Pages

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

തനിച്ച്‌ (കവിത )


നെഞ്ചകം പൊള്ളിത്തിണര്‍ക്കും
ചിലപ്പോള്‍ എകയാണെന്ന ഓര്‍മപ്പെടുത്തലില്‍

ഏകയായ് വന്നു ചേര്‍ന്നതും
ഏകയായ് പോകാനുള്ളതും മറക്കും

വഴിയില്‍ മാത്രം ഞാനെന്തിനു കൂട്ടു തേടണം

എന്നിട്ടുംകാറ്റടിക്കുമ്പോള്‍
കരിയിലയായ് പറക്കുമ്പോള്‍
ഒരു മണ്ണാങ്കട്ടയെ തിരയും

കാറ്റും മഴയും ഒരുമിച്ചു
വരുമെന്നതു മറക്കും

തുള വീണ ഹൃദയത്തിലേക്ക്
വന്നുവീഴുമീ കല്ലുകള്‍

ആരെറിഞ്ഞാലും എത്ര കൂര്‍ത്താലും
കോരിയെടുക്കും ഒരു കുടം ചോര

കടിച്ചെടുക്കും ഒരു തുടം മാംസം...

യാത്ര ഇനിയധികമില്ല എങ്കിലും
വേദനയോടെ ഓര്‍ക്കുന്നു

തനിച്ചാണല്ലോ ഈ വിജനവഴിയില്‍
ഒരു പാട് തനിച്ച്............!

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

ച്യൂയിംഗജീവിതം (കവിത )


ഞാന്‍ നിന്റെ ദേഹത്തെ ട്യൂമറായിരുന്നുവോ?
ഇങ്ങനെ കീറി മുറിച്ച് വലിച്ചെറിയാന്‍
റേഡിയേഷന്റെ പൊള്ളും കിരണങ്ങളാല്‍ ദഹിപ്പിക്കാന്‍
കീമോയുടെ രാസായുധങ്ങളാല്‍ ശ്വാസം മുട്ടിച്ചു കൊല്ലാന്‍
ഡോസ് കൂടിയ അവഗണനയുടെ ഗുളികകളാല്‍ ദഹിപ്പിച്ചു തീര്‍ക്കാന്‍
എന്റെ മിത്രമേ, നീയറിഞ്ഞില്ല ഈ ഹൃദയത്തിലെ സ്‌നേഹാഗ്‌നി
അതില്‍ ദഹിച്ചു തീര്‍ന്ന എന്റെ സ്വന്തം കോശങ്ങള്‍
നിനക്ക് ഞാന്‍ വെറും ഇടത്താവളം,
ഈ പീറഹൃദയം ഇതു വല്ലതും അറിയുന്നോ?
ജന്മജന്മാന്തരങ്ങളായി കാത്തിരുന്ന പോലെ
നിന്നിലേക്കോടിയണയുകയായി 
വ്യഥയുടെ മുഷിഞ്ഞ മാറാപ്പഴിക്കുകയായി ..
അവഗണനയുടെ വിഷപ്പല്ലുകളാല്‍ മനസ്സാകെ
 വിഷം തീണ്ടി നീലിച്ച് തളരുമ്പോള്‍
ഓര്‍മകളുടെ ആഴങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നതും
അമ്പേ വ്യര്‍ഥമായ ഒരു യാത്രയെത്തന്നെ..
ഈ ക്യാന്‍സറിനെ കീറി വലിച്ചെറിഞ്ഞതില്‍ നീ ആഹ്ലാദിക്കുന്നു
ഇവളോ, ഒരു വളര്‍ച്ചയും വിധിക്കപ്പെടാത്തവള്‍
സ്വാഭാവികവളര്‍ച്ചയും ക്യാന്‍സര്‍ വളര്‍ച്ചയും!
ശ്രമിക്കയാണ് വീണ്ടും പൊടിമണ്ണാവാതിരിക്കാന്‍
പുഴു കുത്തിയ വേസ്റ്റാവാതിരിക്കാന്‍
ച്യൂയിംഗ്ജീവിതം ഒന്നും ആശിക്കേണ്ടതില്ല
ഒരു കടിച്ചുചവയ്ക്കലല്ലാതെ, ഊക്കിലുള്ള ഒരു ഏറല്ലാതെ..

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ജീവിതമേ (കവിത)















ജീവിതമേ, ഞാനേതോ സൂക്ഷ്മാണുവില്‍ സമാധിയിലായിരുന്നു
നീയാണെന്നെ വലിച്ചു പുറത്തിട്ടത്, തഴമ്പുകളാല്‍ പീഡിപ്പിച്ചത്
കഠിനകാലങ്ങളാല്‍ എന്‍റെ പുറം പൊള്ളിച്ചത്
മൃദുലകാലങ്ങളെ മരീചികയാക്കിയത്
ഞാനോ വിട്ടുപോകുന്ന വെറും പ്രവാസി
എന്നിട്ടും മഴവില്‍കാന്തിയാണ് കൊതിക്കുന്നത്
സ്നേഹത്തിന്‍റെ തൂനിലാവാണ്‌ ആശിക്കുന്നത്
ഘോരാന്ധകാരത്തിലും വെളിച്ചത്തെയാണ് കാത്തിരിക്കുന്നത്
ജീവിതമേ, ഞാന്‍ നിന്‍റെ അതിഥി
എന്നിട്ടും നീയെന്നെ ചാട്ടയാല്‍ ഊട്ടുന്നതെന്ത്
ശരമാരിയാല്‍ കുളിപ്പിക്കുന്നതെന്ത്
ഞാനോ വിട്ടു പോകുന്ന പ്രവാസി
എന്നിട്ടും നീയെന്‍റെ ചോരയില്‍ മദിക്കുന്നതെന്ത്
എന്നെ വെറുതെ വിടുക
ക്ലേശവഴികളാല്‍ നീയെനിക്കിനിയും മുടന്തു തരാതെ
വ്യസനശിലകളാല്‍ ഇനിയുമെന്‍റെ തല തകര്‍ക്കാതെ
ഒരു മഴവില്ല് പോലെ അപ്രത്യക്ഷയാവാന്‍-
പ്രാര്‍ഥിച്ചുകൊണ്ടേയിരിപ്പാണ് ഞാന്‍
അതിനിടെ എന്നെ കൊതിപ്പിച്ച എല്ലാ പാല്‍നിലാവും
ഹോ! എന്തു കൂരിരുട്ടായിരുന്നു
എത്ര മാത്രം തേളുകളും പഴുതാരകളും നിറഞ്ഞതായിരുന്നു
ജീവിതമേ ഇരുമ്പെന്നോണം ഇനിയുമെന്നെ അടിച്ചു പരത്താതെ
ഈ മനോഹരദൃശ്യങ്ങളെല്ലാം ഒരു നോക്കു കണ്ടിട്ട്
ഈ ചോണനുറുമ്പ് വളരെ വേഗം മണ്ണിലേക്ക് ആഴ്ന്നു കൊള്ളാം
മാപ്പ്, ഈ വീഥിയിലൂടെ കടന്നുപോയതിന് പലതും മോഹിച്ചതിന്...

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

നിലവിളി (കവിത)


നിന്റെ ഡിസക്ഷന്‍ ടേബിളിലായിരുന്നു
എന്റെ സ്‌നേഹം കഷ്ണിക്കപ്പെട്ടത് ....
അനേകം തുണ്ടുകളായി

നിര്‍ദയം കീറി മുറിക്കപ്പെട്ടത്.. 
കൈകാലുകള്‍ മുഖം ആന്തരാവയവങ്ങള്‍ 
എല്ലാം തുണ്ടംതുണ്ടമായി സുന്ദരമായതെല്ലാം
വിരൂപവും വികൃതവുമായി കേവലം 
ചോരയിറ്റുന്ന ഇറച്ചിത്തുണ്ടുകള്‍ 
നീ അവയെല്ലാം വേസ്റ്റ്‌കൊട്ടയിലേക്കെറിഞ്ഞു 
നിന്റെ പരീക്ഷണപ്പലകയിലേക്ക്
കീറി മുറിക്കാന്‍ പുതിയ പുതിയ ഇരകള്‍

ചവറ്റുകുട്ടയില്‍ കിടന്നും
എന്റെ നിഷ്‌കളങ്കസ്‌നേഹം നിലവിളിക്കുന്നു.......!


 pic courtesy: Google image

ആത്മമിത്രമേ..........................................................കവിത

നിന്റെ സൗഹൃദത്തിന്റെ ലീവ് വേക്കന്‍സിയിലായിരുന്നു ഞാനെത്തിയത്

സമയം കഴിഞ്ഞു, ആ പോസ്റ്റിലെ യഥാര്‍ത്ഥയാള്‍ തിരിച്ചെത്തി

നീയെന്നെ പിരിച്ചു വിട്ടു എന്തായിരുന്നു എന്റെ  വേതനം?

ഇറുക്കിക്കൊല്ലുന്ന ഈ തീരാവേദനയോ..?

ആത്മമിത്രമേ, നീയറിഞ്ഞില്ല, എത്ര ചെമന്നാണ്

എന്റെ  ഹൃദയം നിന്നെ പ്രണയിച്ചതെന്ന്...

എത്ര രോഗാതുരമായിരുന്നു ആ ഉരുക്കത്താല്‍ ഞാനെന്ന്

അതെന്നെ ഒരുപ്പേരിക്കായി കഷ്ണിച്ചു കൊണ്ടേയിരിക്കുന്നു

കഴിഞ്ഞ ജന്മം ഞാന്‍ നിന്റെ  ശത്രുവായിരുന്നുവോ

ഇഞ്ചിയെന്നോണം ഇങ്ങനെ ചതയ്ക്കാന്‍..

എന്തായിരുന്നു കാരണം ഈ വലിച്ചെറിയലിന്

എഴുപതാംപടവ് കയറുമ്പോഴും ഈ വിഡ്ഢി ഇങ്ങനെത്തന്നെയാവും

സ്‌നേഹത്തിന്റെ  വണ്‍വേ റോഡിലൂടെ ആര്‍ക്കും വേണ്ടാത്ത ജന്മവുമായി

ദുഃഖത്തിന്റെ  ഭീമന്‍ തേരുമുരുട്ടി .....   

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

അധിനിവേശം............................................................. കവിത

കീമോയുടെ വിഷബോംബുകള്‍ ക്യാന്‍സറിന്‍റെ കോട്ടകളെ തകര്‍ത്തുതുടങ്ങി
വെളുത്ത കാവല്‍ഭടന്മാര്‍ പകച്ചു വിറച്ചു,ദുര്‍ബലമായി പ്രതിരോധിച്ചു
എന്നിട്ടും ഛര്‍ദിയാല്‍ ശരീരയന്ത്രം അടിമുടിയുലഞ്ഞു
വേദനകളാല്‍ നുരുമ്പിക്കുന്ന യന്ത്രഭാഗങ്ങള്‍ കിരുകിരാ നിലവിളിച്ചു
ക്യാന്‍സറിന്‍റെ കോട്ടകള്‍ ഒരു രാസായുധത്തെയും വകവെച്ചില്ല
റേഡിയേഷന്‍റെ മൈക്രോഓവനുകളെയും,
മരുന്നുകളുടെ ഗ്യാസ്ചേംബറുകളെയും  അവ പരിഹസിച്ചു.
കോളനികളുടെ വിസ്തൃതി കൂടിക്കൂടി വന്നു
ചീര്‍ത്തു പഴുത്ത ശരീരയന്ത്രത്തില്‍ നിന്ന്
 പുറത്തു ചാടിയ ഓരോ പുഴുവും അതിശയിച്ചു-
ജന്മം മുതല്‍ തുരുമ്പെടുക്കുന്ന ഒരു യന്ത്രത്തിന് ഇത്രയേറെ ആയുസ്സോ
നാശത്തിന്‍റെ കറുത്ത കൊടികളുമായി അര്‍ബുദം ജൈത്രയാത്ര തുടരുന്നു
 കൊലച്ചിരിയുമായി, മറ്റൊരു കോളനി തേടി  
 ക്ഷയിക്കാന്‍ തുടങ്ങുന്ന മറ്റൊരു ശരീരസാമ്രാജ്യം തേടി..................
  

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

മൗനമേ (കവിത)

സങ്കല്പലോകത്ത് ഞാനെന്നും യൌവനശോഭയില്‍
ഒളിമങ്ങാതെ കാന്തി കുറയാതെ

സ്‌നേഹിക്കപ്പെട്ട് വാത്സല്യത്തിന്റെ വെണ്‍നുരകള്‍
എപ്പോഴും ഹൃദയത്തെ നനച്ച്

പ്രേമത്തിന്റെ മുഗ്ധാലിംഗനങ്ങളാല്‍ പുഞ്ചിരികള്‍
കിലുങ്ങി പൊട്ടിച്ചിരികളായി

ജീവിതമെത്ര മനോഹരമെന്ന് ആകാശത്തോളം 
ഉച്ചത്തില്‍ കുരവയിട്ട്

പച്ചക്കെല്ലാം എന്തു മാത്രം പച്ചയെന്ന് അതിശയിച്ച്.....

നനുത്ത് നനുത്ത് പെയ്യുന്ന മഴയില്‍ ഭൂമി ഇക്കിളി പൂണ്ടു

അവിടെ എന്റെ വീടിന്റെ ചുമരുകള്‍
പുസ്തകങ്ങളാല്‍ നിര്‍മിതം

മേല്‍ക്കൂര തൂവലോളം മൃദുലമായത്,
തറ ഒരായിരം മധുരസ്മരണകളാല്‍

പൊന്പരവതാനി വിരിക്കപ്പെട്ടത്

ശബ്ദങ്ങള്‍ സംഗീതമായി ഒഴുകി നടക്കുന്നത്

ആ വീടൊരിക്കലും നശിക്കാനുള്ളതല്ല
ആ ജീവിതം നശ്വരവുമല്ല

പക്ഷെപൊടുന്നനെ ഇരുള്‍പാളി
തൊട്ടു വിളിച്ചു മന്ത്രിച്ചു

രാത്രി ഒരിക്കലും അവസാനിക്കുന്നില്ല,

വെളിച്ചത്തിന് ഇനിയുമൊരുപാടു കാലം കാക്കണം

മൌനമേ, നിന്റെ മഴവില്‍ചെപ്പിലായിരുന്നു
ഞാനെന്റെ സ്വപ്നങ്ങളെ ഒളിപ്പിച്ചത്

സ്മരണകളുടെ കയ്പും ചവര്‍പ്പും
കഴുകിക്കളയുമ്പോള്‍ എന്താണു ബാക്കി

ഒന്നുമില്ല, ഓര്‍ക്കാനൊരു വര്‍ണവെളിച്ചം പോലും

ഒന്നു ചിരിച്ചുവെങ്കില്‍
ജീവിതമേ പ്രായശ്ചിത്തമായി നീയെന്നെ

കണ്ണീര്‍കയത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ടേയിരിക്കുന്നു...!


2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

എന്നിട്ടും (കവിത)

ഇയ്യാം പാറ്റ പോലെ ഞാനെപ്പോഴും നിന്റെ തീയിലേക്ക് ഓടിയണഞ്ഞു

വെറുതെ എന്റെ ചിറകുകള്‍ കരിക്കാന്‍  എന്നെത്തന്നെ എരിക്കാന്‍

എന്റെ കണ്ണീര്‍ നിന്റെ പാദങ്ങളെ ഉമ്മ വെച്ചു , നിന്റെ കരളലിഞ്ഞില്ല

സായാഹ്നയാത്രയില്‍ സ്‌നേഹത്തെ കൂട്ടു വിളിച്ചതിന് മനമെന്നെ പരിഹസിച്ചു

വൈകുന്നേരം –എല്ലാറ്റിന്റെയും അന്ത്യത്തിലേക്കുള്ള യാത്രയല്ലേ

അവഗണനയുടെ കഠിനരശ്മികള്‍ പതിക്കാനുള്ളതല്ലേ

എന്നിട്ടും ..ഒരിക്കലെങ്കിലും ..ജീവന്‍ പറന്നുപോകും മുമ്പ്

സ്‌നേഹത്തെ ചെപ്പിലാക്കി കൈവെള്ളയില്‍ സൂക്ഷിക്കണമെന്ന്  വൃഥാ മോഹിച്ച്

വിഡ്ഢിമനസ്സേ മതിയായില്ലേ?നിന്റെ മോഹമാറാപ്പുകള്‍ വലിച്ചെറിയുന്നില്ലേ?

വേവുന്ന മനസ്സിന് നിസ്സംഗതയുടെ അരുവിയാണ് അഭികാമ്യം

അതിനെ ചേര്‍ത്തു പിടിക്കാന്‍ ,തണുപ്പിക്കാന്‍, ആശകളേതുമില്ലാതെ

ഈ മരുവിലിങ്ങനെ കാല് ചുട്ടു വെന്തു നടക്കാന്‍ ..............!




2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

പിന്‍നിലാവ് (കഥ)



ജീവിതത്തിന്റെ സങ്കീര്‍ണവാചകങ്ങള്‍ക്കും ലളിതസമവാക്യങ്ങള്‍ക്കുമിടയിലെ ല്ലാം നെഞ്ചിടിപ്പോടെ ഉയര്‍ന്നു വരുന്നവനാണ്'പക്ഷെ'കേള്‍ക്കുന്നവരിലേക്കും

അത് ഉത്ക്കണ്ഠയെ പ്രസരിപ്പിക്കും.ശാരദറ്റീച്ചറും സിദ്ദിക്ക്മാഷും യാത്ര പുറപ്പെട്ടപ്പോഴും നടുവു വളഞ്ഞ അനേകം ചോദ്യങ്ങളോര്‍ത്തു ഉള്ളു കലങ്ങായ്കയല്ല.'എന്റെ കാര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കാ അധികാരം?'എന്നു അവരുടെ മക്കള്‍ വരെ നെഞ്ച് വിരിച്ചു ചോദിക്കുന്ന കാലമായിട്ടും

അവര്‍ക്കതിനുള്ള തന്റേടം ആയിട്ടില്ല.അതുകൊണ്ടാണ് ഈ യാത്രക്കവര്‍ ഇത്രയും അവസരം പാര്‍ത്തത്.ഒന്നിനുമല്ല, കാലങ്ങളായി മനസ്സില്‍ കുന്നുകൂട്ടി വച്ചതൊക്കെയും സ്വൈരമായി പറഞ്ഞു തീര്‍ക്കണം.പറയാതെ പോയ ഇഷ്ടങ്ങള്‍, ആ നദികള്‍ കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അത്ഭുതങ്ങള്‍...കീമോക്ക് ശേഷവും നിശ്ശബ്ദകൊലയാളിക്കു മുമ്പില്‍ ടീച്ചര്‍ പിടിച്ചു നില്‍ക്കുന്നതു തന്നെ ഈ യാത്രയ്ക്കു വേണ്ടി മാത്രമായിരുന്നെന്നു തോന്നും.

രണ്ടു വഴിയിലൂടെ ആരുടേയും തുണയില്ലാതെ അവര്‍ തീവണ്ടിസ്‌റ്റേഷനില്‍ എത്തി.വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും മുഖത്തു തിളങ്ങി.കൈ കോര്‍ത്തു പിടിച്ചു അവര്‍ വണ്ടിയില്‍ കയറി.ഇനിയാരു കണ്ടാലും പ്രശ്‌നമില്ലെന്ന മട്ടില്‍ തൊട്ടു തൊട്ടിരുന്നു.രാത്രിയുടെ തണുത്ത കരതലം അവരെ ചെറുപ്പകാലത്തേക്ക് ഒരു തൂവല്‍ പോലെ എടുത്തുയര്‍ത്തി.

'ഓര്‍മയില്ലേ?'ബോയ്കട്ട് പോലെ തോന്നിച്ച മുടിയിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് അവര്‍ ചോദിച്ചു.'അന്ന് നമ്മുടെ സ്‌കൂളില്‍..............'വാചകം മുഴുവനാക്കാതെ അവര്‍ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.

'പത്തിരിയുണ്ടാക്കി കൊണ്ടുവന്നതാണോ?'അയാളുടെ ചിരിയില്‍ വിരിഞ്ഞ ജാള്യം ആ പ്രായത്തിലും ചന്തം വിതറി.

'ങാ, പത്തിരി ഇതേ വരെ കഴിച്ചിട്ടില്ലാന്നു പറഞ്ഞിട്ട്..പാവം മാഷ്,ഞാന്‍ നല്ല പത്തിരിയും ഇറച്ചിക്കറിയും തട്ടി വിടുമ്പോള്‍ എന്റെ സാമ്പാറും പുളിശ്ശേരിയും കൂട്ടി മാഷ് ഊണ് കഴിക്ക്ണത് ഇപ്പഴും കണ്ണില്‍ കാണാം.'അവര്‍ പിന്നെയും ഓര്‍ത്തോര്‍ത്തു ചിരിച്ചു..

'അന്ന് സാബിറ എന്നോട് ചോദിച്ചുഇന്നെന്താ ചോറിനു പകരം പത്തിരീന്ന്?ഒന്നുല്ലാന്നു ഞാന്‍ കണ്ണടച്ചു കള്ളം പറഞ്ഞു.'

'ഭരതേട്ടനോട് ഞാനും കുറെ കള്ളം പറഞ്ഞതാ നമ്മുടെ സൌഹൃദം നിലനിര്‍ത്താന്‍..'

'സാരമില്ല, നമ്മളതിനു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.ഇനിയൊട്ടു ചെയ്യാനും പോണില്ല.ഈ യാത്ര തന്നെ എന്റൊരു മോഹാണ്..ടീച്ചറെ കൂടെയിരുത്തി കാഴ്ചകളൊക്കെ കണ്ട്..പക്ഷെ ...'

'ഒരു പാട് വൈകി സഫമാകാന്‍ അല്ലേ?'

അവര്‍ വേദനയോടെ മാഷെ ഉറ്റു നോക്കി.അയാള്‍ ആ വലിയ കണ്ണുകളെ നേരിടാനാകാതെ തല താഴ്ത്തി.'മഴ വരുന്നു, ഷട്ടര്‍ താഴ്ത്തണോ?'

'വേണ്ട, ഇരുട്ടാവും ഇപ്പോ..പിന്നെ പുറത്തേക്ക് നോക്കിയിരിക്കാന്‍ നല്ല രസാ.ചക് ചക് എന്നു ഇരുട്ട് വിഴുങ്ങിയാണോ തീവണ്ടിക്ക് അനുനിമിഷം ഉശിര് കൂടുന്നതെന്നു തോന്നിപ്പോകും..സന്തോഷത്തിന്റെ പട്ടുപുടവകളൊന്നും നിന്റെ എഴുത്തില്‍ കാണാത്തതെന്ത്?ദുഃഖത്തിന്റെ കനത്ത ഇരുമ്പുകൊളുത്താണല്ലോ എങ്ങും ചോര തെറിപ്പിച്ച്?ഇങ്ങനൊരു ചോദ്യം മുമ്പ് മാഷ് എഴുതി ചോദിച്ചിരുന്നു.ഒരിക്കലും തീരില്ലായിരുന്നു അന്ന് നമ്മുടെ എഴുത്തുകള്‍..'

'അതെ, ബാപ്പ എഴുത്തൊന്നു പിടിക്കയും കള്ളി വെളിച്ചത്താവുകയും ചെയ്യണ വരെ.'മ്ലാനതയാല്‍ അയാളുടെ മുഖം ഇരുണ്ടു.ചേരേണ്ടവരെ ദൈവം ഒരിക്കലും ചേര്‍ക്കില്ല.

അവര്‍ ചിരിച്ചു. ചിരി വക്രിച്ച് കരച്ചിലിനെ തൊട്ടു.'സന്തോഷത്തിന്റെ കുന്നിക്കുരുക്കളത്രയും പെറുക്കാനാശിച്ചവളാ ഞാന്‍.അതിനായുമ്പോഴെല്ലാം കോട പോലെ ദുഃഖത്തിന്റെ ഈ മേലാപ്പുകള്‍...തണലുകളുടെ കുളിര്‍മ അറിഞ്ഞാലല്ലേ വേദനകളുടെ ഉഷ്ണപ്രവാഹങ്ങളിലേക്ക് ഇത്തിരിയേലും തണുപ്പ് കയറുകയുള്ളൂ?'

'നിന്റെ ഈ സാഹിത്യംപറച്ചില്‍ തന്നെയാ എന്നെ നിന്റെ പിന്നാലെ നടത്തിച്ചത്.വെച്ചുണ്ടാക്കണം കഴിക്കണം ഉറങ്ങണം ഇതിലപ്പുറം ഒരു ചിന്തയും സാബിറയെ അലട്ടാറില്ല.മൂന്നു കുട്ടികള്‍ക്കും എന്നെക്കാള്‍ കാര്യം അവളെത്തന്നെയാ..'

ഭാഗ്യവതി! ഒരു സ്ത്രീ ചിന്തിച്ചിട്ടെന്തു വിശേഷം?വിവരമുള്ളവളും ഇല്ലാത്തവളും ആത്യന്തികമായി നേടുന്നത് ഒന്നു തന്നെഭര്‍ത്താവ്, കുട്ടികള്‍..അതില്‍ കെട്ടു പിണഞ്ഞ ജീവിതസമസ്യകള്‍...ആ കുരുക്കുകള്‍ നെടാത്തവരെയെല്ലാം സമൂഹം കൊഞ്ഞനം കുത്തും..എന്റെ മോളാണെങ്കില്‍ കമ്പ്യുട്ടറാണോ അവളെ പെറ്റതെന്നു തോന്നും.ഫെയ്‌സ്ബുക്കും ചാറ്റിങ്ങും..ഏതു നേരവും അതിന്റെ മുന്നിലാണ് തപസ്സ്.അത്യാവശ്യത്തിനേ വായ തുറക്കൂ.അതിഥികള്‍ വരുന്നത് കലിയാണവള്‍ക്ക്.'

'എ ടിപ്പിക്കല്‍ മോഡേണ്‍ ഗേള്‍.നിന്റെ ആളും കംപ്യുട്ടര്‍എഞ്ചിനീയറല്ലേ?ജീന്‍ മാറിയിട്ടില്ല.ഏതായാലും കവയത്രി അവേണ്ടവള്‍ക്ക് കിട്ടിയൊരു കൂട്ട്.പിന്നെ നമ്മടെ ജനറേഷന്റെ ആ ചമ്മലും പേടിയുമൊന്നും ഇപ്പഴത്തെ കുട്ടികള്‍ക്കില്ല.ഇഷ്ടമുള്ളവരെ കൂട്ടി വന്ന് ഞാന്‍ ഇയാളുടെ ഒപ്പാ ഇനി താമസിക്കുന്നതെന്ന് കൂളായി പറഞ്ഞു കളയും.സ്വന്തം അയല്‍വാസിയെപ്പോലും ഫെയ്‌സ്ബുക്കില്‍ നിന്നറിഞ്ഞിട്ടു വേണം.ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന ജീവിതജാടകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്ര നല്ലൊരു വേദി വേറെ എവിടെ കിട്ടും?ഒരാളെ മനസ്സീന്ന് ഡിലീറ്റു ചെയ്യാനും ആക്‌സപ്റ്റു ചെയ്യാനും ഒരു നിമിഷം പോലും വേണ്ട..നമ്മള്‍ ഓള്‍ഡ് ജനറേഷന്‍ അവര്‍ക്ക് സെന്റിമെന്റലി മാഡ് ആയ ഒരു കൂട്ടം മാത്രം..'

അവര്‍ പരിഭവത്തോടെ അയാളെ നോക്കി.പിന്നെ മന്ത്രിച്ചു 'എന്റെ അത്ര തനിച്ചായിപ്പോയവള്‍ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.'

അയാളവരെ മമതയോടെ ചേര്‍ത്തു പിടിച്ചു.'മരിക്കോളം ഞാനുണ്ട്.'കാലത്തിന്റെ ഒരടര് അയാള്‍ക്കു മുന്നില്‍ പതുക്കെ അടര്‍ന്നു വീണു..

'കാഫര്‍ച്ചിയെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ.ഓന്റൊരു ലഫ്.നോക്കിക്കോ, ഇനിയും നീയാ പെണ്ണിനെ കണ്ടൂന്ന് അറിഞ്ഞാ നിന്നെക്കൊന്ന് ജയിലില്‍ പോയാലും വേണ്ടില്ല.സമുദായം പുറത്താക്കുന്നതിലും ഭേദം അതാ.'

ചീറ്റിത്തെറിക്കുന്ന ദേഷ്യത്തില്‍ ഉപ്പയുടെ ചുണ്ടും താടിരോമങ്ങളും വിറച്ചു.എത്രയോ വീടുകളില്‍ ആവര്‍ത്തിച്ച ആ പതിവുനാടകം അയാള്‍ നിസ്സംഗനായി ഓര്‍മിച്ചു.എല്ലാവരെയും വെറുപ്പിച്ച് ഒരു കല്യാണം.അതിലൊന്നും ഒരര്‍ത്ഥവുമില്ല.പൊരുത്തം മനസ്സത് നഷ്ടപ്പെടുത്താതിരുന്നാല്‍ മതിയല്ലോ.ഒരേ സ്‌കൂളില്‍ ജോയിന്‍ ചെയ്യും വരെ അവര്‍ കത്തുകളിലൂടെ സംസാരിച്ചു.ഒരിക്കലും തീരാത്ത വിഷയങ്ങള്‍.ഈ ജന്മം പറഞ്ഞു തീരാത്തപോലെയാണ് ഇപ്പോളീ യാത്ര.അല്ലെങ്കില്‍ വാര്‍ധക്യം എത്തി നോക്കാന്‍ തുടങ്ങിയ ഇക്കാലത്ത് ആരാണ് ഇങ്ങനൊരു സാഹസത്തിനു മുതിരുക?അയാള്‍ അനവധി കഥകള്‍ വായിച്ചിട്ടുണ്ട്പ്രണയസാഫല്യത്തിനായി വയസ്സുകാലത്ത് മല കയറാനും നാട് കാണാനും പുറപ്പെട്ടവര്‍.ഉണങ്ങി മൊരിഞ്ഞ യൌവനത്തിന്റെ നടുക്കുന്ന നഷ്ടസ്മൃതിയില്‍ തിരികെ മലയിറങ്ങിയവര്‍..അതൊന്നും പക്ഷെ അവരെ അലട്ടിയില്ല.ചെറിയ കുട്ടികളുടെ കേവലസ്‌നേഹം പോലൊന്ന് അവരെ ചേര്‍ത്തു പിടിച്ചു.സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവരുടെ ഇടയിലേക്ക് പെരുങ്കല്ലുകള്‍ ഇട്ടില്ലായിരുന്നെങ്കില്‍ മരണമല്ലാതെ മറ്റൊന്നും അവരെ വേര്‍പെടുത്തുമായിരുന്നില്ല.

ലോഡ്ജില്‍ മുറിയെടുക്കാനായി റിസപ്ഷനില്‍ നില്‍ക്കെ ചിലര്‍ തുറിച്ചു നോക്കുന്നത് കണ്ട് അവരല്‍പം പരിഭ്രമിച്ചു.റൂമിന്റെ എസിയിലേക്ക് ചാഞ്ഞിരിക്കും വരെ ആ ഭയം അവരെ വിട്ടൊഴിഞ്ഞതുമില്ല.അയാളവരുടെ മുഖം പിടിച്ചുയര്‍ത്തി

'ക്ഷീണിച്ചോ'

'ഉം പഴയ കാലല്ലല്ലോ.പിന്നെ അസുഖം...'

ഊര്‍ന്നു വീണ സാരിത്തലപ്പിനടിയില്‍ കണ്ട ആണ്‍ശിരസ്സിലേക്ക് നോക്കി  അയാള്‍ നെടുവീര്‍പ്പിട്ടു.

'എന്റെ പഴയ മുടി ഓര്‍ക്കാവും അല്ലേ?കൊട്ടക്കണക്കിന് പറിഞ്ഞു പോരുമ്പോഴെല്ലാം ഞാനും കുറെ കരഞ്ഞു.പിന്നെ ഓര്‍ത്തുജീര്‍ണിക്കുന്ന ഈ കൂടിനെച്ചൊല്ലി തേജസ്സുള്ള എന്റെ ആത്മാവെന്തിനു കരയണം?'

'വാസ്തവം'കണ്ണില്‍ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികള്‍ അവര്‍ കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു, അവരുടെ പിന്നിലെത്തി അവരെ കരവലയത്തിലൊതുക്കി ഉറ്റു നോക്കി കുറെ നേരം.പിന്നെ പിറുപിറുത്തു'കാലം ഒന്നൂടെ പിന്നോട്ട് കറങ്ങിയെങ്കില്‍!നമുക്കായ് നമ്മുടെയാ കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍!'

'ഇതു മാത്രായിരുന്നു ആശ.ഈ നെഞ്ചിലിങ്ങനെ തല ചായ്ച്ച് ഒന്നുമോര്‍ക്കാതെ...'അവര്‍ ഒരു ഗാഡാലിംഗനത്തിലേക്ക് മുറുകി.അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ ഒളിക്യാമാറയെ തൊട്ടു.

'മാറി നില്‍ക്ക്'പേടിയോടെ അവരെ തള്ളി മാറ്റി അയാള്‍ കിതച്ചു.'നോക്ക് .അങ്ങോട്ട് നോക്ക്...'

അവര്‍ കാലങ്ങളായി ശീലിച്ച നിസ്സന്ഗനേത്രങ്ങളോടെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു.മഞ്ഞുതിരുന്ന ആ നിര്‍മമത കണ്ട് ഒട്ടൊന്നമ്പരന്ന് ക്യാമറ അവരുടെ വസ്ത്രങ്ങള്‍ അഴിയുന്നത് കാത്തുകാത്തിരുന്നു.എന്നാല്‍ കുട്ടികളെപ്പോലെ അവര്‍ പുറംചാരിയിരുന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയില്‍ നിന്നാരംഭിച്ച് ആയിരത്തൊന്നു രാവുകളിലേക്ക് ചുവടു വെച്ചു,ഇഷ്ടഭക്ഷണം കിട്ടാത്ത വെറുപ്പോടെ ക്യാമറ അവരെ തുറിച്ചു നോക്കി......................     

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

വിറക് (കവിത)


നീയൊരു കാട്ടുമരം,കാടിന്‍റെ വന്യതയില്‍ വടങ്ങള്‍ വിരിച്ച് ആരെയും കൂസാതെ

ആരോടും ഇമ്പമില്ലാതെ കാടിന്‍റെ സ്വച്ഛതയില്‍ നീ നിന്‍റെ കൊമ്പുകള്‍ ഉലയ്ക്കുന്നു

ഞാനോ നിന്നില്‍ നിന്നെത്രയോ ദൂരെ, നിന്‍റെ പൂക്കളുടെ സൌരഭ്യത്താല്‍ മാത്രം

നിന്നെ ധ്യാനിക്കാന്‍ തുടങ്ങിയവള്‍...നിന്‍റെ ചുറ്റുമുള്ള പച്ചപ്പില്‍ മോഹിതയായവള്‍

എന്‍റെ മരുപ്പറമ്പാകെ നിന്‍റെ പുഞ്ചിരിയാല്‍ നിലാവ് പരത്താനാശിച്ചവള്‍.......

ചാഞ്ഞു നോക്കി, വള്ളികളും കൊമ്പുകളും പൊട്ടിയതു മിച്ചം

ഒരില പോലും നിന്‍റെ അടുത്തെത്തിയില്ല, എല്ലാം മരുക്കാറ്റ് അടിച്ചു പറത്തി..

കൊമ്പും ചുള്ളിയും ഇളക്കി എന്‍റെ ശിഖരങ്ങള്‍ എന്‍റെ ആശകളെ പരിഹസിച്ചു

ഒടുക്കം, നിന്‍റെ നിതാന്തനിസ്സംഗതയില്‍ ഞാനെന്‍റെ മരുവിലേക്ക് തന്നെ തിരിച്ചെത്തി

എന്‍റെ ഏകാന്തതയുടെ കമ്പിളിപ്പുതപ്പില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി

നിന്‍റെ പരിഹാസച്ചിരി എന്നെ സലാഡായി കഷ്ണിച്ചു അഗ്നിയില്‍ വേവിച്ചു..

ദൂരെ എവിടുന്നോ വരുന്നുണ്ട് മരംമുറിക്കാരുടെ ആരവം, പൊട്ടിച്ചിരി ..

അവര്‍ക്ക് ചെറുമരങ്ങള്‍ മതി വിറകാക്കാന്‍,

കാതല്‍ മാത്രമായ നിന്നെ മുറിക്കാനാവില്ല ആര്‍ക്കും, ഒരായുധത്തിനും..

എന്നും തീയും വെയിലും മാത്രം കൂട്ടായവള്‍ക്ക് ഏറ്റവും അര്‍ഹമായ അന്തിമവിധി

വിറകായി,സ്നേഹശൂന്യതയുടെചിതയില്‍ഞാനെരിയും,സ്ഫോടനശബ്ദത്തോടെചിതറും

അപ്പഴും നിന്‍റെ കൈവിരല്‍ത്തുമ്പിനായി മാത്രം ആശിച്ചുകൊണ്ടിരിക്കും..................