Pages

2016, ഡിസംബർ 29, വ്യാഴാഴ്‌ച

രാജ്യസ്നേഹം [കഥ]




പട്ടാളം ഭരണം ഏറ്റതില്‍ പിന്നെ ഞങ്ങളുടെ നാട്ടില്‍ ചില ശീലങ്ങള്‍ നിര്‍ബന്ധമാക്കപ്പെട്ടു , രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ എല്ലാ പ്രാര്‍ഥനകള്‍ക്കും മുമ്പേ വീട്ടില്‍ എല്ലാവരും കിഴക്കോട്ടു തിരിഞ്ഞ് വലതു കൈ നീട്ടിപ്പിടിച്ച് രാജ്യസ്നേഹപ്രതിജ്ഞ കൂട്ടായി ചൊല്ലണം – “ഞാനെന്‍റെ നാടിനെ സ്നേഹിക്കുന്നു , എന്‍റെ നാടിനു വേണ്ടി ഞാന്‍ ജീവത്യാഗത്തിനും തയ്യാറാണ് എന്നു അവസാനവരിക്ക് ശേഷം ദേശീയഗാനം ഭക്തിപൂര്‍വ്വം ആലപിക്കണം..ആലാപനസമയത്ത് രോഗികള്‍ പോലും എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമാണ്‌..ഇതെല്ലാം കഴിഞ്ഞേ പല്ല് തേക്കാന്‍ പോലും എല്ലാവരും ഒരുമ്പെടുകയുള്ളൂ..കാരണം ഓരോ വീട്ടിലും ഇത് കൃത്യമായി ചെയ്യുന്നില്ലേയെന്നുറപ്പ് വരുത്താന്‍ സ്വീകരണമുറിയില്‍ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ കേടു വരുത്തിയേക്കാം എന്നു കരുതുന്നത് വിഡ്ഢിത്തമാണ്..അതിനു വരുന്ന ഏതു പരിക്കിനും ഉത്തരവാദി വീട്ടുകാരന്‍ ആയതിനാല്‍ പിഴ ഒടുക്കേണ്ടതും അവന്‍ തന്നെ..ഉച്ചക്കത്തെ പ്രതിജ്ഞയും ഗാനവും എല്ലാവരും ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വച്ചു അനുഷ്ഠിച്ചിരിക്കണം..രാത്രിയാവട്ടെ കൃത്യം ഒമ്പത് മുപ്പതിന് മുമ്പ് ഇതെല്ലാം നിര്‍വഹിച്ചിരിക്കണം..ഇതിനും പുറമെ അതിര്‍ത്തികളില്‍ സദാ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന പട്ടാളക്കാരെ ടി വി ഷോകള്‍ ഇടയ്ക്കിടെ പ്രദര്‍ശിപ്പിക്കുകയും അവര്‍ രാജ്യത്തിന്‌ വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് ഞങ്ങളെ ഉണര്‍ത്തുകയും ചെയ്തു..

പത്ത് വയസ്സായ ഞങ്ങളുടെ മകന്‍ ഇടയ്ക്കിടെ ചോദിക്കും –“എന്തിനാ അപ്പാ ആ പട്ടാളക്കാര്‍ക്ക് മറ്റേ പട്ടാളക്കാരോട് ഇത്ര ദേഷ്യം? എന്തിനാ അവര്‍ യുദ്ധം ചെയ്യുന്നത്?  ആളുകളെ ഇങ്ങനെ കൊല്ലുന്നത്?” പട്ടാളക്കാര്‍ക്ക് പരസ്പരം ദേഷ്യമില്ലെന്നും അവര്‍ സ്വന്തം രാജ്യത്തെ സേവിക്കയാണെന്നും ഞാന്‍ പറഞ്ഞു .”ആളുകളെ കൊല്ലലാണോ അപ്പാ സേവനം?” അവന്‍റെ മൂര്‍ച്ചയുള്ള ചോദ്യം ബെഡ്റൂമില്‍ വച്ചായതില്‍ ഞാന്‍ വല്ലാതെ ആശ്വസിച്ചു..സ്വീകരണ മുറിയില്‍ വച്ച് ഞങ്ങള്‍ ഒന്നും സംസാരിക്കാറില്ല..ഞങ്ങളുടെ ചെയ്തികളെ റെക്കോഡ് ചെയ്യുന്ന ഒരു രഹസ്യക്കാരന്‍ അവിടെ ഉണ്ടല്ലോ..ഒരാള്‍ക്കും പെട്ടെന്ന് അതിന്‍റെ സാന്നിധ്യം കണ്ടെത്താനാവില്ല..

പത്രങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം കര്‍ശനനിയന്ത്രണമാണ്..ഭരണത്തെ ഒരാളും വിമര്‍ശിച്ചുകൂടാ..തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കില്ല എന്നതിനാല്‍ റേഡിയോയിലൂടെയാണ് ക്യാപ്റ്റന്‍ ഞങ്ങളോട് സംസാരിക്കുക....എന്നിട്ടും ചില ആളുകള്‍ക്ക് ഭയങ്കര ധൈര്യമാണ്..അവര്‍ ആളെ കൂട്ടി ധര്‍ണ നടത്തുന്നു , നിങ്ങള്‍ക്ക് നാണമില്ലേ ഇങ്ങനെ സഹിക്കാന്‍ എന്നു മുഷ്ടി ചുരുട്ടി ഞങ്ങളോട് ആക്രോശിക്കുന്നു..പോലീസ് ഓടി വന്ന് അവരെയൊക്കെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നു..മധ്യവയസ്സ് കഴിഞ്ഞവരാണ് പ്രക്ഷോപകരില്‍ അധികവും..യുവാക്കളെല്ലാം ക്യാപ്റ്റനെ സ്നേഹിക്കുന്നു ,കാരണം വെറും രണ്ടായിരത്തിന് ഉഗ്രന്‍ സ്മാര്‍ട്ട്ഫോണും ആറു മാസം അണ്‍ലിമിറ്റഡ് നെറ്റുമാണ് അവരുടെ വായിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്..ലോ വേസ്റ്റ് പാന്‍റും നീളന്‍ മുടിയുമായി കാലുകള്‍ അകത്തി നടക്കുന്ന ചെറുക്കന്മാര്‍ ഒന്നു തല ഉയര്‍ത്തി നില്‍ക്കാറുണ്ടോ എന്നു നമ്മള്‍ അതിശയിക്കും..ഏതു സമയവും ഫോണിലേക്ക് നോക്കി കുടക്കാല്‍ ഷെയ്പിലാണ് അവരുടെ നില്‍പ്പ്..അവരുടെ തലപ്പൊക്കമോ നെഞ്ചിന്‍റെ വിരിവോ മുഷ്ടിയുടെ കരുത്തോ അവര്‍ അറിഞ്ഞിട്ടു തന്നെ ഉണ്ടാവില്ല..ദൂരെയിരിക്കുന്ന ഏതൊക്കെയോ ആളുകളുമായി അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു..ജയില്‍ ഓരോ വീടിനെയും തിരഞ്ഞു വരുന്നത് അവരെ ഒട്ടും അലട്ടുന്നുമില്ല ..

ഞങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലാണ് അധികാരി ആദ്യം പൂട്ടിട്ടത്..ഇപ്പോള്‍ ആഴ്ചയില്‍ നാലായിരം എന്ന തോതില്‍ എടുക്കാം..ഞങ്ങള്‍ അധ്വാനിച്ച പണത്തിനു വേണ്ടി പിച്ചക്കാരെ പോലെ ഞങ്ങള്‍ ക്യൂ നില്‍ക്കുന്നു..ഈ റേഷന്‍ സംഖ്യ തന്നെ ഇനിയും വെട്ടിച്ചുരുക്കുമെന്നു കേള്‍ക്കുന്നു..ജനങ്ങള്‍ മിതവ്യയം ശീലിക്കണമത്രെ..പക്ഷെ അധികാരിയുടെ ഓരോ പട്ടുപുടവയും ഇരുപത്തഞ്ചു ലക്ഷത്തിലേറെ വിലയുള്ളതാണ്.. എത്രയോ ധനം ചിലവഴിച്ചു അദ്ദേഹം ലോകമാകെ ചുറ്റിക്കൊണ്ടിരിക്കയാണ്..അതൊന്നും ഞങ്ങള്‍ സാരമാക്കുന്നില്ല..രാജാവിന്‍റെ ചെലവുകളെക്കുറിച്ച് പ്രജകള്‍ നീരസപ്പെട്ടിട്ടു കാര്യമില്ലല്ലോ..

ഈ നാട്ടിലെ പൌരനാണെന്ന് തെളിയിക്കാന്‍ അഞ്ചു കാര്‍ഡുകള്‍ ആണ് ഞങ്ങള്‍ സൂക്ഷിക്കേണ്ടത്..എവിടെ പോവുമ്പോഴും അവ കൂടെ വേണം..പോലീസ് ചെക്കിംഗ് ഏതു സമയവും ഉണ്ടാകാം..അല്ലെങ്കിലേ പുറത്തിറങ്ങുമ്പോള്‍ ഉറപ്പില്ല തിരിച്ചെത്തുക വീട്ടിലെക്കാണോ ജയിലിലേക്കാണോ എന്ന്..
പണം കിട്ടാനുള്ള ക്യൂവിലാണ് ഞങ്ങള്‍..വരി റോഡും കടന്ന് പോസ്റ്റ്‌ ഓഫീസിനെ തൊടുന്നു..വരിയില്‍ ആണെങ്കിലും ഞങ്ങള്‍ മുറപോലെ പ്രതിജ്ഞയും ഗാനവും ചോല്ലുന്നുണ്ട് , എവിടെയൊക്കെ ക്യാമറ എന്നു ആര്‍ക്ക് പറയാനാവും?

ഇപ്പോള്‍ കിട്ടിയ വാര്‍ത്തയാണ് സങ്കടകരം .ദേശഭക്തി തെളിയിക്കാന്‍ ഞങ്ങള്‍ ചില ടെസ്റ്റുകള്‍ പാസാകണമത്രെ..ആ അഗ്നിപരീക്ഷകള്‍ ജയിച്ചാലേ ഞങ്ങള്‍ക്ക് ദേശഭക്തികാര്‍ഡ് കിട്ടുകയുള്ളൂ. ഒരു മാസത്തിനുള്ളില്‍ അത് കരസ്ഥമാക്കാത്തവര്‍ എല്ലാം ഈ നാട്ടില്‍ വെറും അഭയാര്‍ഥികള്‍ ആയിരിക്കുമത്രെ..ഇനി അത് കിട്ടാനും വരി നില്‍ക്കേണ്ടി വരും.എട്ടു ലീവുകളാണ് ക്യൂ കൊണ്ടുപോയത്..
ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങളുടെ ക്യാപ്റ്റനാണ് ഇപ്രാവശ്യത്തെ നീതിമാന്‍ ജനസേവക് പട്ടം..ഇത്ര നല്ല ഭരണാധികാരിയെ ഇത് വരെ രാജ്യത്തിന് ലഭിച്ചിട്ടില്ല എന്നാണു പത്രങ്ങളിലെ വെണ്ടക്കകള്‍..പക്ഷെ പോലീസ് ഇടയ്ക്കിടെ പിടിച്ചു കൊണ്ടു പോകുന്നവരെല്ലാം ഏത് അണ്ടര്‍ഗ്രൌണ്ടിലാണ് ഇല്ലാതാവുന്നതെന്ന് ആര്‍ക്കും വലിയ തിട്ടമില്ല..ആരും ഏതു നിമിഷവും കാണാതായവരുടെ ലിസ്റ്റില്‍ കയറിയിരിക്കാം..അതിലും വലിയ തമാശ മറ്റൊന്നാണ് , ലക്ഷത്തിലേറെ പേരെ ബോംബിട്ടു കൊല്ലാന്‍ കല്‍പ്പിച്ച ഞങ്ങളുടെ അയല്‍രാജാവിനാണ് ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം..
വൃദ്ധസദനത്തിലുള്ള എന്‍റെ അമ്മ പറയുന്നത് നുണകളാണ് നാടെങ്ങും ഓടിച്ചാടി നടക്കുന്നതെന്നാണ്..ഏതായാലും ആജ്ഞകള്‍ അനുസരിക്കാന്‍ ഞങ്ങള്‍ നന്നായി ശീലിച്ചിരിക്കുന്നു..

ഈയിടെയായി സ്വപ്നങ്ങളിലും വരികളാണ് , യുദ്ധം നടന്നുകൊണ്ടിരിക്കുന്നു , ഭക്ഷണത്തിനും വസ്ത്രത്തിനും ഞങ്ങള്‍ വരിയില്‍ ഉന്തും തള്ളും ഉണ്ടാക്കുന്നു ,പരസ്പരം ആക്രമിക്കുന്നു , കടിച്ചു കീറുന്നു..ഞങ്ങളുടെ രാഷ്ട്രപിതാവ് രാജ്യസ്നേഹകാര്‍ഡിനായി വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതായിരുന്നു ഇന്നലത്തെ സ്വപ്നം. കണ്ണുകളില്‍ മടുപ്പാണ് ഭാവം .ചുണ്ടുകളില്‍ നിസ്സംഗത ഒട്ടിപ്പിടിച്ചിരിക്കുന്നു..ഒരാളും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല , മുന്നിലേക്ക് നിന്നോളൂ എന്ന് ഔദാര്യപ്പെടുന്നില്ല , അപ്പോഴാണ്‌ അദ്ദേഹത്തിന്‍റെ വരണ്ട ചുണ്ടില്‍ നിന്ന് ആ ചോദ്യം ഒരു ബോംബായി എന്‍റെ ചെവിയില്‍ പൊട്ടിച്ചിതറിയത് –“ഇതിനാണോ നീചരെ ഞാനെന്‍റെ യൌവനം കരിച്ചു കളഞ്ഞത്? സ്വാതന്ത്ര്യം അര്‍ഹിക്കാത്ത , നാണം കെട്ട, ആത്മധൈര്യമില്ലാത്ത ഈ മനുഷ്യക്കൂട്ടങ്ങള്‍ക്ക് വേണ്ടി?കഷ്ടം!!!

2016, ഡിസംബർ 3, ശനിയാഴ്‌ച

പുനര്‍ജന്മം[കഥ]





 അവള്‍ ഗര്‍ഭിണിയായിരിക്കെയാണ് വിചിത്രമായ ആ കിനാവ്  കണ്ടത്, പിറക്കാന്‍ പോകുന്ന മകന്‍ ഹിറ്റ്ലറുടെ പുനര്‍ജന്മമാണെന്നായിരുന്നു അത് ..ഉണര്‍ന്നിട്ടും സ്വപ്നം അവളെ വേട്ടയാടി, മനസ്സില്‍ നിന്ന് തീയും പുകയും കുടഞ്ഞു കളയാന്‍ അവള്‍ ആവതും ശ്രമിച്ചു..ഉമിത്തീ പോലെ അത് പതുക്കെ നീറിപ്പിടിക്കുകയാണ് ചെയ്തത്..
ശ്ശെ , എന്തൊരു വിഡ്ഢിത്തം, ഇതെല്ലാം പുരാണസീരിയല്‍ കാണുന്നത് കൊണ്ടുള്ള കുഴപ്പമാ ..അവള്‍ മനസ്സിനെ ശാസിച്ചു..ടോം അത് കേട്ട് പൊട്ടിച്ചിരിക്കയാണ് ചെയ്തത്..”എന്‍റെ ആര്‍ക്കിടെക്റ്റെ, ആരും കേള്‍ക്കേണ്ട ഈ അന്ധവിശ്വാസം,”-അവന്‍ അവളെ നോക്കി വീണ്ടും ചിരിച്ചു .

“ഇനീപ്പോ ആണെങ്കില്‍ തന്നെ നമുക്കവനെ സ്നേഹിച്ചു ശരിയാക്കാം, ടോം കേട്ടിട്ടില്ലേ, പിതാവ് ക്രൂരനായത് കൊണ്ടാണ് ഹിറ്റ്ലര്‍ അങ്ങനെ ആയതെന്ന്, ഒരു ബ്രോക്കന്‍ ഫാമിലിയുടെ സ്നേഹരാഹിത്യം കൊണ്ടാണ് അയാളങ്ങനെ ആയതെന്ന്..”

“എന്തോ-“ ടോം കൈ മലര്‍ത്തി, മനുഷ്യനിവിടെ കണക്കുകള്‍ തീര്‍ക്കാന്‍ തന്നെ സമയമില്ല, അപ്പഴാ നിന്‍റെ ഹിറ്റ്ലര്‍ കഥ ..അവന്‍ പറഞ്ഞത് ശരിയായിരുന്നു , സ്വപ്നജീവിയായിരുന്നു അവള്‍ , എന്ജിനീയറിംഗിന് തീരെ യോജിക്കാത്തവള്‍..

കുട്ടിയെക്കുറിച്ചുള്ള ആധി അവള്‍ ഗൈനക്കോളജിസ്റ്റിനോടും പങ്കിടാന്‍ മറന്നില്ല..ഡോക്ടറും ചിരിച്ചു, “നിങ്ങള്‍ എജുക്കേറ്റഡ്‌ അല്ലേ, ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടുണ്ടോ, ഓരോ ജന്മവും പുതുതാണ്, പരമ്പരയായി ചില സ്വഭാവസവിശേഷതകള്‍ രോഗങ്ങള്‍ എന്നിവയൊക്കെ കിട്ടുമെങ്കിലും ഒരാള്‍ മുമ്പെന്നോ ജീവിച്ച ഒരാളുടെ പകര്‍പ്പായി ജനിക്കുക..ഇമ്പോസ്സിബിള്‍ , ക്ളോണിംഗ് അത്രയും വികസിക്കുന്ന കാലം അതൊരു പക്ഷെ സാധ്യമായേക്കാം..”
ഡോക്ടറുടെ വാക്കുകളാണ് അവളുടെ മനസ്സിനെ തണുപ്പിച്ചത്..എന്നിട്ടും അവന്‍ ജനിച്ചപ്പോള്‍ അവന്‍റെ ഇറുകിയ കണ്ണുകള്‍ അവളുടെ ഉള്ളില്‍ കൊളുത്തായി കിടന്നു..വളരും തോറും അവന്‍റെ ഓരോ വികൃതിയും അവള്‍ ആധിയോടെയാണ് വീക്ഷിച്ചത്..വരക്കാനുള്ള അവന്‍റെ കഴിവ് പോഷിപ്പിക്കാനാണ്‌ അവള്‍ പരിശ്രമിച്ചത്..

എല്ലാം തകിടം മറിഞ്ഞത് ഒരു ബുധനാഴ്ചയാണ്, ടോമിന്‍റെ ഫോണ്‍ വിദൂരത്ത് നിന്നെങ്ങോ അവളോട്‌ മന്ത്രിച്ചു –“ഹെന്നാ, ഐ വില്‍ നോട്ട് ബി ബാക്ക് ടു ഹോം, ഐ കാണ്ട് ലീവ് കരോലിന്‍ എലോണ്‍, ഫോര്‍ഗിവ് മി പ്ലീസ്, വി ഷാള്‍ ബി ഓള്‍വേസ് ഗുഡ് ഫ്രണ്ട്സ് ഡിയര്‍..”

ഫോണ്‍ തന്‍റെ ചെവിയില്‍ പൊട്ടിത്തെറിച്ചുവെന്ന് തോന്നി അവള്‍ക്ക്..മുഖം പൊള്ളി വികൃതമായോ? ഒരു ദിവസം പോലും വഴക്കിട്ടിട്ടില്ല..സ്നേഹിക്കാതിരുന്നിട്ടില്ല, അവന്‍റെ ഒരു പേഴ്സണല്‍ കാര്യത്തിലും ഇടപെട്ടിട്ടില്ല..എന്നിട്ടും..സ്വപ്നം പുലരുകയാണ്‌..അവളുടെ ഉള്ളം വെന്തു കൊണ്ട് അവളോട്‌ മന്ത്രിച്ചു, ഇറുകിയ കണ്ണുകള്‍ തന്നെ വീക്ഷിക്കുന്നത് അവള്‍ അറിഞ്ഞു..വിതുമ്പിക്കൊണ്ട് മകനെ മാറോടണച്ചെങ്കിലും അവന്‍ ഒരു വന്യജീവിയെപ്പോലെ ഇണങ്ങാതെ കുതറി മാറി..പിന്നെ തന്‍റെ ചിത്രബുക്കില്‍ ആളുകളെ വരി നിര്‍ത്തി ഷൂട്ട്‌ ചെയ്തു കൊല്ലുന്ന ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി ..
അതവളെ നടുക്കിക്കളഞ്ഞു, തന്‍റെ കടയുന്ന നെഞ്ചില്‍ നിന്ന് അവന്‍ തിരിഞ്ഞുനിന്നത്, ആയുധങ്ങളുടെ ചിത്രം വരക്കുന്നത്.. വേദപഠനക്ലാസ്സില്‍ അച്ചനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു –“ക്രിസ്തുവിന്‍റെ കഥകള്‍ ഒരു പാട് പറഞ്ഞു കൊടുക്കണം അച്ചോ,” അവള്‍ കണ്ണീരോടെ സ്വപ്നത്തിന്‍റെ മുഷിഞ്ഞ പൊതി ഒന്നൂടെ കെട്ടഴിച്ചു..

“ദൈവവിധി ആര്‍ക്കും മറികടക്കാനാവില്ല മകളെ, പ്രാര്‍ഥിക്കാം നമുക്ക്”-അച്ചന്‍ അവളുടെ നെറുകില്‍ കൈ വച്ചു, നിറകണ്ണുകളോടെ അവള്‍ ക്രൂശിതരൂപത്തെ നോക്കി കൈ കൂപ്പി..

ഏകയായി പഴയ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് അവള്‍ ഓര്‍ത്തതും അത് തന്നെയാണ്, അവന്‍ വളരുക തന്നെയാണ്, രാഷ്ട്രീയത്തിന്‍റെ, ഭരണത്തിന്‍റെ കൂറ്റന്‍ ചിറകുകളാല്‍ അവന്‍ പറന്നു രസിക്കുന്നു, ഹൃദയം നിറയെ സ്നേഹം ചൊരിഞ്ഞിട്ടും ഒരു വന്യജീവിയായി അവന്‍ അകന്നു പോയി..ഉപേക്ഷിച്ചു കടന്നു കളഞ്ഞ പപ്പയെ അവന്‍ പകയോടെ ഡയറിയില്‍ കുത്തി മുറിച്ചു..എപ്പോഴും കരയുന്ന അമ്മയോട് പരിഹാസം നിറഞ്ഞ നിസ്സംഗത പുലര്‍ത്തി..പതിനേഴു വയസ്സായപ്പോഴേക്കും അവന്‍ ചായപ്പെന്സിലുകളെ വെറുക്കുകയും തീവ്രരാഷ്ട്രീയ ഗ്രൂപ്പിലേക്ക് മാറിപ്പാര്‍ക്കുകയും ചെയ്തു..ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്, അത് മാറ്റാന്‍ ആര്‍ക്ക് സാധിക്കും? അവള്‍ അവന്‍റെ ചെറുപ്പത്തിലെ ഫോട്ടോകള്‍ നോക്കി, ഉണ്ടോ ആ കണ്ണുകളില്‍ ക്രൂരത? ആ ചുണ്ടുകള്‍ മറ്റുള്ളവരുടെ രക്തം ദാഹിക്കുന്നുണ്ടോ? അവള്‍ക്ക് നെഞ്ചും അടിവയറും കടഞ്ഞു..കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍ ഇവനും പണി കഴിപ്പിച്ചേക്കാം, ഇപ്പോള്‍ തന്നെ അവന്‍റെ ഭരണത്തില്‍ ആളുകള്‍ അഭയാര്‍ഥികള്‍ ആയിക്കഴിഞ്ഞു..ഭക്ഷണത്തിന് പോലും വരി നില്‍ക്കേണ്ട അവസ്ഥ, എന്നിട്ടും അവന്‍റെ സിംഹാസനത്തിന് ഒരു ഇളക്കവുമില്ല, സ്തുതിപാടകര്‍ക്ക് ഒരു കുറവുമില്ല ..അവള്‍ ലൈറ്റണച്ചു..ഒന്നു മയങ്ങിയപ്പോഴേക്ക് ഏകാന്തതയുടെ ഗുഹകളില്‍ നിന്ന് ചില രൂപങ്ങള്‍ പുറത്തു ചാടി അസുരനൃത്തം തുടങ്ങി..അവര്‍ അവളെ ഒരു ഇടുങ്ങിയ മുറിയിലേക്ക് ഉന്തിക്കയറ്റി..അവിടെ മെലിഞ്ഞവശരായ അനേകം ആളുകള്‍ നിരന്നു നില്‍ക്കുന്നതിനിടയിലേക്ക് അവളും ചേര്‍ക്കപ്പെട്ടു..പുറത്തു നിന്ന് അവന്‍റെ രൌദ്രമുഖം ആജ്ഞാപിച്ചു- “സ്വിച്ച് ഓണ്‍”..ഒരു നിമിഷം..ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് അവള്‍ കണ്ണ്‍ തുറന്നു..വിഷവാതകം ശരിക്കും ശ്വസിച്ച പോലെ അവളുടെ മൂക്കിനുള്ളില്‍ വല്ലാത്ത പുകച്ചില്‍ അനുഭവപ്പെട്ടു ..

സമാധാനം തരൂ ദൈവമേ . ആ വിത്തിന്‍റെ പേരില്‍ ഈ മരത്തെ നീ കത്തിച്ചു കളയരുതേ..ഇലകള്‍ കൊഴിഞ്ഞ് ശിഖരം മാത്രമായ ആ തരു വേവലാതിയുടെ കൊടുംകാറ്റില്‍ ആടിയുലഞ്ഞു..ഭീകരമായ നിശ്ശബ്ദതയിലേക്ക് ചില്ലകളെ ചേര്‍ത്തു വച്ച്  തണല്‍ മാത്രമേകുന്ന വിത്തുകള്‍ക്ക് ജന്മം നല്‍കുന്ന ഒരു സുന്ദരസ്വപ്നത്തിന്‍റെ  വിശ്രാന്തിയിലേക്ക് അവള്‍ കണ്ണടച്ചു..രാത്രി നിലാവ് പൊഴിച്ചു കൊണ്ട് പുഞ്ചിരിച്ചു .............