Pages

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച


നിര്‍മമം.                               കഥ

സ്കുട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സീമ അകത്ത് നിന്നും വിളിച്ചു:”വൈകീട്ടേ,മറന്നു പോണ്ട,കുട്ടിക്ക് തീരെ വയ്യ.”

“നിന്നോടെത്ര തവണ പറഞ്ഞു അവളേം കൊണ്ട് ഒരോട്ടോ  പിടിച്ചു ഹോസ്പിറ്റലില്‍ പോകാന്‍.”

“എനിക്ക് വയ്യ,ആശുപത്രീല് തനിച്ചു പോകാന്‍,ഒരു വഴീക്കൂടി കേറ്യാപ്പിന്നെ ചുറ്റിത്തിരിഞ്ഞു  പിന്നാവഴി കാണൂല.”

ഇങ്ങനൊരു ബുദ്ധൂസിനോപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാംതവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറു പവനും..കണ്ണ് തള്ളിപ്പോയി.ചെറിയൊരസ്കിത-അതാണ്‌ കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നാക്കി.പെങ്ങന്മാരെല്ലാം കരക്ക് കേറി.പ്രായമായ അച്ഛനുമമ്മയുമുണ്ട് തനിച്ചു വീട്ടില്‍.ഏതു കാലം തുടങ്ങിയതാണീ മനുഷ്യരുടെ മാറ്റമില്ലാത്ത,മടുപ്പിക്കുന്ന കഥകള്‍..നഗരത്തില്‍ ഏതായാലും വാടക കൊടുക്കല്ലേ,അച്ഛനേം അമ്മയേം ഇവിടെ നിര്‍ത്താന്നു പറഞ്ഞാ അവള്‍ക്കു വയ്യ.സ്ത്രീധനമിത്തിരി കൊണ്ട് വന്നതോണ്ട് പത്തി കുറച്ചു താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്ലാറ്റിലെ വേലക്കാരി മീനാക്ഷിയെക്കുറിച്ച് അയാള്‍ക്ക്‌ ചില രഹസ്യമോഹങ്ങളൊക്കെയുണ്ട്.അതിനും വേണ്ടേ ഈ ബുധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാല് ദിവസം പോയി നിന്നോളൂ എന്ന് പഞ്ചാര കുഴച്ചുപറഞ്ഞാലും ഫലം നാസ്തി.

ഓരോന്നോര്‍ത്തു വണ്ടിയോടിക്കവേ ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നത് കണ്ടു.ഒരു നിമിഷം താനേതോ ഇരുളിന്‍ഗര്‍ത്തത്തിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണ് തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ ഞെരിക്കുന്നു.നെറ്റിയില്‍ നിന്ന് ചോരയൊലിച്ച് ചുറ്റും ഇരുണ്ട ചിത്രമാകുന്നു.ആളുകള്‍ തലങ്ങും വിലങ്ങും പോകുന്നത് ഒരു മങ്ങിയ തിരശ്ശീലയിലൂടെ കാണാം.എന്താണാരും തന്നെ മാത്രം കാണാത്തത്.വണ്ടി കുറച്ചു മാറി തല കുത്തനെ കിടപ്പുണ്ട്.കാറിന്‍റെ പൊടി പോലുമില്ല.അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു.”നോക്കൂ,ഇങ്ങനെ ചോര പോയാ ഞാന്‍ മരിച്ചുപോകും.ഒന്നെന്നെ ഹോസ്പിറ്റലിലെത്തിക്ക്..”

അയാളുടെ ആക്രന്തനം കേട്ട് പലരും തിരിഞ്ഞു നോക്കി നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി.”എന്‍റെ കീശയില്‍ നിന്നെടുത്തോളൂ പൈസ,ദയവു ചെയ്തു എന്നെ ആശുപത്രിയിലെത്തിക്കൂ..സഹോദരാ,നിങ്ങളെപ്പോലെ കുടുമ്പോം കുട്ടികളും ഉള്ളവനല്ലേ ഞാനും..ഞാന്‍ മരിച്ചാ അവര്‍ക്കാരാ..”

അയാളുടെ വിലാപം കേട്ട് ഒരാള്‍ ഓടിയെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി:”സ്നേഹിതാ,നിങ്ങള്‍ക്കെങ്കിലും നല്ല മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.”

“ആര്‍ക്കു വേണം മുടിഞ്ഞ ദൈവത്തിന്‍റെ അനുഗ്രഹം”.അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട്ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചു.ചോരയില്‍ പൊതിഞ്ഞ അഞ്ചാറു ഗാന്ധിത്തലകള്‍..”മോശമില്ല,ഇന്നത്തെ കളക്ഷന്‍.”.അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.

അപ്പോഴേക്കും ബോധം നശിച്ചു തുടങ്ങിയ കഥാപാത്രത്തെ ഒന്നൂടെ തിരിഞ്ഞു നോക്കി , ചുണ്ടൊന്നു കോട്ടി,അയാള്‍ ശീഘ്രം നടന്നു മറഞ്ഞു.

നഗരത്തിന്‍റെ മടുപ്പിക്കുന്ന മണം കഥാപാത്രത്തെ ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് മടുപ്പോടെ നോക്കി നഗരം ദീര്‍ഘമായി നിശ്വസിച്ചു...............................  

 

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


മരണവഴികള്‍ .                                കഥ

ഒരിരമ്പത്തോടെ ഇരുമ്പുപക്ഷി മണ്ണില്‍ കാലുറപ്പിച്ചപ്പോള്‍ അവള്‍ ഇറങ്ങാന്‍ തിടുക്കപ്പെട്ടു.ചെറിയ കുട്ടി ഉറങ്ങുകയാണ്.മൂത്തവള്‍ അപ്പോഴും വിതുമ്പുന്നു.വീട് തങ്ങള്‍ക്കായി കാത്തു വച്ച മഹാടുരന്തത്തിലേക്ക് ഇനി നിമിഷങ്ങളുടെ യാത്ര..കൂട്ടിക്കൊണ്ടു പോകാന്‍ എളാപ്പ എത്തിയിട്ടുണ്ട്.ദുഃഖത്താല്‍ തിണര്‍ത്ത മുഖം.

“എന്താണാപ്പാ ശരിക്കും എന്താ ഇണ്ടായെ?ഞാനൊരു പോള കണ്ണ് പൂട്ടീട്ടില്ല.”അവള്‍ ശബ്ദമില്ലാതെ കരഞ്ഞു.

“ഇയ്യ് ബെക്കം ബാ.നമ്മളാരും ഇവിടെ കൂടാന്‍ വന്നോരല്ലാലോ.ഓന്‍റെ കളാ എത്തുമ്പോ വരാന്ള്ളതൊക്കെ..”എളാപ്പയുടെ തൊണ്ട കിരുകിരുത്തു.വാക്കുകള്‍ ശ്വാസം മുട്ടി.അയാള്‍ തോളിലെ തോര്‍ത്തെടുത്ത് കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.വണ്ടിയില്‍ കേറുമ്പോള്‍ ഡോറില്‍ മോന്‍റെ തലയൊന്നു കൊണ്ടു.അവന്‍ കാറിക്കരയാന്‍ തുടങ്ങി.

“ഇജയ്ന് പാല് കൊടുക്ക്‌.അല്ലെങ്കി അവടെത്തുമ്പളും അത് ഹലാക്കിന്‍റെ നെലോള്യാവും.”കാത്തു നില്‍ക്കുന്ന നിശബ്ദതയെ അയാളൊരു നിമിഷം ഓര്‍ത്തു.മൌനത്തിന്‍റെ വനത്തില്‍ നിന്നാണ് ഇറങ്ങിയത്. ഇവളെ കൂട്ടി വരാന്‍ ചങ്കുറപ്പുള്ള ഒരുത്തനുമില്ല.സൌഖ്യത്തിന്‍റെ തകര്‍ന്ന കപ്പലാവശിഷ്ട്ങ്ങളില്‍ അള്ളിപിടിച്ചു വിലപിക്കയാണ് എല്ലാവരും...

“ഉപ്പല്ലാതെ ഒരു രസോല്ല ഉമ്മാ,വേഗം വരാന്‍ പറ.”മീനു മിനിഞ്ഞാന്നും പറഞ്ഞു.

“ഒരാഴ്ച അല്ലേള്ളൂ മോളെ.അവിടെ മൂത്താപ്പാന്‍റെ സ്വത്ത്കാര്യൊക്കെ തീര്‍ക്കണ്ടേ.മൈനേടെ കല്യാണം ശരിയാക്കണ്ടേ.”

മക്കളില്ലാതിരുന്ന മൂത്തച്ചന്‍ കഴിഞ്ഞ മാസമാണ് സുഖമില്ലാതെ നാട്ടില്‍ പോയത്.ആശുപത്രിയില്‍ അര മാസം വേദനാതല്‍പ്പത്തില്‍ ഒന്ന് കണ്ണടക്കാനാകാതെ..മയക്കുഗുളികകള്‍ വയറ്റിലെത്തുമ്പോള്‍ മാത്രം ഞണ്ടുകള്‍ ഇറുക്കലൊന്നു മൃദുവാക്കും.ആ മരണം കഴിഞ്ഞു താന്‍ തിരിച്ചെത്തിയതില്‍ പിന്നെയാണ് ജമാലിക്കാക്ക് ലീവ് ശരിയായത്.കൂടെത്തന്നെ ജോലി ചെയ്തിരുന്ന സഹോദരനെ അവസാനമായൊന്നു കാണാനൂടെ പറ്റിയില്ല.ഒടുക്കം സ്വദേശത്തേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം.ഇപ്പൊ എന്ത് കിടപ്പാവോ പടച്ചോനേ.അവളുടെ നെഞ്ചിലേക്ക് കനത്ത സങ്കടപ്പാളികള്‍ വന്നടിഞ്ഞു.ശ്വാസം തിങ്ങുന്നു.ആപ്പയാണെങ്കി ഒന്നും മിണ്ടുന്നൂല്ല.

“ആപ്പാ,കയ്യോ കാലോ മുറിഞ്ഞിരിക്ക്ണോ?രക്ഷപ്പെടൂന്ന് പറഞ്ഞിട്ടില്ലേ ഡോകടറ്”

“ഒന്നും പറഞ്ഞിട്ടില്ല.ഇജ്‌ തസ്ബീഹു ചെല്ലി ഇരിക്ക്.നമ്മളിപ്പോ അവടെത്തും.”

മൌനത്തിന്‍റെ ആ കാനനഭിത്തി അവളെ ഭയപ്പെടുത്തി.ഉള്ളില്‍ പേരറിയാത്ത അനേകം ഹിംസ്രജന്തുക്കള്‍..ഒരിക്കലും കാണാത്ത ഭീകരജീവികള്‍..

“ആപ്പാ,ഉപ്പാക്കും നല്ല പരിക്ക്ണ്ടോ?”

“സൈനോ,ഇജ്‌ പടച്ചോനോട് ധൈര്യം തരാന്‍ പറീ.നമ്മക്കൊന്നും നിച്ചയിക്കാനൊക്കൂല ഓന്‍റെ കളാ.”

കലങ്ങിയ വാക്കുകളുടെ ആ കൊഴുത്ത ദ്രാവകം ചങ്കിലൂടെ ഇറങ്ങുന്നില്ല.ഓക്കാനം വരുന്നു,തല മിന്നുന്നു..കുടല്‍ പറിഞ്ഞു പോകും വിധം അവള്‍ ചര്‍ദിച്ചു.വെളുത്ത്‌ കൊഴുത്ത ദ്രാവകം സീറ്റിലും കുട്ടീടെ മേലും തെറിച്ചു വീണു.എളാപ്പ അവളുടെ മുതുക്‌ തടവി,വഴിയില്‍ വണ്ടി നിര്‍ത്തി ഒരു ചുടുചായ വാങ്ങി.

“വേണ്ട ആപ്പാ,ഇതറിഞ്ഞ മുതല് ഒന്നും കഴിച്ചിട്ടില്ല.ഒന്നും വേണ്ട”ഒരു വിധമവളെ ഒരിറ്റു വെള്ളം കുടിപ്പിച്ച് അവര്‍ വീണ്ടും മുള്‍ക്കാട് താണ്ടാന്‍ തുടങ്ങി.അപ്പോഴാണ്‌ നീണ്ട ചൂളം വിളി..അടഞ്ഞ ഗേറ്റിനു മുന്നില്‍ വണ്ടികളുടെ നീണ്ട വാല്‍..

“പണ്ടാറം.എപ്പളാ നമ്മളിനി അവിടെ എത്താ.”എളാപ്പ അരിശവും സങ്കടവും ചുരുട്ടിപ്പിടിച്ചു.വേവലാതിയാല്‍ വീണ്ടും വീണ്ടും മുഖം തുടച്ചു..

മൂന്നാലു മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ പൂച്ചട്ടികള്‍ നിരത്തി മനോഹരമാക്കിയ മുറ്റത്തേക്ക് പതുക്കെ കയറിയിരുന്നു.ചില്ലിലൂടെ കാണാം കൂട്ടം കൂടിയ ആളുകള്‍.നിശബ്ദതയുടെ ഹിമപാളികള്‍..

“ആപ്പാ”തൊണ്ട മുറിയുന്ന അവളുടെ നിലവിളി അയാളെ കീറി മുറിച്ച്‌...അവള്‍ എഴുന്നേല്‍ക്കയല്ല.അറ്റു വീഴുന്ന വര്‍ണബലൂണിന് ഇനി ജീവിതമില്ല.അവളൊന്നും കണ്ടില്ല.ചില്ലിനുള്ളില്‍ മുഖം പോലും തിരിച്ചറിയാനാവാത്ത ആ പ്രിയ മുഖങ്ങളൊന്നും.മൂത്ത മകള്‍ തണുത്ത ചില്ലിനെ പൊതിഞ്ഞു പിടിച്ചു.

“ഉപ്പാ “കൂട്ടനിലവിളിയുടെ വാള്‍ത്തലപ്പുകള്‍...

അസ്രായീല്‍ മാനത്ത് വട്ടം കറങ്ങി.”മരിക്കാന്‍ വേണ്ടി മാത്രംജനിച്ചവരേ,നിങ്ങളെന്തിന് മരണത്തില്‍ നിലവിളിക്കുന്നു.അവന്‍  പരിഹാസത്തോടെ തന്‍റെ വാക്കുകളെ എറിഞ്ഞു കളിച്ചു.പരിഹാസച്ചീളുകള്‍ കൂര്‍ത്ത കാറ്റായി ഭൂമിയില്‍ വട്ടം കറങ്ങി.

“എന്തൊരു കാറ്റ്.ഇനി അവള്‍ക്കു ബോധം തെളിയോളം കാക്കണോ?പോസ്റ്റുമാര്‍ട്ടം കഴിഞ്ഞത് എത്ര നേരാ വെക്കാ..”

അവളൊന്നും അറിഞ്ഞില്ല.ചിരിച്ചു വര്‍ത്തമാനം പറഞ്ഞോണ്ട് പോകയായിരുന്ന ഉപ്പയേയും ഭര്‍ത്താവിനെയും അസ്രായീലിന്‍റെ ജീപ്പ് വന്നു ഇടിച്ചു തെറിപ്പിച്ചത്..പ്രിയതമന്‍റെ കൈ അറ്റു തെറിച്ചുപോയത്..

നാലാംനാള്‍ ഗള്‍ഫില്‍ തിരിച്ചെത്തേണ്ടിയിരുന്ന ഉപ്പ ഇതിനു വേണ്ടിയോ തനിച്ചു നാട്ടില്‍ വന്നത്.മകള്‍ ആര്‍ത്തു കരഞ്ഞു.സുഖത്തിന്‍റെ താഴ്വരയിലൂടെ യാതോരലട്ടുമില്ലാതെ നീങ്ങിയിരുന്ന ജീവിതത്തിന്‍റെ വര്‍ണവണ്ടി.. ആരാണതിലേക്ക് പെരുങ്കല്ലുകളെറിഞ്ഞത്‌.പടച്ചോനേ!എന്തിനായിരുന്നീ ക്രൂരത?

അസ്രായീല്‍ നിസ്സംഗമായ തന്‍റെ കല്‍ഹൃദയം മൃദുലമാകയാണോയെന്നു സംശയിച്ചു.ഉള്ളറയിലെവിടെയോ കണ്ണീരരുവികള്‍ നെഞ്ച് കുത്തിപ്പിളര്‍ക്കുന്നോ ഛെ,നിസ്സാരം ഇതിലും എത്ര വലിയ സീനുകള്‍ കണ്ടിരിക്കുന്നു.ബോംബ്മഴകള്‍ ,പ്രളയനൃത്തങ്ങള്‍,മരിക്കാത്ത നിലവിളികള്‍ അലച്ചാര്‍ത്തെത്തിയിട്ടും ഇളകിയിട്ടില്ല തന്‍റെ മനം,പിന്നെയാണ്...

അവന്‍ ആശുപത്രിമുറ്റത്തൂടെ ചുറ്റിത്തിരിഞ്ഞു, ഓക്സിജന്‍ മാസ്ക്ക് കൊണ്ട് ജീവബിന്ദുക്കളെ മുറുകെ പിടിച്ച ചിലരുടെ തൊണ്ടക്കുഴിയില്‍ നിന്ന് അവന്‍ ജീവന്‍റെ നേര്‍ത്ത നൂല്‍ വലിച്ചു പറിച്ചെടുത്തു.ലേബര്‍റൂമില്‍ നിലവിളിക്കുന്ന ചിലരുടെ വായ്‌ അമര്‍ത്തിപ്പിടിച്ചു.ശ്വാസം കിട്ടാതെ അവരെല്ലാം ഒരു നിമിഷം കൊണ്ട് കണ്ണും നാവും തുറിച്ചു വികൃതരൂപികളായി.പിന്നെയവന്‍ അവളുടെ അടുത്തെത്തി,പേരുപുസ്തകം തുറന്നു.അയ്യയ്യോ,സമയമായില്ലല്ലോ..നീണ്ട നാല് കൊല്ലം ഇതേ കിടപ്പ്..എന്ത് ചെയ്യാന്‍.അവന്‍ ഗൂഡമായി പുഞ്ചിരിച്ചു.ഡോക്ടറപ്പോള്‍ എളാപ്പയെ അടുത്തേക്ക്‌ വിളിച്ചു മന്ത്രിച്ചു.”ഒന്നും പറയാറായിട്ടില്ല,താങ്ങാന്‍ വയ്യാത്ത ഷോക്കാ,എത്ര കാലാ ഈ കിടപ്പെന്നു പറയ വയ്യ.കണ്ണ് നിറഞ്ഞൊഴുകുന്ന എളാപ്പയെ അലിവോടെ നോക്കി ഡോക്ടര്‍ പിന്തിരിഞ്ഞു.ഇന്നാകെയൊരു സുഖമില്ല.വയറിനുള്ളിലൂടെ എന്തോ കൊളുത്തി വലിക്കുന്നു.നഴ്സിനെ പറഞ്ഞേല്‍പ്പിച്ചു ഡോക്ടര്‍ കാറില്‍ കയറി,നേരെ സ്പെഷ്യല്‍ സ്കൂളിലേക്ക് വിട്ടു.മകനെ കാണണം.അന്തമില്ലാത്ത അവന്‍റെ ചിരി നോക്കിയിരിക്കണം.വിഡ്ഢിത്തം നിറഞ്ഞ ജീവിതമുഖത്തേക്ക് തെറിച്ചു വീഴുന്ന അവന്‍റെ ആക്രോശങ്ങള്‍,തുപ്പല്‍ചീളുകള്‍..ഡോക്ടറുടെ ഹൃദയം നൊന്തു വീര്‍ത്തു.ഒഴിവാക്കാനാവില്ല,ഒരു വിധിയും...അയാള്‍ സ്റ്റിയറിങ്ങില്‍ തല ചായ്ച്ചു.ദൂരെ ഒരു ഹംബ് കാണാനുണ്ട്.വീണ്ടും വണ്ടി വിട്ടുകൊണ്ടിരിക്കെ,അയാളുടെ പിറകിലിരിക്കയായിരുന്ന അസ്രായീല്‍ ഒട്ടച്ചാട്ടത്തിനു മുന്‍ചക്രത്തില്‍ അള്ളിപ്പിടിച്ചു,വലിയ വട്ടക്കണ്ണാല്‍ ഡോക്ടറെ നോക്കി സഹതാപത്തോടെ ചിരിച്ചു.....................................

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച


വിദ്യാഭാസം.      കഥ

കാലുറക്കുള്ളില്‍ കത്തി തിരുകി,ബാഗിലേത് അതില്‍ തന്നെ ഇല്ലേയെന്നു ഉറപ്പു വരുത്തി അവന്‍ സ്കൂളിലേക്ക് പുറപ്പെട്ടു.പലരോടും കണക്ക് തീര്‍ക്കാനുണ്ട്.സിനിമയില്‍ കാണുന്ന ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല്കെട്ടി കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്റ്റൈലില്‍ സ്ക്കൂളില്‍ പോകണം.പക്ഷേ ആ നശിച്ച സ്കൂള്‍ ഒന്നിനും അനുവദിക്കില്ല,എന്തിനാണ് ഈ വൃത്തികെട്ട സ്കൂളുകള്‍?എന്തൊരു ബോറന്‍ ഏര്‍പ്പാട്.ഒരു ഗുണ്ടയുടെ യഥാര്‍ത്ഥസ്റ്റൈലില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ.ഇപ്പോ ആകെയുള്ളത് റീത്തുവാണ്.തന്‍റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി.

സിനിമയിലും കമ്പ്യൂട്ടര്‍ഗെയിമുകളിലും ശക്തന്‍ വില്ലനാണ്.എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത്.അതുകൊണ്ടെന്താണു കാര്യം?ആയകാലം നമുക്ക് വേണ്ടത് എങ്ങനെയും സമ്പാദിക്കണം.ലാവിഷായി ജീവിക്കണം.അതിനുപറ്റിയ പണി വല്ല കൊട്ടേഷനും പോവലാണ്.പോലീസ്പിടിയിലാവാതെ രക്ഷപ്പെട്ടുകൊണ്ടിരുന്നാല്‍ കോടീശ്വരനാകാം.വല്ല കള്ളക്കടത്ത്ബിസിനസ്സുമുണ്ടെങ്കില്‍ പിന്നെ പറയേംവേണ്ട.ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോ എന്നാര്‍ക്കറിയാം.മമ്മിക്ക് തന്നെ എഞ്ചിനീയറോ ഡോക്ടറോ ഐ എ എസ്കാരനോ ഒക്കെ ആക്കാനാണാഗ്രഹം.ആര് മൈന്‍ഡ്‌ ചെയ്യുന്നു.അത്രേം കഷ്ടപ്പെട്ട് പഠിച്ചാലും കിട്ടാന്‍പോണത് പണം തന്നെയല്ലേ.കാശ് നേടാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്.വേദപഠനക്ലാസില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം നല്ലതേ ചെയ്യാവൂ,നല്ലതേ വിചാരിക്കാവൂ,നല്ലതേ എല്ലാവര്‍ക്കും കൊടുക്കാവൂ..ഭ്രാന്ത്!അല്ലാതെന്ത്.എന്താണല്ലെങ്കില്‍ നല്ലതെന്നുപറഞ്ഞാല്‍?അവനവന് നല്ലത് തരുന്നത് തന്നെ നല്ലത്.മമ്മിക്ക് അച്ചനോട് കരയാനുള്ളതും അതുതന്നെ.”ഞാന്‍ അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്നത് എന്‍റെ മോന് വേണ്ടിയാണച്ചോ.അവന്‍റെ എല്ലാ കാര്യത്തിലും ഒരു കണ്ണ് വേണം.അവനെ നല്ല കുട്ടിയാക്കണം.അവന്‍റെ ഡാഡിയെപ്പോലെ അവനൊരു മൃഗമാവരുത്.ഡാഡി!അമ്മ ഒരു ഫോട്ടോപോലും കാണിച്ചിട്ടില്ല,ഡാഡിയുടെ.എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല.അതൊക്കെ പണ്ട്,ചെറിയ മൂക്കീരൊലിപ്പിക്കുന്ന പ്രായത്തില്‍.ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും താന്‍ ചോദിക്കാറില്ല.പതിനഞ്ചുവയസ്സ് അത്ര ചെറിയ പ്രായമാല്ലല്ലോ.അതെന്നല്ല ഒരു കാര്യവും കുറെയായി താന്‍ മമ്മിയോടു ചോദിക്കാറില്ല.ഗള്‍ഫില്‍ ജോലി എങ്ങനെയുണ്ടെന്നോ സുഖമാണെന്നോ ഒന്നും.തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടുകണ്ടാവും ഇടയ്ക്കിടെ അവര്‍ അച്ചനോട് കണ്ണ് നിറക്കുന്നത്.”പാറയാ അച്ചോ അവന്‍റെ മനസ്സ്.അതയാളുടെ തനിപ്പകര്‍പ്പാ.ഞാന്‍ കഷ്ടപ്പെടുന്നതൊക്കെ വെറുതെ.ഒടുക്കം പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ..”

അതു ശരിയാണ്.ക്വൊട്ടേഷന്‍സംഘത്തെ നിയന്ത്രിക്കാന്‍ പോകുന്നവന് അമ്മയെ നോക്കിയിരിക്കാനെവിടെ നേരം.അല്ലെങ്കിത്തന്നെ കുറച്ചു കാശ് ചെലവാക്കി വളര്‍ത്തീന്നുവെച്ച് വയസ്സായ അച്ഛനമ്മമാരെ ശുശ്രൂഷിക്കലാണോ മക്കള്‍ക്ക്‌ ജോലി?വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

വഴിയില്‍ വെച്ച് അജീഷിനെ കണ്ടപ്പോള്‍ തന്നെ അവന്‍ സോക്സ് തപ്പിനോക്കി ഒന്നൂടെ ഉറപ്പുവരുത്തി.ബോര്‍ഡിങ്ങില്‍ നിന്ന് അധികം ദൂരമൊന്നുമില്ല സ്കൂളിലേക്ക്.അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.എല്ലാം കഴിയുമ്പോള്‍ പോലീസ്പിടിയിലാവാതെ രക്ഷപ്പെടുകയും വേണം.തന്‍റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ദൈവമായി തന്ന ഒരവസരമാണിത്.അവന്‍ തിളങ്ങുന്ന കത്തി നീട്ടിപ്പിടിച്ച് പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന് പിറകിലെത്തി.ബാഗിന്‍റെ മറവുള്ളത്കൊണ്ട് പിന്നില്‍നിന്ന് കുത്തുക എളുപ്പമല്ല.അവനെ വട്ടം പിടിച്ച് വായ്‌പൊത്തി വേണം ആദ്യത്തെ പ്രയോഗം നടത്താന്‍.പക്ഷേ സിനിമയില്‍ കാണുമ്പോലെ അത്ര എളുപ്പത്തില്‍ അവനു കത്തി ഊരിയെടുക്കാനായില്ല.കത്തി പറിച്ചെടുത്തപ്പോഴേക്കും ചുവന്ന വെള്ളച്ചാട്ടം മുഖത്തെ പൊള്ളിച്ചു.അവനു തല കറങ്ങി,എന്നിട്ടും എങ്ങനെയൊക്കെയോ ഒരു പ്രയോഗം കൂടി..പിന്നെ വില്ലനില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭീരുവായി അവന്‍ ബോധമറ്റു വീണു.

കാലം ഒരു പാട് കറങ്ങിയിരിക്കണം,താനൊരു പാട് മുതിര്‍ന്നിരിക്കണം..കണ്ണ് തുറന്നപ്പോള്‍ അവനങ്ങനെയാണ് തോന്നിയത്.ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു..തുറിച്ചു നോക്കുന്നു..ദൂരെ നിന്ന് പോലീസ്ജീപ്പ് സൈറണ്‍ മുഴക്കി..അവന്‍ എണീറ്റോടാന്‍ ഒരു ശ്രമം നടത്തി.അപ്പോഴാണ്‌, കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു.

ജുവനൈല്‍ ഹോമിന്‍റെ ഇരുട്ടില്‍,അനേകം കുട്ടിക്കുറ്റവാളികള്‍ക്കിടയില്‍ നിസ്സംഗനായി ഇരിക്കവേ,താന്‍ വെറുമൊരു ഭീരുവായിരുന്നല്ലോ എന്നതിലവന് വല്ലാത്ത ഖേദം തോന്നി.വിചാരിച്ച പോലെ ഒന്നും നടന്നില്ല.ഗുണ്ടാത്തലവനെന്ന തന്‍റെ സ്വപ്നം..അവനു ആദ്യമായി കരച്ചില്‍ വന്നു.ടീച്ചറോട് അടി കിട്ടിയപ്പോഴേ ഉറപ്പിച്ചിരുന്നു, പേരെഴുതിയ ലീഡര്‍ അജീഷിന് ഒന്ന് കൊടുക്കാന്‍.ക്ലാസ്സില്‍ വെച്ചുണ്ടായ വഴക്കിലും അടി കൊണ്ടത്‌ തനിക്ക് തന്നെ.അപ്പോള്‍ പക്ഷേ തിരിച്ചടിച്ചെന്നു മാത്രം,ടീച്ചറിന്‍റെ പല്ല് പോയെന്നു തോന്നുന്നു.തന്‍റെ വിജയത്തിന്‍റെ ആദ്യപടിയാകുമെന്നു കരുതിയത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു.മമ്മി ആരെക്കൊണ്ടെങ്കിലുമൊക്കെ രക്ഷിക്കുമായിരിക്കും.ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്.അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ ഇരുമ്പഴികളെ തുറിച്ചു നോക്കി..