Pages

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച


ഉപേക്ഷിക്കല്‍..........                         കവിത

കൈവളകള്‍ ത്യജിച്ചപ്പോള്‍ വല്ലാത്ത സമാധാനം

വിലങ്ങുകളാവാന്‍  മൂന്നാലു കണ്ണികള്‍ കൂടിയല്ലേ വേണ്ടൂ

മാലകള്‍ ഊരിയെറിഞ്ഞപ്പോള്‍

പണ്ട്,കഴുത്തില്‍ ചങ്ങല കിലുക്കി കടന്നു പോയ

അടിമക്കൂട്ടങ്ങളൊന്നാകെ ഓര്‍മയിലൂടെ മാര്‍ച്ച്ഫാസ്റ്റ്‌ നടത്തി

പാദസരങ്ങളുടെ കിലുക്കം വേണ്ടെന്നു വച്ചപ്പോള്‍

തരളിത എന്നവര്‍ വിശേഷിപ്പിച്ചിരുന്ന

സ്ത്രീത്വം കൂടൊഴിഞ്ഞ പോലെ................

മൂക്കുത്തി,കാതിലോലകള്‍ എല്ലാം

നിലത്തു കിടന്ന് എന്നെ നോക്കി നെടുവീര്‍പ്പയച്ചു .

ഈ സ്ത്രീക്കിതെന്തു പറ്റി?അവ പിറുപിറുത്തു

കുറച്ചൂടെ കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രങ്ങളണിഞ്ഞ്,

കാലാകാലം കൊളുത്തിട്ടിരുന്ന മനസ്സിന്‍റെ വാതായനങ്ങള്‍

മലര്‍ക്കെ തുറന്ന് ഞാന്‍ പുറത്തിറങ്ങി................

കള്ളനെന്നെ തുറിച്ചു നോക്കി,ഇവളെന്തേ മഞ്ഞത്തിളക്കം അണിയാത്തൂ

അയാള്‍ ഈര്‍ഷ്യയോടെ തുറിച്ചു നോക്കി

ബലാത്സംഗി എന്നെ ഉറ്റു നോക്കി,ളോഹ പോലുള്ള വസ്ത്രത്തെയും

അതിനുള്ളില്‍ ഭക്ഷണം വല്ലതുമുണ്ടോ?

അവന്‍റെ നോട്ടം പടക്കശാലയിലെ തീപ്പൊരിയായി..

ഞാന്‍ വേഗം നടന്നു,ഈ ഭീഷണിയും അതിജയിക്കണം

അതിനു ഞാനിനി എന്തുപേക്ഷിക്കണം

ഈ ശരീരമാണോ കൊത്തി നുറുക്കി കുപ്പയിലെറിയേണ്ടത്

സദാ വേദനിക്കുന്ന ആത്മാവിനെയോ?

ചിന്തിക്കണം, ചിന്തിക്കണം..............................

 

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച


കുത്തനെയുള്ള വഴി....          കഥ

കൈജൂന്‍റെ അമ്മായ്മ്മാക്ക് തീരെ വയ്യ.ഇജ്‌ വെരണോ?”

അയലത്തെ സൈനാത്ത വിളിച്ചു ചോദിച്ചു.അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങി.ചെരിപ്പുമായി ഒഴുകുന്ന വെള്ളം കലപില കൂട്ടി.”നല്ലോണം കര്തിക്കോ,അത്തള്ള ഒരു ബീയ്ച്ച ബീണതാ,”

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.”കാലത്തിന്ടൊരു പോക്ക്!ഞമ്മളെ ചെറുപ്പത്തിലൊന്നും ഈ സുഗറൂല്ല പ്രെസറൂല്ല.പണ്ടത്തെ കവിളരശാ ഇപ്പത്തെ ക്യാന്‍സറ്.ഹൌ!ബല്ലാത്ത കാലം.അയ്നെങ്ങനെ?വെസല്ലേ ബെയ്ച്ച്ണ്.പണ്ടത്തെ പ്പോലെ നാല് കുരു നന്‍ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?”

“ആര്‍ക്കാപ്പോ സൈനാത്താ സമയം?തെരക്കന്നല്ലേ എല്ലാര്‍ക്കും?”

“അന്ക്കത് പറയാ.ഇന്‍റെ ബീട്ടിലിപ്പോ എന്താ ഇത്ര പണി?രാവില്‍ത്തെ വെപ്പ് കൈഞ്ഞാ അപ്പെമ്പറന്നോള്‍ക്ക് മാളികപ്പൊറത്ത് ടി വി കാണല്ലാണ്ട് എന്താ ഒരു സൊഗല്?ഇന്നാലും ഓക്ക് ബടെ നിക്കാന്‍ ബെജ്ജ.വയസ്സ്കാലത്ത് ഇന്ക്കിത്തിരി ചായന്‍റെള്ളം ഇണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം.അയ്ന്‍റെടേല് റൂഹ് പോയിക്കിട്ട്യാ ഓക്ക് സന്തോസായി.സുകായല്ലോ.പള്ള്യാളീലൊക്കെ എത്ര കൈപ്പിം വെള്ളരീം കുയ്ച്ചിട്ടതാ ഞാനും അന്ടുമ്മേം.”

കൈജാത്താന്‍റെ വീടെത്തിയിട്ടും സൈനാത്ത നിര്‍ത്തുന്ന മട്ടില്ല.”എന്താപ്പം ഇബളൊരു പത്രാസ്!ഓലപ്പെരേന്നാ വന്നത്ന്ന് വല്ല വിചാരോംണ്ടോ?എപ്പക്കണ്ടാലും ഓളെ പെരേല് ഔത്ത് കുളിമുറിണ്ട് ഫ്രിഡ്ജ്ണ്ട് ഏസിണ്ട്..ഈ ബര്‍ത്താനേള്ളൂ.പണ്ട് കൈഞ്ഞതൊക്കെ മറന്നു ഓള്..”

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.”ആ,ബന്നോളീ,ഇമ്മ ദാ ഔത്ത്ണ്ട്.”-അവര്‍ വലിയ മൈന്‍ഡില്ലാതെ  അടുക്കളയിലേക്കു പോയി.”കണ്ടോ ഓളെ പത്രാസ്?”സൈനാത്ത വീണ്ടും കുശുകുശുത്തു.”മിണ്ടാണ്ടിരിക്കി “ഞാന്‍ ചുണ്ടില്‍ വിരല്‍ വെച്ചു.ഒരു പൊട്ടു ചളിപോലുമില്ലാത്ത മാര്‍ബിള്‍തറയെ ആര്‍ക്കുമൊന്നു ഉമ്മ വെക്കാന്‍ തോന്നും.അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍.പണ്ടേ നല്ല തടിച്ചിയാണല്ലോ.

“ഒരു ഭാഗം മുയ്മന്‍ കൊയഞ്ഞിക്ക്ണ്.തീട്ടും മൂത്രും ഒക്കെ കെടക്ക്ണോടത്തന്നെ.ഞാനായതോണ്ട് തരക്കേട് ല്ല.ന്‍റെ മരോള് ഇന്നെ ഇങ്ങനെ നോക്കൂന്ന് ഇന്ക്ക് തോന്ന്ണില്ല.”

അവര്‍ കുതിര്‍ത്ത റെസ്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി.കട്ടന്‍ ചായ വായിലേക്കൊഴിച്ചപ്പോള്‍ അവര്‍ തരിപ്പില്‍ കയറി ചുമക്കാന്‍ തുടങ്ങി.”ഇഞ്ഞിപ്പം കൊറേ നേരത്തിന് കൊരന്നാവും.ചെറ്യേ പൈതങ്ങളേക്കാളും കസ്ട്ടാ..ണീപ്പിച്ചിര്ത്ത്യാ കൌത്തൊറക്കാത്ത കുട്ട്യാളെപ്പോലെ തലേം തൂക്കി ഇരിക്കും.”

മുമ്പൊരിക്കല്‍ അമ്മയിയമ്മ അസുഖമായി കിടന്നപ്പോ മരണമുറപ്പിച്ചു  പഴന്തുണി വാങ്ങാന്‍ വന്നിരുന്നു കൈജാത്ത വീട്ടില്‍.

”ഒരാക്കൊന്നും പൊന്തൂല.ന്താ അയ്ന്ടൊരു തടി!ഞമ്മള് തിന്നു തടിച്ചാ ബേറെള്ളോല്‍ക്കാ അദാബ്.”

മനസ്സില്‍ വേദന ഒരു സര്‍പ്പമായി ഇഴഞ്ഞു.നിസ്സഹാതയുടെ ഈ കൊല്ലും നിമിഷങ്ങളില്‍ ഒരു കളിപ്പാട്ടത്തിന്‍റെ വില പോലുമില്ല പൊന്നായി കൊണ്ടുനടന്ന ദേഹത്തിന്.

“ജീവന്‍ പോക്കാന്‍ ബെജ്ജല്ലോ.വല്ല മര്ന്നും കൊട്ത്താ തീരൂന്ന് എല്ലാരും പറിണ് ണ്ട്.എത്ര കാലാ ഞ്ഞും...”

സൈനാത്ത കൈജാത്തയെ രൂക്ഷമായി നോക്കി.”ബലാലേ,ഇജും ഈ കട്ടില്ക്ക് ഇള്ളതന്നെ.എത്ര കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്‍റെ  തടിയന്‍ മാപ്പളനെ ചെര്‍പ്പത്തില് പോറ്റ്യത്ന്ന് അന്ക്കറീല.ഇപ്പം വെണ്‍മാടം കിട്ടിയപ്പോ ..ന്നെക്കൊണ്ടൊന്നും പറീക്കണ്ട ഹിമാറെ..വാ പെണ്ണേ,ഓള് അയ്നെ കൊല്ല്ണത് കാണുംമുമ്പ് പോകാ ഞമ്മക്ക്..”

ഞങ്ങള്‍ തിരിഞ്ഞു നടന്നു.വരാന്തയില്‍ എട്ടു മാസം പ്രായമുള്ള പേരമകന്‍ കൈകാലിട്ടടിച്ചു ചിരിച്ചു കളിക്കുന്നു.അരികെ കൊഞ്ചിച്ചു കൊണ്ടു മരുമകളും.നിസ്സഹായതയുടെ വാര്‍ധക്യത്തിന് പക്ഷേ പച്ചപ്പിന്‍റെ സുഗന്ധമില്ല.അത് മാത്രമിങ്ങനെ ഉണങ്ങി വരണ്ടതെന്തെന്‍റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ട് സൈനാത്ത വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി.മനസ്സ് മുമ്പെന്നോ കണ്ട ഒരാളില്‍ ഉടക്കി നിന്നു.ഒരു ഭാഗം അനേകം മുഴകളാല്‍  വികൃതം,മറുഭാഗം പുഞ്ചിരിയാല്‍ സുന്ദരം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു,മറുഭാഗത്ത് അയാള്‍ കരയുന്നു..

“ഞാന്‍ തന്നെയാ ജീവിതം.” അയാളെന്‍റെ ഉള്ളിലിരുന്ന് ഉറക്കെ നിലവിളിച്ചു...............

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച


പ്രഷര്‍കുക്കര്‍.   കഥ

പ്രഷര്‍കുക്കര്‍ അടുപ്പത്ത് വക്കുമ്പോഴൊക്കെ അവളാലോചിക്കും.എന്നാലുമീ കുക്കറിനെ സമ്മതിക്കണം:എത്ര വേവും ചൂടുമാണു ഉള്ളില്‍ ഏതു നേരവും പൊട്ടിത്തെറിക്കാന്‍പാകത്തില്‍......ഈ അഡ്ജസ്റ്റ്മെന്റുകള്‍:സേഫ്ടിവാല്‍വും വെയ്റ്റും ജീവിതത്തിലും വേണ്ടതായിരുന്നു.അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.കുക്കറിന്‍റെ വിസിലില്‍ അതാരും കേട്ടില്ല.അകത്ത് മക്കളും അപ്പനും കൂര്‍ക്കംവലിയാണ്.കൃത്യം5.30.നാണ് അവളും കുക്കറും മാരത്തോണ്‍ഓട്ടം ആരംഭിക്കുക.എട്ടു മണിയാവുമ്പോഴേക്കു മക്കളെ സ്കൂളിലേക്കും അവരുടെ അപ്പനെ പണിസ്ഥലത്തേക്കും അയക്കണം.എന്നിട്ട് വേണം ലൈന്‍പൈപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍.അവളെപ്പോലെത്തന്നെ പഴകിയതാണ് വീടും.എത്ര തൂത്തു തുടച്ചാലും കാണാനത്ര ചേലൊന്നുമില്ല.പതിനൊന്നു മണിയാവുമ്പോഴേക്കു പണിയെല്ലാം ഒരു വിധം ഒരുക്കിയാണ് അവള്‍ അടുത്ത വീട്ടിലെ കാരണവരെ പരിചരിക്കാന്‍ പോകുന്നത്.ഒരു ഹോംനഴ്സായുള്ള ഈ വേഷപ്പകര്‍ച്ചകൊണ്ട് 1000 രൂപ മാസാമാസം കയ്യില്‍ കിട്ടും.പണം കിട്ടിയപ്പോള്‍ അവളാദ്യം വാങ്ങിയത് ഒരു കുക്കറാണ്.പാചകം എളുപ്പമാക്കുന്നു എന്നത് മാത്രമല്ല,പെണ്ണിന്‍റെ മുതുക് നിവര്‍ത്തുന്ന ഈ അടുക്കളസുഹൃത്തുക്കളെയെല്ലാം അവളേറെ സ്നേഹിക്കുന്നു എന്നതാണ് കാര്യം.കൂടിയ പ്രശ്നങ്ങളെ(കടലയും ഇറച്ചിയും)കുക്കര്‍ മൂന്നാലു വിസിലിലൂടെയാണ് പുറന്തള്ളുക.ചെറുപയര്‍,ഉരുളക്കിഴങ്ങ് തുടങ്ങിയ ചിന്നപ്രശ്നങ്ങള്‍ക്ക് രണ്ടു വിസില്‍ മതിയാവും.ഉള്ളിലെപ്പോഴും ചൂളംകുത്തുന്ന കൊടുങ്കാറ്റുകളെ പുറന്തള്ളാന്‍ തനിക്കും മൂര്‍ധാവില്‍ ഒരു ദ്വാരമിടേണ്ടതുണ്ടെന്നും ഇടയ്ക്കിടെ കൊടുങ്കാറ്റിനെ ശൂ എന്ന് പുറന്തള്ളണമെന്നും അവളെപ്പോഴും ആഗ്രഹിക്കും.ആറു മണിക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍ സ്വന്തം പ്രശ്നങ്ങള്‍ പോരാഞ്ഞിട്ടാണോ താന്‍ ആ കാരണവരുടെ ദീര്‍ഘശ്വാസങ്ങളെക്കൂടി  നെഞ്ചിലേക്ക്‌ എറിയുന്നതെന്ന് അവള്‍ സ്വയം ശപിക്കും.വരാന്ത, കെട്ടിയവന്‍ ചര്‍ദിയില്‍ മുക്കിയിരിക്കും.മകനും മകളും തങ്ങളെ അനുകരിച്ചു അടി കൂടുകയാവും.ഒറ്റക്കൊരു യാത്രയാണേല്‍ ഈ പങ്കപ്പാടൊന്നും സഹിക്കേണ്ടിയിരുന്നില്ല.വയസ്സാവലാണ് പ്രശ്നം,ആരാണ് തനിക്കൊക്കെ കൂലി കൊടുത്ത് ഹോംനഴ്സിനെ നിര്‍ത്താന്‍.എത്ര നിസ്സഹായനാണ് മനുഷ്യന്‍!കാരണവരെ മലര്‍ത്തുമ്പോഴും ചെരിക്കുമ്പോഴും ഒരു ശവത്തെ തൊടുംപോലെയാണ് തോന്നുക.നാക്ക് മാത്രം തളര്‍ന്നു പോകാത്ത അയാള്‍ തന്നെ ഉറ്റു നോക്കുന്നതാണ് തീരെ സഹിക്കാത്തത്.

“വായില്‍ക്ക് മണ്ണ് വീഴ്ണതും കാത്തിരിപ്പാ ആ ദ്രോഹി.ടെറസീന്നു വീണതാന്നല്ലേ അവന്‍ പറഞ്ഞത്?തള്ളിയിട്ടതാ,ദുഷ്ടന്‍..ഇനീപ്പോ സ്വത്തൊക്കെ എന്തും ചെയ്യാലോ.എന്നെയും നിന്‍റെ വീട്ടിലേക്ക്‌ കൊണ്ട്പോ മോളെ..വയസ്സ്കാലത്ത് എനിക്കൊരു തണിയാവൂലോ.മോളൊക്കെ ഉണ്ടാവേര്‍ന്നു.ചോരത്തിളപ്പിന്‍റെ കാലത്ത് ഈ നശിച്ച കാല് തന്നെയാ എല്ലാം മുടിച്ചത്.അടിവയര്‍ പൊത്തിപ്പിടിച്ചോണ്ട് അവള്‍ കമഴ്ന്നു വീണു.മുറിയാകെ ചോര..ഭാര്യയെ കൊന്നതിനു കൊറെകാലം കേസും കൂട്ടവും..പണം എല്ലാ കറയും വെടിപ്പാക്കും..എല്ലാ സുഖങ്ങളും നമ്മിലേക്ക് ഒഴുക്കി വിടും.യൗവനത്തില്‍ ഒരു പണക്കാരന് ഭാര്യ ഒരത്യാവശ്യമേയല്ല..ഇപ്പോഴാണ് വിറകുപോലെ ഇങ്ങനെ കിടക്കുമ്പോഴാണ് സാന്ത്വനത്തിന്‍റെ ഒരു കൈ കൂടെ വേണ്ടത്..”അയാളുടെ കണ്ണുകള്‍ പെയ്തുകൊണ്ടിരുന്നു.അവള്‍ വരണ്ടൊരു ചിരി ചിരിച്ചു.തന്‍റെ വീട്ടുചൂളയില്‍ ഇനി എവിടെയാണ് മറ്റൊരു പ്രശ്നത്തിന് ഇടം..

വീട്ടിലെത്തിയപ്പോള്‍ ആകെ ഇരുട്ട്.ഇരുളില്‍ നിന്ന് നേര്‍ത്തൊരു കരച്ചിലും ചിതറുന്നുണ്ട്.ഉരലിട്ടടിക്കുന്ന നെഞ്ചോടെ അവള്‍ ഉള്ളിലേക്ക് പാഞ്ഞു കയറി.മൂലയില്‍ പേടിച്ചരണ്ട് കീറിപ്പറിഞ്ഞ വേഷത്തില്‍ മകള്‍..അവള്‍ ഒന്നും പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീണ് തോരാതെ പെയ്തു.

“ആരാ നിന്നെ”-കടിച്ചു പൊട്ടിച്ച ചോരയിറ്റുന്ന ചുണ്ടിലേക്കും മാറിലേക്കും തീക്കണ്ണ്‍ പാറ്റി അമ്മ അവളെ അടിമുടി കുലുക്കി.

“അപ്പന്‍”-മകള്‍ ആര്‍ത്തുകരഞ്ഞു..”തടുക്കാന്‍ വന്ന മോനൂനെ അപ്പനും കൂട്ടുകാരും..”അവള്‍ തുറിച്ച കണ്ണുകളോടെ ദൂരെ റബ്ബര്‍കാട്ടിലേക്ക് വിറയ്ക്കുന്ന വിരല്‍ ചൂണ്ടി........

കുക്കര്‍ വിസില്‍ വിളിക്കാന്‍ മറന്നു.ഉള്ളിലെ വേവും ചൂടും കുറച്ചു സമയം കൂടി പിടിച്ചു നിന്നു.പിന്നെ സേഫ്ടിവാല്‍വ് ദൂരേക്ക്‌ തെറിച്ച് ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് ചീറ്റി..

വാക്കത്തിയുമായി ആര്‍ത്തട്ടഹസിച്ചു ഓടുന്നതായാണ്പിന്നെ അവളെ കാണുന്നത്.പേനായയെപ്പോലെ നാവു പുറത്തിട്ട്,കേലയോലിപ്പിച്ച്,പരക്കം പാഞ്ഞ്,കണ്ടവരുടെ നേരെയെല്ലാം കുരച്ചു ചാടി..അവളുടെ അലര്‍ച്ച എവിടെയും പ്രകമ്പനം കൊണ്ടു.”കൊല്ലും,ആ നായയെ ഞാന്‍ കൊല്ലും..”ആളുകള്‍ക്ക് ഒരു സിനിമ കാണുന്ന രസവും സുഖവും..”എന്‍റെ മോളേ...”നീണ്ട വിലാപം പെട്ടെന്നാണ് ചിരിയിലേക്ക് വട്ടം ചാടുക..വീടിന്‍റെ ഇരുട്ടിലാകട്ടെ മകള്‍ ചുരുട്ടിക്കൂട്ടിയ ശീലക്കഷ്ണമായി തണുത്തു മരവിച്ചു കിടന്നു................................