Pages

2012, ജൂൺ 10, ഞായറാഴ്‌ച


ഒരു നര്‍ത്തകിയുടെ ജീവിതം    കഥ

നര്‍ത്തകി ഓരോ അരങ്ങിലും താന്‍ ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ചു ഇടയ്ക്കിടെ ആലോചിക്കും.കൊയ്ത്തുകാരിയായി,മുക്കുവത്തിയായി,തെരുവുപെണ്ണായി,പൂക്കാരിയായി..വേഷങ്ങളുടെ ആ നരച്ച നിറങ്ങളുമായി തനിക്കൊരു തരിപോലും ബന്ധവുമില്ല.ഒരിക്കല്‍ പോലും പാടത്ത് പോവുകയോ നെല്‍കൃഷി കാണുകയോ ചെയ്തിട്ടില്ല.പാഠപുസ്തകങ്ങളില്‍ നിന്ന് ചില കൊയ്ത്തുപാട്ടുകള്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.ഒരിക്കലും ഒരു മുക്കുവക്കുടില്‍ കണ്ടിട്ടില്ല.അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല.ഫ്ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന അവള്‍ക്ക് ഒരിക്കലും ഒരു തെരുവുപെണ്ണിന്‍റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല.എന്നിട്ടും ആടിത്തീര്‍ത്ത വേഷങ്ങളിലെല്ലാം അവള്‍ ആ കഥാപാത്രം തന്നെയാണെന്നു എല്ലാവര്‍ക്കും തോന്നി.ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടി നിര്‍ത്തിയ നീലജലം പോലെയാണ് തന്‍റെ ജീവിതം,അവള്‍ ആലോചിക്കും.പലരും അതിലിറങ്ങി ആനന്ദിക്കുന്നു.ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്‍റെ ചുറ്റും എപ്പോഴും മുഴങ്ങുന്നു.ഈ ദരിദ്രജീവിതങ്ങള്‍ ആടാന്‍ തനിക്കെന്തു യോഗ്യത?ഒരു നേരം പോലും അവരുടെ കണ്ണീരിന്‍റെ ഉപ്പറിഞ്ഞിട്ടില്ലാത്ത തനിക്ക് അവരുടെ വ്യസനങ്ങളെ പൊലിപ്പിച്ചു കാണിച്ചു കാശു വാങ്ങാനെന്തര്‍ഹത?

വേദനയുടെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ ജീവിതത്തെ വലിച്ചെറിഞ്ഞത്.നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ്,സമ്പാദ്യം പാവങ്ങള്‍ക്കായ്‌ ചെലവഴിക്കയാണെന്നറിഞ്ഞ്,അമ്മ പൊട്ടിത്തെറിച്ചു.അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് വിലപിച്ചു.സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം,രാജകുമാരിയെന്നോണമുള്ള പരിചരണം,എല്ലാം ഉപേക്ഷിച്ച് അവള്‍ തെരുവിന്‍റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ഥനെപ്പോലെ ഇറങ്ങി.താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം.ഒരാളുടെ വിഷമമെങ്കിലും തീര്‍ത്തുകൊടുക്കണം.

അനന്തരം     

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു.താനന്നു അണിഞ്ഞത് പോലെ കീറിപ്പറിഞ്ഞ വേഷം,മുഖത്ത് അനേകനാളത്തെ അഴുക്ക്,വരണ്ട തൊലിയിലെ വിണ്ടു കിടക്കുന്ന ഈ ചുളിവുകള്‍, കണ്ണുകളില്‍ നിന്ന് തെന്നി വീഴുന്ന ഈ മരവിപ്പിക്കുന്ന  നിസ്സംഗത ,അതൊന്നും ഇത്രേം ഒരിജിനലായിരുന്നില്ല.”അമ്മേ”-അവള്‍ അവരെ തോണ്ടി വിളിച്ചു.അവര്‍ ശൂന്യമായ മിഴികളോടെ,നാലഞ്ചു തെറികളോടെ അവളെ എതിരേറ്റു.മുഖത്ത് ഒരു മയക്കം തടസ്സപ്പെട്ടതിന്‍റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ശരീരത്തിന് ഒട്ടും കാന്തിയില്ല.പിച്ച തെണ്ടാന്‍ പോയ രണ്ടു മക്കളുമായവര്‍ ഒരു മൂലയിലേക്ക് നടന്നു.അന്ന് കിട്ടിയ ബിസ്ക്കറ്റുതുണ്ടുകളും ചീഞ്ഞു തുടങ്ങിയ പഴങ്ങളും മുന്നില്‍ വിരിച്ച കീറത്തുണിയിലേക്കിട്ടു.എച്ചിലിലകളില്‍ നിന്ന് കിട്ടിയ ആഹാരം കൂട്ടിക്കുഴച്ച് അവര്‍ ആര്‍ത്തിയോടെ വിഴുങ്ങാന്‍ തുടങ്ങി.അവള്‍ക്ക് വല്ലാത്ത അറപ്പ് തോന്നി.ഒരാളുടെയും ബാക്കിയവള്‍ കഴിക്കാറില്ല.താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം.ഈ ഇയ്യാംപാറ്റകളെയൊന്നും താനൊരാള്‍ വിചാരിച്ചാല്‍ നേരാക്കാനാവില്ല.അവള്‍ നെടുവീര്‍പ്പോടെ മുന്നോട്ടു നടന്നു. നേരം തിളച്ചു തുടങ്ങിയിരുന്നു.ഒരിക്കലുമറിയാതിരുന്ന പരവേശത്തിന്‍റെ വേവും ചൂടും അവളെ ശ്വാസം മുട്ടിച്ചു.ത്യാഗത്തിന്‍റെ വഴി  കല്ലും മുള്ളും മാത്രമല്ല തീയും നിറഞ്ഞതാണ്.ഒരു സ്ത്രീ ഒരിക്കലും നേരം കെട്ട നേരത്ത് അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു.

ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്ത് പതിഞ്ഞ സംസാരം,ചിരി..ഈ അന്തിനേരത്തു ആരാണ് വീട്ടില്‍?അമ്മ പണമുണ്ടാക്കാന്‍ പഴയ വഴി തന്നെ തിരഞ്ഞെടുത്തോ?അവള്‍ ഈര്‍ഷ്യയോടെ വാതിലില്‍ മുട്ടി...

..................................................

ഹാവൂ,അതെല്ലാം സ്വപ്നം മാത്രമായിരുന്നു.അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ എണീറ്റിരുന്നു.വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി.ഇത്രേം ദീര്‍ഘമായൊരു സ്വപ്നമോ?ഈ നിമിഷം വരെ അനുഭവിച്ച വേവും ചൂടും ഇപ്പോഴും ഉള്ളില്‍ പോള്ളിത്തിണര്‍ത്ത്..കടം കൊണ്ട് ആത്മഹത്യ ചെയ്ത ഒരു കര്‍ഷകകുടുംബത്തിന്‍റെ വ്യസനമാണ് തന്‍റെ പുതിയ ഡാന്‍സിന്‍റെ തീം.അയാള്‍ രാത്രി എല്ലാവര്‍ക്കും വിഷം കലര്‍ത്തിയ ഐസ്ക്രീം കൊടുക്കുന്ന സീന്‍ തുടങ്ങി ഫ്ലാഷ്ബാക്കായി കഥ പറഞ്ഞുകൊണ്ടാണ് ഡാന്‍സ്‌ മുന്നേറുന്നത്.അതൊക്കെ ഓര്‍ത്ത്‌ കിടന്നിട്ടാവും ഇങ്ങനൊരു സ്വപ്നം.എന്‍റെ ദൈവമേ!ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു.അങ്ങനൊരു വിധിയൊന്നും തന്നേക്കല്ലേ.ആ ജീവിതങ്ങളുടെയൊക്കെ ചൂളത്തീ ആര്‍ക്കു താങ്ങാനാവും.ചുവടുകളും മുദ്രകളുമില്ലാതെ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍.അവള്‍ പാലും മുട്ടയും കഴിച്ചു.പരിചാരിക അവളെ അണിയിച്ചൊരുക്കി.അവള്‍ മനസ്സില്‍ കുറിച്ചു:ഈ ഡാന്‍സ്‌ ഒരു സംഭവമാക്കണം.ആളുകളുടെ കണ്ണ് നിറയണം.കളക്ഷന്‍ റെകോര്‍ഡ് തകര്‍ക്കണം.അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ