Pages

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

അമ്മ.........(കഥ)



'good bye, I said the other woman, good bye mother..she stood there on the busy platform, a pale sweet woman in white and I watched her until she was lost in the milling crowd......."


കഥയുടെ കനകപ്പടികളിലൂടെ വര്‍ഷങ്ങളനവധി ഇറവെള്ളം പോലെ ഒഴുകിപ്പോയി..പാതയോരങ്ങളിലെല്ലാം അവന്റെ കണ്ണുകള്‍ ഉഴറി..എവിടെയെങ്കിലും വിളറി മെലിഞ്ഞ ആ സ്ത്രീ തനിച്ച് വരികയും പോകയും ചെയ്യുന്ന തന്നെ കാത്തിരിപ്പുണ്ടോ? മൊബൈല്‍ ചെവിയില്‍ നിന്നെടുത്ത ഒരു നേരമില്ല മമ്മിക്ക്..ഡാഡിയും മമ്മിയും എപ്പോഴും രണ്ടു കാറുകളിലായി ഒഴുകി നീങ്ങി..ഒരേയൊരു മകനോട് സംസാരിക്കാന്‍ അവര്‍ക്കെവിടെ സമയം..താന്‍ ശരിക്കും ആ സ്ത്രീയുടെ മകനായിരുന്നെങ്കില്‍ ഇത്രേം വരള്‍ച്ചയുണ്ടാകുമായിരുന്നോ? മാംസമുരുക്കുന്ന ഇത്രേം ഉഷ്ണം? പുകയാളി ഇങ്ങനെ കരി പിടിക്കുമായിരുന്നോ ജീവിതം?

ഗൌരവക്കാരനായ ഡാഡി ..സ്ട്രിക്റ്റ് മാത്രമായ മമ്മി..വെക്കേഷനുകള്‍ വേഗം തീര്‍ന്നു കിട്ടാനായിരുന്നു ആഗ്രഹം..ബോര്‍ഡിങ്ങില്‍ ഇതിലേറെ പ്രകാശമുണ്ട്..വര്‍ണശബളമായ ബലൂണുകളായി മാനം നിറയുന്ന സ്‌നേഹക്കഥകളും ചിരികളുമുണ്ട്..മമ്മിയും ഡാഡിയും വഴക്ക് തുപ്പുമ്പോഴും ചിന്തിച്ചു..ഇവരെന്താ ചെറ്യേ കുട്ട്യോളെപ്പോലെ?

പ്രഭ ഫണമുയര്‍ത്തി ചീറ്റുമ്പോഴും ആഗ്രഹിച്ചു ആ അമ്മയെ ഒന്നു കണ്ടെങ്കില്‍..ഉള്ളില്‍ മറ്റൊരാളെ പരിണയിച്ച് നാടകമാടേണ്ടുന്ന അവളുടെ ഗതികേടിനെക്കുറിച്ച് പറയാമായിരുന്നു..വിവാഹമോചനം മാത്രമോ ഒരേയൊരു വഴിയെന്ന്  അവരോട് ചോദിക്കാമായിരുന്നു..
................................................    ........................................................    .......................................

ഓഫീസില്‍ നിന്നെത്തിയ തന്നെ നോക്കി ടീപ്പോയിമേല്‍ ഒരു പേപ്പര്‍ തലയിളക്കി. 'അരുണ്‍' .. ഒരു സംബോധന മാത്രം..കടലാസിന്റെ ശൂന്യമായ വെളുപ്പില്‍ ചുരുണ്ടു മയങ്ങിക്കിടക്കുന്ന താലിമാല..വീട് ഒരു അസ്ഥികൂടമായി പല്ലിളിച്ചു..മൌനം, കുടിച്ചു പൂസായി നാലു കാലിലിഴഞ്ഞു..ബെഡ് റൂമിലേക്ക് കേറുമ്പോഴേ അറിയാം കെട്ടൊരു മണം..
മണവും രുചിയുമില്ലാത്ത എന്തോ ഒരു വഴുവഴുപ്പന്‍ ദ്രാവകം തൊണ്ടയില്‍ കെട്ടിക്കിടക്കുമ്പോലെ..എന്നിട്ടും ഛര്‍ദിക്കുവോളം കുടിച്ചു..പുറമേക്ക് വിജയം മാത്രമായ ഒരു ജീവിതത്തിന്റെ അടിയൊഴുക്കെന്തേ ഇത്ര ശക്തമായ പരാജയമായത്?

ട്രെയിനിനു മുന്നിലേക്ക് അന്നാ ഏഴാം ക്ലാസ്സുകാരന്‍ വീഴാന്‍ പോയപ്പോള്‍ അവര്‍ അനുഭവിച്ച വേവലാതി..പുറംകയ്യിലിപ്പോഴും അവരുടെ പേടിനഖങ്ങള്‍ ആഴ്ന്ന പാടുണ്ട്..അയാളാ സ്‌നേഹക്കലയെ തലോടി..ആ മുഖം വേദനയാല്‍ വിളറിയത്..കണ്ണുകള്‍ ഭയത്താല്‍ പിടഞ്ഞത്..എല്ലാം ഇന്നലെയായിരുന്നോ? മുജ്ജന്മത്തില്‍ താനവരുടെ മകനായിരുന്നോ?

'എന്താ മോനേ, നീ തനിച്ചാണോ?'

മൂടല്‍മഞ്ഞിലൂടെ നടക്കുന്ന അയാളോട് അവര്‍ ചോദിച്ചു..അന്നത്തെ അതേ ചോദ്യം..

'അതെ, തനിച്ച് ..ഞാനൊരു യാത്രയിലാ..ട്രെയിന്‍ പക്ഷെ എവിടേക്കെന്നു എനിക്കറിയില്ല അമ്മേ...'

അയാള്‍ അവരുടെ ഇളംനീലപൂക്കളുള്ള വെള്ളസാരിയില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ മുഖമമര്‍ത്തി..

'സാരമില്ല ,ട്രെയിന്‍ വരാന്‍ ഇനിയുമുണ്ടല്ലോ സമയം..അന്നത്തെപ്പോലെ അല്പം മധുരം കഴിക്കാം..'

'മധുരം തൊടാന്‍ പറ്റില്ലമ്മേ..രോഗങ്ങള്‍ മധുരങ്ങളെയെല്ലാം ഉപേക്ഷിക്കാനാണ് പറയുന്നത്..'
അവര്‍ ചിരിച്ചു. അതിന്റെ വശ്യതയില്‍ അയാള്‍ മയങ്ങി നിന്നു..

'അപ്പോള്‍ കയ്പാണ് മൊത്തം അല്ലേ?'

'അതെ, മധുരത്തിനടിയിലും ഊറിക്കൂടുന്ന ചമര്‍ക്കുന്ന കയ്പ്..'

'സാരമില്ല, ഇന്നല്‍പ്പം മധുരമാകാം..രോഗങ്ങളോട് മിണ്ടാതിരിക്കാന്‍ പറ..'

അയാള്‍ അന്നത്തെപ്പോലെ ജിലേബികള്‍ ആസ്വദിച്ചു കഴിച്ചു..ഒരു പാട് സംസാരിച്ചു..ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക് നിരാശ തോന്നി, പ്രഭയുടെ കാര്യം അവരോട് പറയാന്‍ മറന്നു പോയല്ലോ..

ചായം മങ്ങിയ ചുവരുകളെ അയാള്‍ വിഷണ്ണനായി നോക്കി..വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍,,പിണങ്ങിയും കെറുവിച്ചും കിടക്കുന്ന ഫര്‍ണീച്ചറുകള്‍..ആ പഴയ അമ്പാലാ സ്‌റ്റേഷനിലേക്ക് ഒന്നൂടെ പോയാലോ..ആ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം ഇപ്പോഴും മാറാതെ കാത്തിരിപ്പുണ്ടെങ്കിലോ? ആ പഴയ ഏഴാം ക്ലാസ്സുകാരന്‍ അവിടെ എവിടേലും ചുറ്റിത്തിരിയുന്നുണ്ടെങ്കിലോ..

സതീഷിന്റെ ഡിന്നര്‍ പാര്‍ട്ടിയുണ്ട്. വിവാഹവാര്‍ഷികം..പോയാല്‍ കമ്പനിയായി കുടിക്കാം, കുറെ സംസാരിക്കാം, തിന്നാന്‍ വരുന്ന ഏകാന്തതയുടെ കോമ്പല്ലില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാം..
............................................ .......................................  ...........................................................

'ഹായ്, അരുണ്‍ ..എന്തേ ഇത്ര വൈകി? വാ റൂമിലിരിക്കാം..'

വാതില്‍ ചാരി ഷെല്‍ഫില്‍ നിന്ന് സ്വര്‍ണം ഉരുക്കിയൊഴിച്ച കുപ്പികള്‍ അവന്‍ പുറത്തെടുത്തു..

'വിദേശിയാ, പുറത്ത് ഇത്രേം നല്ലതില്ല..'

കണ്ണഞ്ചിക്കുന്ന ദീപാലങ്കാരങ്ങളോടെ പൊങ്ങച്ചം നൃത്തമാടുന്നത് അയാളില്‍ വിരസത നിറച്ചു..ഗ്ലാസ്സിലേക്കൊഴുകുന്ന ഉരുകുന്ന തീക്കനലുകളെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കി..ഈ ജാഡകളുടെയെല്ലാം അടിയില്‍ ഇവനുമുണ്ടാകുമോ ഊറിക്കൂടുന്ന കയ്പ്?

'നോക്ക് അരുണ്‍, നമ്മുടെ മൂര്‍ത്തി പുതിയൊരു ചരക്കിനെക്കുറിച്ച് പറയുന്നുണ്ട്, പോയാലോ?'

'നീ പോ, ഞാന്‍ നല്ല മൂഡിലല്ല..'

'അയ്യേ, നീ ഇപ്പോഴും പ്രഭയെ ഓര്‍ത്തിരിപ്പാണോ? എടാ നമ്മളെ വേണ്ടാത്തവരെ ഒറ്റ ഏറിനു കളയാന്‍ പഠിക്കണം..വല്യ കമ്പ്യുട്ടര്‍ എന്‍ജിനീയറായിട്ട്..ശ്ശെ..യു ആര്‍ സോ സില്ലി അരുണ്‍..'ഞാനാണെങ്കി എന്നേ വേറെ കെട്ടിയേനെ..'

'അടുത്ത വീട്ടില്‍ പിന്നേം താമസക്കാരെത്തിയോ?'

'നമ്മുടെ കഷ്ടക്കാലം..സ്റ്റാറ്റസിനൊത്ത ഒരു നൈബറിനെ കിട്ടില്ല..ഇതിനു മുമ്പ് ഒരു ചെറുക്കനും അതിന്റെ അമ്മയുമായിരുന്നു..സുന്ദരി..ഞാന്‍ കുറെ ശ്രമിച്ചു നോക്കി..വരുതിക്കു കിട്ടിയില്ല..പിന്നെയൊരു വാശിയാരുന്നു, അവരെ ഇവിടുന്ന്  കേട്ടു കെട്ടിക്കാന്‍..'

'എന്നിട്ടിപ്പോ ആരാ..'

'ഒരു തള്ളയാ..കണ്ണില്‍ നോക്കിയാ നമ്മള്‍ ചൂളിപ്പോകും..തീ കത്തുമ്പോലെ..സഹായത്തിനൊരു പീസുണ്ട്..അവളെയൊന്ന് ചൂണ്ടയിടാന്നു കരുതിയാ പോയത്..എവിടുന്നോ വന്നു കൂടിയതാ..കെട്ട്യോന്‍ ചത്തോ, ഇട്ടിട്ടു പോയോ ..ആര്‍ക്കറിയാം..'

അയാളില്‍ വല്ലാത്ത ജിജ്ഞാസയുണ്ടായി..സ്വപ്നം വെറുതെയായിരുന്നില്ല..അടുത്തെവിടെയോ നിന്ന്  അവര്‍ വിളിക്കുന്നു..
.................................... ................................. .................................................
കോളിംഗ് ബെല്‍ പെന്‍ഡുലനാദമുയര്‍ത്തി..ഇരുളിലെക്കും വെളിച്ചത്തിലേക്കും ചാഞ്ഞുകൊണ്ടിരിക്കുന്ന പെന്‍ഡുലം..വിളറി മെലിഞ്ഞ്, വെള്ള സാരിയില്‍ അവര്‍..സ്‌നേഹക്കണ്ണുകള്‍ അയാളെ ഉഴിഞ്ഞു..ഓര്‍മകളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു നിമിഷം കൊണ്ട് അവരാ പേര് ഓര്‍ത്തെടുത്തു..

'അരുണ്‍ ..'

അയാള്‍ ആഹ്ലാദത്തോടെ ഊഷ്മളമായ ആ കരങ്ങള്‍ സ്പര്‍ശിച്ചു..

'അമ്മേ, എനിക്കൊരു പാട് പറയാനുണ്ടമ്മേ..ഒരാശ്വാസവാക്ക് കേള്‍ക്കാന്‍ എത്രയായി ഞാന്‍ അമ്മയെ തിരയുന്നു..'

അവര്‍ പുഞ്ചിരിച്ചു

'അതിനല്ലേ ദൈവമെന്നെ രോഗക്കിടക്കയില്‍ നിന്ന്  ആര്‍ക്കും വേണ്ടാഞ്ഞിട്ടും എഴുന്നെല്പ്പിച്ചത്..മക്കള്‍ രണ്ടും ആരുമറിയാതെ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ടും..ആരുമില്ലാത്ത ഇവളാ ഇപ്പോ എനിക്ക് കൂട്ട്..ഹോസ്പിറ്റലില്‍ ആയിരുന്നപ്പോ എന്തോ ആ പഴയ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ എന്നെ പൊതിഞ്ഞു..മാംസക്കഷ്ണങ്ങളായി വണ്ടിക്കടിയില്‍ ചിതറിപ്പോയ എന്റെ ഇളയ മകനെ പല നിലക്കും ഓര്‍മിപ്പിക്കുന്ന ആ കുട്ടി..ഉറപ്പായിരുന്നു..എന്നേലും എവിടേലും വെച്ച് കാണൂന്ന്..ഐക്യപ്പെട്ട മനസ്സുകള്‍ അങ്ങനെയാണെന്റെ മകനേ..'

നിറഞ്ഞു തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കി അയാള്‍ തരിച്ചിരുന്നു..ഭൂമിയില്‍ തനിക്കു വേണ്ടിയും കരയാന്‍ ഒരാള്‍ ഉണ്ടായിരുന്നു..അയാളാ മാറില്‍ ഇമ്പത്തോടെ തല ചായ്ച്ചു..കാലങ്ങളായി തന്നെ വലയം ചെയ്ത എകാകിതയുടെ ഇരുളിമ ധൂമവലയങ്ങളായി അകന്നു പോകുന്നു..നനുത്തൊരു മഴ താളഭംഗിയോടെ പെയ്യുന്നു..അയാള്‍ക്ക് താന്‍ ചെറുതാവുന്നതായി തോന്നി..ഗര്‍ഭപാത്രത്തിന്റെ ഇളംചൂട് ഒരു പുതപ്പായി അയാളെ പൊതിഞ്ഞു.................... 
.......................................... .......................................... .....................................................

കുറിപ്പ്: റസ്‌കിന്‍ ബോണ്ടിന്റെ 'The woman on platform 8' എന്ന കഥയ്ക്ക് ഒരു രണ്ടാം ഭാഗമായി എഴുതിയതാണീ കഥ. ആദ്യഭാഗത്തെ ഇംഗ്ലീഷ് വാചകങ്ങള്‍  ആ കഥയുടെ അവസാനവരികളാണ്..

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കാറ്റിലെ കരിയില..(കഥ)


 ഒരിക്കലും ആരാലും സ്‌നേഹിക്കപ്പെടാതിരുന്ന പെണ്‍കുട്ടി നിരന്തരം മരണത്തോട് സംവദിച്ചുകൊണ്ടിരുന്നു..

'എന്താണീ ജീവിതത്തിന്റെ പൊരുള്‍? ഒടുക്കത്തെ വണ്ടിയില്‍ നീയേത് ഗഹ്വരത്തിലേക്കാണ് ഞങ്ങളെ തള്ളിയിടുക? അതും കഴിഞ്ഞു വീണ്ടും മറ്റൊരു തകര്‍ന്ന വാഹനത്തില്‍ ക്ലേശകരമായ ഈ യാത്ര പുനരാരംഭിക്കുമോ? കുഴികളിലും കല്ലുകളിലും തടഞ്ഞ് അതിന്റെ ചക്രങ്ങള്‍ പിന്നെയും ഊരിത്തെറിക്കുമോ?'

വളരെ മുമ്പ് – അമ്മായിയുടെ നീര് വന്നു ചീര്‍ത്ത ചുവന്ന തീക്കണ്ണുകളുള്ള വെളുത്ത കണങ്കാലുകളിലേക്ക് ഭീതിയോടെ നോക്കുമ്പോള്‍ പിന്നില്‍ കരിയിലയമരുന്ന രവം..വരണ്ട വേനലിന്റെ പൊടിക്കാറ്റ് വീട്ടിലേക്ക് കയറി വന്ന പോലെ ആകെയൊരു ധൂമവലയം...പിന്നെയതിന് ഒറ്റക്കണ്ണും ചൂണ്ടുവിരലുമുണ്ടായി..

'ആരാണ് നീ?'

ചിറകൊടിഞ്ഞ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ തലതല്ലി..

'നിഴലായി ഞാന്‍ മാത്രമേ ഓരോരുത്തര്‍ക്കും കൂട്ടുള്ളൂ..തനിച്ച് വരുന്ന അവന്,   തനിച്ചീ യാത്ര മുഴുവനും താങ്ങേണ്ടുന്ന അവന്, ആകെയുള്ളൊരു സഹയാത്രി..'

നിര്‍മമതയുടെ നിറം കെട്ട വാടിയ ദളങ്ങള്‍ അവന്റെ കണ്‍തടാകത്തില്‍ നീന്തി..അമ്മായിയുടെ തൊണ്ടക്കുഴിയിലേക്ക് ആ കൈകള്‍ നീണ്ടു..നരച്ചു  ദുര്‍ബലമായൊരു പ്രകാശക്കട്ടയെ നിര്‍ദാക്ഷീണ്യം ഉള്ളില്‍ നിന്നെവിടുന്നോ പറിച്ചെടുത്തു..വിളറിയ ആ നിലാവിന്‍തുണ്ടോ ആത്മാവ്?

'നചികേതസ്സിനെപ്പോലെ മരണമേ, എനിക്കൊരുപാട് ചോദിക്കാനുണ്ട് നിന്നോട്..'

വളര്‍ച്ചയുടെ വഴുക്കുന്ന ഏണിപ്പടികള്‍ പ്രയാസപ്പെട്ടു കയറുമ്പോള്‍ അവള്‍ കിതച്ചു..തൊട്ടു പിന്നില്‍ കറുത്തൊരു വവ്വാലായി മൃത്യു ഒച്ച വെച്ചു..

'എത്ര ചോദ്യങ്ങള്‍..യുഗാന്തരങ്ങളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങള്‍..ഒന്നിനും ഇതുവരെയും ഉത്തരം കിട്ടിയില്ലല്ലോ എനിക്കുപോലും..'

'ഞാനിന്നലെ നിന്നെ നല്ല വെളുത്ത വസ്ത്രത്തിലാണ് സ്വപ്നം കണ്ടത്..വരണ്ടുണങ്ങിയ ഒരു പാടവരമ്പിലൂടെ നീ നടക്കയായിരുന്നു..വെളുത്ത ളോഹയുടെ പോക്കറ്റില്‍ നിന്ന്! വിത്തുകളെടുത്തു എല്ലായിടത്തും വിതറി വെള്ളം തളിച്ചുകൊണ്ട് നീ പുഞ്ചിരിച്ചു..
'തുടച്ചു നീക്കലാണെന്റെ കര്‍മമെങ്കിലും ഇതിങ്ങനെ ശുഷ്‌കിച്ചു കാണുമ്പോള്‍ എങ്ങനെ ഒരിറ്റു തീര്‍ത്ഥമേകാതെ..'

'നിന്റെ തൊലിയിലെ കറുത്ത പൊട്ടുകളത്രയും അപ്പോള്‍ അപ്രത്യക്ഷമായി..വെണ്മയുടെ സ്വപ്നക്കൂട്ടിലിരുന്ന്! നീ വീണ്ടും പുഞ്ചിരിച്ചു.'

.അവന്‍ അവളുടെ ഈറന്‍ പിടിച്ചു ദുര്‍ഗന്ധപൂരിതമായ മുടിക്കെട്ട് വേര്‍പെടുത്താന്‍ തുടങ്ങി..വാര്‍ധക്യത്തിന്റെ വെണ്‍നൂലുകള്‍ അവളുടെ ശിരസ്സില്‍ അപകര്‍ഷതയോടെ ചുരുണ്ടു കിടന്നു..

'ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടും ഈ വെളുത്തേടന്റെ ശക്തമായ കയ്യൊന്ന്  പിടിച്ചു വെക്കാന്‍ പറ്റുന്നില്ലല്ലോ നിങ്ങള്‍ക്കൊന്നും..അവന്‍ പൂര്‍വാധികം ശക്തിയോടെ എല്ലാം വെളുപ്പിച്ചുകൊണ്ടിരിക്കുന്നു..'

'എനിക്ക് സ്‌നേഹത്തിന്റെ ചന്ദനത്തിരികള്‍ ഇനിയെങ്കിലും കിട്ടിയെങ്കില്‍..അതിന്റെ പരിമളത്തില്‍ എനിക്കീ മുടിയൊന്ന് ഉണക്കണമായിരുന്നു..കയറിപ്പോന്ന കുത്തനെയുള്ള പടവുകള്‍..എത്രയാണ് തലയടിച്ചു വീണത്..കാലുകള്‍ വ്രണപ്പെട്ടത്..വെടിച്ചു കീറിയത്..നീയെല്ലാം കണ്ടതാണല്ലോ..'

'ഉം..ചുടുന്ന വെയിലായിരുന്നല്ലോ..കനത്ത മഞ്ഞും..ഞാനും ഒരു പാടു കാലം ഈ സ്‌നേഹസുന്ദരിയുടെ പിറകെ മുട്ടിലിഴഞ്ഞതാ..എന്റെ കറുത്ത രൂപം കണ്ട് അവളെത്ര പരിഹസിച്ചെന്നോ..അവളൊന്നരുമയോടെ ഇളംചൂടുള്ള ആ കൈത്തലത്തില്‍ എന്റെ മുഖം ചേര്‍ത്തിരുന്നെങ്കില്‍..സുന്ദരമായ പ്രകാശം എന്നെ പ്രശോഭിപ്പിക്കുമായിരുന്നില്ലേ? പക്ഷെ ഒരിക്കലും അതുണ്ടായില്ല..ബ്യുട്ടി രാക്ഷസനെ ചുംബിച്ചതോടെ അയാള്‍ക്ക് രൂപമാറ്റം വന്നപോലെ ഒരു രൂപാന്തരത്തിന് കൊതിക്കയായിരുന്നു ഞാന്‍..പക്ഷെ....അതില്‍ പിന്നെയാകണം ജീവന്‍ പറിച്ചെടുക്കുന്ന തൊഴിലിലേക്ക് ദൈവമെന്നെ എറിഞ്ഞു കളഞ്ഞത്..പ്രേമവള്ളികളില്‍ ചുറ്റിപ്പിണഞ്ഞ ആത്മാവുകളെ പറിച്ചെടുക്കുമ്പോള്‍ എന്തൊരു ആഹ്ലാദമാണെന്നോ..'

'ഓരോ തവണയും ഞാനും അതിന്റെ പാറിക്കളിക്കുന്ന വസ്ത്രാഞ്ചലം പിടിക്കാനാഞ്ഞതാണ്..തൊട്ടുതൊട്ടില്ല എന്നാവുമ്പോള്‍ അതത്രയും കൂട്ടിപ്പിടിച്ച് അവളൊരു കൊല്ലുന്ന ചിരി ചിരിക്കും..ഞാനേറെ സ്‌നേഹിച്ചവര്‍ എന്നെയൊത്തിരി തനിച്ചാക്കി ഒന്നുമേ തിരിച്ചേകാതെ..വെറുമൊരു പുഴുവായ് വെപ്രാളത്തോടെ അലയുമ്പോഴെല്ലാം പ്രണയത്തിന്റെ വര്‍ണക്കൂട്ടുകള്‍ ചാലിച്ച് നനുത്ത ചിറകുകളുമായ് പറന്നെത്തുന്ന ഒരാളെയും കാത്തു കാത്ത്..ലോലമായ സ്‌നേഹസ്പര്‍ശം തേടി എണ്ണത്തടാകത്തിലൂടെയുള്ള നിലക്കാത്ത പ്രയാണം..നീന്താനറിയാതെ..തുഴ ശരിക്കൊന്നു പിടിക്കാന്‍ പോലുമാവാതെ..പാഴായിപ്പോയ മോഹങ്ങളുടെ  ഉള്ളിത്തോലുകള്‍ കാറ്റില്‍ പറന്നു പറന്ന് ഏതൊക്കെയോ ചളിക്കുഴികളില്‍ പതിച്ചു..'

ഒരിക്കല്‍ കോടതിവരാന്തയില്‍ വിശ്രമിക്കുന്ന മണ്‍കുടം അവളെ നോക്കി ചിരിച്ചു. അതിന്റെ അവകാശത്തിനു വേണ്ടി തര്‍ക്കിക്കുന്നവര്‍ കനല്‍ക്കണ്ണുകളോടെ വക്കീലുകള്‍ക്കടുത്ത് കുശുകുശുത്തു, പിന്നില്‍ നിന്ന് അപ്പോള്‍ മരണം പിറുപിറുത്തു

'ഒരു കലാകാരന്റെയാ..ജീവിച്ചിരുന്ന കാലത്ത് ഇതിനെയൊക്കെ എതിര്‍ത്തിരുന്ന ആളാ..ശവം കടലില്‍ തള്ളിയാല്‍ മീനുകള്‍ക്ക് ഭക്ഷണമാകും, കുഴിച്ചിട്ടാല്‍ ചെടികള്‍ക്ക് വളമായിക്കൊള്ളും എന്നെല്ലാം വാദിച്ചിരുന്ന മനുഷ്യന്‍..എന്നിട്ട് അയാളുടെ ചിതാഭസ്മത്തിനു വേണ്ടിയാണീ കേസും കൂട്ടവും..'

'മരണം നമ്മളെ വെറും കളിക്കോപ്പുകളാക്കും..എറിഞ്ഞുടയ്ക്കാനും അടുപ്പിലിടാനുമൊക്കെ പറ്റുന്ന വെറുമൊരു പ്ലാസ്റ്റിക് തുണ്ട്..'

അവള്‍ താനെന്നും സ്വപ്നത്തില്‍ കാണാറുള്ള മുഖമില്ലാത്ത ആളെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങി..ശോഷിച്ച കൈകള്‍ അവളെ ലാളിച്ചിരുന്നു..ചിറകിന്‍ചൂടേകിയിരുന്നു..അയാളുടെ പിയാനോയില്‍ നിന്നുയരുന്ന സംഗീതത്തിന്റെ പതുപതുത്ത മെത്തയില്‍ അവള്‍ ആലസ്യത്തോടെ കിടക്കുകയായിരുന്നു..എന്നാല്‍ അയാളുടെ  മുഖം ഇരുളിലായിരുന്നു എപ്പോഴും..

'ആ വദനം ഇനി പിറന്നിട്ടു വേണം..' മരണം മന്ത്രിച്ചു..അവന്‍ അവളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ തുടച്ചു മാറ്റി..അവളപ്പോള്‍ ആരുമാരും നോക്കാനില്ലാതെ രോഗക്കട്ടിലില്‍, വേദനയുടെ കത്രികവിടവില്‍ പിടയുകയായിരുന്നു..

'ചിന്തിക്കാറുണ്ടായിരുന്നു ഞാന്‍..'

അവള്‍ നിശ്ശബ്ദവിചാരങ്ങളെ അവനിലേക്ക് ഊതിപ്പറപ്പിച്ചു

'ഒടുക്കം അനുരാഗത്തിന്റെ മുറുകിയ ആലിംഗനം നിന്നില്‍ നിന്നാവും എനിക്കാദ്യമായി കിട്ടുകയെന്ന്!..നിന്റെയാ അവസാനത്തെ ആശ്ലേഷം..'

അവളുടെ കണ്ഠമിടറുകയും കണ്ണുകള്‍ തുളുമ്പുകയും ചെയ്തു..ഒരിക്കലും ആരും മമതയോടെ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകള്‍ വിറച്ചു കോടി..ഒരിക്കലും ആരും അണച്ചു പിടിച്ചിട്ടില്ലാത്ത ശരീരം കൊടിയ വേദനയില്‍ പിടഞ്ഞു..

'ഇഷ്ടത്തിന്റെ തേന്‍കൂട്..ഒരു തവണയെങ്കിലും ഒരു കുരുവിയായി എനിക്കതിലിരിക്കണം..തേന്‍കട്ടികള്‍ കഴിക്കണം..'

വാക്കുകള്‍ തുപ്പലായി അവന്റെ മുഖത്തേക്ക് തെറിച്ചു..പതുക്കെയവന്‍ പ്രേമപൂര്‍വ്വം അവളുടെ മെലിഞ്ഞ കഴുത്തില്‍ സ്പര്‍ശിച്ചു..രോഗഭൂതം തകര്‍ത്തെറിഞ്ഞ ദേഹോദ്യാനമാകെ അവന്റെ നേത്രങ്ങള്‍ അരുമയോടെ പരതി..കമ്പനം കൊള്ളുന്ന ചുണ്ടുകളില്‍ പതുക്കെ ഉമ്മ വെച്ച് അവന്‍ പറഞ്ഞു..

'നഷ്ടമായിരിക്കും..ചുംബനത്തിന്റെയും പരിരംഭണത്തിന്റെയും സുരക്ഷിതത്വമറിയാതെ പോകുന്നത് തിക്തമായ ദുഃഖമായിരിക്കും....ഈ കരവലയത്തില്‍ എന്റെ ഹൃദയത്തോളം അമര്‍ത്തിയിട്ടേ ഈ അധരങ്ങളുടെ ഹിമത്തണുപ്പ് ആവോളം നുകര്‍ന്നിട്ടേ ഈ ജീവനാളിയിലീ ചൂണ്ടുവിരലാഴുകയുള്ളൂ...'
അവള്‍ എന്തെന്നില്ലാത്ത ആശ്വാസത്തോടെ ആ നെഞ്ചിന്‍ചൂടിലേക്ക് ആര്‍ത്തിയോടെ അമര്‍ന്നു..
പതുക്കെ , വളരെ പതുക്കെ അവളുടെ പെരുവിരലില്‍ നിന്നെല്ലായിടത്തേക്കും ശൈത്യം അരിച്ചു കയറാന്‍ തുടങ്ങി ................................        
'              

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്തിനായ്..... (കഥ)


 സ്വയം തീ കൊളുത്തി മരിച്ചവള്‍ നരകകിങ്കരന്മാരുടെ കറുകറുത്ത നിഴലുകളിലേക്ക് നോക്കി  വേച്ചും ഇടറിയും നടന്നു..എന്നിട്ടും അവളുടെ മനസ്സ് തളര്‍ന്നില്ല..ദണ്ഡനമുറകളാല്‍ ശരീരം പിഞ്ഞിത്തുടങ്ങിയിരുന്നു..ദൈവത്തോട് ചോദിക്കാനുള്ളതെല്ലാം അവള്‍ മനസ്സില്‍ അടുക്കി വെച്ചു. ക്രമം തെറ്റരുത്, ആദ്യം അവസാനമാകരുത്..ആ മഹാവെളിച്ചത്തിനു മുമ്പില്‍ കണ്ണഞ്ചി അവള്‍ കൈ കൂപ്പി..അശരീരികള്‍ അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു..

'ഞാന്‍ തന്ന പ്രാണന്‍ ഹനിച്ചു കളയാന്‍ ആരാണ് നിനക്ക് അധികാരം തന്നത്? നരകാഗ്‌നിയില്‍ കാലാകാലം നീയതിന്റെ ശിക്ഷ അനുഭവിക്കും..'

അവള്‍ കണ്ണുകള്‍ പണിപ്പെട്ടു തുറന്നു..പ്രകാശം കണ്ണുകളെ അന്ധമാക്കിയേക്കും..അവള്‍ പിറുപിറുത്തു

'ഞാന്‍ മനുഷ്യജന്മത്തിനു തീരെ യോഗ്യയായിരുന്നില്ല..എന്നിട്ടും എന്തിനെന്നെ അജ്ഞതയുടെ ദീര്‍ഘസുഷുപ്തിയില്‍ നിന്നു തട്ടി വിളിച്ചു? എന്റെ കിളിത്തൂവലുകള്‍ കരിച്ചു കളഞ്ഞു? എന്റെ ശലഭച്ചിറകുകള്‍ വലിച്ചു പറിച്ചു? എന്റെ സ്വപ്നങ്ങളൊന്നാകെ അരച്ചു കലക്കിയത് എന്തിനായിരുന്നു?'

'ദൈവം ചോദ്യം ചെയ്യപ്പെടാനുള്ളതല്ല..അനുസരിക്കപ്പെടാനുള്ളത് മാത്രം ..എന്റെ ഇച്ഛകള്‍ നിറവേറുന്നു..അതിനു കാര്യകാരണങ്ങളില്ല..ഞാന്‍ കല്‍പ്പിക്കുകയേ വേണ്ടൂ ഒരു ജീവന്‍ ബലികുടീരത്തിലേക്ക് ഞെട്ടറ്റു വീഴാന്‍..'

'എന്റെ ബാല്യം –അനാഥത്വത്തിന്റെ ആ കാലമത്രയും ഞാന്‍ നിന്നെ വിളിച്ചു കരഞ്ഞു..വേറെ കല്യാണം കഴിച്ചു പോയ ഉമ്മ ഇടയ്ക്ക് അല്പം മധുരവുമായി വരുമ്പോഴെല്ലാം അവരുടെ ഒക്കത്തിരിക്കുന്ന എളാപ്പയുടെ കുഞ്ഞിനെ ഞാന്‍ പകയോടെ നോക്കി..എന്റെ അവകാശങ്ങള്‍ ..എനിക്കു കിട്ടേണ്ട സ്‌നേഹം ..തൊപ്പി തട്ടിപ്പറിച്ച കുരങ്ങനെപ്പോലെ എല്ലാം അപഹരിച്ച് അവന്‍ ഞെളിഞ്ഞിരിക്കുന്നു..ഉമ്മ കാണാത്തപ്പോഴെല്ലാം ഞാനാ കുഞ്ഞിനെ നുള്ളിപ്പറിച്ചു..അതാവും ഉമ്മ പിന്നെ വരാതായത്..ആര്‍ക്കും വേണ്ടാതെ വളരുന്ന പടുമുള..ഒരു പാട് തിക്തമായ അനുഭവങ്ങളിലൂടെ ചാഞ്ഞും ചരിഞ്ഞും ഒടിഞ്ഞുമുള്ള വളര്‍ച്ച..ഓരോരുത്തരില്‍ നിന്നും അടിയും ശകാരവും കിട്ടുമ്പോള്‍ ഞാന്‍ പകയോടെ മുകള്‍നിലയിലെ മണ്‍ചുമരില്‍ നിന്ന്  മണ്ണ് അടര്‍ത്തിത്തിന്നു..ഒരു ഭക്ഷണവും അത്ര രുചികരമായി തോന്നിയില്ല ഒരിക്കലും..എത്ര അടി കിട്ടിയിട്ടും ആ ശീലം എന്നെ വിട്ടുപോയതുമില്ല..'

'ദൈവസന്നിധിയില്‍ നിന്റെ പീറക്കഥകള്‍ക്ക് യാതൊരു വിലയുമില്ല..ഇവിടെ എല്ലാം ത്രാസുകള്‍ തീരുമാനിക്കുന്നു..നന്മതിന്മയുടെ ത്രാസുകള്‍..നീയെത്ര നന്നായിട്ടെന്ത്? ആത്മഹത്യ എന്ന ഒരൊറ്റക്കാരണത്താല്‍ നീ നരകാവകാശിയായിരിക്കുന്നു..'

'നിന്റെ അഭീഷ്ടങ്ങളെ ആര്‍ക്ക് വെല്ലാനാവും? നീറിപ്പുകയുന്ന ഓര്‍മകളില്‍ നിന്ന്  നിന്റെ പീഡനമുറകള്‍ പോലും എന്നെ രക്ഷിക്കുന്നില്ല..കോളേജില്‍ പഠിക്കുന്ന കാലത്താ അവനെ കണ്ടത്..ഒരു ജന്മം കരുതി വെച്ച പ്രണയമത്രയും വാരിക്കോരി കൊടുത്തു..അവനോ വെറും ചേമ്പില..എത്ര മഴ കൊണ്ടിട്ടെന്ത്? വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിന്റെ കൂടെ അവന്‍ ഗള്‍ഫിലേക്ക് പറന്നു..അവന്‍ ഒന്നു തിരിഞ്ഞു നോക്കുമെന്നും നീയില്ലാതെ ഞാനെങ്ങുമില്ല എന്നു പറയുമെന്നും ഞാന്‍ വെറുതെ ആശിച്ചു ..അന്നായിരുന്നു ആദ്യമായി ഞാന്‍ മരണത്തെ ഉറക്കഗുളികയിലേക്ക് വിളിച്ചു വരുത്തിയത്..എന്നിട്ടെന്ത്? രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നീയെന്റെ കണ്ണുകളെ വലിച്ചു തുറന്നു ..ജന്മത്തിന്റെ മുള്‍പാശത്താല്‍ വീണ്ടുമെന്നെ മുറുകെ കെട്ടിയിട്ടു ..ഞാനോ –കവിതയിലും കഥയിലും എല്ലാ വ്യസനങ്ങളെയും മുക്കിക്കൊന്നിരുന്നവള്‍..പ്രായോഗികതയുടെ നീളന്‍ കോണിയിലൂടെയുള്ള കയറ്റം ഒട്ടും വശമില്ലാത്തവള്‍..ന്യൂസുകള്‍ പലതും ഇക്കാക്ക അറിഞ്ഞിരുന്നു..അവന്റെ ചിറകിന്‍ചോട്ടിലാണല്ലോ കുറെയായി.. കുത്തുവാക്കുകളുടെ ശരങ്ങളേറ്റ് വിഷാദത്തിന്റെ ചുടുമണലില്‍ ഞാന്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി..

'നീയിനി പഠിക്കേണ്ട, ഈ വീട്ടീന്ന്  പുറത്തെറങ്ങ്യാ കാണിച്ചു തരാം ..'

'അവന്റെ ഉഗ്രശാസനം എനിക്കു ചുറ്റും കല്ലുമഴ തീര്‍ത്തു . അവന്റെ മുന്നില്‍ അനവധി സത്യപ്രതിജ്ഞകള്‍ക്കു ശേഷം വീണ്ടും കോളേജിന്റെ പടിവാതില്‍ക്കല്‍ അഭയാര്‍ഥിയായി ഞാന്‍ നിന്നു..എന്നും ആ ഹോസ്റ്റല്‍ ആയിരുന്നു എന്റെ വീട് , എന്റെയത്ര വീട്ടില്‍ പോകാത്തവര്‍ ആരുമുണ്ടായിരുന്നില്ല..'

'പറഞ്ഞില്ലേ , നിന്റെ കഥപറച്ചില്‍ ഇവിടെ വേണ്ടെന്ന്..എല്ലാ നരകാവകാശികളെയും നാം കാണാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാ നീയും വിളിക്കപ്പെട്ടത് ..അറിയാമല്ലോ, ഭൂമിയിലെ ആയിരം സംവത്സരങ്ങളാ ഇവിടെ ഒരു ദിവസം..ഓര്‍ത്തു നോക്ക് നിന്റെ ശിക്ഷയുടെ കാഠിന്യം..ആ വിചാരമുണ്ടെങ്കില്‍ നീയിത്ര വാചാലയാവില്ല..'

അവളതു കേട്ടില്ലെന്നു തോന്നി. മയക്കത്തിലെന്ന പോലെ അവള്‍ പിന്നെയും പിറുപിറുക്കാന്‍ തുടങ്ങി..   

'ക്യാമ്പിനു രണ്ടു തവണയാ പോയത് .എഴുത്ത് സൂക്കേട് പണ്ടേ ഉള്ളതാണല്ലോ .കവിത ചൊല്ലിയപ്പോള്‍ , ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒക്കെ അവനെന്നെ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളെന്നെ തൊട്ടു വിളിച്ചു .ആരുമറിയാതെ ഒഴുകിയ അനുരാഗനദി ,അതു സ്വന്തമാകാന്‍ ഒന്നേയുള്ളൂ മാര്‍ഗം –വിവാഹം –എല്ലാ സ്‌നേഹത്തിന്റെയും കൊലക്കത്തിയായ കല്യാണം..അവനെന്തായാലും എന്തോ എന്നെ തൊഴിച്ചെറിഞ്ഞില്ല..പകരം ആങ്ങളയുടെ അടുത്തെത്തി –

'കൈ നെറച്ച് തരാന്‍ ഇന്റെ അട്ത്തില്ല. തള്ളക്കും തന്തക്കും വേണ്ടാത്തോരെ പിന്നാര്‍ക്ക് വേണം? പഠിപ്പിച്ചു, അതന്നെ കഴിഞ്ഞിട്ടല്ല..സ്വര്‍ണത്തിനും പണത്തിനും ആണീ ആലോചനയെങ്കി ഇപ്പളേ നിര്‍ത്താവും നല്ലത്..'

'അവന്‍ തിരിഞ്ഞു നടന്നില്ല .അവന്‍, വിജനവഴിയില്‍ ഒറ്റപ്പെട്ടു പോയ ആട്ടിന്‍കുഞ്ഞിനെ കൈ പിടിക്കാന്‍ ശ്രമിച്ച നല്ല സമരിയാക്കാരന്‍..വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയതോണ്ട് എനിക്കവനെ എന്നും സംശയമായിരുന്നു..എന്റെ പ്രണയം എന്നുമവനെ പൊറുതി കെടുത്തി..സ്ത്രീധനമില്ലാത്ത കല്യാണം, നല്ല തറവാടല്ലാത്ത കുഴപ്പം..വീട്ടുകാര്‍ക്ക് നോവിക്കാന്‍ അങ്ങനെ ഏറെയുണ്ടായിരുന്നു..വെന്തു വെന്ത് കണ്ണീരത്രയും കവിതകളായി ഡയറിയില്‍ ഒളിച്ചു..ഒരു ജീവന്‍ ഉള്ളില്‍ വേരു പിടിക്കാന്‍ തുടങ്ങിയിരുന്നു..കോളേജില്‍ വിടാനുമില്ല ആര്‍ക്കും താല്പര്യം .സ്‌നേഹരഹിതമായ ആ മുള്‍വീട്  എന്നെ ശ്വാസം മുട്ടിച്ചു .അനുനിമിഷം തൊണ്ട വരണ്ടുണങ്ങി .വീട്ടുകാരെ കുറ്റപ്പെടുത്തിയാല്‍ അവനു കലി തുടങ്ങും .'

'അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ..നിന്റെ അവസ്ഥ നിനക്ക് തന്നെ അറിയാലോ..പറയുന്ന അവര്‍ മാത്രമാണോ കുറ്റക്കാര്‍?'

'അവന്‍ ക്രോധത്താല്‍ ചുവന്നു. ഓരോ പ്രഭാതവും എന്റെ മരണത്തെയാണ് കുടഞ്ഞിടുകയെന്ന് ഞാനാശിച്ചു..ഈ അനാഥജന്മം പോലൊന്ന്  ഇനിയും എന്തിനു പിറക്കണം? ബ്ലേഡ് വരഞ്ഞെടുത്ത നീലഞരമ്പ് നിലത്ത് മുരിക്കിന്‍പൂക്കള്‍ തീര്‍ത്തു.  ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം കിടന്ന ചേമ്പിന്‍തണ്ടിനെ ആരൊക്കെയോ ചേര്‍ന്ന്  ആശുപത്രിയിലെത്തിച്ചു..കുഞ്ഞ് ഈ  ഇരുണ്ട ഭൂമിയിലേക്ക് വരാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

'ഇവളേ, നമ്മളെ പോലീസില്‍ കേറ്റീട്ടേ അടങ്ങൂ..ഈ മുസീബത്തിനെയല്ലാതെ ഇന്റെ നവാസേ അനക്ക് വേറൊരു പെണ്ണിനെ കിട്ടീലേ..എത്ര നല്ല  ആലോചനകള്‍  വന്നതാരുന്നു..'

 ബാപ്പയും ഉമ്മയും ശബ്ദമുയര്‍ത്തിയപ്പോള്‍ അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നെറ്റി അമര്‍ത്തിത്തുടച്ച് അകത്തേക്ക് കുതിച്ചു വന്ന് ഗര്‍ജിച്ചു –

'കവിത കേട്ടു കല്യാണം ആലോയ്ച്ച ഞാനാ പൊട്ടന്‍..നീ ഇവിടെ കിടന്നു ചത്താ ആരാ കോടതി കേറണ്ടേ? വല്യ അറിവാളത്തിയല്ലേ? ഇയ് കോളേജില്‍ പോകാ ഇതിലും ഭേദം..പുലിവാലു പിടിക്കാന്‍ എന്നെക്കൊണ്ടു വയ്യ..'

'ആണ്‍കുഞ്ഞായതോണ്ടാവും വീട്ടുകാര്‍ ഒന്നു മയത്തിലായി..എന്നിട്ടും ഇടയ്ക്കിടെ കുത്തി മുറിക്കുന്ന ചില വാക്കുകള്‍ ..ഈര്‍ന്നു കളയുന്ന ചില വരികള്‍ ..ഡയറിയുടെ താളുകള്‍ നിന്നോടുള്ള ചോദ്യങ്ങളാല്‍ നിറഞ്ഞു ..'എന്നെ പടച്ചതെന്തിനായിരുന്നു? എന്റെ അറിവോ സമ്മതമോ അപേക്ഷയോ ഇല്ലാതെ ഒരു പരീക്ഷ എഴുതാന്‍ എന്നെ വിട്ടതെന്തിനായിരുന്നു? വേണ്ട വിഭവങ്ങളൊന്നുമില്ലാതെ എന്നെ അത്രയും സുദീര്‍ഘമായ യാത്രയ്ക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു? ഞാനെന്റെ ശലഭച്ചിറകുകള്‍ക്കായുള്ള തപസ്സിലായിരുന്നില്ലേ? കിളിപ്പേച്ചുകളുമായി സ്വപ്നങ്ങളെ കൊക്കുരുമ്മി വിളിക്കയായിരുന്നില്ലേ? സ്‌നേഹവൃക്ഷങ്ങളില്‍ പാറിക്കളിപ്പായിരുന്നില്ലേ? അവിടുന്നെല്ലാം ആട്ടിയകറ്റി എന്തിനെന്നെ ഈ മരുവിന്റെ തീകാറ്റിലേക്ക് വലിച്ചെറിഞ്ഞു?'

പിന്നെയും അവള്‍ പറയുകയായിരുന്നു..തന്നെപ്പോലെത്തന്നെ അനാഥനായി വളരുന്ന തന്റെ കുഞ്ഞിനെപ്പറ്റി..അവനിലേക്ക് ക്രൂരത മാത്രം ചൊരിയുന്ന അവന്റെ ഇളയമ്മയെപ്പറ്റി..

ദൈവം ചെറുവിരലനക്കി..കിങ്കരന്മാര്‍ അവളുടെ ചങ്ങല ഒന്നൂടെ മുറുക്കി അവളെ നരകത്തിലേക്കെറിയാനായി വലിച്ചിഴച്ചു..അവള്‍ വലിയ വായില്‍ നിലവിളിച്ചു –

'എനിക്കൊരു പേനയെങ്കിലും താ ..നരകത്തിന്റെ കല്ഭിത്തികളില്‍ ഞാനീ കഠിനകാലം കോറിയിടും..മനുഷ്യന്റെ നിസ്സാരദുഃഖങ്ങള്‍ ഏശാത്ത നിന്റെ പ്രകാശഹൃദയത്തെ എനിക്കീ തീത്തുണുകളില്‍ അരണ്ട നിറത്തില്‍ വരക്കണം..ഇവിടെയെത്തുന്ന ഓരോ ഭാഗ്യഹീനനും വായിക്കാനായി എനിക്കീ ദുരിതകാലത്തെ മായ്ച്ചാലും മായാത്ത വിധം വരഞ്ഞിടണം..'
അവളതു പറഞ്ഞു തീരും മുമ്പേ അവളുടെ തല പൊട്ടിത്തെറിച്ചു..നാവും ചുണ്ടും പല്ലുമെല്ലാം തീലാവയില്‍ ഒഴുകി ..ഉരുകി ചലമായവ പിന്നെയും പുനര്‍ജനിച്ചു ..വേദനയുടെ പാരാവാരം അവള്‍ക്കു ചുറ്റും തിളച്ചു മറിഞ്ഞു ..

അനവധി കാലങ്ങള്‍ക്കു ശേഷം അവള്‍ പാപമുക്തയാക്കപ്പെട്ടു..സ്വയംഹത്യ ചെയ്തതിനാല്‍ അവളൊരിക്കലും സ്വര്‍ഗാവകാശി ആയില്ല ..നരകസ്വര്‍ഗത്തിനിടയിലെ അഅരാഫ് ഭിത്തിയില്‍ അവള്‍ക്ക് ഇരിപ്പിടം ലഭിച്ചു ,കൂടെ എന്നുമവള്‍ക്ക് പ്രിയമായിരുന്ന പേനയും പേപ്പറും ..അങ്ങനെ പരലോകത്തും സാക്ഷിയുടെ നിയോഗം വേതാളമായി അവളുടെ ചുമലില്‍ തൂങ്ങിക്കിടന്നു ..സന്തോഷസന്താപങ്ങളുടെ കൂറ്റന്‍ ലോകത്തെ വിളറിയ കണ്ണാല്‍ ആവാഹിച്ചു രേഖപ്പെടുത്തുക.. സന്മനസ്സിനാല്‍ ഭൂമിയില്‍ ദുരിതം മാത്രം പേറേണ്ടി വന്നവര്‍ ഏകദൈവവിശ്വാസിയായില്ല എന്ന ഒറ്റക്കാരണത്താല്‍ നരകത്തീയില്‍ വെന്ത് നിലവിളിച്ചു ..സത്യമായ നീതി എവിടെയാണ്? അവള്‍ വിങ്ങലോടെ എഴുതാനായി പേപ്പര്‍ ഉയര്‍ത്തി..സ്വര്‍ഗത്തിന്റെ സുഗന്ധശീതളമായ ഇളംകാറ്റില്‍ കടലാസിന്റെ ഒരു വശം തണുത്തു ..നരകാഗ്‌നിയുടെ ചുടുതാപത്താല്‍ മറുപുറം പൊള്ളിത്തിണര്‍ത്തു..ചോരയിറ്റുന്ന പേനയാല്‍ അവള്‍ ആദ്യവരി കുറിച്ചു –
'മോക്ഷം –ജനിച്ചാല്‍ പിന്നെയത് അസാധ്യമാണ് ................................'                 

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

വിധിഹിതം(കഥ)



പടികള്‍ കയറുമ്പോഴേ കേട്ടു, ഇരുമ്പ് അടിച്ചു പരത്തുന്നതിന്റെ ചെത്തം. ചെങ്കനലിന്റെ ചുവന്നു തുടുത്ത ഗുഹക്കുള്ളില്‍ പഴുത്ത് പാകം വെക്കുന്ന ഇരുമ്പ് കഷ്ണങ്ങള്‍..പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണല്ലോ ഒരാളെ ഏതു സാഹചര്യത്തിലേക്കും വലിഞ്ഞു നീളാനും മുറുകാനും പാകത്തില്‍ ഇലാസ്റ്റിക്കുകളാക്കുന്നത്..മൂര്‍ദ്ധാവില്‍ ചമ്മട്ടി കൊണ്ടുള്ള അടി സഹിച്ച് പരക്കേണ്ടിടത്ത് പരന്നും ഉരുളേണ്ടിടത്ത് ഉരുണ്ടും ..അനുഭവങ്ങളുടെ ശക്തി മറ്റൊന്നിനുമില്ല..ആലയിലേക്ക് കയറിയപ്പോള്‍ അയാളിരുന്നതിന്റെ ഒരു പാട് അകലേക്ക് ഉഷ്ണം ഒരു വിരിപ്പ് വിരിച്ചിട്ടുണ്ടെന്നു തോന്നി..ക്ഷീണിച്ച കണ്ണുകളില്‍ ഞൊടിയിട കൌതുകം തിളങ്ങി

'ആരാ'

നോക്കി, പിന്നെയും പിന്നെയും..യൌവനത്തിന്റെ പ്രസരിപ്പ് തുടുത്തിരുന്ന ആ ചെറുപ്പക്കാരന്റെ വല്ല അംശവും ഈ കാണുന്ന രൂപത്തിനുണ്ടോ? എന്തൊരു ടിപ്‌ടോപ്പിലായിരുന്നു..ഏറ്റവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന ഹുങ്കും..'വായില്‍ വെള്ളിക്കരണ്ടിയുമായി..' ആ പഴമൊഴി അയാളെ കാണുമ്പോഴൊക്കെ ഓര്‍മയിലെത്തും. സ്വയം നേടുന്നതിനേ മഹത്വമുള്ളൂ..വളവും വെള്ളവും എമ്പാടുമുള്ള വയലിലെ വിളവിന് എന്തു മേന്മ..പാറപ്പുറത്ത് ആളുന്ന വെയിലില്‍ പൊട്ടി മുളക്കാനാകണം..കനല്‍ക്കാറ്റിനെയും പേമാരിയെയും അതിജയിക്കാനാകണം..അങ്ങനെയൊക്കെ ചിന്തിച്ചാണ് മനസ്സില്‍ പഴുത്തു നീറിയ അസൂയയെ ചവിട്ടിയരച്ചത്..

'ആരാ? മനസ്സിലായില്ല..'

'ഓര്‍ത്തു നോക്ക്, പണ്ട് ടി ടി ഐയില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നു..അന്നേ നീ പിജിക്കാരനായിരുന്നു..'

അയാളുടെ കണ്‍കളില്‍ നിര്‍മമതയുടെ ഒരു കുഞ്ഞോളം പതുക്കെ ഇളകി..

'എന്ത് ടി ടി ഐ? എന്തു പീ ജി? എന്താ അതോണ്ടോക്കെ പ്രയോജനം? ജീവിതത്തില്‍ ജയിക്കാന്‍ ദൈവഹിതം വേണം..അതുള്ളോര്‍ക്ക് ഒരു പീജിയും ആവശ്യമില്ല..മുന്നിലങ്ങനെ ഉയര്‍ന്നു പോകും പടവുകള്‍..കയറിയാല്‍ മാത്രം മതി..അല്ലാത്തവരുടെ മുന്നിലൊക്കെ ഉപ്പുകടലാണ്..സദാ കരഞ്ഞു വിളിക്കുന്ന കടല്‍..എല്ലാ കപ്പലുകളും അതില്‍ തകരുന്നു..ബോട്ടുകളും തോണികളും അതില്‍ മുങ്ങിത്താഴുന്നു..'

പണ്ടും ഇവന്‍ ഇങ്ങനെയായിരുന്നു..ഏതു നേരവും ഫിലോസഫി..അതുകൊണ്ടു തന്നെ കൂട്ടും കുറവ്..കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ആര്‍ത്തു ചിരിച്ചിരുന്ന തങ്ങള്‍ക്ക് എന്നും പരിഹസിക്കാനുള്ള വെറും കഥാപാത്രം..

'ഈ കത്തിയുണ്ടാക്കള്‍ കൊണ്ടെങ്ങനെ ജീവിക്കും?സാധനങ്ങള്‍ക്ക് എന്നും വില കുതിക്കുകയല്ലേ?'

'അതു നിങ്ങള്‍ക്കറിയാഞ്ഞിട്ടാ..'അയാള്‍ ശബ്ദം കുറച്ചു..'എത്ര മെഷീനുകള്‍ കണ്ടെത്തിയാലും ഈ ആലയില്‍ പണിയുന്ന ആയുധങ്ങള്‍ക്ക് വലിയ പ്രിയാ. ഈയിടെയായി പലതരം നിര്‍മിക്കാനാ ആവശ്യം..വടിവാള്‍ പിച്ചാത്തി എന്നു വേണ്ട ഒറ്റക്കുത്തിനു കൊല്ലാന്‍ പറ്റുന്ന സ്‌പെഷ്യല്‍ കത്തികള്‍ വരെ..ആ ഓര്‍ഡറുകള്‍ സ്വീകരിച്ചാല്‍ ചില അപകടങ്ങളുമുണ്ട്..പോലീസ് ജീപ്പ് നമ്മുടെ മുറ്റത്ത് ഒരലങ്കാരമായി കിടക്കും..'

'അതു ശരി തന്നെ. പേപ്പറുകള്‍ വായിക്കുന്ന ആര്‍ക്കും അത്ര സ്വാസ്ഥ്യം ഉണ്ടാവൂന്ന് തോന്നണില്യ..എല്ലാവര്‍ക്കും എല്ലാവരെയും സംശയം..'

'ഇന്നാള് ഒരു ഫാക്ടറിയുടമ എന്നെ കാണാനായി മാത്രം വില കുടിയ കാറില്‍ ഒരു പാടു ദൂരം യാത്ര ചെയ്തു വന്നു..അയാളുടെ ആയുധ നിര്‍മാണ യുനിറ്റില്‍ സുപ്പര്‍ വൈസറാക്കാമെന്ന്..മനുഷ്യന്റെ ചോര ചിന്താന്‍ ഞാനില്ലാന്നും പറഞ്ഞ് മടക്കി വിട്ടു..'ഒന്നുടെ ആലോചിക്ക്, ഈ അലേന്നൊന്നു രക്ഷപ്പെടാലോ..'അയാള്‍ ഒരു ഗുണകാംക്ഷിയെപ്പോലെ ഉപദേശിച്ചു..അടുത്താഴ്ച ഇനിയും വരും..പഠിച്ചതുകൊണ്ടുണ്ടായ ദോഷം അതാ കള്ളങ്ങളോട് രാജിയാകാന്‍ കഴിയാത്ത മനസ്സ്..ഇന്നത്തെക്കാലം എന്താ അങ്ങനെയായിട്ടു കാര്യം?സ്വന്തം കാര്യത്തിന് ഏതറ്റം വരെയും പോകാന്‍ കഴിയണം..'

'പി എസ് സി യൊന്നും ശ്രമിച്ചില്ലേ? അന്ന് ക്ലാസ്സില്‍ ടോപ്പായിരുന്നല്ലോ..'

'ഞാന്‍ പറഞ്ഞില്ലേ? വിധിഹിതം എന്നൊന്നുണ്ട്..ഒരു നിഴല്‍ പോലെ അത് മനുഷ്യനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു..ഫോര്‍വാര്‍ഡ്ക്ലാസ്സായതോണ്ട് മോശമല്ലാത്ത റാങ്കില്‍ എത്തിയാലും സംവരണങ്ങള്‍ തീരുമ്പോഴേക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിരിക്കും.'

കുറ്റബോധത്തോടെ ഓര്‍ത്തു എത്ര ശരി, ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്കീ ജോലി കിട്ടിയത്..സര്‍ക്കാര്‍ ജോലിയുള്ള ഭാര്യ സ്വന്തമായത്..ഡീസന്റായി ജീവിക്കുന്നത്..കാണാപ്പാഠം പഠിക്കുന്നതിനോട് പണ്ടേ യോജിപ്പുണ്ടായിരുന്നില്ല..തീരാത്ത യുദ്ധങ്ങളുടെ അനന്തമായ കൊല്ലക്കണക്കുകള്‍, അത്യനവധി പ്രശസ്തരുടെ പേരുകള്‍, അങ്ങനെ എത്ര പഠിച്ചാലും തെറ്റിപ്പോകുന്ന കുറെ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഈ നശിച്ച പരീക്ഷകള്‍..കണക്കാണെങ്കില്‍ നീണ്ടു പോകുന്ന സൂത്ര വാക്യങ്ങള്‍, അനേകം പ്രക്രിയകളിലൂടെ കണ്ടെത്തപ്പെടുന്ന ഉത്തരങ്ങള്‍..എന്താണ് ഇതുകൊണ്ടെല്ലാം ജീവിതത്തില്‍ പ്രയോജനം? അന്ന് പി എസ് സി പരീക്ഷ നല്ല ടഫ് തന്നെയായിരുന്നു. ഇന്നത്തെപ്പോലെയല്ല, എല്ലാവര്‍ക്കും ഒരേ ക്വസ്റ്റ്യന്‍ പേപ്പര്‍. ഒരു ബെഞ്ചില്‍ രണ്ടു പേര്‍..തന്റെ മുന്നില്‍ വെളുത്തു കൊലുന്നനെയൊരു പെണ്ണാണ്..ഉയരം തനിക്ക് കുടുതലായതുകൊണ്ട് അവളെഴുതുന്നതെല്ലാം ഈസിയായി പകര്‍ത്താം..ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ അതു നമ്മുടെ നോട്ടുബുക്കുകളില്‍ ഒതുങ്ങുന്നതല്ല..തിരശ്ശീലക്കപ്പുറത്തു നിന്നും ആരോ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്നു..സംവരണം കൊണ്ടു തന്നെയാണ് താനൊക്കെ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പൊരിവെയിലത്ത് സിമന്റ് കൂട്ടിയും ചുമന്നും..ദൈവമേ..നിന്റെ നിശ്ചയങ്ങള്‍ എത്ര വിചിത്രമാണ്..

'എത്ര പ്രൈവറ്റ് സ്‌കൂളുകളുണ്ട്? ശ്രമിച്ചുകൂടായിരുന്നോ? പഠിച്ചതെല്ലാം ഈ തീ കരിച്ചു കളയില്ലേ?'

'അതും ശ്രമിച്ചു, അത്യാവശ്യം ശമ്പളം ഉള്ളേടത്തൊക്കെ കോഴ തന്നെ കാര്യം. ആദ്യകാലത്തുണ്ടായിരുന്ന പ്രതാപവും സമ്പത്തും ഒരു മഴയിലങ്ങു ഒലിച്ചു പോയതാണോയെന്ന് ഞാനതിശയിക്കും..അത്ര പെട്ടെന്നായിരുന്നു ജീര്‍ണിക്കല്‍..കാര്യസ്തന്മാരും അച്ഛന്റെ ശിങ്കിടികളും അതുകൊണ്ട് നല്ല നിലയിലെത്തി..ഞാന്‍ പറഞ്ഞില്ലേ? സ്വന്തം കാര്യത്തിന് എന്തു ഹീനവൃത്തിയും ചെയ്യാനാകണം..എങ്കില്‍ ഐശ്വര്യദേവത നമ്മെ  കൈവിടില്ല..ഈ പണി തുടങ്ങിയപ്പോ ഈ ചോപ്പിലേക്ക് നോക്കിയിരിക്കലായി ഏറ്റവും വലിയ ആഹ്ലാദം..ഇത്ര വലിയൊരു സംഹാരശക്തിയല്ലേ കൂട്ടിന്? പിന്നെന്തിനു മറ്റു ബേജാറുകള്‍?പണം ഇഷ്ടം പോലെ ഈ പണി തന്നെ തരും, ഞാന്‍ പറഞ്ഞില്ലേ ഒരു മുതലാളി വന്നത്.അതിനു പകപ്പെടുന്നില്ല മനസ്സ് എന്നതാണ് പ്രശ്‌നം..വരൂ, ചായ കുടിക്കാം..'

അഗ്‌നി അയാളെ ഓരോ നിമിഷവും ഉണക്കിക്കൊണ്ടിരിക്കയാണ്, അകാലത്തില്‍ വന്നു ചേര്‍ന്ന ചുളിവുകള്‍, ദുര്‍മേദസ്സ് നിറഞ്ഞ സ്വന്തം ശരീരം കോക്രി കാട്ടി ചിരിക്കുന്നുണ്ടോ?
'സിന്ധൂ –'നീട്ടി വിളിച്ചുകൊണ്ട് അയാള്‍ അകത്തേക്ക് നടന്നു..നിശ്ശബ്ദതയുടെ ഗുഹയാണ് വീട്..ഇവിടെ കുട്ടികളൊന്നും ഇല്ലേ?പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ചായയുമായി തിരിച്ചെത്തി.

'മക്കളില്ലേ –'

അയാള്‍ തല കുനിച്ചു 'ഉണ്ട്, മകന്‍ ..കട്ടിലില്‍ തന്നെ..പത്തു വയസ്സായി .അവന്‍ ഞങ്ങളുടെ ഭാഗ്യാണോ നിര്‍ഭാഗ്യാണോ..ആര്‍ക്കറിയാം..'

സങ്കടം കാരിരുമ്പായി തോണ്ടയെ ഇറുക്കി ചിലര്‍ പതുപതുത്ത പരവതാനികളിലൂടെ സഞ്ചരിക്കുന്നു..മറ്റു ചിലര്‍ ചതുപ്പിലൂടെ.. ഓരോ നിമിഷവും ആഴ്ത്തിക്കൊണ്ടു പോകുന്ന ചതുപ്പ് ..എന്താണു കാരണം?എന്താണ് ഇതിന്റെയെല്ലാം യുക്തി?അകത്ത് ഇരുട്ട് കെട്ടിക്കിടക്കുന്നു ..റൂമില്‍ പുറം തിരിഞ്ഞിരിക്കുന്നത് ഭാര്യയാവണം..

'സിന്ധൂ ,ജനലുകള്‍ തുറന്നിട് ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു..'
മൌനത്തിന്റെ ആ ശരീരം വെളിച്ചത്തെ ഉള്ളിലേക്ക് കുടഞ്ഞിട്ട് പുറംതിരിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ..ഉറക്കെയുറക്കെ കരയണമെന്നു ആഗ്രഹിച്ചു പോയി ..നീണ്ടു മെലിഞ്ഞ ആ വെളുത്ത സുന്ദരി അവള്‍ക്ക് മേല്‍ വീണു കഴിഞ്ഞ വിളറിയ കര്‍ട്ടനു പിന്നില്‍ മറഞ്ഞിരിക്കുകയാണോ? കുട്ടി അസ്വസ്ഥനായി ഒരു ഞരക്കം പുറപ്പെടുവിച്ചു..

'ഇതാ കുഴപ്പം ,വെളിച്ചം അവനു തീരെ പിടിക്കില്ല ..കണ്ണ്  ഇറുക്കിയടച്ച് നിലവിളിക്കും..'

 ആ റുമില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ ജയില്‍മോചിതനായ ആശ്വസമുണ്ടായി..അവള്‍ തിരിച്ചറിഞ്ഞു കാണില്ല ..എത്രയെത്ര പരീക്ഷകളെഴുതുന്നു..കൂടെയിരിക്കുന്നവരെ ആരോര്‍മിക്കാന്‍ ..

'എന്താ ,മിസ്സിസൊന്നും മിണ്ടാത്തത്?'

'അവന്‍ ജനിച്ചതില്‍ പിന്നങ്ങനാ ..ചോദിച്ചതിന് മൂളല്‍ മാത്രം മറുപടി ..അവനു എട്ടു മാസമുള്ളപ്പോള്‍ അവള്‍ക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു പി എസ് സിയുടെ ..നല്ല റാങ്കായതോണ്ട് ഷുവറായിരുന്നു..പക്ഷെ എന്തു ചെയ്യാന്‍ .. അന്നവള്‍ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു..നമ്മുടെ സൌകര്യത്തിനു മാറ്റിത്തരില്ലല്ലോ ഇന്റര്‍വ്യൂകള്‍ ..'

ആകാശത്തേക്കു നോക്കി –ദൈവം കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ നിറഞ്ഞു..അവന്‍ രചിക്കുന്ന തിരക്കഥകളില്‍ ചിരിക്കോ കണ്ണുനീരിനോ മുന്‍ഗണന?ദൈവമേ ..

'പോട്ടെ ചങ്ങാതീ ..ഞാനിടയ്ക്കു വരാം..മകനു വല്ല നല്ല ചികിത്സയും കിട്ടിയാല്‍ മെച്ചം കിട്ടുമോ? '

'ആര്‍ക്കറിയാം ..പണം കൊയ്യുന്ന ഹോസ്പിറ്റലുകളിലൊന്നും പോകാനുള്ള  ശേഷിയില്ല ..മുതലാളിയുടെ ഓഫറങ്ങ് സ്വീകരിച്ചാലോന്നാ..'

'അതാവും നല്ലത്..'

ഉള്ളിലെ അധ്യാപകനെ അരികിലേക്ക് മാറ്റി നിര്‍ത്തി ഞാന്‍ പൊടുന്നനെ പറഞ്ഞു..

'അവര്‍ ചോര ചിന്തുകയോ പണം വാങ്ങി കലാപം നടത്തുകയോ എന്തോ ചെയ്യട്ടെ ..നിങ്ങള്‍ അയാളുടെ ആയുധനിര്‍മാണത്തിന് സൂപ്പര്‍വൈസ് ചെയ്യുന്നു എന്നല്ലേയുള്ളൂ ..ഞാനിറങ്ങട്ടെ..അവരെ വിളിച്ചാല്‍ യാത്ര പറയാമായിരുന്നു .."

അരിച്ചെത്തിയ ആ രൂപത്തെ നോക്കി ഞാന്‍ കൈ കൂപ്പി ഉള്ളില്‍ മന്ത്രിച്ചു –'മാപ്പ് ..  '

നിര്‍വികാരതയാല്‍ കല്ലിച്ച മുഖത്തോടെ അവര്‍ വിദൂരതയിലേക്ക് നോക്കി ..മാനത്ത് ഉരുളന്‍ കല്ലുകളായി മേഘങ്ങള്‍ ഉരുണ്ടു ..ഏതോ തപ്തനിശ്വാസങ്ങളിലേക്ക് പെയ്‌തൊഴിയാനായി..................