Pages

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

ദിസ് പ്രോഗ്രാം സ്‌പോണ്‍സേര്‍ഡ് ബൈ..(കഥ)


തുടക്കുന്നതിനിടെ വസു ഇടയ്ക്കിടെ ടീ വിയിലേക്ക് ചൂണ്ടലിട്ടു. കണ്ണില്‍ കോര്‍ക്കുന്ന രാജകീയവിവാഹത്തിന്റെ വരാല്‍മീനുകള്‍ അവനെ ശ്വാസം മുട്ടിച്ചു. ഒരു നേരം പോലും തിന്നാനില്ലാത്ത തന്റെ വീട്..ഇവിടെ ഈ പെട്ടിക്കാഴ്ചയില്‍ എന്തെല്ലാം തരം ഭക്ഷണങ്ങളാണ്..താരസുന്ദരിയുടെ വിവാഹവസ്ത്രത്തിന്റെ പൊലിപ്പിച്ച വിവരണം മുതലാണ് പെട്ടിക്കാഴ്ച്ചയുടെ ആര്‍ഭാടം തുടങ്ങിയത്.

'എന്താടാ മാക്രീ കണ്ണ്! തുറിച്ചു നിക്കണ്? പണിയെടുക്കുമ്പോ വേഗതങ്ങ് തീര്‍ക്കണന്ന് പറഞ്ഞിട്ടില്ലേ?'

കൊച്ചമ്മ ദേഷ്യത്തോടെ മുതുകില്‍ പിടിച്ചു തള്ളിയപ്പോള്‍ നനഞ്ഞ തറയിലൂടെ അവനൊരു പന്തു പോലെ  ഉരുണ്ടു. ചുമരിലിടിച്ചു ചുണ്ടില്‍ ചെറിയൊരു ഗോലി ഉരുണ്ടു വരികയും ചെയ്തു.കണ്ണില്‍ നിന്നും വീഴുന്ന കലക്കുവെള്ളം ഗൌനിക്കാതെ അവന്‍ വേഗം തുടയ്ക്കാന്‍ തുടങ്ങി. പോത്തിന്‍തോലു പോലെ കറുത്തു രോമം നിറഞ്ഞ തന്റെ ശരീരത്തെ അവന്‍ വെറുപ്പോടെ നോക്കി. നശിച്ച ജീവിതം...

പഴകിയ ചോറ് വലിച്ചു  വാരിത്തിന്നുമ്പോഴും അവന്റെ കണ്ണുകള്‍ ടീവിയിലേക്ക് പാറി വീണു. പൊന്നിലും വജ്രത്തിലും മൂടിയ നടിയിപ്പോള്‍ മണ്ഡപം വിട്ടിറങ്ങുകയാണ്. പോന്നു പോലെ തിളങ്ങുന്ന പട്ടുപുടവ..അതേ ഷോട്ടിന്റെ അങ്ങേപ്പകുതിയില്‍ ആളുകള്‍ നിരയായി ഭക്ഷണക്കൂനകളില്‍ നിന്നും തിന്നു മദിക്കുന്നു..കുടിച്ചു കൂത്താടുന്നു, വേറെ ചിലര്‍.

പൊളിച്ചു വച്ച അവന്റെ വായക്കരികിലൂടെ ഒരു ഈച്ച പാറിക്കൊണ്ടിരുന്നു.

പിന്നെ രംഗത്തിലേക്ക് വണ്ടികളുടെ നീളന്‍ വാലുകള്‍ വര്‍ണക്കടലാസു പോലെ മന്ദം മന്ദം ഇളകി. ഏറ്റവും വില കൂടിയ കാറുകള്‍ ഏറ്റവും മുന്തിയ അലങ്കാരങ്ങളോടെ..വണ്ടികള്‍ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ കതകില്‍ ചാരി പതുങ്ങി നിന്നു..ഹോ ..എന്തെല്ലാം നിറങ്ങള്‍..എന്തൊരു ഭംഗി എന്റെ ഈശ്വരാ..

'നാശം! പിന്നേം നീ ടീ വി കാണാന്‍ തൊടങ്ങ്യോ? തീറ്റ കഴിഞ്ഞെങ്കി ആ തോട്ടത്തിലെ ചെടികളൊക്കെ ഒന്നു നനച്ചോ. മണ്ണിളക്കി വളവും ഇടണം.   ഒരു പണിയും ഇല്ലാത്ത പോലല്ലേ അവന്റെ വായും പോളിച്ചുള്ള നില്‍പ്പ്..'

അവന്റെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട് കൊച്ചമ്മ ആക്രോശിച്ചു.

വേനലില്‍ വരണ്ടു വിണ്ട മണ്ണിനോട് തൂമ്പ കലമ്പല്‍ കൂട്ടി. വൈകുന്നേരമായപ്പോഴേക്ക് ക്ഷീണം അവനെ ചപ്പാത്തിമാവു പോലെ കുഴച്ചു. മയക്കത്തില്‍ അവന്‍ ആഹാരക്കൂമ്പാരത്തിനിടയില്‍ ഒരു രാജാവിനെപ്പോലെ ഇരുന്നു. വയര്‍ നിറയുന്നതിന്റെ സുഖം..ഹാ..വിശപ്പിന്റെ കൊല്ലുന്ന വേദനയില്ലാത്ത ഒരു ലോകം ദൈവമേ വന്നു ചേര്‍ന്നെങ്കില്‍..

കാലില്‍ കഠിനമായതെന്തോ പതിച്ച ഞെട്ടലില്‍ അവന്‍ ചാടിയെഴുന്നേറ്റു. വലിയൊരു ചൂരലുമായി കൊച്ചമ്മ..മുഷിഞ്ഞ ട്രൌസറിന് താഴെ വരമ്പു പോലെ ചുവന്ന തിണര്‍പ്പുകള്‍..ട്രൌസറിലെ നനവ് കണ്ടപ്പോള്‍ അവനു ജാള്യത്താല്‍ കണ്ണു നിറഞ്ഞു. മങ്ങുന്ന നിഴലു പോലെ മാഞ്ഞു പോകുന്ന ഭക്ഷണക്കൂമ്പാരങ്ങള്‍..മുമ്പൊരിക്കല്‍ ടീവിയില്‍ കണ്ട ഒരു അഭിമുഖസംഭാഷണം ഒരു കാര്യവുമില്ലാതെ അവനപ്പോള്‍ ഓര്‍മ വന്നു!

അവതാരകന്‍: കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു എഴുത്തുകാരനാണല്ലോ അങ്ങ്. താങ്കളുടെ ഒരു ദിവസത്തെക്കുറിച്ചു പ്രേക്ഷകരോട് പറയാമോ?

സാഹിത്യകാരന്‍: രാവിലെ എട്ടു മണിക്കേ എഴുന്നേല്‍ക്കൂ.(ചിരിക്കുന്നു). ഉറക്കം എന്റൊരു വീക്ക്‌നെസ്സാ. വല്ല പാര്‍ട്ടിയും കഴിഞാണെങ്കി ഒന്നു കൂടിയതിന്റെ ക്ഷീണവും കാണും. നെയ്യോഴിച്ച കഞ്ഞിയാ പ്രാതല്‍ എന്നും. പണ്ടേ ഉള്ളൊരു ദുശ്ശീലം. പിന്നെ ഇറച്ചി മീന്..ഒക്കെ കണ്ടു കണ്ട് മടുത്തു..

കൊച്ചമ്മയുടെ പിന്നാലെ വേച്ചു വേച്ചു നടക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായി തോന്നി അവന്..

രാത്രി- ജോലികളുടെ ചവറുകൂനയിലേക്ക് ഞെട്ടറ്റു വീഴാനുള്ള തന്റെ ദിനങ്ങളെ പ്രാകിക്കൊണ്ട് അവന്‍ കണ്ണടച്ചു. കോടിക്കണക്കിനു വിലകിട്ടുന്ന താരവിവാഹങ്ങള്‍ ചാനലുകള്‍ ആഘോഷിച്ചു തിമിര്‍ക്കുന്നു..നീചമായ തങ്ങളുടെയൊന്നും ജീവിതത്തിലേക്ക് ഒരു കപ്പക്കഷ്ണം നീട്ടാന്‍ പോലും ഒരു സ്‌പോന്‍സറും ഇല്ല..മറ്റൊരു ഇരുണ്ട മുള്ളു നിറഞ്ഞ ദിവസത്തിലേക്ക് അവന്‍ വ്യഥയോടെ ചുരുണ്ടു..     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ