Pages

2016, ഏപ്രിൽ 30, ശനിയാഴ്‌ച

എടുക്കാനാണയങ്ങള്‍[കഥ] ശരീഫ മണ്ണിശ്ശേരി -





ഒരു മാസം മുമ്പായിരുന്നു അടിച്ചു വാരുമ്പോള്‍ ഷഡ്ഭുജങ്ങളുള്ള ഇരുപതു പൈസ നാണയം ഏതോ പുരാതനകാലത്തില്‍ നിന്നിറങ്ങി വന്ന് ചൂലില്‍ തടഞ്ഞ് ദുര്‍ബലമായ ഒരു കിലുക്കം ഉണ്ടാക്കിയത്. കുട്ടിക്കാലത്ത് ആ അലുമിനിയം നാണയത്തിന് രണ്ടു പാലൈസ് കിട്ടുമായിരുന്നു. ഒരു പൈസയെങ്കിലും കളഞ്ഞു കിട്ടിയെങ്കില്‍ എന്നാശിച്ചിരുന്നു. ഇന്ന് – വില കെട്ടു പോയ ജീവിതത്തെ ഓര്‍ത്താവും അതിങ്ങനെ നിലത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്നത്. പണ്ടാണെങ്കില്‍ ഒരു നാണയം ചവിട്ടിപ്പോയാല്‍ അതൊരപരാധമായിരുന്നു. ബര്‍ക്കത്ത് പടി കടന്നു പോകുമെന്ന് വിശ്വസിച്ചിരുന്നു. എത്രയെളുപ്പമാണ് അതിന്‍റെ പ്രതാപകാലം അവസാനിച്ചത്. ഭൂമിയിലെ ഓരോ അണുവും ഓര്‍മിപ്പിക്കുന്നത് അതു തന്നെ, അനിവാര്യമായ നാശം ..

മക്കളുടെ സഹായമില്ലാതെയാണ് ശരണാലയത്തില്‍ എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം കൊണ്ട് പനി തന്നെ ഒന്നിനും കൊള്ളാത്തവളാക്കി. മൂന്നു നേരം ഭക്ഷണം മുടങ്ങിയപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ വയ്യാതായി..ആശുപത്രിയില്‍ ആരെത്തിച്ചോ എന്തോ..അമേരിക്കയിലും ജിദ്ദയിലും ജോലിയെടുക്കുന്ന മക്കള്‍ക്ക് ആകെ നാണക്കേടായിട്ടുണ്ടാവും- ഉമ്മ തനിച്ചാണെന്ന വിവരം പേപ്പറിലൊക്കെ വന്നതിന്.ആ ദേഷ്യം കൊണ്ടാവും വിളിക്കാത്തതും. ജിദ്ദയിലുള്ളവന്‍ ഇടയ്ക്കൊന്നു കടം തീര്‍ക്കാന്‍ വിളിച്ചിരുന്നു.

 വളരെ നേരം ബാഗില്‍ തിരഞ്ഞതിനു ശേഷമാണ് അപകര്‍ഷതയുടെ ആ തുട്ട് അവരുടെ കയ്യിനെ മടിയോടെ തൊട്ടത്. അതിനെ കണ്ണിലും മൂക്കിലും ചുണ്ടിലുമെല്ലാം വാത്സല്യത്തോടെ തൊടുവിച്ച് അവര്‍ പിറുപിറുത്തു – “വെഷമിക്കണ്ടാട്ടോ , കാലാവധി കഴിഞ്ഞാ ഇതാ വിധി , ആഖിറത്തില് നമ്മക്കൊക്കെ വയസ്സാവാതിരിക്കാന്‍ പ്രാര്‍ഥിക്കാം , എന്താ?”
ഇരുപതു പൈസാനാണയം നെടുനാളത്തെ അനാഥത്വം മറന്ന് അവരുടെ കൈവെള്ളയില്‍ പറ്റിച്ചേര്‍ന്നു കിടന്നു ..............
*ആഖിറം – പരലോകം.  

2016, ഏപ്രിൽ 9, ശനിയാഴ്‌ച

സമാന്തരരേഖകള്‍ [കഥ] - ശരീഫ മണ്ണിശ്ശേരി






അവര്‍ ആഹാരം കഴിക്കുകയായിരുന്നു –ഭാര്യയും ഭര്‍ത്താവും മകളും .ചവയ്ക്കുന്നതിന്‍റെ ശബ്ദം മാത്രം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു .ഭര്‍ത്താവ് ധൃതിയില്‍ രണ്ടു ബ്രെഡും ഓംലറ്റും അകത്താക്കി റൂമില്‍ കയറി വാതിലടച്ചു .അതു കണ്ടപ്പോള്‍ ഭാര്യയുടെയും മകളുടെയും മുഖങ്ങള്‍ പ്രസന്നമായി .ഇനി ഒരു മണിക്കൂര്‍ അങ്ങേരെക്കൊണ്ട് ശല്യമില്ല .ഭാര്യ മേശ വൃത്തിയാക്കിയപ്പോഴേക്ക് മകളും റൂമിന്‍റെ വാതില്‍ കൊളുത്തിട്ടു കഴിഞ്ഞിരുന്നു . “ഹാവൂ സ്വൈരായി,” പിറുപിറുത്തു കൊണ്ട് അവള്‍ കര്‍ട്ടനുകളാല്‍ രഹസ്യാത്മകത നിറഞ്ഞ  തന്‍റെ റൂമിലെത്തി ഐ എം ഒ ഓണ്‍ ചെയ്തു .അവളുടെ പ്രിയതമന്‍  അവളുടെ തൊട്ടരികില്‍ അവളെ തൊടാന്‍ പാകത്തില്‍ ചിരിച്ചു നിന്നു. “മുത്തേ”- പ്രേമത്തിന്‍റെ ശര്‍ക്കരപ്പാവ്  കുഴച്ച വാക്കുകളുടെ അപ്പക്കഷ്ണങ്ങളാല്‍ അവള്‍ അവനെ ഊട്ടി .ചുംബനങ്ങളുടെ സ് സ് ശബ്ദത്താല്‍ അവന്‍ അവളെയും ..ഒരു മാസത്തിലേറെയായി അവളും  ഭര്‍ത്താവും ഒരു റൂമിലുറങ്ങിയിട്ട് ..അവര്‍ക്കിടയിലെ ഭിന്നതകള്‍ ഓരോ വാക്കിലും മൂര്‍ച്ചയുള്ള കത്തികളായി ചിലും ചിലും എന്നു ശബ്ദിച്ചു .മൌനത്തിന്‍റെ മൂന്നു കോട്ടകള്‍ -അതായിരുന്നു ആ വീടിന്‍റെ പുറമേക്ക് വിളങ്ങിയ ഐശ്വര്യത്തിന്‍റെ രഹസ്യം . പ്രേമിനെ പരിചയപ്പെട്ടിട്ട് രണ്ടു മാസമേ ആയുള്ളൂവെങ്കിലും പത്തു കൊല്ലം കഴിഞ്ഞ പ്രതീതിയാണവള്‍ക്ക്  . അവനോടു സംസാരിക്കാത്ത ഓരോ നിമിഷവും എന്തൊരു ശൂന്യതയാണ് ..അവന്‍ അവിവാഹിതനായതോണ്ട് അവനെ തന്‍റെ ഗുരുത്വാകര്‍ഷണത്തില്‍ നിര്‍ത്താന്‍ ഒരു പാട് നുണകളുടെ കരിങ്കല്ലുകളാണ് അടുക്കി വച്ചിട്ടുള്ളത് .കള്ളങ്ങളുടെ ആ കൊട്ടാരത്തിനുള്ളില്‍ പക്ഷെ അവള്‍ക്ക് വല്ലാത്ത ശാന്തിയാണ് ലഭിക്കുന്നത് ..അവിവാഹിതയായ ഒരു ഓഫീസ് അസിസ്റ്റന്റ് അതാണ്‌ അവന്‍റെ മുന്നിലെ തന്‍റെ ചിത്രം ..നാട്ടില്‍ വന്നാല്‍ അവന്‍ തന്നെ കല്യാണമാലോചിക്കുമത്രെ. അതോര്‍ത്തപ്പോള്‍ അവര്‍ക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു ,എല്ലാമറിയുമ്പോള്‍ അവന്‍ തന്നെ ഉപേക്ഷിക്കില്ലേ? അതിനു മുമ്പ് രണ്ടു ദിവസമെങ്കിലും അവന്‍റെ കൂടെ ജീവിക്കണം .പിന്നെ വിഷം കുടിച്ചു മരിച്ചാലും വേണ്ടില്ല ...............

ഏഴാം ക്ലാസ്സുകാരി മകള്‍ ആശ്വാസത്തിന്‍റെ തുരുത്തായി തിരഞ്ഞെടുത്തത് സ്വന്തം ട്യൂഷന്‍ മാഷെത്തന്നെയാണ് . അയാള്‍ വാങ്ങിക്കൊടുത്ത സ്മാര്‍ട്ട് ഫോണില്‍ ആരും കാണാതെ ഇത്രേം നാള്‍ വിളിക്കാന്‍ കഴിഞ്ഞതാണ് അവളുടെ ഏറ്റവും വലിയ ഭാഗ്യം . ഫോണ്‍ ഒളിപ്പിച്ചു വെക്കാന്‍ അവള്‍ പെടുന്ന പാട് അവള്‍ക്കല്ലേ അറിയൂ ..പാതിരാ വരെ നീളുന്ന കിന്നാരങ്ങള്‍ ..പതിനെട്ടു വയസ്സ് തികഞ്ഞാല്‍ മോഹന്‍ സാര്‍ തന്നെ കല്യാണം കഴിക്കുമെന്ന സന്തോഷത്തിലാണവള്‍ . അദ്ദേഹത്തിനു ഭാര്യയും കുട്ടിയും ഉണ്ടെങ്കിലും തനിക്കു വേണ്ടി അവരെയെല്ലാം ഉപേക്ഷിക്കുമെന്നതിനു അവള്‍ക്ക് അശേഷമില്ല സംശയം .വീട്ടില്‍ ആരുമില്ലാത്ത ഒരു ദിവസത്തിനാണ് അദ്ദേഹം കൊതിച്ചിരിക്കുന്നത്-“എന്‍റെ അപര്‍ണക്കുട്ടീടെ മടിയില്‍ തല വെച്ച് എനിക്ക് മതി വരുവോളം സംസാരിക്കണം “- അതാണ്‌ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം ..ഓരോന്നോര്‍ത്ത് പുഞ്ചിരിച്ചുകൊണ്ട് അവള്‍ പുസ്തകം തുറന്നു . അക്ഷരങ്ങളോളം അറുബോറനായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് പതിവുപോലെ ചിന്തിച്ചു കൊണ്ട്  അവളാ പുസ്തകം അടച്ചു വെച്ച് മോഹന്‍ സാറിന് ഒരു മിസ്‌കാള്‍ ഇട്ട് ഫോണിനെ തൊട്ടു തലോടി ഇരുന്നു ..

ഭര്‍ത്താവും ഒട്ടും പിന്നിലല്ല .മൂന്നു സ്ത്രീകളാണ് ക്യൂവില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് . “എപ്പോഴും ഓണ്‍ലൈനില്‍ ആണല്ലോ , ഞാനല്ലാതെ ആരാ വേറെ?”-അവര്‍ ഓരോരുത്തരും അയാളോട് പരിഭവിക്കും . മൂന്നു പേരെയും അതിമനോഹരമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നതിലെ രസം  ഒരു പുഞ്ചിരിയായി അയാളുടെ ചുണ്ടുകളില്‍ ഒളിച്ചു കളിച്ചു ..പുറത്തിറങ്ങിയപ്പോള്‍ മറ്റു രണ്ടു റൂമുകളും അടച്ചത് കണ്ട് പരിഭവമേതുമില്ലാതെ അയാള്‍ കാറില്‍ കയറി . ഒന്നിച്ചൊരു സിനിമ  അഷിനാ ബീഗത്തിനോട് പ്രോമിസ് ചെയ്തിട്ട് ദിവസം നാലായി..റൂം അടച്ചതോണ്ട് ആ താടകയുടെ മോന്ത കാണണ്ടല്ലോ ..ആശ്വാസത്തോടെ മൂളിപ്പാട്ടും പാടി കാറില്‍ ഇരിക്കവെ കോളനിയിലെ ഓരോ വീടും –തന്റേതുള്‍പ്പെടെ -എന്തു മാത്രം  ശാന്തമാണെന്ന് അയാള്‍ അതിശയിച്ചു . കുട്ടികളുടെ ബഹളം പോലുമില്ല ..എല്ലാവരും ഇന്റര്‍ നെറ്റ് ചിലന്തിയുടെ വായക്കുള്ളിലാണ് ..അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ...
ഓരോ വീടും അതിനുള്ളില്‍ അനവധി വീടുകളെ പേറിക്കൊണ്ട് ദീര്‍ഘനിശ്വാസമുതിര്‍ത്തു ..”ഹൃദയങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട് മനുഷ്യരേ ,നിങ്ങളെക്കാള്‍ നിര്‍മലമായത്...”വീടുകളുടെ ആ മൂകവിലാപം ആരെങ്കിലും ശ്രവിച്ചുവോ എന്തോ ..............................

2016, ഏപ്രിൽ 2, ശനിയാഴ്‌ച

അച്ഛന്‍ [കഥ] - ശരീഫ മണ്ണിശ്ശേരി...





 സ്വപ്നത്തിലേക്ക് അച്ഛന്‍ ചിരിച്ചു കൊണ്ടാണ് വന്നത്, നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം . മരിച്ച ഉടനെ ഇടയ്ക്കിടെ കിനാവില്‍ കാണാറുണ്ടായിരുന്നു – വീട്ടിലേക്ക് വരുന്നത് , ക്രുദ്ധന്നായി നോക്കുന്നത് ..പക്ഷെ ചിരിക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല . മരിച്ചപ്പോള്‍ ആരൊക്കെയോ തന്നെ ദൂരെയുള്ള ജോലിസ്ഥലത്തു നിന്ന് കൊണ്ടു വരികയായിരുന്നു ..വികാരരഹിതമായ ആ നോട്ടം അവസാനിച്ചിരിക്കുന്നു ..എന്തൊരു ഗൌരവമാണാ മുഖത്ത് ..സങ്കടത്തിന്‍റെ  ഒരു തരി പോലും തൊണ്ടയിലേക്ക് അരിച്ചിറങ്ങിയില്ല..കണ്ണുകള്‍ അല്പം പോലും ഈറനായില്ല..
“എന്തൊരു കല്ല്‌മനസ്സാന്നു നോക്ക് , അപ്പെണ്ണ്‍ ഒന്നു കരയണ പോലുമില്ല ..”- മറ്റുള്ളവരുടെ വായില്‍ നിന്ന് അത്തരം ചരല്‍കല്ലുകള്‍ ചിതറാന്‍ ഇടവരുത്താതെ ഇടനാഴിയില്‍ ഒരു മൂലയില്‍ മുഖം പൊത്തി ഇരുന്നു , കാണുന്നവര്‍ കരുതട്ടെ , കരയുന്നുണ്ടെന്ന് ..ലോകമര്യാദകളോട് പലപ്പോഴും ആത്മാവ് കലമ്പും , പരിഹാസത്തോടെ അവയ്ക്കെല്ലാം എതിരു ചെയ്യാന്‍ കൊതിക്കും ..

കനവില്‍ അയാള്‍ വാത്സല്യത്തോടെ ചിരിച്ചു . എന്തൊരത്ഭുതം! ജീവിതകാലത്ത് അയാളില്‍ ഒരു നിമിഷം പോലും കാണാത്ത ആ ഭാവം  മരണശേഷം അയാള്‍ക്കെവിടുന്നാണ് ലഭിച്ചത് . അമ്മയെ മര്‍ദിക്കുമ്പോള്‍ , മക്കളെ ശകാരിക്കുമ്പോള്‍ എല്ലാം ആ കണ്‍കളില്‍ നിന്ന് കനലുകളാണ് തെറിച്ചത് . വാത്സല്യം , സ്നേഹം , ദയ തുടങ്ങിയ ഭാവങ്ങളാല്‍ ഒരിക്കല്‍ പോലും ആ മിഴികള്‍ സ്നിഗ്ധമായില്ല . മൃദുലമായ ഒരു തലോടല്‍ പോലും ആര്‍ക്കും നല്‍കിയില്ല ..

സ്പര്‍ശം! ദൈവമേ ! എന്തു വലിയ വട്ടപൂജ്യമാണ് ജീവിതം ..ഓര്‍മിക്കാന്‍ ഒരു സ്നേഹസ്പര്‍ശം പോലുമില്ലാതെ ഈ ജന്മവിളക്ക് കണ്ണടയ്ക്കും ..ഓരോരുത്തര്‍ക്കും ബാല്യത്തിന്‍റെ , കൌമാരത്തിന്‍റെ ,യൌവനത്തിന്‍റെ എന്തു മാത്രം മൃദുസ്പര്‍ശങ്ങള്‍ ഓര്‍ക്കാനുണ്ടാകും ..സ്മരണകളുടെ പുസ്തകത്തില്‍ എത്രയെത്ര പേജുകളാണ് ഒഴിഞ്ഞു കിടക്കുന്നത്- പ്രണയം ,വാത്സല്യം , പരിഗണന ...സ്നേഹമെന്ന കോളത്തിനു താഴെ എത്ര  വെറുപ്പുമഷിയാണ് തൂവിത്തെറിച്ചു കിടക്കുന്നത് ..

ഏതു നേരവും ശകാരിക്കുന്ന , അട്ടഹസിക്കുന്ന , ഉപദ്രവിക്കുന്ന ആ മനുഷ്യനോടുള്ള പ്രതികാരം അമ്മ മക്കളിലാണ് തീര്‍ത്തത് ..എല്ലാ നേരവും കൊപാന്ധരായ രണ്ടാളുകള്‍ ..ചെറിയ വികൃതിക്കു പോലും കിട്ടുന്ന ക്രൂരമായ ശിക്ഷകള്‍ , അവമതിപ്പേരുകള്‍ ..ഒന്നിനും കൊള്ളില്ലെന്ന സങ്കടം മാത്രം ദിനേന തടിച്ചു വീര്‍ത്തു ..അസൗകര്യങ്ങളുടെ കരിങ്കല്ലുകള്‍ നിറഞ്ഞ വീട്ടില്‍ നേരം അന്തിയായാലും തീരാത്ത വീട്ടുജോലികളാല്‍ അമ്മ ക്ഷുഭിതയായി. മടുപ്പും വെറുപ്പും മക്കളെ തല്ലിച്ചതക്കുന്നതില്‍ കലാശിച്ചു ..സാധാരണ എല്ലാ സ്ത്രീകള്‍ക്കും ലഭിക്കുന്ന ഗര്‍ഭ പരിചരണം പോലും ലഭിക്കാതെ അമ്മയ്ക്ക് തുടര്‍ച്ചയായി കുഞ്ഞുങ്ങളുണ്ടായി , ആരോഗ്യം  ക്ഷയിച്ച് അമ്മ അച്ഛന്‍റെ അതൃപ്തിക്ക് കൂടുതല്‍ കൂടുതല്‍ പാത്രമായി ..അവര്‍ ഒരിക്കലെങ്കിലും കണ്ണുകളില്‍ പ്രേമം നിറച്ച് സംസാരിക്കുന്നത് കണ്ടിട്ടു തന്നെയില്ല ..ദമ്പതികള്‍ക്കിടയില്‍ ആനന്ദം നല്‍കുന്ന പലതുമുണ്ടെന്ന് മനസ്സിലായിരുന്നില്ല ഒരിക്കലും ..വിവാഹമെന്ന ബലിക്കല്ലില്‍ എന്നോ തലയടിച്ചു തകര്‍ന്നിരുന്നു ..യാതൊരാനന്ദവും കൈമാറാതെ പരസ്പരം വെറുത്ത് ,മടുത്ത് പിരിഞ്ഞു പോന്നപ്പോള്‍  മരുഭൂസമാനമായ  വീട് ആയിരമായിരം കുറ്റപ്പെടുത്തലുകളുമായി ചാടി വീണു . തീക്കൊള്ളികളുമായി ശകാരങ്ങള്‍ നാനാഭാഗത്തു  നിന്നും  എന്നെ ചുട്ടു കളയാന്‍ മത്സരിച്ചു ..

“പെണ്ണായാ കൊറച്ച് ക്ഷമിക്കേണ്ടി വരും .എന്തേ കര്തീത്? ജീവിതം നല്ല എള്‍പ്പാന്നോ ? പൂവ് വീണാ മൊരട്ടില് കെടക്കാ .. അല്ലാതെന്താ ..” –അമ്മ കയ്പോടെ പ്രസ്താവിച്ചു .”സാരല്യ –“ അങ്ങനൊരു  മൃദുലവാക്ക്  കൊതിക്കുന്നത് പോലും വിഡ്ഢിത്തമായിരുന്നു ..എന്നത്തെയും പോലെ  പുസ്തകക്കൂനയിലേക്ക് വാല്‍ പുഴു തല വലിച്ചു ..ഒന്നും കേള്‍ക്കാത്ത മട്ടില്‍ , ഒന്നും അറിയാത്ത മട്ടില്‍ ..

ദൈവമേ ! ഇത്രയും നിരാര്‍ദ്രത ഈ ആത്മാവ് അര്‍ഹിച്ചിരുന്നുവോ? എന്തിനാണീ പാറപ്പുറത്ത് ഈ പടുമുള ജനിച്ചത്? ആത്മാവേ , നിനക്ക് മാത്രം എല്ലാ ആനന്ദങ്ങളും നിഷേധിക്കപ്പെടുന്നതെന്ത്? ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങളാല്‍ ഒരു പ്യൂപ്പ തീര്‍ത്ത് ആരോടും അധികം സംസാരിക്കാതെ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ..അതിനിടെ പല പല സ്ഥലങ്ങളിലെ ഗുമസ്തപ്പണി ..എല്ലാ കണക്കുകൂട്ടലുകളും പിഴച്ച് , ഓര്‍മകളെ തല്ലിച്ചതച്ച്...

ചിരിച്ചുകൊണ്ട് അയാളെന്താണ് പറയാന്‍ പോകുന്നത്? പതിഞ്ഞ സ്വരത്തില്‍ മുമ്പേതു നേരവും അലറിയിരുന്ന അതേ മനുഷ്യന്‍ ചോദിച്ചു – “ഒറ്റയ്ക്കാണല്ലേ  ഇപ്പഴും?” നീണ്ടൊരു പരിഹാസച്ചിരി എന്‍റെയുള്ളില്‍ അലച്ചാര്‍ത്തു ..തനിച്ച്! ഈ വീട്ടില്‍ ആരായിരുന്നു തനിച്ചല്ലാതിരുന്നത്? രണ്ടു ധ്രുവങ്ങളായിരുന്നു അച്ഛനും അമ്മയും ..ഓരോരുത്തരും സ്വന്തം ഗുഹകളില്‍ ഏകാന്തതയുടെ ഇരുട്ടില്‍ സ്വസ്ഥതയില്ലാതെ സ്വയം കടിച്ചു കീറി ,  മാന്തിപ്പൊളിച്ച് ,പൊറുതിയില്ലാതെ ..

എല്ലായ്പ്പോഴും എല്ലാറ്റിലും കുറച്ചേറെ  സങ്കടപ്പെട്ടവള്‍ എന്നും എകയായിരുന്നു .അവളുടെ ആത്മാവിന്‍റെ കവിള്‍ തൊട്ട് നെറ്റി തലോടി ഉള്ളംകൈ അമര്‍ത്തി പറയാന്‍ ആരുമുണ്ടായിരുന്നില്ല –സാരല്യ ,  നീ ഒറ്റയ്ക്കല്ല  എന്ന്..

വിളറിയ ചിരിയാല്‍ ഞാനാ ചോദ്യത്തെ നിഷ്പ്രഭമാക്കി . പണ്ടും അച്ഛനോട് വല്ലതും സംസാരിക്കുന്ന ശീലമില്ലല്ലോ .അച്ഛന്‍  കൊലായക്കടുത്തെ മുറിയിലെ സിംഹപ്രതിമയായിരുന്നു. കണ്ണ്‍ ചുവന്ന , കോമ്പല്ലുകള്‍ നീണ്ട , ഗര്‍ജിക്കാന്‍ സദാ തയ്യാറായി നില്‍ക്കുന്ന പ്രതിമ .ഒരാളും കുശലത്തിനു ചെന്നിരുന്നില്ല . അമ്മയും അച്ഛനും മമതയോടെ സംസാരിക്കുന്നത് തന്നെ കണ്ടിട്ടില്ല .

“എന്തേ നീ പിന്നെ കല്യാണം കഴിച്ചില്ല ?”- അയാള്‍ മൃദുശബ്ദത്തില്‍ ചോദിച്ചു . സിംഹം ആട്ടിന്‍കുട്ടിയെപ്പോലെ പെരുമാരുന്നതിന്‍റെ ഒരു ചെടിപ്പ് കയ്ക്കുംവെള്ളമായി വായില്‍ നുരഞ്ഞു ..

“എന്തിനാ ?”- ആവശ്യത്തിലേറെ മൂര്‍ച്ചയോടെ എന്‍റെ  ചോദ്യം അച്ഛന്‍റെ കഴുത്തിലേക്ക്‌ ചാടിക്കയറി ഒരു തൂക്കുകയറെന്നോണം അയാളെ ശ്വാസം മുട്ടിച്ചു .ഉത്തരം മുട്ടി, പരാചിതനായി  അയാള്‍ പോകാനായി എഴുന്നേറ്റു . 

“മാതൃകകള്‍ , നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ ആയിത്തീരുന്ന  വേഷങ്ങള്‍ ..”- അച്ഛന്‍റെ വാക്കുകള്‍ ഇടറി വിറച്ചു .”അതിന്‍റെ പ്രാധാന്യം മരിച്ചവരുടെ നാട്ടിലെത്തിയപ്പോഴാ മനസ്സിലായത് . അവിടെ പലരും എത്രയെളുപ്പമാ അവരുടെ  പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളിലേക്ക് നൂണ്ടിറങ്ങുന്നത് , ഒരു തൂവല്‍ പോലെ ..ഞാന്‍ -ഒരിക്കലും ആരെയും സ്നേഹിക്കാത്തവന്‍ , ആരും സ്നേഹിച്ചിട്ടില്ലാത്തവന്‍ , നീണ്ട പതിനേഴു വര്‍ഷമെടുത്തു നിന്‍റെയെങ്കിലും കിനാവിലേക്ക് ഇറങ്ങി വരാന്‍ “

ഞാന്‍ പുച്ഛത്തോടെ ചിരിച്ചു .അച്ഛന്‍ തന്ന മാറാമുറിവുകള്‍ എന്‍റെ ഉള്ളില്‍ വീണ്ടും പൊട്ടിയൊലിച്ചു..”മാതൃക ! വീട്ടില്‍ കൊള്ളില്ലെങ്കിലും നിങ്ങള്‍ നാട്ടില്‍ വേണ്ടപ്പെട്ടവനായിരുന്നല്ലോ . വീട്ടില്‍ സിംഹരാജന്‍റെ കാല്‍നഖങ്ങല്‍ക്കടിയില്‍ ചോര പൊടിയുന്ന കീടങ്ങളായി ഞങ്ങള്‍ കഴിഞ്ഞു ..നിങ്ങളുടെ അപൂര്‍വമായ ചിരി, തമാശ എല്ലാം കണ്ടത് നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ചില സുഹൃത്തുക്കള്‍ മാത്രമായിരുന്നു ..”
അത്രയും പറയാന്‍ ഏറെ ആഗ്രഹിച്ചുവെങ്കിലും ജീവിച്ച കാലത്ത് ആ മനുഷ്യന്‍ മനസ്സുകളില്‍ നിക്ഷേപിച്ച ഭയത്തിന്‍റെ കുഴിബോംബുകള്‍ സ്വപ്നത്തിലും എന്നെ ചകിതയാക്കി ..

“ഒരു മടക്കം , സാധിച്ചിരുന്നെങ്കില്‍!”- സിംഹം വീണ്ടും പൂച്ചയായി . “സ്നേഹിച്ചു നോക്കാമായിരുന്നു , കല്ല്‌ മനസ്സ് അലിയുമോയെന്ന്‍ പരിശ്രമിക്കാമായിരുന്നു..”

ആ ജല്പനങ്ങള്‍ ശരിക്കും എന്നെ മടുപ്പിച്ചു . “നിങ്ങള്‍ക്ക് മാപ്പില്ല “-മനസ്സ് വൈരത്തോടെ തീ തുപ്പി . “ബാല്യം ,യൌവനം ,എല്ലാ കാലത്തും ആനന്ദം നിഷേധിക്കപ്പെട്ടവള്‍ നിങ്ങളോടെങ്ങനെ ക്ഷമിക്കും? അത്ര മേല്‍ മനോഹരമാകുമായിരുന്ന ജീവിതം കേവലം വേസ്റ്റായി അളിഞ്ഞു  കിടക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് എങ്ങനെ പൊറുക്കും?”
എന്‍റെ ചിന്തകള്‍ നീലജ്വാലയായി അയാളെ തൊട്ടു .അതുവരെ കൃത്രിമമായി ഒട്ടിച്ചു വച്ചിരുന്ന അയാളിലെ കരുണ ഊര്‍ന്നു വീണു . പണ്ടത്തെ പരുക്കന്‍മുഖം വീണ്ടും പ്രത്യക്ഷമായി . അത്യധികം കോപത്തോടെ അയാളുടെ ഇരുമ്പുകൈ എന്‍റെ മുതുകില്‍ ആഞ്ഞു പതിച്ചു . വേദനയാല്‍ പുളഞ്ഞ് നിലവിളിച്ചുകൊണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു . കണ്ണീര്‍ ഒലിക്കുന്നു, മുതുക് ശരിക്കും വേദനിക്കുന്നു ..കടയുന്ന കണ്ണുകളെ ഞാന്‍ അമര്‍ത്തിത്തുടച്ചു ..ചങ്കില്‍ നശിക്കാത്തൊരു സങ്കടക്കല്ല് എന്‍റെ ശ്വാസത്തെ ഞെരിച്ചു ...