെന്താ? എന്തു മധുരമുള്ള മാങ്ങകള്‍..എന്തു വാസനയുള്ള പൂക്കള്‍..'

അവന്‍ ആശ്ചര്യപ്പെട്ടു, എന്താണ് സ്‌നേഹം? എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന മത്സരിച്ചു മുന്നോട്ടോടാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഈ അച്ഛനമ്മമാര്‍ക്കോ സ്‌നേഹം?

കൃഷി ഓഫീസറല്ലേ, ആള്‍ക്കാരെക്കൊണ്ടു പറയിക്കണ്ടല്ലോ..അമ്മമ്മ പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍ അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി. ഒന്നു പോലും മുളക്കാതെ അച്ഛനെ നോക്കി പരിഹസിച്ചു..അമ്മമ്മയുടെ നാട്ടുമാവുകള്‍ ആദ്യം ഇല പൊഴിച്ചും പിന്നെ ശിഖരങ്ങളൊടിഞ്ഞും ജീവന്‍ വെടിയാനുമുണ്ടായില്ല താമസം..വെയിലിന്റെ അഗ്‌നിനാളങ്ങള്‍ വാതില്‍ തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കും. ഉള്ളിലെ എ സി ത്തണുപ്പിനെ ഞെരിച്ചു കൊല്ലും. കോണ്ക്രീറ്റ് പൂന്തോട്ടങ്ങളുടെ പരസ്യം പേപ്പറില്‍ കണ്ടാണ് അച്ഛന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തത്. പിറ്റേ ആഴ്ച തന്നെ അതിന്റെ പ്രതിനിധി വീട്ടിലെത്തി.

'ചൂട് കുറയൊന്നും ഇല്ലാലോ, അങ്ങനൊരു തോട്ടം ഉണ്ടായാലും?' അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടു വിടാതെ ചോദിച്ചു.

'അതില്ല, പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്. പണ്ടൊക്കെ നമ്മുടെ അമ്മമാര്‍ പറയാറില്ലേ, മുള്ളെടുക്കുമ്പോ, പച്ചയിലേക്ക് നോക്ക്, പച്ചയിലേക്ക് നോക്ക് എന്ന്..ഇതും അതു തന്നെ, വല്ലാതെ ടെന്‍സ്ട് ആയ നമ്മുടെ ജീവിതച്ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിനു ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാലോ..ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക്ക് ചെടികളും പൂക്കളും കോണ്ക്രീറ്റ് മരങ്ങളും ..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കിയാല്‍ മാത്രേ മനസ്സിലാവൂ. ആരും തൊട്ടു നോക്കാതിരിക്കാന്‍ കുറച്ചുയരത്തിലേക്ക് മുള്‍വേലി കെട്ടാം , എന്താ?'

അത് അച്ഛന് ബോധിച്ചു. വീട്ടില്‍ വന്നവരൊക്കെ ആ ഉദ്യാനം കണ്ടു വിസ്മയിച്ചു. 'വെള്ളത്തിനു ഇങ്ങനെ ക്ഷാമമുള്ളപ്പോള്‍, ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?' വന്നവര്‍ വന്നവര്‍ ചോദിച്ചു.

നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പ്രതിവചിക്കും, 'ഓ ,ഞാനൊരു കൃഷി ഒഫീസറല്ലേ? പേരിനെങ്കിലും ഒരു പച്ചപ്പ് വീട്ടുമുറ്റത്ത് വേണ്ടേ? കിട്ടുന്ന റേഷന്‍ വെള്ളം പിശുക്കി ഉപയോഗിക്കും. ബാക്കി ചെടികള്‍ക്കും കൊടുക്കും. പണം മുടക്കിയാല്‍ വെള്ളം കുറച്ചൂടെ കിട്ടുമല്ലോ..'

'എന്തിനാ ആ വേലി? ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?' ഏതേലും വിരുതന്‍ ചോദിക്കും.

'ഓ, ഏതൊക്കെയോ പിള്ളാര് ഇതിലെ തെണ്ടി നടക്കണണ്ട്. രാവിലത്തെ തിരക്കില്‍ ഗെയ്റ്റ് പൂട്ടാന്‍ മറന്നാല്‍ മതി എന്റെ തോട്ടം നശിക്കാന്‍..'

അച്ഛന്‍ മനോഹരനുണകളിലൂടെ എത്ര പേരെയാണ് വിഡ്ഢികളാക്കുന്നതെന്ന് അവനതിശയിച്ചു.

വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു നടന്നു. അമ്മമ്മയുടെ നാട്ടുമാവ് ഉണങ്ങി വീണ സ്ഥലത്ത് അവന്‍ കുഴിക്കാന്‍ തുടങ്ങി. മധുരമുള്ള മരത്തിന്റെ ഓര്‍മകള്‍ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു. അവനു സന്തോഷം തോന്നി, ഇവിടെ ഏതായാലും തന്റെ തൈ പച്ച പിടിക്കും. വാത്സല്യവും സ്‌നേഹവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു, അലിവിന്റെ തീര്‍ത്ഥം ധാര ധാരയായി ഒഴിച്ചു. തൈ തലയിളക്കി ചിരിച്ചു, അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു..ഒരു നിമിഷം കൂടി അതിനെ നോക്കി പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായി അമ്മ..

'സ്‌കൂള്‍ വിട്ടു വന്നതും എന്താ മണ്ണിലൊരു കസര്‍ത്ത്? ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ? ട്യുഷന് പോവാനുള്ളത് മറന്നോ?'

അമ്മയുടെ തടിച്ച കൈ അവന്റെ ദുര്‍ബലദേഹത്തെ നുള്ളി നോവിച്ചു. 'അവന്റൊരു തയ്യും മരവും' ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞുപച്ചപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.

'അമ്മേ,' പൊട്ടിയ കരച്ചില്‍ പണിപ്പെട്ടൊതുക്കി അവന്‍ വിക്കി 'സ്‌കൂളീന്ന് തന്നതാ, ഡയറിയില്‍ എഴുതാനുള്ളതാ...'

'എന്തോന്ന്? ഇല വരുന്നതോ? മൊട്ടിടുന്നതോ? അതിനു നീ അങ്ങേരെപ്പോലെ കൃഷി ഓഫീസറാകാന്‍ പോവാണോ? അതിനും ഈ കഷ്ടപ്പാടുകള്‍ വേണ്ട, ആ തോട്ടം പോലൊന്ന് മതി. അല്ലെങ്കിത്തന്നെ മണ്ണീ കെളക്കാനാണോ നിന്നെ സ്‌കൂളില്‍ വിടുന്നത്? എത്ര ബോര്‍ഡിങ്ങില്‍ ചേര്‍ത്തതാ, ഒരക്ഷരം ശ്രദ്ധിച്ചു പഠിക്കില്ല. ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്‌റ്റേറ്റ് സിലബസിലോട്ടു മാറ്റിയത്.. അപ്പൊ കെളക്കലും കൊത്തലും..ഹും..നിന്റെ അങ്കിള്‍ നിനക്ക് സെന്റ് തെരേസാസില്‍ സീറ്റ് ശരിയാക്കിയിട്ടുണ്ട്. ഏത് ആബ്‌സെന്റ് മൈന്‍ഡ് ഉള്ളോരും അവിടെത്ത്യാ ശര്യാവും. അത്രയാ ശിക്ഷകള്‍..ഡോക്ടര്‍ ആവണേല്‍ ഡൊനേഷന്‍ കൊറെ പൊടിക്കേണ്ടി വരും. സാരല്യ...വല്ല തവളേം കീറിപ്പഠിച്ചോ..അതാ ഇതിലേറെ ഉപകാരം..'

അവനൊന്നും മിണ്ടിയില്ല, ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പു പോലെ തന്റെ സന്തോഷങ്ങള്‍ക്കും ആയുസ്സില്ല. അമ്മമ്മയെ സ്വപ്നം കണ്ടെങ്കില്‍..പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്ക് കീഴെ പഴങ്കഥകള്‍ പറയുന്ന അമ്മമ്മ..നിലാവ് പെയ്തിറങ്ങണം, മഞ്ഞ് ദൂരേന്നു പുകയായി പരക്കണം..നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ വേണം..ഹാ..അവനാ ദൃശ്യത്തിന്റെ കുളിര്‍മ ഓരോ രോമകൂപത്തിലും അനുഭവിച്ചു..

സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ കൃത്രിമോദ്യാനം ഒന്നൂടെ ചന്തമാര്‍ന്നതായി..നോക്കിനോക്കിയിരിക്കെ ആ പച്ചപ്പെല്ലാം പൊഴിഞ്ഞു പോയെന്നും കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി. പ്ലാസ്റ്റിക് പൂക്കള്‍ തിളക്കമറ്റ് അരണ്ട പോലെ..അവനു കണ്ണു വേദനിച്ചു..കണ്ണീര്‍ കട്ടിക്കണ്ണടയെ ഉഴിഞ്ഞ് അവന്റെ കാഴ്ചയെ ഒരു നിമിഷത്തേക്ക് പുകയിലേക്ക് തള്ളിയിട്ടു.
'കിരണ്‍, കിരണ്‍..ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ?' അമ്മയുടെ തൊണ്ട കീറല്‍ വിദൂരത്തെവിടെയോ മുഴങ്ങി. വീടിന്റെ കോണ്ക്രീറ്റ് ചുവരുകള്‍ അവനെ ഞെരിച്ചു, അതിന്റെ ഭീമന്‍ കൈകളില്‍ അവന്‍ വെറുമൊരു ചേരട്ടയായി ചുരുണ്ടു ..........................           

1 അഭിപ്രായം: