Pages

2014, മേയ് 27, ചൊവ്വാഴ്ച

ചങ്ങാതീ നീയെവിടെയാണ്(കഥ)



'അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഉപമ.'  അന്നു നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ നിന്നു മായുന്നില്ല. ചപ്പുകള്‍ക്കിടയില്‍  ചവറുപോലുള്ള നമ്മുടെ മുടിഞ്ഞ ക്ലേശങ്ങള്‍ക്കിടെ ചളുങ്ങിയതും പൊട്ടിയതുമായ പഴയ സാധനങ്ങള്‍ വേര്‍തിരിക്കെ, പിന്നെയും നീ പറഞ്ഞു:  'അയയിലെ ഉണക്കാനിട്ട പാവാട പോലെ പറ്റെ ഉണങ്ങി പാറിപ്പോകുമോ അതെന്ന്! ആര്‍ക്കറിയാം?'  തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്നു പോയ നമ്മുടെ സൌഹൃദം................

അസൂയയും അമ്പരപ്പും ജനിപ്പിച്ചേക്കാവുന്ന എന്റെ ഇപ്പോഴത്തെ സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍! പതുപതുത്ത മെത്ത തൊട്ടു നോക്കി നീ മുഖം ചുളിച്ചേക്കും. 'ഇതീ കെടന്നാ ഒറക്കം വരോടാ?' വിശാലമായ തളങ്ങളിലൂടെ തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ വിസ്മയിച്ചേക്കും. 'എടാ, അലാവുദ്ധീന്റെ അദ്ഭുതവിളക്ക് കിട്ടിയോ നെനക്ക്? '

ആ വാക്കുകള്‍-  അടുപ്പും ദ്വീപും ...ജീവിതം അതു മാത്രമാണെന്ന് എനിക്കും കുറെയായി തോന്നുന്നു. ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുമ്പോലെ..മേലാകെ വേവുമ്പോലെ..ചൂട്, പുക..നമ്മളെല്ലാം ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്നു നീയന്നു പറഞ്ഞതും മനസ്സെപ്പോഴും കൊറിച്ചു കൊണ്ടിരിക്കുന്നു..പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്റെ കണ്ണുകള്‍ ..ചുറ്റുമുള്ള ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്ക് അക്ഷരം അറിഞ്ഞിരുന്നെങ്കില്‍..

അന്ന് –പാലത്തിനു ചുവട്ടില്‍ നമ്മള്‍ ഉറങ്ങാന്‍ വട്ടം കൂട്ടവേ, ഒരാളെന്നെ വിളിച്ചു കൊണ്ടു പോയത് നീയോര്‍ക്കുന്നില്ലേ? പോലീസോ മറ്റോ ആണെന്നു കരുതി പേടിച്ചു പേടിച്ചാണ് ഞാന്‍ പോയത്. മരച്ചുവട്ടില്‍ ഒന്നുരണ്ടാളുകള്‍..അവര്‍ പതുക്കെ പറഞ്ഞു:  'പറയണ പോലെ ചെയ്താല്‍ ഈ എച്ചില്‍ ജീവിതത്തില്‍ നിന്നും എന്നേക്കും രക്ഷപ്പെടാം. അല്ലെങ്കി തെണ്ടിക്കൂട്ടത്തെ ഒന്നാകെ ഭസ്മമാക്കാന്‍ ഇതൊന്നു മതി..'

പിറ്റേന്ന് –മാര്‍ക്കറ്റില്‍ സ്‌ഫോടനം നടന്നെന്നും പത്തു പതിനഞ്ചു പേര്‍ പാതി വെന്തു മരിച്ചെന്നും പലരും കയ്യും കാലും കറുത്ത് കരുവാളിച്ച് കിടപ്പാണെന്നും മറ്റും വാര്‍ത്തകള്‍ പല നാവുകളിലൂടെ കെട്ടഴിഞ്ഞു. ആദ്യമായി കാണുന്ന നോട്ടുകെട്ടുകളുടെ ചുളിയാത്ത വൃത്തിയില്‍ എത്ര നോക്കിയിട്ടും എനിക്കു മടുത്തില്ല. പിന്നെപ്പിന്നെ പണം ഒലിച്ചുവന്നു കൊണ്ടിരുന്നു. അകത്തായാലും രക്ഷിക്കാന്‍ ആളില്ലാഞ്ഞല്ല, കുറ്റബോധത്തിന്റെ കുപ്പിച്ചില്ലുകളാണോ മനസ്സിലിങ്ങനെ ഉരയുന്നത്?

കറുത്തു മുഷിഞ്ഞതെങ്കിലും അക്കാലത്ത്  നമ്മുടെ ചിരിയുടെ വെളുപ്പ് നഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് –പല്ലുകള്‍ സിഗരറ്റുകറയാല്‍ കറുത്തു പോയി. റോസ കിട്ടിയ പണവുമായി മറ്റൊരാളോടൊപ്പം ഒളിച്ചുപോയതു മുതല്‍ എനിക്കു സംശയമാണ് –ഒരു കാട്ടാളന്റെ മുഖമാണോ എനിക്കെന്ന്..മകനുള്ളത് മയക്കുമരുന്നിന്റെ സ്വര്‍ഗത്തില്‍ സസുഖം..മകള്‍ ഉടുപ്പൂരുമ്പോലെ പുതിയ പുതിയ പ്രണയങ്ങളിലേക്ക് പാറിപ്പറന്ന്..

മുറികളിലൂടെ ഉലാത്തുമ്പോഴൊക്കെ ഭൂതകാലം ഒരു വേട്ടപ്പക്ഷിയായി മുമ്പില്‍..വേണ്ടിയിരുന്നില്ല ഈ പുരോഗതി..പണ്ടത്തെ ചിരിയും സന്തോഷവും ഒന്നൂടെ അറിയാനായെങ്കില്‍...

ദ്വീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി..ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക നോക്കി തീര്‍ക്കണം ശിഷ്ടകാലം..വേണമെങ്കില്‍ മുങ്ങിച്ചാവുകയുമാവാം..അതിനു മുമ്പ് നിന്നെയൊന്നു കാണാനൊത്തെങ്കില്‍..നിനക്ക് വേണ്ടത്ര ഭക്ഷണം തന്ന്, സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..അതിനു നീയെവിടെയാണ്?
ദ്വീപിലേക്കെത്തുംമുമ്പ് നീ തുഴയുപേക്ഷിച്ചുവോ? നൈരന്തര്യത്തിന്റെ ഈ വ്യര്‍ത്ഥയാത്രയെ നോക്കി നീ പരിഹസിച്ചു ചിരിക്കുകയാണോ ചങ്ങാതീ ....................   

2014, മേയ് 17, ശനിയാഴ്‌ച

വളരെ പഴയൊരു കാരണം( കഥ )


തലങ്ങും വിലങ്ങും വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ചോര മുഖത്തേക്ക് ചൂട് തളിച്ചു. കണ്ണു വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി. വീണു കിടക്കുന്നത് മറ്റാരുമല്ല, കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തന്റെ കൂടെയുണ്ടായിരുന്ന...മക്കള്‍ ദൂരേന്ന് പകപ്പോടെ തുറിച്ചു നോക്കിയത്, ചെരിഞ്ഞു വീഴുന്ന തന്നെ താങ്ങാന്‍ ശ്രമിച്ചത്...എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ വരച്ച കുറെ ചിത്രങ്ങളായിരുന്നോ? അതോ ഈ ജന്മം തന്നെ കണ്ടു മറന്ന കുറെ ദുസ്വപ്നങ്ങളോ? ആവാന്‍ വഴിയില്ല, ജയിലിന്റെ ഇരുട്ട് അങ്ങനെയെങ്കില്‍ ജീവിതത്തിന്റെ പകലുകളെ വാരിപ്പിടിക്കില്ലായിരുന്നല്ലോ..ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ് വലിച്ചിഴച്ചു. പിന്നൊരു തള്ളായിരുന്നു, 'നടക്കെടീ' അവര്‍ ആക്രോശിച്ചു. മക്കള്‍ അലമുറയിടുന്നത് ദൂരെ എവിടുന്നോ ആണെന്നു തോന്നി. സങ്കല്പങ്ങളും യാഥാര്‍ഥ്യങ്ങളും പരസ്പരം കൂടിക്കുഴഞ്ഞു............

ക്ലാസെടുക്കുമ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു 'കുറെ കവിതകള്‍ കാണാപാഠം പഠിക്കണത് എപ്പഴും നല്ലതാ..വയ്യാതാവുമ്പം പാടി നടക്കാലോ..'

കുട്ടികള്‍ക്കാ വയ്യായ്ക തിരിഞ്ഞോ എന്തോ? ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. ജീവിതത്തിന്റെ വഴുക്കുന്ന ഉരുളന്‍കല്ലുകള്‍ ഇവര്‍ കണ്ടിരിക്കാന്‍ ഇടയില്ല. പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല. കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും ഇളകി. കുത്തിപ്പറിക്കുന്ന വേദന ഊന്നുവടിയുമായി ചങ്കിലൂടെ ഞാന്നു ഞാന്നു നടന്നു.

'ഓപ്പറേഷന്‍ വേണം' വയസ്സായ അമ്മയോട് ഡോക്ടര്‍ അല്പം നീരസത്തോടെ പറഞ്ഞു.

'ആണുങ്ങളാരുമില്ലേ വീട്ടില്‍? ഇതു കൂടുതല്‍ ക്രിട്ടിക്കലാവാ..വച്ചോണ്ടിരുന്നാ വഷളാവേ ഉള്ളൂ..'

'ആണുങ്ങള്‍ തന്നെ വേണോ? ഞാനും അമ്മയും പോരേ? '

തന്റെ കണ്ണില്‍ തിളച്ചു കൊണ്ടിരിക്കുന്ന കോപത്തിലേക്ക് ഡോക്ടര്‍ അമ്പരപ്പോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു 'കുഴപ്പോംന്നൂല്ല. വല്ല ബ്ലഡ്‌നീഡും വന്നാലാ പ്രശ്‌നം..സാരല്ല..'

നല്ല പാതി എത്തിയപ്പോള്‍ പതിവു പോലെ പാതിരാ കഴിഞ്ഞിരുന്നു. എന്നത്തെയും പോലെ കുഴയുന്ന വാക്കുകള്‍..നിലം പറ്റാത്ത ചുവടുകള്‍..ഛെ! ഇത്രേം കോമണ്‍ സെന്‌സില്ലാതായല്ലോ തന്റെ പ്രണയത്തിന്..വീട്ടുകാരെയെല്ലാം വെറുപ്പിച്ച്  താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍..അവള്‍ കാറിത്തുപ്പി..കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുകളുമായി ഇളകി..പലവുരു ആവര്‍ത്തിച്ച ഓപ്പറേഷന്‍ കാര്യം തലയ്ക്കു വെളിവ് വന്നിട്ട് ഇയാളോട് എപ്പോഴാണൊന്നു പറയുക? പറഞ്ഞിട്ടു തന്നെ എന്താണു ഫലം?
 ................................................................................................................................................

'അയാള്‍ നാവുറക്കാതെ പറഞ്ഞു 'നീ നിന്റെ അമ്മേം കൂട്ടിപ്പോ. ഡെസ്‌കീന്നു ഒഴിഞ്ഞിട്ട് എനിക്കെവിടാ നേരം?'
'ആര്‍ക്കു വേണ്ടിയാ നിങ്ങടെ ഈ അധ്വാനം? ഒരു ചില്ലിക്കാശ് ഈ വീട്ടിലേക്ക് കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ആര്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്? '

അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്. ചുട്ടു നീറുന്ന കവിള്‍ അവള്‍ അമര്‍ത്തിപ്പിടിച്ചു. വായില്‍ ചോര ചമര്‍ക്കുന്നു...

'കൊടുക്കുമെടീ, എനിക്കിഷ്ടള്ളോര്‍ക്ക് കൊടുക്കും. അതു ചോദിക്കാന്‍ നീയാരാ? നിനക്കേ സൗകര്യം ഒണ്ടെങ്കി നിന്നാ മതി എന്റെ വീട്ടില്‍. അല്ലെങ്കി എറങ്ങിക്കോ ഇന്നു തന്നെ..പക്ഷേല് മക്കളെ കൊണ്ടോവാന്നു കരുതണ്ടാ..നീ പോയി കേസു കൊടുക്ക്..'

അതാണയാളുടെ തുരുപ്പുചീട്ട് മക്കള്‍..താന്‍ ചിറകിനടിയിലെ ചൂടേകി താന്‍ ചിക്കിപ്പെറുക്കി അന്നം കൊടുത്ത തന്റെ മക്കള്‍..അയാള്‍ക്കവരില്‍ എന്താണവകാശം? തലക്കുള്ളില്‍ ചോദ്യങ്ങള്‍ പ്രകമ്പനം കൊണ്ടു..ഓപ്പറേഷന്‍ കഴിയട്ടെ, കേസെങ്കി കേസ്..ഈ വീട്ടിലിനി നില്‍ക്കണത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്..ഗതികെട്ട ഓട്ടം..എവിടെയും വെള്ളം കാണാനാവാത്ത വെന്തു പിടയുന്ന ഓട്ടം..സ്‌നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു..മടുപ്പിന്റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കുമോ? പുറമേ കാണുന്ന ചിരികളെല്ലാം വെറും കെട്ടുകാഴ്ചകളാണോ? മുഖംമൂടി അഴിഞ്ഞു വീഴുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃതമായ മഞ്ഞപ്പല്ലുകള്‍ കാണിച്ച് ഇളിച്ചു കാട്ടുന്നത്..വെളിച്ചം കപടമാണോ? പെട്ടെന്നത് ഇരുളായി രൂപാന്തരപ്പെടുമോ? എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍..കോളേജില്‍ എത്ര ആരാധകരായിരുന്നു..എന്നിട്ടും കാണാന്‍ വലിയ ചേലൊന്നുമില്ലാത്ത എഴുത്തിന്റെ ചെറുപ്രകാശം മാത്രം കൂട്ടിനുള്ള തന്റെ വിളക്കുമാടത്തിലേക്ക് ഒരു മിന്നാമിനുങ്ങായി അയാള്‍..എന്തിനായിരുന്നു ദൈവമേ നിന്റെയീ നാടകങ്ങള്‍? കൂര്‍ത്തു മൂര്‍ത്ത തന്റെ കവിതകളെല്ലാം എവിടേക്കാണ് തന്നെയുപേക്ഷിച്ചു പോയ്ക്കളഞ്ഞത്, ചുറ്റും ഇരുട്ട് മാത്രം ബാക്കിയാക്കി? കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റിത്തീരുമോ?വാക്കുകളുടെ മൂര്‍ച്ച തുരുമ്പെടുത്ത് പൊടിഞ്ഞു തീരുമോ?

മുമ്പ് –ഓപ്പറേഷന് വേണ്ടി പി എഫില്‍ നിന്നും ലോണെടുത്തിരുന്നു. മയക്കുംവാക്കുകള്‍ പറഞ്ഞ് അയാളാ പണം വാങ്ങിക്കൊണ്ടുപോയി..നിരന്തരം വീഴുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇടയ്ക്ക് ഉതിര്‍ന്നു വീഴുന്ന വൈരക്കല്ലുകള്‍ പോലുള്ള സ്‌നേഹവാക്കുകള്‍..ആരായാലും വീണു പോകും .ആ തിളക്കത്തിലേക്ക് തന്നെ കണ്ണും നിറച്ചു നോക്കിയിരുന്നു പോകും..ഇനിയേതായാലും ആ അബദ്ധം പറ്റരുത്. നന്ദിനിട്ടീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പൈസ..പി എഫ് കിട്ടിയിട്ടു വേണം ഇതും വേറെ കുറെ കടങ്ങളും വീട്ടാന്‍ ...ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കിളിവാതില്‍ അടച്ചുകളഞ്ഞാലോ..

പിന്നെന്തേ ഉണ്ടായത്? കയര്‍ സീലിന്ഗിലെ കുരുക്കില്‍ കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവള്‍ ഓര്‍ത്തു..ആരൊക്കെയോ..അമ്മ ഓടി നടന്നു സംഘടിപ്പിച്ച ഏതൊക്കെയോ ബന്ധുക്കള്‍..സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്‌നേഹിച്ചിരുന്നു..തീര്‍ത്തും തനിച്ചായിരുന്നില്ല..മാനസികവിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന സാക്ഷ്യപത്രം കോടതിയില്‍ നിന്നും വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും തനിക്ക് ഭ്രാന്തായിരുന്നോ? ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്, തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് എന്തു പറ്റിയതാണ്?

അന്ന് – ഹോസ്പിറ്റലില്‍ പോവാനായി സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു. മക്കളെ എവിടെ നിര്‍ത്തും? നന്ദിനിട്ടീച്ചര്‍ അവരുടെ വീട്ടിലാക്കിക്കോളാന്‍ പറയുന്നുണ്ട്. വികൃതികളാണ്. ആളുകളെ വെറുപ്പിച്ചു കളയും..വല്ല ഹോസ്റ്റലിലുമാക്കം..അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ..

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്..ദൈവമേ! അല്ലെങ്കിലേ ആ മനുഷ്യന്‍ തനിക്കുണ്ടാക്കിയ കടങ്ങള്‍ എത്രയാണ്..വരട്ടെ, ഇങ്ങു വരട്ടെ , ഇന്നൊരു യുദ്ധം ഉറപ്പ്..ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല..വന്നപ്പോള്‍ അദ്ഭുതം! കുടിച്ചിട്ടില്ല..ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്...ഒന്നും ചോദിക്കുന്നില്ല, നേരെ കിടപ്പുമുറിയിലേക്കാണ്..

'നില്‍ക്ക്, ബാഗില്‍ ഞാന്‍ വച്ചിരുന്ന കാശെന്തു ചെയ്തു?'

'ഓ, അതോ? പറയാന്‍ വിട്ടു, അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്റെ ഭാര്യല്ലേ? ഭരിക്കപ്പെടേണ്ടവള്‍..പിന്നെ, നാളെ മുതല്ഇവിടെ മറ്റൊരുത്തികൂടിയുണ്ടാവും..അവളും എന്റെ ഭാര്യ തന്നെ..നിനക്കതിനൊക്കെ സൗകര്യം ഒണ്ടെങ്കി ഇവിടെ നിന്നാ മതി..'

കണ്ണില്‍ നിന്നും തെറിച്ച അഗ്‌നിയില്‍ അയാള്‍ ദഹിച്ചോയെന്നു നോക്കി. ഇല്ല, സംതൃപ്തനായി നടക്കുകയാണ് റൂമിലേക്ക്..താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍..അല്ലെങ്കില്‍ അടുക്കളയില്‍..ഒന്ന്! ചവിട്ടേല്‍ക്കുന്നയിടം..മറ്റേത് വെന്തു പുകയുന്നയിടം..അതുമല്ലെങ്കില്‍ സിറ്റൌട്ടില്‍..മഞ്ഞു പെയ്യുന്ന ആകാശത്തേക്ക് കണ്ണും നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്..

മടവാള്‍ തന്റെ കയ്യിലേക്ക് നടന്നു വന്നെന്നു തോന്നുന്നു..കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ! എത്ര സാധാരണമായൊരു കാര്യത്തിനായിരുന്നു മടവാള്‍ ആ സാഹസമത്രയും കാണിച്ചത്..ഏതോ കാലം മുതല്‍ നാട്ടില്‍ നടക്കുന്ന ഒരു പതിവുകാരണം..എത്ര വഴികള്‍ മുന്നിലുണ്ടായിരുന്നു..അതേതേലും തിരഞ്ഞെടുത്തിരുന്നെങ്കി ജോലി നഷ്ടപ്പെടുമായിരുന്നില്ല..ആരും തിരിഞ്ഞു നോക്കാത്ത അഗതിമന്ദിരത്തിന്റെ ഇരുട്ടിലേക്ക് ചടഞ്ഞുകൂടേണ്ടി വരുമായിരുന്നില്ല..മക്കളൊന്നും തന്നെയറിയാത്ത വിദൂരവിദ്യാലയങ്ങളിലേക്ക് പോകേണ്ടി വരുമായിരുന്നില്ല..

കയറിനു കുരുക്കിടുമ്പോള്‍ അവള്‍ വിചാരിച്ചു—കയര്‍ മുറുകി ഈ മുഴ പൊട്ടിച്ചിതറണം..ശബ്ദം കുറെയായി മുഴയിലേക്ക് അലിഞ്ഞതുകൊണ്ട് അലമുറ കേട്ട് ആരും ഓടിയെത്താനിടയില്ല..കുറെ കാലം അഗതിമന്ദിരത്തില്‍ തന്റെ മരണം ഒരു ചര്‍ച്ചയായേക്കും..തന്റെ മടവാള്‍ ഒരു ചര്‍ച്ചാവിഷയമായതുപോലെ..

അയാളുടെ വീട്ടിലിപ്പോ ആരാവും ഉണ്ടാവുക? ചോരച്ച ഓര്‍മകള്‍ നാവു പുറത്തിട്ട് കണ്ണ്! തുറുപ്പിച്ചുനടപ്പുണ്ടാവുമോ? എന്താണ് തനിക്കു പറ്റിയതെന്നു അവയും പരസ്പരം ചോദിക്കുന്നുണ്ടാവുമോ?.

സ്റ്റൂളില്‍ കയറി അവള്‍ കണ്ണടച്ചു കോടതി വിധി വായിക്കയാണ്..കണ്ണ്! കെട്ടിക്കഴിഞ്ഞു. രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു..സ്റ്റൂള്‍ മറിഞ്ഞു വീഴുന്ന ശബ്ദം ഒരു കിടിലമായി അവളെ പൊതിഞ്ഞു..കാലങ്ങളായി പെറുക്കി വെച്ച അസംതൃപ്തിയുടെ, മടുപ്പിന്റെ ചുടുകല്ലുകള്‍ അവളുടെ കഴുത്തിലേക്ക് തുരുതുരെ വന്നു വീണു..മുഴ വാ പിളര്‍ന്നു..യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്റെ വെളുത്ത തരിക്കല്ലുകളെ മുഴ വെറുപ്പോടെ പുറത്തേക്ക് തുപ്പാന്‍ തുടങ്ങി.....................                  

2014, മേയ് 3, ശനിയാഴ്‌ച

ഡിമന്‍ഷ്യ(കഥ)


വായില്‍ പൂത്ത തെറികളെല്ലാം വിളിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.പത്തുനാല്‍പ്പതു കൊല്ലം കൊണ്ട്  നേടിയെടുത്ത മാന്യതയുടെ ചില്ലുകൊട്ടാരം തകര്‍ന്നു തരികളായി. ഇപ്പോ എത്ര വെറുക്കുന്നുണ്ടാവും ആ ഒരുമ്പെട്ടവള്‍ ..മരിച്ചു കിട്ടാന്‍ എത്ര പ്രാര്‍ഥിച്ചിരിക്കും. കൈ വിറച്ചിട്ടാവും വിഷം കലക്കിത്തരാത്തത്. വെറുപ്പിന്റെ ശക്തി ഏതായാലും സ്‌നേഹത്തിനില്ല. സ്‌നേഹം അനുനിമിഷം ഒരാളെ ചഞ്ചലചിത്തനാക്കും. വെറുപ്പാകട്ടെ മനസ്സില്‍ കരിങ്കല്ലുകളെയാണ് കൂട്ടിയിടുക. പിന്നെ ആര്‍ക്കുമാവില്ല ആ കല്ലുവൃക്ഷത്തെ ഹൃദയത്തില്‍ നിന്നും ഇളക്കി മാറ്റാന്‍..

മനസ്സ് ശൂന്യമായിക്കൊണ്ടിരിക്കുന്നു. മിനിഞ്ഞാന്നോ അതോ ഇന്നോ ആ മൂധേവി തന്നെ പിടിച്ചോണ്ടു പോന്നത്? താന്‍ സ്വസ്ഥം തന്റെ വീട്ടില്‍ ഇരിക്കയായിരുന്നു. അപ്പോഴാണവള്‍ ആളുകളെ കൂട്ടി വന്ന് തന്നെ വലിച്ചോണ്ട് പോന്നത്. ഇതാണത്രെ തന്റെ വീട്.ഈ മൂധേവിയാണത്രെ തന്റെ ഭാര്യ. വീടായാല്‍ സ്വസ്ഥത വേണ്ടേ? ഇവിടെ നിമിഷംപ്രതി ആരോ തന്നെ ഒരു അടുപ്പിലിട്ടു കത്തിക്കയാണ്. പൊള്ളിപ്പൊള്ളി ഒരിക്കലും മരിക്കാതെ താന്‍ ഒരു റബ്ബര്‍പന്ത് പോലെ ചാടിക്കൊണ്ടിരിക്കുന്നു. വീടുകള്‍ മാറാനായിരുന്നെങ്കില്‍! ഒരു വീട് മടുക്കുമ്പോള്‍ മറ്റൊന്ന്!..ഭാര്യയെ മടുക്കുമ്പോള്‍ മറ്റൊരു ഭാര്യ ..എത്ര മടുത്താലും ആ മടുപ്പില്‍ തന്നെ വെന്തു ചാരമാകുന്നവന്‍ മനുഷ്യന്‍ മാത്രമായിരിക്കും..

ഓഫീസില്‍ പോകാനൊരുങ്ങുമ്പോഴാണ് അവള്‍ പറയുന്നത് താന്‍ റിട്ടയറായിട്ട് പത്തു കൊല്ലമായെന്ന്. എന്താണ് റിട്ടയറാവുക എന്നു പറഞ്ഞാല്‍? മനസ്സില്‍  പദങ്ങളെല്ലാം ഒഴിഞ്ഞ് സ്ലേറ്റിലെ കുത്തിവരകള്‍ മാത്രം ബാക്കിയായിരിക്കുന്നു..

എന്നോ ഒരൂസം ജയ തന്നെ കാണാന്‍ വന്നിരുന്നു. അവളെ ഏതായാലും മറന്നിട്ടില്ല. പക്ഷെ ഗ്രാന്‍ഡ്പാന്നും വിളിച്ചാണ് അവള്‍ അടുത്തു വന്നത്. പണ്ടവള്‍ ശ്രീയേട്ടാ എന്നാണ് വിളിച്ചിരുന്നതെന്നു തോന്നുന്നു. ഒന്നും തീര്‍ച്ചയില്ല. തൂക്കുപാലത്തിലൂടെയുള്ള നടത്തമല്ലേ, ഇളകിക്കൊണ്ടിരിക്കും. കണ്ടതും അവളെ കെട്ടിപ്പിടിച്ചു. ഉമ്മ വെക്കല്‍ തീരാഞ്ഞാവും ആശ്ലേഷം അഴിയാഞ്ഞാവും ചുറ്റുമുള്ളവര്‍ പാഞ്ഞു വന്ന് തന്നെ തള്ളി മാറ്റിയത്. കട്ടിമീശയുള്ളവന്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് ഒച്ചയെടുത്തു.

'അമ്മേ,ഇത്രേം തരം താണോ അച്ഛന്‍? സ്വന്തം പേരക്കുട്ടിയെപ്പോലും?ശ്ശെ! ഇനിയെന്നെ ഇങ്ങോട്ട് പ്രതീക്ഷിക്കണ്ട.എത്ര കഷ്ടപ്പെട്ടാ ലീവ് കിട്ടിയത്.അതിതിനായിരുന്നു,നാണം കെടാന്‍..'
അതും പറഞ്ഞ് അവനാ പെണ്‍കുട്ടിയെ വലിച്ചോണ്ടു പോയി. അവനാരാ ആ ദുഷ്ടന്‍?
അവരെല്ലാം പോയപ്പോള്‍ ആ മൂധേവി പതിവു പോലെ കരച്ചില്‍ തുടങ്ങി.
'ദൈവമേ! മക്കളേം പേരമക്കളേം തിരിച്ചറിയാത്ത ഈ മനുഷ്യനെ എത്ര കാലാ ഇനീം നീ നീട്ടിയിട്ണ്? ഇത്ര വൃത്തികെട്ടൊരു മനസ്സാണല്ലോ അയാളിത്ര നാളും പട്ടില്‍ പൊതിഞ്ഞു വെച്ചിരുന്നത്!'

ചവിട്ടിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. അപ്പോള്‍ വേറെ ഒരുത്തി വന്ന് ഉപദേശം തുടങ്ങി : 'അച്ഛാ .അച്ചനിതെന്തു ഭാവിച്ചാ അമ്മയെ ഇനീം തീ തീറ്റിക്കുന്നത്? അമ്മ ഒരു ക്യാന്‍സര്‍രോഗിയാണെന്ന കാര്യവും അച്ഛന്‍ മറന്നു കാണും.മറക്കാന്‍ എളുപ്പമാണല്ലോ .ഓര്‍മയുള്ളോര്‍ക്കല്ലേ കഷ്ടപ്പാട് മുഴുവന്‍?'

ആ ഒരുമ്പെട്ടോള്‍ അവളുടെ ആള്‍ക്കാരെ കൂട്ടി വന്നിരിക്കാ . ഈ വീടിന്റെ ഓരോ കല്ലിനടിയിലും കറുത്ത പ്രാണികളുണ്ട്. ഉറങ്ങിപ്പോയാ അവറ്റ ചോര മുഴുവന്‍ ഊറ്റിക്കുടിക്കും..അതോണ്ടാ ഉറങ്ങാതെ ഇരിക്കുന്നത്. പെണ്ണുങ്ങള്‍ രണ്ടും കുശുകുശുത്ത് ഒരു തടിമാടന്റെ സഹായത്തോടെ ഈ റൂമിലിട്ടു പൂട്ടിയിരിക്കുകയാ. പതിമൂന്നാം വയസ്സു മുതല്‍ തുടങ്ങിയ പെണ്ബന്ധങ്ങളെല്ലാം മനസ്സിലങ്ങനെ പരേഡ് നടത്താ. അക്കാര്യത്തില്‍ ഏതായാലും മറവി മായ്ക്കല്‍ തുടങ്ങിയിട്ടില്ല.
ആര്‍ക്കുമറിയില്ല , നല്ലവനാന്നു കേള്‍പ്പിക്കാനുള്ള പാട്.എന്തെല്ലാം മൂടി വെക്കണം. എത്ര സോപ്പ് തേക്കണം സംസാരത്തില്‍. രഹസ്യങ്ങള്‍ വേലി ചാടുമോ എന്ന ഭയം വേറെയും. വെന്തു വെന്താവും മനസ്സിങ്ങനെ ഓട്ടക്കലമായത് ,ഓര്‍മയുടെ ഒരു തുള്ളി പോലും ശേഷിക്കാതെ..

ആ മൂധേവി പറഞ്ഞത് കേട്ടോ? തടിമാടന്‍ അവളുടെ രഹസ്യക്കാരനാന്ന്  വിളിച്ചു പറഞ്ഞത് അയല്‍ക്കാരൊക്കെ വിശ്വസിച്ചുത്രെ. അവള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന്. ആരു പറഞ്ഞു ഇറങ്ങാന്‍.കണ്ടാലും മതി ഒരു കോലം .രണ്ടു പെണ്ണുങ്ങളും കുശുകുശുക്കണ കേട്ടു ദയാവധം വേണ്ടി വരൂന്ന്.. എന്താണാവോ ദയാവധം..
................................................................................................................................
ഇപ്പം ദാ ഇവിടെയാ  .നല്ല രസം .എല്ലാരും ഒരു പോലെ. കളക്റ്റര്‍ മുതല്‍ കണ്ടക്റ്റര്‍ വരെ തോളില്‍ കയ്യിട്ട് തുള്ളിക്കളിച്ച്..ചിലപ്പോ മുട്ടിലിഴഞ്ഞ്,കൈ കൊട്ടിച്ചിരിച്ച്.. ശരിക്കും മടങ്ങാ കുട്ടിക്കാലത്തേക്ക്.

തത്വചിന്തകര്‍ പറയുന്ന മനസ്സാ ഇപ്പോ.യാതൊരു അലട്ടുമില്ല. പഴയ കാലത്തിന്റെ നട്ടെല്ല് വളക്കുന്ന ഭാരങ്ങളില്ല. വരും കാലത്തിന്റെ ഭീഷണമായ ആകുലതകളില്ല .ഒന്നും സ്പര്‍ശിക്കാത്ത പരമാനന്ദം.പക്ഷെ സൂപ്രണ്ട് വരുന്നതാ പ്രശ്‌നം. ഒരൂസം നോക്കിക്കോ എല്ലാരൂടെ അവനെ ചമ്മന്തിയാക്കും ........