Pages

2017, മാർച്ച് 31, വെള്ളിയാഴ്‌ച

നാട്ടുവാര്‍ത്തകള്‍ [കഥ]



ചരമപേജ് പോലെ ഒരു പീഡനപേജും അടുത്തിടെയായി പത്രങ്ങള്‍ ആരംഭിച്ചു..നാട്ടില്‍ നിന്ന് അനുദിനം കാണാതാവുന്ന പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, കുരുന്നുകള്‍, വയസ്സര്‍ തുടങ്ങി എല്ലാവരും പീഡനപേജില്‍ സ്ഥാനം പിടിച്ചു. മൂന്നു വയസ്സ് മുതല്‍ പത്ത് വരെ, പതിനൊന്നു മുതല്‍ ഇരുപത് വരെ, ഇരുപത്തൊന്നു മുതല്‍ നാല്‍പ്പത് വരെ, നാല്പത്തൊന്നു മുതല്‍ എഴുപത് വരെ എന്നിങ്ങനെ പത്രങ്ങളില്‍ കോളം തരം തിരിച്ചത് കൊണ്ട് നോക്കാനും എളുപ്പമായിരുന്നു. കിട്ടുന്ന വാര്‍ത്തകളെല്ലാം അതില്‍ ചേര്‍ത്തുകൊണ്ട് പത്രക്കാരും അവരുടെ ധര്‍മം നിറവേറ്റി..

അയല്‍പക്കത്തെ സിനിമോളെ കാണാതായിട്ട് ഇപ്പോള്‍ അഞ്ചു ദിവസമായി.ദിവസവും ആ കുട്ടീടെ വല്ല വിവരവും ഉണ്ടോ എന്നു നോക്കലാണ് ഞങ്ങളുടെ ജോലി. “ഇനീപ്പോ കിട്ടീട്ടെന്താ? ക്ലിപ്പിങ്ങുകള്‍ നെറ്റില്‍ പറന്നു നടക്കാവും..” ഹരിയേട്ടന്‍ പിറുപിറുത്തു..ഞങ്ങളുടെ ഒരേയൊരു സന്തതി കമ്പ്യൂട്ടര്‍ ഗെയിമിന്‍റെ യുദ്ധഭൂമിയില്‍ പട വെട്ടിക്കൊണ്ടിരിക്കുന്നു..

സ്വന്തമല്ലാത്തതൊന്നും അലട്ടാത്ത സ്വഭാവത്തില്‍ ഞങ്ങള്‍ പത്തില്‍ പത്താണു പൊരുത്തം..സീരിയലുകളെ വെല്ലുന്ന പത്രവാര്‍ത്തകള്‍ വളരെ രസത്തോടെയാണ് ഞങ്ങള്‍ കട്ടന്‍ചായയോടൊപ്പം ചവച്ചിറക്കുന്നത്..”ദേ, ഇത് നോക്കിയേ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നെന്ന്..” ഹരിയേട്ടന്‍ പേജിന്‍റെ ഒന്നാംകോളത്തിലേക്ക്  ചൂണ്ടിക്കൊണ്ട് പറഞ്ഞു. “ഓ, അതിപ്പം ഇത്ര പുതുമയാണോ, ഞാന്‍ നിസ്സംഗം ചുണ്ട് കോട്ടി..ഈ പീഡനപേജുകളാണ് ഇപ്പോള്‍ എല്ലാ പത്രത്തിന്‍റെയും സര്‍ക്കുലേഷന്‍ കൂട്ടുന്നത്..”

ഞാന്‍ പത്രം വാങ്ങി ഓരോ വാര്‍ത്തയും സൂക്ഷ്മം നോക്കാന്‍ തുടങ്ങി.സിനിമോള്‍ ഞങ്ങള്‍ കാണാതെ പേപ്പറിന്‍റെ വല്ല മൂലയിലും ഒളിച്ചിരിപ്പുണ്ടെങ്കിലോ ഏതായാലും ഒരു ദുഃഖം വന്നപ്പോഴെങ്കിലും ആ കെട്ടിലമ്മയുടെ അഹന്തയൊന്നു കുറഞ്ഞു. കാണാന്‍ ചെന്നപ്പോ എന്തായിരുന്നു കെട്ടിപ്പിടുത്തോം കരച്ചിലും..കഴിഞ്ഞ ആഴ്ചയാണ് ഞങ്ങളുടെ മാവിന്‍കൊമ്പ് വീണ് അവരുടെ സണ്‍ഷെയ്ഡ്‌ പൊട്ടിയതിന് മൂപ്പത്തി യുദ്ധമുണ്ടാക്കിയത്..സിനിമോള്‍ അകത്തിരുന്നു രസം പിടിച്ച് കാഴ്ച കാണുകയായിരുന്നു.. താനും വിട്ടുകൊടുത്തില്ല, “പോയി കേസ് കൊടുക്ക്, വെറുപ്പോടെ ഞാന്‍ ചീറി..”

“ഇത് നോക്ക് ഹരിയേട്ടാ, നാലാം കോളത്തിലെക്ക് ഞാന്‍ ചൂണ്ടി..എഴുപത് വയസ്സുകാരിയെ ക്ഷേത്രത്തിനടുത്ത് വച്ചു പീഡിപ്പിച്ചു, അവശയായ സ്ത്രീ ആശുപത്രിയിലാണ്. ശാന്തി വൃദ്ധസദനത്തിലെ അന്തേവാസിനിയാണിവര്‍”

“നിങ്ങളുടെ അമ്മ ആ വൃദ്ധസദനത്തില്‍ അല്ലേ? ഒന്നു വിളിച്ച് അന്വേഷിച്ചേക്ക്..”കുറച്ചു കഴിഞ്ഞപ്പോള്‍ ഹരിയെട്ടന്‍ ഫോണ്‍ ചെയ്യുന്നത്   കേട്ടു, “സൂര്യ ആ ക്ലിപ്പിങ്ങുകള്‍ നീ എന്നയക്കും? ആ പെണ്ണ് ഇതിലൂടെ കിണുങ്ങി നടക്കുമ്പഴെ ആശിച്ചതാ വിശദമായൊന്നു കാണാന്‍..”
അരിശം ഉള്ളില്‍ പതഞ്ഞെങ്കിലും മൂപ്പരെ മൂപ്പരുടെ വഴിക്ക് വിട്ട് ഞാന്‍ മോഹനന് ഒരു മെസ്സേജ് അയച്ച. “ഇന്ന് നീ വരുമെന്ന് പറഞ്ഞില്ലേ.ഇങ്ങോട്ടു വേണ്ട. ഇവിടെ ആകെ ബഹളം..ഞാന്‍ നിന്‍റെ വീട്ടില്‍ വരാം. പിന്നെ – ക്യാമറ കൊണ്ടൊന്നും പണി തന്നേക്കല്ലേ ഞാനതിലും വലുത് നിനക്കിട്ടു തരും..ങ്ഹാ..”അവന്‍റെ മറുപടി കുറെ സ്മൈലികളായിരുന്നു..അപ്പോള്‍ ഹരിയേട്ടന്‍റെ പതറിയ ശബ്ദം ദൂരെ നിന്നെന്നപോലെ കേട്ടു –“അതെ സാര്‍, എന്‍റെ അമ്മ തന്നെ, വൃദ്ധസദനത്തില്‍ ആയിരുന്നു..ഇപ്പോ വരാം സാര്‍, കേസൊന്നും ആക്കല്ലേ സാര്‍...”

അപ്പൊ അത് കണ്‍ഫേം ആയി.പാവം തള്ളയ്ക്ക് ഒടുക്കം അങ്ങനെ അന്ത്യശ്വാസം വലിക്കാനായിരുന്നു യോഗം..നാണക്കേട്!ഇന്നൊന്നും ആ തള്ളയെ ഇങ്ങോട്ടു കെട്ടിയെടുക്കാതിരിക്കട്ടെ, എല്ലാ പ്ലാനും തെറ്റും..അല്ലെങ്കില്‍ തന്നെ കുടുമ്പത്തിനു കുറച്ചിലല്ലേ ഇതെല്ലാം ..മോഹനന് ഇഷ്ടമുള്ള മഞ്ഞസാരി ചുറ്റി ഞാന്‍ ഹരിയേട്ടനെ ഡയല്‍ ചെയ്തു..ചിലമ്പിച്ച സ്വരം ദൂരേന്ന് ചിതറി വീണു –“നിമ്മീ, അമ്മ ...അയാള്‍ ഒരു കരച്ചിലിലേക്ക് മറിഞ്ഞു വീഴും മുമ്പേ ഞാന്‍ കര്‍ക്കശയായി –“ഇനി സെന്റിയടിച്ച് തള്ളയെ ഇങ്ങോട്ടു എഴുന്നള്ളിക്കേണ്ട , എല്ലാരും അറിഞ്ഞാ പിന്നെ തല ഉയര്‍ത്താന്‍ പറ്റോ? വല്ല പബ്ലിക് ക്രീമറ്റോറിയത്തിലേക്കും അയച്ചേക്ക്..അല്ലെങ്കില്‍ മെഡിക്കല്‍കോളേജിനു കൊടുത്തേക്ക്, കുട്ടികള്‍ കീറി പഠിക്കട്ടെ, അല്ല പിന്നെ..”

അപ്പുറത്ത് നിന്ന് മൌനം സമ്മതമായി ചിലമ്പി..വാനിറ്റിബാഗ് വീശിക്കൊണ്ട് ഞാന്‍ കാറില്‍ കയറി. സ്വര്‍ണത്തിലും പണത്തിലും മൂടി പപ്പാ തന്നെ കൊടുത്ത അന്ന് പറിച്ചെടുത്തതാണ് ഞാന്‍ ഹരിയേട്ടന്‍റെ  നാവ്..പാവം! സ്റ്റിയറിംഗിലേക്ക് നോക്കി ഞാന്‍ വെറുതെ പൊട്ടിച്ചിരിച്ചു.....................

2017, മാർച്ച് 19, ഞായറാഴ്‌ച

നെറ്റ് മാനിയ [കഥ]



കാര്യങ്ങളൊന്നും ചൊവ്വായല്ല നടക്കുന്നതെന്ന് കദീസുമ്മാക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആകെ വീട്ടിലുള്ളത് മകനും മരുമകളും അവരുടെ ഒരേയൊരു സന്തതിയുമാണ്. മകന്‍ ജോലി കഴിഞ്ഞു വന്നാല്‍ സോഫയിലൊരു ഇരുത്തമാണ്, പിന്നെ കയ്യിലെ മൊബെലില്‍ കുത്തിക്കുത്തി നേരം എത്രയാണാകുന്നതെന്ന് ഒരന്തവുമില്ലാതെ ഇരിക്കുന്നത് കാണാം..ഒമ്പതാം ക്ലാസ്സുകാരനായ അവന്‍റെ മകന് സ്കൂള്‍ വിട്ടാല്‍ പിന്നെ പാഞ്ഞു കയറി വന്ന് ടാബ് എടുക്കാനും ഗെയിം കളിക്കാനും മാത്രേ സമയം ള്ളൂ. വല്ലതും വായിച്ചു പഠിക്കാന്‍ ഉപ്പേം ഉമ്മേം പിന്നാലെ കൂടണം. എല്ലാര്ക്കുംണ്ട് സ്വന്തമായൊരു ദുനിയാവ്. അവരവരുടെ ശുഗല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാരും അവിടെയാണ്..തൊട്ടടുത്തുള്ളവരോട് ഒരക്ഷരം മിണ്ടാത്തവരാണു ദൂരെയുള്ള ആരോടൊക്കെയോ ഈ തീരാത്ത വര്‍ത്തമാനം. പണ്ടൊക്കെ മോന്തി ആയാ എല്ലാ പൊരേന്നും ഖുറാന്‍ ഓതുന്നത് കേള്‍ക്കേയ്നി, ഇന്നിപ്പോ സീരിയലിന്‍റെ ചിരിയും കരച്ചിലും മാത്രേള്ളൂ ഏതു സമയൂം..അല്ലെങ്കില്‍ മോബെലിന്‍റെ പലതരം കിണുങ്ങിക്കരച്ചിലുകള്‍..

നെറ്റ് അടിമകളൊക്കെ പൊതുസ്വഭാവികളാണ്..അതിലെ പൈസ തീര്‍ന്നാ പിന്നെ ആകൊരു അങ്കലാപ്പാണ്..അതിനു തിന്നാന്‍ കൊടുത്തിട്ടേ ബാക്കി എന്തു കാര്യോംള്ളൂ..അതില്‍ കുത്തിക്കുത്തി ഇരിക്കുമ്പഴാ ഇവരുടെയൊക്കെ കല്ലിച്ച മുഖത്തൊരു അയവ് വരുന്നത്..എന്തേലും ആവശ്യത്തിന് ആരെ വിളിച്ചാലും നാല് ചാട്ടമാണ് മറുപടി..വയസ്സായ ഒരുമ്മ മയ്യത്താവാന്‍ നാളെണ്ണിക്കഴിയാന്നു വല്ല വിചാരോം ഈ ജന്തുക്കള്‍ക്കുണ്ടോ..
‘’മുനീറാ, ന്‍റെ കാല് കടഞ്ഞിട്ട്‌ വയ്യ ഈ തൈലം കൊണ്ടൊന്നു ഉഴിഞ്ഞു താ’, അവര്‍ ഉറക്കെ വിളിച്ചു , മരുമകള്‍ ഗൂഡസ്മിതവുമായി മൊബെലില്‍ കുത്തിക്കൊണ്ടിരിക്കയാണ്..എണീറ്റ് ചെന്നു ആ മൊബെല്‍ വലിച്ച് ഒരേറു കൊടുക്കാന്‍ അവര്‍ക്ക് തോന്നി..പക്ഷെ കാലുകള്‍ സമ്മതിക്കില്ല..

‘മുക്താറെ, മുക്താറെ, അവര്‍ പേരമകനെ നീട്ടി വിളിച്ചു..അവന്‍ കണ്ണൊന്നുയര്‍ത്തി അവരെ നോക്കി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു..”കബീറെ, കബീറെ, “ അവര്‍ അരിശത്തോടെ അലറി..’എന്താ ഉമ്മാ, കബീര്‍ അമ്പരപ്പോടെ ചോദിച്ചു. “അന്‍റെ അണ്ണാക്കിലെന്താ, കൊഴുക്കട്ടേ? കൊറെ നേരായി ഞാന്‍ വിളിക്കണ്..ഇത്തോതില്‍ വെള്ളം കിട്ടാതെ ഞാന്‍ മവ്ത്താവല്ലോ പടച്ചോനെ..’’കബീര്‍ അടുത്തേക്ക് വന്നപ്പോള്‍ അവര്‍ പറഞ്ഞു..’’ദാ, ന്‍റെ വള, വിറ്റ് അന്‍റെ മായിരിക്കത്തെ ഒരു ഫോണ്‍ കൊണ്ടര്..ഇന്ക്കും മാണല്ലോ മുണ്ടീം പറഞ്ഞും ഇരിക്കാന്‍ ആരെങ്കിലും..’’

‘’വവ്, പേരമകന്‍ ചാടിയെഴുന്നേറ്റ് ആഹ്ലാദത്തോടെ തുള്ളിച്ചാടി..’’അങ്ങനെ ന്യൂ ജന്‍ ആക് വല്ലിമ്മാ..ഉപ്പാ നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുക്ക്, വാട്ട്സ് ആപ്പില്‍ ഓള്‍ഡ്‌ മെന്‍ ഗ്രൂപ്പുണ്ടാക്കും വല്ലിമ്മ..പിന്നെ നല്ല നല്ല കമ്പനികള്‍ ആയില്ലേ, ഒക്കെ ഞാന്‍ പഠിപ്പിച്ചു തരാം കേട്ടോ..’’
‘’ഉം, ഒന്നിരുത്തി മൂളി വല്ലിമ്മ കല്ലിച്ച മുഖത്തോടെ സോഫയില്‍ ചാരി ഇരുന്നു..മുപ്പത്തഞ്ചു വര്‍ഷം മുമ്പ് പഴയ ഓടുവീട്ടില്‍ താമസിച്ചിരുന്നതും അയല്‍വീട്ടുകാരുമായി വര്‍ത്താനം പറഞ്ഞിരുന്നതും എന്തുണ്ടാക്കിയാലും ഒരോരി എല്ലാര്‍ക്കും കൊടുത്തിരുന്നതും ഒക്കെയായ ഓര്‍മകള്‍ അവര്‍ക്ക് ചുറ്റും തുള്ളിക്കളിച്ചു..മങ്ങിയ കൃഷ്ണമണികള്‍ തുളുമ്പാന്‍ വെമ്പുന്ന കണ്ണീരാല്‍ തിളങ്ങി.................

2017, മാർച്ച് 4, ശനിയാഴ്‌ച

ചിലന്തിവലകള്‍ [കഥ]




സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ മിനിയുടെ കയ്യില്‍ ഒരെട്ടുകാലിയുടെ ചിത്രമുണ്ടായിരുന്നു. പണി പൂര്‍ത്തിയായ സ്നിഗ്ധമായ വലയ്ക്കു നടുവില്‍ അത് കണ്ണ്‍ പാതിയടച്ച് ഇരയെ കാത്തു  കിടന്നു. പശിമയുള്ള വലയില്‍ ഇര ഒട്ടിപ്പിടിക്കുമെന്നും എട്ടുകാലി അതിനെ വിഷം കുത്തി വച്ച് കൊല്ലുമെന്നും മുമ്പ് ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ മെല്ലെ മെല്ലെ വിഷലിപ്തമായ ഉമിനീരില്‍ ഇര അലിഞ്ഞു തീരുകയായി..തള്ളയെട്ടുകാലിയെ കുഞ്ഞുങ്ങള്‍ തിന്നു കളയുമത്രേ, അന്നൊരിക്കല്‍ മാറാല തട്ടുമ്പോള്‍ തൂവല്‍ പോലെ കനമില്ലാതെ ഒരു എട്ടുകാലിയുടെ ജഡം താഴേക്ക് വീണു. ചിത്രത്തില്‍ അതിന്‍റെ കാലുകള്‍ ഒന്നൂടെ കറുപ്പിക്കണം, കണ്ണുകള്‍ക്ക് നല്ല തിളക്കം വരുത്തണം, എന്നാലെ ഒരു സ്റ്റൈല്‍ ഉണ്ടാവൂ. മാഗസിനിലേക്ക് ഒരു കഥയും കവിതയും കൂടി ശരിപ്പെടുത്താനുണ്ട്. ഇന്നലെ വീട്ടിലുണ്ടായ ഭൂകമ്പത്തിന്‍റെ കാരണമെന്തായിരുന്നു ആവോ..എന്നും ആവര്‍ത്തിക്കുന്ന കൊടുങ്കാറ്റുകള്‍..വീശിയടിച്ച വമ്പന്‍തിരയില്‍ അമ്മയുടെ മുഖം നനഞ്ഞു കുതിര്‍ന്നു..ചരല്‍ പോലുള്ള വെള്ളത്തുള്ളികള്‍ മുഖം പൊള്ളിച്ചു, താന്‍ ദൈവമായിരുന്നെങ്കില്‍ ഒരു ജീവിയും ഇങ്ങനെ ദുഖിക്കുമായിരുന്നില്ല. എല്ലാവരും സന്തോഷത്തിന്‍റെ മഞ്ചാടിമണികള്‍ എപ്പോഴും പെറുക്കിക്കൊണ്ടിരുന്നേനെ...

ഇനിയൊരു കുറ്റിക്കാടാണ്, മുമ്പൊക്കെ കൂടെ വരാന്‍ ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു. പലരും സ്കൂള്‍ മാറി , ചിലരുടെ കല്യാണം കഴിഞ്ഞു, ഇന്നലെയും അമ്മയുടെ കണ്ണുകള്‍ തന്‍റെ ദേഹത്തെ വ്യാകുലതയോടെ അളന്നു, അമ്മയെന്തോക്കെയോ എപ്പോഴും പേടിക്കുന്നുണ്ട്..അപ്പുറത്തെ പാറുവമ്മ ഉണര്‍ത്തുന്നത് കേട്ടു, “പെണ്ണിനെ കെട്ടിച്ചു വിടാറായല്ലോ മാളൂ, മൂക്കില്‍ പല്ല് വരാനാണോ കാത്തിരിക്കുന്നത്? അരിശം കടിച്ചൊതുക്കി, അല്ലെങ്കിലേ തനിക്ക് നാക്കിനു നീളം കൂടുതലാണെന്നാണ് ആ തള്ള പറയുക. താന്‍ മാഗസിന്‍ എഡിറ്റര്‍ ആണെന്ന്, ക്ലാസ്സില്‍ ഒന്നാം റാങ്കുകാരിയാണെന്ന് വല്ലതും ആ തള്ളക്കറിയോ? ആകെ ഒന്നറിയാം, കല്യാണം- പിന്നെ എന്നും തന്‍റെ വീട്ടിലെപ്പോലെ യുദ്ധവും..

മാഗസിനെന്താണ് പേരിടുക? മുഖചിത്രമെന്താണ് വരക്കുക? വിശന്നു നാവ് നീട്ടുന്നൊരു ചെന്നായയുടെ ചിത്രം മുമ്പെന്നോ വെട്ടി പുസ്തകത്തില്‍ വച്ചിരുന്നു, അത് പോലെ വരയ്ക്കാനൊത്താല്‍ ഉഗ്രനായിരിക്കും..ഇന്നലെ സന്ധ്യക്കും മണിയേട്ടന്‍ വന്നിരുന്നു, അസ്തമയസൂര്യന്‍ മുഷിഞ്ഞ ചുമരില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ പണിയുന്നത് നോക്കിയിരിപ്പായിരുന്നു. അയാളുടെ നോട്ടം മേനിയെ കൊളുത്തി വലിക്കയാണെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു. അകത്തേക്ക് പോകാനാഞ്ഞ തന്നെ കടന്നു പിടിച്ചു, വായില്‍ നിന്ന് ചീത്ത മണം, അറവുകാരനായതോണ്ട് ഒരു മനസ്സുഖം കിട്ടാന്‍ ഇത്തിരി മോന്തണമെന്നാണ്‌ അയാള്‍ അമ്മയോട് പറയുക. “ടീ, നിന്‍റെ  തോട്ടത്തീന്ന് ഇന്നലെ ഒരാമയെ കിട്ടി, കുറെ മേടിയിട്ടാ മൂപ്പര് തല പുറത്തേക്കിട്ടത്..എന്‍റെ  കണ്ണൊന്നു തെറ്റിയപ്പോ രക്ഷപ്പെടാനും നോക്കി .പാവം .സ്പീഡുണ്ടായിട്ടു വേണ്ടേ? പണ്ട് ഈ കക്ഷി എങ്ങനെ മുയലിനെ തോല്പ്പിച്ചാവോ? ഒരു പാട് കാലായി ആമയിറച്ചി  തിന്നാന്‍ കൊതി..”കയ്യിലെ ഈ മുറുക്കിപ്പിടിത്തമാണ് തീരെ പിടിക്കാത്തത്. ഒരു പാവം ജീവിയെ കൊന്നു വീരസ്യം പറയുന്നു ദുഷ്ടന്‍..അറവുകാരെല്ലാം ക്രൂരന്മാര്‍ തന്നെ..വിയര്‍ത്തൊട്ടുന്ന കൈ ഊക്കോടെ വിടുവിച്ച് അടുക്കളയിലേക്ക് നടന്നു..തന്‍റെ ചിത്രങ്ങള്‍ കണ്ട് ഒരിക്കലയാള്‍ ചോദിച്ചു-“എന്താ പെണ്ണെ, എന്‍റെ അറവുശാല പോലെ എല്ലാറ്റിനും ഒരു ചോരമണം?”

“മണിയുള്ളതാ ആകെ ഒരാശ്വാസം..”അമ്മയുടെ ആ സംസാരം കൊണ്ടാണ് ഇത്ര ദുസ്വാതന്ത്ര്യം..ഇരകളുടെ വിളറിയ കണ്ണുകള്‍ മനസ്സില്‍ നിറയും ,കാലികളെ കുത്തി നിറച്ച ലോറികള്‍ ,കമ്പിക്കൂടുകളില്‍ അടുക്കിയ കോഴികള്‍..എല്ലാം ഒന്നു തന്നെ ചോദിക്കുന്നു –“എന്‍റെ അവസാനമായല്ലേ?”ഈയിടെയായി അയാളുടെ മുഖം ഒരു മുട്ടനാടിന്‍റെതു പോലെയാണ്..കണ്ണില്‍ കൊളുത്തി വലിക്കുന്നൊരു ചൂണ്ടയും..താനൊരു മത്സ്യമായിരുന്നേല്‍ അതില്‍ കുടുങ്ങി ശ്വാസം മുട്ടിയേനെ..പല ആണുങ്ങളും ഇങ്ങനെയാണ് നോക്കുക, മേലാകെ പഴുതാര അരിക്കയാനെന്നു തോന്നും..ലോകം ആണിനുള്ളതാണെന്നാണ് ശാരദേടത്തി പറയുക..”ചില പെണ്ണുങ്ങള്‍ ബലിക്കല്ലിലെക്കാ പിറന്നു വീഴുക, ഒരു വാളിന്‍റെ തിളക്കം എപ്പോഴും മുകളില്‍ , എന്നാലും മനോഹരസ്വപ്‌നങ്ങള്‍ അവളെ മാടി വിളിക്കും..”വെറുപ്പോടെ അവര്‍ ഒരു  പുല്‍നാമ്പ് ചവച്ചു തുപ്പി..

“അവളോടധികം കൂട്ടു വേണ്ടാ, തെറിച്ച പെണ്ണാ.” അമ്മ കണ്ണുരുട്ടും..കല്യാണം കഴിഞ്ഞ് അധികമാകും മുമ്പ് അവര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി..ആളുകള്‍ക്ക് ഇപ്പോഴും അത്  തന്നെ വര്‍ത്തമാനം..ഇത്തരം കാര്യങ്ങള്‍ ആരും മറക്കില്ല..ആ കണ്ണുകളില്‍ എപ്പഴും സങ്കടത്തിന്‍റെ ഒരു പാടയാ..ചിലപ്പോള്‍ ഒരു തോന്നലുണ്ട്‌, ബസില്‍ എങ്ങോട്ടോ പോകുന്നു. കയ്യില്‍ വെള്ളയും നീലയും ഇടകലര്‍ന്ന കുപ്പിവളകള്‍..ഇടയ്ക്ക് പൊട്ടു വീണ ഒരു ചുവന്നതും..യാത്ര തീരുന്നേയില്ല. ചുറ്റുമുള്ള കാഴ്ചകളൊക്കെ നോക്കി അന്തം വിട്ടാണ് ഇരുത്തം..പെട്ടെന്നാണ് ബസ് ഇരുട്ടിന്‍റെ ഒരു തുരങ്കത്തിലേക്ക് പാഞ്ഞു കയറുന്നത്..അത്യഗാധമായ ഒരു കയത്തിലേക്ക് മൂക്ക് കുത്തുന്നത്..
അവിടെയുമിവിടെയും പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ചാണ് അയല്‍ക്കാര്‍ കുശുകുശുക്കുന്നത്..കഴുത്ത് മുറുക്കിക്കൊന്ന് മാലയും വളയും ഒന്നും എടുക്കാതെ..അടക്കം പറച്ചിലുകളില്‍ നിന്ന് ഒന്നും വ്യക്തമാവില്ല..പത്രങ്ങള്‍ ആവര്‍ത്തിക്കുന്ന കുറെ വാക്കുകള്‍..അത് വല്ലതും ചോദിക്കാന്‍ ചെന്നാല്‍ മുതിര്‍ന്നവര്‍ കടിച്ചു കീറാന്‍ വരും..ഇന്നാളൊരിക്കല്‍ റബ്ബര്‍ കാട്ടില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു..കുട്ടിയുടെ അച്ഛന്‍ തന്നെ കൊലപാതകിയുടെ കഥ കഴിച്ചതായിരുന്നു അതിലും വലിയ വാര്‍ത്ത..ഇതെല്ലാം കേട്ട് ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വെക്കുകയും തന്‍റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുകയും ചെയ്തു..എന്താണാവോ ആളുകളെല്ലാം അങ്കക്കോഴികളെപ്പോലെ ..

കുറ്റിക്കാടിനു നടുവിലെത്തിയപ്പോഴാണ് അവള്‍ വലിയൊരു ചിലന്തിവലയിലേക്ക് മുഖം കുത്തി വീണത്..മുഖത്തും കണ്ണിലും വല ഒട്ടിപ്പിടിച്ചു..നാരുകള്‍ വലിഞ്ഞു മുറുകി..നടുവില്‍ പതിയിരിക്കുന്ന ക്രൂരതയുടെ വായിലേക്ക് ആകാശം കാണാതെ എടുത്തു വച്ചിരുന്ന മയില്‍പ്പീലികള്‍ ചിന്നിച്ചിതറി..ചെന്നായയുടെ നാവില്‍ ചോര കിനിഞ്ഞു..ആ ബലിഷ്ഠകരങ്ങള്‍ കടിച്ചു മുറിച്ചു രക്ഷപ്പെടാന്‍ അവള്‍ വെറുതെ ശ്രമിച്ചു..ശ്വാസം നേര്‍ത്തു തുടങ്ങിയപ്പോള്‍ , പെട്ടിയില്‍ അടുത്ത ഓണത്തിനു ഇടാനായി എടുത്തു വച്ചിരുന്ന നീല പുള്ളി ചുരിദാര്‍ ഒന്നൂടെ കാണാന്‍ അതിന്‍റെ പുതുമണം ഒന്നൂടെ ശ്വസിക്കാന്‍ അവള്‍ക്ക് വല്ലാത്തൊരു കൊതിയുണ്ടായി...ഇരുട്ട് കണ്ണിറുക്കിക്കൊണ്ട് എല്ലാ ക്രൂരതകളെയും പൊതിയുന്ന തന്‍റെ കട്ടിക്കരിമ്പടം എല്ലായിടത്തും വിരിക്കാന്‍ തുടങ്ങി....
ശരീഫ മണ്ണിശ്ശേരി
from  മണല്‍ പറയുന്നത് [കഥകള്‍] 2004 by shareefa mannisseri……………………………………..