Pages

2012, ജനുവരി 28, ശനിയാഴ്‌ച

ഹാജിറ


മിനുത്ത തറയിലൂടെ തിക്കിത്തിരക്കുന്ന ആളുകള്‍ക്കിടയിലൂടെ
സഅയ് നിര്‍വഹിക്കുമ്പോള്‍ ദൂരെ മണല്‍ക്കുന്നുകള്‍ക്കപ്പുറത്തെവിടെയോ നിന്ന് ഹാജിറ
മാടിവിളിക്കുന്നെന്നു തോന്നി.ദാഹജലത്തിനായ്‌ തേങ്ങിക്കരയുന്ന ഇസ്മാഈലിന്‍റെ കാല്‍ക്കല്‍
നിന്ന് പൂക്കുറ്റിപോലെ ചിതറിത്തെറിച്ച സംസം..”എല്ലാ വ്യഥകള്‍ക്കുമൊടുക്കം
പ്രത്യാശയുടെ ഒരു കിരണം നമ്മെ കാത്തിരിപ്പുണ്ട് കുട്ടീ”-അവര്‍ കാതില്‍
മന്ത്രിച്ചു.ത്വവാഫിന്‍റെ പെരുംതിരക്കിലും അയാളെ താന്‍ തിരിച്ചറിഞ്ഞതാണ്
അത്ഭുതം.എള്ളെണ്ണയുടെ നിറം,വട്ടത്താടി,തിങ്ങിയ മുടി,പെണ്ണിന്‍റെതു പോലുള്ള വലിയ
കണ്ണുകള്‍..നില്‍ക്കാന്‍ ഇടമില്ലാതെ എല്ലാവരും കഅബയെ ചുറ്റുമ്പോഴും പ്രാര്‍ഥിച്ചു-ഒന്ന്
കണ്ടെങ്കില്‍,ഒന്ന് മിണ്ടാനായെങ്കില്‍..
ലോഡ്ജിന് മുന്നില്‍ വെറുതെ നില്‍ക്കെ ഭര്‍ത്താവ്‌
കയര്‍ത്തു-“കുറെ നേരമായല്ലോ നിന്‍റെയീ നിര്‍ത്തം.ഇന്നെന്താ ഭക്ഷണോ ഉറക്കോ ഒന്നും
വേണ്ടേ?ഹജ്ജ്‌ ആയതോണ്ട് ഭര്‍ത്താവിന്‍റെ ഒരാര്‍ത്തിക്ക് ശമനമുണ്ട്.അവളുള്ളില്‍
ചിരിച്ചു.കാപട്യം നിറഞ്ഞ ബന്ധങ്ങളാണ് ഈ ഭൂമി നിറയെ.ശരിയായ പ്രണയം തിരഞ്ഞ് തന്‍റെ
മനസ്സെത്രയാണ് അലഞ്ഞത്.വഴുക്കുന്ന വഴികളിലെല്ലാം സുഗന്ധരഹിതമായ പൂക്കളെ പേറുന്ന
മുള്‍ച്ചെടികള്‍ മാത്രം..വഴിയില്‍ വെച്ച് പിന്നെയും കണ്ടു,എന്തേലും മിണ്ടുമെന്നു
കരുതി.അയാള്‍ കാണാത്ത പോലെ നടന്നകന്നപ്പോള്‍ പറയാതെപോയ വാക്കുകളെല്ലാം വായില്‍
തിക്കുമുട്ടി.”അതാരാ?”-ഭര്‍ത്താവ് അസഹ്യതയോടെ തിരക്കി.”ഓ,മുമ്പത്തെ സ്കൂളിലെ
മാഷാ”-“ഹജ്ജ്‌ ഹലാലാകണേല്‍ അന്യപുരുഷന്മാരോട് മിണ്ടാതെ നടന്നോ”-അയാള്‍
മുരണ്ടു.ആരാണ് അന്യന്‍,ആരാണ് സ്വന്തം?ഞാന്‍ വെറും യാത്രക്കാരി.ഈ കാണുന്നവരെല്ലാം
എന്‍റെ പരിചയക്കാര്‍ മാത്രം.സ്മരണകളുടെ കറുത്ത കാലന്‍കുട അവള്‍ക്കുമേല്‍
അപശബ്ദത്തോടെ നിവര്‍ന്നു.
ഉയരത്തില്‍ കെട്ടിയ നരച്ച മതിലിനപ്പുറം
കാണുന്നത് വീട്ടിലെപ്പഴേലും പോകുമ്പോഴാണ്.”കുട താഴ്ത്തിപ്പിടിക്കെടീ,ആണുങ്ങള്
കാണാനാവും അതൊരു മൊഴം പൊക്കി വച്ചിരിക്ക്ണ്.ഇവളേത് ഇസ്ലാമിയാകോളേജിലാ
പഠിച്ചത്.ഹിജാബിന്‍റെ ഒരു നിയമോം അറിയാത്ത പച്ചപ്പരിഷ്കാരി.”-ഭീതിയോടെ വില്ലുകള്‍
തലയില്‍ മുട്ടുംവിധം കുട താഴ്ത്തി.പിന്നില്‍ നിന്ന് നോക്കുന്നുണ്ടാവും വീട്ടുകാര്‍.അക്കരെയുള്ള
കേട്ടിയോന്‍റെ ചെവിയിലെത്തിക്കാന്‍ ന്യുസുകള്‍ വേണമല്ലോ.”വേഗം വാ’-ഈര്‍ഷ്യയോടെ
സഹോദരന്‍ പിന്തിരിഞ്ഞു.ഏതു നിമിഷവും അറ്റു പോയേക്കാവുന്ന ഈ മംഗല്യച്ചരടിനെച്ചൊല്ലി
എല്ലാവര്‍ക്കുമുണ്ട് വെറുപ്പ്‌.ഭാരമായി വീണ്ടും വീണ്ടും വീട്ടിലേക്കുരുണ്ട്
കയറുന്ന ഉരുളന്‍കല്ലെന്തു ചെയ്യേണ്ടൂ എന്ന ചിന്തയിലാണവര്‍ക്ക് തല പെരുക്കുന്നത്.
അരക്കുമ്പോള്‍ അമ്മിക്കല്ല് ഇടര്‍ച്ചയോടെ
പിറുപിറുത്തു;-തേയുന്ന ജീവിതത്തിന് നീയും കൂട്ടായല്ലോ.കരിക്കട്ടപോലായ കലങ്ങളെ
തേച്ചുവെളുപ്പിക്കുമ്പോള്‍ പാത്രങ്ങള്‍ കിലുകിലാ ചൊടിച്ചു;-ഉരഞ്ഞു തീരുന്ന ഞങ്ങള്‍ക്കൊരു
തുണയായല്ലോ.വെള്ളം കോരി തഴമ്പെടുത്ത കൈകളിലേക്ക് തുരുമ്പെടുത്ത കപ്പി
ഉരുണ്ടിറങ്ങി,വാടിയ ചിരിയുമായി;-ഇനി നീ വെറും മണ്ണാവും.എന്നെപ്പോലെ,ഞാന്‍ ക്രമേണ
മണ്ണാവുന്നത് കണ്ടില്ലേ?ഒന്നും മുളപ്പിക്കാത്ത വെടക്ക്മണ്ണ്...ആമത്തോടിനുള്ളില്‍
വട്ടംചുറ്റി വട്ടംചുറ്റി ക്രമേണ ആളുകളെ കാണുന്നത്പോലും ഭയമായി.അന്യപുരുഷന്‍മാരോട്
ചുമരിനപ്പുറത്തു നിന്നല്ലേ മിണ്ടാവൂ.അമ്മാവന്‍റെ മകന്‍ കല്യാണം പറയാന്‍ വന്നപ്പോള്‍
അടുത്തുചെന്ന് സംസാരിച്ചതിന് അവര്‍ കൂട്ടംകൂടി കുശുകുശുത്തു-“ഇബടെ ഇതൊന്നും
നടക്കൂല.കുഞ്ഞൂന് വേറിം പെണ്ണ് കിട്ടും.ഇബ്ടത്തെ നെയമൊക്കെ അന്‍സരിക്കണത്”
ആത്മാവോളം തുളച്ചിറങ്ങുന്ന ചങ്ങലകള്‍.ദൈവികവദനം കാരിരുമ്പാലോ പണിതത്‌?സൃഷ്ട്ടികളില്‍
ഒരു വിഭാഗം മാത്രം ഇരുളിന്‍റെ നിലവറക്കുള്ളില്‍ പ്രകാശം നിഷേധിക്കപ്പെട്ട്
അടച്ചിടപ്പെടേണ്ടവരോ?കാര്‍ന്നുകാര്‍ന്ന് നന്നങ്ങാടിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയപ്പോഴേക്കും
പല്ലുകള്‍ പൊടിഞ്ഞു.അക്ഷരവീഥിയിലേക്ക് വെട്ടിക്കളഞ്ഞ ചിറകുകളുമായി ക്ലേശിച്ചു
പറക്കുമ്പോള്‍ മൊഴി ചൊല്ലിക്കൊണ്ടുള്ള കടലാസ് അവളെ അനുഗമിച്ചു.സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം
ദൂരെ ബീഎഡിന് ചേര്‍ന്നതായിരുന്നു കുറ്റം.”ഇന്‍റെ സമ്മതം ഇല്ലാതെ ഒരന്യപുരുഷന്‍റെ
കൂടെ പോകേ?ഇങ്ങനാണേല് ഓള് ഇതിലപ്പുറോം ചെയ്യൂലോ!”ചാടിത്തുള്ളി,ഉപ്പാന്‍റെ കൈ
തട്ടിത്തെറിപ്പിച്ച് അയാള്‍ വീട്ടീന്നിറങ്ങിയപ്പോ മറ്റൊരു നന്നങ്ങാടി
ശിരസ്സിലേറ്റിയിട്ടുണ്ടെന്നും വഴിയില്‍ നിന്ന് ഇരുന്നുമടുത്ത നറുമണമുതിരുന്ന
കുസുമമൊന്ന് അതിലേക്കുതിരുമെന്നും വേദനയോടെ അവളോര്‍ത്തു.
“അയ്നേയ് പഴേ മാലീം വളല്ലേന്ന്?ആരേലൊക്കെ
കൊടുത്തതാവും.സ്ത്രീധനം വാങ്ങീര്‍ന്നെങ്കി ഞമ്മളെ കുഞ്ഞൂന് എത്ര കിട്ടേയ്നി.ഓന്‍
ഗള്‍ഫിലല്ലേ”ഈര്‍ച്ചവാള് പോലുള്ള വാക്കുകള്‍.ആ വീടിന്‍റെ ഓരോ കല്ലും
കുപ്പിചില്ലുകളായ വാക്കുകളാണ്.ദിനംപ്രതി പ്രതിമയാകുന്ന ദേഹത്തിലേക്ക് പടരുന്ന
കെട്ടിയവന്‍റെ വഷളന്‍ചിരി..പ്രതിമക്കൊരിക്കലും ജീവനുള്ള ഒന്നിനെ പിടിച്ചുനിര്‍ത്താനാവില്ല.
“ശരിക്ക് പൊറത്തെറങ്ങുമ്പോ മൊഖം കൂടി മൂടണന്നാ നെയമം.”ഡോക്ടറുടെ അടുത്ത് പോകാന്‍
മാത്രം വെളിയിലിറങ്ങാറുള്ള നാത്തൂന്‍ ആക്രോശിച്ചു.മുഖത്തേക്ക് ജാലകക്കണ്ണികള്‍
താഴ്ത്തി അവര്‍ കുടക്കുള്ളില്‍ നടന്നുനീങ്ങി.രണ്ടു കറുത്ത ഇരുള്‍കട്ടകള്‍!കെട്ടിയവന്‍
ഒരിക്കല്‍ കണ്ണ് ചുവപ്പിച്ചു:-“നിയ്യേന്തിനാ ഇക്കാക്കാന്‍റെ മുന്നിലൂടെ
പോണത്?അവരൊക്കെ അന്യപുരുഷന്മാരാന്നറീലേ?നിന്നെ എനിക്ക് മാത്രേ കാണാമ്പാടൂ.എന്തിനാ
എപ്പഴും സിനിമാപ്പാട്ട് മൂളണ്?അഞ്ചാറുകൊല്ലം മതം പഠിച്ചിട്ട് ഇജെന്താ
പഠിച്ചത്?കണ്ണിക്കണ്ട വീക്ക്‌ലി വായിക്കണഎടക്ക് അന്‍ക്ക് എപ്പളും ഖുറാനും ഹദീസും
വായിച്ചാലെന്താ?”
എന്നെങ്കിലും എന്യുമറേറ്ററായോ മറ്റോ താനാ
വീട്ടില്‍ പോകുമെന്നും അയാള്‍ അപരിചിതത്വത്തോടെ തന്നെ നോക്കുമെന്നും വെറുതെ ഓര്‍ക്കാറുണ്ടായിരുന്നു.ആകാശം
കാണാതെ സൂക്ഷിച്ച മയില്‍പ്പീലിപോലെ കാത്തു വെച്ച ശരീരത്തെ ആദ്യമായി സ്പര്‍ശിച്ച
പുരുഷനെ ഒരു സ്ത്രീയും മറക്കില്ലായിരിക്കും.വീട്ടുകാരുമായി ഒരു ബദര്‍യുദ്ധം
കഴിഞ്ഞ് കൂട്ടിക്കൊണ്ടോവാന്‍ വന്ന ഉമ്മയും ഇത്താത്തയും മാനക്കേടോടെ ഗുഹയില്‍
നിന്ന് പുറത്തിറങ്ങി:-“ഇനിയോനെ കാക്കണ്ട.പടിത്തത്തെക്കാളും വല്‍ത്
ജീവിതാ.”ഇത്താത്താന്‍റെ വാക്കുകളില്‍ മുള്ള് നിറഞ്ഞു.അറിയാമായിരുന്നു,സുഗ്രീവാജ്ഞ
ലംഘിക്കപ്പെടുന്ന അന്ന് എല്ലാം കാറ്റില്‍ പറന്നുപോകുമെന്ന്..എട്ടുകാലിവളയല്ലേ
ഭാര്യാഭര്‍തൃബന്ധം.എന്നാലതിന്‍റെ ബന്ധനമോ സെന്‍ട്രല്‍ജയിലിനെയും
വെല്ലും.ഇനി-സമൂഹത്തില്‍,ബന്ധുക്കള്‍ക്കിടയില്‍,ഒരപരാധിയെപ്പോലെ നില്‍ക്കാം. “ഒഴിവാക്ക്യോ?എന്തെയ്നു
കാരണം?ഇപ്പത്തെ പെന്നുങ്ങളോരു കാര്യം!മാപ്പളനെക്കാലും വല്താണോ പഠിത്തം?” കത്തുകളും
ഫോട്ടോകളും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ അതിലെ പഞ്ചാരവാക്കുകള്‍ മൂര്‍ഖനെപ്പോലെ
പത്തി വിടര്‍ത്തി.ഹിപ്പോക്രസി,ദിസ് ഹോള്‍ വേള്‍ഡ്‌ ഈസ്‌ ഫില്‍ട് വിത്ത്‌
ഹിപ്പോക്രസി...
റൂമില്‍ വിങ്ങിപ്പുകഞ്ഞു കിടക്കെ,പണ്ട് കണ്ട
ഒരു സ്വപ്നം വീണ്ടും മനസ്സിനെ തൊട്ടു;പച്ചക്കുപ്പായമിട്ട് അകന്നു പോകുന്ന ആ ഗള്‍ഫ്കാരന്‍..വ്യസനങ്ങളുടെ
തിരതള്ളലില്‍ അവളുടെ തോണി ആടിയുലഞ്ഞു.ഇനിയെന്താണീ ജീവിതം ബാക്കി വെച്ചത്?വാര്‍ധക്യത്തിന്‍റെ
മുള്‍ക്കാടോ?രോഗത്തിന്‍റെ മഹാശൈലമോ?ദൈവമേ!ഇനിയുമീ പമ്പരത്തെ ഇട്ടു
കറക്കാതെ..അപ്പോള്‍-വീണ്ടും ഹാജിറ മുന്നിലെത്തി:-“ഉപേക്ഷിക്കപ്പെട്ട് നെടുനാള്‍ ആരുമില്ലാതെ ഈ മരുവിലലഞ്ഞതാ ഞാന്‍.ഇപ്പോള്‍
നോക്ക് ഈ നാടിന്‍റെയൊരു സമൃദ്ധി.എന്‍റെ മകന്‍റെ വംശപരമ്പരകള്‍..”
വ്യര്‍ത്ഥതയുടെ ശാപം തിങ്ങിയ ജീവിതത്തിന്
അങ്ങനെയുമില്ല സമധാനം.ഒടുങ്ങലാണതിന്‍റെ മോക്ഷം.ഈ കുരുക്കുകളില്‍ നിന്നെല്ലാം
മോചിതമാവലാണതിന്‍റെ മുക്തി.പ്രണയിക്കപ്പെടുമ്പോള്‍ മാത്രമേ ഹാജിറെ ജീവിതം സാര്‍ത്ഥമാകുന്നുള്ളൂ.ഉപേക്ഷിക്കപ്പെടുന്നവരൊന്നും
പ്രണയിക്കപ്പെടുന്നില്ല.എന്‍റെ ജീവിതം സഫലമായില്ല,ഹാജിറേ നിന്‍റെതോ? ഹാജിറ
മൌനിയായി.ഗതകാലങ്ങളുടെ മാറാപ്പ് അവളുടെ മുതുക്‌ വളച്ചു.”യഥാര്‍ത്ഥപ്രണയം!ഹോ,അതെന്താണ്?മരുവിലെ
അലച്ചിലായിരുന്നു എനിക്ക് ജീവിതം.ദാഹത്തിന്‍റെ ചൂട്‌ മാത്രമായിരുന്നു എപ്പോഴും ഓര്‍മ.വ്യര്‍ഥമായിരുന്നല്ലേ
നമ്മുടെയൊക്കെ ജീവിതം?”
വന്യമായ ഒരു രോദനം അവള്‍ക്കുള്ളില്‍ അലച്ചാര്‍ത്തു.എനിക്കിപ്പോള്‍
ഒന്നും എഴുതാനാവാത്തതെന്ത്‌?ജന്മത്തിനുമേല്‍ ആരോ മീന്‍ വരിയുമ്പോലെ
തുളച്ചിറക്കുന്ന ഈ കുത്തിവരകള്‍..എന്താണ്
ഒടുക്കം?അനുസ്യൂതമായ ഈ ജീവല്‍പ്രവാഹങ്ങളുടെ അറ്റമെന്താണ്?
സ്വപ്നത്തിന്‍റെ നിലാവില്‍ ഒരു മരത്തില്‍
പൂത്തുനിറയുന്ന വെള്ളപ്പൂക്കള്‍ അവളെ വിസ്മയിപ്പിച്ചു.സമാധാനത്തിന്‍റെ പാല്‍നുര
ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.പൂക്കളേ നിങ്ങള്‍ കൊഴിയാതിരുന്നെങ്കില്‍!ഋതുക്കളേ
നിങ്ങള്‍ വാടാതിരുന്നെങ്കില്‍!ഈ ജന്മം നിങ്ങളിലേക്ക് പെയ്യുന്നൊരു വാര്‍മുകിലായി
മാനത്തേക്ക് കുതിക്കട്ടെ.
മേശമേല്‍ തലചായ്ച്ചു കിടക്കുന്ന അവളെ ഭര്‍ത്താവ്‌
തോണ്ടി വിളിച്ചു:-“പിന്നേം തുടങ്ങിയോ നിന്‍റെ മുടിഞ്ഞ ദിവാസ്വപ്നങ്ങള്‍?പലവട്ടം
ഞാന്‍ പറഞ്ഞതാ,കഥേം കവിതേം എഴുതുണോരൊക്കെ ജീവിതത്തില്‍ തോറ്റിട്ടെ
ഉള്ളൂന്ന്.അല്ലെങ്കിത്തന്നെ നിന്‍റെ രണ്ടു കതോണ്ടല്ലേ ലോകം നന്നാകാന്‍പോണ്!അയാള്‍
പുച്ഛത്തോടെ കാറിത്തുപ്പി.അവള്‍ എഴുന്നേറ്റു;-“കൊല്ലുന്ന ഈ തലവേദന സഹിക്കണില്ല.”
“ഉം,മുടിഞ്ഞ ചിന്തയല്ലേ!കാപ്പിയെടുക്ക്.ഇന്ന്
മുസ്തലിഫയിലേക്ക് പുറപ്പെടും.”അയാള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.മിനായില്‍ വെച്ച്
കല്ലെറിയും.എല്ലാ കൈപ്പന്‍ ചിന്തകളേയും കല്ലെറിഞ്ഞോടിക്കണം.എന്നാലേ വിമര്‍ശനം കേള്‍ക്കേണ്ടാത്ത
ഭാര്യയാകൂ.കാലങ്ങളായി സ്വരൂപിച്ച കൈപ്പത്രയും അവള്‍ക്ക് കണ്ണീരായ് രുചിച്ചു.ചവര്‍പ്പുള്ള
കാപ്പി കുത്തുന്ന തലവേദനയോടൊപ്പം അവള്‍ പണിപ്പെട്ട് ഇറക്കിക്കൊണ്ടിരുന്നു...

2012, ജനുവരി 18, ബുധനാഴ്‌ച

പത്തിരി ചുട്ടു ചുട്ട്




കവിതയെഴുതാന്‍ കൊതിച്ചപ്പോഴെല്ലാം അവള്‍
ദോശ വട്ടം ചുളിയാതെ ചുട്ടുകൊണ്ടിരുന്നു,
പത്തിരി ചുട്ട് ചുട്ട് തീര്‍ന്നതാണല്ലോ
പാത്തുമ്മയുടെ ജീവിതം.
കഥയുടെ പാദസരം ഉള്ളില്‍ കിലുങ്ങുമ്പോഴൊക്കെ
ഇഡലിയുടെ മൃദുലതയാല്‍ അവളാ കല്ലൊക്കെയും വിഴുങ്ങിക്കളഞ്ഞു.
ഇടുങ്ങിയ ഈ അടുക്കളയാണല്ലോ അവളുടെ എല്ലാ
ആവിഷ്ക്കാരവും.
പിന്നെ,മുട്ടിലിഴയുന്ന കുഞ്ഞിന്‍റെ ചിരി,
ഇരുണ്ട മുറിയില്‍ നിന്നൊഴുകുന്ന ശാപം
ചിന്തുന്ന പ്രാക്കുകള്‍,
അസുഖത്തിന്‍റെ അക്ഷമയാര്‍ന്ന ചീത്തവിളികള്‍,
ഇതിലൊക്കെയാണ് അവളവളെ സാക്ഷാത്കരിക്കുന്നത്.
കരിഞ്ഞു പുകയുന്നതെല്ലാം ഫ്രയിംഗ്പാനില്‍
നിന്ന് മാറ്റി,
പുതിയ ഇറച്ചി എണ്ണയിലിടുമ്പോഴും-
മുള്ളുകളായി മനസ്സിന്‍റെ കൊച്ചുകൊച്ചു ആശകള്‍.,
കഥ..കവിത...........
കുറ്റിപ്പെന്‍സില്‍ മഞ്ഞള്‍ പുരണ്ട പേപ്പറില്‍
അലയവേ,
ഒരു മണിനാദം,ഉച്ചത്തിലുള്ള മടുപ്പിന്‍റെ
വിളി...
ഞെട്ടിപ്പിടഞ്ഞവള്‍ ദൂരെയെറിഞ്ഞു
കുറ്റിപ്പെന്‍സില്‍ ,കരിക്കറ പുരണ്ട
കടലാസ്..........
മുഷിഞ്ഞ സാരി നേരെയാക്കി,മങ്ങിയ മുഖത്ത് ചിരി
വരുത്തി,
പൂമുഖവാതില്‍ക്കലെ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാവാന്‍
ഓടുകയാണവള്‍,ഓടിയല്ലേ പറ്റൂ-
പത്തിരി ചുട്ട് ചുട്ട് എന്നേ
തീര്‍ന്നു പോയതാണല്ലോ പാത്തുമ്മയുടെ ജീവിതം.
പതിയുടെ കയ്യില്‍ രുചിവൈവിധ്യങ്ങളുടെ
പാചകക്കുറിപ്പുകള്‍,മസാലക്കൂട്ടുകള്‍........
അപ്പക്കൂടായ അവന്‍റെ വയറിനെ
അരുമയോടെ തലോടി അവളാ കുറിപ്പുകള്‍
വാങ്ങി,കറിക്കൂട്ടുകളും.
വലിയ കണ്ണുകളുള്ള അവന്‍റെ നാക്കാണല്ലോ
തന്നോടാകെ പ്രീതിപ്പെട്ടതെന്ന,
വൈരസ്യമാര്‍ന്ന ഓര്‍മയോടെ,ചുട്ടെടുക്കയായ്‌
വീണ്ടുമവള്‍,
നൊമ്പരം വിങ്ങും ഖല്‍ബിനെ കൂട്ടിക്കുഴച്ച്‌...
വെണ്മയേറും പൂര്‍ണചന്ദ്രന്മാരെ,
ഖിയാമം ഒന്ന് വരെ നീളുന്ന പത്തിരി
ജാഥകളെ.................

ചങ്ങാതീ നീ എവിടെയാണ്



അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ
ഉപമ.അന്ന് നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍മിച്ചു പോകുന്നു.ഇപ്പോള്‍
നീ എവിടെയായിരിക്കും?വേസ്റ്റുകള്‍ക്കിടയില്‍ ചവറുപോലുള്ള ജീവിതത്തിന്‍റെ മുടിഞ്ഞ
ക്ലേശങ്ങള്‍ക്കിടെ,ഞളുങ്ങിപ്പൊട്ടിയ സാധനങ്ങള്‍ തരംതിരിക്കെ,പിന്നെയും നീ
തത്വചിന്ത തുടങ്ങി-അയയിലെ ഉണക്കാനിട്ട പാവാട പോലെ പാറിക്കൊണ്ടിരിക്കാ ജീവിതം.പറ്റെ
ഉണങ്ങി,എപ്പഴാ കൈവിട്ട്‌ പറക്കാന്ന്‍ ആര്‍ക്കറിയാം.നിന്‍റെ വാക്കുകസര്‍ത്തിനു
എന്നെപ്പോലെ മറ്റാരെ കിട്ടാന്‍ ശ്രോതാവായി.തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു
ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്ന നമ്മുടെ
സൗഹൃദം...നീ ഇപ്പോഴെവിടെയാണ്?അസൂയയും അതിശയവും ജനിപ്പിച്ചേക്കാവുന്ന എന്‍റെ
സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍!പതുപതുത്ത മെത്ത തൊട്ടുനോക്കി നീ മുഖം
ചുളിച്ചേക്കും.വിശാലമായ തളങ്ങളിലൂടെ,തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ
വിസ്മയിച്ചേക്കും;”എങ്ങനെ അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് നിനക്കും കിട്ടിയോ?”നീ
ചോദിക്കുമായിരിക്കും.പക്ഷേ,അടുപ്പും ദ്വീപും-ജീവിതം അത് മാത്രമാണെന്ന് എനിക്കും
തോന്നുന്നു.ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുന്നുണ്ടെന്ന്,ദേഹം എപ്പോഴും വെന്തുകൊണ്ടിരിക്കയാണെന്ന്...എപ്പോഴും
ചൂടും പുകയും.........അസ്വസ്ഥതയോടെ മുറികളിലൂടെ ഉലാത്തുമ്പോഴെല്ലാം നമ്മള്‍
ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്ന് നീ പറഞ്ഞത്
ഞാന്‍ വീണ്ടും ഓര്‍ക്കുന്നു.പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്‍റെ കണ്ണുകളിലേക്ക്
പെയ്തിറങ്ങുന്ന ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്കക്ഷരം അറിഞ്ഞിരുന്നെങ്കില്‍!
അന്ന്-പാലത്തിനു ചുവട്ടില്‍ ഉറങ്ങാന്‍ വട്ടം കൂട്ടെ
ഒരാളെന്നെ വിളിച്ചുകൊണ്ട് പോയത് നീയോര്‍ക്കുന്നില്ലേ?പോലീസാണെന്ന് കരുതി വിറച്ച്
വിറച്ച് ഞാന്‍...ഒരുപാട് ദൂരെ മരച്ചുവട്ടില്‍ താടിക്കാരനായ ഒരാള്‍,ചുറ്റും
തടിമാടന്മാരായ പലര്‍..ഒരു പൊതിക്കെട്ട് കാണിച്ച് താടിക്കാരന്‍ വില പേശാന്‍
തുടങ്ങി.”എടൊ,പറയുന്ന പോലെ ചെയ്‌താല്‍ നിന്‍റെയീ എച്ചില്‍ജീവിതത്തില്‍ നിന്ന്
എന്നേക്കുമായി രക്ഷപ്പെടാം.അല്ലെങ്കില്‍ ഒറ്റൊന്നില്ലാതെ തെണ്ടിക്കൂട്ടത്തെ ഭസ്മമാക്കാന്‍
ഇത് തന്നെ മതി.”പിറ്റേന്ന് മാര്‍ക്കറ്റില്‍ സ്ഫോടനം നടന്നെന്നും പത്തുപതിനഞ്ചു
പേര്‍ പാതി വെന്തു മരിച്ചെന്നും പലരുടേയും കയ്യും കാലും കറുത്ത് കരുവാളിച്ചെന്നും
പല നാവുകളിലൂടെ കെട്ടുപൊട്ടിച്ചിട്ടും ആദ്യമായി കാണുന്ന നോട്ടുകളുടെ ചുളിവില്ലാത്ത
വൃത്തിയില്‍ നോക്കി നോക്കി ഞാന്‍ നിര്‍വൃതി കൊണ്ടു.പിന്നെ പണം
ഓവുചാലിലൂടെയെന്നവണ്ണം ഒലിച്ചെത്തി.കൂടെയെത്തിയ വിലാപങ്ങള്‍ കട്ടച്ചളിയായി ദൂരേക്കെവിടേക്കോ...അകത്തായാലും
രക്ഷിക്കാനാളുണ്ട്.എന്നിട്ടും ഈയിടെയായി നിന്‍റെ വാക്കുകള്‍.....കുറ്റബോധത്തിന്‍റെ
കല്‍ച്ചീളുകളാണോ മനസ്സിലിങ്ങനെ
ഉരയുന്നത്?കറുത്ത് മുഷിഞ്ഞ,ദുര്‍ഗന്ധം നിറഞ്ഞ അക്കാലത്ത് നമുക്ക് നമ്മുടെ ചിരിയുടെ
വെളുപ്പ്‌ നഷ്ടപ്പെട്ടിരുന്നില്ല.ഇന്ന്–പല്ല് സിഗരറ്റ്കറയാല്‍ കറുത്ത്
പുകഞ്ഞിരിക്കുന്നു.പോരാത്തതിന് ഒരു കാട്ടാളന്‍റെ രൂപത്തിലേക്ക് ദിനേന മുഖം
കൂപ്പുകുത്തുന്നുണ്ട്.ഇതെല്ലാം കണ്ണാടി നോക്കുമ്പോഴുള്ള എന്‍റെ
സംശയങ്ങളാണെന്നായിരുന്നു ധാരണ.എന്നാല്‍ റോസ കിട്ടാവുന്നേടത്തോളം പണവും സ്വര്‍ണവുമായി
മറ്റൊരാളുടെ കൂടെ ഒളിച്ചോടിയപ്പോള്‍ എനിക്ക് തോന്നാന്‍ തുടങ്ങി;ഒരു കാട്ടാളന്‍റെ
മുഖം എന്നിലേക്ക് കുടിയേറുന്നുണ്ടെന്ന്...മയക്കുമരുന്നിന്‍റെ സ്വര്‍ഗത്തിലാണ്
മക്കളിലൊരുത്തന്‍.മറ്റവള്‍ പ്രണയം നേരമ്പോക്കാക്കിയവള്‍,ഉടുപ്പൂരുംപോലെയാണ് പുതിയ
പുതിയ ബന്ധങ്ങള്‍.തണുപ്പുറഞ്ഞ ഈ മുറിയില്‍ ഇരിക്കുമ്പോഴെല്ലാം ഭൂതകാലം ഒരു
വേട്ടപ്പക്ഷിയായി പിന്നില്‍ ചിറകടിക്കും.വേണ്ടിയിരുന്നില്ല,ഈ പുരോഗതി.പണ്ടത്തെ
ചിരിയും സന്തോഷവും ഒരിക്കലെങ്കിലും അനുഭവിക്കാനായെങ്കില്‍!
ദീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി.ഏകാന്തവാസത്തിനുള്ള
പരിമിതമായ കോപ്പുകളുമായി..ഇനി ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക് നോക്കി
ശിഷ്ടകാലം കഴിക്കണം.വേണ്ടുമ്പോള്‍ മുങ്ങിച്ചാകുകയുമാകാം.ദ്വീപിലേക്ക് കാലുവെക്കും
മുമ്പ്‌ എനിക്ക് നിന്നെയൊന്നു കാണണമായിരുന്നു.നിനക്കിഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം
വാങ്ങിത്തന്ന്,സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..നമുക്ക് രണ്ടുപേര്‍ക്കും
ഈ ദ്വീപുവാസം ഒരാഘോഷമാക്കാമായിരുന്നു.അതിനെന്‍റെ ചങ്ങാതീ
നീയെവിടെയാണ്?ദ്വീപിലേക്കെത്തുംമുമ്പേ നീ തുഴയുപേക്ഷിച്ചോ?നൈരന്തര്യത്തിന്‍റെ ഈ
വ്യര്‍ത്ഥയാത്രയിലേക്ക് നിന്‍റെ പരിഹാസച്ചിരി സോപ്പുകുമിളകളായി പൊടിഞ്ഞു ചേര്‍ന്നിരിക്കാം.....

2012, ജനുവരി 12, വ്യാഴാഴ്‌ച

എന്‍റെഅസ്ഥിപഞ്ജരമേ




എന്‍റെ കരളേ,എന്‍റെ ഖല്‍ബേ എന്നെല്ലാം നീ
വിളിച്ചപ്പോള്‍,അന്ന്
എന്‍റെ വൃക്കേ,എന്‍റെ കുടലേ എന്‍റെ
മൂത്രാശയമേ
എന്നൊക്കെ നീയെന്നെ വിളിക്കുമെന്ന് ഞാന്‍
കരുതി .
ആന്തരാവയവങ്ങള്‍ ഒന്ന് ഒന്നിനേക്കാള്‍
സൂപ്പറല്ലല്ലോ,
എന്തോ,നീയങ്ങനെ വിളിച്ചില്ല ,
കരളേ,കരളിന്‍റെ കരളേ –അങ്ങനെയായിരുന്നു
നിന്‍റെ അധികസന്ദേശങ്ങളും തുടങ്ങിയിരുന്നത്.
ഹൊ!അത് വായിച്ചപ്പോഴെല്ലാം നിന്‍റെ
സ്നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുകയാണല്ലോയെന്ന
ഉള്‍പ്പുളകം ഹാ!
പിന്നെ കാലം പടങ്ങളോരോന്നായി പൊഴിച്ചു,
മടുപ്പ് ഫണം വിരിച്ചു .
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും,
കാരണം മടുപ്പിന്‍റെ ദംശനത്താല്‍ നിനക്ക് ഞാന്‍
നീലിച്ചുപോയി,
വിഷപദാര്‍ത്ഥം പോലെയായി .
ഇപ്പോള്‍.....
എന്‍റെ അസ്ഥിപഞ്ജരമേ എന്ന് വിളിച്ച്
ലാളിച്ച്,
ആരെങ്കിലും സ്നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്‍റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന..............


ചിഹ്നങ്ങള്‍


ദൈവപുരത്ത് ഒരു
വിചിത്രസംഭവം അരങ്ങേറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.ജനിക്കുന്ന
കുഞ്ഞുങ്ങളെല്ലാം പച്ച കുത്തിയ പോലെ തോള്‍ക്കയ്യില്‍ ഏതെങ്കിലും ഒരു
ചിഹ്നത്തോടെയാണ് ജനിക്കുക;ശൂലം,ചന്ദ്രക്കല,കുരിശ്...മതങ്ങള്‍ മനുഷ്യരില്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടതാണെന്നും
മതചിഹ്നങ്ങള്‍ ജനിക്കുമ്പോള്‍ ആരിലും ഇല്ലെന്നുമൊക്കെ തത്വചിന്തകര്‍ പറയുമെങ്കിലും
ഈ നാട്ടില്‍ അതായിരുന്നില്ല സ്ഥിതി.ഓരോ ഗര്‍ഭിണിയും സിസേറിയനാണോ മറ്റു
ബുദ്ധിമുട്ടുകളുണ്ടാകുമോ എന്നതിനെക്കാളെല്ലാം ഏതു ചിഹ്നത്തില്‍ കുഞ്ഞു ജനിക്കുമെന്ന്‍
മാത്രം ഉത്കണ്ഠപ്പെട്ടു.അതിനു കാരണവുമുണ്ട്.കുഞ്ഞിനെ അതാതു ചിഹ്നക്കാര്‍ക്ക്
കൈമാറേണ്ടതുണ്ട്.അങ്ങനെ ചെയ്യാത്ത ഒന്നുരണ്ടു കുടുംബങ്ങള്‍ അതിന്‍റെ വില ചോരയായാണ്
നല്‍കിയത്‌.കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ മാത്രം വാവിട്ടുകരഞ്ഞു,പകരം
കിട്ടിയ കുട്ടികള്‍ സ്വന്തം അടയാളത്തിലായിട്ടും അവരതിനെ രഹസ്യമായി വെറുത്തു.ഓരോ
സമുദായത്തിന്‍റെയും വലിയ,ആമത്താഴിട്ടു പൂട്ടിയ,ഉരുക്കുപെട്ടിക്കുള്ളില്‍
അതാതുദൈവങ്ങള്‍ സ്വസ്ഥം വിശ്രമിച്ചു.പ്രപഞ്ചത്തോളം വിശാലനായ യഥാര്‍ത്ഥദൈവമാകട്ടെ
ആരുടേയും കൈപ്പിടിയിലൊതുങ്ങാതെ ഉയരങ്ങളിലിരുന്നു കിലുങ്ങിച്ചിരിച്ചു.സ്വന്തം
മതത്തില്‍ യാതൊരു സംശയവുമില്ലാത്ത കറയറ്റ വിശ്വാസിയായിരുന്നു
ഓരോരുത്തരും.അതുകൊണ്ട്തന്നെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് മറ്റൊരാളുടെ
കടന്നുകയറ്റത്തിനെതിരെ അവരെപ്പോഴും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി
വെച്ചു.ഇടക്കിടെയുണ്ടാകുന്ന ചോരക്കളങ്ങള്‍...ചിഹ്നം നോക്കി തങ്ങള്‍ക്കു
നഷ്ടപ്പെട്ടവരെ തിട്ടപ്പെടുത്താമെന്നതിനാല്‍ പ്രതികാരനടപടികളില്‍ ആരും
പിന്നിലായിരുന്നില്ല.രക്തം മണക്കുന്ന വീഥികള്‍,നെടുവീര്‍പ്പുകളുയരുന്ന അകത്തളങ്ങള്‍..ഒരസാധാരണസംഭവത്തോടെ
അശാന്തിയുടെ മൂര്‍ധന്യം അവര്‍ അനുഭവിച്ചു.ചിഹ്നമില്ലാതെ ഒരു കുഞ്ഞ്ജനിച്ചതായിരുന്നു
അത്.അതിനെ കഷ്ണംകഷ്ണമാക്കി നായകള്‍ക്ക് എറിഞ്ഞു കൊടുക്കാനായിരുന്നു
സമുദായനേതാക്കളുടെ കൂട്ടായ തീരുമാനം.എന്നാല്‍ അവരുടെ വാള്‍ക്കണ്ണ്‍ കണ്ടെത്തും
മുമ്പ്‌ കുഞ്ഞുമായി അതിന്‍റെ അമ്മ കാട്ടിലേക്ക്‌ ഇടറിയും മുടന്തിയും ചെന്നെത്തി.കാടിന്‍റെ
ശാന്തതയും പച്ചപ്പും അവരെ അതിശയിപ്പിച്ചു.നാട്ടിലത് രണ്ടും അവര്‍
കണ്ടിരുന്നില്ല.ജലക്ഷാമം എന്നും നേരിടുന്ന മരുഭൂസമാനമായ പ്രദേശമായിരുന്നു
അവരുടേത്.മൃഗങ്ങള്‍ വളരെ ഇണക്കത്തില്‍ കഴിയുന്നതായിരുന്നു മറ്റൊരു വിസ്മയം.ഇരകളും
വേട്ടക്കാരും തണലുകളില്‍ ചാടി മറിഞ്ഞ്,തോളോട്തോളുരുമ്മി..രാസവിഷങ്ങളില്ലാത്ത
ഭക്ഷണം കൊണ്ടാവാം അവന്‍റെ കണ്ണുകള്‍ക്ക്‌ അസാമാന്യ തീക്ഷ്ണത.അക്ഷരങ്ങള്‍,അമ്മ അവനു
പകര്‍ന്നു കൊടുത്തു,സ്കൂളില്‍ വിടാന്‍ യാതൊരു മാര്‍ഗവുമില്ല.സമുദായങ്ങളില്‍
വിഭജിതമാണ് വിദ്യാലയങ്ങള്‍.അവനു എവിടെയും കിട്ടില്ല പ്രവേശനം.അമ്മ നാട്ടിലെ
പൊടിപിടിച്ച വായനശാലകളില്‍ നിന്ന് അനുജനെക്കൊണ്ട് അവനുവേണ്ടി
പുസ്തകങ്ങളെടുപ്പിച്ചു.ചുറ്റുപാടുകളെ അവന്‍ മൂര്‍ച്ചയുള്ള കണ്ണുകളാല്‍
അളന്നു.ധ്യാനത്താല്‍ സ്വയം നിറച്ചു.യുവാവായത്തില്‍ പിന്നെ അവന്‍ ആരോടും പറയാതെ
പുറപ്പെട്ടു പോയി.മകനെ തിരഞ്ഞാണ് അമ്മ നാട്ടിലെത്തിയത്.അവരെ എതിരേറ്റത് ചീത്ത വാര്‍ത്തകള്‍..ചിഹ്നങ്ങളില്ലാത്ത
ഒരുത്തന്‍ ദൈവത്തെ പരിഹസിക്കുന്നു.എല്ലാം തകരണമെന്ന് ആക്രോശിക്കുന്നു.അനിയന്‍
വിറയ്ക്കുന്ന സ്വരത്തില്‍ അവനോട് പറഞ്ഞു;”അവന്‍റെ അന്ത്യമടുക്കാറായി.എവിടെ
ഒളിച്ചാലും നേതാക്കള്‍ അവനെ കൊല്ലും,ഒന്നുകില്‍ ശൂലം തറച്ച്,അല്ലെങ്കില്‍ തല
വെട്ടി,അതല്ലേല്‍ ക്കുരിശില്‍ തറച്ച്..”അവള്‍ കടയുന്ന കണ്ണുകളോടെ അവനെ
തിരഞ്ഞിറങ്ങി.കുന്നുകളുടെ ഇടിച്ചു നിരത്തിയ വ്രണങ്ങളിലൂടെ,പുഴയുടെ ഉണങ്ങി വരണ്ട
മാറിലൂടെ,അവള്‍ മുടന്തി നീങ്ങി.ഒടുക്കം പാറകളെല്ലാം പൊടിഞ്ഞു തീര്‍ന്ന വലിയ
കുഴിക്കരികെ അവനും അനുയായികളും ..അവന്‍റെ ഓരോ വാക്കും ചെമ്പുകുടത്തില്‍
നിന്നെന്നോണം മുഴങ്ങി ;”ഇടച്ചുമരുകള്‍ തകര്‍ന്നേ തീരൂ.മനുഷ്യര്‍ക്കിടയില്‍
പണിയപ്പെട്ട ഓരോ മതിലും.ഇരുമ്പ്‌പെട്ടികള്‍ക്കുള്ളില്‍ നിന്ന് സ്വതന്ത്രമാവട്ടെ
ഓരോ ദൈവവും.മനസ്സുകള്‍ ആകാശവിസ്തൃതി നേടട്ടെ.”അവര്‍ തലയാട്ടി .”ആദ്യം നിങ്ങളുടെ
തോല്‍ക്കയ്യിലെ ചിഹ്നങ്ങള്‍ വെടിയുക.”
“എങ്ങനെ?”അവര്‍
സ്തബ്ധരായി അവന്‍ കൂര്‍ത്ത മുള്ളുകള്‍ നീട്ടി.”വിഷമെല്‍ക്കില്ല,പഴുക്കുകയുമില്ല.മുറിവുണ്ടാക്കി
ആ അടയാളത്തെ ചുരണ്ടിയെടുക്കണം.”അവര്‍ എത്ര ശ്രമിച്ചിട്ടും ചിഹ്നങ്ങള്‍
മാഞ്ഞില്ല.പരാജിതരായി അവര്‍ അവനെ പകച്ചു നോക്കി .അവന്‍ തുടര്‍ന്നു;ഇത്രയേറെ
വൈവിധ്യങ്ങള്‍ തീര്‍ത്തവന് എങ്ങനെ ഏകഭാവത്തിലുള്ള ഒരു പ്രത്യേകമതത്തിന്‍റെ ആരാധന
മാത്രം സ്വീകാര്യമാവും?ഇത്രയേറെ പാതകള്‍ സൃഷ്ടിച്ചവന്‍ ഒരു പാതയുടെ അറ്റത്ത് മാതം
സ്വര്‍ഗം പണിഞ്ഞു വെക്കുന്നതെങ്ങനെ?നമ്മള്‍ നന്മ കഴിക്കുക,നന്മയാല്‍ ഉടുക്കുക
നന്മയില്‍ ചരിക്കുക,മറ്റൊന്നും ആവശ്യമില്ല,അവന്‍റെ കൂര്‍ത്ത വാക്കുകള്‍ അവരുടെ
ഉള്ളിലെല്ലാം പോറലുകള്‍ വീഴ്ത്തി.തോള്‍ക്കയ്യിലെ ചുരണ്ടിയ ഭാഗം വേദനിച്ചു
തടിച്ചു.അപ്പോഴാണ്‌ അവന്‍റെ കനല്‍കണ്ണുകളില്‍ ആ ദൃശ്യം..ആയുധങ്ങളുമായി മതിലുകളുടെ
ഉടയവര്‍ പമ്മിപ്പമ്മി വരുന്നു.അനുയായികളുമായി അവന്‍ കുതിച്ചു.പൊന്തകളും മുള്‍ച്ചെടികളും
വകഞ്ഞ് ഭീതിയുടെ ഉഴവുനിലങ്ങളിലൂടെ അവര്‍ ക്ലേശിച്ചു മുന്നേറി.നമ്മള്‍ക്ക് പല
സ്ഥലങ്ങളിലായി ഒളിക്കാം.അനുയായികള്‍ മന്ത്രിച്ചു.സന്ധ്യയുടെ മൂടുന്ന ഇരുട്ടിലേക്ക്
ഒരു കോഴിയുടെ സങ്കടം നിറഞ്ഞ കൂവല്‍ ഉടഞ്ഞു വീണു.അവന്‍ ശങ്കയോടെ അവരെ നോക്കി.പിന്നെ
ഉയരമുള്ള ഒരു മുള്‍മരത്തില്‍ വലിഞ്ഞു കയറി.ഒരുത്തനെ അവര്‍ പിടിച്ചു കഴിഞ്ഞിരുന്നു.അവന്‍റെ
തോളടയാളമാണവനെ രക്ഷിച്ചത്‌.അനുയായികളോടവര്‍
മുരണ്ടു.”ആ ഭ്രാന്തനെ കാണിച്ചു തന്നാ നിങ്ങള്‍ക്ക് നന്ന്‍.”അവര്‍ ഒരു പെട്ടി
തുറന്നു.കേട്ട്കെട്ടായി നോട്ടുകള്‍.അവര്‍ കണ്ണില്‍ വജ്രം നിറച്ച് പരസ്പരം നോക്കി
.മുപ്പതു ലക്ഷമാ .ഇത് കൊണ്ട് വേണമെങ്കില്‍ സുഖമായി ജീവിക്ക്.ആ ഭ്രാന്തനെ ഇങ്ങു
വിട്ടു തന്നേക്ക്,”
അവരറിയാതെ അവരുടെ
ചൂണ്ടുവിരല്‍ മരത്തിലേക്ക്‌ നീണ്ടു .ഒരു കുരങ്ങനെയെന്നോണം അവരവനെ വലിച്ചു
താഴെയിട്ടു.ചിഹ്നമില്ലാത്തവനെ ആര് ശിക്ഷിക്കും?തര്‍ക്കം ആരംഭിച്ചു.അവസാനം തീര്‍പ്പായി,മൂന്നായി
മുറിക്കാം.ഓരോ ഭാഗവും ഓരോരുത്തരുടെ ആചാരപ്രകാരം ശിക്ഷിക്കാം.നിമിഷങ്ങള്‍ക്കുള്ളില്‍
അവന്‍ മൂന്നായി മുറിക്കപ്പെട്ടു.തലഭാഗം കുരിശിലേറ്റപ്പെട്ടു.അരഭാഗം ശൂലം
തറക്കപ്പെട്ടു.കാലുകള്‍ വാളിനാല്‍ മുറിക്കപ്പെട്ടു.അവന്‍റെ മുടിഞ്ഞ ചിന്തകള്‍ മുള്‍ക്കാടുകളിലൂടെയുള്ള
യാത്രകള്‍,സത്യത്തിനായുള്ള തീരാത്ത വിശപ്പ്‌,എല്ലാം ഞൊടിയിടകൊണ്ട് തീര്‍ന്നുകിട്ടിയതില്‍
അവര്‍ ദൈവത്തെ സ്തുതിച്ചു.ദൂരേന്നെവിടുന്നോ ഒരമ്മയുടെ തേങ്ങല്‍ മാത്രം ഈര്‍ന്നിട്ടും
മുറിയാതെ അവിടമാകെ പ്രകമ്പനം കൊണ്ടു.
ഉയര്‍ത്തെഴുന്നാല്‍ക്കാനായി
അവന്‍ ലോകം വെടിഞ്ഞു.