Pages

2012, നവംബർ 22, വ്യാഴാഴ്‌ച


പഞ്ഞിമിഠായി .......................................................കഥ

ആങ്ങളയുടെ മകളുമായി ഒരിക്കല്‍ കൂടി ആ പഴയ വഴിയിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്പനക്കാരനും പഞ്ഞി മിഠായിക്കാരനും മണിയടികളുമായി അവിടെത്തന്നെയുണ്ടോയെന്നു വെറുതെ നോക്കി.എവിടെ!ലേബര്‍ ഇന്ത്യ തോരണം പോലെ തൂക്കിയിട്ട വലിയ കടകള്‍,കൂള്‍ ബാറുകള്‍.ഐസ് ക്രീം കഴിച്ചു കൊച്ചു വര്‍ത്തമാനം പറയുന്ന കൌമാരക്കാര്‍.ഈ ഗ്രാമം എത്രയെളുപ്പമാണ് അതിന്‍റെ ജീര്‍ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു പുതുനിറങ്ങളെ വാരിയണിഞ്ഞത്.ഇടതു ഭാഗത്തുള്ള മണ്‍ചുമരുള്ള കൊച്ചുകടയല്ലാതെ അന്നീ കവലയില്‍ മറ്റൊരു കടയുണ്ടായിരുന്നില്ല.എന്നിട്ടും കടകളില്‍ ഇത്ര തിരക്കുണ്ടായിരുന്നില്ല.പത്തു പൈസക്ക് ഐസും അഞ്ചു പൈസക്ക് മിഠായിയും കിട്ടിയിരുന്ന അക്കാലം നാണയങ്ങളുടെ കിലുങ്ങിച്ചിരിയായിരുന്നു കൂടുതല്‍.നിശബ്ദരും ഗൌരവക്കാരുമായ വമ്പന്‍ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര സുലഭമായിരുന്നില്ല.നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായാണ് കുട്ടികളുടെ കൈകളിലേക്ക് ബഹളം വെച്ചുകൊണ്ട് ചാടിയിരുന്നത്.പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതെ ഉണങ്ങിപ്പോയ കാലം..പണം എത്രയെളുപ്പമാണ് ഓരോ നാടിനെയും അതിന്‍റെ ദീനവാര്‍ദ്ധക്യത്തില്‍ നിന്ന് യൌവനത്തിന്‍റെ ശോഭയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.നിറങ്ങളുടെ ഉത്സവമായ കടകളുടെ നെയിം ബോര്‍ഡുകള്‍,ഉയരങ്ങളില്‍ ചിരിച്ചിരിക്കുന്ന സ്വപ്ന സുന്ദരികളുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍..മദ്രസയിലേക്ക് അരി കൊണ്ടുപോകാന്‍ വരുന്ന ഹൈദറാക്ക വരാന്തയിലിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ കണ്ണില്‍ ആര്‍ത്തി തുള്ളിക്കളിക്കും.ആ കഞ്ഞി തന്നെയാണ് ലോകത്തിലെ ഏറ്റവും മുന്തിയ ഭക്ഷണമേന്നോണമാണ് ആസ്വദിച്ചുള്ള കുടി.കൂടെയുള്ള കൂട്ടാന്‍ കഞ്ഞിയിലേക്കിട്ടു ചുട്ട പപ്പടം ടപ് ടപ് പൊട്ടിച്ചു തിന്നുമ്പോള്‍ ചൂടിന്‍റെ  പരവേശം തീര്‍ക്കാന്‍ തോളിലെ മുണ്ട് വീശിക്കൊണ്ട് പറയും;പൊരിച്ച പപ്പടാണേല് ഹൌ എന്താവും രസം!പൊരിച്ച പപ്പടും ചൂടുള്ള ചോറും,എന്നാണതൊക്കെ എന്നും കിട്ടാ ഇന്‍റെ പടച്ചോനേ!

ആ തലമുറയെ ദാരിദ്ര്യം വിശപ്പിന്‍റെ കൊടിലുകളാല്‍ പീഡിപ്പിച്ചു.തേങ്ങയും മറ്റു ഭാരങ്ങളുമായി, ഒരു നേരത്തെ ആഹാരത്തിനായ്‌ അവര്‍ അനവധി ദൂരങ്ങള്‍ കിതച്ചു നടന്നു.കത്തുന്ന വെയിലില്‍ തൂമ്പയുമായി വരണ്ട മണ്ണിനോട് യുദ്ധം ചെയ്തു.എന്നിട്ടും അനേകം ദുര്‍ഘടങ്ങള്‍ അവരുടെ കാളവണ്ടികളെ കാത്തിരുന്നു.വാടകക്കാരായിട്ടും ദുനിയാവിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി അന്ന് ബാല്യം തിരിച്ചറിഞ്ഞിരുന്നില്ല.രാത്രി മദ്രസ വിട്ടു പോകുമ്പോള്‍ അധിക പേരുടെ കയ്യിലും ഓലച്ചൂട്ടുകളായിരിക്കും.അങ്ങോട്ടുമിങ്ങോട്ടും വീശുമ്പോള്‍ അതില്‍ നിന്ന് ഒരു ചെങ്കനല്‍ റ കണ്ണുതുറക്കും.ഓടക്കുഴലുകളില്‍ മണ്ണെണ്ണ നിറച്ച സുറൂംകുറ്റികളും ചിലരുടെ അടുത്തുണ്ടായിരുന്നു.വിശാലമായ സ്കൂള്‍ ഗ്രൌണ്ടിനരികിലൂടെ പോകുമ്പോള്‍ മൂലകളില്‍ നിന്നെല്ലാം പേടിപ്പിക്കുന്ന പല പല ശബ്ദങ്ങള്‍ ഉയരും.പോരാത്തതിന് ഭയപ്പെടുത്തുന്ന സ്വന്തം നിഴലുകളും..ചങ്കിടിച്ച്,ചുണ്ടു വെളുപ്പിച്ച് എങ്ങനെയൊക്കെയോ ആ ദൂരങ്ങള്‍ താണ്ടിക്കടക്കും.

പകലാകട്ടെ,ഗ്രൌണ്ട് ഫുട്ബോള്‍ കളിക്കാരുടെ കയ്യിലായിരിക്കും.വൈകുന്നേരം മദ്രസയിലേക്ക് പോകുമ്പോഴാവും പലര്‍ക്കും പുതഞ്ഞു കിടക്കുന്ന മണ്ണില്‍ നിന്നു ഇരുപത്തഞ്ചിന്‍റെയും അന്‍പതിന്‍റെയുമൊക്കെ നാണയങ്ങള്‍ കിട്ടുക.കിട്ടുന്നവര്‍ക്കൊക്കെ വലിയ സന്തോഷം;മിഠായി വാങ്ങാലോ..കുട്ടികള്‍ക്ക് വേണ്ടി മണ്ണ് നാണയങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നതാവും..എന്നും പരതി നടക്കും,ഒരു പത്തു പൈസ തനിക്കു വേണ്ടിയും മണ്‍വിരലുകള്‍ നീട്ടുമായിരിക്കും.ക്ലേശങ്ങളുടെ ഉരുളന്‍ കല്ലുകള്‍ കൂട്ടിയിട്ട വീട്ടില്‍ നിന്ന് എങ്ങനെയാണ് ഐസ് വാങ്ങാന്‍ പണം കിട്ടുന്നത്?ശകാരവും തല്ലുമല്ലാതെ എന്താണവിടെ സുലഭമായത്?

ദിനങ്ങള്‍ വേച്ചും,ചിരിച്ചും,ചിണുങ്ങിയും കടന്നു പോയി.അവിചാരിതമായി ഒരു ഇരുപതു പൈസ കയ്യില്‍ വന്നു ചേര്‍ന്നു.ഇരുപതിനായിരം കിട്ടിയ ആഹ്ലാദമായിരുന്നു.ചോറ് പോലും നേരെ കഴിക്കാതെ സ്കൂളിലേക്ക് ഓടി.അല്ലെങ്കിലും ഓടിയാലെ ബെല്ലടിക്കും മുമ്പ്‌ എത്തൂ.കിതച്ചു കിതച്ചു ശ്വാസത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന തന്‍റെ മുമ്പില്‍ മുച്ചക്ര വണ്ടിയില്‍ ഭരണികളുമായി നീങ്ങുന്ന ചെറുപ്പക്കാരന്‍.ണിം ണിം ..പശുക്കുട്ടിയെപ്പോലെ അയാളുടെ വണ്ടി ശബ്ദിച്ചു കൊണ്ടിരുന്നു.”ഐസുണ്ടോ”-ഒരു ജന്മത്തിന്‍റെ കൊതി  മുഴുവനും തന്‍റെ ചോദ്യത്തില്‍ പുതഞ്ഞിരിക്കണം.”ഐസല്ല,പഞ്ഞി മിടായി..”

“എത്രയാ”

“പത്തു പൈസക്ക് ദാ ഇത്ര,ഇരുപതു പൈസക്ക് അതിന്‍റെ ഇരട്ടി..”ആറ്റുനോറ്റു കിട്ടിയ പണം ആ കറുത്ത കൈകളിലേക്ക് ഇടുമ്പോള്‍ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ തോന്നി.ഒരു തുണ്ടു പേപ്പറില്‍ കിട്ടിയ വെളുത്ത പൊടി ഒന്നാകെ വായിലേക്കിട്ടു.ജന്മം എന്നും ആശിച്ച എല്ലാ മധുരങ്ങള്‍ക്കുമായി നാവു ചലിച്ചു.ഒരൊറ്റ നിമിഷം കൊണ്ട് മധുരം അലിഞ്ഞു തീര്‍ന്നു.നാവിന്‍റെ സ്ഥായിയായ കയ്പ് വീണ്ടും വായില്‍ ചവര്‍പ്പ് നിറച്ചു.ചീകാത്ത കുരുത്തം കെട്ട മുടി കണ്ണിലേക്ക് വീണു അതിനെ കരയിച്ചു.നിരാശയുടെ കൊടുമുടിയില്‍ ഇരുന്ന് ഹിസ്റ്റ്റി ക്ലാസിന്‍റെ അറുബോറന്‍ പിരിയഡിലേക്ക് തുറിച്ചു നോക്കി.”മാമീ,ബബ്ള്‍ഗം മതി എനിക്ക്”-കൂള്‍ ബാറിന്‍റെ അരികിലേക്ക് നീങ്ങിക്കൊണ്ട് റിയ പറഞ്ഞു.”എന്തേ,ഐസ് ക്രീം വേണ്ടേ?”-ഓര്‍മകളുടെ പര്‍വതത്തില്‍ നിന്ന് പൊടുന്നനെ നിപതിച്ചതിന്‍റെ ഞെട്ടല്‍ മാറാതെ താന്‍ ചോദിച്ചു.”വേണ്ട,മടുത്തു.സ്വീറ്റ്സൊന്നും ഇഷ്ട്ടല്ല ഇപ്പം.ച്യുയിന്ഗം കുറെ ചവക്കാലോ.കുമിളകളാക്കി പശയാവുമ്പോ ഒരൊറ്റത്തുപ്പ്..അതൊരു കളി പോലെ രസാണ് മാമീ..”

ശരിയാണ്.ഓരോ കാലവും അതിനു യോജിച്ച കുട്ടികളെയാണ് പ്രസവിക്കുന്നത്.കുമിളകളുടെ നിമിഷഭംഗിയുള്ള വെറും ബന്ധങ്ങള്‍..ച്യുയിന്ഗമായി ഒരൊറ്റത്തുപ്പിനു വലിച്ചെറിയാം.മധുരത്താല്‍ ഇവര്‍ മടുത്തു പോയിരിക്കുന്നു.ഒരുമ്മ പെട്ടെന്ന് മുന്നിലെത്തി,ഉമ്മാന്‍റെ പരിചയക്കാരിയവണം.”അല്ലാ,ജ് സൈനുട്ടിക്കാന്‍റെ മോളല്ലേ?ഒരു പെണ്ണിനെ അവ്ടെ കാര്യം തീര്‍ത്തൂന്നു കേട്ട്,ഇജാണോ അത്?”

ചോദ്യങ്ങള്‍ നടു വളച്ച്,ഉളിപ്പല്ലുകള്‍ കാട്ടി അസ്ഥികൂടങ്ങളായി ചുറ്റും അലറി.ദേഷ്യം പിടിച്ചെന്തേലും പറഞ്ഞാ കേള്‍ക്കാം;”വെറ്തെ ആണോ?അപ്പെണ്ണ്‍ നാവ് നീളള്ള സൈസാ..അജ്ജാതീനെ ഏതേലും മാപ്ല കുടീല് നിര്‍ത്തോ?”

ഒരു ചോദ്യത്തിനും മറുപടി പറയാതെ തിരക്കിട്ടു നടന്നു.റിയ ഒപ്പമെത്താന്‍ ഓടി;”എന്താ മാമീ ആ തള്ള ചോയ്ക്ക്ണ്?എന്താ കാര്യം തീര്‍ക്കാന്നു പറഞ്ഞാ?”

“ഒന്നൂല്ല “-ഒരു ദീര്‍ഘ നിശ്വാസത്തോടെ വേഗം നടന്നു.മനസ്സ് പിറുപിറുത്തു;വഴുക്കും പടവുകള്‍-കുട്ടീ,ജീവിതം നിന്നെ രക്ഷിക്കട്ടെ.പഞ്ഞി മിഠായിയുടെ ഒരു മാത്ര അലിയുന്ന മധുരം പോലും ചിലര്‍ക്ക് ജീവിതം കൊടുക്കില്ല.തീരാത്ത കയ്പും ചമര്‍പ്പുമല്ലാതെ..തുമ്പികളെയും പൂമ്പാറ്റകളെയും ഒന്നു നോക്കുക പോലും ചെയ്യാതെ റിയ യുദ്ധരസം  നിറഞ്ഞ ഒരു കമ്പ്യൂട്ടര്‍ഗെയിമിനെക്കുറിച്ച് വാചാലയായി.”ഈ കൊല്ലലൊന്നും അത്ര വല്യ കാര്യോന്നല്ല.ഗെയിമില്‍ എത്ര പേരെയാ ഞാന്‍ ബോംബിട്ടു കൊന്നതെന്നോ..”

ഗാന്ധിജിയുടെ കഥ ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവള്‍ കോട്ടുവായിട്ടു.”മതി മാമീ,ഈ കഥ പറയലൊക്കെ ഔട്ട്‌ ഓഫ് ഫാഷനാ..സ്മാര്‍ട്ട് ക്ലാസ്സില്‍ സിനിമ പോലെയാ ഞങ്ങള്‍ കഥ കാണുന്നത്.അത് തന്നെ ബോറാ.ഗെയിമാവുമ്പോ എത്ര പേരെ ഇടിച്ചിടാമെന്നോ?എന്നാലും ശത്രുക്കളെ സൂക്ഷിക്കണം,ഒളിഞ്ഞിരുന്നു ഷൂട്ട്‌ ചെയ്യും,അല്ലെങ്കില്‍ ബോംബെറിയും.സ്പീഡില്ലെങ്കി നമ്മള്‍ തോറ്റു തൊപ്പിയിട്ടത് തന്നെ.”ചുറ്റും ശത്രുക്കളെങ്ങാനുമുണ്ടോ എന്ന് ഗൌരവത്തില്‍ നോക്കി നടക്കുന്ന ആ ബാല്യം എന്നില്‍ അതിശയം നിറച്ചു.എന്‍റെ കുട്ടിക്കാലം ദൂരെയിരുന്നു ഒരു മയക്കച്ചിരി ചിരിച്ചു,ഒരല്പം പരിഹാസത്തോടെ .........        

2012, നവംബർ 10, ശനിയാഴ്‌ച


അരഞ്ഞരഞ്ഞ്

രോഗത്തിന്‍റെ ഉരുക്കുമുഷ്ടിക്കുള്ളില്‍ പെട്ടപ്പോഴാണ് സ്വന്തമായ സമയം അവരുടെ മുന്നില്‍ വിഷാദച്ചിരിയുമായി ഒതുങ്ങി നിന്നത്.കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു,സ്വന്തമായ ഇത്തിരി സമയം.എന്തെങ്കിലും കുത്തിക്കുറിക്കാന്‍..ഇന്നിപ്പോ വിറയ്ക്കുന്ന കൈ ഒന്നിനും വഴങ്ങില്ല.തിരശ്ശീലകള്‍ വീണ കണ്ണുകള്‍ ഒന്നും നേരാംവണ്ണം കാണില്ല.ചവക്കപ്പെട്ടും ചതക്കപ്പെട്ടും ചവറുപരുവമായപ്പോഴാണ് ഒഴിവുസമയം നീണ്ടു പരന്നു കിടക്കുന്നത്.എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം?നീണ്ടിരുണ്ട നാടപോലെ ഇഴഞ്ഞു നീങ്ങിയ വര്‍ഷങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..തന്നെ എപ്പോഴും ഒരു ശത്രുവെപ്പോലെ ബന്ധനത്തിലാക്കുന്ന അടുക്കളയുടെ കെട്ടുകളഴിച്ച്,അടുപ്പിന്‍റെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്ന് വിടുതല്‍ നേടുമ്പോഴേക്കും ക്ലോക്ക്സൂചി ശ്വാസം മുട്ടി പന്ത്രണ്ടുമണിയില്‍ കമഴ്ന്നു കിടപ്പുണ്ടാവും.പുകയുന്ന അടുപ്പുകള്‍,ആളിക്കത്തുന്ന അടുപ്പുകള്‍ എല്ലാം മനസ്സിലങ്ങനെ ലോങ്ങ്‌മാര്‍ച്ച് നടത്തും.ഇഴഞ്ഞു നീങ്ങുന്ന സ്വന്തം ജീവിതം,മറ്റാരും വരില്ല അതനുഭവിച്ചു തീര്‍ക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം-മറ്റാരും വരില്ല കൂടെ അതില്‍ പ്രവേശിക്കാന്‍,ഒറ്റയ്ക്ക് ഒരുപാട് ഒറ്റയ്ക്ക്..അതിനിടെ ഭര്‍ത്താവിന്‍റെ ഈര്‍ഷ്യയും കേള്‍ക്കാം-“മണ്ണ് പോലൊരു പെണ്ണ്,ഭര്‍ത്താവ്‌ വഴി തെറ്റിയാ പറഞ്ഞിട്ട് കാര്യണ്ടോ?നിനക്കാകെ ഉറങ്ങണം.പെണ്ണിന് ആണിനെ കെട്ടിയിടാന്‍ കഴിയണം ശരീരമിടുക്കോണ്ട്.”ശരിയാണ് ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ടുതുറന്ന് അവര്‍ മനസ്സിലുരുവിടും.ഇനീപ്പോ തുള വീണ ഈ മേല്‍പ്പുരയും കൈവിട്ടാല്‍ പേമാരിയില്‍ എന്തുചെയ്യാന്‍..കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കില്ലേ..യാതൊരു പരിഭവവുമില്ലാതെ അയാള്‍ക്ക്‌ വേണ്ടിയൊരു ഭക്ഷണപ്പാത്രമാകുമ്പോള്‍ പിന്നെയും ചിന്തിക്കും,ജീവിതമെന്ന പദപ്രശ്നത്തെപ്പറ്റി..ഒരിക്കലും ഉത്തരങ്ങള്‍ ശരിയാവുന്നില്ല..

മകള്‍ മരണപ്പെട്ടത്‌ എത്രനന്നായി.അവര്‍ സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു.ദിനം തോറും അന്യമായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക്‌ വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം,സ്വപ്‌നങ്ങള്‍ എല്ലാം ഉപ്പേരിക്കെന്നോണം കഷ്ണിച്ചത്.വ്യസനത്തിന്‍റെ തീമരത്തിനു ചുവട്ടിലിരിക്കാനാണല്ലോ ഈ കണ്ട അലച്ചിലെല്ലാം നടത്തിയത്.എന്തിനെക്കുറിച്ചായിരുന്നു സമയം കിട്ടിയിരുന്നെങ്കില്‍ എഴുതുക?വ്യര്‍ത്ഥമായ ഈ യാത്രയെക്കുറിച്ചോ?നഷ്ടമായ ബാല്യത്തെക്കുറിച്ചോ?സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന,കിളികള്‍ ചിലച്ചുകൊണ്ടിരുന്ന യൌവനത്തെക്കുറിച്ചോ?കിടപ്പില്‍ നിന്നൊരിക്കലും എഴുന്നേല്‍ക്കാതെ ഇരുപതു വയസ്സ് വരെ തോളിലൊരു പെരുംകല്ല്‌ പോലെ തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ?പരിഗണയോടെ രണ്ടു വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത മറ്റു മക്കളെക്കുറിച്ചോ?നിങ്ങടമ്മയെ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാട്‌ ചെയ്തോ എന്നാക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ?എന്തു മാത്രം പഴകിത്തേഞ്ഞുപോയ വിഷയങ്ങള്‍!

“ഏറ്റം കഠിനമായതും ഇതിന് ഈസി..ജീവിതം ആഘോഷിക്കൂ!”മുമ്പൊരിക്കല്‍ കണ്ട ഒരു മിക്സിപ്പരസ്യം പൊടുന്നനെ അവരുടെ ഉള്ളിലേക്ക് ഊര്‍ന്നുവീണു.സുന്ദരിയായൊരു പെണ്ണ് കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഒരു സംഗീതത്തോടെ മിക്സി വളരെവേഗം അരച്ചെടുക്കുന്നതും..തന്‍റെ പഴയ മിക്സി കൊടുത്ത് അത്തരമൊന്ന് സ്വന്തമാക്കണമെന്ന് വളരെ ആശിച്ചു.ഒരു ഫാക്ടറിയുടെ ബഹളമാണ് തന്‍റെ മിക്സിക്ക്.ആരവത്തോടെയല്ലാതെ അതൊന്നും അരച്ചെടുക്കില്ല.മഹാമല ദേഹത്തേക്ക് വീണാലും ചിരിക്കാനാവുക,കടിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക,ആ മിക്സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്.എന്നാല്‍ ഭര്‍ത്താവിന് സമ്മതമുണ്ടായില്ല.”എന്‍റെ അമ്മ അമ്മീലാ അരച്ചിരുന്നത്.എന്തായിരുന്നു ആ കറീടെ ഒരു സ്വാദ്‌!നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ.എന്താപ്പോ ഇവിടെ ഇത്ര പണി?”

“ഹേയ്,ഒരു പണിയുമില്ല..വാക്കുകളെ ചുരുട്ടിക്കൂട്ടി അയാളിലെക്കേറിഞ്ഞു മകളുടെ അടുത്തെത്തി.ഓ!ദുര്‍ഗന്ധംകൊണ്ട് ആരും അടുക്കില്ല.അപ്പിയിലും മൂത്രത്തിലും അവളൊരു താമരപോലെ വാടിക്കിടന്നു.ഒരു ദിവസമെങ്കിലും ഇവളെ ശുശ്രൂഷിച്ചിരുന്നെങ്കില്‍ അയാളാ വിഷം ചീറ്റുന്ന വാക്കുകള്‍ പറയുമോ?ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്.തന്‍റെ ത്യാഗങ്ങള്‍ വെറും വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലേക്കെറിയാനുള്ളതോ?ഗള്‍ഫില്‍ നിന്ന് ആങ്ങള വന്നപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് സംഗീതം പൊഴിക്കുന്ന ആ മിക്സി വാങ്ങിത്തരാനാണ്.തന്‍റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്‍റെ ഒരു നൂല്‍ത്തുണ്ട് നീട്ടി അവന്‍ ചിരിച്ചു-“അന്ന് നിന്‍റെ ഈ കല്യാണം നടത്തേണ്ടിയിരുന്നില്ല.എന്താ ചെയ്യാ,നമ്മുടെ വിധികള്‍ ആര്‍ക്കു തടുക്കാനാകും?”നാലായിരത്തിയഞ്ഞൂറ് രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോള്‍ വല്ലാത്ത ആനന്ദമായിരുന്നു.ഓരോ തവണ അരക്കുമ്പോഴും തന്‍റെ ഉള്ളില്‍ എരിഞ്ഞു പുകയുന്ന കരിങ്കല്ലുകളെയെല്ലാം ജാറിലേക്ക് കുടഞ്ഞിട്ടു.ടാല്‍കംപൌഡര്‍ പോലെ മിനുസപ്പെട്ടു അവയെല്ലാം അവരെ നോക്കി ചിരിച്ചു.പത്തുകൊല്ലത്തോളം ഉറ്റചങ്ങാതിയെപ്പോലെ അവരോടു സംവദിച്ച മിക്സിയാണ് മകളുടെ മരണത്തെ തുടര്‍ന്ന് വീട്ടുഭരണം ആരൊക്കെയോ ഏറ്റെടുത്ത ദിവസങ്ങളിലെന്നോ തകര്‍ന്നുതരിപ്പണമായത്.പൊട്ടിക്കിടക്കുന്ന മഞ്ഞള്‍ പുരണ്ട വൃത്തികെട്ട അതിന്‍റെ അവയവങ്ങളിലേക്ക് നോക്കി അവര്‍ വല്ലാതെ വ്യഥപ്പെട്ടു.തന്‍റെ ജീവിതവും ഒരു സ്ഫടികപാത്രമാണ്.ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു.

അധികദിവസങ്ങള്‍ അവര്‍ക്ക് അമ്മിയില്‍ അരക്കേണ്ടി വന്നില്ല.മരുമക്കള്‍ എന്നേ തള്ളപ്പക്ഷിയെ ഉപേക്ഷിച്ചിരുന്നു.ഒരിത്തിരി ചമ്മന്തി അരച്ചെടുക്കുമ്പോഴാണ് അവര്‍ക്ക് തലചുറ്റാന്‍ തുടങ്ങിയത്.അതുവരെ കണ്ട കാഴ്ചകളെല്ലാം അവര്‍ക്ക് മുന്നില്‍ കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു.പിന്നെ ഒരു നിമിഷത്തിന്‍റെ ഊര്‍ജമൊന്നാകെ അവരെ നിലത്തേക്ക് മറിച്ചിട്ടു.രോഗക്കിടക്ക അവരെ മുള്ളുകളായ്‌ ആശ്ലേഷിച്ചു.വസന്തം സ്വര്‍ണമത്സ്യങ്ങളായി അവരുടെ ഉള്ളില്‍ പുളച്ചുനീന്തി.ഏതാണ് സത്യം?വിത്തിന്‍റെ മുള പൊട്ടലോ മരത്തിന്‍റെ പൂക്കാലമോ പൂ കൊഴിയലോ?നരച്ച മുടി പരിഹാസത്തോടെ അവരെ നോക്കി,പിന്നെ കണ്ണിലേക്കും മുഖത്തേക്കും പാറിവീണു.പേനുകള്‍ തലയില്‍ ഉല്ലസിച്ചു നടന്നു.ഈ കഠിനതയെ ഇനി ഏതു മിക്സിക്കാണ് അരച്ചു സംഗീതമാക്കാനാകുക?അവര്‍ ചിന്താഭാരത്തോടെ ചരിഞ്ഞുകിടക്കാന്‍ ശ്രമിച്ചു.ശരീരത്തിന്‍റെ ഭാഗമല്ലാത്തപോലെ ഇടതുവശം ഒരു മരക്കഷ്‌ണത്തെ ഓര്‍മിപ്പിച്ചു.എന്തു ചെയ്യാനെന്‍റെ ദൈവമേ!അവര്‍ ഉരുകിത്തിളച്ച് നിലവിളിച്ചു.കണ്ണീരെന്നോ വിടപറഞ്ഞ മിഴികള്‍ ചുട്ടുപൊള്ളി.കുമിയുന്ന ഇരുളിന്‍റെ ഇറച്ചിക്കഷ്ണങ്ങളിലേക്ക് അവ ഹതാശരായി നോക്കിക്കൊണ്ടിരുന്നു...