Pages

2014, നവംബർ 28, വെള്ളിയാഴ്‌ച

മൂന്നു ജന്മങ്ങള്‍..(കഥ)



മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു. ഏതോ മുക്കുവന്റെ വലയില്‍ ശ്വാസം മുട്ടി, പ്രാണവായുവിനായി നാക്കു നീട്ടി ,കണ്ണു തുറിച്ചു ഞാന്‍ പിടഞ്ഞു..ഏതോ വീടിന്റെ അടുക്കളയില്‍ ഒരു മൂര്‍ച്ചയുള്ള കത്തി എന്റെ വെള്ളിയുടുപ്പ് വകഞ്ഞുമാറ്റി..അതിന്റെ നിര്‍ദയമായ പല്ല് എന്റെ അകം വരെ മുറിപ്പെടുത്തി..വിരിയാറായി വയറില്‍ ഒട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അതു പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു..തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ രൂപപ്പെട്ടു..

രണ്ടാമത്തെ എന്റെ വേഷം ഒരു പശുവായിട്ടായിരുന്നു..പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു..കുട്ടിക്കു കരുതി വച്ചത് കൂടി സൂത്രത്തില്‍ കറന്നെടുത്ത് അവര്‍ എനിക്കായ് കാടിവെള്ളം നീക്കി വച്ചു..പാലിനു കൊള്ളില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്പനക്കാരന്‍ ഒരു നാള്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു..മൂന്നാം നാള്‍ എന്റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു..വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും പിടഞ്ഞുകൊണ്ടിരുന്നു..

മൂന്നാംജന്മം ഇതാ ഇതു തന്നെ –മനുഷ്യസ്ത്രീയായി ..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്..എന്റെ ദേഹം നോക്കൂ ..മീന്‍ വരിഞ്ഞ പോലെ, ഒരായിരം മുറിവുകള്‍ ..മല്ലിയും മുളകും പറ്റിപ്പിടിച്ച് മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു...നീറിക്കൊണ്ടിരിക്കുന്നു..ഉള്ളിന്റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല..നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല..മക്കള്‍ക്കും ഭര്‍ത്താവിനും ഒരു പാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു..ഇന്ന് –ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്റെ ആരായിരുന്നു എന്നാണ് അതിശയിക്കുന്നത്..പരിപ്പുപോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു? രുചിയുള്ള കറിയായി, ഉപ്പേരിയായി, ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു? രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല..ഉപേക്ഷിക്കപ്പെട്ടവളായി, ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ കടച്ചിലുമായി ..പെയ്‌തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്..

'മെഡിക്കല്‍കോളേജ് ആണുമ്മാ..സ്ഥിരവാസം പറ്റില്ല..ഇടയ്ക്കിടെ ഡ്രസ്സ് ചെയ്യലല്ലാതെ മുറിവുകള്‍ക്ക് വേറെ മാര്‍ഗമില്ല ..പണം ഒരു പാട് പൊടിക്കാന്‍ വേണം എന്തിനും.. ..അതില്ലല്ലോ ..നാളെ ഡിസ്ചാര്‍ജ് ചെയ്യും ..ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.'

നഴ്‌സിന്റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്റെ പേരില്‍ കൊടുത്ത രണ്ടു നമ്പരിലും അവള്‍ വിളിച്ചത്..രണ്ടും ഔട്ട് ഓഫ് കവറേജ് ഏരിയ ,അല്ലെങ്കില്‍ ബിസി ..അല്ലേല്‍ സ്വിച്ച്ഡ് ഓഫ് ..അവള്‍ക്കറിയില്ല ആരും വരാനില്ലെന്ന്..ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു..കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്..വളത്തിനല്ലാതെ അതെന്തിനു കൊള്ളാം? പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു ..അടിച്ചടിച്ച് ഈ ചണ്ടിയും ആരെങ്കിലും രണ്ടു കഷ്ണം കടലാസാക്കിയെങ്കില്‍..ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ..ഒരക്ഷരത്തിലേക്ക്‌പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന്  ഒന്നു തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞ്, ഒടിഞ്ഞു പോയ ശിരസ്സ് അങ്ങനേലും അതിന്റെ യഥാസ്ഥാനത്ത് ഒരു നിമിഷത്തേക്കെങ്കിലും നിലയുറപ്പിക്കുമല്ലോ...

2014, നവംബർ 10, തിങ്കളാഴ്‌ച

ഓര്‍മപ്പന്തലില്‍ അന്ന് (കഥ )


 ശരണാലയം കൊല്ലന്തോറും സന്ദര്‍ശിക്കല്‍ ഒരു പതിവായത് ഞാന്‍ പോലുമറിയാതെയാണ്.പേപ്പറിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ വേണ്ടിയാണ് ആദ്യം അവിടെയെത്തിയത്.അനേകം അഗതികള്‍ മുറുമുറുപ്പില്ലാതെ താമസിക്കുന്ന നരച്ച കെട്ടിടങ്ങള്‍ എന്തോ എന്നില്‍ പേരറിയാത്തൊരു വിഷാദമുണ്ടാക്കി.ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരു പഴയകാല സിനിമാനടിയുമുണ്ടായിരുന്നു.പതിനെട്ടാം വയസ്സില്‍ തന്നെ അമ്പതു വയസ്സുകാരി അമ്മയായി അഭിനയിച്ചു തുടങ്ങിയവര്‍.പത്തുപതിനഞ്ചു കൊല്ലം സിനിമയിലഭിനയിച്ചിട്ടും അവരീ അഗതിമന്ദിരത്തില്‍ എത്തിയതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.അതു ഞാന്‍ ചോദിക്കുകയും ചെയ്തു.ജീവിതം മയമില്ലാതെ വലിച്ചിഴച്ചത് കൊണ്ടാവും അവരുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടര്‍ച്ചയുണ്ടായിരുന്നു.ശരീരം വല്ലാതെ ആതുരമായിരുന്നു.

'എന്റെ കൊച്ചേ,പഴയ കാലല്ലേ?നാടകത്തീന്നാ ഞങ്ങളൊക്കെ സിനിമയിലെത്തിയത്.പൈസ കണക്ക് പറഞ്ഞൊന്നും വാങ്ങാറുണ്ടായിരുന്നില്ല.പിന്നെ പെണ്ണുങ്ങളായിട്ടും അഭിനയിക്കുന്നതിന്റെ ചീത്തപ്പേര് വേറെയും..വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രാ പിന്നേം പിടിച്ചു നിന്നത്.പലതിനും വഴങ്ങേണ്ടി വരും.അതങ്ങനൊരു ലോകാണല്ലോ.എന്തായാലും എന്റെ മക്കളൊക്കെ യാതൊരു അല്ലലൂല്ലാതെ വളര്‍ന്നത് സിനിമ തന്ന ചോറു കൊണ്ടു തന്നെയാ.അവരൊക്കെ ഇപ്പോ വല്യ ആള്‍ക്കാരായി.മകള്‍ ഇവിടെ കോഴിക്കോട് തന്നെയാ.അവളുടെ കൂടെത്തന്നായിരുന്നു.പക്ഷെ പ്രായം കൂടുന്തോറും ആളുകള്‍ അവരെത്ര അടുത്തവരായാലും സംസാരത്തിലൊക്കെ ഒരു കാഠിന്യം വരാന്‍ തുടങ്ങും.വലിഞ്ഞുകേറി വന്നതാണെന്ന് ഇടയ്ക്കിടെ നമ്മളെ ഓര്‍മിപ്പിക്കും.വല്ലാതങ്ങ് മടുത്തു കൊച്ചേ.അപ്പഴാ ഒരു ഫ്രണ്ട് ഈ അഗതിമന്ദിരത്തെ ക്കുറിച്ച് പറഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.കെട്ടും മാറാപ്പുമായി പുറപ്പെട്ടു.ഇപ്പഴാച്ചാ നടക്കാനും ബസില്‍ പോകാനുമൊന്നും പ്രയാസല്ല.കുറച്ചു കഴിഞ്ഞാ അതല്ലല്ലോ അവസ്ഥ.'

കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു.'ഇവിടെപ്പോ എന്താ ഒരു ബുദ്ധിമുട്ട്?ഓണായാലും പെരുന്നാളായാലും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കും.ഭക്ഷണം തുണി ഒന്നിനുമില്ല ഒരു മുട്ടും.ഓര്‍മകളാ പ്രശ്‌നം.ചമ്മട്ടി പോലെയാ അവ തലയെ അടിച്ചോണ്ടിരിക്കുന്നത്.'

'ഒക്കെ പിന്നേം ഓര്‍മിപ്പിച്ചതിന് അമ്മച്ചി എന്നോട് ക്ഷമിക്ക്.'


'ഏയ്,അതു സാരല്ല.ആരോടേലൊക്കെ മനസ്സു തൊറക്കണത് ഒരു സുഖാ..എനിക്ക് ദൈവാധീനം കൊണ്ട് നടക്കാനും ഇരിക്കാനും ഒരു കൊഴപ്പൂല്ല.ഈ ലേഖേനെ നോക്ക്.ഓര്‍മയെത്തിയ മുതല് അവളീ വീല്‍ചെയറിലാ.ദൈവം ചെലരെ കാണണില്യ കുട്ട്യേ.'

ലേഖ വറ്റിവരണ്ട ഒരു ചിരി ചിരിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

'പത്രത്തിലൊക്കെ ഞങ്ങടെ കഥ വരൂലോ.അതന്നെ സന്തോഷം.ആ അമ്മേടെ മക്കളെപ്പോലെ നന്ദി കെട്ടവര്‍ക്ക് ഒന്നു മാറിചിന്തിക്കാന്‍ അതുപകരിച്ചാലോ..ഒരു ചേട്ടനും ചേച്ചീം ഉണ്ടെനിക്ക്.പാടത്ത് വെള്ളം തിരിക്കാന്‍ പോയതാ അച്ഛന്‍ ഒരു ദിവസം.പിന്നെ കാണണത് കൊറെ ആളോള്‍ അച്ഛനെ എടുത്തോണ്ട് വരണതാ.ആ കിടപ്പ് രണ്ടു മാസം നീണ്ടു.അമ്മയോട് എപ്പഴും പറയും ലേഖേനെ വേദനിപ്പിക്കരുത്.അച്ഛന്‍ മരിക്കുമ്പോ പന്ത്രണ്ട് വയസ്സാ എനിക്ക്.വായനയുടെ ലോകത്തേക്ക് എന്നെ വഴി കാട്ടിയ വിളക്ക്.ഇന്ന് ഈ പുസ്തകങ്ങള്‍ മാത്രമാണ് എന്റെ ആലംബം..അമ്മയും മരിച്ചതോടെ ഞാനിവിടെയെത്തി.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരവരുടെ ജീവിതം തന്നെ പ്രധാനം.നമ്മളെപ്പോലെ ചില പടുമുളകള്‍ക്കല്ലേ അതില്ലാത്തതുള്ളു.'

'സന്തോഷല്ലേ ചേച്ചീ ഇവിടെ.'

'പിന്നേ,എത്ര അമ്മമാരാ എനിക്കിവിടെ.ചേച്ചിമാര്‍,അനിയത്തിമാര്‍..എന്നാലും ഇടയ്ക്ക് അറിയാതെ കണ്ണു നിറയും.അറിഞ്ഞൂടാ എന്താ കാരണംന്ന്..'

ആ ആര്‍ട്ടിക്ക്ള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് ഞാന്‍ അവിടെ ഒരു മെമ്പര്‍ തന്നെയായി.ഇപ്പോ മോഹനനെ കൂട്ടി വരണത് തന്നെ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ മാത്രല്ല,ലേഖച്ചേച്ചീനെ പരിചയപ്പെടുത്താനും കൂട്യാ.അവളെഴുതിയ കുറെ കവിതകള്‍ അന്നെന്നെ കാണിച്ചിരുന്നു.അതൊരു പുസ്തകമാക്കണം.

യശോദാമ്മ വല്ലാണ്ടങ്ങ് വയസ്സായ പോലെ, കൂനിപ്പിടിച്ചു നടക്കുന്നു.ലേഖച്ചേച്ചിയെ ചോദിച്ചപ്പോ അവര് വല്ലാതെ സങ്കടപ്പെട്ടു,പിന്നെ ഇരുട്ട് പതിയിരിക്കുന്ന ഒരു റൂമിലേക്ക് കൊണ്ടു പോയി.വീല്‍ ചെയര്‍ കുറെ പുസ്തകങ്ങളെ താങ്ങി ഇരിക്കുന്നു.

'നാലു ദിവസേ ആയുള്ളൂ.വീല്‍ ചെയര്‍ അവര് മാറ്റാനൊരുങ്ങിയപ്പോ ഞാനാ പറഞ്ഞത് അവളുടെ ഓര്‍മയ്ക്ക് ഒരാഴ്‌ചേലും അതവിടെ കിടക്കട്ടേന്ന്.പിന്നെ കൊച്ചിനോടൊരു കാര്യം ഏല്പിച്ചിരുന്നു.'യശോദാമ്മ ഏറ്റവും അടിയില്‍ നിന്ന് രണ്ടു നോട്ടുബുക്കുകള്‍ വലിച്ചെടുത്തു.
'എന്നേലും സൌകര്യപ്പെട്ടാ ഇതൊരു പുസ്തകാക്കാന്‍ പറഞ്ഞു അവള് '

താളുകള്‍ മറിക്കുമ്പോള്‍ കൈ വിറച്ചു.ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു

'മറ്റുള്ളവരുടെ വരമ്പുകള്‍ക്കുള്ളില്‍ പെട്ടു പോയവര്‍ക്കു വേണ്ടി
ചരിത്രത്തില്‍ ഒരു കാല്പാടു പോലും ശേഷിപ്പിക്കാനാവാത്ത വ്രണിതജന്മങ്ങള്‍ക്കു വേണ്ടി
പ്രസവിച്ചു പോയി എന്ന കുറ്റം കൊണ്ടു മാത്രം വേദന തിന്നുന്ന അനേകം അമ്മമാര്‍ക്കു വേണ്ടി  ഈ കവിതകള്‍ സമര്‍പ്പിക്കുന്നു
മഴ നിലാവ്
ലേഖ'    
……………………………………………………………………………………………………………………………………………..