Pages

2016, മേയ് 29, ഞായറാഴ്‌ച

ചിറകൊടിഞ്ഞവര്‍...[കഥ] _ശരീഫ മണ്ണിശ്ശേരി





 .
സ്റ്റാഫ് മീറ്റിംഗാണ്, അനുശ്രീ തന്നെ വിഷയം. ഇതിപ്പോ മൂന്നാം തവണയാണ് അവള്‍ ആണ്‍കുട്ടികളെ കടിച്ചും മാന്തിയും ഉപദ്രവിക്കുന്നത്. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒന്നും മറന്നിട്ടില്ല അവള്‍. 
“കുട്ടീടെ പാരന്റിനെ നമ്മളിപ്പോ പലതവണ വിളിപ്പിച്ചു.” _ഹെഡ് മിസ്ട്രെസ് പറയാന്‍ തുടങ്ങി. നമ്മളവരുടെ കാര്യം എപ്പോഴും അനുഭാവത്തോടെ തന്നെയാണ് കാണുന്നത്. പക്ഷെ കണ്ണിനു താഴെ പരിക്കേറ്റ കുട്ടിയുടെ പാരന്റ്സ് നമുക്കെതിരാന്. നമ്മള്‍ അനുശ്രീയെ ടി സി കൊടുത്തു വിടേണ്ടി വരും..”

ഞെട്ടിപ്പോയി, ടി സി കൊടുത്തു വിടുകയോ? നന്നായി പഠിച്ചിരുന്ന നിലാക്കഷ്ണമായിരുന്ന ഒരു പെണ്‍കുട്ടി..ഇതെല്ലാം  സംഭവിച്ചത് ഞങ്ങളുടെ കൂടി കുറ്റം കൊണ്ടാണെന്ന് കുറെയായി മനസ്സ് ശകാരിക്കുന്നു. വെറുതെയെങ്കിലും കുട്ടികളെ ഓര്‍മിപ്പിക്കാമായിരുന്നു _കെട്ട കാലത്തെക്കുറിച്ച്..ഒന്നും തിരിയുന്ന പ്രായമല്ല ,എന്നാലും ..എപ്പോഴും സൂക്ഷിക്കണമെന്ന് പറയാമായിരുന്നു ..

“പക്ഷെ ടീച്ചര്‍”_ ഞാനിടയ്ക്കു കയറി_ “എനിക്കറിയാം സൌമ്യ എന്താ പറയാന്‍ പോണതെന്ന്, ഈ വന്നതൊന്നും നമ്മുടെ കുറ്റല്ലല്ലോ, ഈ ലോകം മുഴുവന്‍ നന്നാക്കാന്‍ നമ്മള്‍ കുറച്ചു അധ്യാപകരെക്കൊണ്ട് കഴിയുമോ? അത് കൊണ്ട് നാളെ പി ടി എ എക്സിക്യൂട്ടീവ് കൂടും..”ടീച്ചര്‍ വളരെ വേഗം വാക്കുകളെ ഉപസംഹരിച്ചു..പ്രതിമകളായി ഇരിക്കുന്ന സഹാധ്യാപകരെ ഞാനൊട്ടത്ഭുതത്തോടെ നോക്കി..ഇവരാരും ഒന്നും മിണ്ടാത്തതെന്ത്? എല്ലാ സങ്കടത്തിരകളും എന്തിനാണ് എന്‍റെ ഹൃദയത്തിലേക്ക് അടിച്ചു കയറുന്നത്?

ക്ലാസില്‍ കയറിയപ്പോഴേ അനുവിനെ ശ്രദ്ധിച്ചു, ഡെസ്കില്‍ തല താഴ്ത്തി കിടയ്ക്കുന്നു..കുട്ടികള്‍ കലപില തുടങ്ങി _”ടീച്ചര്‍, ഇന്ന് അനു ആരോടും മിണ്ടുന്നില്ല..” അവര്‍ക്കൊക്കെ അനു ഒരു വിഷയമായി. “നിങ്ങളെന്തിനാ എപ്പോഴും അവളെ നോക്കിയിരിക്കണത്? നല്ലത് പറഞ്ഞ് അവളെ കളിക്കാനൊക്കെ കൊണ്ടു പൊയ്ക്കൂടെ?”_ ഞാനറിയാതെ ഒച്ച പൊങ്ങി. നിദ എഴുന്നേറ്റു – “ ഞങ്ങള്‍ കുറെ വിളിച്ചതാ ടീച്ചര്‍, അവള്‍ വന്നില്ല..ദേഷ്യം പിടിച്ച് ഒരു നോട്ടം. ഞങ്ങള്‍ പേടിച്ചു..മിനിഞ്ഞാന്നത്തെപ്പോലെ അടിയും കുത്തും കിട്ടിയാലോ..” എന്‍റെ ദൈവമേ! വേദന ഉരുളന്‍ കല്ലുകളായി നെഞ്ചിനെ ഇടിച്ചു..നീ തന്നെ ഇതൊക്കെ ഒന്നു നേരാക്കിത്താ..

“അനൂ, അനൂ” –ഞാനവളെ പതുക്കെ തട്ടി വിളിച്ചു. കണ്ണില്‍ അഗ്നിയുമായി അവള്‍ പതുക്കെ തലയുയര്‍ത്തി..ഭയം എന്നെയും ഉലച്ചു. എത്ര സൈലന്റായ ഒരു കുട്ടിയായിരുന്നു..സര്‍വംസഹയായവള്‍ ഗതി കെട്ടാല്‍ ഇങ്ങനെയാവണം – എപ്പോഴും തീ തുപ്പി ..”എന്താ നീ മിണ്ടാതെ ഇരിക്കണത്?കുട്ടികളോടൊപ്പം കളിച്ചാലെന്താ?” ഏറ്റവും സൌമ്യമായ് എന്‍റെ വാക്കുകള്‍ അവളെ തൊട്ടു.. അവളെന്നെ തുറിച്ചു നോക്കി.. “എല്ലാടത്തുണ്ട് അവര്, ന്‍റെ പാവാട പൊക്കാന്‍ നോക്കി..അയാളുടെ വിരലുകള്‍ കടിച്ചു മുറിച്ചതോണ്ടാ നിക്ക് ഓട്ടോന്ന്‍ ചാടാന്‍ പറ്റീത്..അല്ലെങ്കില്‍ അവരെന്നെ കൊന്നേനെ..” അവള്‍ വെറുപ്പോടെ ചീറിക്കൊണ്ടിരുന്നു..മൂന്നാലു കൌണ്‍സി ലിംഗ് കഴിഞ്ഞിട്ടും ഈ കുട്ടിയെ പേടി വരിഞ്ഞു കെട്ടിയിരിക്കാണ്..മുഖമാകെ കരുവാളിച്ചു..ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടിയാണവള്‍. പളപളാന്നുള്ള ചെടിയുടെ വളര്‍ച്ച..ഒരൂസം എല്‍സിട്ടീച്ചര്‍ കുശുകുശുത്തു –“ഇത്രേം വല്യ കുട്ടിയെ എന്തിനാ അതിന്റമ്മ ഹാഫ്സ്കര്‍ട്ട് ഇടീക്കണേ?” അരിശത്തോടെ ഓര്‍ത്തു – ശരിയാണ് ,സ്ത്രീ മുട്ടയില്‍ നിന്ന് വിരിയുമ്പോഴേ ചുറ്റുമുള്ള പരുന്തുകളെയും കാക്കകളെയും തിരിച്ചറിയണം..

അന്ന് –ഹോസ്പിറ്റലീന്ന് കൊണ്ടു വന്നെന്നറിഞ്ഞു ചെന്നതായിരുന്നു. കയറു കൊണ്ട് കട്ടിലില്‍ ചേര്‍ത്തു കെട്ടിയിരിക്കുന്നു അവളെ, -“ഇനിയും മാറിയില്ലേ?”-ഉത്‌ക്കണ്ഠയോടെ അവളുടെ അമ്മയോട് ചോദിച്ചു..”നല്ല സമാധാനാര്‍ന്നു ടീച്ചറേ, വീടിന്‍റെ മുന്നിലെ ഈ റോഡ്‌ കണ്ടപ്പം തൊടങ്ങി ഓക്ക് പിന്നേം എളക്കം..ഏട്ടന്‍ വണ്ടി വിളിക്കാന്‍ പോയതാ..ഞ്ഞൂം കൊണ്ടോവന്നെ.ഒരു സൂക്കേടും ണ്ടാര്‍ന്നില്ലല്ലോ ന്‍റെ കുട്ടിക്ക് ..” ചോരയിറ്റുന്ന വാക്കുകളാല്‍ അവരുടെ മുഖം നനഞ്ഞു..ശരി തന്നെ, ഒരു കേടും ഉണ്ടായിരുന്നില്ല..നിലാവിനെ ഇരുള്‍ വിഴുങ്ങുന്നത് മുന്നറിയിപ്പ് കൊടുത്തിട്ടാണോ?
..........................   ....................................  ...........................................
അവളുടെ അച്ഛന്‍ വല്ലാതെ വൃദ്ധനായിക്കഴിഞ്ഞെന്നു തോന്നി..ഒരൊറ്റക്കൊല്ലം കൊണ്ട് അയാളിലേക്ക് അനവധി വര്‍ഷങ്ങള്‍ ഇരച്ചു കയറിയതുപോലെ..കാര്യം അവതരിപ്പിച്ചപ്പോഴേക്കും അയാളിലേക്ക് മ്ലാനത ഉരുണ്ടിറങ്ങി.- “ടീച്ചര്‍, സ്കൂളില്‍ ശല്യാന്നറിയാഞ്ഞല്ല, ഞാനൊരു കൂലിപ്പണിക്കാരനല്ലേ, ഇവളെ ചികിത്സിച്ചു മുടിഞ്ഞു. ഇതിനൊക്കെ കാരണക്കാരായ ചെകുത്താന്മാരെയൊക്കെ വെറുതെ വിടേം ചെയ്തു, പീഡനമൊന്നും നടന്നിട്ടില്ലത്രെ..ഇതിലും വലുതായി ഇനിയെന്താ വേണ്ടത്? വാക്കുകളുടെ അപാരമായ നോവിനാല്‍ അയാള്‍ അടിമുടി വിറച്ചു..
സിബ്ബ് വിട്ടു തുടങ്ങിയ ബേഗ് അലക്ഷ്യമായി തോളിലേക്കേറിഞ്ഞു അവള്‍ പിതാവിനെ അനുഗമിച്ചു. അവളൊന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല. ദൂരേന്ന് ഒരു ഓട്ടോ വാലില്‍ പുകയുമായി കിതച്ചെത്തി..ഭയത്തോടെ അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചു. ഭീതി നിറഞ്ഞ കണ്ണുകള്‍ റോഡിലേക്ക് പേര്‍ത്തും പേര്‍ത്തും പാറി വീണു..”അനൂ “- ഉറക്കെ വിളിച്ചുകൊണ്ട് ഞാന്‍ പിറകെ ഓടിയെത്തി..വായില്‍ നിന്നൊലിക്കുന്ന നുരയും പതയുമായി ഉറയ്ക്കാത്ത ദൃഷ്ടികളോടെ അവളെന്നെ അളന്നു..കയ്ക്കുന്ന ചിരി മുഖത്തണിഞ്ഞ് ഞാനവളെ ചേര്‍ത്തു പിടിച്ചു, -“പേടിക്കേണ്ട ,ഇനിയാരും നിന്നെ കട്ടോണ്ട് പോവില്ല..ഞങ്ങളൊക്കെ ഇല്ലേ ഇവിടെ?” അവിശ്വാസത്തോടെ അവള്‍ എന്നെ നോക്കി- “കൊല്ലും നമ്മളെ അവര് കൊല്ലും..” അവളുടെ പിടുത്തം മുറുകി..”ഇല്ല മോളേ”, എന്നെത്തന്നെ വിശ്വാസമില്ലാതെ ഞാന്‍ വെറുതെ വാക്കുകളെ ചവച്ചു തുപ്പി..”ഇനിയാരും മോളെ കട്ടോണ്ട് പോവില്ല, മോള്‍ ഒറ്റയ്ക്ക് വരേം വേണ്ട..ഡോക്ടറെ കണ്ട് മരുന്നൊക്കെ കുടിച്ച് കുറച്ചൂസം കഴിഞ്ഞ് ക്ലാസില്‍ വരാട്ടോ..”

അവള്‍ പതിയെ അടര്‍ന്നു മാറി നിസ്സഹായതയുടെ പരുപരുത്ത വിരലുകളെ തൊട്ടു –“പോവാം അച്ഛാ..”അവര്‍ നടന്നകന്നു. ഒരു വര്‍ഷം മുമ്പ് ക്ലാസിലവള്‍ ഏറെ വൈകിയെത്തിയതും എവിടാരുന്നൂന്ന്‍ ചോദിച്ചതിന് വിതുമ്പിക്കൊണ്ട് ഓടി സീറ്റില്‍ ഇരുന്നതും ഒരു പാട് നേരം ആരെന്തു ചോദിച്ചിട്ടും മിണ്ടാതിരുന്നതും പിന്നെ ഫിറ്റ്സ് വന്നതുമായ ദൃശ്യങ്ങള്‍ ഒരു ചലച്ചിത്രമായി മനസ്സിലൂടെ ഒഴുകി.വിണ്ടുപൊളിഞ്ഞ മുറിവുകള്‍ അവളുടെ കൈകാലുകളില്‍ നീണ്ടു കിടന്നിരുന്നു..വിജനമായ റോഡില്‍ ആരും ഒന്നും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിലും എല്ലാം ഒരു പേടിസ്വപ്നമായിരുന്നോ എന്നാ വിവശതയിലുമാണ് അവള്‍ ക്ലാസില്‍ ഓടിത്തളര്‍ന്നെത്തിയത്..
.......................................  ......................................  .......................................
ഇരുട്ട് പെയ്യുന്നു, നാട്ടില്‍ പോയതായിരുന്നു. അനുവിന്‍റെ അവസ്ഥ എന്താവോ? ഹോസ്റ്റലിലേക്ക് നടന്നെത്തുമ്പോഴേക്കും ഇരുളാകെ മൂടിപ്പൊതിയും.. കുലുങ്ങിപ്പായുന്ന ഓട്ടോകളെ ഞാനൊട്ടു ഭയത്തോടെ നോക്കി..പരുന്തുകള്‍ പൊട്ടുകളായി ആകാശത്ത് വട്ടമിടുന്നുണ്ടോ? ഒറ്റയ്ക്ക് ചിക്കിച്ചിനയ്ക്കുന്ന തള്ളക്കോഴിയെപ്പോലും ചിലപ്പോഴവ റാഞ്ചിയേക്കും..തമസ്സിന്‍റെ കൈകാലുകള്‍ക്ക് ദിനംപ്രതിയല്ലേ നഖങ്ങള്‍ പെരുക്കുന്നത്, കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍...................

ശരീഫ മണ്ണിശ്ശേരി.................   

2016, മേയ് 14, ശനിയാഴ്‌ച

ഹൈഡ് ആന്‍ഡ്‌ സീക്ക്.. [കഥ] ശരീഫ മണ്ണിശ്ശേരി ....






“ഹെലോ ,കിരണല്ലേ ഓര്‍മ്മയുണ്ടോ എന്നെ? നിന്‍റെ പുസ്തകത്തീന്നാ ഈ നമ്പര്‍ കിട്ടിയത്.ശരിക്കും വല്ലാതെ പണിപ്പെട്ടു ഫോട്ടോ മനസ്സിലാവാന്‍.ആ ഊശാന്താടിയും നീട്ടിയ മുടിയും ..”

ഭൂതകാലത്തിന്‍റെ പായല്‍ പിടിച്ച പച്ചപ്പടവുകള്‍ കയറി ആരാണ് വരുന്നത്?ആരുടെ ശബ്ദമാണിത്..

”ഹെലോ, മനസ്സിലായില്ല ഇപ്പഴും അല്ലേ? ഞാന്‍ കിഷോര്‍ , ചെറുപ്പത്തില്‍ നമ്മളൊരു പാട് ഒളിച്ചു കളിച്ചിട്ടുണ്ട് , കുന്നും പാടവും നടന്നു നടന്ന് അളന്നിട്ടുണ്ട് , പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചിട്ടുണ്ട് , എന്നിട്ടും നീ മറന്നു ..”

ശരിയാവാം ,സ്കൂളില്‍ കൂടെ പഠിച്ചവരെയൊന്നും ഒരു രേഖാചിത്രമായി പോലും മനസ്സ് സൂക്ഷിക്കുന്നില്ല. ഡിഗ്രി ,പീജി, എം ഫില്‍ ..ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ പിന്നിട്ട പടവുകളൊക്കെ മറന്നു. കോളേജ് മെയ്റ്റ്സില്‍ ചിലരെ മാത്രം ഓര്‍മ ഇപ്പോള്‍ സൂക്ഷിക്കുന്നു..

“ഹെലോ , ശരിക്കും മറന്നു അല്ലേ, സാരമില്ല , നീയൊരൂസം ഇങ്ങോട്ടു വാ, കഴിഞ്ഞ കാലമൊക്കെ ഒന്നോര്‍ക്കാലോ ..”

“ശരി ശരി , നമ്പര്‍ തരൂ , ഒഴിവു നോക്കി വരാം ..”

ഈ മാസം ഏതാണ്ടെല്ലാ ദിവസവും എന്‍ഗേജ്ഡ്‌ ആണ് , സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍ ..എന്നിട്ടും ഒഴിവുണ്ടാക്കി പുറപ്പെട്ടത് വെറുമൊരു കൌതുകത്തിന്‍റെ പേരിലാണ്..ആരായിരിക്കുമത്?കാലത്തിന്‍റെ കൂറ്റന്‍ ചക്രത്തെ പിന്നിലേക്ക് വലിക്കാന്‍ യത്നിക്കുന്ന ഒരാള്‍ ..
...........................................   ................................................  ........................................................

പൂപ്പല്‍ പിടിച്ച മുറ്റം , വിളറിയ , മഞ്ഞച്ചായമടിച്ച ഓടുവീട് ..നിശ്ശബ്ദതയുടെ ഒച്ചുകള്‍ എങ്ങും ഇഴയുന്നു ..കോളിംഗ് ബെല്‍ വിരസമായ ഒരീണം പൊഴിച്ചു..അകാലത്തിലേ വാര്‍ധക്യം മാടി വിളിച്ച ഒരാള്‍ പൂമുഖത്തെത്തി ..

“ഹാവൂ , വന്നോ? സന്തോഷായി ..ഒരു കഥ എത്ര കാലമായി നിന്നെ ഇവിടെ കാത്തിരിക്കുന്നു..അതെഴുതാതെ നീ മറ്റെന്തെഴുതിയിട്ടും കാര്യമില്ല ..”

“ഇല്ലേ ആരും ഇവിടെ? “

“അമ്മ അടുത്തൊരു വീട്ടില് സഹായത്തിന് നില്ക്കാ , എനിക്ക് അങ്ങാടിയില്‍ ചെറിയൊരു കടയുണ്ട് , ഇന്നൊരു പനിച്ചൂട് തോന്നി , പോയില്ല ..

“ഭാര്യ , കുട്ടികള്‍?”

“പോയിട്ടിപ്പോ ഒരു മാസായി ..ഒരു മകനുണ്ട് .അവള്‍ക്കീ കഷ്ടപ്പാടൊന്നും സഹിച്ച് ഇവിടെ നില്‍ക്കാന്‍ വയ്യ ..അമ്മ ,പെങ്ങള്‍ ..എല്ലാരുടേം ശുശ്രൂഷ വയ്യെന്ന് ..”

“പെങ്ങള്‍ക്കെന്തു പറ്റി?”

“അതാണ്‌ ഞാന്‍ പറഞ്ഞ കഥ , വാ ..”

ഇരുള്‍ വിഴുങ്ങുന്ന ഇടനാഴിയിലൂടെ പതുക്കെ നടന്നു ..ചെറിയൊരു റൂമില്‍ അതാ അന്ധകാരത്തിന്‍റെ മറ്റൊരു കഷ്ണം ..

“ഓര്‍മയുണ്ടോ? പണ്ട് നമ്മളെപ്പോഴും ഒളിച്ചു കളിച്ചിരുന്നു ..ഒരു ദിവസം ഇവളെ എത്ര തിരഞ്ഞിട്ടും കണ്ടില്ല ..നീയായിരുന്നു കണ്ടു പിടിക്കേണ്ടിയിരുന്നത്, ഒടുക്കം കുന്നിന്‍ ചെരുവില്‍ വായില്‍ നിന്ന് നുരയും പതയും വന്ന് നെറ്റിയില്‍ നിന്ന് ചോരയൊഴുകി അവള്‍ കിടക്കുന്നത് കണ്ട് നമ്മളൊക്കെ അലറി വിളിച്ചു ..”

സ്മരണകളുടെ ആഴക്കിണര്‍ പൊടുന്നനെ അതിന്‍റെ ഇരുമ്പുവാതില്‍ അല്പാല്പമായി തുറക്കാന്‍ തുടങ്ങി . ഉള്ളില്‍ നിന്ന് എത്തി നോക്കുന്ന ബാല്യം , കൌമാരം ..

“അന്ന് ബോധം പോയതാ , ചികിത്സിക്കാത്ത ഇടങ്ങളില്ല ..ഇപ്പോ ഇതാ രണ്ടു കൊല്ലം മുമ്പ് ബോധം തെളിഞ്ഞു .പക്ഷെ എന്തു ഫലം , മുപ്പത്തിരണ്ടു വയസ്സായിട്ടും അവളിപ്പോഴും ഒളിച്ചുകളിയില്‍ തന്നെ , ഞങ്ങളെ തീ തീറ്റിക്കാനായിട്ട്...അല്ലെങ്കിലും കളികള്‍ എല്ലാ കാലത്തും നമ്മളെ സന്തോഷിപ്പിക്കില്ല ..അറ്റം കാണാത്ത ജീവിതയാത്ര മനസ്സിലേക്ക് അസ്വസ്ഥതയുടെ കനലുകള്‍ കോരിയിടുമ്പോള്‍ എന്തു കളി എന്തു സന്തോഷം ..ഉറക്കം വിട്ടാ തുടങ്ങും അവള്‍ എണ്ണലും തിരയലും  സാറ്റ് വിളിയും ..ഒരു പാട് കാലം കട്ടിലില്‍ ആയതോണ്ട് പിച്ച വെക്കാ ഇപ്പോ വീണ്ടും ..

വ്യഥയോടെ ഓര്‍ത്തു – ഇങ്ങനെയൊരു കൂട്ടുകാരി എന്തേ തന്‍റെ ഒരു കഥയിലും വന്നില്ല..ജീവിതം തന്നെ ഒരു ഒളിച്ചുകളിയല്ലേ? ആര്‍ക്കും പിടി കൊടുക്കാതെ മരണഗുഹയിലേക്ക് കടന്നു കളയുന്നവര്‍..കുറച്ചു കാലം അവരുടെ ഓര്‍മകളില്‍ പുതഞ്ഞു കിടന്ന് അതിലും രസം കൂടിയ വിനോദങ്ങളിലേക്ക് ചിരിച്ചു മറിയുന്നവര്‍..ഈ അനന്തയാത്രയ്ക്ക് പ്രായമെത്രയായിക്കാണും?

“ഞാന്‍ കരുതും തറവാടിനടുത്തെ ആ കുന്നും കാവുമൊക്കെ കണ്ടാല്‍ അവളുടെ അസുഖം പകുതി കുറയുമെന്ന് ..അതെങ്ങനെ , ജെ സി ബിയുടെ ഉരുക്കുകയ്യില്‍ പൊടിഞ്ഞു പോയില്ലേ എല്ലാം ..അവിടെയൊക്കെ ഇപ്പോ ബംഗ്ലാവുകളാ , ഗേറ്റും കതകും സദാ അടച്ചിട്ട സൌധങ്ങള്‍ ..”
മനസ്സിലേക്ക് ആ തറവാട് പതുക്കെ കയറിയിരുന്നു ..അഞ്ചാം ക്ലാസ് വരെയുള്ള സ്മൃതികളെ സംഭരിച്ച , ബഹളം മാത്രം നിറഞ്ഞിരുന്ന ആ ഓടുവീട് ..

“ഏട്ടന്മാരും അനിയന്മാരുമൊക്കെ?”

“എല്ലാവരും നല്ല നിലയിലെത്തി..ജീവിതം ആര്‍ക്കും വേണ്ടാതാക്കുന്നവരാന് അവസാനം തറവാടിന്‍റെ സ്മരണകള്‍ക്ക് ഇരുണ്ട പശ്ചാത്തലമായി ബാക്കിയാവുക ..”

അവള്‍ പതുക്കെ കണ്ണ്‍ തുറന്നു ..ബാല്യത്തിന്‍റെ പച്ചവരമ്പിലൂടെ പിച്ച വെച്ചു. കട്ടിലില്‍ നിന്ന് പതുക്കെ ഊര്‍ന്നിറങ്ങി ചുമരിലേക്ക് മുഖം ചേര്‍ത്തു വെച്ച് അവള്‍ എണ്ണാന്‍ തുടങ്ങി ..കാലത്തിന്‍റെ കിടങ്ങുകളിലെവിടെയോ നഷ്ടപ്പെട്ടു പോയ അക്കങ്ങളെ വരി നിര്‍ത്താന്‍ അവളേറെ ക്ലേശിച്ചു .. കണ്ടേ കണ്ടേ എന്നാര്‍ത്തു വിളിച്ച് അവള്‍ കട്ടിലിനടിയിലേക്ക് ഉദ്വേഗത്തോടെ പാളി നോക്കി ..വലിയൊരു സ്ത്രീ കുട്ടിയായി കളിക്കുന്നത് ഒട്ടും രസകരമല്ല ..പ്രത്യേകിച്ചും ആ ചലനങ്ങള്‍ പിച്ച വെക്കലുകളെ ഓര്‍മിപ്പിക്കുമ്പോള്‍ ..എവിടെ വച്ചാണ് കളിരസങ്ങള്‍ നമുക്ക് നഷ്ടമാകുന്നത്..ഒരു കുട്ടിയെപ്പോലെ എല്ലാം മറന്ന് കളിക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാത്തതെന്ത് ..

“ഇറങ്ങട്ടെ , വരാം മറ്റൊരിക്കല്‍ ..”

“നില്‍ക്കൂ കിരണ്‍ , അവളുടെ ഒരു നോട്ടുബുക്കുണ്ടിവിടെ , അതില്‍ കഥയോ കവിതയോ എന്തൊക്കെയോ ഉണ്ട് ..ഒരു അഞ്ചാംക്ലാസ്കാരിയുടെ എഴുത്തുപരീക്ഷണങ്ങള്‍ ..തീര്‍ച്ചയായും നീ അവളെക്കുറിച്ച് എഴുതണം ..”

പുസ്തകം വാങ്ങിയപ്പോള്‍ എന്തോ കൈ വിറച്ചു ..മുന്നില്‍ നീളുന്ന നാട്ടുവരമ്പിലൂടെ നടന്നു ..ഈ വഴിയിലൂടെ എത്ര കഷ്ടപ്പെട്ടാവും അവര്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടു പോയിരുന്നത് ..തണല്‍കുട വിരിച്ച ഒരു മരച്ച്ചുവടിലിരുന്ന് ആ പുസ്തകം പതുക്കെ മറിച്ചു..വളപ്പൊട്ടുകള്‍ ദീപരൂപത്തില്‍ ഒട്ടിച്ചതിനു താഴെ രേഷ്മ എന്നെഴുതിയിരിക്കുന്നു..കളര്‍ തൂവലുകള്‍ ഉണങ്ങിയ ഇലകള്‍ ..കാലം കഷ്ണം മുറിഞ്ഞ് ഓരോ പേജിലായി കിടക്കുകയാണ് ..”കിരണ്‍ എന്നോട് പിണങ്ങി , എനിക്കൊരു സന്തോഷവുമില്ല ..” എന്ന വരിക്കു താഴെ നൊമ്പരത്തിന്‍റെ കവിതാശകലങ്ങള്‍ ..വിധി ഇടയ്ക്ക് വച്ചു പ്രഹരിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവള്‍ക്കു വേണ്ടി കാത്തു വെച്ചിരിക്കുക? നഷ്ടത്തിന്‍റെ കനല്‍ത്തുണ്ടുകള്‍ ..പൊറുതി കെടുത്തുന്ന തീനാമ്പുകള്‍ ..ചുവപ്പു മഷിയില്‍, അപ്പോള്‍ മനസ്സിലേക്ക് തിക്കിക്കയറിയ കഥയെ സ്വീകരിക്കാനായി ഒരു തലക്കെട്ട്‌ പേപ്പറില്‍ വലുതായെഴുതി –

“വളപ്പൊട്ടുകളും കുഞ്ഞുതൂവലുകളും-“